പെ രുമാൾ ഭാഷയുടെ അവസാനഘട്ടംവരെ ഭാഷയിൽ ഉണ്ടായിട്ടുള്ള കൃതികൾ മിക്കവയും നശിച്ചിരിക്കുന്നു. പല മാതിരി സ്തോത്രങ്ങൾ, ഉത്സവാവസരങ്ങളിൽ ഉപയോഗിക്കാനായി ചമച്ചിട്ടുള്ള വിവിധഗാനങ്ങൾ, വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന കഥകൾ, പഴഞ്ചൊല്ലുകൾ മുതലായവയായിരിക്കണം മലയാളഭാഷയുടെ ആദിമസാഹിത്യസമ്പത്തു്. ഇപ്പോൾ നടപ്പിലിരിക്കുന്ന പഴഞ്ചൊല്ലുകളിൽ പലതും അതിപുരാതനങ്ങളാണു്. പാട്ടുകളിൽ മിക്കവയും രൂപാന്തരപ്പെട്ടുപോയിട്ടുണ്ടു്. അവയിൽ തമിൾ പ്രാചുര്യം കാണുന്നതുകൊണ്ടുമാത്രം അക്കാലത്തെ ഭാഷയുടെ രൂപം അതായിരുന്നുവെന്നു വിചാരിക്കാവുന്നതല്ല. തമിൾ രൂപങ്ങൾ പിന്നീടു കടന്നുകൂടിയതായി വരാം. തമിൾ വിദ്വൽഭാഷയായിത്തർന്ന കാലത്തു് പാട്ടുകളിൽ ചിലതിനെ മാറ്റി എഴുതിക്കാണണം. ഈയിടയ്ക്കു് ഒരാൾ എന്റെ ഒരു മാന്യസ്നേഹിതനോടു് തമ്പുരാൻ പാട്ടിനെ ഒന്നു പുതുക്കിക്കൊടുക്കണമെന്നും എന്നാൽ ഇടയ്ക്കിടയ്ക്ക് തമിൾ പദങ്ങൾ കൂടി ഉപയോഗിക്കാൽ വിട്ടുപോകരുതെന്നും പറയുകയുണ്ടായി. തെക്കൻദിക്കുകളിൽ തമിൾ പക്ഷപാതം ഇപ്പോഴും നശിച്ചിട്ടില്ലെന്നു് ഇതിൽ നിന്നു വ്യക്തമാകുന്നു. മധുരയിൽ പോയി പട വെട്ടി, ആത്മബലി ചെയ്ത ‘ഉലകുടയപെരുമാളി’ന്റെ വീരകൃത്യങ്ങളെ ആണു് തമ്പുരാൻപാട്ടു കീർത്തിക്കുന്നതു്. സാഹിത്യഗുണം തികഞ്ഞ പല ഭാഗങ്ങൾ അതിലുണ്ടു്. ഭാഷ ഏറെക്കുറെ ശുദ്ധമായുമിരിക്കന്നു.
ഈ പേരോടുകൂടി പലതരം പാട്ടുകൾ കേരളത്തിൽ പ്രചരിച്ചിട്ടുണ്ടു്. ‘വായ്പാഠ’മായി പഠിക്കയല്ലാതെ ഇത്തരം കൃതികളെ എഴുതിവയ്ക്കുക പതിവില്ലാത്തതിനാൽ, ഭാഷയിൽ വലിയ മാറ്റങ്ങൾ വന്നുകൂടീട്ടുണ്ട്. ചിറയിൻകീഴ് മുതലായ ദിക്കുകളിൽ ഈഴവരുടെ ഇടയ്ക്കു് ഇന്നും ഉപയോഗിച്ചുവരുന്ന ഭദ്രകാളിപ്പാട്ടിലെ ഭാഷയിൽ അധികം തമിൾ കലർന്നുകാണുന്നില്ല. ചില സവർണ്ണക്ഷേത്രങ്ങളിൽ കുറുപ്പന്മാർ എന്നൊരു വകക്കാർ ആണു് ഈ പാട്ടു പാടിവരുന്നതു്. ഭദ്രകാളിയുടെ കളമെഴുതി ഇത്തരം പാട്ടുകൾ പാടുന്നതു് ദേവിക്കു് അത്യന്തം പ്രീതികരമായി വിശ്വസിക്കപ്പെട്ടിരിക്കുന്നു. ഇതു് എഴുതിവെയ്ക്കുന്നതു് മഹാപാപമാണെന്നാണു് പരക്കെ വിശ്വാസം. ചില ഗൃഹങ്ങലും പാനയോടുകൂടി ഭദ്രകാളിപ്പാട്ടു നടത്താറുണ്ടു്.
തെക്കൻദിക്കുകളിലെ ഭദ്രകാളിപ്പാട്ടിനു വിഷയം കോവിലൻചരിത്രമാകുന്നു.
ഒരുത്തനുണ്ടോടി പെണ്ണേ ഇതിലേ പോയി”
ഈ വരികൾ ദേവിയുടെ അവതാരമായി ഗണിക്കപ്പെട്ടുവരുന്ന കർണ്ണകി കോവിലനെ അന്വേഷിച്ചു പുറപ്പെടുന്ന ഘട്ടത്തെ വർണ്ണിക്കുന്നവയാണു്.
വടക്കൻദിക്കുകളിൽ നടപ്പുള്ള ഭദ്രകാളിപ്പാട്ടിന്റെ ഒന്നുരണ്ടു വരികൾ മാതൃകയ്ക്കായി താഴെച്ചേർക്കുന്നു.
ചാമുണ്ടിയെന്നുള്ള നാമം തരിപ്പവൾ
കുണ്ടലം കാതിന്നു വാരണം പൂണ്ടവൾ
കൂളിപ്പെരുമ്പട ചൂഴത്തടുപ്പവൾ”
ഭദ്രകാളിപ്പാട്ടുകളിൽ ചിലതിനു് പത്തുപതിനാറു വർഷശതകങ്ങളുടെ പഴക്കം കാണണം. ദാരുകവധമാണു് കവിതയുടെ വിഷയം. ഇതിനു തോറ്റൻപാട്ടെന്നും പേരുണ്ടു്.
ഇതു ഭദ്രകാളിക്ഷേത്രങ്ങളിലും നായന്മാരുടെ കെട്ടുകല്യാണാവസരങ്ങളിലും പാടാറുണ്ടായിരുന്ന ഒരുതരം പ്രാചീനഗാനമാകുന്നു. ബ്രാഹ്മണികൾ പാടിവന്നതുകൊണ്ടു്, ഇതിനു് ബ്രാഹ്മണിപ്പാട്ടു് എന്ന പേർ സിദ്ധിച്ചു. ബ്രാഹ്മണപ്പാട്ടിനെ ഋഗ്വേദസ്വരത്തിൽ ചൊല്ലണമെന്നായിരുന്നു വിധി. കല്യാണാവസരങ്ങളിൽ ചൊല്ലുന്നതിലേയ്ക്കു് പൗരാണികസ്വയംവരകഥകളെ വിഷയീകരിച്ചു് അനേകം ബ്രാഹ്മണിപ്പാട്ടുകൾ രചിച്ചിരുന്നു. അവയിൽ ചിലതിനുമാത്രമേ പഴക്കമുള്ളു. ക്ഷേത്രങ്ങളിൽ പാടാറുണ്ടായിരുന്ന മിക്ക ബ്രാഹ്മിണിപ്പാട്ടുകളും കാളീപരങ്ങളും പുരാതനങ്ങളുമാകുന്നു.
ആന തൻ മുഖമായ് വരുവാനെന്തു്?
ആനയും പിടിയുമായവരൊന്നിച്ചു
കാനനത്തിൽ പണ്ടുനിന്നു കളിച്ചനാൾ
ഉത്തമമാം കെർപ്പമുണ്ടായി മങ്കയ്ക്കു
അത്തവ്വിൽ വന്നു പിറന്നു ഗണപതി.”
