images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 45.

കണ്വഗോത്രൻ ത്രിശോകൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

യുവാവിന്ദ്രൻ സഖാവേവർക്കെ,വരാസ്ഥയൊടഗ്നിയെ
ജ്വലിപ്പിയ്ക്കും; പതിവുവെച്ചവർ ദർഭ വിരിയ്ക്കുമേ!1
യുവാവിന്ദ്രൻ സഖാവേവർക്ക,വാക്കേറും, സമിത്തുകൾ;
സ്തോത്രങ്ങൾ വായ്ക്കും; പെരുതായ്ത്തീരും, മരനുറുങ്ങുമേ!2
യുവാവിന്ദ്രൻ സഖാവേവർക്ക,ക്കൂട്ടരിലയോധനും
ചുണച്ചു പൊരുതിക്കെല്പാൽക്കുനിയിയ്ക്കും, പരീതനെ!3
പിറന്നപോതേ ശരമൊന്നെടുത്തീ വൃത്രസൂദനൻ
ചോദിച്ചാനമ്മയോടേ,വരുഗ്രന്മാരേവർ വിശ്രുതർ?4
ബലിഷ്ഠയുത്തരം നിന്നോടുരച്ചാളാ, ‘നപോലവേ
മലയ്ക്കുമേൽ മല്ലിടുമേ, നിൻ വൈരിത്വം കൊതിപ്പവൻ!’5
കേൾക്ക, നീ: നിങ്കൽനിന്നിച്ഛിപ്പതു കൊണ്ടുവരും ഭവാൻ;
മഘാവൻ, നീയുറപ്പേതിന്നുണ്ടാക്കു,മതുറപ്പിലാം!6
യോദ്ധാവാമിന്ദ്രനൊരു നല്ലശ്വത്തിന്നടർ പൂകിയാൽ,
തേരാളികളിൽവെച്ചൂറ്റപ്പെട്ട തേരാളിയായ്വരും!7
വജ്രിൻ, ചിന്നിയ്ക്ക, വഴിപോലെതിരാളരെയൊക്കെ നീ;
കല്പിച്ചുതരിരെ,ങ്ങൾക്കു വളരെശ്ശോഭനാന്നവും!8
ദ്രോഹിവ്രജത്താൽ ദ്രോഹിയ്ക്കപ്പെടാതുള്ളോരു നല്ല തേർ
ഇന്ദ്രൻ മുന്നിലണയ്ക്കട്ടേ, നമുക്കിഷ്ടങ്ങൾ നേടുവാൻ!9
ഇന്ദ്ര,ത്വദ്ദ്വേഷികളിൽ നിന്നൊഴിയും, ഞങ്ങൾ കേവലം;
ഗോയുക്തനാം ഭവാന്നേകാൻ പോന്നോനിൽശ്ശക്ര,ചെല്ലുമേ!10
മെല്ലേ നടക്കുന്നവരും, സാശ്വരും, പുരുവിത്തരും,
നിർബാധരും, ചുമതലക്കാരുമാകെ,ങ്ങൾ വജ്രവൻ!11
നൂറുമായിരവും ശ്രേഷ്ഠസാധനങ്ങൾ ദിനേ ദിനേ
നല്കപ്പെടുന്നതുണ്ടല്ലോ, നിന്നെ വാഴ്ത്തുന്നവർക്കിഹ!12
കെല്പുറ്റവയെയും തല്ലിപ്പൊളിയ്ക്കുന്ന ധനജ്ഞയൻ,
ഇന്ദ്ര, നീ വീടുപോലുള്ളോനെന്നെങ്ങൾക്കറിയാം, ദൃഢം!13
കൈമാറ്റക്കാരനാം നിന്നോടെങ്ങളർത്ഥനചെയ്യവേ,
കവേ, ധൃഷ്ണോ, പോന്ന നിന്നെ മത്തനാക്കട്ടെ സോമവും!14
ലുബ്ധാൽ, നിൻധനദാനത്തിൽക്കുശൂമ്പേവനു തോന്നുമോ;
ഞങ്ങൾക്കു കൊണ്ടുവന്നാലു,മപ്പണപ്പുള്ളിതൻ മുതൽ!15
ഇതാ, സോമം പിഴിഞ്ഞിന്ദ്ര, നിന്നെ നോക്കുന്നു, നിർഭരം,
തീൻ കൂട്ടിയോർ പശൂവിനെയെന്നപോലെ സുഹ്യത്തുക്കൾ!16
ചെവികേൾക്കുന്ന—ചെകിടനല്ലാത്ത—തിരുമേനിയെ
ദൂരാൽ വിളിച്ചുകൊള്ളുന്നു, ഞങ്ങളിങ്ങവനത്തിനായ്!17
കേൾക്കു,മീ വിളി നീയെങ്കിൽത്തരണം, തീവ്രമാം ബലം;
ഞങ്ങൾക്കടുപ്പമുള്ളോരു ചാർച്ചക്കാരനുമാകണം!18
നിന്നെ സ്തുതിപ്പതുണ്ടല്ലോ, ഞങ്ങൾ നൊന്തു നടക്കവേ;
ഇന്ദ്ര, ഗോക്കളെ ഞങ്ങൾക്കു തരാൻതന്നെയുറയ്ക്ക, നീ!19
വൃദ്ധന്മാർ വടിപോലൂന്നിപ്പിടിപ്പൂ, ഞങ്ങളങ്ങയെ;
വന്നാൽക്കൊള്ളാം, ക്രതുവിൽ നീയെന്നുമുണ്ടു, ബലാധിപ!20
ആരെത്തടുക്കില്ല,ടരിലാരു;മപ്പുരുവിത്തനെ,
ഇന്ദ്രനെ,ദ്ദാനപരനെപ്പറ്റി സ്തോത്രങ്ങൾ പാടുവിൻ!21
സോമം പിഴിഞ്ഞയയ്ക്കുന്നേ,നവിടെയ്ക്കു കുടിയ്ക്കുവാൻ:
ഭുജിയ്ക്ക, മതിയാവോളം വൃഷാവേ, മാദകം ഭവാൻ!22
മൂഢരങ്ങയെ രക്ഷാർത്ഥം ദ്രോഹിയ്ക്കൊല്ല, ഹസിയ്ക്കൊലാ:
ബ്രഹ്മദ്വേഷിപ്പരിഷയിലെഴുന്നള്ളരുതേ,ഭവാൻ!23
മഹത്താം സ്വത്തിനായ് മത്തുപിടിപ്പിയ്ക്കട്ടെ,യങ്ങയെ:
ഗൗരമാൻ പൊയ്കനീർപോല,ഗ്ഗവ്യസോമം കുടിയ്ക്ക,നീ24
വൃത്രഹന്താവു പുതുതും സനാതനവുമാം ധനം
ദൂരാലയയ്ക്കുന്നതിനെപ്പുകഴ്ത്തുന്നു, സദസ്സുകൾ!25
നുകർന്നരുളിനാ,നിന്ദ്രൻ കദ്രുതന്നുടെ സോമനീർ;
സഹസ്രബാഹുവിന്നായി പ്രകാശിപ്പിച്ചു, വീര്യവും!26
യദുതുർവശർതൻ കർമ്മമതു നേരെന്നു കാണ്കയാൽ
അടരിങ്കലെഴുന്നള്ളിച്ചെറുത്താ,നഹ്നവായ്യനെ!27
തരും, ഗോക്കളെയും കൊറ്റും; കടത്തും, യുഷ്മദീയരെ –
അശ്ശത്രുമർദ്ദനനെ ഞാൻ പതിവായി സ്തുതിയ്ക്കുവാൻ !28
