images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 4.

കണ്വഗോത്രൻ ദേവാതിഥി ഋഷി; ബൃഹതിയും സതോബൃഹതിയും പുരഉഷ്ണിക്കും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

ഇന്ദ്ര, കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ആളുകൾ അങ്ങയെ വിളിയ്ക്കുന്നുണ്ടു്; ശ്രേഷ്ഠ, അത്യന്തം കീഴമർത്തുന്നവനേ, എന്നാലും, ഭവാൻ ആൾക്കാരാൽ തുലോം സ്തുതിയ്ക്കപ്പെട്ടിട്ടു്, അനുപുത്രങ്കലും തുർവശങ്കലും എഴുന്നള്ളി!1

ഇന്ദ്ര, അവിടുന്നു് രുമൻ,രുശമൻ, ശ്യാവകൻ, കൃപൻ എന്നിവരുടെ അടുക്കൽ മത്തടിയ്ക്കുയായിരിയ്ക്കാം; എന്നാലും, അങ്ങയെ സ്തോത്രം ചൊല്ലുന്ന കണ്വന്മാർ മന്ത്രംകൊണ്ടു വരുത്തുന്നു. ഇന്ദ്ര, വന്നെത്തിയാലും!2

ഒരു ദാഹം പൂണ്ട ഗൗരമൃഗം വെള്ളം നിറഞ്ഞ തടാകത്തിലെയ്ക്കു പോകുന്നതെപ്രകാരമോ, അപ്രകാരം അവിടുന്നു, ബന്ധുത്വം പൂണ്ടു, ഞങ്ങളുടെ അടുക്കലെയ്ക്കു വെക്കം വന്നാലും: കണ്വരിൽ, ഒന്നിച്ചു വഴിപോലെ പാനംചെയ്താലും!3

ഇന്ദ്ര, മഘവാവേ, സോമം അങ്ങയെ, പിഴിഞ്ഞവന്നു ധനം കൊടുക്കാൻ ഇമ്പപ്പെടുത്തട്ടെ: ഇരുപലകകൾകൊണ്ടു പിഴിഞ്ഞതു കട്ടുകുടിച്ചുവല്ലോ, ഭവാൻ; അതുനിമിത്തം, മികച്ച ബലം അവിടുന്നു വഹിയ്ക്കുന്നു!4

അദ്ദേഹം വീരകർമ്മത്താൽ കീഴമർത്തു; കരുത്തുകൊണ്ടു് അരിശം കൊടുത്തു. മഹാനായ ഇന്ദ്ര, പടയ്ക്കേറ്റവരെയെല്ലാം അവിടുന്നു വൃക്ഷങ്ങളെപ്പോലെ അടക്കിനിർത്തി!5

ആർ സ്തുതി ഭവാന്നയയ്ക്കുമോ, അവൻ, ഒരായിരം പോരാളികളോടു് ചേർന്നവനെപ്പോലെയാവും; ആർ സ്തോത്രം ചൊല്ലിക്കൊണ്ടു ഹവിസ്സർപ്പിയ്ക്കുമോ, അവന്നു യുദ്ധത്തിൽ ശത്രുക്കളെപ്പോക്കുന്നവൻ പിറക്കും!6

ബലിഷ്ഠനായ ഭവാന്റെ സഖ്യമുണ്ടായാൽ, ഞങ്ങൾക്കു പിന്നെ ഭയം വേണ്ടാ, തളർച്ച വേണ്ടാ; പ്രശംസനീയമാണു്, വൃക്ഷാവായ ഭവാന്റെ മഹാകർമ്മം; തുർവശനെയും യദുവിനെയും ഞങ്ങൾ കണ്ടിട്ടുണ്ടു്!7

വൃക്ഷാവ് ഇടത്തേ ആസനംകൊണ്ടു (ഭുവനത്തെ) മറയ്ക്കുന്നു. മുറിവുപെടുത്തുന്നവൻ ഇദ്ദേഹത്തെ പീഢിപ്പിയ്ക്കില്ല. തേൻപോലെയുള്ള മധുരദ്രവ്യം ചേർത്തിരിയ്ക്കുന്നു, സോമത്തിൽ: അങ്ങ് വെക്കം വരിക; ഒന്നോടുക; കുടിയ്ക്കുക!8

ഇന്ദ്ര, അങ്ങയുടെ സഖാവ് എന്നെന്നും അശ്വ – രഥ – ഗോക്കളോടുകൂടിയവനും സുന്ദരാംഗനുമായിത്തീരും; ധനത്തോടും അന്നത്തോടും ചേരും; ആഹ്ലാദകനായി സഭയിൽ ചെല്ലും!9

മഘവാവേ, അങ്ങ്, ദാഹമുള്ള ഒരു മരമാൻപോലെ, പാത്രങ്ങളിൽ കൊണ്ടുവന്നിട്ടുള്ള സോമത്തിന്റെ അടുക്കൽ വന്നാലും: വേണ്ടുവോളം കുടിച്ചാലും. ഇതുകൊണ്ടാണല്ലോ, അവിടുന്നു നാളിൽ നാളിൽ മഴപെയ്യിയ്ക്കുന്നതും മഹത്തരമായ ബലം നേടുന്നതും!10