തീയാട്ടും, കളമെഴുത്തും, പാട്ടും ഭദ്രകാളിക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും വളരെ പ്രാചീനകാലം മുതല്ക്കേ നടപ്പുണ്ടായിരുന്നു. ഈ വൃത്തിയിൽ ഏർപ്പെട്ടിരുന്ന ജാതിക്കാരെ തീയ്യാട്ടുണ്ണികൾ എന്നു വിളിച്ചുവന്നു. ഇക്കാലത്തും തീയാട്ടു് നാട്ടുംപുറങ്ങളിൽ നടക്കാറുണ്ടു്.
ഇതിനു സർപ്പപ്പാട്ടെന്നും പേരുണ്ടു്. സർപ്പപ്രീതിക്കായി കാവുകളിൽ ഈ പാട്ടു് ഇപ്പോഴും നടത്തിവരുന്നു. പുള്ളോന്മാർ ഒരുതരം ക്ഷുദ്രമായ വീണവായിച്ചു പാടുകയും സ്ത്രീകൾ താളമൊപ്പിച്ചു് പാന കൊട്ടിക്കൊണ്ടു് ഏറ്റു പാടുകയും ചെയ്യുന്നു. ഇതുകൂടാതെ പുള്ളുവൻ വീടുതോറും നടന്നു് വീണ വായിച്ചു പാടാറുണ്ടു്. സർപ്പപ്പാട്ടുകൾക്കു മറ്റു ജാതിപ്പാട്ടുകളെക്കാൾ പഴക്കം കൂടും. അക്ഷരജ്ഞാനമില്ലാത്തവർ പാരമ്പര്യമനുസരിച്ചു് പാടിവരുന്ന പാട്ടായതുകൊണ്ടു്, ഇതു് തീരെ ദുഷിച്ചുപോയിരിക്കുന്നു.
“മുട്ട വിരിഞ്ഞിട്ടു പോരുന്നതാണത്രേ”
“അയ്യോ കാളിയമ്മേയൊരു കല്ലളയില്ലല്ലോ
കാക്കത്തൊള്ളായിരം മുട്ടയുമിട്ടു
നാങ്കു നൂറായിരം കുഞ്ചു വിരിയുന്നു
അയ്യോയിക്കണ്ട മുട്ടയൊക്കെ വിരിഞ്ഞാലു്
ഇച്ചെറുമനുഷ്യർക്കു പൊറുതി ഇല്ലല്ലോ”
ശത്രുസംഹാരത്തിനായി വേലന്മാരെക്കൊണ്ടു പാടിക്കുന്ന ഒരുതരം പാട്ടാണു് നിഴല്ക്കുത്തുപാട്ടു്. ദുര്യോധനൻ പാണ്ഡവന്മാരുടെ അഭ്യുദയം കണ്ടു് അവരെ ആഭിചാരപ്രയോഗത്താൽ നശിപ്പിക്കുന്നതിനു് ഒരു വേലനെ നിയോഗിച്ചുവത്രേ. അവൻ ആദ്യം അതിനു വിസമ്മതം പറഞ്ഞുവെങ്കിലും ഒടുവിൽ അങ്ങനെ ചെയ്യേണ്ടിവന്നു. അവന്റെ നിഴൽക്കുത്തുപ്രയോഗത്താൽ പാണ്ഡവന്മാരെല്ലാം അസ്തപ്രാണന്മാരായി നിലംപതിച്ചതു കണ്ടു്, കുന്തീദേവി അത്യന്തം വിലപിച്ചു. ആ വേലന്റെ ഭാര്യ പാണ്ഡവപക്ഷപാതിയായിരുന്നു. അവളുടെ ഭർത്താവു് ദുര്യോധനൻ നൽകിയ സമ്മാനങ്ങളോടുകൂടി ഗൃഹത്തിൽ ചെന്നപ്പോൾ, നിഴൽക്കുത്തുസമയത്തു ധരിക്കാറുള്ള പൊട്ടു് അയാളുടെ നെറ്റിയിൽ കണ്ടു്, അവൾ വിവരങ്ങൾ ഓരോന്നു ചോദിച്ചുതുടങ്ങി. എന്നാൽ അയാൾ മറുപടി ഒന്നും പറഞ്ഞതേ ഇല്ല. വേലത്തി കാര്യം ഏതാണ്ടു് ഊഹിച്ചു് അറിയുകയാൽ നേരേ പാണ്ഡവന്മാരുടെ വാസസ്ഥലത്തേയ്ക്കു തിരിച്ചു. അവളുടെ പ്രതിമന്ത്രപ്രയോഗത്താൽ പാണ്ഡവന്മാർ ജീവിച്ചെഴുന്നേറ്റു. ഇതാണു് നിഴൽക്കുത്തുപാട്ടിലെക്കഥ. ഇതിനു് തോറ്റൻപാട്ടെന്നും പേരുണ്ടു്.
നാമുമിനിന്നതിനെന്തുവേണ്ടതുമെന്നു ചൊല്ലു നിയെന്നൊടു്”
ഇത്യാദി പാട്ടിൽ കാണുന്ന വൃത്തം പിൽക്കാലത്തു് ഇരുപത്തിനാലു വൃത്തത്തിലും മറ്റും സ്ഥലം പിടിച്ചിരിക്കുന്നു. കരുണരസപ്രചുരമായ പല ഘട്ടങ്ങൾ ഈ പാട്ടിലുണ്ടെങ്കിലും ഭാഷ അത്യന്തം ദുഷിച്ചുപോയിട്ടുണ്ടു്. പ്രാചീനങ്ങളായ ചമ്പൂഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചുകാണുന്ന മാവാരതംപാട്ടു് ഈ നിഴൽക്കുത്തുപാട്ടായിരിക്കുമോ എന്തോ? മാവാരതംപാട്ടെന്ന പേരിൽ വേറൊരു പാട്ടും കാണുന്നുണ്ടു്.
ഈ മാവാരതം പാട്ടു് സാമാന്യം വലിയ ഒരു കൃതിയാണു്. നല്ല പഴക്കവും തോന്നിക്കുന്നു. ഒരു ഭാഗം താഴെ ചേർക്കുന്നു.
മക്കളെ മൂടിയിട്ടങ്ങിരിക്കുന്നേരം
വന്നു വീഴുന്തീയിൻപൊരികളെല്ലാം
പൂക്കളായ് പൊഴിയുന്നു പൂമിയിങ്കൽ
അപ്പോൾ തീയടിച്ചു കെടുത്തു പീമൻ
മാതാവിനെച്ചെന്നു തൊഴുതു നിന്നു
ഓടി വനത്തിനുള്ളിലാക്കിയവരെ
നനകിഴങ്ങും നല്ലകിഴങ്ങും തിന്നി-
ട്ടവിടെ കുഞ്ചുതേവിയും മക്കളും പാർത്തു.”
ഇതുകൂടാതെ കോളേരിപ്പാട്ടു്, പടപ്പാട്ടു്, ഓണപ്പാട്ടു്, കൃഷിപ്പാട്ടു് മുതലായി പലതരം പാട്ടുകൾ പൂർവകാലങ്ങളിൽ നടപ്പുണ്ടായിരുന്നു. അവയെല്ലാം അന്നു നടപ്പിലിരുന്ന ശുദ്ധ കേരളവൃത്തങ്ങളിൽ രചിക്കപ്പെട്ടവയായതുകൊണ്ടു്, അവയെ ശേഖരിച്ചുവെയ്ക്കുന്നതു് ഭാഷാചരിത്രകാരന്മാർക്കു് അത്യന്തം ഉപകാരപ്രദമായിരിക്കും.
ഇതുവരെ പ്രസ്താവിച്ച പാട്ടുകൾക്കു് മതത്തോടുള്ള ബന്ധം പ്രകടമാണല്ലോ. ഇതുകൂടാതെ വിവിധജാതി വിനോദങ്ങൾക്കു് ഉപയോഗപ്പെടുത്താനായി രചിക്കപ്പെട്ട ചില പാട്ടുകളും ദേശം തോറും നടപ്പുണ്ടായിരുന്നു. പാലക്കാട്ടുശ്ശേരിയിൽ ഇന്നും നടപ്പുള്ളതും പുണ്യശ്ലോകനായ ഭാഷാചരിത്രകർത്താവു് ശേഖരിച്ചിട്ടുള്ളതുമായ തേയത്തു കളിയുടെ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു.
