images/rnp-1-cover-b.jpg
Landscape, an oil on canvas painting by Borkov Alexander Petrovich .
കേരളീയചരിതം (തുടർച്ച)

പെരുമാക്കന്മാരുടെ വാഴ്ച ക്രിസ്തുവർഷം എട്ടാം ശതകത്തോടുകൂടി അവസാനിച്ചുവെന്നു് വിചാരിക്കാനാണു് ന്യായം. ഒടുവിലത്തെ പെരുമാൾ ഭാസ്കരരവിവർമ്മയായിരുന്നുവെന്നും അദ്ദേഹം ക്രിസ്തുവർഷം 345-ൽ രാജ്യഭാരം തുടങ്ങിയെന്നും പന്ത്രണ്ടുകൊല്ലം വളരെ ശോഭനമായ വിധത്തിൽ നാടുവാണശേഷം തിരിച്ചുപോകാൻ ഭാവിച്ചപ്പോൾ, ബ്രാഹ്മണർ തടഞ്ഞതിനാൽ ക്രിസ്തുവർഷം 428-വരെ രാജ്യം ഭരിച്ചുവെന്നും, അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ സുന്ദരസ്വാമി എന്നു് ഒരു കവിയുണ്ടായിരുന്നെന്നും ഭാഷാചരിത്രകർത്താവു് അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ ഈ കാലഗണന ശരിയാവാൻ തരമില്ലെന്നു് തപതീസംവരണാദി നാടകങ്ങളുടെ കർത്താവായ കുലശേഖരപ്പെരുമാളെപ്പറ്റി പറഞ്ഞിട്ടുള്ളതിൽനിന്നും തെളിയുന്നു. ‘ഭൂമം ഭുപോയം പ്രാപ്യ’ എന്ന ഒരു കലിദിനം കേരളപ്പഴമകളിൽ കാണുന്നുണ്ടു്. എന്നാൽ കേരളമാഹാത്മ്യത്തേയും കേരളോല്പത്തിയേയും നമുക്കു് പ്രമാണഗ്രന്ഥങ്ങളായി അംഗീകരിക്കാൻ നിവൃത്തിയില്ല. ഒടുവിലത്തേ പെരുമാൾ മഹമ്മദുമതം സ്വീകരിച്ചതായി പറഞ്ഞിടുള്ളതുതന്നെ അതിന്റെ അവിശ്വാസ്യതയ്ക്കു നിദർശകമായിരിക്കുന്നു. ക്രിസ്തുവർഷം നാലാം ശതകത്തിൽ മഹമ്മദു നബി ജനിക്കാൻ ഭാവിക്കപോലും ചെയ്തിട്ടില്ലല്ലോ.

ഇക്കാലത്തിനിടയ്ക്കു് കേരളത്തിൽ വലിയ മാറ്റങ്ങൾ പലതും സംഭവിച്ചുകഴിഞ്ഞിരുന്നു. ബ്രാഹ്മണർ ക്ഷേത്രങ്ങൾ സ്ഥാപിച്ചും നയവൈദഗ്ദ്ധ്യം കൊണ്ടും ക്ഷത്രതേജസ്വികളായിരുന്ന നായന്മാരെ കീഴടക്കുകയും ജാതിക്കോട്ട അല്പാല്പമായി കെട്ടിയുറപ്പിച്ചു തുടങ്ങുകയും ചെയ്തു. ഇപ്പോൾ കിട്ടീട്ടുള്ളതും മുമ്പു സൂചിപ്പിക്കപ്പെട്ടിട്ടുള്ളതുമായ മൂന്നു ലേഖനങ്ങളിൽനിന്നും ജാതിവ്യത്യാസം ഉറച്ചുതുടങ്ങിയെന്നു് നമുക്കു് നിഷ്പ്രയാസം ഗ്രഹിക്കാം. ചരിത്രപിപഠിഷുക്കൾക്കു് അത്യന്തം ഉപയോഗപ്രദമായതുകൊണ്ടു് ആ താമ്രശാസനങ്ങളെ ഇവിടെ ഉദ്ധരിക്കുന്നു.

ഒന്നാം ശാസനം

സ്വസ്തിശ്രീ കോ(ഗോ)ണ്മൈക്കൊണ്ടാൻ കോശ്രീപാർക്കര ഇരവിവർമ്മൻ തിരുവഡി പലനൂറായിരത്താണ്ടും ചെംകോൽ നടത്തിയാളാനിന്റയാണ്ടു ഇരണ്ടാമാണ്ടേക്കു് എതിർ മുപ്പത്താറാമാണ്ടു മുയിരിക്കോടു ഇരുന്തരുളിയ നാൾ പിരശാദിച്ചു അരുളിയ പിരശാതം ആവതു്. ഇസൂപ്പ ഇരുപ്പാനുക്കു് അഞ്ചുവണ്ണം പിടിയാളും വായനത്താളും പകുതമും അഞ്ചുവണ്ണപ്പേരും പകൽ വിളക്കും പാവാടയും അയ്ന്തോളകമും മകകലമും, അയ്ക്കൊളമും കുടയും വടുകപ്പറയും മലകലമും ഇടുപിടിയും തോരണവും തോരണവിദാനമും സർവം മിക്കും എഴുപത്തിരണ്ടു വീടുപേരും, കൂടെ കുടുത്തോം. ഉലകിൽ തല കൂലിയും വിടോം. മറ്റും നഗരത്തിൽ കുടികൾ കോയിൽക്ക് ഇറക്കുമതു ഇവൻ ഇരമെയും പെറുമതുപെറുവും ആക ചെപ്പേടു ചെയ്തു കുടുത്തോം. അഞ്ചുവണ്ണമുടയ ഇസൂപ്പ ഇറുപ്പാനുക്കും പെൺമക്കളെക്കൊണ്ടു മരുമക്കൾക്കും സന്തിതിപിരകിരിതി ഉലകം ശന്തിരനും ഉള്ള അളവും അഞ്ചുവണ്ണം സന്തിതിപ്പിരകിരിതി (ശ്രീ) ഇപ്പരി അറിവേൻ വേണാടുടയകോവർത്തനമാർത്താണ്ഡൻ. ഇപ്പരി അറിവേൻ പെൺപലിനാടുടയ കോതൈ ശിതികണ്ടൻ. ഇപ്പരി അറിവേൻ എറളനാടുടയ ഇരായിരൻ ശാത്തൻ. ഇപ്പരി അറിവേൻ കീഴ്ചണ്ടിനായകം ശെയ്യിന്റെ മൂർക്കൻ ശാത്തൻ വന്റലശേരിക്കണ്ടൻ കുന്റപ്പൊഴനായ കീഴ്‌വായിക്കേളപ്പനെഴുത്തു.

രണ്ടാം ശാസനം

ഹരിശ്രീമഹാഗണപതയേ നമഃ ശ്രീഭൂപാല നരപതി വീരകേരളചക്രവർത്തി ആതിയായി മുറമുറൈയേ പല നൂറായിരത്താണ്ടു ചെങ്കോൽ നടത്തായിനിന്റ ശ്രീ വീരരാഘവശക്രവർത്തി തിരുവിരാജ്യം ചൊല്ലായിന്റെ മകരത്തുൾവിയാഴം മീനഞായറ്റു ഇരുപത്തൊന്റു ചെന്റ ശനിരോഹണിനാൾ പെരിൻകോയിലകത്തിരുന്നരുളെ മകോതൈയർ പടണത്തു ഇരവികോർത്തനാന ചേരമാൻ ലോകപെരുംചെടിക്കു് മണക്കിരാമപ്പടം കുടുത്തോം. വിളാപാടയും പവനത്താങ്കും വെറുപേരും കടത്തുവളെഞ്ചിയവും വളഞ്ചിയത്തിൽ തനിച്ചെടും, മു(ൻ)ച്ചൊല്ലും, മുന്നടൈയും, പഞ്ചവാദ്യമും ശംഖും, പകൽവിളക്കും, പാവാടായും, അയ്ന്തോളവും കൊറ്റക്കുടയും, വടുകപ്പറയും, ഇടുപിടിത്തോരണവും, നാലുചേരിക്കും തനിച്ചെടും കുടുത്തോം. വാണിയരേയും, കമ്മാളരേയും അടിമ കുടുത്തോം. നഗരക്കൂത്തു കർത്താവായ ഇരവി കൊർത്തനുക്കു് പറകൊണ്ടളന്തു നിറകൊണ്ടു തൂക്കി നൂൽകൊണ്ടു പാകിയെണ്ണിന്റതിലും ഉവി(പ്പി)നോടു ശർക്കരയോടു കസ്തൂരിയോടു വിളക്കെണ്ണയോടു ഇടയിൽ ഉള്ളതു് എപ്പേർപെട്ടതിനും തരകും അതിനടുത്ത ചുങ്കവും കൂട കൊടുങ്കല്ലൂർ അഴിവിയോടു, ഗോപുരത്തോടു, വിശേഷാൽ നാലുതളിയും തളിക്കടുത്ത കിരാമത്തോടിടയിൽ നീർമുതലായി ചെപ്പേടു എഴുതിക്കുടുത്തോം. ചേരമാൻ ലോകപ്പെരുംചെടിയാന ഇരവി കൊർത്തനുക്കു് ഇവൻ മക്കൾ മക്കൾക്കെ വഴിവഴിയെ വേറാക കുടുത്തോം. ഇതറിയും പൻറിയൂർ കിരാതമും ചൊകിരകിരമമും അറിയ കുടുത്തോം. ഏറനാടും പുള്ളുവനാടുമറിയക്കുടുത്തോം. ചന്ദ്രാദിത്യകളുള്ള നാളെക്കു കുടുത്തോം. ഇവർകൾ അറിയെ ചെപ്പേടെഴുതിയ ചെരമാൻ ലോകപ്പെരുന്തടാൻ നമ്പിച്ചടയൻ കയ്യെഴുത്തു്.

മൂന്നാം ശാസനം

സ്വസ്തി കൊത്താണു ഇരവികുത്താൻ പല നൂറായിരത്താണ്ടും മമകുതലൈ ശിറന്തടിപ്പടുത്താളാ നിന്റയാണ്ടുൾ ശെല്ലാനിന്റെയാണ്ടൈന്തുളർവാണ്ടു വേണാടു വാഴ്കിന്റ അയ്യനടികടിരുവടിയുമതികാരരും പിരകിരുതിയുമഞ്ചൈ വർണ്ണവും പുന്നൈത്തലേപ്പതിയുമുൾവൈത്തുക്കുരക്കേണിക്കൊല്ലത്തുഈശോ തവിരായിശെയവിത്ത തരുസാപ്പള്ളിക്കു അയ്യനടി കടിരുവടി കുടുത്തവിടുപെറാവതു. നാങ്കുടി ഈഴവരും മയ്ക്കുടിക്കെറുമിഴകൈയരെത്തമരും ഇവ(ർ)കൾ വന്നിരുപമൊരു വണ്ണാക്കുടിയും മിവ്വതിനവർക്കുന്തളൈക്കാണമുമേണിക്കാണമുമാനൈമേയിപ്പാൻ കൊള്ളുമിറൈയുഞ്ചാൻറാൻ ചാടുമെരി പൊന്നുംപൊലിപൊന്നുമിരപുശോഭങ്കെ ള്ളപ്പെരാർ വാരക്കൊലുങ്കുവ്വാനും പൈഞ്ചക കണ്ടിയും മുന്നമ് പെറ്റുടൈയൻ താനുമ്വിടുപെറാക അട്ടികുടുത്തെൻ. ഇന്നംക്കുടി ഈഴവരുമൊരുക്കുടിവണ്ണാരു(മ്) ഇരണ്ടു കുടിയരും ഒ(ഇ)രുക്കടി തച്ചരുമടൈ(പൈ)യപൂമിയ്ക്കു് കാരാഴർ നാങ്കുടി വെള്ളാളരും ഇവ്വനൈവരും തേവർക്കു നടുവൻനടു ഇടുവൻ ഇട്ടുപള്ളിയ്ക്ക് എണ്ണൈയ്ക്കും മറ്റുമ്ചെണ്ടുഞ്ചടങ്കറവു പാരാതെയ് ശെയ്യക്കടവരാക ശമൈച്ചു ഇന്നകരമ്കണ്ട നീരെറ്റമരുവാൻ സവിരീശോശെയ്വിത്തു് തരിസാപ്പള്ളിക്കുക്കുടുത്ത ഭൂമിയാവതു്. കോയിലതികാരികൾ വിജയരാകുതേവർ ഉൾപ്പട ഇരുന്തരുളി പിടിനടത്തി നീർത്തുള്ളിയൊടുകൂട അയ്യനടികൾ തിരുവടിയും, ഇളംകൂർവാഴിന്റെ രാമതിരുവടിയും അതികാരരും, പ്രകൃതിയും, അറുനൂറ്റുവരും, പുന്നൈത്തലൈപ്പതിയും, പൂളൈക്കുടിപ്പതിയും, ഉൾപ്പടവച്ചു ഇപ്പൂമിക്കെല്ലൈ കിഴക്കു വയലു് കാടെയെല്ലൈയാകവും കോവലുൾപ്പെടത്തെൻകിഴക്കു ശിറുവാതിൽക്കാൽ മതിലെയെല്ലൈയാകവും പടിഞ്ഞാറു കടലെയെല്ലൈയാകവും വടക്കുത്തൊരണത്തൊടുമെയെല്ലൈയാകവും വടകിഴക്കുപുന്നൈത്തലൈ അണ്ടിലൻ തൊടുമെയെല്ലയാകവുമ്-ഇന്നാൻ കെല്ലൈക്കുമ് അകപ്പെട്ട ഭൂമിപിടിനടത്തി ഉലകും ശന്തിരാതിത്തിയരും ഒള്ളനാളെല്ലാഞ്ചെപ്പു പത്തിരാശെയിതു കുടുത്തേൻ അയ്യനടികൾ തിരുവടിയും ഇരാമതിരുവടിയും കൊയിലതികാരികളും പടമൈ(വ)ത്തരുളി ഇപ്പൂമിയിൽ കുടികളയും എപ്പിഴൈശൊല്ലിയും പള്ളിയാരെയിപ്പിഴൈയുമയഴിയും തലൈവിലൈയും മുലൈവിലയും പള്ളിയാരെ കൊള്ളപ്പെറുവാർ-നന്തമർ എപ്പേർപെട്ടോരും എപ്പിഴൈശൊല്ലിയും പൂമിത്തലൈയും കുടികൾ പാടഞ്ചൊല്ലപ്പെറാർ. അറുന്നൂറ്റുവരും അഞ്ചുവർണ്ണമും മണിക്കിരാമമും ഇരക്ഷിക്കടവർ പള്ളിയൈയും ഭൂമിയും ഉലകുശന്തിരാതിത്തിയരുമ് ഒള്ള നാളെല്ലാഞ്ചെപ്പുപത്തിരത്തിൽപ്പട വണ്ണഞ്ചെയ്തു കൊള്ളക്കടവർ. അഞ്ചുവണ്ണമും മണിക്കിരാമമുമ് ഇവ(ർ)കൾക്കു് കൊയിലതികാരികൾ വിയരാകു(ശ?) തേവരുൾപ്പട്ട ഇരുന്തരുളി ഇവ(ർ)കൾക്കു കുടുത്ത വിടുപൊറാവതു അറുപതിനൊൻറുലകങ്കൾ പ(വ)പരത്തിലുലകിലൈയാകവും അഴിവുലകില്ലൈയാകവും ഇവ(ർ)കൾ കൊള്ളുമ് അടിമൈക്കു ആൾകാശുകൊള്ളപ്പെറാരാകവും പായിനമ് വരുമതിൽ വരത്തിലും പോക്കിലും എടുകാശുകൊള്ളക്കടവാരാകവും- പെടിയിലും പടകിലും പോകിലും വരത്തിലുന്നാലുകാശു കൊള്ളകടവരാകവും ഉലകുപടുഞ്ചരക്കു ഇവ(ർ)കളൈ കൂടവച്ചു ഉലകുവിടുപ്പതാകുമുമ് ശരക്കുമിലൈ യിടുമിടത്തും മറ്റുമേ സാമികാരിയം എക്കാരിയമുമ് ഇവ(ർ)കളെ കൂടിയെ ശെഴ്‌വതാകുവുമ്-അന്റന്റു പടുമുലകു അഞ്ചുവണ്ണവുമ് മണിക്കിരാമവും ഇലച്ചിച്ചു വൈയ്യതാകവുമ് നാലുവാതിലകത്തുമ് വിളക്കും പൂമിയാക കാരാൺമൈ കൊടുക്കുമെടുത്തും കൊപ്പതവാരം കോയിൽ കൊണ്ടുപതിപ്പതവാരം അഞ്ചുവണ്ണവും മണിക്കിരാമവുങ്കൊൾ വതാക-ഇവ(ർ)കൾക്ക് മങ്കലത്തുക്ക് ആനൈമൈൽ മണ്ണുനീർ മുതലാക എഴുപത്തിരണ്ടു വിടപെറും വച്ചുകുടുത്താർ.–കോയിലതികാരികൾ വിയരാക തേവർ ഉൾപ്പട്ട ഇരുന്തരുളി അയ്യനടികൾ തിരുവടിയും രാമതിരുവടിയും, പ്രകൃതിയും, അതികാരരും, അറുന്നൂറ്റുവരും പുന്നൈത്തലൈപ്പതിയും പൂളൈക്കുടിപ്പതിയും ഉൾപ്പെട വൈത്തു ഉലകം ശന്തിരാതിത്തിയരും ഒള്ള നാളെല്ലാവും ഇപ്പടിപേറെല്ലാഞ്ചെപ്പു പത്തിരത്തിൽപ്പടവണ്ണഞ്ചെയ്തുകൊള്ളപ്പെറുവർ. അഞ്ചു വർണ്ണമുമ് മണിക്കിരാമവുമ് ഇവ(ർ)കൾക്കു് അന്നിയായം ഒണ്ടായാൽ ഉലകു തുലാക്കൂലി തടുത്തുന്തങ്കൾ അഞ്ഞ്യായം തീത്തുകൊള്ളക്കടവർ താങ്കൾ ചെയ്യും പിഴെയുണ്ടാകിറ്റങ്കളൈക്കൊണ്ടെയാരാഞ്ഞു കൊള്ളക്കടവരാകവും ഇന്നരകത്തുക്കു കാരാളരാകന്നീരേറ്റാർ അഞ്ചുവണ്ണവും മണിക്കിരാമവും ഇവകളി രണ്ടുതലൈയാരുംകൂടി ചെയ്വതെയ് കരുമമാകവും ഇന്നകരം കണ്ടു നീരെറ്റാർ മരുമാൻ സവിരീശോ മുന്നം പള്ളിയാർ പെറ്റുടൈയവാരക്കൊലുർവ്വഞ്ചക്കണ്ടിയും മറൈവാനസപിരീശൊ പെറുത്തു നിറൈക്കൂലി പള്ളിക്കു കുടുക്കക്കടവർ. ഇതുവുമ് അടിവപ്പെറാക കൊടുത്തേൻ- ഉലകുശന്തിരാതിത്തിയരും ഉള്ളനാളെല്ലാം മെവ്വക്കൈപ്പട ഇറൈയുന്തിരിസാപ്പള്ളിയാർക്കു വിടുപെറാകശെപ്പുപ്പത്തിരഞ്ചെയ്തടിക്കുടുത്തെൻ-ഇപ്പിഴവർ തമപ(വ)ണ്ടികുണന്തങ്കാടിയിലും മതിലിലും വിയാപരിക്കപ്പെറുവർവണ്ണാനും വന്തങ്കാടിയിലും മതിലിലും വന്തു തൻ പണിചെയ്തു കൊള്ളപ്പെറുന്തീയവാൾ വാനും മതിനായകനും മറ്റു മെർവ്വകൈപ്പടാരും മെപ്പിഴൈ ശൊല്ലിയുമിവ(ർ)കളെ തടുമാറുപ്പേറാർ-ഇവ(ർ)കളൈപ്പിഴൈ ശെയ്യിലും പള്ളിയാരെയി ആരാന്തു കൊള്ളപ്പെറുവർ ഉലകും ശന്തിരാതിത്തരും ഉള്ള നാളെല്ലാം ചെപ്പുപ്പത്തിരത്തിൽ പടവരിതു വീടുപേരു ആടിപ്പേറാക അടിക്കുടുത്തേൻ-ഇപ്പരിതു വീടുപെറു അടിപ്പേറാകു അയ്യനടി കടിരുവടിയാൽ തരിസാപള്ളിക്കു അടുപിടുത്തുക്കുടുത്തു മരുവാന് സപീരിശോ ഇതുകാലത്തില(ച്ചി)ക്കിൽ കെതിക്കും മവർകുത്തെവരൈയനക്കിരാമഞ്ചൈയ്വാറാക അയനെഴുത്തു–വെൾക്കുലശൂന്തരനുക്കുമൊക്കും വിശൈയ.

ഈ ലേഖനങ്ങളിൻനിന്നു് ജാതിവ്യത്യാസം കേരളത്തിൽ ഏറെക്കുറെ പ്രബലപ്പെടുതുടങ്ങി എന്നു വ്യക്തമാകുന്നു.

ഇവയുടെ കാലംനിർണ്ണയിക്കുന്ന കാര്യം വളരെ വിഷമമായിടാണു് ഇരിക്കുന്നതു്. ശ്രീ. വീരരാഘവപ്പെരുമാളിന്റെ കാലം ഏ. ഡി.230 ആണെന്നു് മിസ്റ്റർ ശങ്കുണ്ണിമേനോൻ പറയുന്നു. മകരവ്യാഴം, മീനഞായർ 21-ാനു-രോഹിണി നക്ഷത്രം ഇവയൊക്കെ ശരിയായിഒക്കുന്ന ഒരു വർഷമാണെന്നു മാത്രമേ ഈ ലേഖനത്തിൽനിന്നും ഗ്രഹിക്കാവു. സ്ഥാണുരവിഗുപ്തപെരുമാളിന്റെ ശാസനം 280-ലും ഭാസ്കരരവിവർമ്മയുടേതു് 381-ലും ആയിരുന്നുവെന്നാണു് ഭാഷാചരിത്രകാരൻ പറയുന്നതു്. ഈ കാലഗണനങ്ങൾ ശരിയാണെങ്കിൽ ഒടുവിലത്തെപെരുമാൾ ഭാസ്കരരവിവർമ്മ ആയിരിക്കാൻ ഇടയില്ലെന്നുമാത്രമേ തല്ക്കാലം പറയാൻ നിവൃത്തിയുള്ളു. പ്രസ്തുത ശാസനങ്ങൾ കൊല്ലവർഷാരംഭത്തിൽ ഉണ്ടായതാണെന്നാണു് ബർണ്ണലിന്റെ അഭിപ്രായം.

കൊല്ലവർഷാരംഭം

കലിവർഷം 3926-നു് ക്രിസ്ത്വബ്ദം 825-ൽ തിരുവിതാംകൂർ രാജ്യഭാരം ചെയ്തിരുന്ന ഉദയമാർത്താണ്ഡവർമ്മ മഹാരാജാവു് കൊല്ലത്തു് എഴുന്നള്ളി കേരളത്തിലെ സകല വിദ്വാന്മാരേയും വരുത്തി സൂര്യന്റെ ഗതി കണക്കുകൂടി നോക്കി ചിങ്ങമാസം ഒന്നാംതിയതി മുതൽക്കു് ഒരു പുതിയ വർഷം നിശ്ചയിച്ചു. അതിനു് കൊല്ലവർഷമെന്ന പേർ വിളിച്ചു. കേരളത്തിലെ സകല ജനങ്ങളും അതിനെ സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ ഭാഷാചരിത്രകർത്താവു പ്രസ്താവിച്ചിരുക്കുന്നു. കൊല്ലവർഷം ആരംഭിച്ചതു് ഉദയമാർത്താണ്ഡവർമ്മരാജാവായിരുന്നുവെന്നു നിസ്സംശയം പറയാം. ഒന്നാം കൊല്ലവർഷം അഞ്ചാം തീയതി വേണാടിലെ അഞ്ചുശാഖകളിലേയും മൂത്തരാജാക്കന്മാരും സ്വാമിയാരും മാടമ്പിമാരും പത്മനാഭക്ഷേത്രത്തിൽ കൂടി ക്ഷേത്രത്തിലെ പൂജാദികളെ സംബന്ധിച്ച ചില നിശ്ചയങ്ങൾ ചെയ്തതായി ക്ഷേത്രഗ്രന്ഥവരിയിൽ കാണുന്നു. [1] അഞ്ചാമാണ്ടു് ഈ വീരഉദയമാർത്താണ്ഡവർമ്മ നാടുനീങ്ങി.

