ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഈ സോമങ്ങൾ ഇന്ദ്രന്നു വീര്യം വളർത്താൻ, അവിടെയ്ക്കു കാമ്യവും പ്രിയവുമായ (നീർ) പൊഴിയ്ക്കുന്നു. 1
പിഴിയപ്പെട്ടു ചമസങ്ങളിലിരുന്നു വായുവിങ്കലും അശ്വികളിലും ചെല്ലുന്ന അതുകൾ നല്ല വീര്യത്തെ ഉളവാക്കട്ടെ! 2
സോമമേ, കൊതിച്ചു പിഴിയപ്പെട്ട ഭവാൻ ഇന്ദ്രനെ ആരാധിപ്പാൻ യജ്ഞസ്ഥാനത്തു വിളിച്ചിരുത്തിയാലും! 3
അങ്ങയെ പത്തുപിരലുകൾ തുടയ്ക്കുന്നു; ഏഴുധീമാന്മാർ പ്രീണിപ്പിയ്ക്കുന്നു; മേധാവികൾ മത്തും പിടിപ്പിയ്ക്കുന്നു! 4
ദേവന്മാരുടെ മത്തിന്നു, വെള്ളത്തിലും കമ്പിളിയിലുമിട്ട ഭവാങ്കൽ ഞങ്ങൾ ഗോരസങ്ങൾ പകരുന്നു. 5
പച്ചനിറം പൂണ്ട സുപ്രഭൻ അരിച്ചു കുടങ്ങളിലാക്കപ്പെട്ടിട്ടു, ഗോരസങ്ങളുടുക്കുന്നു! 6
ഇന്ദോ, അവിടുന്നു ധനവാന്മാരായ ഞങ്ങൾക്കായി നീരൊഴുക്കിയാലും; വിദ്വേഷികളെയെല്ലാം ആട്ടിപ്പായിച്ചാലും; സഖാവിങ്കൽ ചെന്നാലും! 7
സോമമേ, ഭവാൻ വാനിൽനിന്നു മഴ പൊഴിയ്ക്കുക; ഭൂമിയിൽ അന്നമുണ്ടാക്കുക; ഞങ്ങൾക്കു യുദ്ധങ്ങളിൽ കെല്പും ഉളവാക്കുക! 8
മനുഷ്യരെ നോക്കുന്ന, ഇന്ദ്രൻ നുകരുന്ന, എല്ലാമറിയുന്ന ഭവാനെക്കൊണ്ടു ഞങ്ങൾ സന്തതിയും അന്നവും നേടുമാറാകണം! 9