തേയത്തു കളി മൂന്നു ദിവസംകൊണ്ടേ അവസാനിക്കൂ. ഒന്നാം ദിവസത്തെ കളിക്കു് ആണ്ടിക്കൂത്തെന്നാണു് പേരു്.
കൂടക്കുട വന്തു കൂത്താടുമാണ്ടി.
പൊക്കണവും പുലിത്തോലും–നല്ല-
പൊന്നും ചിലങ്കയും മാത്തിരക്കോലും
അപ്പാ കൊരണനാത–ഉമ–
ക്കൊപ്പരയുണ്ടോ പുലിത്തോലുക്കുള്ളേ.”
ഈ പാട്ടിനെ നൊണ്ടിച്ചിന്തിന്റെ മട്ടിൽ പാടാവുന്നതാണു്.
രണ്ടാം ദിവസത്തെ പാട്ടിനെ വള്ളോൻപാട്ടെന്നു പറഞ്ഞുവരുന്നു.
ഹരിയെന്നമ്പത്തോരക്ഷരം വാഴ്ക
മൂവേഴിരുപത്തൊന്നു ഗുരുക്കന്മാർ വാഴ്ക.
എൻ ദൈവം വാഴ്ക പൊന്നവ്വയും വാഴ്ക.”
“മൂലം പോയ് മൂലം പോയ് മൂലമ്പോയവ്വേ
മൂലക്കിഴങ്ങിന്നു മൂന്നല്ലോ വള്ളി
മൂന്നായ വള്ളിക്കു മൂലമൊന്നല്ലോ
മേലും പടർന്നങ്ങു കീഴും പടർന്നു.
ഈ പാട്ടിനു് തിരുവള്ളുവരുടേയും സഹോദരിയായ അവ്വ [1] യാരുടേയും ചരിത്രത്തോടുള്ള ബന്ധം സുവ്യക്തമാണെല്ലോ. മിയ്ക്ക പാട്ടുകളിലും വേദാന്തതത്വങ്ങൾ അന്തർഭവിച്ചിരിക്കുന്നു.
മൂന്നാം ദിവസത്തെ പാട്ടിനു് ‘ശലമ’ പാട്ടെന്നത്രേ പേരു്.
ലേ ലേ ലേ–ലേ ലേ ലേ ലേ ലേ
പാരിൽ പെരിയമന്നാ
പഞ്ചബാണ നികരാ
ചേരമാന്നാടരചാ
ശേഖരികേർമ്മാ മന്നാ
ആരിന്ന പൂരിരുന്നവർ?
തെലുങ്കരോ കന്നടികൾ ചെട്ടികളോ?
അവർകളുമല്ലൈ-
ഉത്തര പൂമിയിലേ ഇരുന്തു വന്ത ലാടരോ,
പിലാടരോ, യോഗികളോ?
അവർകളുമല്ലൈ.”
ഇതു് ഓണക്കാലത്തു് സ്ത്രീകളുടെ തുമ്പിതുള്ളലിനു് ഉപയോഗിക്കുന്ന ഒരു പാട്ടാണു്.
ഒന്നല്ലോ മങ്കമാർ പാല നട്ടു.
പാലയ്ക്കില വന്നു, പൂവന്നു, കാവന്നു,
പാലയ്ക്കു പാൽകൊടു് പാർവതിയേ.
ഞാനല്ല പൈങ്കിളി, താമരപ്പൈങ്കിളി
ഞാനിരുന്നാടുന്ന പൊന്നൂയൽ കിളി
ചുണ്ടു കറുപ്പനും തൂവൽ ചുവപ്പനും
മഞ്ഞച്ചിറക്കിളി കൂടറിഞ്ഞു.
അത്തത്തണയിട്ടു താമരണയിട്ടു
എങ്ങനെ കൊത്തിയിണ പിരിക്കാം.
തന്റെ കുലം ചൊല്ലിത്തായാർകുലം ചൊല്ലി-
ത്തങ്ങളിൽക്കൊത്തിയിണ പിരിക്കാം.”
ഞാറ്റുവേലക്കാലത്തു് ചെറുമികൾ പാടുന്നതാണു് ഈ പാട്ടു്.
തത്തയ്യം താതയ്യം താനേ.
തിന്തിനാ തിന്നായി താനേ–തിമി
തിന്തിന്നാ തിന്നായി താനേ.
മാരി മലർ ചൊരിഞ്ചേ
വയലൊക്കെ വെള്ളം നിറഞ്ചേ
പൂട്ടി ഒരുക്കപ്പറഞ്ചേ
ഞാറുകൾ കെട്ടി എറിഞ്ചേ–ഇത്യാദി.
കേരളത്തിൽ അതിപുരാതനകാലം മുതല്ക്കേ വഞ്ചിപ്പാട്ടുകൾ നടപ്പുണ്ടായിരുന്നു. പന്ത്രണ്ടാം വശത്തു ചേർത്തിട്ടുള്ളതു് ഒരുതരം വഞ്ചിപ്പാട്ടാണു്.
അമ്പനടി ഏലലലാം.
അമ്പനുക്കും അൻപനെടി ഏലേല ഏലലലാം
ആറുമുഖൻ ഏലേലം.
വേൽക്കുമാരൻ ഏലലലാം [2] ഇത്യാദി.”
ശാസ്ത്രാഭ്യാസം ചെയ്തിട്ടുള്ള ‘ചാത്തിര’ നമ്പൂരിമാരേപ്പറ്റി മുമ്പൊരിക്കൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവർ, ശാസ്താവിനെ പരദൈവതമായി കല്പിച്ചു, ആ ദേവന്റെ പ്രീതിക്കായി നടത്തിവരുന്ന കളിയായതിനാൽ ശാസ്ത്രക്കളി എന്ന പേർ അന്വർത്ഥമായിരിക്കുന്നു. ശാസ്ത്രക്കളിക്കു പതിനെട്ടു സംഘക്കാരുണ്ടു്. പലരും സംഘമായിച്ചേർന്നു നടത്തിവരുന്ന കളിയായതുകൊണ്ടു് അതിനു് സംഘക്കളി എന്ന പേരു കൂടി സിദ്ധിച്ചു. യാത്രക്കളി എന്നാണു് ഇതിനെ സാധാരണ വിളിക്കാറുള്ളതു്. ഭട്ടാചാര്യൻ, ഭട്ടബാണൻ, ഭട്ടവിജയൻ, ഭട്ടമയൂഘൻ, ഭട്ടഗോപാലൻ, ഭട്ടനാരായണൻ എന്ന ഭീമാംസകന്മാർ ബൗദ്ധരെ തോല്പിക്കാനായി പെരുമാളിന്റെ അടുക്കലേയ്ക്കു പുറപ്പെട്ട ഘോഷയാത്രേയേ ആസ്പദമാക്കി നടത്തിവരുന്ന കളിയായതുകൊണ്ടു് വന്നുചേർന്ന പേരായിരിക്കാം ഇതു്.
“അടിക്കൊല്ല, തളിക്കൊല്ല, അടുപ്പിൽ തീയെരിക്കൊല്ല, ഉറങ്ങൊല്ല, ഉറങ്ങിയാൽ പിന്നെ ഉണരൊല്ല;–ഉദിക്കൊല്ല, അസ്തമിക്കൊല്ല ഭഗവാൻപോലും” എന്നിങ്ങനെ ആക്ഷേപിക്കുന്നതു് ഏതോ ബുദ്ധമതാവലംബിയായ ദുഷ്പ്രഭുവിനെ ഉദ്ദേശിച്ചായിരിക്കണം. യാത്രക്കളിയുടെ ആഗമത്തേപ്പറ്റിയുള്ള ഐതിഹ്യം രസാവഹമാണു്.