കോളംബാബ്ദം തുടങ്ങിയതു് ഉദയമാർത്താണ്ഡവർമ്മ ആയിരുന്നതാനാൽ അതിനെ ഉദയവർഷാബ്ദം ​എന്നുകൂടി പറഞ്ഞുവന്നു. ഇപ്പോൾ കേരളത്തിൽ മാത്രമേ ഈ കാലഗണനഉപയോഗിച്ചുവരുന്നുള്ളുവെങ്കിലും, ഒരു കാലത്തു് ചേരരാജ്യത്തിലുൾപ്പെട എല്ലാ ദിക്കുകളിലും കോയമ്പത്തുർ, തിരുനൽവേലി, മധുര മുതലായ പ്രദേശങ്ങളിലും ഉപയോഗിച്ചു വന്നതായി ലക്ഷ്യങ്ങളുണ്ടു്.

ഇങ്ങനെ ഇരിക്കേ പ്രസ്തുാബ്ദത്തെ ശങ്കരാചാര്യരുടെ പേരിനോടു ചിലർ ഘടിപ്പിക്കാൻ ശ്രമിക്കുന്നതും യുക്തിയ്ക്കും പ്രമാണങ്ങൾക്കും പ്രതികൂലമായിരിക്കുന്നു. ശങ്കരാചാര്യർ ‘ആചാര്യവാഗഭേദ്യാ’ എന്ന കലിദിനത്തിൽ, കൊല്ലത്തുവച്ചു് എല്ലാ രാജാക്കന്മാരേയും വിളിച്ചുകൂടി കേരളാചാരങ്ങളെ ക്രോഡീകരിച്ചു് ഒരു പുതിയ ആചാരപദ്ധതി പ്രസിദ്ധീകരിച്ചുവെന്നാണു് ഐതിഹ്യം. ഈ ഐതിഹ്യത്തെ വിശ്വസിക്കാൻ ഒരു നിവൃത്തിയും ഇല്ല. ആചാര്യർ ഏർപ്പെടുത്തിയതായി പറയപ്പെടുന്ന അറുപത്തിനാലു അനാചാരങ്ങൾ നോക്കിയാൽ തന്നെ അതിന്റെ യുക്തിഹീനത പ്രസ്പഷ്ടമാകുന്നതാണു്. കേവലം ഒരു സന്യാസിയുടെ–അതും കേരളബ്രാഹ്മണരുടെ പ്രീതിബഹുമാനങ്ങൾക്കു് അക്കാലത്തു് പാത്രീഭവിക്കാതിരുന്ന ഒരു സന്യാസിയുടെ–ആജ്ഞ അനുസരിച്ചു് എല്ലാ രാജാക്കന്മാരും കൊല്ലത്തുവന്നുകൂടുക എന്നുള്ളതു് തീരെ സംഭാവ്യവുമല്ല. ‘ശിവോ ഹം’ ‘ശിവോ ഹം’ എന്നു പാടിക്കൊണ്ടു നടന്നിരുന്ന ഒരു സർവ്വസംഗപരിത്യാഗിയും അദ്വൈതവാദിയും ആയിരുന്ന ശങ്കരാചാര്യർ, ഒരു തൊഴിലും ഇല്ലാത്തവനെപ്പോലെ നിരർത്ഥങ്ങളായ ആചാരങ്ങളെ ഉദ്ഘോഷിച്ചുകൊണ്ടു് കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ നടന്നു എന്നുവിചാരിക്കുന്ന കാര്യം തന്നെ വിഷമമായിരിക്കുന്നു. അതിനും പുറമേ, കൊല്ലവർഷാരംഭത്തിൽ, കൊല്ലത്തുവച്ചു് അനാചാരങ്ങളെ പ്രഖ്യാപനം ചെയ്തിട്ടു് ഉടനേതന്നെ വടക്കോട്ടു തിരിച്ചുവെന്നു വരണം. അല്ലാത്തപക്ഷം, പത്മനാഭസ്വാമിക്ഷേത്രത്തിലെ പൂജയെ സംബന്ധിച്ചും മറ്റും ആലോചിക്കാനായി കൊല്ലവർഷം ഒന്നാമാണ്ടു ചിങ്ങമാസം അഞ്ചാംതീയതി കൂടിയ മഹായോഗത്തിലേയ്ക്കു അധികാരികൾ ഈ പുണ്യപുരുഷനെക്കൂടി ക്ഷണിക്കുമായിരുന്നു. അങ്ങനെ ചെയ്തു കാണുന്നുമില്ല. അതിനും പുറമെ കേരളത്തിന്റെ ഒരു പകുതിയിൽ ചിങ്ങം ഒന്നാംതിയതി മുതല്ക്കും, മറ്റേ പകുതിയിൽ കന്നി ഒന്നാംതിയതി മുതൽക്കും നവവത്സരാരംഭം തുടങ്ങുന്നതിനും കാരണം കാണുന്നുമില്ല. ശങ്കരാചാര്യർ ആചാരങ്ങളെ നാടുതോറും പ്രഖ്യാപനം ചെയ്തുചെയ്തു് ഉത്തരകേരളത്തിൽ എത്തിയപ്പോൾ കന്നി ഒന്നാംതിയ്യതി ആയിപ്പോയതുകൊണ്ടു് അന്നുമുതൽ അവിടെ പുതുവത്സരം തുടങ്ങിയെന്ന പറയുന്നതു് ഒരു മുടന്തൻ സമാധാനമാകുന്നു. ഒരു പുതിയ അബ്ദം തുടങ്ങണമെണമെങ്കിൽ അതിനു മതിയായ കാരണം കൂടിയേ മതിയാവു. പരശുരാമൻ ഏർപ്പെടുത്തിയ ആചാരങ്ങളെ താൻ പുതുക്കുകമാത്രമേ ചെയ്തിടുള്ളു എന്നു് ശങ്കരാചാര്യരെക്കൊണ്ടു ശങ്കരസ്മൃതികാരൻതന്നെ പറയിച്ചിടുമുണ്ടു്.

ശങ്കരാചാര്യരുടെ ജീവിതകാലം ഏതെന്നു ഖണ്ഡിതമായി ഇതേവരെ നിർണ്ണയിച്ചിടുമില്ല. ആദിമശങ്കരന്റെ കാലത്തിനുശേഷം എത്ര ശങ്കരാചാര്യന്മാർ ഉണ്ടായിരിക്കുന്നു. അദ്ദേഹം സ്ഥാപിച്ചിടുള്ള മഠങ്ങൾ ഭാരതഖണ്ഡത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടെന്നുമാത്രമല്ല, അദ്ദേഹത്തിനെ സർവ്വാത്മനാ പൂജിച്ചുവരുന്നതു് വിദേശീയരുമാകുന്നു. കേരളീയർ അദ്ദേഹത്തിനെ അനാചാരക്കോടയുടെ പിതാവായിടല്ലാതെ അറിയുന്നുണ്ടോ എന്നു സംശയമാണു്. എല്ലാ മഠങ്ങളിലും ഓരോ ഗ്രന്ഥവരി സൂക്ഷിച്ചുവരുന്നുണ്ടെങ്കിലും മിക്കവയും ഭാഗ്യദോഷത്താൽ അസമ്പൂർണ്ണമായിടാണിരിക്കുന്നതു്. അതുകൊണ്ടു് ഓരോരോ ദേശക്കാർ അവരവരുടെ മനോധർമ്മംപോലെ ശങ്കരാചാര്യചരിതം നിർമ്മിച്ചുവരുന്നു. അദ്ദേഹത്തിന്റെ ജന്മഭൂമി കേരളമല്ലെന്നു പറയുന്നവരും ധാരാളമുണ്ടു്. ഈയിടെ സിൻഡിലോ മറ്റോ ഉള്ള ഒരു ശങ്കരാചാര്യമഠത്തിലെ ഗ്രന്ഥവരി പരിശോധിച്ചതിൽനിന്നു് അദ്ദേഹം ക്രിസ്തുവർഷാരംഭത്തിനു് അടുത്താണു ജീവിച്ചിരുന്നതെന്നു തെളിഞ്ഞിരിക്കുന്നതായി ഒരു ശങ്കരാചാര്യചരിതത്തിൽ വായിക്കാനും ഇടയായി. അതെങ്ങനെയും ഇരിക്കടെ. മറ്റു രാജ്യങ്ങളിൽ മതസ്ഥാപകന്മാരുടെ ആവിർഭാവത്തെ അടിസ്ഥാനപ്പെടുത്തി നവ്യകാലഗണന ആരംഭിച്ചുകാണുന്നുണ്ടെങ്കിലും ഭാരതഖണ്ഡത്തിലെ അബ്ദങ്ങൾ എല്ലാം രാഷ്രീയസംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണു് സമാരംഭിച്ചിടുള്ളതു്. താഴെ ചേർത്തിരിക്കുന്ന പടിക നോക്കുക.

വിക്രമാബ്ദം ബി. സി. 58
ശകാബ്ദം ഏ. ഡി. 78
ചേദ്യബ്ദം ഏ. ഡി. 249
ഹർഷാബ്ദം ഏ. ഡി. 605
നേവാരാബ്ദം ഏ. ഡി. 879
ലക്ഷ്മണസേനാബ്ദം ഏ. ഡി. 1119

ഇവയിലൊന്നെങ്കിലും മതസംബന്ധമായോ സാമുദായികമായോ ഉള്ള സംഭവങ്ങളെ അവലംബിച്ചു് ഉണ്ടായിടുള്ളതല്ല. അഥവാ അങ്ങനെയും സംഭവിക്കാമെന്നു വന്നാൽതന്നെയും ശ്രീ ശങ്കരാചാര്യർ ഒരു പുതിയ മതത്തെ സ്ഥാപിച്ചുവെന്നു് എങ്ങനെ പറയാം? വിശുദ്ധദ്വൈതമതസ്ഥാപകനെന്നു് അദ്ദേഹത്തിനെ ഔപചാരികമായി പറഞ്ഞുവരാറുണ്ടെങ്കിലും വാസ്തവത്തിൽ മാധ്യമികസമ്പ്രദായത്തെ ഒന്നു പുതുക്കി ബൗദ്ധന്മാർക്കും ഹിന്ദുക്കൾക്കും ഒരുപോലെ രോചകമായ വിധത്തിൽ പ്രകാശിപ്പിക്കമാത്രമേ അദ്ദേഹം ചെയ്തിടുള്ളു. അതുകൊ​ണ്ടാണു് പ്രച്ഛന്നബുദ്ധൻ എന്നു പ്രതിപക്ഷികൾ അദ്ദേഹത്തിനെ ആക്ഷേപിക്കാൻ ഇടവന്നതും. ശങ്കരാചാര്യർ ലോകത്തിൽ ഇതേവരെ ഉണ്ടായിടുള്ള തത്വചിന്തകന്മാരിൽവച്ചു് അഗ്രഗണ്യനാണെന്നു നിസ്സംശയം പറയാം. എന്നാൽ അതുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ നാമത്തെ ഒരു പുതിയ അബ്ദത്തോടു ഘടിപ്പിക്കേണ്ട ആവശ്യം ഒന്നുമില്ല.

ഈ കാരണങ്ങളാൽ കൊല്ലവർഷാരംഭത്തിനു് വേറെ ഹേതുതേടിപ്പിടിക്കയേ നിവൃത്തിയുള്ളു.

പെരുമാക്കന്മാരുടെ വാഴ്ച അവസാനിക്കുന്നതിനു മുമ്പുതന്നെ സാമന്തന്മാരായും കോവിലധികാരികളായും ഇരുന്ന പലരും ഏറെക്കുറെ സ്വതന്ത്രനിലയെ പ്രാപിച്ചുകഴിഞ്ഞിരുന്നു. ഒടുവിലത്തെ പെരുമാൾ സ്വർഗ്ഗാരോഹണം പ്രാപിച്ചശേഷം ആദിചേരവംശജനായ വേണാടു തിരുവടികൾ, ചേരമാൻപെരുമാൾ എന്ന സ്ഥാനംകൈയേറ്റു് തന്റെ അധികാരശക്തിയെ വ്യാപിപ്പിച്ചുവെന്നു് ഊഹിക്കുന്നതിനു് മതിയായ ലക്ഷ്യങ്ങൾ ഉണ്ടു്. ഇങ്ങനെ അന്നത്തെ വേണാടു തിരുവടികളായ ഉദയമാർത്താണ്ഡവർമ്മ കൊല്ലത്തുവച്ചു് കുലശേഖരപ്പെരുമാൾപടം കൈക്കൊണ്ട ദിനത്തിന്റെ സ്മാരകമായി കൊല്ലവർഷം ആരംഭിച്ചതായി വരാം. കൊല്ലവർഷം ഒന്നാമാണ്ടു് അഞ്ചാംതിയ്യതി തിരുവനന്തപുരത്തുവച്ചു കൂടിയ യോഗത്തിൽ അഞ്ചു തായ്വഴിയിലെ രാജാക്കന്മാരും സന്നിഹികരായിരുന്നതു നോക്കുമ്പോൾ, ഉദയമാർത്താണ്ഡവർമ്മയുടെ നേതൃത്വം എല്ലാവരും അംഗീകരിച്ചതായി വിചാരിക്കാവുന്നതാണു്. മൂപ്പുമുറയ്ക്കു്, ഓരോ ശാഖയിലേയും രാജാക്കന്മാർക്കു്, ഈ സ്ഥാനം ലഭിച്ചുവന്നതായിരിക്കണം. തിരുവിതാംകോടു്, വേണാടു്, തൃപ്പാപ്പൂർ, ദേശിങ്ങനാടു്, ചിറവായി ഇവ അഞ്ചും ആയിരുന്നു ആ അഞ്ചു ശാഖകൾ.

ഭാസ്കരരവിവർമ്മപ്പെരുമാളിന്റെ ചെമ്പുപടയത്തിൽ ഒന്നാം സാക്ഷിയായി നിന്നുകാണുന്നതു് വേണാടുടയഅയ്യനടികൾ തിരുവടികളായതുകൊണ്ടും സ്താണുരവിഗുപ്തപ്പെരുമാൾ വേണാടുതിരുവടികളുടെ അനുവാദത്തോടുകൂടി പടയം കൊടുത്തതായി തെളിയുന്നതുകൊണ്ടും അക്കാലങ്ങളിൽപോലും വേണാടധിപതിക്കു് ഒരു മാന്യസ്ഥാനം പെരുമാൾ കല്പിച്ചുവന്നതായി ഊഹിക്കാം. അതിനും പുറമേ, തിരുവിതാംകൂർ രാജാക്കന്മാർ, വഞ്ചീശൻ, ചേരമാൻപെരുമാൾ, കുലശേഖരൻ ഇത്യാദി സ്ഥാനങ്ങൾ പരമ്പരയായി സ്വീകരിച്ചു കാണുന്നസ്ഥിതിക്കു് പെരുമാക്കന്മാരുടെ കാലശേഷം അവരുടെ സ്ഥാനം വേണാടടികൾക്കു കരസ്ഥമായെന്നു ന്യായമായി വിചാരിക്കാവുന്നതുമാണു്. ഏ. ഡി. 1170-ൽ പന്തളത്തേയ്ക്കും, 1189-ൽ പൂഞ്ഞാറ്റിലേയ്ക്കും തിരുവിതാംകൂർ രാജാവു് ഓരോ ദേശംവിടുകൊടുത്തതായി കാണുന്നതിനാൽ അക്കാലത്തു് വേണാടിന്റെ അധികാരം ആ ദിക്കുകളിൽ വ്യാപിച്ചിരുന്നുവെന്നു തീർച്ചയാണല്ലോ. കൊല്ലവർഷം ആറാംശതകത്തിന്റെ ആരംഭത്തിൽ ആദിത്യവർമ്മ എന്ന വേണാടർകോൻ വൈക്കംക്ഷേത്രത്തിൽ അധികാരം നടത്തിയതായും രേഖകൾ കാണുന്നു. കൊല്ലവർഷം 79 പൂരുടാശിമാസം 11-ാം തിയ്യതി ഉണ്ടായ ഒരു താമ്രശാസനവും ഈ അഭ്യൂഹത്തിനു് അനുകൂലമായിരിക്കുന്നു.

കേരളം അഥവാ ചേരരാജ്യത്തിന്റെ അതിർത്തികൾ മാറിമാറിക്കൊണ്ടേ ഇരുന്നിരുന്നു എന്നു് പുരാതന രേഖകൾ നോക്കിയാൽ അറിയാം. എന്നാൽ കമ്പരുടെ കാലത്തു് അതിന്റെ അതിർത്തികൾ എന്തായിരുന്നുവെന്നു് അദ്ദേഹം വ്യക്തമായി പറഞ്ഞിടുണ്ടു്.

“വടക്കുത്തലം പഴനി വാൻ കിഴക്കുത്തെൻകാശി
കുടതിശൈ കോഴിക്കോടാകും കടർ കരയിതോരമതു
തെർക്കാകുമോരെൺപതിൻകാതം‌
ചേരനാടെൽകൈയെനുവ്വെപ്പു”

ഇതിൽനിന്നു് ഈ നാടുമുഴുവൻ ഒരു രാജാവിന്റെ അധികാരത്തിൻകീഴിൽ ഇരുന്നകന്നു എന്നൊരു അഭ്യൂഹത്തിനു വഴിയും കാണുന്നു. ആ ഊഹം ശരിയാണെന്നു വിചാരിക്കാൻ വേറെ ചില ലക്ഷ്യങ്ങൾ ഇല്ലാതെയുമില്ല. ഒടുവിലത്തെ പെരുമാൾ രാജ്യത്തെ മക്കൾക്കായും മരുമക്കൾക്കായും പങ്കിടു കൊടുത്തിടു മക്കത്തുപോയതായിടാണല്ലോ കേരളോല്പത്തിയിൽ കാണുന്നതു്. കേരളമാഹാത്മ്യത്തിലാകടെ രാജ്യം പകുത്ത കഥയേ കാണുന്നില്ല. പരശുരാമൻ ഉത്തരകേരളത്തിലും ഓരോ രാജകുടുംബങ്ങളെ പ്രതിഷ്ഠിച്ചുവെന്നേ അതിൽ പറയുന്നുള്ളു. ആ കുടുംബങ്ങൾ കോലത്തിരിയും വേണാടും ആണു്. തൃപ്പൂണിത്തുറ ഗ്രന്ഥവരിയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

“പെരുമ്പടപ്പു സ്വരൂപത്തിൽ ഇളയ താവഴി പ്രമാണമായി വന്നതു് “ഷോഡശാംഗം സുരാജ്യം” എന്ന കലിയുഗ ദിവസത്തുനാൾ ചേരമാൻ പെരുമാൻ പെരുമാൾ രാജ്യം പകുതി ചെയ്തു് നീലേശ്വരത്തിനു വടക്കു പതിനേഴംശവും അതിനു തെക്കുപതിനേഴംശവും ഇങ്ങനെ മുപ്പത്തിനാലായി അംശിച്ചു് എല്ലാർക്കും പടും വാളും കൊടുത്തതു മുതല്ക്കാകുന്നു. നെടുവിരിപ്പു സ്വരൂപത്തിലേക്ക് വാളും പുടവയും കൊടുത്തു. തന്റെ മരുമക്കൾ അഞ്ചു പെൺവഴിത്തമ്പുരാക്കന്മാർ ഉണ്ടായിരുന്നതിൽ ഇളയതമ്പുരാന്റെ തിരുവയറു ഒഴിഞ്ഞുണ്ടായിരുന്ന തമ്പുരാനു് കന്യാകുമാരി ഗോകർണ്ണത്തിനകത്തു് മുപ്പത്തിനാലു രാജ്യത്തിനുംമേൽക്കോയ്മയായി രക്ഷിക്കത്തക്കവണ്ണം അന്യം വന്നുപോയാൽ വേറെ ദത്തുവേണമെങ്കിൽ പടും വാളും കൊടുത്തു കല്പിക്കത്തക്കവണ്ണവും മുപ്പത്തിനാലു സ്ഥാനത്തുനിന്നും ആണ്ടിനാൽ തിരുവഞ്ചിക്കുളത്തു ശിവരാത്രി അഹസ്സിൽ തങ്ങൾ തന്നെ എത്തീടും തങ്ങളുടെ തേവാരിയുടെ പക്കൽ കൊടുത്തയച്ചിടും 360 അച്ചുരാശി മുതൽ 510 അച്ചുരാശിവരെ രക്ഷാഭോഗം ദേവന്റെ തൃപ്പടിമേൽ വെയ്ക്കത്തക്കവണ്ണവും നിശ്ചിയിക്കയും ചെയ്തു. ശേഷം താവഴി നാലിനും ആൺവഴിത്തമ്പുരാക്കന്മാർ അന്നു് ഉണ്ടായിടുമില്ല.”

കൊച്ചി രാജ്യത്തിന്റെ അതിർത്തി പിൽക്കാലത്തു് തെക്കോടു് തിരുവല്ലവരെയും വടക്കോടു് പൂക്കൈതക്കൽവരെയും വ്യാപിക്കാൻ ഇടയായെങ്കിലും ഈ ഗ്രന്ഥവരിയിൽ പറഞ്ഞിടുള്ളതുപോലെ യാതൊന്നും യാതൊരുകാലത്തും സംഭവിച്ചിടില്ല. കന്യാകുമാരി മുതൽ ഗോകർണ്ണംവരെ കൊച്ചി അധികാരം നടത്തിയ കാലം ഒരിക്കലെങ്കിലും ഉണ്ടായിടുണ്ടെന്നു് തെളിവുകിടുന്നപക്ഷം ഈ ഗ്രന്ഥവരിയെ വിശ്വസിക്കാമായിരുന്നു. കേരളോല്പത്തികഥയേ അവർ പകർത്തിവെച്ചിരിക്കുന്നുവെന്നേയുള്ളു. ഒടുവിലത്തെപ്പെരുമാൾ മക്കത്തു പോയകഥയും ഗ്രന്ഥവരിയിൽ പകർത്തിയിടുണ്ടു്. ‘ഷോഡശാംഗം സുരാജ്യം’ എന്ന കലിദിനത്തിൽ മഹമ്മദുമതം ഉ​ണ്ടായിടേ ഇല്ല. അതാണു് ഈ കഥ വിശ്വസിക്കുന്ന വിഷയത്തിൽ മറ്റൊരു വൈഷമ്യം.

ഗോകർണ്ണം മുതൽക്കു് കന്യാകുമാരിവരെയുള്ള സ്ഥലങ്ങളുടെ മേൽക്കോയ്മ കൊച്ചിയിലേക്കായിരുന്നുവെങ്കിൽ അതേ കാലത്തുതന്നെ വേണാടുതിരുവടികൾ വഞ്ചീശപടവും, കുലശേഖരപ്പെരുമാൾ സ്ഥാനവും കൈക്കൊണ്ടതെങ്ങനെ? അങ്ങനെ ആണെങ്കിൽ ഈ രണ്ടു രാജകുടുംബങ്ങൾ തമ്മിൽ ശത്രുത്വത്തിനായിരുന്നല്ലോ അവകാശം. നേരെ മറിച്ചു് തിരുവിതാംകൂർ രാജാവു് കൊ. വ. 938-ാമാണ്ടുവരെ കൊച്ചി രാജാവിനു പിന്തുണയായി നിന്നുവെന്നാണു് ചരിത്രത്തിൽ കാണുന്നതു്. കോഴിക്കോടേ ഓരോ രാജാവും സിംഹാസനാരൂഢനായാലുടനേ കൊച്ചിയെ ആക്രമിച്ചു്, കീഴടക്കി, കപ്പം വാങ്ങിയതിന്റെ ശേഷമേ വാൾ ഉറയിൽ ഇടാറുണ്ടായിരുന്നുള്ളു. പുറത്തു കാൽ കൊച്ചിയിൽ കച്ചവടത്തിനായി വന്നു ചേർന്നതുവരെ തിരുവിതാംകൂറിന്റെ സഹായത്തോടുകൂടിയായിരുന്നു കൊച്ചി കോഴിക്കോടിനെ അകറ്റി നിർത്തിക്കൊണ്ടിരുന്നതു്.

പാശ്ചാത്യസഞ്ചാരികളും കൊച്ചിയുടെ അന്നത്തെ ദയനീയസ്ഥിതിയെ രേഖപ്പെടുത്തീടുണ്ടു്. അതു വളരെ ചെറിയ രാജ്യമായിരുന്നെന്നും സ്വന്തമായ ഒരു നാണയംപോലും അതിനു് ഉണ്ടായിരുന്നില്ലെന്നും അവരുടെ ലേഖനങ്ങളിൽ നിന്നു ഗ്രഹിക്കാം.

ഈ കാരണങ്ങളാൽ പ്രബലനായിരുന്ന ഒരു വഞ്ചിരാജാവു് സമാരംഭിച്ചതായ കൊല്ലവർഷത്തെ മറ്റു കേരളരാജാക്കന്മാരും സ്വീകരിച്ചതിൽ അത്ഭുതപ്പെടാനില്ല. കോരപ്പുഴയ്ക്കു് അപ്പുറത്തു് ഗോകർണ്ണംവരെ വഞ്ചിരാജവംശത്തിന്റെ ഒരു അകന്ന ശാഖക്കാരായ കോലത്തിരി രാജാക്കന്മാർ ഭരിച്ചു വന്നതിനാലും ഈ രണ്ടു രാജവംശങ്ങൾ തമ്മിൽ [2] ദത്തുസംബന്ധവും മറ്റു ഉണ്ടായിക്കൊണ്ടിരുന്നതിനാലും ഉത്തരകേരളവും കോളംബാബ്ദത്തെ സ്വീകരിക്കാനിടവന്നതായിരിക്കണം.

ഇനി കേരളത്തിലെ പ്രധാന രാജകുടുംബങ്ങളെപ്പറ്റി ചിന്തിക്കാം.

വേണാടു്

തിരുവിതാംകൂർ രാജ്യത്തിന്റെ പുരാതനനാമം വേണാടെന്നായിരുന്നുവെന്നു് നിസ്സംശയം പറയാം. കൊല്ലവർഷം ആറാം ശതകംവരെ ഉണ്ടായിടുള്ള എല്ലാ രേഖകളിലും വേണാടടികൾ എന്നാണു കാണുന്നതു്. ഭാസ്കരരവിവർമ്മയുടെ നാലു ശാസനങ്ങളിലും സ്താണുരവിഗുപ്തന്റെ ചെപ്പേടിലും വേണാടടികളെപ്പറ്റി പ്രസ്താവിച്ചിടുള്ളതിനു പുറമേ കൊ. വ. 343-ാമാണ്ടുണ്ടായ കൊല്ലം ശാസനത്തിലും, 368-ലെ വീരകേരളക്ഷേത്രരേഖയിലും, 389-ലെ കഠിനങ്കുളം മഹാദേവക്ഷേത്രരേഖയിലും, ‘വേണാടുവാഴ്‍ന്തരുളിന്റെ തിരുവടി’കളെ കാണുന്നു. കണ്ടിയൂർരേഖയിൽ (393) “വേണാടുടയകീഴ്പേരൂർ തൃപ്പാപ്പൂർ മൂപ്പു വാഴ്‌ന്തരുളിന്റെ ഇരവികേരളവർമ്മ” എന്നു വിശദമായി പറഞ്ഞിടുമുണ്ടു്.

വേണാടു് എന്ന പദത്തിന്റെ ഉത്ഭവത്തെപ്പറ്റി പലരും പലവിധം പറയുന്നു. അതു് വാനവനാടിന്റെ തത്ഭവമാണെന്നാണു് തിരുവിതാംകൂർചരിത്രകാരനായ മിസ്റ്റർ ശങ്കുണ്ണിമേനോന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ പുത്രനും കേരളചരിത്രകാരനുമായ മിസ്റ്റർ കെ. പി. പത്മനാഭമേനോനാകട്ടെ മിസ്റ്റർ ഗോപിനാഥറാവുവിന്റെ ഊഹത്തെ അടിസ്ഥാനപ്പെടുത്തി അതിനെ വേൾനാടെന്നു വ്യാഖ്യാനിക്കുന്നു. ‘വേൾനാടു്’ എന്ന പദത്തിനു് കീഴടങ്ങിയ രാജ്യമെന്നർത്ഥം. ദ്രാവിഡദേശത്തു് ചേരചോളപാണ്ഡ്യരാജാക്കന്മാർ, അഥവാ മൂവരശർ മാത്രമേ മുടിയുടയമന്നരായിടുണ്ടായിരുന്നുള്ളുവെന്നും, അഗസ്ത്യമഹർഷിയോടുകൂടി ദ്വാരകയിൽനിന്നു ദ്രാവിഡത്തിൽ വന്നു് അവിടവിടെയായി താമസിച്ചിരുന്ന പതിനെട്ടു വൃഷ്ണിവംശജരേയാണു് വേളായർകുലം എന്നു വിളിച്ചുവന്നതെന്നും ആണു് ശ്രീമാൻ ഗോപിനാഥറാവു സ്ഥാപിക്കുൻ ശ്രമിച്ചിട്ടുള്ളതു്. ഈ വേൾനാട്ടു അരചന്മാരിൽ ചിലരുടെ പേരുകൾ ദക്ഷി​ണതിരുവിതാംകൂറിലെ രേഖകളിൽ കാണുന്നുണ്ടെങ്കിലും, വേണാടു അവർ സ്ഥാപിച്ചതായിരിക്കാൻ ഇടയില്ല. വേൾനാടു ആദ്യം വേണ്ണാടായും പിന്നീടു വേണാടായും പരിണമിക്കാമെങ്കിലും തൊൽകാപ്പിയക്കാരനും നന്നൂൽകാരനും ഈ രാജ്യത്തിനെ വേണു എന്നാണു പറഞ്ഞിടുള്ളതു്. വേൾ എന്നല്ല, അതിനുംപുറമേ കുരുനന്തൻ വിഴിഞ്ഞത്തുവന്നു് യദുവംശത്തിന്റെ സ്ഥാനമുറപ്പിച്ചതു് ക്രിസ്ത്വബ്ദം എട്ടാംശതകത്തിന്റെ അന്ത്യപാദത്തിലായിരുന്നു. ഏറെക്കാലം കഴിയുന്നതിനു മുമ്പേ, ആ വംശക്കാർക്കു് അവിടംവിട്ടു പോകേണ്ടതായും വന്നു. ഈ ചെറിയ രാജവംശത്തിനു് 825-ൽ തിരുവനന്തപുരത്തുവച്ചു് പത്മനാഭസ്വാമിക്ഷേത്രത്തിലെ കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി അഞ്ചു തായ്വഴിത്തമ്പുരാക്കന്മാർ കൂടിയിരുന്നല്ലോ. ഇങ്ങനെയും വേറെയും അനേക ശാസനങ്ങളിൽ കാണുന്നുണ്ടു്.

വേണാട്ടുരാജകുടുംബം അന്നും മരുമക്കവഴിയായിരുന്നുവെന്നു് [3] പുരാതനരേഖകളിൽനിന്നും നിഷ്പ്രയാസം ഗ്രഹിക്കാം. മുമ്പു് ഉദ്ധരിച്ച ഒരു താമ്രശാസനത്തിൽ വേണാടടികളും ഇളമുറ വാഴുന്ന രാമതിരുവടികളും സാക്ഷ്യം വഹിച്ചിരിക്കുന്നതു നോക്കുക. എന്നാൽ വിഴിഞ്ഞത്തു വന്നു് ആയർവംശം സ്ഥാപിച്ച കുരുനന്തന്റെ ദായക്രമം മക്കവഴിയായിരുന്നെന്നു കാണുന്നു. കാലക്രമംകൊണ്ടു് യദുവംശക്കാരും മരുമക്കവഴിക്കാരായിത്തീരുകയും ആഭിജാത്യമുള്ളവരായിരുന്നതിനാൽ വേണാടുമായി സംബന്ധപ്പെടുകയും ചെയ്തിരിക്കാം. അങ്ങനെ ആയിരിക്കണം വേണാടുരാജാക്കന്മാരും യദുവംശക്കാരായിത്തീർന്നതു്. ആദ്യമായി വേണാടന്റെ ഒരു ശാഖയായിരുന്ന ഓടനാടു രാജകുടുംബവും പിന്നീടു ദേശിങ്ങനാടും യദുവംശക്കാരായി. കേരളം ഒട്ടുക്കു കീഴടക്കി ഭരിച്ച രവിവർമ്മചക്രവർത്തിയുടെ പിതാവു് യദുവംശജനായ ജയസിംഹനായിരുന്നു. ആ ജയസിംഹൻ കൊല്ലം രാജാവായി വാണിട്ടുണ്ടെന്നും അതുകൊണ്ടു് അക്കാലത്തു് കൊല്ലം രാജാക്കന്മാർ മക്കത്തായികളായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ടു്. എന്നാൽ ജയസിംഹൻ രാജാവായതു് ഉമാദേവിയുടെ ഭർത്താവെന്ന നിലയിൽ മാത്രമേ ആയിരുന്നുള്ളു. പെരുമാക്കന്മാരുടെ കാലത്തു് അങ്ങനെ സംഭവിച്ചിട്ടുണ്ടു്. പാണ്ടിരാജാക്കന്മാർ പെരുമാക്കന്മാരുടെ കുടുംബത്തിൽ വിവാഹം കഴിക്കാറുണ്ടായിരുന്നുവെന്നു് തമിഴു സാഹിത്യത്തിൽ നിന്നു മനസ്സിലാക്കാം. ആ വഴിക്കായിരിക്കണം ഒരു പാണ്ടിപ്പെരുമാൾ കേരളത്തിലുണ്ടാവാൻ ഇടയായതു്.

വേണാടടികൾ ചേരവംശജരായിരുന്നതിനാൽ അവർ മുടിയുടയവർ തന്നെ ആയിരുന്നു. അവരുടെ രാജ്യത്തിനു് വേണാടെന്നും തിരുവടിദേശം എന്നും പേരുകൾ പറഞ്ഞുവന്നു. കുലശേഖരപടവും ചേരമാൻപെരുമാൾസ്ഥാനവും രവിവർമ്മചക്രവർത്തിയുടെ കാലശേഷമാണു സ്വീകരിച്ചുതുടങ്ങിയതെന്നു് ശ്രീപത്മനാഭമോഹൻ പറഞ്ഞിരിക്കുന്നതു് ശരിയാവാൻ തരമില്ല. കലിവർഷം 3412 ൽ ഒരു വീരകേരളകുലശേഖരപ്പെരുമാൾ ഉണ്ടായിരുന്നതായി ചരിത്രത്തിൽ പറഞ്ഞിട്ടുള്ളതു് കേവലം ഐതിഹ്യത്തെ അടിസ്ഥാനപ്പെടുത്തി മാത്രമായിരുന്നാലും 278-ലെ കൊല്ലംരേഖയിൽ ഒരു കുലചേകിര ചക്രവർത്തിയെ കാണുന്നു.

വേണാടിനു് അഞ്ചുശാഖകൾ ഉണ്ടായിരുന്നതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവയിൽ ഓരോന്നിനെപ്പറ്റിയും സംക്ഷിപ്തമായി ഇവിടെ വിവരിക്കാം.

തൃപ്പാപ്പൂർ

തൃപ്പാപ്പൂർ സ്വരൂപം തിരുവനന്തപുരത്തുനിന്നും ഏഴു മൈൽ വടക്കാണു് സ്ഥിതിചെയ്യുന്നതു്. തിരുവടിദേശം, ശ്രീപാദം, തൃപ്പാദപുരം (തൃപ്പാപ്പൂരു്) ഈ ശബ്ദങ്ങളെല്ലാം ഏകാർത്ഥങ്ങളായിരിക്കയും, നാടുവാഴുന്ന വഞ്ചിരാജാക്കന്മാർ ഇന്നും അവിടെ എഴുന്നരുളീ അരിയിട്ടുവാഴ്ച നടത്തുകയും ചെയ്യുന്നതിനാൽ തൃപ്പാപ്പൂർസ്വരൂപത്തിന്റെ പ്രാധാന്യം വെളിപ്പെടുന്നു. അതിനും പുറമേ ആ പ്രദേശം വഞ്ചിശവംശസംവർദ്ധിനികളായ ആറ്റുങ്ങൽ തമ്പുരാടിമാരുടെ കൈവശം ഏറിയ കാലം ഇരുന്നിട്ടുള്ളതും പ്രത്യേകം സ്മരണീയമാണു്. ഇന്നും ആറ്റുങ്ങൽ തമ്പുരാടിമാരുടെ പ്രത്യേക സ്വത്തിന് ശ്രീപാദംസ്വത്തുക്കൾ എന്നാണു പറയാറുള്ളതും.

തൃപ്പാദസ്വരൂപം പരശുരാമമഹർഷി ദക്ഷിണകേരളത്തിൽ സ്ഥാപിച്ചതാണെന്നാണു് കേരളമാഹാത്മ്യത്തിൽ കാണുന്നതു്. കോരളോല്പത്തിയിലും ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.

“തെക്കു (കുലശേഖരന്റെ സ്വരൂപമായ) വേണാടടികൾക്കു് 350000 നായന്മാരെ ഓമന പുതിയകോവിലിനകത്തു ചുരികകെടി ചേകിപ്പാൻ തക്കവണ്ണം നാട്ടുകോയ്മസ്ഥാനവും ഓണനാട്ടും വേണനാടോടുചേർത്തും കല്പിച്ചു കൊടുത്തു. കൂവളരാജ്യത്തു വാഴുവാൻ കല്പനയും ചെയ്തു.”

കൂവളരാജ്യം കോലരാജ്യമാണെന്നു ചിലരും കൂപകരാജ്യമാണെന്നു മറ്റുചിലരും അഭിപ്രായപ്പെടുന്നുണ്ടു്. കോലത്തിരിവംശത്തിനും വേണാട്ടു രാജവംശത്തിനും തമ്മിൽ പുലസംബന്ധം കാണുന്നതിനാൽ, ഇവിടെ വിവക്ഷിക്കപ്പെടിരിക്കുന്നതു് കോലത്തിരിവംശം ആയിരിക്കണമെന്നാണു് ആദ്യത്തെകൂടർ പറയുന്നതു്. എന്നാൽ ശ്രീമാൻ സുന്ദരൻപിള്ള, പല രേഖകളേയും പരിശോധിച്ചിട്ടു്, കൂവളം കൂപകം തന്നെയെന്നു തീർച്ചപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തോടു യോജിക്കാനേ ഇവിടെ തരം കാണുന്നുള്ളു. ഒരു പെരുമാളിന്റെ വിഭജനം അനുസരിച്ചു് തെക്കുംകൂറിന്റെ വടക്കേ അതിർത്തി മുതൽക്കു് കന്യാകുമാരിവരെയുള്ള ദേശത്തെ കൂപകം എന്നു വിളിച്ചുവന്നതായി കേരളോല്പത്തി പറയുന്നുണ്ടു്. പ്രമാണങ്ങളും ആ വിഭജനത്തെ അനുകൂലിക്കുന്നു. ആറ്റുങ്ങൽ ഉള്ള ആവണീശ്വരം കോവിലിനെ ജീർണ്ണോദ്ധാരണം ചെയ്തതു് ഒരു കൂപക രാജ്ഞിയാണെന്നു് 751-ലെ ശിലാരേഖയിൽ കാണുന്നു. അതിനു് ഒരു ശതവർഷത്തിനു മുമ്പു് അതായതു് കൊ. വ. 643-ൽ കുലശേഖരത്തമ്പുരാടി എന്ന കൂപകരാജ്ഞി അഗസ്തീശ്വരം താലൂക്കിൽ എംപെരുമാൾകോവിൽ പണിയിച്ചതായി രേഖയുണ്ടു്. അതിന്റെ ജീർണ്ണോദ്ധാരണം ചെയ്തതും കൂപകരാജ്ഞിയത്രേ. പക്ഷേ, ആവണീശ്വരം ക്ഷേത്രത്തേയും എംപെരുമാൾ ക്ഷേത്രത്തേയും പുതുക്കിയതു് ഒരേ രാജ്ഞിതന്നെയായിരിക്കാം. കൊല്ലവർഷം 292-ാമാണ്ടു് ചിങ്ങം 11-ാംനു ഒരു കൂപകരാജാവു് പാണ്ഡ്യരാജാവായ രാജസിംഹനെ തോല്പിച്ചു് നാഞ്ചിനാടു കൈവശപ്പെടുത്തുകയുണ്ടായി. ഈ മാതിരി ലക്ഷ്യങ്ങൾ നോക്കിയാൽ വേണാട്ടു രാജവംശത്തിന്റെ പ്രധാനസ്ഥാനം തൃപ്പപ്പൂരായിരുന്നുവെന്നും, ‘വേണാട്ടു രാജാക്കന്മാർക്കു’ കൂപകരാജാക്കന്മാർ എന്നു പേരുണ്ടായിരുന്നുവെന്നും ഊഹിക്കാം. ഈ രാജാക്കന്മാർ തലസ്ഥാനം കൊല്ലത്തേക്കു മാറ്റിയതിനുശേഷം, തൃപ്പാപ്പൂർ വേണാടിന്റെ ഒരു ശാഖയായി ഗണിക്കപ്പെട്ടുപോന്നു. കൊല്ലം 480-ൽ കോയത്തുനാടിൽനിന്നും വേണാടിലേയ്ക്കു് രണ്ടു റാണിമാരെ ദത്തെടുത്തുവെന്നും, അവർക്കായി ആറ്റുങ്ങൽ ഒരു കൊടാരം പണികഴിപ്പിച്ചുവെന്നും അതിനു ചുറ്റുമുള്ള ദേശം അവർക്കായി വിട്ടുകൊടുത്തുവെന്നും ചരിത്രകാരന്മാർ പറയുന്നതിൽ വാസ്തവം ഉണ്ടായിരിക്കണം. എന്തുകൊണ്ടെന്നാൽ കൊല്ലം അഞ്ചാംശതകത്തിനുശേഷം കൂപകരാജ്ഞിമാരെയല്ലാതെ കൂപകരാജാക്കന്മാരെ ഒരു രേഖകളിലും കാണുന്നില്ല.

ദേശിങ്ങനാടു്

ഇതു് കൊല്ലത്തിനുള്ള മറ്റൊരു പേരാകുന്നു. ഈ ശാഖയുടെ സ്ഥാപകൻ രവിവർമ്മചക്രവർത്തിയുടെ പിതാവായ ജയസിംഹനായിരുന്നുവെന്നു ചിലർ ഊഹിക്കുന്നു. എന്നാൽ ഈ ഊഹം ശരിയാവാൻ ഇടയില്ല. ദേശിങ്ങനാടു് എന്ന പദത്തിന്റെ അർത്ഥം ജയസിംഹന്റെ നാടെന്നു തന്നെ. എന്നാൽ ആ ജയസിംഹൻ, ഉമയമ്മറാണിയുടെ ഭർത്താവും രവിവർമ്മ ചക്രവർത്തിയുടെ പിതാവും ആയിരുന്നോ എന്നുള്ള കാര്യമേ സന്ദിഗ്ദ്ധമായിരിക്കുന്നുള്ളു. രവിവർമ്മ ചക്രവർത്തിയേ പിന്തുടർന്നതു് അദ്ദേഹത്തിന്റെ അനുജനായ ആദിത്യവർമ്മ ആയിരുന്നതുകൊണ്ടു തന്നേ, അന്നും വേണാട്ടുരാജാക്കന്മാർ മരുമക്കത്തായികളായിരുന്നുവെന്നു തീർച്ചപ്പെടുത്താം. ജയസിംഹൻ രാജ്യം വാണതു് ഉമാദേവിയുടെ ഭർത്താവെന്ന നിലയിൽ മാത്രമേ ആയിരുന്നുള്ളു. എന്നാൽ ദേശിങ്ങനാടു സ്വരൂപത്തിന്റെ സ്ഥാപകനായ ജയസിംഹൻ ആ പേരു് വെറും ബിരുദനാമം ആയിരുന്നു.

‘സ്വസ്ത്യസ്തു ജയസിംഹസ്യ വീരകേരളവർമ്മണഃ’

എന്നു് കൊല്ലത്തെ ഗണപതികോവിലിൽ കാണുന്നതും കൊ. വ. 671-ൽ ഉണ്ടായതും ആയ രേഖയിലും ജയസിംഹബിരുദുധാരിയായ ഒരു രാജാവിനെ കാണ്മാനുണ്ടു്. രവിവർമ്മ ചക്രവർത്തിയുടെ രേഖകളിലാകടെ,

“സ്വസ്തി ശ്രീജയസിംഹ ഇത്യഭിഹിതസ്സോമാന്വയോത്താസകോ
രാജാസീദിഹ കേരളേഷു വിഷയേ നാഥോ യദുക്ഷ്മാഭൃതാം”

എന്നു മാത്രമല്ലാതെ, ജയസിംഹൻ ദേശിങ്ങാനാടുസ്വരൂപത്തിന്റെ സ്ഥാപകനാണെന്നു് എടുത്തുപറഞ്ഞിടേ ഇല്ല. അദ്ദേഹം ഒരു പുതിയ വംശത്തിന്റെ സ്ഥാപകനായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ പുത്രൻ ആ വിഷയത്തെപ്പറ്റി മൗനം അവലംബിക്കുമായിരുന്നോ?

ഏതായിരുന്നാലും കേരളം ഒട്ടുക്കു കീഴടക്കിയതിനുപുറമേ, പാണ്ടിരാജാവിനേ തോല്പിച്ചു്, അദ്ദേഹത്തിന്റെ പുത്രിയെ വിവാഹം കഴിച്ചുകൊണ്ടുവന്ന ആ ദക്ഷിണഭോജരാജാവിനെപ്പോലെ വേറൊരു രാജാവു് തിരുവിതാംകൂറിൽ മാത്രമല്ല മലനാടിലൊരേടത്തും പിന്നീടുണ്ടായിടില്ല. അദ്ദേഹത്തിന്റെ ശാസനങ്ങളിൽ ഇങ്ങനെ കാണുന്നു.

“സ്വസ്തി ശ്രീജയസിംഹ ഇത്യഭിഹിതസ്സോമാന്വയോത്താസകോ
രാജാസീദിഹ കേരളേഷു വിഷയേ നാഥോ യദുക്ഷ്മാഭൃതാം,
ജാതോസ്മാദ്രവിവർമ്മഭൂപതിരുമാദേവ്യാം കുമാരശ്ശിവാ-
‘ദ്ദേഹവ്യാപ്യ’ ശകാബ്ദഭാജിസമയേ ദേഹീവ വീരോ രസഃ”
ക്ഷയം നീത്വാ സോയം കലിബലമിവാരാതിനിവഹാൻ
ജയശ്രീവത് കൃത്വാ നിജസഹചരീം പാണ്ഡ്യതനയാം;
ത്രയത്രിംശദ്വർഷോ യശ ഇവ യയൗ കേരളപദം
രരക്ഷ സ്വം രാഷ്രം നഗരമിവ കോളംബാധിപഃ.”

കാഞ്ചീപുരത്തേ ശാസനത്തിൽനിന്നു് അദ്ദേഹത്തിന്റെ പടാഭിഷേകം വേഗവതീതീരത്തുവച്ചു് നാല്പത്തിയാറാമത്തെ വയസ്സിലായിരുന്നുവെന്നും മനസ്സിലാക്കാം.

“ഷചത്വാരിംശദബ്ദസ്തടഭൂവി മകുടം ധാരയൻ വേഗവത്യാഃ
ക്രീഡാം സിംഹാസനസ്ഥശ്ചിരമകൃതമഹീകീർത്തിവാണീ രമാഭിഃ”

കേരളചോളപാണ്ഡ്യന്മാരെ ജയിച്ചശേഷം അദ്ദേഹം കൊങ്കണരാജ്യത്തെ കീഴടക്കിയെന്നു് അതേ ശാസനത്തിൽ തന്നെ പറഞ്ഞിട്ടുമുണ്ടു്.

“കൃത്വാ കേരളചോളപാണ്ഡ്യവിജയം ക്ലിപ്താഭിഷേകോത്സവ-
സ്സംഗ്രാമാപജയേന കൊങ്കണഗതം തം പാണ്ഡ്യവീരം നൃപം;
നീത്വാ സ്ഫീതബലംതതോപി വിപിനം ജിത്വാദിശാമുത്തരാം
കാഞ്ച്യാമത്ര ചതുർത്ഥമബ്ദമലിഖത്സംഗ്രാമധീരോ നൃപഃ”

ആ രേഖയിൽ താഴെ പറയുന്ന ബിരുദനാമങ്ങളെല്ലാം പ്രയോഗിച്ചുകാണുന്നു.

‘സ്വസ്തിശ്രീ, ചന്ദ്രകുലമംഗളപ്രദീപ, യാദവനാരായണ, കേരളദേശപുണ്യപരിണാമ, നാമാന്തരകർണ്ണ, കൂപകസാർവഭൗമ, കുലശേഖരപ്രതിഷ്ഠാപിതഗരുഡദ്ധ്വജ, കോളംബപുരാധീശ്വം, ശ്രീപത്മനാഭ പദകമല പരമാരാധകപ്രണത രാജപ്രതിഷ്ഠാചാര്യ, വിമതരാജബന്ദീകര, ധർമ്മതരുമൂലകന്ദ സദ്ഗുണാലങ്കാര, ചതുഷ് ഷഷ്ടികലാവല്ലഭ, ദക്ഷിണഭോജരാജ, സംഗ്രാമധീര, മഹാരാജാധിരാജ, പരമേശ്വര, ജയസിംഹദേവനന്ദന, രവിവർമ്മരാജകുലശേഖരദേവ, ത്രിഭുവനചക്രവർത്തീ’-ഇത്യാദി.

അദ്ദേഹം ഒരു മഹാകവിയായിരുന്നുവെന്നും പ്രദ്യുമ്നാഭ്യുദയം തുടങ്ങിയ ഉത്തമകൃതികൾ രചിച്ചിട്ടുണ്ടെന്നും കൂടി ഓർക്കുമ്പോൾ നമുക്കു് അദ്ദേഹത്തിനോടു് തോന്നുന്ന ബഹുമാനം ശതഗുണീഭവിക്കുന്നു.

ഓണനാ (ഓടനാ)

ഈ രാജവംശവും വേണാടിന്റെ ഒരു ശാഖയായിരുന്നു. ദത്തുവഴിയ്ക്കു് ചിറവാസ്വരൂപവും ഓണാടും ഒന്നാകയും പിന്നീടു് രണ്ടിനും കൂടി ചിറവാസ്വരൂപം എന്നു പേർ വന്നുകൂടുകയും ചെയ്തു. ചിറവായി മന്നന്റെ മകപ്പടയെപ്പറ്റി ഓണാട്ടുകരെ ഒരു ചോല്ലുള്ളതിനു പുറമേ അവിടെവച്ചു നടത്താറുള്ള ഓണത്തല്ലിനെപ്പറ്റി ‘ഹര്യക്ഷമസമരോത്സവം’ എന്നൊരു പടപ്പാട്ടും ഉണ്ടായിട്ടുണ്ടു്. കണ്ടിയൂർക്ഷേത്രത്തിൽ കൊത്തട്ടുള്ള ഒരു ശിലാശാസനത്തിൽ (കൊ.393) “ഓടൈനാട്ടു വാഴ്‌ന്തരുളിന്റെ ഉതൈചിറമംഗലത്തിൽ സ്രവിരപെരുമറ്റത്തു കോതവർമ്മൻ തിരുവടി” എന്നു കാണുന്നു. ഓടനാട്ടു രാജാവിന്റെ പേരു് ഭാസ്കരരവിവർമ്മപ്പെരുമാളിന്റേയും വീരരാഘവചക്രവർത്തിയുടെയും ശാസനങ്ങളിൽ കാണുന്നതിനാൽ ആ രാജവംശം അതിപുരാതനമാണെന്നു തെളിയുന്നു. തൃക്കണങ്കുടിക്ഷേത്രത്തിൽ മണിതൂക്കിയ ആദിത്യവർമ്മ രാജാവിനെ ചിറവാങ്മണ്ഡലേന്ദ്രൻ എന്നുകൂടി വിവരിച്ചിരിക്കുന്നതാനാൽ, അക്കാലത്തോ അതിനുമുമ്പോ വേണാട്ടും ഓടനാട്ടും സംബന്ധപ്പെട്ടു കഴിഞ്ഞുവെന്നു് ഊഹിക്കാം. എന്നാൽ ഈ രാജകുടുംബങ്ങൾ അതിപുരാതനകാലത്തേ വേർപിരിഞ്ഞ രണ്ടു ശാഖകളായിരുന്നിരിക്കാനാണു് അധികം സാംഗത്യം.

തിരുവാംകോടു്

ഈ ശബ്ദത്തെ ശ്രീവാഴുംകോടെന്നു വ്യാഖ്യാനിച്ചുവരുന്നു. എന്നാൽ ഇതു തിരുആയൻകോടായി വരരുതോ എന്നു സംശയിക്കുന്നു. തെക്കു് തിരുവാംകോടെന്നു് ഒരു സ്ഥലം ഇപ്പോഴും ഉണ്ടു്. ആ സ്ഥലത്തിനടുത്താണു് പാണ്ഡ്യരാജ്യത്തുനിന്നുവന്ന യദുവംശജർ അഥവാ വേൾകുലത്തരചർ സ്ഥാനം ഉറപ്പിച്ചതും. ആയക്കുടി എന്ന സ്ഥലത്തിരുന്നു് ദക്ഷിണതിരുവിതാംകൂറിനെ ഭരിച്ചിരുന്ന ആയി ആന്തിരവൻ എന്നൊരാളിനേപ്പറ്റി ശ്രീമാൻ കെ. പി. പത്മനാഭമേനോൻ പറയുന്നു. ആയി എന്നൊരു ദിക്കിനെപ്പറ്റി ഗ്രീക്കുകാർ പ്രസ്താവിച്ചിട്ടുള്ളതും ഈ രാജ്യഖണ്ഡത്തെപ്പറ്റി ആയിരിക്കാൻ ഇടയുണ്ടു്. എന്നാൽ തിരുവിതാംകൂർ രാജവംശം മിസ്റ്റർ പത്മനാഭമേനോനും മിസ്റ്റർ ഗോപിനാഥറാവുവും ഊഹിക്കുന്നതുപോലെ ഈ ആയകുലമല്ല. ചോരാജവംശം തന്നെയാണു്. കാലക്രമേണ ഈ ആയകുലം മരുമക്കത്തായം സ്വീകരിച്ചു് വേണാട്ടുരാജവംശത്തിൽ ദത്തുവഴിക്കോ മറ്റോ അന്തർഭവിച്ചിരിക്കാം. അതോ വേണാട്ടു രാജാക്കന്മാർ അവരേയടക്കി അവിടെയൊരു പുതിയ രാജവംശം സ്ഥാപിച്ചതോ എന്നും നിശ്ചയമില്ല. ഏതായിരുന്നാലും ശ്രീവാഴുമകോടിന്റെ ഇടത്തുവശത്തു് സ്ഥിതിചെയ്യുന്ന വീരകേരളപുരം ഒരു കാലത്തു് തിരുവിതാംകൂറിന്റെ തലസ്ഥാനനഗരിയായിരുന്നു. തിരുവിതാംകോടിനു അടുത്തുള്ള ശ്രീവർദ്ധനപുരിയും പുരാണപ്രസിദ്ധമാകുന്നു. അതിനെപ്പറ്റി കേരളമഹാത്മ്യത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

“ഇത്യേവം കല്പിയത്വാഥ ജഗാമ ജമദഗ്നിഭൂഃ;
ശ്രീവർദ്ധനപുരീം തത്ര കാരയാമസ ശോഭനാം.
നാനാജാതിനിവേശ്യാഥ പണ്യവീഥിഷു വർത്തകാൻ
നാനാവർണ്ണോത്ഭവാംശ്ചൈവ സ്ഥാപയാമാസ ഭാർഗ്ഗവഃ.
കശ്ചിന്മൂഷക സാമന്ത ആഹൂതസ്തൽപുരേ വസൻ;
സോമവംശേത ജാതായാംകന്യായാംബ്രാഹ്മണോത്തമാൽ.
ചത്വാരോ ജജ്ഞിരേ വീരസ്സാമന്താസ്സാമതേജസഃ;
യോനുഷു ക്ഷത്രിയസ്ത്രീണാമേവം ബ്രാഹ്മണവീര്യതഃ.
ജായന്തേ താംസ്തു ഭുവനേ സാമന്താൻ വിബുധാ വിദുഃ‌;
ഭാനു വിക്രമസാമന്തസ്തതശ്ചരണവിക്രമഃ.
തയോരനുജസാമന്തഃ കുലശേഖരനാമകഃ‌
തത്സോദര്യസ്സുതഃ കശ്ചിൽ ബാലവീംഃ പ്രതാപവാൻ.”

(വീര) കേരളപുരം എന്നൊരു നഗരി ഇപ്പോഴും ഉണ്ടെന്നും അതിന്റെ സ്ഥാപകൻ ആദ്യത്തെ കേരളചക്രവർത്തിയായിരുന്ന വീരകേരളചക്രവർത്തിയായിരുന്നെന്നും മി: ശങ്കുണ്ണിമേനോൻ തിരുവിതാംകൂർചരിത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. പ്രസ്തുത നഗരത്തിന്റെ അവശേഷങ്ങൾ ഇപ്പോഴും കാണ്മാനുണ്ടത്രെ.

തിരുവിതാംകൂർ രാജവംശത്തിന്റെ ഈ ശാഖകളിലെ മൂത്ത തമ്പുരാക്കന്മാർ വേണാടു ഭരിച്ചുവന്നു. കാലക്രമേണ ഓരോ ശാഖക്കാരും സ്വതന്ത്രരാകയും ഒടുവിൽ മാർത്താണ്ഡവർമ്മ മഹാരാജാവു് അവരെ എല്ലാം കീഴടക്കി തിരുവിതാംകൂർ രാജ്യം സ്ഥാപിക്കയും ചെയ്തു.

കൊച്ചി രാജവംശം

കൊച്ചിയുടെ ഉല്പത്തിയെപ്പറ്റി പറയുന്ന കഥയും വളരെ രസാവഹമാണു്. പരശുരാമൻ ലവപുത്രനെ അവിടെ കൊണ്ടുവന്നു വാഴിച്ചുവെന്നും വൈശ്രവണപുത്രിയായ ബാല തന്റെ പേരിനു് അനുസാരമായി ഒരു സ്ഥലം ഉണ്ടാക്കിക്കൊടുക്കണമെന്നു് അപേക്ഷിച്ചതനുസരിച്ചു്, പരശുരാമൻ സമുദ്രക്കരയിൽ ഉദ്ധരിച്ച സ്ഥലമായതുകൊണ്ടു് കൊച്ചി എന്നു പേരുവന്നുവെന്നുമാണു് കഥ. പെരുമാക്കന്മാരുടെ ശാസനകളിലെല്ലാം അവരുടെ പേരിനു മുമ്പിൽ ഗോശ്രീ എന്നതിന്റെ തത്ഭവമായ കൊച്ചിരി എന്ന പദം കാണുന്നുണ്ടു്. കൊച്ചി എന്ന പേരിനു് അതിനോടു് വല്ല സംബന്ധവും ഉണ്ടോ എന്തോ? ഇതുപോലെ തന്നെ പെരുമ്പടപ്പു്, മാടസ്വരൂപം ഈ പേരകൾക്കും രസാവഹങ്ങളായ ഉപപത്തികൾ പറഞ്ഞുകാണുന്നു. പെരുമ്പടപ്പുനമ്പൂതിരി തൃത്താലി ചാർത്തിയതിനുശേഷം ഉണ്ടായതായ തമ്പുരാനായതുകൊണ്ടും ആ നമ്പൂതിരിക്കു സന്താനമില്ലാതെ വരികയാൽ അദ്ദേഹത്തിന്റെ വസ്തുവകകൾ തമ്പുരാൻ അടങ്ങിയതുകൊണ്ടും പെരുമ്പടപ്പുസ്വരൂപമെന്നു് പേർ സിദ്ധിച്ചുപോലും. മാടത്തുംകീഴ്സ്വരൂപം ക്ഷയിച്ചുപൊയപ്പോൾ കൊച്ചിയിലെ എളയ താവഴിയിൽനിന്നു ദത്തുകേറ്റി; അതിന്റെ മേൽക്കോയ്മസ്ഥാനം രാജാവു കൈയേറ്റതുമുതല്ക്കു് അദ്ദേഹത്തിനു് മാടഭൂപതി എന്ന പേരും വന്നുകൂടിയത്രേ.

ചേരമാൻപെരുമാൾ രാജ്യം പകുത്തുകൊടുത്ത കഥ മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ കഥയെ അതേവിധത്തിൽ വിശ്വസിക്കാൻ നിവൃത്തി ഇല്ലെങ്കിലും, കൊച്ചീ രാജകുടുംബം എന്നാൽ പരശുരാമൻ അനേകം ക്ഷേത്രങ്ങൾ നിർമ്മിച്ചു്, ഓരോന്നിലും ഓരോ കോവിലധികാരിയെ നിയമിച്ചിരുന്നെന്നും ആ കോവിലധികാരികൾ ക്രമേണ പ്രബലന്മാരായിത്തീർന്നുവെന്നും അങ്ങനെ പ്രബലനായ ഒരു കോവിലധികാരി സ്ഥാപിച്ച ഒരു രാജ്യമാണു് കൊച്ചിയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ടു്. ഗംഗാധര കോവിലധികാരികൾ എന്നൊരു സ്ഥാനം കൊച്ചി രാജാക്കന്മാർക്കു് ഇപ്പോഴും ഉണ്ടത്രേ. കേരളത്തിലെ മിക്ക രാജാക്കന്മാരെയും കോവിലധികാരികളായി പുരാതന രേഖകളിൽ പറഞ്ഞുകാണുന്നുണ്ടു്. എന്നാൽ കോവിൽശബ്ദത്തിനു് ക്ഷേത്രം എന്ന അർത്ഥം കല്പിക്കാമോ എന്നു സംശയമായിരിക്കുന്നു. കോവിൽ, കോയിൽ ഈ പദങ്ങൾക്കു് കൊടാരം എന്ന അർത്ഥം കൂടി ഉണ്ടല്ലോ. പെരുമാൾ ജൂതന്മാർക്കു നൽകിയ ചെപ്പേടിൽ വേണാട്ടുടയ ഗോവർദ്ധൻമാർത്താണ്ഡനെയും പെൺപലനാട്ടുടയ കോതൈ ശ്രീകണ്ടനേയും ഏർനാട്ടുടയ മാനവപാലമാനവീയനേയും വള്ളുവനാട്ടുടയ ഇരായിൻ ചാത്തനേയും നെടുമ്പറയൂർ നാട്ടുടയ കോതൈ ഇരവിയേയും സാക്ഷികളാക്കിയിരിക്കെ, കൊച്ചീ രാജാവിനെപ്പറ്റി ഒന്നും മിണ്ടീടില്ലാത്തതു് അർത്ഥവത്താകുന്നു. പെരുമ്പടപ്പു രാജകുടുംബം പെരുമാളിന്റെ അവകാശികളാകയാൽ സാക്ഷിവർഗ്ഗത്തിൽ ചേർക്കാതിരുന്നതാണെന്നുകൂടി ആ പടയത്തിന്റെ അവസാനത്തിൽ ചേർത്തിട്ടുണ്ടെന്നു് ഡോക്ടർ.ഗുണ്ടർ പറഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക്, ഒടുവിലത്തെ പെരുമാളിനു് അഞ്ചു സഹോദരിമാരുണ്ടായിരുന്നെന്നും, അവരിൽ ഏറ്റവും ഇളയ തമ്പുരാടിക്കു മാത്രമേ പുരുഷസന്താനം ഉണ്ടായിരുന്നുള്ളുവെന്നും തൃപ്പൂണിത്തുറ ഗ്രന്ഥവരിയിൽ കാണുന്നഭാഗം വിശ്വസിക്കാവുന്നതാണു്. മൂത്തതാവഴി, ഇളയ താവഴി, മുരിഞ്ഞൂർ താവഴി, ചാഴിയൂർ താവഴി, പള്ളുരുത്തി താവഴി ഈ അഞ്ചുതാവഴികളും ആ സഹോദരിമാരിൽ നിന്നും ഉണ്ടായവയാണ്. പെരുമാൾവാഴ്ച അവസാനിച്ച കാലത്തു് ഇളയ താവഴിയിൽ മാത്രം സന്താനമുണ്ടായിരുന്നതുകൊണ്ടു് അവർ പ്രബലന്മാരായിത്തീരുകയും ശാഖകൾ തമ്മിൽ കൂടെക്കൂടെ ശണ്ഠകൾ ഉണ്ടാകാൻ ഇടവരികയും ചെയ്തു.

ഡച്ചുകാരുടെ കാലത്തു് പുറക്കാ, പറവൂർ, തെക്കുംകൂർ, വടക്കൻകൂർ, മങ്ങാ ഈ അഞ്ചുസ്വരൂപങ്ങളും കൊച്ചിയുടെ മേൽക്കോയ്മയെ സ്വീകരിച്ചിരുന്ന ഖണ്ഡാധിപതികളായിരുന്നെന്നു് ജേക്കബ് കാന്റർ, വിഷ്ഷർ തുടങ്ങിയ പശ്ചാത്യന്മാരുടെ രേഖകളിൽ കാണുന്നു.

വടക്കുംകൂർ

വടക്കൂംകൂർ സ്വരൂപത്തിന്റെ പുരാതനനാമധേയം വെൺപലനാടെന്നായിരുന്നു. ജൂതന്മാർക്കുകൊടുത്ത താമ്രശാസനത്തിൽ വെൺപലനാട്ടുടയ കോതൈ ശീകണ്ടനും സാക്ഷ്യം വഹിച്ചിരുന്നതിൽ അവർ അക്കാലത്തും ഏറെക്കുറെ പ്രബലന്മാലരായിരുന്നെന്നു ഊഹിക്കാം. വെൺപലനാട്ടുശബ്ദത്തിന്റെ ആഗമത്തെപ്പറ്റി പണ്ഡിതന്മാർ മനോധർമ്മംപോലെ ഓരോവിധം പറഞ്ഞുവരുന്നു. വെണ്മലനാട്ടു് പിന്നീടു് വെൺപലനാടായും ഒടുവിൽ വേമ്പനാടായും പരിണമിച്ചതാണെന്നാണ് പ്രസിദ്ധ പണ്ഡിതനായ മി: പി. കെ. നാരായണപിള്ളയുടെ അഭിപ്രായം. എന്നാൽ ‘മ്പ’ ‘ംബ’ മുതലായവ മലയാളത്തിൽ ‘മ്മ’ യായി മാറുന്നതല്ലാതെ മറിച്ചുകാണാറില്ല. ‘അംബുജാക്ഷി’ ശബ്ദത്തെ ‘അമ്മുജാക്ഷി’ എന്നും വേമ്പനാടിനെ വേമ്മനാ എന്നുമാണു് മലയാളികൾ സാധാരണ ഉച്ചരിക്കാറുള്ളതു്. അതുകൊണ്ടു് വെണ്പലനാ വെണ്മലനാടായി രൂപാന്തരപ്പെടതാണെന്നു വിചാരിക്കുന്നതു് ഭാഷാനയത്തിനു കുറേക്കൂടി അനുയോജിച്ചിരിക്കുന്നുവെന്നു് പറയാം. വെപ്പിൻ നാടു് വേമ്പനാടായതാണെന്നു് വേറെ ചിലർ പറയുന്നു. വെപ്പിൻമകൾ (പാർവ്വതി) എന്നുംമറ്റും രാമചരിതത്തിൽ പ്രയോഗം കാണുന്നുമുണ്ടു്. ഇരുമ്പു്, കറുമ്പൻ, ഇത്യാദി പദങ്ങളിൽ ‘പ്പ’ ‘മ്പ’ ആയി മാറിക്കാണാറുള്ളതിനെ അവർ ഒരു പ്രമാണമായി ഉദ്ധരിക്കുയും ചെയ്യുന്നു. എന്നാൽ വെൺപുലിനാ, വെൺപലനാടായതാണെന്നും, വ്യാഘ്രാലയം എന്നു് വൈക്കത്തിനു് ഒരു പേരുള്ളതുതന്നെ അതിനു് ഒരു ലക്ഷ്യമാണെന്നും ആരും പറഞ്ഞുകാണാത്തതു് എന്തുകൊണ്ടാണാവോ?

വെൺപലശബ്ദത്തിന്റെ സംസ്കൃതരൂപമാണു് ബിംബിലീശബ്ദം. വടക്കുംകൂർശബ്ദം കൊ. വ. ഏഴാം ശതകത്തിനുശേഷം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലംവരെ കൊച്ചിയുടെ കീഴിലായിരുന്നു.

ചെമ്പകശ്ശേരി

ഈ രാജ്യം കൊല്ലവർഷം അഞ്ഞൂറാമാണ്ടിനിടയ്ക്കാണു് ഉത്ഭവിച്ചതു്. അതിന്റെ ഉത്ഭവത്തെപ്പറ്റി പല കഥകളുമുണ്ടു്. സാഹിത്യചരിത്രത്തിൽ ഈ രാജ്യത്തിനുള്ള സ്ഥാനം അദ്വിതീയമാകുന്നു. ചെമ്പകനാടിലെ ദേവനാരായണന്മാർ കവികുലത്തിനു കല്പവൃക്ഷങ്ങളായിരുന്നുവെന്നു് എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ, നാരായണ ഭടതിരി മുതലായ മഹാകവികൾ അവരെ ആശ്രയിച്ചു ജീവിച്ചിരിക്കുന്നതിൽനിന്നു വ്യക്തമാകുന്നു. ഈ രാജ്യവും കൊച്ചിയുടെ മേൽക്കോയ്മയെ സ്വീകരിച്ചിരുന്നു.

എടപ്പിള്ളി, ആലങ്ങാ, പറവൂർ എന്നീ ദേശങ്ങളിലെ രാജാക്കന്മാരും കൊച്ചീരാജ്യത്തിന്റെ കീഴിലുള്ള ഖണ്ഡാധിപതികൾ ആയിരുന്നെന്നു് താഴെ ഉദ്ധരിച്ചിരിക്കുന്ന പടപ്പാടിൽ നിന്നു് അറിയാം.

“ചേതോമോഹനരൂപൻ ബിംബിലീശചന്ദ്രനും
വൻപെഴും നെടുംതളിവാഴും വിണ്ടണിക്കോട- [4]
ത്തമ്പെഴും മഹീസുരമന്നനും തെളിഞ്ഞിതു.
ചെമ്പകച്ചേരിവാഴും ദേവനാരായണർക്കു-
മിമ്പം വന്നിതു മാടമന്നവരുണ്ടാകയാൽ.
മങ്ങാടു പടിഞ്ഞാറ്റു കൂറുവാഴുന്ന വീര-
നങ്ങനെ നിരന്നു സന്തോഷവുമുണ്ടായ് വന്നു.”
പൂഞ്ഞാറു്

ഈ രാജകുടുംബം മധുരരാജാക്കന്മാരുടെ വംശത്തിൽപ്പെടതാകുന്നു. ഈ സ്വരൂപത്തിൽ ഉൾപ്പെട ദേശങ്ങൾ പണ്ടു് തെക്കുംകൂർ, വടക്കുംകൂർ എന്നീ രാജാക്കന്മാരുടെ അടുക്കൽനിന്നു സമ്പാദിച്ചവയാണു്. കണ്ണൻതേവന്മല കൊ. വ. 427-ൽ കീഴ്മലനാടിലെ അധിപതിയും മഞ്ഞമല കൊ. വ. 594-ൽ വെൺമലനാട്ടു ഗോദവർമ്മരും പൂഞ്ഞാറ്റിലേക്കു നൽകിയതായി രേഖകളുണ്ടു്. കൊല്ലവർഷം 364-ാമാണ്ടിടയ്ക്കു് ആദിത്യവർമ്മ എന്ന തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്തു് ഈ രാജകുടുംബം കുടിയേറിയതായും ആ മഹാരാജാവു് ഒരു സ്ഥലം നൽകിയതായും തിരുവിതാംകൂർ ചരിത്രത്തിൽ പ്രസ്താവിച്ചിരുക്കുന്നതു വാസ്തവമാണെങ്കിൽ അക്കാലത്തു്, തിരുവിതാംകൂറിന്റെ ആധിപത്യം വടക്കൻദിക്കുകളിലും വ്യാപിച്ചിരുന്നിരിക്കണം.

പന്തളം

കൊ. വ. 79 പൂരുടാശി 11-ാംതിയതിയിലെ ഒരു ശിലാശാസനത്തിൽനിന്നു് പാണ്ഡ്യരാജാവിന്റെ കീഴിലിരുന്ന ഒരു രാജാവു് തിരുവിതാംകൂറിൽ കുടിപാർത്തതായി കാണുന്നു.

കോഴിക്കോടു്

കോഴിക്കോടു രാജവംശത്തിന്റെ ഉല്പത്തിയേ പറ്റിയും ചില ഐതിഹ്യങ്ങളുണ്ടു്. മലയാളചരിത്രം ഒന്നാം ഭാഗത്തിൽ കാണുന്ന ഒരു ഐതിഹ്യത്തെ അതേവിധത്തിൽതന്നെ ഇവിടെ പകർത്തുന്നു.

“ഒരു ദിവസം ചേരമാൻപെരുമാൾ ഉറങ്ങാൻ പോയിക്കിടന്ന ശേഷം എന്തോ ആലോചന നിമിത്തം ലേശംപോലും ഉറക്കമുണ്ടായില്ല. പിന്നെ അദ്ദേഹം കിടന്ന ദിക്കിൽനിന്ന് എഴുന്നേറ്റു് മുറ്റത്തുപോയി അങ്ങോട്ടുമിങ്ങോട്ടും നടന്നുതുടങ്ങി. അപ്പോൾ കിഴക്കും പടിഞ്ഞാറും രണ്ടു പൂർണ്ണചന്ദ്രന്മാർ ഉദിച്ചുയരുന്നതും ക്രമേണ അവ രണ്ടും ഒന്നിച്ചുകൂടി പതിവുപോലെ പടിഞ്ഞാറു് അസ്തമിക്കുന്നതും രാജാവിനു കാണ്മാൻ സംഗതിയായി. ഇതുകണ്ടു് രാജാവു് ഏറ്റവും ആശ്ചര്യപ്പെടുകയും പിറ്റേദിവസം രാവിലെ യോഗ്യന്മാരായ പല വിദ്വാന്മാരെയും വരുത്തി വിവരം അറിയിക്കുകയും ചെയ്തു. അവരിൽ യാതൊരാൾക്കും ഇങ്ങനെ സംഭവിച്ചതിനു് യാതൊരു കാരണവും പറവാൻ കഴിയാഞ്ഞതിനാൽ രാജാവു് ഏറ്റവും ചിന്താകുലനായിത്തീർന്നു. കച്ചവടത്തിനായി കേരളത്തിൽ വന്നവരോടെല്ലാം അടുത്തകാലത്തു് അവരുടെ രാജ്യത്തിൽ വല്ല സവിശേഷസംഭവവും ഉണ്ടായിട്ടുണ്ടോ എന്നു് അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു. ആ അവസരത്തിൽ അറബിക്കാരായ ഒരു കൂടം കച്ചവടക്കാർ കേരളത്തിൽ വന്നിരുന്നു. അവരുടെ തലവൻ തങ്ങളുടെ രാജ്യത്തിൽ പുതിയ മതസിദ്ധാന്തത്തെപ്പറ്റി പ്രസംഗിച്ചുവരുന്ന മഹാനായ മുഹമ്മദുനബി അവിശ്വാസികളെ വിശ്വസിപ്പിക്കാൻ വേണ്ടി ചന്ദ്രനെ രണ്ടായി ഉദിപ്പിച്ചു കാണിച്ചിരുന്നുവെന്നും മറ്റും രാജാവിനോടറിയിച്ചു. രാജാവു് അങ്ങനെ സംഭവിച്ച കാലത്തേയും സംഭവത്തേയും പറ്റി വീണ്ടും അന്വേഷിച്ചതിൽ സംഭവം നടന്നതായി അവർ പറഞ്ഞ സമയവും താൻ (സ്വപ്നം) കണ്ട സമയവും ഒന്നുതന്നെയാണെന്നു തീർച്ചപ്പെടുത്തുകയും അവരുടെകൂടെ അറബി രാജ്യത്തിലേക്കുപോയി മുഹമ്മദുനബിയെ കാണണമെന്നു് ഉറയ്ക്കുകയും ചെയ്തു. കുറേ കാലത്തോളം തന്റെ നിശ്ചയത്തെ ആരെയും അറിയിച്ചില്ല. രാജ്യത്തെ പ്രധാന നാടുവാഴികൾക്കും ക്ഷത്രിയവംശക്കാർക്കും സാമന്തന്മാർക്കും യഥായോഗ്യം ഭാഗിച്ചുകൊണ്ടു് ഒരു നിശ്ചയപത്രം എഴുതിയുണ്ടാക്കയും തനിക്കു പുറപ്പെടേണ്ട ദിവസം അടുത്തപ്പോൾ മന്ത്രിസഭയേയും പ്രധാന ഉദ്യോഗസ്ഥന്മാരേയും നാട്ടുപ്രമാണികളേയും വരുത്തി നിശ്ചയപത്രം വായിച്ചുകേൾപ്പിക്കയും ചെയ്തു. രാജാവു് തന്റെ ഉദ്ദേശം സാധിക്കുന്നതിനുവേണ്ടി രാജ്യഭാരം ഒഴിഞ്ഞു് മെക്കയിലേക്കു പോവാൻ വിചാരിക്കയാണെന്നു് അപ്പോൾ മാത്രമേ ജനങ്ങൾ അറിഞ്ഞുള്ളു. പിന്നെ സഭയുടെ മുമ്പാകെ രാജ്യഭാരം പ്രധാനമന്ത്രിയെ ഏല്പിച്ചു് യാത്രയ്ക്കു് ആവശ്യമായ ധനവും എടുത്തുകൊണ്ടു് അറബിക്കാരുടെ കൂടത്തിൽ കൊടുങ്ങല്ലൂരിൽനിന്നു് കപ്പൽ കയറുകയും ചെയ്തു.”

ഇങ്ങനെ പെരുമാൾ രാജ്യം പങ്കിട്ടു കൊടുത്ത സമയത്തു് അദ്ദേഹത്തിന്റെ സേനാധിപന്മാരായ മാനിച്ചനും വിക്രമനും പാലക്കാട്ടു താഴ്‌വരയിൽ ശത്രുക്കളോടു യുദ്ധം ചെയ്തുകൊണ്ടിരിക്കയായിരുന്നതിനാൽ അവർക്ക് ഒരു ഓഹരി നൽകുന്നതിനു വിസ്മരിച്ചുപോയി. പെരുമാൾ തങ്ങളെ ഏല്പിച്ചിരുന്ന കാര്യം സാധിച്ചിട്ടു് അവർ മടങ്ങിവന്നപ്പോൾ ആണു് രാജ്യം ഭാഗിച്ച കഥ അറിഞ്ഞതു്. അവർ വേഗത്തിൽ രാജസന്നിധിയിൽ എത്തി. അപ്പോഴും രാജസഭ പിരിഞ്ഞിട്ടില്ലായിരുന്നു. പെരുമാൾ ഈ സഹോദരന്മാരെ അടുക്കെ വിളിച്ചുവരുത്തിയിട്ടു രാജ്യം ഭാഗിച്ചുകൊടുത്തുപോയെന്നു പറഞ്ഞപ്പോൾ അതുകൊണ്ടു തങ്ങൾക്കു യാതൊരു വിരോധവുമില്ലെന്നും രാജകീയഖഡ്ഗം മാത്രം കിട്ടിയാൽ മതിയെന്നും അവർ മറുപടി പറഞ്ഞു. പെരുമാൾ പൊൻവിളക്കു കത്തിച്ചു വച്ചു് പൊൻ കിണ്ടിയിൽ നീരും പകർന്നു് “ചുള്ളിക്കാടും കോഴിക്കോടും സമുദ്രവീഥിയിൽ കോഴി കൂകിയാൽ കേൾക്കുന്നിടത്തോളം സ്ഥലവും നിങ്ങൾക്കു തന്നിരിക്കുന്നു” എന്നു പറഞ്ഞു. ‘പെണ്ണുപിള്ളയും പശുവും രക്ഷിച്ചു് ബ്രാഹ്മണരെ ആനന്ദിപ്പിച്ചു് മക്കത്തു കപ്പൽ വെപ്പിച്ചു മാമാങ്കം രക്ഷിച്ചു നാടടക്കി സകല രാജാലങ്കാരങ്ങളോടും കൂടി ഏകച്ഛത്രാധിപതിയായി ആഴിചൂടും ഊഴിയിങ്കൽ കന്യാകുമാരി ഗോകർണ്ണപര്യന്തം അടക്കി വാഴുക’ എന്ന ആജ്ഞയും അനുജ്ഞയും കൊടുത്തു. മലനാടിൽ കുന്നലക്കോനാതിരി രാജാവു് എന്നു തിരുനാവു് ഒഴിഞ്ഞു. ‘ചത്തും കൊന്നും അടക്കികൊൾക’ എന്നു പറഞ്ഞു് വാളും വാളിന്മേൽ നീരും കൂടി കൊടുത്തു. ‘വള്ളുവക്കോനാതിരി രാജാവിന്നു തടുത്തു നിന്നു കൊൾക’ എന്നു പറഞ്ഞു നീർ പകർന്നു പരിശയും കൊടുത്തു.

പെരുമാൾ ജൂതന്മാർക്കു നൽകിയ ചെമ്പുപട്ടയത്തിൽ ‘ഏർനാടുടയ മാനവ പാലമാനവീയനെ’ സാക്ഷിയാക്കിയിരിക്കുന്നതിനാൽ ഈ ഐതിഹ്യത്തിൽ സത്യത്തിന്റെ കണിക പോലും ഇല്ലെന്നു പ്രത്യക്ഷമാണു്. കോഴിക്കോട്ടുരാജാക്കന്മാർക്കു് മാനവിക്രമൻ എന്ന മാറാപ്പേരു കാണുന്നതിനു പറഞ്ഞുവന്ന കാരണവും വിശ്വാസയോഗ്യമല്ല. മാനിച്ചൻ, വിക്രമൻ എന്നീ പേരുകളെ രണ്ടിനേയും കൂടിച്ചേർത്തു നിർമ്മിച്ച പേരാണത്രേ മാനവിക്രമൻ. ഏർനാടു ഉടയവർ, ഏറനാടിൽ പുലിക്കാവുദേശത്തു് നെടിയിരുപ്പു് എന്ന സ്ഥലത്തായിരുന്നതിനാൽ, അവരുടെ സ്വരൂപത്തിനു് നെടിയിരിപ്പുസ്വരൂപം എന്ന പേരു കൂടി സിദ്ധിച്ചു. കോഴിക്കോടു് രാജാവിനെ സാമൂതിരി എന്നാണു വിളിക്കാറുള്ളതു്. ആ പദത്തിന്റെ അർത്ഥം സാമന്തന്മാരിൽവെച്ചു് ശ്രേഷ്ഠൻ എന്നാണെന്നു ചിലർ പറയുന്നു. [5]

വള്ളുവനാടു്

ഭാസ്ക്കരരവിവർമ്മപ്പെരുമാളിന്റെ ശാസനത്തിൽ ഇരായിരൻ പാത്തൻ എന്ന വള്ളുവനാടു രാജാവിന്റെ പേർ പറഞ്ഞിട്ടുണ്ടു്. തിരുമാന്ധങ്കുന്നു ഭഗവതിയായിരുന്നു വള്ളുവനാട്ടു രാജാക്കന്മാരുടെ കുലദേവത. ഈ ദേശം ഇപ്പോൾ തെക്കെ മലയാളത്തിലെ ഒരു താലൂക്കാകുന്നു.

വെട്ടത്തുനാടു്

ഇതു് പൊന്നാനിത്താലൂക്കിലെ വടക്കുകിഴക്കെ അംശമാകുന്നു. ഈ രാജവംശം 18-ാം ശതകത്തിൽ സന്താനമില്ലാതെ നിശ്ശേഷം അറ്റുപോയി.

പോർളാതിരിനാടു്

ഇപ്പോഴത്തെ കോഴിക്കോടിനു സമീപമായിരുന്നു പോർളാതിരിനാടു്. കൊ. വ. 230-ാമാണ്ടിടയ്ക്കു് ഈ രാജ്യത്തെ സാമൂതിരി പിടിച്ചടക്കി.

പാലക്കാടു്

ഈ രാജ്യം മലയാളജില്ലയുടെ ഏറ്റവും തെക്കുകിഴക്കേ അറ്റത്തു സ്ഥിതിചെയ്യുന്നു. അതിപുരാതനകാലം മുതല്ക്കേ ഇതു് ചേരരാജാക്കന്മാരുടെ അധീനത്തിലായിരുന്നു. പാലക്കാടു രാജവംശം ചേരവംശത്തോടു ബന്ധപ്പെടിരുന്നുവെന്നു വിചാരിക്കാനും അവകാശം ഇല്ലാതില്ല. കാലക്രമേണ ഈ വംശം രണ്ടു ശാഖകളായിപ്പിരിഞ്ഞു് ഒന്നു് അകത്തേത്തറ എന്ന ദിക്കിലും മറ്റൊന്നു് വടക്കുഞ്ചേരിയിലും താമസമുറപ്പിച്ചു. ഇപ്പോൾ അതിനു് വേറെയും അനേക ഉപശാഖകൾ ഉണ്ടായിടുണ്ടു്. കൊല്ലവർഷാരംഭം മുതൽക്കു് ഒരു നൂറു കൊല്ലത്തോളം പാലക്കാടു് കൊങ്ങരുടെ ആക്രമണത്തിനു വഴിപ്പെടുകൊണ്ടിരുന്നു. ക്രി. വ. 916-ാമാണ്ടിടയ്ക്കു് രാജ്യം ഭരിച്ചുകൊണ്ടിരുന്ന ശേഖരവർമ്മ എന്ന രാജാവു് കൊച്ചി, കോഴിക്കോടു്, വള്ളുവനാടു് എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരുടെ സഹായത്തോടുകൂടി ചിറ്റൂരിൽ വെച്ചു്, കൊങ്ങരെ നിശ്ശേഷം തോല്പിച്ചുവെന്നും തനിക്കുവേണ്ടി കൊച്ചീരാജാവു ചെയ്ത സഹായത്തിനു പ്രത്യുപകാരമായി ചിറ്റൂർ, അദ്ദേഹത്തിനു വിടുകൊടുത്തുവെന്നും മലയാളചരിത്രത്തിൽ പറഞ്ഞിരിക്കുന്നു. പിന്നീടു് കൊങ്ങരുടെ ഉപദ്രവം ഏറിയകാലത്തേയ്ക്കു് ഉണ്ടായിട്ടില്ലത്രേ. ഇപ്പോൾ പാലക്കാടു രാജ്യത്തിൽ തെമ്മലപ്പുറം, വടുവടം, വടമലപ്പുറം എന്നീ മൂന്നു നാടുകൾ ഉൾപ്പെടിരിക്കുന്നു. എന്നാൽ ഒരു കാലത്തു് വടമലപ്പുറം വേങ്ങനാടുനമ്പിയുടെ അധീനത്തിലാണിരുന്നതു്. ആ വംശത്തിൽപ്പെടവരാണു് ഇപ്പോഴത്തെ കൊല്ലംകോട്ടു രാജാക്കന്മാർ. വേങ്ങനാടിന്റെ തലസ്ഥാനമായിരുന്നു കൊല്ലംകോടു്.

കോലത്തിരി

ഈ രാജവംശം തിരുവിതാംകൂർ രാജകുടുംബംപോലെ ആദിചേരരാജാക്കന്മാരുടെ പരമ്പരയിൽ പെട്ടതാണു്. പെരുമാക്കന്മാരുടെ ശാസനങ്ങളിൽ കോലത്തിരി രാജാവിനെ സാക്ഷിയാക്കിയിട്ടില്ലാത്തതു് അക്കാലത്തു് കോലത്തുനാടു സ്വതന്ത്രമായിരുന്നതുകൊണ്ടായിരിക്കാം. ബ്രഹ്മാണ്ഡപുരാണത്തിൽ ഈ രാജ്യത്തെ കേരളത്തിൽ ഉൾപ്പെടുത്താതെ പ്രധാനപ്പെട നാലു ദാക്ഷിണാത്യരാജകുടുംബങ്ങളിൽ ഒന്നായി പറഞ്ഞിരിക്കുന്നതു നോക്കുക.

“പാണ്ഡ്യാശ്ച കേരളാശ്ചൈവ
ചോളാഃ കുല്യസ്തഥൈവ ച”

‘കൂവള’ശബ്ദത്തിന്റെ സങ്കുചിതരൂപമാണു് കോലം. തിരുവിതാംകൂർരാജകുടുംബത്തിനും കൂവളശബ്ദം ഉപയോഗിച്ചുവന്നിരിക്കുന്നുവെന്നുള്ള സംഗതിയും, വടക്കേ മലയാളത്തിൽ കോലത്തുനാടിനെ വടക്കൻകോലത്തിരി എന്നും, വേണാടിനെ തെക്കൻ കോലത്തിരി എന്നും വിളിക്കാറുണ്ടെന്നുള്ള വസ്തുതയും നോക്കുമ്പോൾ ഈ രണ്ടു രാജകുടുംബങ്ങൾക്കും തമ്മിലുള്ള വേഴ്ച കേവലം ദത്തുസംബന്ധംകൊണ്ടുണ്ടായതല്ലെന്നു കാണാം. കേരളത്തിലെ രാജാക്കന്മാരിൽ ഈ രണ്ടു കുടുംബങ്ങളോളം പുരാതനത്വം മറ്റൊരു രാജകുടുംബത്തിനും ഇല്ലെന്നു് മിസ്റ്റർ ശങ്കുണ്ണിമേനോൻ അഭിപ്രായപ്പെടിടുള്ളതു് ശരിയല്ലെന്നു പറവാൻ സാധിക്കയില്ല. വടക്കൻ കോലത്തിരി വംശത്തിലും ചിലർ തുലാഭാരം, ഹിരണ്യഗർഭം മുതലായ വൈദികക്രിയകൾ കഴിച്ചു് ചേരമാൻ പെരുമാൾസ്ഥാനം വഹിച്ചിരുന്നു. വടക്കേ മലയാളത്തിലേ ഏറ്റവും പ്രധാനപ്പെട രാജകുടുംബം കോലത്തിരിവംശമായിരുന്നെന്നു നിസ്സംശയം പറയാം. വടക്കൻ കൊല്ലംമുതൽ പെരുമ്പുഴവരെയുള്ള സ്ഥലം മുഴുവനും പണ്ടു് കോലത്തിരിക്കായിരുന്നു. അവരുടെ ആദ്യത്തെ തലസ്ഥാനം കരിപ്പത്തു് എന്ന സ്ഥലത്തായിരുന്നു. ക്രിസ്ത്വാബ്ദം ഒൻപതാംശതകത്തിൽ അവർ തലസ്ഥാനത്തെ ഏഴിമലയ്ക്കു മാറ്റുകയാൽ അവർക്കു് ഏഴിഭൂപന്മാർ എന്ന പേർ കൂടി സിദ്ധിച്ചു. [6]

കോലത്തിരി രാജാക്കന്മാരുടെ കാലത്തു് ഏകദേശം ഇരുനൂറ്റിഅമ്പതോളം തൗളവബ്രാഹ്മണർ, ആ നാടിൽകുടിയേറി. അവർ പിൻകുടുമ വെയ്ക്കയും മലയാളാചാരാങ്ങൾ സ്വീകരിക്കയും ചെയ്തു. അവരുടെ വംശക്കാരെയാണു് എമ്പ്രാന്മാർ എന്നു വിളിച്ചുവരുന്നതു്.

നീലേശ്വരം

ഇത് കോലത്തുനാടിന്റെ വടക്കേ ഖണ്ഡമാകുന്നു. കൊ. വ. 117-ാമാണ്ടിടയ്ക്കു് ഒരു കോലത്തിരി രാജാവു് തന്റെ പുത്രനെ അവിടത്തെ രാജാവായി വാഴിച്ചു. നീലേശ്വരംരാജാക്കന്മാർ തെക്കെളംകൂർ വംശക്കാരാണെന്നു പറയപ്പെടുന്നു. തെക്കളംകൂർ എവിടെ ആണോ ആവോ?

കോട്ടയം

ഈ രാജവംശത്തെപ്പറ്റി ഉദ്ദണ്ഡശാസ്ത്രികൾ.

“യേഷാം വംശേ സമജനി ഹരിശ്ചന്ദ്രനാമാ നരേന്ദ്രഃ
പ്രത്യാപത്തിഃ പതഗ്ര! യദുപജ്ഞശ്ച കൗമാരിലാനാം”

എന്നു പറഞ്ഞിരിക്കുന്നു. കോട്ടയം രാജവംശം തിരുവിതാംകൂറിന്റെ ദക്ഷിണഖണ്ഡത്തിൽ കൂടിപാർത്തവരും ഒടുവിൽ വേണാടു രാജവംശത്തിൽ ലയിച്ചവരും ആയ യദുവംശ രാജാക്കന്മാരുടെ ഒരു ശാഖയായിരിക്കാൻ ഇടയുണ്ടു്. കോട്ടയം പുരളീ [7]

എന്നീ പേരുകൾ ഈ ഊഹത്തെ ബലപ്പെടുത്തുന്നു. പെരിപ്ലസ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവും ടോളമിയും ദക്ഷിണേന്ത്യയുടെ പടിഞ്ഞാറെക്കരയിൽ പറേലിയ എന്നൊരു രാജ്യമുണ്ടെന്നും, അതു കോളംബപുരംമുതല്ക്കു് കന്യാകുമാരിക്കും അപ്പുറം കോൾക്ക എന്ന പാണ്ടിക്കരവരെ വ്യാപിച്ചു കിടക്കുന്നുവെന്നും രേഖപ്പെടുത്തീടുണ്ടു്. ഈ പറേലിയയുടെ തലസ്ഥാനം കൊടിയാറാ ആണെന്നും അവർ പറഞ്ഞിരിക്കുന്നു. പ്രസ്തുത നഗരം കോടാറായിരിക്കണമെന്നുള്ള കാൽഡ്വൽ സായ്പിന്റെ അഭിപ്രായം ശരിയായിരിക്കാനേ തരമുള്ളു. ഈ ലക്ഷ്യങ്ങളാൽ കോട്ടയം രാജാക്കന്മാരുടെ പൂർവ്വകുടുംബം തിരുവിതാംകൂറിലായിരുന്നെന്നു പറയാവുന്നതാണു്. കോട്ടയം കേരളവർമ്മരാജാ കുറെക്കാലം തിരുവിതാംകൂർ ഭരിക്കയും ചെയ്തിടുണ്ടല്ലോ.

കടത്തനാടു്

സാമൂതിരി പോർളാതിരിനാടു പിടിച്ചടക്കിയപ്പോൾ ആ രാജകുടുംബത്തിലെ ചില അംഗങ്ങൾ കോലത്തിരിയെ അഭയം പ്രാപിച്ചു. കോലത്തിരിയാകടെ അവരെ ബഹുമാനപൂർവ്വം സ്വീകരിച്ചു് അഭയം നല്കി. അങ്ങിനെ അവിടെ വന്നു ചേർന്നവരുടെ കൂട്ടത്തിൽ ഒരു രാജകന്യകയും ഉൾപ്പെടിരുന്നു. ആ കന്യകയെ കോലത്തിരി വടക്കെളംകൂർരാജാവു് വിവാഹം കഴിക്കയും അവരിൽനിന്നുണ്ടായ സന്താനങ്ങൾക്കായി കോലത്തുനാടിന്റെ തെക്കെ അംശമായ കടത്തനാടു ദാനം ചെയ്കയും ചെയ്തു. ഈ വിധത്തിലാണു് കടത്തനാട്ടു പോർളാതരിവംശത്തിന്റെ ഉത്ഭവം.

അറയ്ക്കൽ രാജവംശം

ഈ രാജവംശത്തിന്റെ ഉത്ഭവം ക്രിസ്ത്വാബ്ദം പന്ത്രണ്ടാം ശതകത്തിലായിരുന്നു. അരയൻകുളങ്ങര നായർ എന്ന ഒരു വിശ്വസ്തമന്ത്രി കോലത്തിരി രാജാവിനുണ്ടായിരുന്നു. അദ്ദേഹം മഹമ്മതുമതം സ്വീകരിച്ചു. എന്നിടും രാജാവു് അദ്ദേഹത്തിനെ മന്ത്രിസ്ഥാനത്തുനിന്നു നീക്കിയില്ലെന്നു മാത്രമല്ല, വളരെക്കാലത്തേക്കു് അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നുതന്നെ മന്ത്രിമാരെ നിയമിച്ചുവരികയും ചെയ്തു. അഞ്ചാമത്തെ തലമുറക്കാരനായ ആലിമൂസ കോലത്തിരിയുടെ ആവശ്യമനുസരിച്ചു് ലക്ഷദ്വീപും മാലദ്വീപും പിടിച്ചുകൊടുത്തുകൊണ്ടു്, അദ്ദേഹത്തിനായി രാജാവു് കണ്ണൂർതുറയും ഏതാനും ദേശങ്ങളും വിടുകൊടുത്തു. ഇങ്ങനെയാണു് അറയ്ക്കൽ ആലിരാജകുടുംബത്തിന്റെ ഉത്ഭവം.

വേറെയും ചില രാജകുടുംബങ്ങൾ ഉണ്ടായിരുന്നു. ഗ്രന്ഥവിസ്തരഭയത്താൽ, അവയെപ്പറ്റി യാതൊന്നും പ്രസ്താവിക്കുന്നില്ല.

കോലത്തിരി രാജാക്കന്മാർ പെരുമാക്കന്മാരുടെ കാലത്തും സ്വതന്ത്രന്മാരായിരുന്നുവെന്നു് മുമ്പു പ്രസ്താവിച്ചല്ലോ. മറ്റു രാജാക്കന്മാരും പെരുമാൾവാഴ്ച അവസാനിച്ചതിനോടു കൂടി സ്വാതന്ത്ര്യം പ്രാപിച്ചു. എന്നാൽ പോർട്ടുഗീസുകാരുടെ ആഗമനംവരേയുള്ള കേരളചരിത്രം മിക്കവാറും അജ്ഞാതമായിരിക്കുന്നേ ഉള്ളു. പുരാതന വസ്തുസംരക്ഷകഡിപ്പാർടുമെന്റുകാരുടെ പരിശ്രമഫലമായി നമുക്കു് ഈയിടെ വിശ്വാസയോഗ്യമായ പല രേഖകൾ കിടീടുണ്ടെങ്കിലും സമ്പൂർണ്ണമായ ഒരു കേരളചരിത്രം ഇനിയും എഴുതേണ്ടതായിത്തന്നെ ഇരിക്കുന്നു. ചരിത്രം എന്ന നാമധേയത്തിൽ ഇപ്പോൾ പ്രചരിച്ചിടുള്ള ഗ്രന്ഥങ്ങൾ മിക്കവയും പ്രമാദജടിലങ്ങളും അസത്യപ്രസ്താവങ്ങൾകൊണ്ടു നിർഭരങ്ങളുമാകുന്നു. ഈ വിഷയത്തിൽ ശ്രീമാൻ ശങ്കുണ്ണിമേനോനും അദ്ദേഹത്തിന്റെ പുത്രനായ മി: കെ. പി. പത്മനാഭമേനോനും ചെയ്തിടുള്ള പ്രയത്നങ്ങൾ അത്യന്തം സ്തുത്യർഹങ്ങളാണെങ്കിലും, അവരെ പിന്തുടരുന്നതിനു് ആരും ഇല്ലാതെ പോയതു് പരിതാപകരമായിരിക്കുന്നു.

ക്രിസ്ത്വബ്ദം ഒൻപതാം ശതകം അവസാനിച്ചപ്പോൾ, ചോളരാജാക്കന്മാർ പ്രബലന്മാരായിത്തുടങ്ങുകയും അവർ കൂടക്കൂടെ കേരളത്തെ ആക്രമിക്കയും ചെയ്തിടുണ്ടു്. ക്രി. പി. 985-ൽ രാജരാജദേവചോളനും ക്രി. പി. 1070-നും 1118-നും മദ്ധ്യേ ഒന്നാമത്തെ കുലോത്തുംഗചോളനുംരാജാവു് 1118-നും 1127-നും ഇടയ്ക്കു് വിക്രമചോളനും കേരളത്തെ കീഴടക്കിയതായി കാണുന്നു. ഇവരിൽ വിക്രമചോളൻ തോല്പിച്ച എടു രാജാക്കന്മാരുടെ കൂടത്തിൽ വേണാട്ടുരാജാവും ഉൾപ്പെടിരുന്നത്രേ. കേരളരാജാക്കന്മാർ തമ്മിലുണ്ടായ ശണ്ഠകളും കേരളത്തിന്റെ ശക്തിയെ ഏറെക്കുറെ ക്ഷീണിപ്പിച്ചു. ഈ ക്ഷീണം മലയാളബ്രാഹ്മണരുടേയും ഇടപ്രഭുക്കന്മാരുടേയും ശക്തിയെ വർദ്ധിപ്പിക്കുന്നതിനു സഹായ്യകമായും തീർന്നു. താവഴികൾ തമ്മിലും മത്സരങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. തിരുവിതാംകൂറിൽ ആ വഴക്കു് യോഗക്കാരുടേയും എടുവീട്ടിൽപിള്ളമാരുടേയും ശക്തി വർദ്ധിപ്പിച്ചതുപോലെ കൊച്ചിയിലെ മത്സരം സാമൂതിരിപ്പാടിന്റെ ആക്രമണത്തിനു പലപ്പോഴും ഇടയാക്കി.

സാമൂതിരി, കോലത്തുനാടു് ഒഴിച്ചുള്ള രാജാക്കന്മാരെ ഓരോന്നായി തോല്പിച്ചു. തന്റെ രാജ്യത്തിന്റെ അതിർത്തികളെ വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. കൊ. വ. ഇരുന്നൂറാമാണ്ടിനു മുമ്പേ തന്നെ സാമൂതിരി ഏറനാടിനോടുകൂടി പൊലനാടു്, നെടുങ്ങനാടു് ഈ രണ്ടു ദേശങ്ങളേയും ചേർത്തു. ഇരുന്നൂറാമാണ്ടു മുതല്ക്കു് രണ്ടു വർഷശതകാലത്തോളം സാമൂതിരിമാർ വള്ളുവനാടുമായി നിരന്തരം യുദ്ധത്തിൽ ഏർപ്പെടിരുന്നു. തൽഫലമായി ആ ദേശത്തിന്റെ ചില അംശങ്ങൾ സാമൂതിരിക്ക് അടങ്ങുകയുംചെയ്തു. കുറുമ്പ്രനാടും വാളനാടും സാമൂതിരിയുടെ മേൽക്കോയ്മ സ്വീകരിക്കേണ്ടതായി വന്നു. വടക്കേ മലയാളത്തിൽ കോലത്തിരിയും തെക്കേ മലയാളത്തിൽ വള്ളുവനാടു്, പാലക്കാടു്, വേങ്ങനാടു് എന്നീ നാടുകളും മാത്രമേ കോഴിക്കോടിന്റെ മേൽക്കോയ്മ സ്വീകരിക്കാതെ ഇരുന്നുള്ളു.

കോലത്തിരിയുടെ ശക്തിയും ഉത്തരോത്തരം വർദ്ധിച്ചുകൊണ്ടേ ഇരുന്നു. കൊല്ലവർഷം നാലാം ശതകത്തിന്റെ അവസാനത്തോടുകൂടി കോലസ്വരൂപം അത്യുന്നതാവസ്ഥയെ പ്രാപിച്ചു. എന്നാൽ ഇതിനിടയ്ക്ക് അവിടത്തെ കോലത്തിരി, തെക്കേ ഇളംകൂർ, വടക്കേ ഇളംകൂർ, നാലാംകൂർ, അഞ്ചാംകൂർ എന്നിങ്ങനെ വയഃക്രമം അനുസരിച്ചു ചെയ്ത സ്ഥാനവിഭാഗം പില്ക്കാലത്തു് പല ശണ്ഠകൾക്കു് ഇടവരുത്തുകയും ഒടുവിൽ രാജവംശത്തിന്റെ അധഃപതനത്തിനു കാരണമാകയും ചെയ്തു.

രാജ്യഭരണക്രമം

രാജാവു്, സ്വരൂപികൾ, ലോകർ ഇവ മൂന്നും ആയിരുന്നു രാജ്യഭരണയന്ത്രത്തിന്റെ പ്രധാനാംഗങ്ങൾ. സ്വരൂപികളുടെ കൂടത്തിൽ സാമന്തന്മാരും, ഇടപ്രഭുക്കന്മാരും, മാടമ്പികളും ഉൾപ്പെടിരുന്നു. മേൽക്കോയ്മയ്ക്കു് ശത്രുബാധ നേരിടുന്ന അവസരങ്ങളിൽ, അവരെ ആളുകൊണ്ടും ധനം കൊണ്ടും രക്ഷിക്കേണ്ട ചുമതല സ്വരൂപികളായ ദേശവാഴികൾക്കുണ്ടായിരുന്നു. എന്നാൽ ആ ദേശവാഴികളുടെ കീഴിലുള്ള നാടുകളെ ഭരിക്കുന്ന വിഷയത്തിൽ, മേൽക്കോയ്മയ്ക്കു കൈകടത്താൻ അവകാശമുണ്ടായിരുന്നില്ല.

ലോകരിൽ പ്രധാനികൾ നായന്മാരായിരുന്നു. [8] രാജാക്കന്മാർ മാലോകരുടെ അഭിപ്രായംകൂടി മുൻകൂടി അറിഞ്ഞേ രാജ്യത്തിനു പൊതുവേ സംബന്ധിക്കുന്ന കാര്യങ്ങളിൽ പ്രവേശിക്കാറുണ്ടായിരുന്നുള്ളു. കൊല്ലവർഷം 410-ാമാണ്ടു മേടമാസം 28-ാനു തിരുവിതാംകൂർ രാജാവായിരുന്ന ശ്രീവീര ഇരവികേരളവർമ്മൻ തിരുവടി കൃഷിപ്പിഴ വരുന്ന കാലത്തു് നികുതി പിരിച്ചെടുക്കേണ്ടവിധത്തെപ്പറ്റി ചില തീരുമാനങ്ങൾ ചെയ്തതു് സ്വരൂപികളേയും കോതനല്ലൂർ സഭാവാസികളേയും ഗ്രാമക്കാരേയും വരുത്തി ആലോചിച്ചതിന്റെ ശേഷമായിരുന്നുവെന്നു് അന്നുണ്ടായ തിരുവെഴുത്തുവിളംബരത്തിൽ കാണുന്നു. മധുര നായ്ക്കന്മാരുടെ ആക്രമണകാലത്തു് പുതിയ ചില കരങ്ങൾ ഏർപ്പെടുത്തുന്നതിനു് മഹാരാജാവു് നിർബന്ധിതനായി. എടുവീട്ടിൽ പിള്ളമാരും യോഗത്തിൽ പോറ്റിമാരും നികുതി പിരിക്കുന്നു എന്ന വ്യാജേന ജനങ്ങളെ അത്യന്തം പീഡിപ്പിക്കയാൽ 878 അല്പശി 1-ാനു വടശ്ശേരിയിലെ നാടാർ യോഗം കൂടി നിശ്ചയങ്ങൾ പാസ്സാക്കിയത്രേ. മാർകഴിമാസം അശ്രാമത്തുവച്ചും ഒരു യോഗം നടന്നു. രാജസ്ഥാനത്തെപ്പറ്റി തങ്ങൾക്കുള്ള ഭക്തിയെ പ്രദർശിപ്പിക്കുന്നതോടുകൂടി കീഴ്‌നടപ്പനുസരിച്ചു് അഞ്ജലിമേൽവാരം മാത്രം കൊടുക്കുമെന്നും പതിവില്ലാത്ത കോടപ്പണം കൊടുക്കുന്നതല്ലെന്നും തങ്ങളുടെ പൂർവ്വികന്മാർ അനുഭവിച്ചു വന്ന അവകാശങ്ങളേയും നടത്തിവന്ന അധികാരങ്ങളേയും സംരക്ഷിക്കേണ്ടതാണെന്നും, അങ്ങനെ ചെയ്യുന്നതിനാൽ കോയ്മയിലെ ഉദ്യോഗം കൊണ്ടു കാലയാപനം ചെയ്യുന്നവർക്കു വല്ല നഷ്ടവും നേരിടുന്ന പക്ഷം ആ നഷ്ടത്തേ കൂടസ്വത്തിൽനിന്നും പരിഹരിക്കേണ്ടതാണെന്നും ആ യോഗത്തിൽ തീർച്ചയാക്കി. [9]

ഭടജനങ്ങളിൽ അധികഭാഗവും നായന്മാരായിരുന്നു. ശത്രുബാധ ഉണ്ടാവുന്ന അവസരങ്ങളിൽ സൈന്യശേഖരം സുകരമാക്കുന്നതിലേക്കു്, രാജ്യത്തെ നാടുകളായും, നാടുകളെ പകുതികളായും, പകുതികളെ കരകളായും വിഭജിച്ചിട്ടു് കരതോറും കരനാഥന്മാരേയും, പകുതി (ദേശം) തോറും ദേശവാഴികളോടും, നാടുതോറും നാടുവാഴികളെന്ന പേരോടുകൂടി ഇടപ്രഭുക്കന്മാരെയും നിശ്ചയിച്ചിരുന്നു. രാജാവു് ആവശ്യപ്പെടുന്ന അവസരത്തിൽ ദേശവാഴികൾ നായന്മാരോടുകൂടി യുദ്ധസന്നദ്ധരായി പുറപ്പെടണമെന്നായിരുന്നു വ്യവസ്ഥ. അങ്ങിനെ യുദ്ധം ചെയ്യുന്ന കാലത്തു് രാജാവു് ഭടന്മാരുടെ ചെലവുകൾ നടത്തി വന്നു. അല്ലാതെ അവർക്കു മാസപ്പടി കൊടുക്കുക പതിവില്ലായിരുന്നു. ഓരോ ദേശവഴിക്കും ‘ചാർന്ന’വരായി നൂറുവരെ നായന്മാരുണ്ടായിരിക്കും. എന്നാൽ നാടുവാഴിക്കു് മൂവായിരത്തോളം നായന്മാർ കാണുമായിരുന്നു. കയ്മൾ, കർത്താ ഇത്യാദിയായിരുന്നു നാടുവാഴികളുടേയും ദേശവാഴികളുടേയും സ്ഥാനങ്ങൾ.

കേരളമാഹാത്മ്യകർത്താവു് വർഗ്ഗീയസ്പർദ്ധ, കുറുമ്പു്, കൃതഘ്നത ഇത്യാദി ദുർഗ്ഗുണങ്ങളുടെ വാസഭൂമിയായിരുന്നിടും ഇത്തരം സ്ഥാനികളെ അപമാനിക്കാൻ ഒരുമ്പെടാതിരുന്നതു്, അവരുടെ കൈയൂക്കിനെ ഭയപ്പെടിടായിരിക്കുമോ എന്തോ? എഴുപത്തിഏഴുവരേയുള്ള അദ്ധ്യായങ്ങൾ വായിച്ചാൽ കേരളമാഹാത്മ്യകർത്താവു് നായന്മാരെ ശൂദ്രരായി ഗണിച്ചട്ടില്ലായിരുന്നുവെന്നുപോലും ഊഹിക്കാം. ആയുധാഭ്യാസശാലകല്പനാദ്ധ്യായത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.

“അഷ്ടാദശവിധം പ്രോക്തമായുധാഭ്യാസശാസ്ത്രകം പതിനെട്ടു് അടവുകൾ
ദീർഘഞ്ച കടകഞ്ചൈവ ചടുലം മണ്ഡലം തഥാ
വൃത്തചക്രം സുകങ്കാളം വിജയം വിശ്വമോഹനം
തിര്യങ മണ്ഡലമന്യോന്യം ഗദയാ ഖേടഗഹ്വരം
ശത്രുഞ്ജയഞ്ച സൌഭദ്രം പടലഞ്ച പുരഞ്ജയം
കായവൃദ്ധിശ്ശിലാഖണ്ഡം ഗദാശാസ്ത്രമനുത്തമം.”
ഇങ്ങനെ പതിനെട്ടു് അടവുകളെ വിവരിച്ചിട്ടു് ആയുധം അഭ്യസിക്കുന്നതിനു് ശസ്ത്രാഭ്യാസശാലയിൽ ഒരു ‘നായകനെ’ നിയമിച്ചതായി പറയുന്നു.
“നിത്യാഭ്യാസായ തത്രാഥ
ഗവാക്ഷനാമനായകം
ഭാർഗ്ഗവഃ കല്പയിത്വാഥ
വേഷ്ടനഞ്ച ഗദാം ദദൗ”

പരശുരാമൻ പിന്നീടു് അവിടെനിന്നു് നായന്മാരോടു കൂടി ലക്ഷ്മീപുരത്തു ചെന്നു് അവിടെ ഒരു കളരി പണിയിച്ചു് അവിടെയും ഒരു നായകനെ ഗുരുവായി കല്പിച്ചിടു് അദ്ദേഹം നേരേ അംബികാപുരത്തേയ്ക്കു പുറപ്പെട്ടു. അവിടെ ആയുധഗുരുവായി നിശ്ചയിച്ചതു് ‘ക്രപനായക’നെ ആയിരുന്നു. അനന്തരം തിരുനാവായിൽ എത്തിയിട്ടു്, ഛത്രാലയനായകനെ നിയമിച്ചു.

നായകാനാം ഗുരുർഭൂത്വാ
തിഷ്ഠത്വം ഛത്രനായക
ഗദാഞ്ച വേഷ്ടനം ദത്വാ
ബാലപൂര്യാം യയൗ പ്രഭുഃ.

ബാലപുരി എന്നു് ഇവിടെ പറഞ്ഞിരിക്കുന്നതു് കൊച്ചിയേയാണു്. അവിടെ പാലിയാലയസംസ്ഥനായ നായകന്നായിരുന്നു ആ മാന്യപദവി സിദ്ധിച്ചതു്. പാലിയാലയ നായകൻ പാലിയത്തുമേനോൻ ആണെന്നു് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. അവിടെനിന്നു് ഭാർഗ്ഗവരാമൻ ശ്രീവർദ്ധനപുരത്തു വന്നു് ‘അർക്കാലയനായക’നെ ‘ത്രിശതാർദ്ധസഹസ്രാണാം നായക’ (350,000നായ)ന്മാരുടേയും ഭൂപതിയുടേയും ഗുരുവായി കല്പിച്ചുവത്രേ. ഇങ്ങനെ അദ്ദേഹം ദേശംതോറും നടന്നു് കളരികളെ സ്ഥാപിച്ച് ആയുധഗുരുക്കന്മാരായി നായന്മാരെ നിയമിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ മൂന്നു് അദ്ധ്യായങ്ങളിൽ ഒരിടത്തും നായന്മാർ ശൂദ്രരാണെന്നു പറഞ്ഞിട്ടേ ഇല്ല. ആയുധഗുരുക്കന്മാർക്കു് പണിക്കർ, കുറുപ്പു് എന്നീ സ്ഥാനങ്ങളാണു് ഉണ്ടായിരുന്നതു്. ഒരു നായർകുടി ജനിച്ചാലുടനെ, വെടി വെയ്ക്കുക പതിവായിരുന്നെന്നും, അങ്ങനെ ചെയ്തുവന്നതു്, അവർക്കു മേലിൽ ഭയം എന്നൊരു ചേതോവികാരം ഉണ്ടാകാതിരിക്കാൻ വേണ്ടി ആയിരുന്നെന്നും തച്ചോളിപ്പാട്ടുകളിൽ പ്രസ്താവിച്ചിടുണ്ടു്. ഇപ്പോഴും മടലടിച്ച ശബ്ദം ഉണ്ടാക്കാറുണ്ടെങ്കിലും അതിന്റെ അർത്ഥം മനസ്സിലാക്കീട്ടുള്ളവർ വളരെ ചുരുക്കമാകുന്നു ഓരോ കുടിയേയും മൂന്നു വയസ്സിൽ മുടി കളഞ്ഞ്, അഞ്ചു വയസ്സിൽ എഴുത്തിനിരുത്തണമെന്നായിരുന്നു പഴയ കാലത്തേ വ്യവസ്ഥ. മൂന്നു കൊല്ലംവരെ എഴുത്തു പഠിച്ചതിനുശേഷമേ ആയുധവിദ്യ അഭ്യസിച്ചു തുടങ്ങൂ. ശരീരത്തിനെ എണ്ണ തേച്ച് ഉഴിഞ്ഞ് നല്ലപോലെ വശപ്പെടുത്തിയതിനുശേഷം ഓടം, ചാടം, മറിച്ചിൽ മുതലായ അഭ്യാസങ്ങളും വിവിധങ്ങളായ ആയുധങ്ങളെക്കൊണ്ടുള്ള പ്രയോഗങ്ങളും ആശാന്മാർ അവരെ പഠിപ്പിച്ചുവന്നു. ‘പടിച്ചാലേ പണിക്കാരാവു’ എന്നൊരു പഴഞ്ചൊല്ലു കേരളത്തിലുണ്ടല്ലോ. പതിനെട്ടു് അടവുകളും പഠിക്കാത്തവൻ പണിക്കർസ്ഥാനത്തിനു് അർഹനായിരുന്നില്ല.

ഇക്കാലത്തു് ‘നായർ’ എന്ന പേരു് എല്ലാവരും ഉപയോഗിക്കാറുണ്ടെങ്കിലും, പുരാതനകാലത്തു് അങ്ങനെ പതിവില്ലായിരുന്നെന്നു് തച്ചോളിപ്പാട്ടുകൾ സാക്ഷ്യം വഹിക്കുന്നതിനു പുറമേ, വിദേശിയരും രേഖപ്പെടുത്തീടുണ്ടു്.

ആയുധവിദ്യ സിദ്ധിച്ചിടുള്ളവർക്കു് നായർ എന്ന സ്ഥാനപ്പേരു വിശേഷാൽ നൽകിവന്നുവെന്നു് പർച്ചാസും പറഞ്ഞിട്ടുണ്ടു്. ഈ സ്ഥാനത്തിനു് അർഹതയുള്ളവനെ വാൾ ധരിപ്പിച്ചിട്ടു് രാജാവു് അയാളുടെ ശിരസ്സിൽ കൈവച്ചു് മന്ത്രോച്ചാരണപുരസ്സരം ‘ബ്രാഹ്മണരേയും പശുക്കളേയും രക്ഷിക്കുക’ എന്നു കല്പിക്കുന്നു. ഇങ്ങനെ ആയിരുന്നുവത്രേ പണ്ടു് നായർപദത്തിൽ ആളുകളെ അവരോധിച്ചുവന്നതു്. യൂറോപ്പിൽ നൈറ്റ് സ്ഥാനം നൾകി വന്നതുപോലെ ആയിരുന്നു കേരളത്തിൽ നായർസ്ഥാനം കല്പിച്ചുവന്നതും. [10]

കേരളോല്പത്തി എഴുതിയ വിദ്വാനാണു് നായന്മാരെ പൊതുവെ ശൂദ്രവർഗ്ഗത്തിൽപ്പെടുത്തിയതു്. (1) കിരിയത്തു നായർ. (2) ഇല്ലത്തുനായർ. (3) സ്വരൂപത്തിൽ നായർ. (4) മേനോക്കി. (5) പട്ടോല മേനോൻ. (6) മാരാരു്. (7) പാദമംഗലം. (8) പള്ളിച്ചാൻ. (9) ചെമ്പുകൊടി നായർ. (10) ഓടത്തു നായർ. (11) എടച്ചേരി നായർ. (12) വടക്കാട്ടു നായർ (13) ആത്തൂർ നായർ. (14) അസ്തിക്കുറിച്ചി നായർ. ഇങ്ങനെ പതിന്നാലു വർഗ്ഗക്കാരായ നായന്മാരെ ആയുധാഭ്യാസം ചെയ്തു യുദ്ധത്തിനു പോവാൻ അനുവദിച്ചിരുന്നതായി കേരളോല്പത്തിയിൽ പ്രസ്താവിച്ചു കാണുന്നു. ആകെ പതിനെട്ടു ജാതിക്കാർ ഉണ്ടായിരുന്നതിൽ ബാക്കി നാലു ജാതിക്കാർക്കു് താളി പിഴിഞ്ഞു കുളിപ്പിക്ക, തണ്ടെടുക്ക, ചുമടു കെടുക, എള്ളിടുക, പൂഞ്ചേല മുക്കുക മുതലായ കൂലിച്ചേവുകങ്ങളാണത്രേ കല്പിച്ചിരുന്നതു്. ഇപ്രകാരം നായന്മാർ പിൽക്കാലത്തു് ‘ശൂദ്രരായി’ എണ്ണപ്പെട്ടു തുടങ്ങിയെങ്കിലും കേരളക്ഷിതിരത്നമാല എന്ന ഗ്രന്ഥത്തിന്റെ കർത്താവു് ഇപ്രകാരം വിധിച്ചിരിക്കുന്നു. [11]

“കേവിച്ഛസ്ത്രഭൃതാം വര്യാസ്സർവശാസ്ത്രഭൃതാം വരാഃ;
തേഷാം വൈ ശസ്ത്രശാലാസു വർത്തന്തേഖിലദേവതാഃ”
“വിപ്രൈരപി ച തേ മാന്യാഃ പാണിപാദഭവാ അപി;
ഉത്ഥാനമാചരേത്തേഭ്യസ്സാർവഭൗമോപ്യസംശയഃ.
ശസ്ത്രിണാം ഗുരവസ്തേസ്വുഃപ്രാണശ്ശസ്ത്രേ ഫി ഭൂഭുജാം.”

ഇങ്ങനെ ചില വിധികൾ കാണുന്നതിനാൽ ക്ഷാത്രതേജസ്വികളായ നായന്മാരെ ബ്രാഹ്മണർ പൂജിച്ചുവന്നുവെന്നു് ഊഹിക്കാം. ജാതിവ്യത്യാസം ഉറച്ചശേഷവും, ആയുധം എടുക്കാനായി തലയിൽ കെടിക്കഴിഞ്ഞാൽ തിരികെ അതു് അഴിക്കുന്നതുവരെ മറ്റു ജാതിക്കാരെ തൊട്ടാൽ അശുദ്ധിയില്ലെന്നു് ഒരു നിയമവുമുണ്ടായിരുന്നു.

ഭടന്മാർ യുദ്ധത്തിനു പുറപ്പെടുമ്പോൾ ഉടുത്തുകെടുന്നതല്ലാതെ വിശേഷവസ്ത്രങ്ങളൊന്നും ധരിക്കാറുണ്ടായിരുന്നില്ല. അമ്പലപ്പുഴ വേലകളിക്കാരുടെ ഉടുത്തുകെട്ടു് കണ്ടിട്ടുള്ളവർക്കു് അതിന്റെ രീതി ഏതാണ്ടു് ഊഹിച്ചറിയാം. തച്ചോളി കുഞ്ഞിച്ചന്തു അങ്കം പൊരുതുന്നതിനു പുറപ്പെടുന്നതു് എങ്ങനെ എന്നു നോക്കുക.

“……………ചന്തു
നിലയറവാതിൽ തുറക്കുന്നുണ്ടു്
മെയ്യാഭരണപ്പെടി വലിച്ചുവച്ചു
ചമയങ്ങളൊക്കെയെടുത്തു ചന്തു
അങ്കപട്ടാട എടുക്കുന്നുണ്ടു്
പട്ടുതെറുത്തങ്ങുടുക്കുന്നുണ്ടു്”
നാല്പത്തിരുമുഴം പുള്ളിക്കച്ച
കുഴലീന്നു കച്ച വലിച്ചെടുത്തു
പന്തുകണക്കിൽ ചുരുട്ടികച്ച
ആകാശം ചൂണ്ടി എറിഞ്ഞു കച്ച
കച്ചേടെ വാലും പിടിച്ചു ചന്തു
അയ്യാളെകരം വരുന്ന മുമ്പിൽ
പകിരി തിരിഞ്ഞങ്ങു കെടുന്നുണ്ടേ
വടക്കൻ ഞെറിവെച്ചു ഞായംവെച്ചും
തെക്കൻ ഞെറിവെച്ചു കൂന്തൽവെച്ചും
ആനമുഖംവെച്ചും കെട്ടുന്നുണ്ടു്
കുതിരമുഖംവെച്ചും കെട്ടുന്നുണ്ടു്
ചന്തംപെരുമയിൽ കെട്ടുന്നുണ്ടു്
അങ്കപുലിവാലുഴിഞ്ഞു കെട്ടി
കച്ചചമയങ്ങൾ ചമഞ്ഞൊരുങ്ങി
ഏലസ്സരഞ്ഞാൺ അരമുറുക്കി
നാടു് വാഴികൊടുത്തൊരു പൊന്നുംതൊപ്പി
തൊപ്പിയെടുത്തു തലയ്ക്കണിഞ്ഞു
… … …
ചന്ദനപ്പരിശ പൊടിതുടച്ചു
ഉറുമിപ്പരിശ തൊഴുതെടുത്തു
വേഗത്തിൽ തന്നെയും പുറപ്പാടായി”

യൂറോപ്യൻ യുദ്ധസമ്പ്രദായം നടപ്പിൽ വരുന്നതിനു മുമ്പു് നായന്മാർ യുദ്ധം ചെയ്യാറുണ്ടായിരുന്നതെങ്ങനെ എന്നു് അറിയുന്നതിനു് വർത്തിമയുടെ ഒരു വിവരണം ഇവിടെ ഉദ്ധരിക്കാം. [12] സാധാരണയായി അവർ ദിവസംപ്രതി വാൾ, പരിച, കുന്തം ഇവയെ പയറ്റി ശീലിക്കുന്നു. കോഴിക്കോട്ടുരാജാവു് യുദ്ധത്തിനു പുറപ്പെടുമ്പോൾ അദ്ദേഹത്തിന്റെ കീഴിൽ ലക്ഷത്തിൽ കുറയാതെ കാലാൾ ഉണ്ടായിരിക്കും. കുതിരകളെ ഉപയോഗിക്കാറില്ല. എന്നാൽ രാജാക്കന്മാർ ആനപ്പുറത്തു കയറിപ്പോകുന്നു. എല്ലാവരും കടുംചുവപ്പുനിറത്തിലുള്ള പട്ടു തലയിൽ കെട്ടിയിരിക്കും. അവരുടെ ആയുധങ്ങൾ വാളു്, പരിച, കുന്തം, വില്ലു് ഇതുകളാകുന്നു. കൊടിയുടെ സ്ഥാനത്തു് രാജാവു് ഒരു കുട പിടിക്കുന്നു.

“പടനിലത്തു് എത്തി ഇരുഭാഗക്കാരും തമ്മിൽ രണ്ടമ്പു് എയ്ത്തിന്റെ ദൂരത്തിലാകുമ്പോൾ രാജാവു് ഒരു ബ്രാഹ്മണനെ വിളിച്ചു് ഇപ്രകാരം പറയുന്നു. ‘ശത്രുവിന്റെ കൈനിലയിൽ പോയി ശത്രുരാജാവോടു് അദ്ദേഹത്തിന്റെ ആളുകളായ നൂറു നായന്മാരെ അയയ്ക്കാൻ പറയൂ. ഞാൻ എന്റെ ആളുകളായ നൂറു നായന്മാരോടു കൂടി വരാം.” ഇങ്ങനെ ഓരോ ഭാഗത്തെ നൂറു നൂറു ആളുകൾ വീതം പടനിലത്തിന്റെ നടുവിൽവന്നു് യുദ്ധം ആരംഭിക്കുന്നു. മൂന്നു ദിവസംവരെ ഇങ്ങനെ നിന്നു പൊരുതിയാലും അവർ ഒരിക്കൽ തലയ്ക്കു നേരെ രണ്ടും കാലിന്മേൽ ഒന്നും വീതം അടിക്കയോ ഇടിക്കയോ കുത്തുകയോ ചെയ്യുന്നതല്ലാതെ ഒന്നും പ്രവർത്തിക്കയില്ല. ഓരോ ഭാഗത്തും നാലോ ആറോ ആൾ മരിച്ചാൽ ഉടനെ പൊരുതി നിൽക്കുന്നവരുടെ ഇടയിൽ ബ്രാഹ്മണർ വന്നു് അവരെ വേർപെടുത്തി അവരുടെ കൈനിലയിൽ അയയ്ക്കും. എന്നിടു് ഈ ബ്രാഹ്മണർ ഇരുഭാഗത്തെയും സൈന്യത്തിൽ പോയി, ഇനിയും യുദ്ധം വേണോ എന്നു ചോദിക്കും. വേണ്ട എന്നു രാജാക്കന്മാർ മറുപടിയും പറയും. ഇങ്ങനെ ഓരോ ഭാഗത്തുനിന്നു് നൂറു നൂറു നായന്മാർ വീതം വന്നു യുദ്ധം ചെയ്യുന്നു.

“അവർ പടവെടിയതു് ഇപ്രകാരമാണു്. രണ്ടു മൂവായിരം നായന്മാർ വാദ്യഘോഷത്തോടും വെടിക്കെട്ടുകളോടും ഓരോ മുക്കിലായി പാഞ്ഞു നേരിട്ടു് ഓടിവന്നു. അവർ പാച്ചിലിന്റെ ഊക്കുകൊണ്ടു് പതിനായിരം ആളുകളെക്കൂടി ഭയപ്പെടുത്തിക്കളയും.” വേറെയും പല പാശ്ചാത്യന്മാർ നായർഭടന്മാരുടെ ധൈര്യപരാക്രമങ്ങളേയും സത്യനിഷ്ഠയേയും മറ്റും പറ്റി രേഖപ്പെടുത്തീടുണ്ടു്.

രാത്രികാലത്തോ ഒളിവിൽ പതുങ്ങിയിരുന്നോ അവർ ഒരു കാലത്തും യുദ്ധം ചെയ്യാറുണ്ടായിരുന്നില്ല. “സൂര്യൻ ഉദിച്ചു പൊങ്ങിയതിന്റെ ശേഷം പകൽ സമയത്തു മാത്രമേ അവർ പട വെട്ടുകയുള്ളു. ഇരുഭാഗക്കാരുടേയും കൈനിലകൾ അടുത്തിരിക്കും. രാത്രി മുഴുവനും രണ്ടു ഭാഗക്കാരും അല്ലൽ കൂടാതെ സുഖമായി ഉറങ്ങുന്നു. നേരം പുലർന്നു് സൂര്യോദയമായാൽ രണ്ടു കൂടരും കുളത്തിങ്കൽ കൂടി, കുളി മുതലായ [13]

നിത്യവൃത്തികളും സാപ്പാടും കഴിച്ചു്, ചട കുപ്പായം മുതലായതു ധരിച്ചു്, മുറുക്കി വെടിയും നേരമ്പോക്കും പറഞ്ഞുകൊണ്ടിരിക്കും. പടഹദ്ധ്വനി കേട ഉടനെ അവരവരുടെ കൈനിലയിലേക്കു പോന്നു് അണി നിരക്കുന്നു. ആദ്യമായി പടഹമടിക്കുന്നതു മിടുക്കായി വിചാരിച്ചുവന്നുവെങ്കിലും മറുഭാഗത്തെ പടഹദ്ധ്വനി കേൾക്കുന്നതിനു മുമ്പു് പട തുടങ്ങിക്കൂട. ആദ്യത്തേ അണിയിൽ വാൾക്കാർ നിൽക്കുന്നു. അവരുടെ പരിചകൾ തമ്മിൽത്തമ്മിൽ തൊട്ടു് നിലത്തോടു ചേർത്തു പിടിച്ചുംകൊണ്ടു് കുനിഞ്ഞു താണു് പദം പദമായി ചുവടുവെച്ചു് എത്രയും സാവധാനത്തിൽ മുമ്പോക്കം വന്നുതുടങ്ങും. അതിന്റെ പിന്നാലെ വില്ലുകാർ ശത്രുസൈന്യത്തിന്റെ കാലുകളിന്മേൽ കൊള്ളത്തക്കവണ്ണം നിലത്തോടു ചേർത്തു് അമ്പുപൊഴിക്കും. അവരുടെ കൂടത്തിൽ കരിമരംകൊണ്ടുണ്ടാക്കപ്പെട്ട ഘനമുള്ള ഗദകളോ മൂർച്ചയുള്ള ഇരിമ്പുചക്രങ്ങളോ നിലത്തോടു അടുപ്പിച്ചു് ശക്തിയോടെ എറിയുന്നവരും ഉണ്ടാകും. ഈ വക ആയുധങ്ങൾ വല്ല എല്ലിന്മേലും കൊണ്ടാൽ ആ എല്ലു് തകർന്നുപോകും.

“എല്ലാത്തിനും പിന്നിലായി ഈടിക്കാരും കുന്തക്കാരും വരും. തമ്മിൽ ശണ്ഠ പിടിക്കുന്നതു് എപ്പോഴും മൈതാനമായ സ്ഥലത്തുവെച്ചാണു്. മുമ്പോടുള്ള എല്ലാവരുടേയും ഗതി കുനിഞ്ഞും വളരെ സാവധാനത്തിലും ആണു്. ചുവടുവെച്ചു് മുമ്പോടു കടന്നു് പിന്നോക്കം മാറിയും, പിന്നെയും മുമ്പോടുവന്നും പിന്നെയും പിന്നോക്കം ചെന്നും ഇങ്ങനെ ചില സമയം ഒരു ദിവസം മുഴുവനും കഴിച്ചുകൂടി എന്നുവരും. പടഹദ്ധ്വനി കേട്ടാൽ എല്ലാവരും ശണ്ഠമതിയാക്കി അന്നത്തേ പടനിർത്തുന്നു. എന്നാൽ ഇരുഭാഗക്കാരുടേയും മുമ്പോക്കമോ പിന്നോക്കമോ ഉള്ള ഗതി നിൽക്കുമ്പോൾ മാത്രമേ പടഹമടിക്കാൻ പാടുള്ളു.”

“പടഹദ്ധ്വനി കേട്ടാൽ ഉടനെ പട പിരിഞ്ഞു് അതു വരെ തമ്മിൽ ശണ്ഠയിടിരുന്നവർ ഒന്നായിക്കൂടി ഉല്ലസിക്കുന്നു. ജ്യേഷ്ഠാനുജന്മാരെ ധർമ്മയുദ്ധത്തിൽ കൊലപ്പെടുത്തിയവരുടെ മേൽപ്പോലും മുഷിച്ചലും ദ്വേഷവും വിചാരിക്കയില്ല.” [14]

നായന്മാരുടെ ഇടയിൽ അക്കാലത്തു നടപ്പുണ്ടായിരുന്ന ചില ആചാരങ്ങളേയും ഈ സന്ദർഭത്തിൽ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ടു്. ആയുധം കൂടാതെ ഒരു നായരും പുറത്തു സഞ്ചരിക്ക പതിവില്ലായിരുന്നു. [15] ആരെങ്കിലും ഒരു നായരെ അവമാനിക്കയോ ഉപദ്രവിക്കയോ ചെയ്താൽ അവർ ഉടനെ അയാളുടെ വാളിനു് ഇരയാകും. പതിനെട്ടാം ശതകം വരെയും അതിനിപ്പുറവും കേരളത്തെ സന്ദർശിച്ചിടുള്ളവരെല്ലാം ഈ വിഷയത്തിൽ സാക്ഷ്യം വഹിക്കുന്നുണ്ടു്. റോമിലും മറ്റും പണ്ടു നടപ്പുണ്ടായിരുന്ന രീതിയിൽ കുടിപ്പക എന്നൊന്നു് ഇവിടെയും ഉണ്ടായിരുന്നു. തന്റെ കുടുംബത്തിൽ ആരെയെങ്കിലും അവമാനിക്കയോ വഞ്ചിക്കയോ ഉപദ്രവിക്കയോ ചെയ്ത ഒരുവനോടോ, അവൻ മരിച്ചുപോയാൽ അവന്റെ കുടുംബത്തോടോ പക വീടാതെ ഒരു കേരളീയൻ അടങ്ങാറില്ലായിരുന്നു. ഒരു നായരെ ഒരാൾ കൊലപ്പെടുത്തി എന്നിരിക്കടെ. മരിച്ച ആളുടെ അടുത്ത ചാർച്ചക്കാർ അയാളുടെ രക്തത്തിൽ ഒരു തുണി മുക്കിയെടുത്തിടു്, ആ കുടിപ്പക തീർക്കുന്നതുവരെ, അതിനെ സൂക്ഷിച്ചുകൊള്ളാമെന്നു് ശപഥം ചെയ്യും. മൃതശരീരത്തെ ഘാതകന്റെ ഗൃഹത്തിൽ കൊണ്ടുചെന്നിട്ടു് വീടോടുകൂടി ദഹിപ്പിക്ക പതിവായിരുന്നെന്നു് മിസ്റ്റർ ലോഗൻ പറയുന്നു. ഒരു നായർസ്ത്രീയെ താഴ്‌ന്ന ജാതിക്കാരിലാരെങ്കിലും തൊടുപോയാൽ അവനേ അവിടെവെച്ചുതന്നെ കൊല്ലുകയും അവൾക്കു ഭ്രഷ്ടുകല്പിക്കയും ചെയ്തുവന്നു.

അങ്കം പൊരുതുക എന്നൊരു സമ്പ്രദായം കേരളത്തിൽ പ്രചരിച്ചിരുന്നു. അന്യൻ ദുഷിക്കയോ മറ്റേതെങ്കിലും വിധത്തിൽ അവമാനിക്കയോ ചെയ്താൽ അവർ തമ്മിലോ അവരുടെ പ്രതിനിധികൾ തമ്മിലോ അങ്കംപൊരുതു വന്നു. ഇതിനു് യൂറോപ്പിലെ മല്ലയുദ്ധത്തിനോടു duelling സാദൃശ്യമുണ്ടായിരുന്നു. ഈ വിഷയത്തിൽ നാടുവാഴിയാണു് മാദ്ധ്യസ്ഥ്യം വഹിച്ചുവന്നതു്. എന്നാൽ അപ്രകാരം മാദ്ധ്യസ്ഥ്യം വഹിക്കുന്നവകയ്ക്ക് ഒരു നിശ്ചിതസംഖ്യ കെട്ടിവയ്ക്കണമെന്നായിരുന്നു നിയമം. അവകാശത്തർക്കം തീർക്കുന്നതിനും അങ്കംപൊരുതാറുണ്ടായിരുന്നുവെന്നു് തച്ചോളിപ്പാടുകളിൽ നിന്നു ഗ്രഹിക്കും. ‘ആരോമൽ ചേകവർ അങ്കം പൊരുതുന്ന പാട്ടു്’ ഈ മാതിരിയിലുള്ള ഒരു ദ്വന്ദ്വയുദ്ധത്തിനെ സംബന്ധിച്ചാണു്.

പടക്കളി അഥവാ ഓണത്തല്ലു് എന്നൊരു കാര്യമായ വിനോദം ഈ അടുത്തകാലം വരെ നിലനിന്നു. ഒരു ദേശത്തുള്ളവർ രണ്ടു സംഘക്കാരായി പിരിഞ്ഞു് ഓണത്തുന്നാൾ ഊണുകഴിഞ്ഞു് രാജാക്കന്മാരുടേയും നാടുവാഴികളുടേയും സ്ത്രീജനങ്ങളുടേയും മുമ്പിൽവെച്ചു് യുദ്ധം നടത്തുകയാണു് ഓണത്തല്ലിന്റെ പ്രധാന ചടങ്ങു്. ഇപ്രകാരമുള്ള ഒരു യുദ്ധത്തെ ആണു് ഹര്യക്ഷസമരോത്സവം എന്നു ഗാനത്തിൽ വർണ്ണിച്ചിരിക്കുന്നത്.

രാജഭോഗം

അക്കാലത്തു നടപ്പിലിരുന്ന പലമാതിരി നികുതികളിൽ ചിലതിനെപ്പറ്റി താഴെ ഉദ്ധരിച്ചിരിക്കുന്ന ശിലാലേഖനത്തിൽ നിന്നു ഗ്രഹിക്കാം.

“സ്വസ്തി ശ്രീകോനേർ ഇൽമൈകൊണ്ടാൻ യാണ്ടു നാലുനാൾ നൂറ്റൈമ്പത്തുനാലിനാൽ ഇരട്ടൈ പാടി ഏഴരൈ ഇലക്കമു കൊണ്ടു പേരാറ്റംകരൈയ്ക്കൊപ്പത്തു ആഹവ മല്ലനൈ അഞ്ചുവിത്തു ആനൈയും കുതിരയും പെണ്ടീർ പണ്ടാരമും കൈക്കൊണ്ടു വിജയ അപിഷേകം ചെയ്തു വീരസിഹാസനത്തു വീറ്റിരുന്തരുളിന കോപ്പറകേചരി ന്മാരായ ഉടൈയാർ ശ്രീരാജേന്തിരതേവരകം കൈക്കൊണ്ടു ചോഴപുരത്തു നാം കേരളൻ മാളികൈയിൽ (തേവാതാന)ത്തു കാടുവെടിയിൽ എഴുത്തി(ൽ വരിയിലിട്ടിരു)ന്ത രാജരാജപാണ്ടിനാടു ഉത്തമചോഴവളനാട്ടുപ്പുറത്തായ നാടുക്കുമരിയാനകം (കൈകൊ)ണ്ട ചേരഴപുരത്തു കന്നിപ്പിടാരിയാർ തേവതാനമാന വിടക്കടവ ഊർക്കഴഞ്ചു (1) കുമരിക്കച്ചാണമു (2) മീൻപാടമും (3) തറിപ്പുടൈവൈയും (4) തട്ടാരപ്പാടമും (5) ഉള്ളിട്ട കീഴിരൈപാടമും മേരമുംതിങ്കൾ കരമേ കാലളവു പാട്ടമും (6) കാവൽക്കൂലിയും (7) കോൽക്കൂലിയും (8) ആട്ടുപ്പാട്ടമും (9) പേർമുതലായമും (10) തരകുകൂലിയും (11) അന്തരായങ്കൾ കരൈക്കുടലായ് വരുകിറൈ പടിയാണ്ടു നാലിൽ പലമുതൽ തവിർന്തരുളിന (കടമൈവേ)ണ്ടും നിവന്തങ്കളുക്കു ഇരുപ്പതാകവും ഇവ്വൂർ രാജരാജേശ്വരമുടൈയ തേവതാനമാന ഊർകൾ, കടവ ഊർക്കഴഞ്ചു കുമരിക്കച്ചാണവും, മീൻപാടമും, തറിഇരൈ തടാരമും ഉള്ളിടകീഴിരൈപ്പാടം മുതലാന പാടവും പാടികാവർകൂലിയും ആട്ടുപ്പാട്ടമും (12) കാലളവുപാട്ടമും പാടികാവർകൂലിയും ആട്ടുപ്പാട്ടമും പേർ മുതലായമും തരകുകൂലിയും ഉള്ളിട അന്തരായങ്കൾ കരൈക്കടലായ് വരുകിന്റ പടിയാണ്ടു നാലവതു മുതൽ തവിർന്തു ഇത്തേവർക്കുവേണ്ടി നിവന്തങ്കളുക്കു ഇറപ്പതാകവും ഇവ്വൂർ രാജനരാജൻ ചാലൈക്കുപോകമാന ഊർകൾ കടവ ഊർക്കഴഞ്ചു കുമരിക്കച്ചാണമും മീൻപാട്ടമും ഇലൈവാണിയപ്പാട്ടമും കാലളവു പാട്ടമും പാടുകാവർകൂലിയും ആട്ടുപ്പാട്ടമും നേർ മുതലായമും തരകുകൂലിയും ഉള്ളിട അന്തരായങ്കൾ കരൈക്കുടലായ് വരുകിൻറ പടിയാണ്ടു നാലാവതു മുതൽ തവിർന്തുവേണ്ടു നിവർന്തങ്കളക്കു ഇരുപ്പതാകവും. [16]

ഇപ്പടിയാണ്ടു നാലാവതുമുതൽ ഇരയിലിയാകവരിയിലത്തിരുവായ് മൊഴിന്തരുളിനാർ എൻറു തിരുമന്തിരവോലൈ ജയം കൊണ്ടു ചോഴമകാരാജൻ എഴുപത്തിനാലും തിരുമന്തിരവോലൈ നായകം ഉത്തമചോഴകോനും രാജരാജ ബ്രഹ്മരായനും കാലിങ്കരാജനും തൊണ്ടൈമാനും തിരുപുവനപ്പല്ലവൻ നാടുടൈയോനും പൂപേന്തിരചോഴ കകന തിരുവപ്പോരയനും ഒപ്പിട്ടുപ്പുകന്ത കേൾവി വരിയിട്ടുകൊൾക എൻറു ചില്ലവരാജരും കാടുവെട്ടികളും ഏവ ഇവർകൾ ഏവിനപടി ഉടൻ കൂടത്തു അധികാരികൾ,

രാജരാജമഴവരായരും
രാജരാജ ചോഴബ്രഹ്മരായരും–

491 കുംഭം 21-ാംതീയതിയിലെ കേരളപുരം രേഖയിൽ ഓതിരൈ, അഴകെരുതു, പനക്കരം, കരൈപ്പാട്ടം, ആനൈവരി മുതലായ മറ്റു ചില കരങ്ങളേയും പ്രസ്താവിച്ചിടുണ്ടു്.

ഏതൽക്കാലസ്ഥിതിഗതികളെ രാമവർമ്മ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു് ഭൂതരായർ എന്ന ആഖ്യായികയിൽ ഇങ്ങനെ സരസമായി വർണ്ണിച്ചിരിക്കുന്നു. [17]

“കൂരോടു മേഞ്ഞ പുരകൾ കേരളത്തിൽ അന്നുണ്ടായിരുന്നില്ല. ഓലമേഞ്ഞ അരമനകൾ അരചരുടെ അവസ്ഥയ്ക്കൊരു കുറവും വരുത്തിയിരുന്നില്ല. വയ്ക്കോൽപ്പുരയിൽ പാർത്തിരുന്ന വലിയവരെക്കുറിച്ചു കുറ്റവും കുറവും ആരും പറഞ്ഞിരുന്നതും ഇല്ല. എട്ടുകെടും നടപ്പുരയും തെക്കേക്കെട്ടുമാളികയും ആയാൽ നാടിന്നുടയവന്റെ പെരുമയ്ക്കു പോന്നതായി. നാലുകെട്ടും പുരയും നാലുപേർ കേടാൽ നിരക്കാതിരുന്നില്ല. പദവിയില്ലാത്തവർ പടിപ്പുര പണിതാൽ നാട്ടിലൊക്കെ കൂട്ടവും കുറിയുമായി. പാമ്പിൻകാവും മുല്ലത്തറയ്ക്കൽ ഭഗവതിയും നടുമുറ്റത്തു തുളസിത്തറയും വടക്കിനിയിലോ പടിഞ്ഞാറ്റയിലോ പരദേവതയും ഇല്ലാത്ത തറവാടുകൾ തറവാടുകളായിരുന്നില്ല. നാല്പത്തീരടി നിലം വീതം നാടുതോറും കേരളത്തിൽ കളരികൾക്കായി ഉഴിഞ്ഞിട്ടിരുന്നു. നൂറ്റെട്ടു നാല്പത്തീരടി നിലങ്ങൾക്കു് ആശായ്മസ്ഥാനം വഹിച്ചിരുന്ന പണിക്കന്മാരും കുറുപ്പന്മാരും കുടിവെച്ചിരുന്ന കാരണവന്മാർക്കും കുലദൈവങ്ങൾക്കും കണക്കിൽ കവിഞ്ഞുകുടിയിരുപ്പുകൾ ഏർപ്പെടുത്തിയിരുന്നു. മാലോകർ കുടിപാർത്തിരുന്ന ഇടങ്ങളിൽ അമ്പലങ്ങളും കുളങ്ങളും ചിറകളും ചാലുകളും പുഴകളും പാടങ്ങളും അടിപരന്ന അരയാലുകളും മുടി കുളുർത്ത മുല്ലമലർക്കാവുകളും ഒത്തിണങ്ങി ജലസൗഖ്യത്തേയും ലോഭം കൂടാതെ നൽകിയിരുന്നു. ഒരിടത്തു പടനിലം, മറ്റൊരിടത്തു കൈനിലം. കോട, കൊത്തളം, കഴുനിലം, കൂത്തുപറമ്പു്, നിലവാട്ടുതറ, പട്ടിണിപ്പുര മുതലായി രക്ഷയ്ക്കും ശിക്ഷയ്ക്കും വിനോദത്തിനും വിരോധത്തിനും ഉതകുന്ന സങ്കേതസ്ഥാനങ്ങൾ അന്നത്തെ നാട്ടുനടപടികളെ പ്രത്യക്ഷപ്പെടുത്തുന്ന ലക്ഷ്യങ്ങളായിരുന്നു.

“ഗ്രാമസങ്കേതങ്ങൾ വിട്ടാൽ പിന്നെ ഉൾനാടെന്നും പുറനാടെന്നും ഉള്ള വ്യത്യാസം അത്ര കാര്യമായിരുന്നില്ല. അവിടങ്ങൾ ആൾ പെരുമാറ്റം കുറഞ്ഞും കാടു തോടു്, കുണ്ടു കുഴി, കല്ലു കരടു കാഞ്ഞിരക്കുറ്റി, മുള്ളു മുരട്ടു മൂർക്കൻപാമ്പു മുതലായി വിജനസ്ഥലങ്ങൾക്കു സഹജങ്ങളായ സാമഗ്രികളെക്കൊണ്ടു നിറഞ്ഞും കിടന്നിരുന്നു. മുന്നൂറ്റവർ, അഞ്ഞൂറ്റവർ, അറുന്നൂറ്റവർ, ഒന്നുകുറഞ്ഞ് ആയിരത്തവർ, അയ്യായിരത്തവർ എന്നു തുടങ്ങിയ നാടുവാഴിത്തലവന്മാരുടേയും തളിയാതിരിമാരുടേയും ചേവകം ഏറ്റുകൊണ്ടും നായാട്ടു നടത്തിക്കൊണ്ടും കാലക്ഷേപം കഴിച്ചപോന്നകാവൽച്ചെങ്ങ തികളുടെ കുടിയിടങ്ങളും അവർ വില്ലു കുത്തി കണ്ണുറപ്പിച്ചു നിൽക്കുന്ന മാടുകളും മേടുകളും ഈ വിജനപ്രദേശങ്ങളിൽ അവിടവിടെ ചിന്നിച്ചിതറിക്കിടക്കുന്നതു കാണാമായിരുന്നു. ഓരോരോ ചേരിക്കാർ പടയാളികളെ പാർപ്പിച്ചിരുന്നതും, കുറ്റിയും വാടയും തീർത്തുറപ്പിച്ചിരുന്നതും ആയ ചേറ്റിൽ കൊടിലുകളെന്നും പടക്കൊടിലുകളെന്നും പറഞ്ഞുവന്നിരുന്ന സങ്കേതങ്ങളും എതിരാളികളുടെ കയ്യേറ്റങ്ങളുണ്ടാവുന്ന അതിരുകളിൽ അങ്ങുമിങ്ങും കണ്ടിരുന്നു.”

***

“ദേശസഞ്ചാരത്തിനെന്നല്ല ദേശം പകരുവാൻ തന്നെ, ഇന്നത്തെ സൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ഇട്ടുപടി ചാടിക്കടക്കണം, കടമ്പ കേറിക്കടക്കണം, കല്ലും മുള്ളും നോക്കിച്ചവുടണം, കുണ്ടനിടവഴിയിൽ കുനിഞ്ഞുനടക്കണം, വരമ്പത്തു വഴുക്കാതെ നോക്കണം. വരുന്നവർക്കൊക്കെ വഴി മാറിക്കൊടുക്കണം, തോടു കവച്ചു കടക്കണം, ചാലു ചാടിക്കടക്കണം, പുഴ നീന്തിക്കടക്കണം, കുണ്ടിറങ്ങിക്കയറണം, കുന്നുകേറി മറിയണം. ഇങ്ങനെയുള്ള യാത്രയ്ക്കു് ഏകദേശം ഒത്തതുതന്നെ ആയിരുന്നു അന്നത്തെ വാഹനങ്ങളും. തണ്ടിൽ കേറി മലർന്നുകിടന്നാൽ, തണ്ടെല്ലു നിവർത്തുവാൻ അമാലന്മാരുടെ അനുവാദം വേണം. മഴ പെയ്താൽ മുക്കാലും കൊള്ളാം. തണ്ടെടുത്തു മൂളിക്കുന്നവരുടെ കാലിടറാതെയിരുന്നാൽ വീഴാതെയും കഴിക്കാം. കുതിരയെ നടത്തുന്നതല്ലാതെ ഓടിക്കുവാൻ അഭ്യാസികൾക്കൊഴികെ സാധാരണക്കാർക്കു സാധിച്ചിരുന്നില്ല. അപൂർവ്വം ചിലർക്കുമാത്രമേ ആനപ്പുറത്തു കയറി നടക്കുവാൻ അധികാരമുണ്ടായിരുന്നുള്ളു. പടയ്ക്കുപോകുന്ന പ്രമാണികളും കിടാങ്ങളും ഒഴികെ ആരും ആൾക്കഴുത്തിൽ കയറുക പതിവു് ഉണ്ടായിരുന്നില്ല.”

“വിനോദങ്ങൾക്കുള്ള വഴികൾ മലർക്കേ തുറന്നുതന്നെ കിടന്നിരുന്നു. ആചാരനിഷ്ഠയ്ക്കും മതവിശ്വാസത്തിനും ഉറപ്പും പരപ്പും കൂടിയിരുന്നു. വീര്യവും ശൗര്യവും കൂറുമത്സരവും സ്ഥാനവഴക്കും മുഴുത്തിരുന്ന കാലമായിരുന്നതുകൊണ്ടു് കാലക്ഷേപത്തിന്നു കഷ്ടപ്പാടൊട്ടുമുണ്ടായിരുന്നില്ല. അങ്കംവെട്ടു്, പടകളി, ഓണത്തല്ലു തുടങ്ങിയ വീരപരീക്ഷകളും ചൂതുകളി, ചതുരംഗം, തലപ്പന്തു മുതലായ വീട്ടുവിനോദങ്ങളും, കാരം, കടുന്തുടി തൊടുള്ള കുടിക്കളികളും, കൈകൊട്ടിക്കളി, ഉഴിഞ്ഞാൽ എന്നു തുടങ്ങിയ അബലാലീലകളും കൂത്തുംപാട്ടും, കൊട്ടും വേലയും മറ്റുമായി നാനാജാതികൾക്കും പല പ്രായങ്ങൾക്കും, അനേക രുചിഭേദങ്ങൾക്കും, എല്ലാ സ്ഥാനങ്ങൾക്കും, ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും, പാകത്തിനുള്ള വിവിധ വിനോദങ്ങൾ കാണ്മാനും കേൾപ്പാനും അനുഭവിപ്പാനും ഒത്തവണ്ണം വേണ്ടുവോളമുണ്ടായിരുന്നു.”

“കലക്കമില്ലാത്ത കല്യാണപ്പന്തൽ മലനാട്ടിലെങ്ങും ഉണ്ടായിരുന്നില്ല. കൂറു ചൊല്ലിയും സ്ഥാനം പിടിച്ചും വഴക്കില്ലാത്ത വീടുകളില്ല. അടിപിടിയില്ലാത്ത അടിയന്തിരങ്ങൾ ഇല്ല. പേരുകേട്ടോരു പൊങ്കൊടിയാൾക്കു വേണ്ടി പ്രാണൻ കളവാൻ മടിച്ചിരുന്നവരില്ല. തന്നതും തിന്നതും മറക്കുന്നവരില്ല. നാണം കെട്ട നായരില്ല. മാനംകെട്ട മനുഷ്യനില്ല. നേരില്ലാത്തവരാരുമില്ല. കോണവും കുടുമയും നേരും നെറിയും വിടുള്ള മര്യാദകളും അന്നൊന്നുമുണ്ടായിരുന്നില്ല.”

“കൊടുക്കേണ്ടും പണം കൊടുക്കാതിരുന്നാൽ പട്ടിണിപ്പുരയിലോ പടിപ്പുരയിലോ കുളപ്പുരയിലോ പട്ടിണികിടന്നു കടക്കാരന്റെ കുടി കെടുത്തോ, കള്ളക്കുറ്റി പിരിച്ചോ അല്ലാതെ പിന്തിരികയില്ല. തറവാടുകൾ തമ്മിൽ വൈരമുണ്ടായാൽ വാളെടുത്തു കുടിപ്പക വീടും. ‘ഇണങ്ങീടെങ്കിൽ പൊട്ടു്, പിണങ്ങീടെങ്കിൽ വെട്ടു്,’ എന്നായിരുന്നു അക്കാലത്തെ ന്യായം. കൂറുചൊല്ലി വഴക്കടിച്ചാൽ പടവെടി കാര്യം തീർക്കും. ഇരുപേർ തമ്മിൽ മത്സരിച്ചു മരണം വന്നു സംഭവിച്ചാൽ കൊന്നവനെയും കൊന്നു്, ചത്തവന്റെ ശവം മാറ്റാന്റെ മുറ്റത്തു വെടിക്കൂടി ദഹിപ്പിച്ചു് കത്തുന്ന ചിതയിൽ കാളുന്ന കൊള്ളിയെടുത്തു് പുര ചുട്ടുകരിച്ചില്ലെങ്കിൽ, മറുവീട്ടുകാരുടെ തല പിന്നെ താഴ്ത്തീടല്ലാതെ കാണുകയില്ല. നാലാൾ കൂടുന്ന കൂടുന്ന ദിക്കിൽ അവരെ നോക്കീടും ആവശ്യമില്ല. യജമാനന്മാരെ പ്രാണനിൽ പരം സ്നേഹിച്ചിരുന്ന ചാവേർ എന്നു കേളി കേട്ടു കൂടക്കാർ മലനാടിലെ മാന്യകുടുംബങ്ങളിൽപ്പെട്ട പ്രധാനികളായിരുന്നു. അവർ ആശ്രയിച്ചു നിൽക്കുന്ന സ്ഥാനികളുടെ മാനവും ജീവനും കാക്കുവാൻ വേണ്ടി വാളെടുത്താൽ പിന്നെ ഉയിരറ്റുവീഴുന്നതുവരെ ഒഴിക്കുന്നതല്ല.”

“പങ്ങച്ചാരു, കേളച്ചാരു, ഇടിണിക്കണ്ടൻ, കുഞ്ഞിടുണ്ണാൻ തൊട പുരുഷനാമങ്ങൾ പെണ്ണുങ്ങൾക്കൊടും പിടിക്കായ്കയില്ല. ആട്ടി, ഇടാട്ടി, ഇട്ടിച്ചിരി, ചക്കി, ചിരുത, നങ്ങ തുടങ്ങിയ കാമിനീമണികൾക്കിട്ടിരുന്ന ഓമനപ്പേരുകൾ ആണുങ്ങൾക്കു മധുരങ്ങളായിത്തന്നെയാണ് തോന്നിയിരുന്നത്. മൃദുളങ്ങളും സരളങ്ങളും ആയ വർണ്ണങ്ങൾ ചേർത്തു കോർത്തു കർണ്ണാനന്ദമുളവാക്കത്തക്കവണ്ണം ഉണ്ടാക്കിയിടുള്ള നാമധേയങ്ങളിൽ പഴകീട്ടുള്ള ഇപ്പോഴത്തെ പരിഷ്കൃതലോകം പണ്ടത്തെ പേരുകൾകേടു് പരിഭ്രമിക്കുന്നുവെങ്കിൽ കാലം പോയ പോക്കും, രുചി മാറുന്ന മടും, സമുദായമര്യാദയുടെ നീക്കുപോക്കും വഴിപോലെ വിചാരിച്ചു് പണ്ടത്തെപേരുകളുടെ സ്വരസം അനുഭവിക്കാൻ ഒരുങ്ങുക തന്നെ വേണം.”

***

“ഇന്നലെക്കണ്ടവസ്ത്രങ്ങളും ഭൂഷണങ്ങളും ഇന്നേക്കു മാറിമാറി കാണുന്നതോർത്താൽ ആയിരത്തെണ്ണൂറുകാലം മുമ്പുള്ള ആടകളും ആഭരണങ്ങളും എങ്ങനെ ആയിരുന്നു എന്നുചോദിച്ചാൽ അങ്ങനെതന്നെ എന്നേ മറുപടി പറവാൻ കാണുന്നുള്ളു. അണിയുന്ന ഇനത്തിൽ ആണും പെണ്ണും എന്ന ഭേദം അക്കാലങ്ങളിൽ അത്ര കണക്കാക്കിയിരുന്നില്ല. കാതിലോല, മണിക്കാതില, താലി, തണ്ടും മോതിരം, തൂക്കുംകുഴലു്, കുഴൽമോതിരം, തരിവള, നാഗപൊന്മണി മോതിരം, അരഞ്ഞാൺ, ചിലമ്പുതൊടുള്ള പണ്ടങ്ങൾ അണിഞ്ഞ പൊന്മകൾക്കെതിരായിട്ടു്, പൊന്മകനാകടെ, നെറുകയ്ക്കു് നീർപ്പൂവും നെറ്റിക്കു നെറ്റിപ്പട്ടം, കഴുത്തിനു കൊരലാരം, മാറിന്നു മാർത്താലി, വയറിന്നു ഉദരബന്ധം, അരയ്ക്കു അല്ലിചൊട, കാലിന്നു കാൽചിലമ്പു്, കൈരണ്ടിനും കനകവള, വിരൽ പത്തിനും മണിമോതിരങ്ങളും ചേർത്തണിഞ്ഞല്ലാതെ പുറത്തിറങ്ങാറില്ല. മുടിപ്പടം കെടാവുന്ന പുരുഷന്മാർക്കേ മുട്ടിനു താഴെ മുണ്ടു ചുറ്റിക്കൂടൂ. മടിക്കുത്തുരണ്ടും മുയൽച്ചെവിയാക്കി, മടക്കിക്കുത്തി, കോന്തല രണ്ടും കേറ്റിയുടുക്കും. പ്രായം കവിഞ്ഞ പെണ്ണുങ്ങളാരും ഞാത്തിയുടുത്തു നടക്കാറില്ല. പ്രായം ചെന്ന പെൺകിടാങ്ങൾമാത്രം മുണ്ടു മടക്കി മാറു മറയ്ക്കും. ഇടക്കര, തുടക്കര, പട്ടുക്കര തൊടുള്ള കരമുണ്ടുകളായിരുന്നു പണ്ടു നടപ്പുണ്ടായിരുന്നതു്.”

അന്യമതക്കാർ

ബുദ്ധമതവും ജൈനമതവും കേരളത്തിൽനിന്നു് നിശ്ശേഷം മാഞ്ഞുപോയിരുന്നില്ല. നാഗർകോവിലിലേ നാഗരാജക്ഷേത്രത്തൂണുകളിൽ എഴുതിയിരിക്കുന്ന രണ്ടു ലേഖനങ്ങളിൽ [18] ഗുരുവീരപണ്ഡിതനെന്നും, കമലവാഹന പണ്ഡിതനെന്നും രണ്ടു ജൈനപുരോഹിതന്മാർക്കു ഭൂദാനം ചെയ്തിരിക്കുന്നതിനെ വിവരിച്ചിരിക്കുന്നതിനാൽ ഏകദേശം എഴുനൂറാമാണ്ടുവരെ ജൈനമതം കേരളത്തിൽ പ്രചരിച്ചിരുന്നുവെന്നു കാണാം.

മഹമ്മദുമതവും ക്രിസ്തുമതവും ഉത്തരോത്തരം അഭിവൃദ്ധിയെ പ്രാപിച്ചുകൊണ്ടിരുന്നു. കേരളരാജാക്കന്മാർ അവർക്കു വേണ്ടുന്ന സൗകര്യങ്ങൾ എല്ലാം ചെയ്തുകൊടുത്തു. 696 ചിത്തിര 15-നു കുമരിമുടത്തു കരിങ്കൽത്തൂണിൽ, കുമരിമുടത്തു റോമൻ കത്തോലിക്കർക്കു കുമരിമുടത്തേയും ചുങ്കത്തീരുവകൾ വിടുകൊടുത്തതിനെ പ്രസ്താവിച്ചുകാണുന്നു.

കുറിപ്പുകൾ
[1]

അനുബന്ധം ‘ഡി’ നോക്കുക

[2]

ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ടോടുകൂടി കദംബചൗലുക്യ രാജവംശക്കാർ മലയാളത്തിൽ പ്രവേശിച്ചു. അപ്പോൾ തിരുവിതാംകൂർ രാജാവും കോലത്തിരിയും യോജിച്ചു് അവരെ കേരളത്തിൽനിന്നു് ഓടിച്ചുകളഞ്ഞ (മി) സ്റ്റേറ്റുമാനുവൽ കൊല്ലവർഷം 540-ൽ രണ്ടു റാണിമാരെ കോലത്തുനാടിൽനിന്നു വേണാടിലേക്കു ദത്തെടുത്തു.

[3]

യദുവംശക്കാർ വിഴിഞ്ഞത്തുനിന്നും കൊല്ലത്തേക്കുമാറി ആ നഗരത്തെ ഉദ്ധരിച്ചതിന്റെ സ്മാരകമായി കൊല്ലവർഷം ആരംഭിച്ചതാണെന്നാണു് മിസ്റ്റർ പത്മനാഭമേനോന്റെ ഊഹം. ഈ ഊഹം ശിരിയാവാൻ തരമില്ല. രണ്ടാം പരാന്തകചടയനാണു് യദുവംശത്തെ വിഴിഞ്ഞത്തു നിന്നും ഓടിച്ചതു്. അതു് ഏ. ഡി. പത്താംശതകത്തിലുമായിരുന്നു. എന്നു മാത്രവുമല്ല, പത്താംശതകത്തിനിടയ്ക്കു് അവരുടെ കുടുംബത്തിൽ ഒരു ഉദയമാർത്താണ്ഡവർമ്മ ഉണ്ടായിരുന്നതായി ലക്ഷ്യവുമില്ല.

[4]

പറവൂർ

[5]

കോഴിക്കോടു്, ഏറനാടു്, വള്ളുവനാടു്, പൊന്നാനി, പാലക്കാടു് മുതലായ താലൂക്കുകൾ അടങ്ങിയ സ്ഥലത്തിനെ തെക്കെ മലയാളമെന്നും ചിറക്കൽ, കോടയം, കുറവനാടു്, വയനാടു് ഈ താലൂക്കുകൾ ഉൾപ്പെട ദേശത്തിനു് വടക്കേ മലയാളമെന്നും പേർ.

[6]

കോലത്തിരി രാജാക്കന്മാരെപ്പറ്റി പല ഐതിഹ്യങ്ങൾ കേടിടുണ്ടു്. പരശുരാമ മഹർഷിയാൽ നൽകപ്പെടിരുന്ന അവരുടെ അധികാരങ്ങളും പെരുമാക്കന്മാർ അപഹരിച്ചില്ലെന്നും ഭാസ്കരരവിവർമ്മപ്പെരുമാളിന്റെ നായർപത്നിയിൽ ഉണ്ടായ രണ്ടു പുത്രന്മാരെയും ഒരു കോലത്തിരി ക്ഷണിച്ചുവരുത്തി ചൂളിയിൽനായർ നീപ്പറ്റ നായർ എന്നിങ്ങനെ പ്രത്യേക സ്ഥാനങ്ങളോടുകൂടിയ ദേശവാഴികളാക്കിയെന്നും ആണു് ഒരു ഐതിഹ്യം. കോലത്തിരി തളിപ്പറമ്പിൽ കരിപ്പത്തു വാണിരുന്ന കാലത്തു് പെരിഞ്ചലൂർ ഗ്രാമക്കാരായ നമ്പൂതിരിമാരോടു പിണങ്ങാൻ ഇടയായെന്നും അവർ ക്ഷേത്രത്തിൽ കടക്കാതായതുകൊണ്ടു് പൂജ മുടങ്ങുന്നതായാൽ അദ്ദേഹം ഏഴിമലയിലേക്കു താമസം മാറ്റീടു് തുളുനാടിൽ നിന്നും കുറെ ബ്രാഹ്മണരെ കൊണ്ടുവന്നു് അഞ്ചു ദേശങ്ങളിലായി താമസിപ്പിച്ചുവെന്നും അവർ കാലക്രമേണ മലയാളാചാരങ്ങൾ സ്വീകരിച്ചുവെന്നും അഞ്ചുദേശികൾ എന്നു പറഞ്ഞുവരുന്നതു് അവരെ ആണെന്നും വേറൊരു ഐതിഹ്യം.

[7]

പുരളീ വരവഞ്ചികേരളനരപാലൻ കരളീലിരുന്നരുളീടുക വാണിമാതേ —വൈരാഗ്യ ചന്ദ്രോദയം.

[8]

ഇന്നും നായന്മാരെ ചില വർഗ്ഗക്കാർ മാളോരെ എന്നു വിളിക്കാറുണ്ടല്ലോ.

[9]

കൊ. ച.

[10]

“പുലസ്യം അണിഞ്ഞാലേ നായരാവൂ പൂണൂലുമിട്ടാലേ നമ്പൂരിയാവൂ മംഗല്യമണിഞ്ഞാലേ നാരിയാവൂ” —എന്നിങ്ങനെ തച്ചോളിപ്പാടിൽ പറഞ്ഞിരിക്കുന്നതു നോക്കുക.

[11]

ചിലർ സർവശാസ്ത്രഭൃത്തുകളിൽ വെച്ചു് ശ്രേഷ്ഠന്മാരും ആയുധപാണികളിൽ വെച്ചു് ഉത്തമന്മാരുമാകുന്നു. അവരുടെ കളരികളിൽ അഖില ദേവതകളും വർത്തിക്കുന്നു. ആയുധപാണികൾ പാണീപാദഭവന്മാരായിരുന്നാലും വിപ്രന്മാരാൽപ്പോലും മാന്യന്മാരാണു്. സാർവ്വഭൗമന്മാർകൂടി അവരെ കണ്ടാൽ എഴുന്നേല്ക്കണം. എന്തുകൊണ്ടെന്നാൽ രാജാക്കന്മാരുടെ പ്രാണൻ ആയുധത്തിലാണിരിക്കുന്നതു്. അവരോ രാജാവിന്റെ ശാസ്ത്രഗുരുക്കന്മാരാകുന്നു.

[12]

കൊ. ച. ഒന്നാംഭാഗം.

[13]

അതിരാവിലെ ഗംഗയുണർത്തിക്കുളിച്ചു് കടവിൽ തേവാരം നടത്തിയ ശേഷമേ ഓരോ നായരും അവനവന്റെ ജോലിക്കു പോകാറുണ്ടായിരുന്നുള്ളു.

“അരയോളം വെള്ളത്തിലിറങ്ങിനിന്നു
ഗംഗയുണർത്തിക്കുളിച്ചിതല്ലോ
കുളിയും കഴിഞ്ഞു കയറിവേഗം
കടവത്തു മന്ത്രവും ചൊല്ലീടുന്നു
കല്ലിന്മേൽ കർമ്മവും കുഴിച്ചിടുന്നു
സൂര്യന്നു വെള്ളം ജപിച്ചെറിഞ്ഞു
കൈരണ്ടും കൂപ്പിത്തൊഴുതുനിന്നു.”
(തച്ചൊളിപ്പാട്ടുകൾ)
[14]

കൊ. ച. ഒന്നാംഭാഗം വശം 81–82.

[15]

Camoens.

[16]

(1) Village tithes. (2)(11) Tax Marriage dues. (3) Fishery Tax. (4) Tax on looms. (5) Tax on Goldsmith. (6, 7, 8) Taxes on measure & measurements and protection dues. (9) Cattle Tax. (10) Tax on title deeds. on commissions. (12)Tax on oil merchants

[17]

ഗ്രന്ഥകാരൻ പെരുമാക്കന്മാരുടെ കാലത്തെ ഉദ്ദേശിച്ചാണു് എഴുതിയിരിക്കുന്നതു്. എന്നാൽ ഈ വിവരണം പെരുമാൾവാഴ്ച അവസാനിച്ച ശേഷമുള്ള കാലഘട്ടത്തിന്നാണു് അധികം യോജിച്ചിരിക്കുന്നതെന്നു തോന്നുന്നു. തച്ചൊളിപ്പാട്ടുകളെപ്പറ്റി ഈ ഗ്രന്ഥത്തിൽ ചെയ്തിരിക്കുന്ന വിമർശം വായിച്ചുനോക്കുക.

[18]

ഒന്നു് 681 അല്പശി 21-ാം തിയതിയും മറ്റൊന്നു് 692 പൂരുടാശി 29-ാം തീയതിയും ഉണ്ടായതായിരുന്നു.

Colophon

Title: Kēraḷa bhāṣāsāhitya caritṛam (ml: കേരള ഭാഷാസാഹിത്യചരിത്രം).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 18, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape, an oil on canvas painting by Borkov Alexander Petrovich . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.