അധ്വര്യോ, ഭവാൻ സോമം പിഴിയുക, ഇന്ദ്രന്നു കുടിപ്പാൻ: വൃക്ഷാക്കളായ ഹരികളെ പൂട്ടിയിരിയ്ക്കും; വൃത്രഘ്നൻ വരികയുമായി!11

നിന്തിരുവടി ആരിൽ സോമംകൊണ്ടു സംതൃപ്തനാകുമോ, ആ ഹവിർദ്ദാതാവ് സ്വയം അറിയും. ഇതാ, അങ്ങയ്ക്കു യോഗ്യമായ അന്നം പകർന്നുവെച്ചിരിയ്ക്കുന്നു: അതിങ്കൽ വരിക, ഓടുക; കുടിയ്ക്കുക!12

അധ്വര്യുക്കളേ, നിങ്ങൾ തേരിലിരിയ്ക്കുന്ന ഇന്ദ്രന്ന്, അമ്മിമേൽ വെച്ച അമ്മിക്കുഴകൾകൊണ്ടു് സോമം പിഴിയുവിൻ: യജ്ഞസാധനം പിഴിയുന്ന ഇവ വിശേഷേണ വിളങ്ങുന്നു!13

അന്തരിക്ഷത്തിൽ നടക്കുന്ന വൃഷാക്കളായ ഹരികൾ ഇന്ദ്രനെ കർമ്മങ്ങളിൽ കൊണ്ടുവരട്ടെ – (മറ്റു)യജ്ഞസേവികളായ കുതിരകളും അങ്ങയെ സവനങ്ങൾക്ക് ഇങ്ങോട്ടു കൊണ്ടുവരട്ടെ!14

പുരുവിത്തനായ പൂഷാവിനെ ഞങ്ങൽ സഖ്യത്തിന്നായി ഭജിയ്ക്കുന്നു: ശക്ര, പുരുഹൂത, വിമോചക, ആ നിന്തിരുവടി ഞങ്ങളെ ബുദ്ധികൊണ്ടു ധനത്തിനും (ശത്രു) നിഗ്രഹത്തിന്നും ശക്തരാക്കിയാലും!15

വിമോചക, അങ്ങ് ഞങ്ങൾക്കു, ക്ഷൗരക്കത്തിയ്ക്കെന്നപോലെ മൂർച്ച വരുത്തിയാലും; സമ്പത്തും തന്നാലും. അങ്ങയുടെ പക്കലാണ്, ഞങ്ങൾക്കു് എളുപ്പത്തിൽക്കിട്ടാവുന്ന ഗോധനം: ഇതു ഭവാൻ മനുഷ്യന്നയയ്ക്കാറുണ്ടല്ലോ!16

തേജസ്സുപൂണ്ട പുഷാവേ, ഞാൻ അങ്ങയെ ചമയിയ്ക്കാനാഗ്രഹിയ്ക്കുന്നു, സ്തുതിയ്ക്കാനാഗ്രഹിയ്ക്കുന്നു. വസോ, സ്തോത്രങ്ങൾ സംഭരിച്ചു സ്തുതിയ്ക്കുന്ന സാമവാന്നു സുഖം നല്കാത്തവനെ സ്തുതിപ്പാൻ ഞാനാഗ്രഹിയ്ക്കുന്നില്ല!17

തേജസ്സു പൂണ്ട പൂഷാവേ, ദേവ, പൈക്കൾ വല്ലപ്പോഴും പുല്ലുതേടി പോയേയ്ക്കും; ആ ധനം നിലനില്ക്കേണമേ! അവിടുന്നു ഞങ്ങളെ രക്ഷിച്ചു, സുഖപ്പെടുത്തണം; അന്നം ധാരാളം തരണം!18

വിളങ്ങുന്ന സുഭഗനായ കുരുംഗരാജാവിന്റെ യാഗദാനാവസരത്തിൽ, ഞങ്ങൾക്ക് ആളുകളിൽവെച്ച്, ഒരു നൂറശ്വങ്ങളോടുകൂടിയ വളരെദ്ധനം കിട്ടി.19

ഹവിഷ്മാനായ കണ്വപുത്രന്റെ സ്തോതാക്കളും, തേജസ്സിയന്ന പ്രിയമേധരും വാങ്ങിയപോലെ, ഋഷിയായ ഞാനും അറുപതിനായിരം പരിശുദ്ധഗോക്കളെ മുഴുവൻ പ്രതിഗ്രഹിച്ചു.20

എനിയ്ക്കു കിട്ടിയപ്പോൾ വൃക്ഷങ്ങളും പിറുപിറുത്തു: – ‘ഇവർക്കു മികച്ച ഗോക്കളെ കിട്ടി; ഇവർക്കു മികച്ച കുതിരകളെ കിട്ടു!’21

കുറിപ്പുകൾ: സൂക്തം 4.