പള്ളിബാണപ്പെരുമാൾ നാടുവാണിരുന്ന കാലത്തു് കപ്പൽമാർഗ്ഗം ഏതാനും ബൗദ്ധ്യസന്യാസിമാർ കേരളത്തിൽ വന്നെത്തി. അവർ തങ്ങളുടെ മതത്തിന്റെ ഉൽക്കർഷത്തെപ്പറ്റി രാജസദസ്സിൽ വാദിച്ചു. അനേകം ശാസ്ത്രിമാർ ആ വാദത്തിൽ പങ്കുകൊണ്ടു. തോൽക്കുന്ന കക്ഷി ജയിക്കുന്ന കക്ഷിയുടെ മതത്തെ അംഗീകരിക്കണമെന്നായിരുന്നു കരാറു്. അവിടെകൂടിയിരുന്ന ബ്രാഹ്മണർക്കാർക്കും ബൗദ്ധന്മാരെ ജയിക്കുന്നതിനു ത്രാണിയില്ലാതിരുന്നതിനാൽ, അവർ ദുഃഖിതരായി ഈശ്വരസേവ തുടങ്ങി. നാല്പതു ദിവസം തൃക്കാരിയൂർ ക്ഷേത്രത്തിൽ ‘മുട്ടുമറിപ്പാടു’ കിടന്നിട്ടും ഫലമുണ്ടായില്ലെങ്കിലും നാല്പത്തിഒന്നാംദിവസം ഒരു പരദേശബ്രാഹ്മണൻ അവരുടെ മുമ്പിൽ ആവിർഭവിച്ചു അവരുടെ സങ്കടം അന്വേഷിച്ചറികയും തന്നിവാരണാർത്ഥം ഒരു ഗാനം ഉപദേശിക്കുകയും ചെയ്തു. സൂര്യാസ്തമനത്തിനു ശേഷം ഒരു വിളക്കു കത്തിച്ചുവെച്ചിട്ടു് നാലു ബ്രാഹ്മണർ, ഈ ഗാനം ചൊല്ലിക്കൊണ്ടു് അതിനെ പ്രദക്ഷിണം ചെയ്യണമെന്നായിരുന്ന ആ ബ്രാഹ്മണൻ ഉപദേശിച്ചതു്. അതു കേട്ടു് അവർ ഒരു മണ്ഡലകാലം പ്രസ്തുതഗാനം ചൊല്ലി തൃക്കാരിയൂരപ്പനെ ഭജിച്ചുവത്രെ. നാല്പത്തിഒന്നാംദിവസം ആറു മീമാംസകന്മാർ പരദേശത്തുനിന്നും അവരുടെ മുമ്പിൽ ആവിർഭവിക്കുകയും, ആ ശാസ്ത്രിമാർ പെരുമാളുടെ മുമ്പിൽ വെച്ചു് ബൗദ്ധന്മാരെ വാദിച്ചുതോല്പിക്കുകയും ചെയ്തു. അന്നുമുതൽക്കു് ഈ ഗാനം ചെയ്തുകൊണ്ടു് ദീപപ്രദക്ഷിണം നടത്തുന്നതു് കേരളത്തിൽ ഒരു പതിവായിത്തീർന്നുവെന്നാണു് ഐതിഹ്യം.
ഏതാണ്ടു് ഇതിനോടു സദൃശമായ ഒരു സംഭവം പാണ്ടിയിലും നടന്നതായി ഹാലാസ്യമാഹാത്മ്യത്തിൽനിന്നു കാണാം. സംഘകാലത്തു ശാപാനുഗ്രഹകാരന്മാരായ ഏതാനും ബൗദ്ധന്മാർ ദീപാന്തരത്തിൽനിന്നു വന്നു്, വൈദികധർമ്മത്തെ ഖണ്ഡിച്ചു്, സ്വമതം സ്ഥാപിച്ചുവെന്നും, അതു കണ്ടു് ചിദംബരനിവാസികളും ശിവഭക്തന്മാരും ആയ സംഘക്കാർ അവരോടു് വാദത്തിനു പുറപ്പെട്ടുവെന്നും, അവരെ ജയിക്കുന്നതിനു നിവൃത്തി ഇല്ലായ്കയാൽ അവർ ആറാംദിവസം സുന്ദരേശ്വരന്റെ പാദാംബുജത്തിൽ വീണു് പ്രാർത്ഥിച്ചുവെന്നും, ശിവൻ അവർക്കു സ്വപ്നത്തിൽ പ്രത്യക്ഷീഭവിച്ചിട്ടു് “തില്ലാവനത്തിൽ ഒരു ദ്രാവിഡകവി ഉണ്ടു്. അദ്ദേഹത്തിനെ കണ്ടു കാര്യം പറഞ്ഞാൽ നിങ്ങളുടെ ഉദ്ദേശം ഫലിക്കും” എന്നു് ഉപദേശിച്ചുവെന്നും, അവർ അതനുസരിച്ചു് വാതപുരേശാഖ്യാനായ ആ ദ്രാവിഡകവീന്ദ്രനെ കണ്ടു്, തങ്ങളുടെ സങ്കടം അറിവിച്ചപ്പോൾ, അദ്ദേഹം അതു കേട്ടതായി ഭാവിക്കപോലും ചെയ്യാതെ നടന്നുകളഞ്ഞുവെന്നും, ആ സാധുബ്രാഹ്മണർ വീണ്ടും നടേശനെ ഭജിച്ചപ്പോൾ “നിങ്ങൾ ദുഃഖിച്ചിട്ടാവശ്യമില്ല; ഞാൻ പണ്ടു് വാതപുരേശ്വരന്നു് ദിവ്യമന്ത്രോപദേശം ചെയ്ത അവസരത്തിൽ, മാണിക്യവാചകൻ എന്ന ദീക്ഷാനാമം നൽകിയിരുന്നു. ആ പേരുചൊല്ലി വിളിച്ചാൽ അദ്ദേഹം വന്നു് നിങ്ങളുടെ സങ്കടത്തെ നിറവേറ്റിത്തരും” എന്നു് ആകാശത്തിൽ ഒരു അശരീരി കേട്ടുവെന്നും, അവർ പിന്നെയും ആ കവീന്ദ്രനെ കണ്ടു് മാണിക്യവാചകരെന്നു വിളിക്കയാൽ, അദ്ദേഹം അവരോടുകൂടി പുറപ്പെട്ടുവെന്നും ഏതാനും ദിവസത്തേ വാദത്തിനു ശേഷവും ബൗദ്ധന്മാർ പരാജയം സമ്മതിയ്ക്കായ്കയാൽ, രാജാവിന്റെ മാദ്ധ്യസ്ഥം സ്വീകരിക്കാൻ ഉറച്ചുവെന്നും, രാജാവാകട്ടെ, ജന്മനാ മൂകയായ തന്റെ പുത്രിക്കു വാക്പാടവം വരുത്തുന്നതു് ഏതു കക്ഷിയോ അക്കക്ഷി ജയിച്ചതായി സമ്മതിക്കാമെന്നു് കല്പിച്ചുവെന്നും, ബുദ്ധസന്യാസികൾ എത്രതന്നേ ശ്രമിച്ചിട്ടും അതിനു സാധിക്കാതെവരികയും മാണിക്യവാചകർ നിഷ്പ്രയാസം സാധിക്കയും ചെയ്കയാൽ, രാജാവു് ബൗദ്ധന്മാരെ കൊല്ലാൻ ആജ്ഞാപിച്ചുവെന്നുമാണു് ഹാലാസ്യത്തിലേ കഥ. ഈ കഥകൾക്കു തമ്മിലുള്ള സാഹോദര്യം പ്രകടമാണല്ലോ. ഈ ഐതിഹ്യങ്ങളിൽ വല്ല വാസ്തവവുമുണ്ടെങ്കിൽ, യാത്രക്കളി ധർമപാലന്റെ ആഗമനത്തിനു ശേഷം ആയിരിക്കണം ഉത്ഭവിച്ചതു്. ബൗദ്ധസന്യാസികളേ തോല്പിക്കാൻ പുറപ്പെട്ടവർ കുമാരിലഭട്ടന്റെ അടുത്ത ശിഷ്യന്മാരാണെന്നു വിചാരിക്കുന്നതിനും ന്യായമുണ്ടു്. കുമാരിലഭട്ടന്റെ കാലം ക്രിസ്ത്വബ്ദം 700-ാമാണ്ടിടയ്ക്കാകയാൽ ശാസ്ത്രക്കളി ഉണ്ടായതു് എട്ടാംശതകത്തിലായിരിക്കണം. ജംഗമമഹർഷി ബ്രാഹ്മണർക്കായി ഉപദേശിച്ച മന്ത്രം ദ്രാവിഡവൃത്തത്തിൽ ആണെന്ന ഐതിഹ്യം ഹാലാസ്യത്തിലേ കഥയോടു് അനുയോജിച്ചുമിരിക്കുന്നു.
യാത്രക്കളിക്കു് നാലു പാദം, പാന, ആംഗ്യങ്ങൾ, ഹാസ്യങ്ങൾ എന്നു് പ്രധാനമായി നാലു് അംഗങ്ങൾ ഉണ്ടു്. അവയിൽ ആദ്യമായുണ്ടായതു് നാലു പാദവും പാനയും ആയിരിക്കണം.
എന്നു മരങ്ങൽ നില്ക്ക വിണ്ണോർനായകനെ
വഞ്ചനചെയ്യെമ ഭൂതകൾ വന്തണയും മാലൊഴിയ്ക്ക
കേണികൾ ചൂഴും തിരുക്കാരിയൂർ വാണമുക്കണ്ണരേ”
ഇതാണു് നാലുപാദം. ഒരു നിലവിളക്കു കത്തിച്ചു വെച്ചിട്ടു് അതിനെ പ്രദക്ഷിണം ചെയ്തുകൊണ്ടു് ബ്രാഹ്മണർ ഈ ഗാനത്തെ വേദസ്വരത്തിൽ ചൊല്ലി, തൃക്കാരിയൂർ അപ്പനെ ഉപാസിക്കുകയാണു് ഈ കളിയുടെ ആദ്യത്തേ ചടങ്ങു്. ചതുർവേദങ്ങളിൽ നിന്നു് ഓരോ ഭാഗം സംഗ്രഹിച്ചു രചിച്ചിട്ടുള്ളതാണത്രേ ഈ പാട്ടു്. [4]
തുണപെടു ശിവപുത്തിരാ തുയപാച്ചോറു തന്തേൻ.
പണമുടയരവു തന്മേൽ പള്ളികൊള്ളുന്ന മായനേ-
യിണയടി തൊഴുതിരന്നേൻ ഇമ്പമായി നൽകിനില്ക്ക
ആർമ്മതി ചൂടുമീശനാനയായ് വേഷം പൂണ്ടാ-
നന്നുടനുമയാൾ താനു മന്നിളം പിടിയുമായി.
ആദരാൽ നവം പുകന്തു ക്രീഡിച്ചു നടന്നകാലം
അമ്പൊടു പിറന്ത പിള്ളയഴകെഴും വിനായകൻ താൻ.
അന്തരമെന്റി വന്തെന്നന്തരംഗം പുകുന്തു്
ചിന്തയിൽ മലമചാത്തിരം പന്തിയിലുരചെയ്യിപ്പാൻ
ചന്തമായൊറ്റക്കൊമ്പൻ വന്തുളനാക മുമ്പിൽ
അന്തരിയാതാദിയുമന്തവും തോന്നിച്ചിപ്പോൾ.
വന്ത മാലോകർ മുമ്പിൽ സന്തതം തുണയ്ക്കുനില്ക്ക”
ഈ പാന ചൊല്ലിത്തീർന്നിട്ടു് നംപൂരിമാർ വിളക്കിന്റെ ചുറ്റും ഇരുന്നു് ഗണപതി പാടുന്നു.
മാമ്പഴം തേൻ വളർകനിയോ?
വിരിപ്പവിലോ ഞെരിപ്പടയോ?
ചെറുനാരകപ്പഴമിളനീർ
കുറുക്കിന ശർക്കരയുരുള
കുടവയറാലമൃതു ചെയ്തെൻ
ഗണപതിയേ വരമരുളു്”
ഇതാണു് ഗണപതി. ഗണപതിക്കുശേഷം രണ്ടു നംപൂരിമാർ എഴുന്നേറ്റുനിന്നു് ചില കൈകൾ കാണിക്കയും മറ്റുള്ളവർ ഒരു പാന കമഴ്ത്തിയിട്ടു് അതിന്മേൽ താളംപിടിച്ചുകൊണ്ടു്, “പൂവാതെ മുല്ലേ മുല്ലേ” ഇത്യാദി ഗാനം പാടുകയും ചെയ്യുന്നു.
ഒടുവിലാണു് ഹാസ്യം. അതിനായി അനേകം ഗാനങ്ങളും ഗദ്യങ്ങളും രചിച്ചിട്ടുണ്ടു്. ഒരു ഗാനം താഴെ ചേർക്കുന്നു.
മൂട്ടിൽക്കിടന്നൊരു മുതുകയ്യൻ പറന്നേപോയി;
കാട്ടിൽ കിടന്ന രണ്ടെലികൂടി കടലുഴുതു;
കാലത്തിളവിത്തു വിതച്ചപ്പോഴടയ്ക്കാകാച്ചൂ.”
ഇതും വളരെ പുരാതനമാണു്. അയ്യപ്പൻകാവുകളിൽ സാധാരണ പാടുന്നതിനു് ഈ പാട്ടു് ഇന്നും ഉപയോഗിച്ചുവരുന്നു.
ചെന്നങ്ങനെ നിലത്തു നിന്നു
ദേവലോകത്തെ ദേവാശാനും
ദേവകളും കാൺക ചെയ്തു.”
പെരുമാൾ വാഴ്ചക്കാലത്തുണ്ടായിട്ടുള്ള സാഹിത്യവിഷയകമായ സംഭവങ്ങളിൽ എല്ലാ വിധത്തിലും പ്രധാനമായിട്ടുള്ളതു് കൂടിയാട്ടത്തിന്റേയും ചാക്യാർകൂത്തിന്റെയും പ്രചാരമാകുന്നു. ചാക്യാന്മാരുടെ നാടകാഭിനയം എത്ര എത്ര മനോഹരങ്ങളായ കാവ്യതല്ലജങ്ങളുടെ ആവിർഭാവത്തിനു പ്രേരകമായി ഭവിച്ചുവെന്നു് അടുത്ത അദ്ധ്യായങ്ങളിൽ നിന്നു ഗ്രഹിക്കാം.
ചാക്യാന്മാർ പരശുരാമനോടു കൂടിവന്ന സൂതന്മാരുടെ കുലത്തിൽനിന്നു ജനിച്ചവരാണെന്നാണു് ഐതിഹ്യം. വ്യഭിചാരം നിമിത്തം “കൈകൊട്ടിപ്പുറത്താക്ക”പ്പെടുന്ന ബ്രാഹ്മണസ്ത്രീകളുടെ സന്താനങ്ങളേയും പരശുരാമൻ ഇവരോടു ചേർത്തു് അവരുടെ സംഖ്യ വർദ്ധിപ്പിച്ചുവെന്നും, “ശ്ലാഘ്യകുല” ജാതന്മാരായിരുന്നതിനാൽ അവരെ ചാക്യാന്മാരെന്നു വിളിച്ചുവെന്നും ഉള്ള കഥയേ വിശ്വസിക്കാൻ യാതൊരു നിവൃത്തിയും ഇല്ല. വ്യഭിചാരം കൊണ്ടു ദുഷിച്ചവരുടെ സന്താനങ്ങൾ ശ്ലാഘ്യരാണെന്നു വരുന്നതെങ്ങനെ? ഇതിനും പുറമേ പരശുരാമൻ കൊണ്ടുവന്ന ഏതാനും ബ്രാഹ്മണകുടുംബങ്ങളിൽ നിന്നു്, സൂതകുലജാതന്മാരുടെ സംഖ്യ വർദ്ധിപ്പിക്കാൻ ഉതകത്തക്കവണ്ണം അത്ര വളരെ വ്യഭിചാരിണികളെ കിട്ടിയെങ്കിൽ, ആ ബ്രാഹ്മണരുടെ അന്നത്തേ സ്ഥിതി എത്ര കഷ്ടമായിരുന്നിരിക്കണം. അതു വിശ്വസിക്കാൻ നിവൃത്തിയില്ല. ചാക്യാന്മാർ ശുദ്ധ കേരളീയർതന്നെയായിരിക്കാനാണു് ഇടയുള്ളതു്. അവരുടെ അഭിനയക്രമവും കേരളീയം തന്നെ. എന്നാൽ കാലക്രമേണ കേരളീയബ്രാഹ്മണർക്കു പ്രാബല്യം സിദ്ധിച്ചതിനോടുകൂടി സംസ്കൃതനാട്യാഭിനയരീതികളും മലയാളത്തിൽ നടപ്പിൽവന്നു.