തണ്ണീർ തഴപ്പിച്ച മഹാനാകുമിന്ദ്രന്നു സാമ്പ്രതം
സോമം പിഴിഞ്ഞുവെച്ചു, ക്ഥം ചൊല്ലുന്നേൻ, ധനകാംക്ഷി ഞാൻ!29
ത്രിശോകന്നായ് ജ്ജലം ചോർക്കാൻ വന്മേഘത്തെപ്പിളർത്തിനാൻ;
വഴിയും വെട്ടിനാനല്ലോ,വെള്ളങ്ങൾക്കൊഴുകാനിവൻ!30
മോദിച്ചാലേതു കൈക്കൊള്ളുമാദരിയ്ക്കും, കൊടുത്തിടും;
അതിലെന്തൊന്നു നീ ചെയ്തീലി? – ന്ദ്ര, നല്കുക, സൗഖ്യവും!31
ഇന്ദ്ര, നിന്മട്ടിലുള്ളോന്റെ ചെറുതാം ചെയ്തിതന്നെയും
പാരിൽ പ്രസിദ്ധമാമല്ലോ: വന്നെത്തട്ടെ, ഭവന്മനം!32
അവിടുന്നിന്ദ്ര, ഞങ്ങൾക്കു സുഖം കല്പിച്ചു നല്കിയാൽ,
അതിൻപ്രശസ്തിയും നല്ല യശസ്സുമവിടെയ്ക്കുതാൻ !33
കുറ്റമൊന്നോ, പരം രണ്ടോ മൂന്നോ, വളരെയെണ്ണമോ
ഞങ്ങൾ ചെയ്യുകിലും, ശിക്ഷ കല്പിയ്ക്കരുതു, ശൂര, നീ 34
നേരേ കേറിയടിപ്പോനാ,യുഗ്രനായ്,പ്പാപഹാരിയായ്,
സഹിഷ്ണുവാം ഭവാനെപ്പോലുള്ളോനിൽപ്പേടിയുണ്ടു, മേ!35
തോഴന്നുതാൻ, മകനുതാനഭിവൃദ്ധി മഹാവസോ,
ഉണർത്തിപ്പീല ഞാൻ: പേർത്തും പേർത്തും പതിക, നിന്മനം!36
‘ആർ മർത്തരേ, നിലവിളിയ്ക്കുന്നു? ഞങ്ങളിൽനിന്നെവൻ
പായുന്നു? കൊന്നു, ഞാനാരെ?’ത്തോഴൻ തോഴനൊടോതിനാൻ!37
പിഴിഞ്ഞൊരേവാരനിൽ നീ വൃഷാവേ, പെയ്തവേളയിൽ
തലചായ്ച്ചേവരും പോയാരൊ,രു ചൂതാടിപോലവേ!38
നിൻനൽത്തേരശ്വയുഗ്മത്തെ മന്ത്രത്താൽപ്പൂട്ടി ഞാനിതാ,
വലിയ്ക്കുന്നേൻ: ധനം നല്കുന്നോനല്ലോ, ബ്രാഹ്മണർക്കു നീ!39
വിദ്വേഷികളെ മുച്ചൂടും പിളർക്ക; രണബാധകൾ
നിർത്തിയ്ക്കുക; ഭവാൻ കൊണ്ടുവരികാ,ക്കാമ്യമാം ധനം!40
യാതൊന്നുറപ്പിലും, ശൈലത്തിലു, മിന്ദ്ര, തുറസ്സിലും
വെച്ചിരിയ്ക്കുന്നു നീ, കൊണ്ടുവരികാ,ക്കാമ്യമാം ധനം!41
പെരുത്ത യാതൊന്നു ഭവദ്ദത്തമെന്നേതുമർത്യനും
അറിഞ്ഞീടുന്നുവോ; കൊണ്ടുവരികാ,ക്കാമ്യമാം ധനം!42
കുറിപ്പുകൾ: സൂക്തം 45.

[1] ഇന്ദ്രന്റെ സഖ്യം ലഭിച്ചവരും, അഗ്നിയെ ജ്വലിപ്പിയ്ക്കുന്നവരും ദർഭവിരിയ്ക്കുമേ – യാഗം കഴിപ്പാൻ അർഹരാകും. ഈ ഋക്കിന്നു് അഗ്നിയും ദേവതയാണു്.

[2] ഏറും – ധാരാളം കിട്ടും. മരനുറുങ്ങ് – യൂപം നിർമ്മിപ്പാൻ വെട്ടുന്ന മരത്തിന്മേൽനിന്നു് ആദ്യം തെറിച്ച കഷ്ണം: അവർ വീണ്ടും വീണ്ടും യൂപം നിർമ്മിപ്പിയ്ക്കും; പലവുരു യാഗംചെയ്യും.

[3] അയോധനും – മുമ്പു യുദ്ധം ചെയ്തിട്ടില്ലാത്തവൻപോലും. ചുണച്ചു് – ഉശിരോടെ. പരീതനെ – സേനാപരിവൃതനായ ശത്രുവിനെ.

[4] അമ്മ – അദിതി.

[5] പ്രത്യക്ഷോക്തി: ബലിഷ്ഠ—ബലവതിയായ അമ്മ. കൊതിപ്പിക്കുവൻ – ശൂഷ്ണാസുരൻ: അവനാണ്, ഉഗ്രനും, വിശ്രുതനും.

[6] കേൾക്ക—എന്റെ സ്തോത്രം. ഇച്ഛിപ്പതു—സ്തോതാവു കാംക്ഷിയ്ക്കന്നത്.

[7] അശ്വത്തിന്ന്—കുതിരയെ കിട്ടാൻ. തേരാളിമാരെയെല്ലാം ജയിക്കുമെന്ന്, ഉത്തരാർദ്ധത്തിന്റെ താത്പര്യം.

[10] അങ്ങയെ ദ്വേഷിയ്ക്കുന്നവരുടെ അടുക്കൽ യാചിപ്പാൻ ചെല്ലില്ല; ഭവാന്നേകാൻ, (ഹവിസ്സു തരാൻ) കഴിവുള്ളവങ്കലേ ചെല്ലു.

[11] സാശ്വർ = അശ്വയുക്തർ.

[12] നൽകപ്പെടുന്നതുണ്ടല്ലോ—യജമാനനാൽ.

[13] കെല്പുറ്റവയെയും—ഉറപ്പേറിയ ശത്രുനഗരങ്ങളെപ്പോലും. ധനജ്ഞയൻ – സമ്പത്തടക്കുന്നവൻ. വീടുപോലുള്ളോൻ – ഉപദ്രവങ്ങളിൽനിന്നു രക്ഷിയ്ക്കുന്നവൻ.

[14] കൈമാറ്റക്കരൻ – ഹവിസ്സു വാങ്ങി, അഭീഷ്ടം കൊടുക്കുന്നവൻ. പോന്ന—ഉന്നതനായ.

[15] ഭവാൻ സ്തോതാക്കൾക്കു ധനം കൊടുക്കുമ്പോൾ, തന്റെ പിശുക്കുമൂലം അസൂയ തോന്നുന്ന പണപ്പുള്ളിയുടെ (മുതല്ക്കാരന്റെ) ധനം കൊണ്ടുവന്നു ഞങ്ങൾക്കു തന്നാലും.

[16] സുഹൃത്തുക്കൾ = സഖാക്കൾ, സ്തോതാക്കൾ, നിന്നെ നിർഭരം നോക്കുന്നു. തീൻ (പുല്ലും മറ്റും) കൂട്ടിയവർ പശുവിനെ (മാടെവിടെ എന്നു) നോക്കുന്നതു പോലെ.

[17] ചെകിടൻ = ബധിരൻ. അവനം = രക്ഷണം.

[18] തീവ്രമാം—ശത്രുക്കൾക്കു ദുസ്സഹമായ.

[19] നൊന്തു—ദാരിദ്രവേദനയോടെ.

[20] എന്നുമുണ്ടു—എന്ന ആഗ്രഹവുമുണ്ട്. ബലാധിപ = ബലപതേ.

[21] സ്തോതാക്കളോട്:

[22] മാദകം—ലഹരിപിടിപ്പിയ്ക്കുന്ന സോമം.

[23] രക്ഷാർത്ഥം – അവരുടെ രക്ഷയ്ക്ക്.

[24] സ്വത്തിനായ് – സ്വത്തു കിട്ടാൻ. ആളുകൾ അങ്ങയെ സോമം കൊണ്ടു മത്തുപിടിപ്പിയ്ക്കട്ടെ. ഗവ്യസോമം – ഗോരസങ്ങൾ ചേർത്ത സോമനീർ.

[25] സദസ്സുകൾ – യജ്ഞസഭകളിലെ ആളുകൾ.

[26] കദ്രു – ഒര്യഷി. സഹസ്രബാഹുവിന്നായി – സഹസ്രബാഹു എന്ന രാജാവിനെ രക്ഷിപ്പാൻ. വീര്യവും പ്രകാശിപ്പിച്ചു – അദ്ദേഹത്തിന്റെ ശത്രുക്കളെ കൊല്ലുകയും ചെയ്തു.

[27] കർമ്മമതു = ആ കർമ്മം. നേര് – നിർവ്യാജം. അഹ്നവായ്യൻ – അവരുടെ ഒരു ശത്രു.

[28] സ്വന്തം ആളുകളോട്: യുഷ്മദീയരെ (നിങ്ങളുടെ പുത്രാദികളെ) കടത്തും – ആപത്തിന്റെ മറുകരയിലെത്തിയ്ക്കും. അശ്ശത്രുമർദ്ദനനെ – അപ്രകാരമുള്ള ശത്രുമർദ്ദനനെ, ഇന്ദ്രനെ.

[29] തണ്ണീർ – മഴവെള്ളം.

[30] ത്രിശോകന്നായ് – ത്രിശോകനെന്ന ഋഷിയ്ക്കുവേണ്ടി, ചോർക്കാൻ – ഭൂമിയിലെയ്ക്കു വീഴ്ത്താൻ. ഇവൻ – ഇന്ദ്രൻ.

[31] അതിൽ – ആ നന്മയിൽ. എന്തൊന്നു ചെയ്തീല – എല്ലാം ഞങ്ങൾക്കു ചെയ്തിരിയ്ക്കുന്നു. ഇനി, സൗഖ്യവും നല്കുക.

[32] ഭവന്മനം = ഭവാന്റെ മനസ്സ്. വന്നെത്തട്ടെ – എങ്കൽ, പതിയട്ടെ.

[35] അടിപ്പോനായ് – ശത്രുക്കളെ. സഹിഷ്ണു – ശത്രുപീഢയെ കൂസാത്തവൻ.

[36] തോഴന്നുതാൻ, മകനുതാൻ = സഖാവിന്നോ, പുത്രന്നോ. മഹാവസോ = മഹാത്തായ ധനമുള്ളവനേ. ഉണർത്തിപ്പീല – കൊടുക്കേണമെന്നറിയിയ്ക്കുന്നില്ല; നിന്മനം ഞങ്ങളിൽ പതിഞ്ഞാൽ മതി.

[37] ഞങ്ങളിൽനിന്നു് – ഞങ്ങളെ പേടിച്ച്. ഞാൻ ആരെ കൊന്നു – ഒരപരാധരഹിതനെയും ഞാൻ കൊന്നിട്ടില്ല. ഇതൊക്കെ പറയാൻ ഇന്ദ്രൻമാത്രമേയുള്ളൂ. ഇന്ദ്രൻ ഇവിടെ വന്നു ചേർന്നിരിയ്ക്കാം എന്നു തോഴൻ തോഴനോടു പറഞ്ഞു.

[38] സോമം പിഴിഞ്ഞ ഏവാരനെന്ന ആൾക്കു ഭവാൻ ധനം ചെയ്തു കൊടുത്തുവല്ലോ; അപ്പോൾ ഏവരും (ദേവന്മാരെല്ലാം) ഒരു ചൂതാടി (ചൂതുകളിയിൽ പണമൊക്കെപ്പോയവൻ) പോലെ തല താഴ്ത്തി നടകൊണ്ടു. ഇന്ദ്രന്റെ ഈ ധനവർഷണത്താൽ സ്വർഗ്ഗത്തിലെ സമ്പത്താകെ തീർന്നുപോയി എന്ന വിചാരത്താലായിരിയ്ക്കാം, ദേവന്മാർ തല ചായ്ച്ചു മിണ്ടാതെ പോയതു്!

[39] നൽത്തേരശ്വയുഗ്മത്തെ – നല്ല തേരിന്റെ രണ്ടു കുതിരകളെ, ഹരികളെ. വലിയ്ക്കുന്നേൻ – ഞങ്ങളുടെ അടുക്കലേയ്ക്കു്.

[40] രണബാധകൾ = യുദ്ധോപദ്രവങ്ങൾ.

[42] വളരെദ്ധനം ഒരാളിൽ കണ്ടാൽ, അതു ഭവാൻ കൊടുത്തതാണെന്ന് എല്ലാ മനുഷ്യരും അറിയും.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.