images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 7.

കണ്വഗോത്രൻ പുനർവത്സൻ ഋഷി; ഗായത്രി ഛന്ദസ്സ്; മരുത്തുക്കൾ ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

ത്രിപ്രശസ്തമന്നം നിങ്ങൾ –
ക്കർപ്പിച്ചല്ലോ, പുരുപ്രജ്ഞൻ;
വിഭ്രാജിപ്പിൻ, ഗിരികളിൽ
നിർഭരം മരുത്തുക്കളേ!1
കെല്പന്മാരാകിയ നിങ്ങ –
ളെപ്പോൾത്തൃത്തേരൊക്കുമോ,
അപ്പോളേറ്റമുലഞ്ഞുപോം,
സുപ്രഭരേ, ഗിരികളും!2
കാറ്റുകളെക്കൊണ്ടി,രമ്പി –
ച്ചീറ്റും പൃശ്നിതനൂജന്മാർ
മേല്പോട്ടു തള്ളീടും; ദേഹ –
വായ്പുണ്ടാക്കുമെന്നം തൂകും!3
തേരിൽക്കാറ്റുകളോടൊത്തു
കേറിക്കൊണ്ടാൽ മരുത്തുക്കൾ
ചാറും, മഴ; ശൈലങ്ങൾക്കു
പാരം വിറയുളവാക്കും!4
നിങ്ങളുടെ ധാരകമാം
തുംഗബലത്തിന്നും തേർക്കും
കീഴടങ്ങിനില്ക്കും, സ്വയ –
മാഴികളുമദ്രികളും!5
നിങ്ങളെ വിളിയ്ക്കും, രാവിൽ;
നിങ്ങളെ വിളിയ്ക്കും, പകൽ;
നിങ്ങളെ വിളിയ്ക്കും, രക്ഷ –
യ്ക്കെങ്ങൾ യാഗം നടക്കവേ!6
വർണ്ണനീയരപ്പാടല –
വർണ്ണർ ചീറ്റിക്കൊണ്ടു തേരിൽ
തിണ്ണം ചുറ്റിനടക്കുമേ,
വിണ്ണിൻ മുകൾത്തട്ടിലൂടെ7
സൂരനു നടപ്പാൻ പര –
പ്പേറും മാർഗ്ഗമോജസ്സിനാൽ
നിർമ്മിപ്പോരാമവരെങ്ങും
തന്മഹസ്സു പരത്തുന്നു!8
ഈയെൻസ്തവം മഹാന്മാരേ,
ഇസ്തോമം മരുത്തുക്കളേ,
നേർക്കെന്നുടെ വിളിയിതും
കേൾക്കുകവേണമേ, നിങ്ങൾ!9
ഇന്ദ്രന്നായി മുപ്പൊയ്കക –
ളിന്ദുനീരാൽ നിറയ്ക്കുവാൻ
കാറിൽനിന്നു കറക്കുന്നു,
ചോരും വെള്ളം പൃശ്നിസുതർ.10
ഹേ മരുത്തുക്കളേ, സുഖ –
കാമരെങ്ങൾ ഭവാന്മാരെ
വിണ്ണിൽ നിന്നു വിളിയ്ക്കുന്നു;
തിണ്ണമിങ്ങു വന്നെത്തുവിൻ!11
സദ്ദാനരേ, മഹാന്മാരേ,
രുദ്രജരേ,ശാലയിങ്കൽ
സോമമുണ്ടിട്ടല്ലോ, ജ്ഞാന –
ഭൂമാവുൾക്കൊള്ളുന്നു, നിങ്ങൾ!12
വിണ്ണിൽനിന്നെത്തിപ്പിൻ,മദ –
ഖണ്ഡന, മനേകാവാസം,
എല്ലാരെയും പോറ്റും ധന –
മെങ്ങൾക്കു മരുത്തുക്കളേ!13
പർവതങ്ങളുടെമീതേ
പള്ളിത്തേർകളൊരുക്കവേ
സോമനീരാൽ മദം കൊൾവൂ,
ശ്രീമാന്മാരാകിയ നിങ്ങൾ!14
ഇത്രയും പോന്നവരാകു –
മർദ്ദുർദ്ധർഷന്മാരോടത്രേ
അർത്ഥിയ്ക്കേണ്ടൂ, സുഖം മർത്ത്യൻ
സ്തുത്യുച്ചാരത്തൊടുകൂടി.15
വാരിശീകരങ്ങൾപോലേ
വാനിനെയും മന്നിനെയും
വീർപ്പിയ്ക്കുന്നു, കാറിൽ നിന്നു
വായ്പുറ്റ നീർ കാന്നിവർ!16
ആരവംകൊണ്ടുയരുന്നു;
തേരുകൊണ്ടുംകാറ്റുകൊണ്ടും
സ്തോമംകൊണ്ടുമുയരുന്നു,
ഗോമാതാവിൻ പുത്രരിവർ!17
തുർവശനെ, യദുവിനെ,
ദ്രവ്യേച്ഛവാം കണ്വനെയും
നിങ്ങൾ പാലിച്ചതു ഭൂതി –
യ്ക്കെങ്ങൾ നന്നായ് ധ്യാനിയ്ക്കാവൂ!18
നെയ്യുപോലെ പുഷ്ടിദമാ –
മിയ്യന്നവും സുദാനരേ,
കണ്വജന്റെ നുതികളും
കൈവളുർക്ക, ഭവാന്മാരെ!19
എങ്ങു, ദർഭ കൊയ്യിയ്ക്കുന്ന
നിങ്ങളിപ്പോൾ മത്താടുന്നു?
ആർ നിങ്ങളെ സ്തുതികളാ –
ലാരാധിപ്പൂ, സദാനരേ?20
അന്യർക്കധീനമായ്പ്പോകാ:
മുന്നേ ഭർഭ കൊയ്തു നിങ്ങൾ
വാഴ്ത്തി പ്രീണിപ്പതുണ്ടല്ലോ, –
മേധ്യമാം മരുദ് ബലത്തെ!21
മെത്തിയ ജലത്തെ, ദ്യാവാ
പൃത്ഥികളെ,പ്പകലോനെ
നിർത്തിപ്പോരുവോരാമവ –
രസ്ത്രമെയ്താരേപ്പുതോറും:22
നിർത്താതെയ്ക്കാ,രേപ്പുതോറും
വൃത്രനെ,ശ്ശൈലങ്ങളെയും;
തൻബലവീര്യങ്ങൾ കാട്ടി –
ത്തമ്പുരാനില്ലാത്തോരവർ!23
യുദ്ധംവെട്ടുംത്രിതനുടെ
ശക്തിയെയും മഖത്തെയും
ഒത്തുനിന്നു കാത്താര,വർ
വൃത്രപ്പോരിലിന്ദ്രനെയും!24
മിന്നലുകൾ കൈക്കൊണ്ടൊ,ളി
ചിന്നി വിളങ്ങിടുമവർ
മിന്നിയ്ക്കുന്നു, ശിരസ്സിങ്കൽ –
പ്പൊന്നിൽ തൊപ്പിയഴകിന്നായ്!25
കാമിപ്പവർ നിങ്ങൾ ദൂരാൽ –
ത്തേർമധ്യത്തിൽക്കേറിയാറേ,
പേടിമൂലമുമ്പരുടെ
നാടും നിലവിളിച്ചുപോയ്!26
ദേവന്മാരേ,കാല്കളിൽപ്പൊൻ
താവുമശ്വങ്ങളിലൂടെ
ആഗമിപ്പി,നെങ്ങളുടെ
യാഗം നിറവേറ്റാൻ നിങ്ങൾ!27
പെൺപുള്ളിമാൻചാർത്തൊത്താശു
ചെമ്പന്മാർ വലിയ്ക്കും തേരിൽ
ശുംഭദ്രൂപർവർ ഗമി –
യ്ക്കുമ്പോൾ മഴ പെയ്യും, നീളെ!28
മുഖ്യരവര്യജീകാഖ്യ –
ദിക്കിലെശ്ശര്യണാവത്തിൽ
അഗ്ര്യസോമം ചേർന്ന ഗൃഹ –
ത്തെയ്ക്കിറങ്ങിച്ചെല്ലുമല്ലോ!29
എന്നുവാൻ മരുത്തുക്കളേ,
വന്നുചേരും, ധനവുമായ്
നിന്നേവം സ്തുതിച്ചു വിളി –
യ്ക്കുന്ന മേധാവാങ്കൽ നിങ്ങൾ?30
ഇന്ദ്രനെ ത്യജിച്ചു, നിങ്ങ –
ളെന്നതെന്നുണ്ടായി, നേരിൽ?
ആർ നിങ്ങൾതൻ സഖ്യംനേടും,
ഹേ നവിനപ്രീതന്മാരേ?31
പൊന്നുളി – വജ്രങ്ങൾ കയ്യിൽ
മിന്നും മരുത്തുക്കളെയും
അഗ്നിയെയും സ്തുതിയ്ക്കുവി, –
നസ്മൽകണ്വന്മാരേ, നിങ്ങൾ.32
ചിത്രമായ സമ്പത്തുള്ളാ
ക്രത്വർഹറാം വൃഷാക്കളെ
ഇങ്ങോട്ടു തിരിപ്പിയ്ക്കുവൻ,
മംഗളധനത്തിന്നായ് ഞാൻ!33
ആയവർതൻ സ്പർശനത്തി –
ലാകുലരായ്ക്കുന്നുകളും
സ്വസ്ഥാനത്തുനിന്നിളകു; –
മദ്രികളുമടങ്ങുമേ!34
നേത്രത്തെക്കാൾ വേഗത്തോടെ
യാത്രചെയ്യും പറവകൾ
വാനിൽനിന്നു കൊണ്ടുവരും,
വാഴ്ത്തുന്നവന്നന്നം നല്കാൻ!35
അഗ്ര്യനല്ലോ, തേജസ്സിനാ –
ലഗ്നി,സേവ്യൻ രവിപോലേ;
പില്പാടവർ നിലക്കൊൾവൂ,
സുപ്രഭരായ്പ്പലമട്ടിൽ!36
കുറിപ്പുകൾ: സൂക്തം 7.

[1] ത്രിപ്രശസ്തം – മൂന്നു സവനങ്ങളിലും പ്രശസ്തമായ. അന്നം – സോമം. പുരുപ്രജ്ഞൻ – സ്തോതാവു്. അതു നുകർന്നു നിങ്ങൾ ഗിരികളിൽ നിർഭരം(ഏറ്റവും) വിഭ്രാജിപ്പിൻ – വിളങ്ങുവിൻ.

[3] കാറ്റുകൾ – തങ്ങളുടെ അവയവങ്ങളായ വായുക്കൾ. പൃശ്നീതനൂജന്മാർ – മരുത്തുക്കൾ. തള്ളീടും – മേഘത്തെയും മറ്റും. ദേഹവായ്പു് = ശരീരപുഷ്ട. തൂകും – സ്തോതാക്കൾക്കു്.

[5] പ്രത്യക്ഷോക്തി: ധാരകമാം – വിശ്വത്തെ താങ്ങുന്ന. നില്ക്കും—നിന്നനില്പിൽ നില്ക്കും, അതിർ കവിയ്ക്കില്ല.

[6] പകൽ – പകൽനേരത്തു്. ഇരവുപകൽ നിങ്ങൾതന്നേ ഞങ്ങൾക്കു യജ്ഞരക്ഷകന്മാർ.

[7] പരോക്ഷകഥനം: പാടലവർണ്ണർ = ചെമന്നവർ.

[8] നിർമ്മിപ്പോർ – നിർബാധമാക്കുന്നവർ. തന്മഹസ്സ് = സ്വതേജസ്സ്.

[9] സ്തോമം = സ്തോത്രം.

[10] ഇന്ദു = സോമം. മുപ്പൊയ്കകൾ – ദ്രോണകലശം, ആധവനീയം, പൂരുഭൃത്തു് എന്നീ മൂന്നു പാത്രങ്ങൾ.

[12] സദ്ദാനർ = ശോഭനദാനന്മാർ. രുദ്രജർ = രുദ്രപുത്രന്മാർ. ശാല – യജ്ഞഗൃഹം. ജ്ഞാനഭൂമാവ് = ജ്ഞാനാധിക്യം, ഉൽകൃഷ്ടജ്ഞാനം.

[13] മദഖണ്ഡനം – ശത്രുക്കളുടെ ഗർവറുക്കുന്നതു്. അനേകാവാസം – വളരെ പാർപ്പിടങ്ങളോടുകൂടിയതു്: എല്ലാവരേയും പോറ്റും – ഞങ്ങളുടെ ആളുകൾക്കെല്ലാം കഴിച്ചിലിന്നു മതിയാവുന്ന. ഇങ്ങനെയുള്ള ധനം നിങ്ങൾ എങ്ങൾക്കു വിണ്ണിൽനിന്നു് എത്തിപ്പിൻ – കൊണ്ടുവരുവിൻ.

[14] ശ്രീമാന്മാർ – ശോഭയേറിയവർ.

[15] പരോക്ഷകഥനം: സ്തുത്യുച്ചാരത്തൊടുംകൂടി – സ്തോത്രം ചൊല്ലിക്കൊണ്ടു്.

[16] വാരിശീകരങ്ങൾ = നീർത്തുള്ളികൾ. ഇവർ (മരുത്തുകൾ)വാനിലും മന്നിലും വർഷജലം നിറയ്ക്കുന്നു. വായ്പുറ്റ – അക്ഷീണമായ.

[17] സ്തോമം – നമ്മുടെ സ്തോത്രം. ഈ പൃശ്നിപുത്രന്മാർക്കു വലിയ ശബ്ദമുണ്ടു്, വലിയ തേരുണ്ടു്, വലിയ കാറ്റുണ്ടു്; ഇവർ നമ്മുടെ സ്തോത്രത്താലും മഹത്വപ്പെടുന്നു.

[18] പ്രത്യക്ഷകഥനം: ദ്രവ്യേച്ഛ = ധനകാംക്ഷി. ഭൂതിയ്ക്കു് – സമ്പല്ലാഭത്തിന്ന്.

[19] ഇയ്യന്നം – സോമം. കണ്വജന്റെ – എന്റെ. കൈവളർക്ക = വളർത്തുമാറാകട്ടെ.

[20] മരുത്തുക്കൾ വരാഞ്ഞതിനാൽ ഋഷി സന്ദേഹിയ്ക്കുന്നു: ദർഭ കൊയ്യിയ്ക്കുന്ന – ആളുകളെ യജ്ഞോദ്യുക്തരാക്കുന്ന. നിങ്ങൾ എവിടെയാണു്, ആരുടെ സ്തുതികൾ കൈക്കൊള്ളുന്നു? ഇങ്ങോട്ടു വരാത്തതെന്താണു്?

[21] ഋത്വിക്കുകളോട്: നിങ്ങൾ മുമ്പുതന്നേ സ്തുതിയ്ക്കുന്നതിനാൽ, മേധ്യമായ (യാഗാർഹമായ) മരുദ് ബലം (മരുദ് ഗുണം) അന്യർക്കധീനമാകില്ല – അന്യസ്തുതികളിൽ തങ്ങിനില്ക്കില്ല; ഇങ്ങോട്ടുതന്നെ വരും.

[22] മെത്തിയ ജലത്തെ – സൂര്യരശ്മികളാൽ മുകളിലെയ്ക്കു വലിയ്ക്കപ്പെട്ടു തഴച്ച ജലത്തെയും ദ്യാവാപൃഥിവികളെയും, പകലോനെയും, അസ്ത്രം = ആയുധം. ഏപ്പുതോറും – വൃത്രന്റെ ഓരോ അംഗസന്ധിയിലും.

[23] തമ്പുരാനില്ലാത്തോർ – ആരുറ്റെയും കീഴിലല്ലാത്ത സ്വതന്ത്രന്മാർ.

[24] ശത്രുക്കളോടു പൊരുതുന്ന ത്രിതനെന്ന രാജർഷിയുടെ ബലത്തെയും യജ്ഞത്തെയും അവർ രക്ഷിച്ചു; വൃത്രനോടുള്ള യുദ്ധത്തിൽ ഇന്ദ്രനെയും രക്ഷിച്ചു; സഹായിച്ചു.

[25] മിന്നലുകൾ – ഉജ്ജ്വലായുധങ്ങൾ. പൊന്നിൻതൊപ്പി മിന്നിയ്ക്കുന്നു. – അണിയുന്നു.

[26] പ്രത്യക്ഷോക്തി: കാമിപ്പവൻ – സ്തോതൃകാമന്മാർ. ഉമ്പരുടെ നാടും – സ്വർഗ്ഗംപോലും (സ്വർഗ്ഗികൾപോലും); പിന്നെ, ഭൂവാസികളുടെ കഥയെന്തു്!

[27] പൊൻതാവും – സ്വർണ്ണാഭരണമിട്ട.

[28] പരോക്ഷോക്തി: ചെമ്പന്മാർ – ചെമന്ന മാൻ. ശുംഭദ്രൂപർ = ശോഭമാനാകാരന്മാർ.

[29] മുഖ്യർ – നേതാക്കൾ. ഋജീകം – ഒരു പ്രദേശം. ശര്യണാവത്തിൻ തീരത്തുയാഗം തുടങ്ങിയാൽ, മരുത്തുക്കൾ മികച്ച സോമം കുടിപ്പാൻ യാഗശാലയിലേയ്ക്കു്, ആകാശത്തുനിന്നിറങ്ങിച്ചെല്ലും.

[30] മേധാവാങ്കൽ – മേധയുള്ളവങ്കൽ, എങ്കൽ.

[31] നേരിൽ വാസ്തവത്തിൽ, നിങ്ങൾ ഇന്ദ്രനെ ത്യജിച്ചു എന്നതു് എന്നുണ്ടായി? ഒരിയ്ക്കലും ഉണ്ടായിട്ടില്ല; നിങ്ങൾ സദാ ഇന്ദ്രന്റെ സഖാക്കൾതന്നെ. നിങ്ങളുടെ സഖ്യം എളുപ്പത്തിൽ നേടാവുന്നതല്ല. നവനപ്രീതന്മാരേ = സ്തുതികൊണ്ടു പ്രസാദിയ്ക്കുന്നവരേ.

[32] അസ്മൽകണ്വന്മാർ – ഞങ്ങളുടെ കണ്വഗോത്രന്മാർ.

[33] ക്രതർഹൻ-യജ്ഞാർഹന്മാർ. വൃക്ഷാക്കളെ – വർഷകരായ മരുത്തുക്കളെ. മംഗളധനം – പ്രശസ്തധനം. ഞാൻ – പുനർവത്സൻ.

[34] അദ്രികൾ – വലിയ മലകൾ. അടങ്ങും – മരുത്തുക്കളുടെ ഗതിവേഗത്തിന്നധീനങ്ങളായിത്തീരും.

[35] നേത്രത്തെക്കാൾ – കണ്ണുകൾ അതിവേഗത്തിൽ ദൂരത്തെത്തുമല്ലോ. പറവകൾ – പക്ഷിസദൃശങ്ങളായ അശ്വങ്ങൾ. കൊണ്ടുവരും മരുത്തുക്കളെ.

[36] അഗ്ര്യൻ – ദേവകളിൽവെച്ചു മുമ്പൻ. പില്പാട് – അഗ്നിയ്ക്കുശേഷം. അവർ – മരുത്തുക്കൾ. യാഗത്തിൽ അഗ്നിയെ സ്തുതിച്ചുകഴിഞ്ഞാൽപിന്നെ മരുത്തുക്കളെയത്രേ, സ്തുതിയ്ക്കുക.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.