കൂടിയാട്ടം നടത്തി വന്നതു് ചാക്യാന്മാരും അവരുടെ സ്ത്രീകളായ നങ്ങിയാന്മാരും നമ്പിയാന്മാരും ചേർന്നാണു്. അവരിൽ നമ്പിയാന്മാരുടെ ചുമതല മിഴാവു കൊട്ടുക, രംഗപ്രസാധനവും നാന്ദിയും നിർവഹിക്കുക മുതലായവയായിരുന്നു. ചാക്യാന്മാർ പുരുഷവേഷവും നങ്ങിയാന്മാർ സ്ത്രീവേഷവും കെട്ടി ആടുകയാണു് പതിവു്. മിയ്ക്ക ക്ഷേത്രങ്ങളിലും കൂത്തു നടത്തുന്നതിനായി കൂത്തമ്പലങ്ങൾ കാണുന്നുണ്ടു്.
പെരുമാൾവാഴ്ചയുടെ അന്ത്യഘട്ടത്തിൽ പ്രസ്തുത നാടകാഭിനയത്തിനു് പൂർവാധികം വികാസമുണ്ടായി. തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെ കർത്താവുതന്നെ ഒരു പെരുമാളായിരുന്നുവെന്നു് ആ ഗ്രന്ഥങ്ങളിൽ നിന്നു മനസ്സിലാക്കാം. തപസീസംവരണത്തിന്റെ പ്രസ്താവനയിൽ ഇപ്രകാരം കാണുന്നു.
- സൂത്ര:
- ആര്യേ! മാമൈവം–യസ്യ പരമഹംസപാദപങ്കേരുഹപാംസുപടലപവിത്രീകൃതമകുടതടസ്യ വസുധാവിബുധധനായാന്ധകാര മിഹിരായമാണകരകമലസ്യ, മുഖകമലാദഗളദാശ്ചര്യമഞ്ജരീ കഥാമധുദ്രവഃ.
അപി ച–
മംസാവലംബി മണികർണ്ണികകർണ്ണപാശം
ആജാനുലംബിഭുജമഞ്ചിതകാഞ്ചനാഭ-
മായാമി യസ്യ വപുരാർത്തിഹരം പ്രജാനാം.
തസ്യ രാജ്ഞഃ കേരളകല ചൂഡാമണേഃ മഹോദയപുര പരമേശ്വരസ്യ ശ്രീ
കുലശേഖരവർമ്മണഃ കൃതിരയമധുനാ പ്രയോഗവിഷയമവതരതി.
ഈ കുലശേഖര മഹാരാജാവു് തമിഴ് ഭാഷയിലും അനേകം ഗ്രന്ഥങ്ങൾ നിർമ്മിച്ചു കാണണം. ശ്രീവൈഷ്ണവ തമിൾ സാഹിത്യത്തിൽ ‘കുലശേഖര ആൾവാർ’ എന്നു പ്രഖ്യാതനായിത്തീർന്നിട്ടുള്ളതു് ഈ മഹാനുഭാവനായിരിക്കാൻ ഇടയുണ്ടു്. വേദാന്തദേശികരുടെ പ്രബന്ധസാരത്തിൽ കുലശേഖരാൾവാരെപ്പറ്റിപ്പറഞ്ഞിട്ടുള്ള ഭാഗം ശ്രദ്ധാർഹമാകുന്നു.
‘പെൻ പുരൈയും വേർ കുലചേകരനേ മാചിപ്പുനർപൂചത്തെഴിൽ വഞ്ചിക്കുളത്തിറ്റോന്റി അൻപുടനേ നംപെരുമാൾ ചെമ്പൊർ കോയിലനൈത്തുലകിൻ പെരുവാഴവുമടിയാർ തങ്കൾ ഇൻപമികുപെരുംകുഴു ഉങ് കാണമണ്മേലിരുളിരിയവെന്റെടുത്ത വിചൈയാർ ചൊന്ന നൻപൊരുൾ ചേർത്തിരുമൊഴി നൂറ്റെന്തു പാട്ടുനന്റാക വെനക്കരുൾ ചെയ്, നൽകിനീയേ’
‘ഗ്രന്ഥകാലസമകാലഭവ’നായ വ്യംഗ്യവ്യാഖ്യാകാരൻ ഇദ്ദേഹത്തിനെ പരമ ഭാഗവതനായി പറഞ്ഞിട്ടുള്ളതും ഈ ഊഹത്തെ ബലപ്പെടുത്തുന്നു. [6]
ഈ കുലശേഖര കവിയുടെ കാലം ഖണ്ഡിതമായി കണ്ടുപിടിച്ചിട്ടില്ല. തപതീസംവരണത്തിൽ ‘ശൂദ്രകകാളിദാസഹർഷദണ്ഡിപ്രമുഖാണാം മഹാകവീനാമന്യതമസ്യ കസ്യകവേരിദം നിബന്ധനം, യേനാര്യ മിശ്രാണാമേതാവൽ കൗതുകം വർദ്ധയതി’ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടു് പ്രസ്തുത കവി ശ്രീഹർഷമഹാരാജാവിന്റെ കാലത്തിനു ശേഷം ജീവിച്ചിരുന്ന ആളായിരിക്കണമെന്നു തീർച്ചയാണു്. ആൾവാരന്മാരുടെ കാലം വൈഷ്ണവാചാര്യനായ ശ്രീരാമാനുജന്റെ കാലത്തിനു മുമ്പാണെന്നുള്ള വിഷയത്തിൽ ആർക്കും വിപ്രതിപത്തിയുമില്ല. അതുകൊണ്ടു് കുലശേഖരാൾവാരുടെ കാലം ഹർഷവർദ്ധനന്റേയും രാമാനുജാചാര്യരുടേയും കാലങ്ങൾക്കിടയിലാണെന്നു് ഖണ്ഡിതമായിപ്പറയാം. ദണ്ഡിഹർഷന്റെ കാലത്തിനുശേഷമാണു ജീവിച്ചിരുന്നതെന്നു് പാശ്ചാത്യ പണ്ഡിതന്മാരിൽ ചിലർ വാദിക്കാറുണ്ടെങ്കിലും വാസ്തവം മറിച്ചായിരിക്കാനാണു് സാംഗത്യം. ക്രിസ്ത്വബ്ദം 779-നും 819-നും മദ്ധ്യേ ജീവിച്ചിരുന്ന ജയാപീഡന്റെ സദസ്യരിൽ ഒരുവനായ വാമനൻ കാവ്യാലങ്കാരസൂത്രവൃത്തിയിൽ ഭാമഹന്റെ അഭിപ്രായത്തെ നിരസിച്ചുകൊണ്ടുള്ള കാവ്യദർശസിദ്ധാന്തത്തെ ഖണ്ഡിച്ചു കാണുന്നു. പത്താംശതകത്തിൽ ജീവിച്ചിരുന്നതായി നിർവിശങ്കം പറയാവുന്ന അഭിനവഗുപ്തൻ വാമനെ ഉദ്ധരിച്ചു കാണുന്നതിനാൽ, വാമനന്റെ കാലം അതിനു മുമ്പാണെന്നു തീർച്ചയുമാണു്. ഈ വാമനൻ കാശികാവൃത്തിയുടെ കർത്താവാണെങ്കിൽ, ദണ്ഡിയുടെ കാലം ആറാം ശതകത്തിലേക്കു തള്ളേണ്ടതായി വരും. എന്തുകൊണ്ടെന്നാൽ പ്രസ്തുത വ്യാകരണഗ്രന്ഥത്തിന്റെ നിർമ്മിതി 630-നും 650-നും മദ്ധ്യേ ആയിരുന്നുവെന്നു് ഇറ്റ്സിംഗ് എന്ന ചീനദേശീയന്റെ ലേഖനങ്ങളിൽനിന്നു തെളിയുന്നു. എന്നാൽ കാശികാവൃത്തികാരനായ വാമനൻ കാവ്യാലങ്കാരവൃത്തികാരനിൽനിന്നു ഭിന്നനാണെന്നു് ആ അലങ്കാരഗ്രന്ഥത്തിൽ, സഹോക്തിക്കു് ഉദാഹരണമായി വേണീസംഹാരശ്ലോകം ഉദ്ധരിച്ചിരിക്കുന്നതിൽനിന്നു മനസ്സിലാക്കാം. വേണീസംഹാരകർത്താവായ ഭട്ടനാരായണൻ ജീവിച്ചിരുന്ന കാലം 8-ാം ശതകത്തിന്റെ അവസാന ഘട്ടമായിരുന്നുവെന്നു് ഇപ്പോൾ പൂർണ്ണമായി തെളിഞ്ഞിട്ടുണ്ടുതാനും. പണ്ഡിതമോരേശ്വരകാളേ, ദണ്ഡി ബാണനേക്കാൾ പ്രാചീനനാണെന്നു സ്ഥാപിക്കുന്നതിനു പര്യാപ്തമായ പല തെളിവുകളെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ടു്. സംസ്കൃത സാഹിത്യചരിത്രകാരനായ മാക് ഡോണാൾഡ് സായ്പും, ഈ അഭിപ്രായത്തോടു യോജിക്കുന്നു. അതുകൊണ്ടു് ദണ്ഡിയുടെ കാലം ക്രിസ്ത്വബ്ദം ഏഴാം ശതകത്തിന്റെ ആരംഭത്തിലോ അതിനു് അല്പം മുമ്പോ ആയിരിക്കണം. രാമാനുജാചാര്യരുടെ ജീവിതകാലം 1017-നും 1137-നും മദ്ധ്യേആയിരുന്നു. അദ്ദേഹം, നമ്മാൾവാർ തൊട്ടു് തുടങ്ങിയ വൈഷ്ണവാചാര്യപരമ്പരയിൽ ഏഴാമത്തെ ആളിയിരുന്നുവെന്നും കാണുന്നു. രാമാനുജാചാര്യരുടെ ഗുരുവായിരുന്ന യമുനാചാര്യർ ജനിച്ചതു് 916-ൽ ആയിരുന്നതിനാൽ അതിനു് ഒട്ടു വളരെ കാലത്തിനു മുമ്പുതന്നെ കുലശേഖരാഴ്‌വാർ സ്വർഗ്ഗാരോഹണം ചെയ്തുകാണണം. ഏതായാലും അദ്ദേഹത്തിന്റെ കാലം പത്താം ശതകത്തിനും 7-ാം ശതകത്തിനും മദ്ധ്യേ ആയിരിക്കണം എന്നുള്ളതു് തീർച്ചയാണു്. കൊല്ലവർഷം ഈ മഹാനുഭാവന്റെ സ്വർഗ്ഗാരോഹണ സ്മാരകമായി ആരംഭിച്ചതാണെന്നുള്ള ചിലരുടെ ഊഹം സംഗതമാണെങ്കിൽ, കുലശേഖരപ്പെരുമാളിന്റെ മരണം ഏ. ഡി. 825- ൽ ആണെന്നു പറയാം. എന്നാൽ ആ ഊഹം ശരിയല്ലെന്നു പറയേണ്ടിയിരിക്കുന്നു. അങ്ങിനെ ആണെങ്കിൽ കൊല്ലവർഷം എന്നു പേരുവരാൻ ഇടയില്ല. മഹോദയപുരത്തു വാണിരുന്ന ഒരു രാജാവു് പാണ്ടിയിൽവെച്ചു സ്വർഗ്ഗാരോഹണം ചെയ്തതിനു് സ്മാരകമായി കൊല്ലത്തുവെച്ചു് ഒരു പുതിയ വർഷം ആരംഭിച്ചു എന്നു് എങ്ങനെ വിചാരിക്കാം? കുലശേഖരപ്പെരുമാളും കുലശേഖരാഴ്‌വാറും ഒന്നല്ലെന്നും പെരുമാൾ ക്രിസ്തുവർഷം 825-ൽ പരലോകം പ്രാപിച്ചതായി ഒരു കേരളോല്പത്തിയിൽ താൻ കാണുകയുണ്ടായെന്നും ശ്രീനിവാസയ്യങ്കാർ പറയുന്നു. അങ്ങിനെ ആയിരുന്നാലും നമ്മുടെ അഭ്യൂഹത്തിനു് ബലമേ സിദ്ധിക്കുന്നുള്ളു. ആൾവാറും പെരുമാളും ഒരാളല്ലെന്നു വരുന്നതുകൊണ്ടു് നമുക്ക് ഒരു ദൂഷ്യവും നേരിടാനില്ലല്ലോ. എന്നാൽ പരമാർത്ഥത്തിൽ അവർ വിഭിന്നരല്ലെന്നു വേദാന്തദേശികരുടെ തെളിവിനു പുറമേ വേറെയും ചില ലക്ഷ്യങ്ങളുണ്ട്.
ഈ കുലശേഖരപ്പെരുമാളിന്റെ കാലത്തിനു മുമ്പേതന്നെ കേരളത്തിൽ ചാക്യാർകൂത്തും നാടകവും ഉണ്ടായിരുന്നെങ്കിലും, പെരുമാൾ അതിനെ ഒന്നു പരിഷ്കരിച്ചുകാണണം. അദ്ദേഹത്തിന്റെ സദസ്യനും ഹാസ്യകവനചതുരനും ആയ തോലകവി സംസ്കൃതനാടകാഭിനയത്തിന്റെ ചടങ്ങുകളെ ഗദ്യരുപത്തിൽ എഴുതിവെച്ചിരുന്നു. അതിനുപുറമേ അസംഖ്യം വിദൂഷകശ്ലോകങ്ങളും അദ്ദേഹം മലയാളത്തിൽ രചിച്ചിട്ടുണ്ട്. ഈ തോലകവി എഴുതിയതായി വിശ്വസിക്കപ്പെടുന്ന ഗ്രന്ഥങ്ങളിൽ പ്രധാനമായുള്ളവ ആട്ടപ്രകാരവും ക്രമദീപികയുമാണു്. നാടകത്തിലെ ഓരോ ശ്ലോകവും ചൊല്ലി അഭിനയിക്കേണ്ടതു് എങ്ങനെ എന്നു് ആട്ടപ്രകാരത്തിൽ വിവരിച്ചിരിക്കുന്നു്. ഒരു ഉദാഹരണം താഴെ ചേർക്കുന്നു. [7]
ദേവസ്യ മന്ദോദരീ
സ്നേഹാല്ലുമ്പതി പല്ലവാൻ ന ച പുന-
വീജന്തീ യസ്യാം ഭയാൽ
വീജന്തീ മലയാനിലാ രവികരൈ-
രസ്പൃഷ്ട ബാലദ്രുമാ
സേയം ശക്രരിപോരശോകവനികാ
ഭഗ്നേതി വിജ്ഞാപ്യതാം’
എന്നേടത്തു്, ‘കുതഃ, എന്നു ചൊല്ലി ഈ ഉദ്യാനം എങ്ങനെയുള്ളു എന്നു കാട്ടി, രണ്ടാമതും ചൊല്ലി, യസ്യാ, ന പ്രിയമണ്ഡനാപി, എന്നു തുടങ്ങി, അസ്പൃഷ്ടബാലദ്രുമാ, എന്നേടത്തോളം ശ്ലോകംചൊല്ലി, ചൊല്ലാതെ കാട്ടി അന്വയിച്ചിട്ടു്, ദേവസ്യ മഹിഷീ മന്ദോദരീ യസ്യാം പല്ലവാൻ ന ലുമ്പതി’ എന്നു ചൊല്ലി. അർത്ഥം–ദേവന്റെ മഹിഷിയായിരിപ്പോരു മന്ദോദരി യാതൊരു ഉദ്യാനത്തിലുള്ള പല്ലവങ്ങളെപ്പോലും പറിക്കുന്നില്ല. എന്നാൽ അതിനു സംഗതി എന്തു്?–എന്നുകാട്ടി, സ്നേഹാൽ എന്നു ചൊല്ലി, ഏറ്റവും സ്നേഹം ഹേതുവായിട്ടുതന്നെ എന്നു കാട്ടൂ. പിന്നെ മന്ദോദരി എങ്ങനെ എന്നു കാട്ടി, പ്രിയമണ്ഡനാ അപി എന്നു ചൊല്ലി, അർത്ഥം–അലങ്കാരത്തിൽ വളരെ താല്പര്യത്തോടുകൂടിയവളാണു് എങ്കിലും ഈ ഉദ്യാനത്തിങ്കലേ ചെറുതായിട്ടുള്ള വൃക്ഷങ്ങളുടെ തളിരുകളേപ്പോലും പറിക്കുന്നില്ല–എന്നു് അന്വയിച്ചാടി, അതു് എങ്ങനെ എന്നു കാട്ടി, സഖിമാരുടെ സ്തോഭത്തിൽനിന്നു്, അങ്ങനെതന്നെ എന്നു കാട്ടി, മന്ദോദരിയായിട്ടു് സഖിമാരുടെ കൈയ്യും ചൊല്ലിയുന്തിനടന്നു്, ഇങ്ങനെ ഉദ്യാനത്തിങ്കൽ ചെന്നു് എന്നുകാട്ടി, സഖിമാരിൽ ഓരോരുവളായിട്ടു് അന്യോന്യം നോക്കി, അല്ലേ, നമ്മൾക്കിവളെ അലങ്കരിപ്പിക്കുക എന്നും അങ്ങനെതന്നെ എന്നും കാട്ടി, ഒരുത്തിയായിട്ടു് തലമുടി വിടർത്തിക്കെട്ടിവെച്ചു് സീമന്തരേഖയിൽ സിന്ദൂരപ്പൊട്ടുമിട്ടു മാറി നിന്നു് മറ്റവളുടെ നേരെ നോക്കി ‘നന്നായോ എന്നു നോക്കു്’ എന്നു കണ്ണുകൊണ്ടു കാട്ടി, ഇങ്ങനെ ക്രമത്തിൽ ഓരോന്നു് അലങ്കരിപ്പിച്ചു് അന്യോന്യം നോക്കി, പിന്നെ ഒരുത്തിയായിട്ടു്, അവളുടെ കേശാദിപാദം നോക്കി, അല്ലേ അവളുടെ മുഖം വേണ്ടുംവണ്ണം ശോഭിച്ചില്ല, എന്താണു് നോക്കു് എന്നു കാട്ടി, മറ്റവളായിട്ടു് സൂക്ഷിച്ചുനോക്കി, മനസ്സിലായി എന്നു നടിച്ചു ലജ്ജിച്ചു്, മറന്നുപോയി എന്നു കാട്ടി, അല്ലേ സഖി, കാതിൽ കർണ്ണപൂരം ഉണ്ടാക്കി അലങ്കരിച്ചില്ല; എന്നാൽ ഈ വൃക്ഷങ്ങളുടെ തളിരു പറിച്ചു് കർണ്ണപൂരം ഉണ്ടാക്കി അലങ്കരിച്ചാൽ ഏറ്റവും ശോഭയുണ്ടാകും എന്നു കാട്ടി, മറ്റവളായിട്ടു് ‘അല്ലേ സഖി, ഞാൻ പറിക്കയില്ല. ഈ തളിരുകൾ പറിച്ചാൽ സ്വാമി കോപിക്കും’ എന്നാടി, അല്ലേ ദേവി, ഈ ചെറുതായിട്ടുള്ള വൃക്ഷങ്ങളുടെ പല്ലവങ്ങളെ പറിച്ചു് അലങ്കരിച്ചാൽ വളരെ ശോഭയുണ്ടാകും എന്നാടിയാൽ, മന്ദോദരീസ്തോഭത്തിൽനിന്നു് തളിരു പറിക്കാനായി ഭാവിച്ചു്, വഹിയാ എന്നു കാട്ടി, ഇതു പറിച്ചാൽ വാടിപ്പോവും ഇങ്ങനെ ഓരോ തളിരുനോക്കി രണ്ടു മൂന്നു തവണ പറിക്കാനായി ഭാവിച്ചു് വഹിയാ എന്നു കാട്ടുക. പിന്നെ ഈവണ്ണം ഭാര്യയായ മന്ദോദരി കർണ്ണപൂരത്തിനു് അലങ്കരിക്കാനായിട്ടുപോലും യാതൊരുദ്യാനത്തിങ്കലുള്ള തളിരുകളെ പറിക്കുന്നില്ല എന്നുകാട്ടി പിന്നെ ‘മലയാനിലാഃ യസ്യാം ന വീജന്തീ’ എന്നുചൊല്ലുക. (അഭിഷേകനാടകം, തോരണയുദ്ധാങ്കം.)
ഇങ്ങനെ പത്തു പതിനഞ്ചു നാടകങ്ങളിലെ ഓരോ ഭാഗത്തേയും അഭിനയിക്കേണ്ട വിധത്തെ ഈ ഗ്രന്ഥത്തിൽ വിവരിച്ചുകാണുന്നു. ക്രമദീപികയിൽ, സന്ദർഭാനുസാരം ചേർക്കേണ്ട അവതാരിക, നടൻ രംഗാദികളിൽ അനുഷ്ഠിക്കേണ്ട കൃത്യങ്ങൾ, വിദൂഷകന്റെ വിവിധ ചടങ്ങുകൾ മുതലായവയേ ആണു് പ്രതിപാദിച്ചിരിക്കുന്നതു്.
വിദൂഷകന്റെ ശ്ലോകത്തിനു് ഒരു ഉദാഹരണം ചേർക്കുന്നു. തപതീസംവരണം രണ്ടാമങ്കത്തിൽ.
നൈപഥ്യേ, അബ്രാഹ്മണ്യം എന്നേടത്തു്,
ബ്രാഹ്മണന്മാരമീഷാം
ബ്രഹ്മസ്വം കൈയ്ക്കലാക്കും നരനൊരു
നരകക്കൂണ്ടു കൂപേ പതിക്കും
നമ്മേ ദ്വേഷിക്ക നന്നല്ലൊരുവനുമനഘ
ബ്രാഹ്മണൻ ഞാൻ വിശുദ്ധൻ
നിർമ്മര്യാദങ്ങൾ നമ്മോടരുതരുതു മഹാ
ലോകരേ കേട്ടുകൊൾവിൻ.’
സ്വപ്നവാസവദത്തത്തിൽ, രാജാവു് വാസവദത്തയേപ്പറ്റി പശ്ചാത്തപിക്കുന്ന ഘട്ടം.
നായകൻ ബഹുശോപ്യുപദേശേഷു യയാ മാം വീക്ഷമാണയാ–ഇത്യാദി ശ്ലോകം ചൊല്ലുന്നിടത്തു്, വിദൂഷകൻ ചൊല്ലുന്ന പ്രതിശ്ലോകം
യയാ മാം നോക്കമാണയാ
ഹസ്തേന സ്രസ്തശൂർപ്പേണ
കൃതമാകാശപേരിതം.’
ചാക്യാർകൂത്തു് ഈ അടുത്ത കാലംവരെ മലയാളികളുടെ ