അജീഗർത്തപുത്രൻ ശുനശ്ശേപൻ ഋഷി; ചന്ദോദേവതകൾ മുമ്പേത്തവ.
ഈ മരണമില്ലാത്ത ദേവൻ ദ്രോണകലശത്തിലിരിപ്പാൻ, ഒരു പക്ഷിപോലെ പോകുന്നു ! 1
വിരലുകളാൽ ഉൽപാദിപ്പിയ്ക്കപ്പെട്ട ഈ പവമാനദേവൻ അഹിംസ്യനായിട്ട്, അരാതികളുടെ നേരെ പായുന്നു! 2
ഈ പവമാനദേവനെ യജ്ഞകാമന്മാർ, യുദ്ധത്തിന്നു് ഒരശ്വത്തെയെന്നപോലെ, സ്തുതികൾകൊണ്ടു ചമയിയ്ക്കുന്നു! 3
ഈ പവമാനശൂരൻ ബലത്താൽ നടന്നുകൊണ്ടെന്നപോലെ, എല്ലാദ്ധനങ്ങളും നേടിവെപ്പാൻ നോക്കുന്നു! 4
ഈ പവമാനദേവൻ തേർ തേടുന്നു; തരുന്നു; ശബ്ദം പുറപ്പെടുവിയ്ക്കുന്നു! 5
മേധാവികളാൽ ചുറ്റും സ്തുതിയ്ക്കപ്പെട്ട ഈ ദേവൻ ഹവിർദ്ദാതാവിന്നു രത്നങ്ങൾ നല്കിക്കൊണ്ടു വെള്ളത്തിലിറങ്ങുന്നു! 6
ധാരയോടുകൂടിയ ഈ പവമാനൻ ഒച്ചയിട്ടുകൊണ്ടു, ലോകങ്ങളെ തിരസ്കരിച്ചു നാകത്തിലെയ്ക്കോടുന്നു! 7
ഈ ശോഭനയജ്ഞനായ പവമാനൻ അഹിംസിതനായിട്ടു, ലോകങ്ങളെ തിരസ്കരിച്ചു, നാകത്തിലെയ്ക്കു നടകൊള്ളുന്നു ! 8
പണ്ടേ പിറന്ന ഈ പച്ചനിറം പൂണ്ട ദേവൻ ദേവന്മാർക്കായി പിഴിയപ്പെട്ടു്, അരിപ്പയിലണയുന്നു. 9
ഈ ബഹുകർമ്മാവു, പിറന്നപ്പോൾത്തന്നേ അന്നങ്ങളുളവാക്കിക്കൊണ്ടു, പിഴിയപ്പെട്ടു നീരൊഴുക്കുന്നു! 10