[1] കീഴമർത്തുന്നവനേ – ശത്രുക്കളെ. ആൾക്കാരാൽ – അനുവിന്റെ പുത്രൻ, തുർവശൻ എന്നീ രാജാക്കന്മാരുടെ സ്തോതാക്കളാൽ.

[2] രുമൻ മുതലായ നാലുപേരും രാജാക്കന്മാരത്രേ. മത്തടിയ്ക്കുകയയിരിയ്ക്കാം – സോമം കുടിച്ചു്.

[3] കണ്വരിൽ – കണ്വപുത്രന്മാരുടെ ഇടയിൽ.

[4] കട്ടു: ഇക്കഥ മുമ്പുണ്ടു്.

[5] ആദ്യഭാഗം പരോക്ഷകഥനം: കീഴമർത്തു – ശത്രുക്കളെ. അരിശം – ശത്രുക്കളുടെ. വൃക്ഷങ്ങളെപ്പോലെ – നിശ്ചലനാക്കി.

[6] പോക്കുന്നവൻ – ആട്ടിപ്പായിയ്ക്കുന്ന പുത്രൻ.

[7] ഭയം വേണ്ടാ – ഭയപ്പെടേണ്ടിവരില്ല. തുർവശനും യദുവും ഭവൽ പ്രസാദംമൂലം എത്ര സുഖത്തിലിരിയ്ക്കുന്നു!

[8] മുറിവുപെടുത്തുന്നവൻ – യുദ്ധവിദഗ്ദ്ധൻ; ഒരു പോരാളിയും ആളാകില്ല, ഇന്ദ്രനെ പീഢിപ്പിയ്ക്കാൻ. മധുരദ്രവ്യം – കുറുക്കിയ പാലും മറ്റും.

[9] സഖാവ് – സഖ്യം ലഭിച്ചവൻ.

[10] ദാഹമുള്ള ഒരു മരമാൻപോലെ – മരമാൻ തടാകത്തിൽ ചെല്ലുന്നതുപോലെ. ഇതു – സോമപാനം.

[12] സ്വയം അറിയും – പരാപേക്ഷകൂടാതെ എല്ലാം മനസ്സിലാക്കും. അന്നം – സോമം.

[13] ഇവ – അമ്മിയും അമ്മിക്കുഴയും.

[14] കർമ്മങ്ങളിൽ – നമ്മുടെ, അടുത്ത വാക്യം പ്രത്യക്ഷം: യജ്ഞസേവികൾ = യജ്ഞത്തിൽ ചെല്ലുന്നവ.

[15] ഇതുമുതൽ നാലൃക്കുകൾ പൂഷാവിനേയും ഇന്ദ്രനെയും പരാമർശിയ്ക്കുന്നവയത്രേ: പുഷാവ് = പുഷാവെന്ന ദേവൻ; ഇന്ദ്രപക്ഷത്തിൽ പോഷകൻ. ശക്ര – ശക്ത. പുരുഹൂത = വളരെ ആളുകളാൽ വിളിയ്ക്കപ്പെട്ടവനേ. വിമോചക – പാപത്തിൽനിന്നു മോചിപ്പിയ്ക്കുന്നവനേ.

[16] ഇതു – ഗോധനം. മനുഷ്യന്ന് – സ്തുതിയ്ക്കുന്ന മനുഷ്യന്ന്.

[17] സ്തുതിയ്ക്കുന്ന സാമജ്ഞന്നു സുഖം നല്കാൻ ഭവാനേ ഉള്ളൂ; അതിനാൽ, ഞാൻ മറ്റൊരു ദേവനെ സ്തുതിപ്പാനാഗ്രഹിയ്ക്കുന്നില്ല.

[18] പൈക്കൾ – ഞങ്ങളുടെ. ആ ധനം നിലനില്ക്കേണമേ – പൈക്കളെ പുലികൾ പിടിയ്ക്കുകയും മറ്റും ചെയ്യാതെ നോക്കണമേ.

[19] ഋഷി മൂന്നൃക്കുകൾകൊണ്ടു കുരുംഗരാജാവിന്റെ ദാനത്തെ സ്തുതിയ്ക്കുന്നു: യാഗദാനം – ദക്ഷിണ.

[20] കണ്വപുത്രൻ – മേധാതിഥി. പ്രിയമേധർ – പ്രിയമേധനും, കൂട്ടരും. ഇവർക്കും കുരുംഗൻ കൊടുക്കുകയുണ്ടായി. പ്രതിഗ്രഹിച്ചു – സ്വീകരിച്ചു.

[21] ഇവർ – ദേവാതിഥി മുതലായ ഋഷികൾ. ‘നമുക്കൊന്നും കിട്ടിയില്ല’ എന്നു വൃക്ഷങ്ങൾപോലും പിറുപിറുത്തു – ഇലകളുടെ മർമ്മശബ്ദമാണു്. ഈ പിറുപിറുക്കൽ.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.