images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 92.

അംഗിരോഗോത്രൻ ശ്രുതകക്ഷമോ, സുകക്ഷനോ ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

നിങ്ങളുടെ സോമം കുടിയ്ക്കുന്ന ഇന്ദ്രനെക്കുറിച്ചു – സകലരെയും കീഴമർത്തുന്നവനും, മനുഷ്യർക്കു ധാരാളം കൊടുക്കുന്നവനുമായ ശതക്രതുവിനെക്കുറിച്ചു് – നിങ്ങൾ കേമമായി പാടുവിൻ!1

പുരുഹൂതൻ, പുരുസ്തുതൻ, പാടിവാഴ്ത്തപ്പെടേണ്ടവൻ, പണ്ടേ പുകൾപ്പെട്ടവൻ – ഇങ്ങനെയുള്ള ആൾ, ഇന്ദ്രനാണെന്നു നിങ്ങൾ കീർത്തിയ്ക്കുവിൻ!2

മുന്തിയ അന്നങ്ങൾ നല്കുന്ന, നൃത്തംചവുട്ടിയ്ക്കുന്ന, മഹാനായ ഇന്ദ്രൻതന്നേ നമുക്കു മുട്ടിന്നുനേരെ നിന്നു തന്നരുളട്ടെ!3

തൊപ്പിയണിഞ്ഞ ഇന്ദ്രൻ കേമമായി ഹോമിയ്ക്കുന്ന സുദക്ഷന്റെ യവമിട്ടു കുറുക്കിയ സോമരസം കുടിച്ചുവല്ലോ;4

ആ ഇന്ദ്രനെത്തന്നേ സോമപാനത്തിന്നു നിങ്ങൾ സ്തുതിയ്ക്കുവിൻ: അതു തന്തിരുവടിയെ തടിപ്പിയ്ക്കുമല്ലോ!5

ഈ തിളങ്ങുന്ന മധു കുടിച്ചിട്ടാണല്ലോ, ദേവൻ കെല്പുകൊണ്ടു ഉലകൊക്കെ കീഴടക്കിയതു്!6

ചെന്നു കീഴമർത്തുന്നവനും, നിങ്ങളുടെ എല്ലാ സ്തുതികളിലും വ്യാപിച്ചവനുമായ തന്തിരുവടിയെത്തന്നേ ഭവാൻ രക്ഷയ്ക്കായി ഇങ്ങോട്ടിറക്കുക – 7

എതിരറ്റ അഹിംസിതനായ പടയാളിയെ, സോമപായിയെ, അനിവാര്യകർമ്മാവിനെ, നേതാവിനെ!8

ഇന്ദ്ര, സർവസംപ്രാപ്യാ, വിദ്വാനായ നിന്തിരുവടി ഞങ്ങൾക്കു വളരെദ്ധനം തന്നാലും – ശത്രു സമ്പത്തുകൊണ്ടു ഞങ്ങളെ രക്ഷിച്ചാലും! 9

ഇന്ദ്ര, ഭവാൻ അവിടെനിന്നുതന്നേ, നൂറുമായിരവും കരുതിയെന്ന അന്നരസത്തോടുകൂടി ഞങ്ങളിൽ എഴുന്നള്ളിയാലും!10

ശക്ര, പർവതങ്ങളെപ്പിളർത്തവനേ, വജ്രിൻ, കർമ്മികളായ ഞങ്ങൾ കർമ്മമനുഷ്ഠിയ്ക്കുകയും, യുദ്ധങ്ങളിൽ അശ്വങ്ങളെക്കൊണ്ടു് ജയിയ്ക്കുകയും ചെയ്യുമാറാകണം!11

ശതക്രതോ, ഞങ്ങൾ അങ്ങയെത്തന്നേ, മാടുകളെ പുല്ലുകൊണ്ടെന്നപോലെ, സ്തോത്രംകൊണ്ടു രമിപ്പിയ്ക്കുന്നു.12

ശതക്രതോ, എല്ലാ മനുഷ്യരുടെയും സ്വഭാവമാണല്ലോ, ആഗ്രഹിയ്ക്കൽ; വജ്രിൻ, ഞങ്ങളും ആശകളുൾക്കൊള്ളുന്നു!13

ബലപുത്ര, ഭവാങ്കലാണു്, അഭിലാഷാശംസികൾ നില്ക്കുന്നതു്: ഇന്ദ്ര, അങ്ങയ്ക്കുമീതേ ആരുമില്ല!14

വൃഷാവേ, ആ നിന്തിരുവടി അത്യുദാരവും, പോഷകവും, ഘോരവും, പായിയ്ക്കുന്നതുമായ കർമ്മംകൊണ്ടു ഞങ്ങളെ കാത്തരുളണം!15

ഇന്ദ്ര, ശതക്രതോ, ഇതാ, മുമ്പേത്തെപ്പോലെ ഭവാന്നു മിന്നിത്തിളങ്ങുന്ന മധു; ഇപ്പോഴും ഭവാൻ ഇതുകൊണ്ടു് ഇമ്പംപൂണ്ടു (ഞങ്ങളെ) ഇമ്പപ്പെടുത്തുക:16

ഇന്ദ്ര, ഏറ്റവും വിചിത്രകീർത്തിയുള്ളതും, ഏറ്റവും പാപനാശനവും, ഏറ്റവും ബലകരവുമാണല്ലോ, ഈ മധു!17

വജ്രവൻ, സത്യകർമ്മാവേ, സോമപായിൻ, ദർശനീയ, ഞങ്ങൾക്കറിയാം, അവിടുന്നു് ആളുകൾക്കെല്ലാം കല്പിച്ചുകൊടുത്തിട്ടുള്ളതു്!18

മത്തടിച്ചുപോരുന്ന ഇന്ദ്രന്നായി പിഴിഞ്ഞതിനെ നമ്മുടെ സ്തുതികൾ ചുഴലട്ടെ; പൂജനീയത്തെ സ്തോതാക്കൾ പൂജിയ്ക്കട്ടെ!19

എല്ലാശ്ശോഭയും ആരിലോ ഏറെ; സപ്തഹോതാക്കൾ ആരെ സ്തുതിയ്ക്കുന്നുവോ ആ ഇന്ദ്രനെ ഞങ്ങൾ പിഴിഞ്ഞുവെച്ചു വിളിയ്ക്കുന്നു. 20

ദേവന്മാർ യാതൊരു ജ്ഞാനസാധനത്തെ ത്രികദ്രുകങ്ങളിൽ വിപുലീകരിച്ചുവോ; ആ യജ്ഞത്തെത്തന്നേ നമ്മുടെ സ്തുതികൾ വർദ്ധിപ്പിയ്ക്കട്ടെ!21

ഇന്ദ്ര, നദികൾ സമുദ്രത്തിലെന്നപോലെ, സോമരസങ്ങൾ ഭവാനിൽ കടക്കട്ടെ: ആരുമില്ല, അങ്ങയ്ക്കു മീതെ!22

ഇന്ദ്ര, വൃഷാവേ, ഉണർവുറ്റവനേ, അങ്ങയുടെ വയറ്റിൽ യാതൊന്നോ, ആ സോമം കുടിപ്പാൻ അവിടുന്നു മഹത്ത്വത്താൽ എങ്ങും വ്യാപിച്ചിരിയ്ക്കുന്നു!23

ഇന്ദ്ര, വൃത്രഹന്താവേ, സോമം തിരുവയറ്റിന്നു തികയട്ടെ – സോമനീർ അങ്ങയുടെ ശരീരങ്ങൾക്കു തികയട്ടെ!24

ശ്രുതകക്ഷൻ അശ്വലാഭത്തിന്നു മതിയാവോളം, ഗോലാഭത്തിന്നു മതിയാവോളം, ഗൃഹലാഭത്തിന്നു മതിയാവോളം ഇന്ദ്രനെപ്പറ്റി പാടുന്നു.25

ഇന്ദ്ര, ഞങ്ങൾ പിഴിഞ്ഞ സോമങ്ങൾക്കു് അവിടുന്നുതന്നെ, പോന്നവൻ; ശക്ര, ദാതാവായ ഭവാന്നു തികയട്ടെ!26

വജ്രിൻ, ഞങ്ങളുടെ സ്തുതികൾ അതിദൂരത്തുനിന്നുതന്നെയും ഭവാങ്കലെത്തട്ടെ: അപ്പോൾ, ഭവാങ്കൽനിന്നു മതിയാവോളം കിട്ടുമല്ലോ, ഞങ്ങൾക്കു്!27

വീരന്മാരെ തേടുന്നവനും, ശൂരനും, സ്ഥിരനുമാണല്ലോ, അവിടുന്നു്; അങ്ങയുടെ മനസ്സ് ആരാധനീയം തന്നെ!28

ബഹുധന, ഇന്ദ്ര, എല്ലാക്കർമ്മികൾക്കും അവിടുന്നു കൊടുത്തു പോരുന്നുണ്ടല്ലോ; എന്നെയും സഹായിയ്ക്കുക!29

ബലപതേ, അവിടുന്നു് ഒരു മടിയനായ ബ്രാഹ്മണനെപ്പോലെയാകരുതു്; ഗവ്യമിശ്രിതമായ സോമംകൊണ്ടു മത്തുപൂണ്ടാലും!30

ഇന്ദ്ര, രാത്രികളിൽ രക്ഷസ്സുകൾ ആയുധം ചാട്ടിക്കൊണ്ടു ഞങ്ങളെ എതിർക്കരുതു്; അവരെ അങ്ങയുടെ തുണയാൽ ഞങ്ങൾ ഹനിയ്ക്കുമാറാകണം!31

ഇന്ദ്ര, അങ്ങയുടെ തുണയാൽത്തന്നെ, ഞങ്ങൾ മാറ്റലരോടു മറുപടി പറയുമാറാകണം: അങ്ങ് ഞങ്ങളുടെയാണു്; ഞങ്ങൾ അങ്ങയുടെതാണു്! 32

ഇന്ദ്ര, ഭവൽക്കാമന്മാരായി പേർത്തും പേർത്തും സ്തുതിയ്ക്കുന്ന സഖാക്കളായ സ്തോതാക്കൾ അങ്ങയെത്തന്നേ പരിചരിയ്ക്കുമാറാകട്ടെ!33

കുറിപ്പുകൾ: സൂക്തം 92.

[1] ഋത്വിക്കുകളോടു്:

[3] നൃത്തംചവുട്ടിയ്ക്കുന്ന – പ്രാണികളെ ചേഷ്ടിപ്പിയ്ക്കുന്ന. മുട്ടിന്നുനേരേ നിന്നു് – മുൻഭാഗത്തു വർത്തിച്ചു്. തന്നരുളട്ടെ – ധനം.

[4] സുദക്ഷൻ – ഒരു ഋഷി.

[5] അതു—സോമപാനം.

[6] മധു – മദകരമായ സോമം. ദേവൻ – ഇന്ദ്രൻ.

[7] സ്തോതാവിനോടു്:

[8] മുൻ ഋക്കിലെ തന്തിരുവടിയെ എന്നതിന്റെ വിശേഷണങ്ങൾ.

[10] അവിടെനിന്നു – സ്വർഗ്ഗത്തിൽനിന്നു.

[14] അഭിലാഷശംസികൾ = അഭിലാഷങ്ങൾ പറഞ്ഞുകൊണ്ടിരിയ്ക്കുന്നവർ. മറ്റാരെ അറിയിയ്ക്കും, ഞങ്ങളുടെ അഭിലാഷങ്ങൾ?

[15] പായിയ്ക്കുന്നതും – ശത്രുക്കളെ ധാരാളം ധനം തന്നും, ശത്രുക്കളെ പേടിപ്പിച്ചോടിച്ചും ഞങ്ങളെ രക്ഷിയ്ക്കണം.

[18] ആളുകൾ – യഷ്ടാക്കൾ. കൊടുത്തിട്ടുള്ളതു്–ധനം.

[19] പിഴിഞ്ഞിട്ടുള്ളതിനെ—സോമത്തെ.

[21] ത്രികദ്രുകങ്ങൾ – കർമ്മവിശേഷങ്ങൾ.

[24] സോമം – ഞങ്ങളുടെ, ശരീരങ്ങൾക്കു് – ബഹുരൂപനാണല്ലോ, ഇന്ദ്രൻ.

[26] സോമങ്ങൾക്കു് – സോമം മുഴുവൻ കുടിപ്പാൻ.

[27] കിട്ടുമല്ലോ—ധനം.

[28] തേടുന്നവനും – പൊരുതിജ്ജയിപ്പാൻ. സ്ഥിരൻ – യുദ്ധത്തിൽ ഉറച്ചു നില്ക്കുന്നവൻ. മനസ്സ് – ശത്രുവധോത്സാഹവും ധീരതയും മറ്റും.

[30] മടിയനായ – യാതൊരു വേലയും ചെയ്യാത്ത.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.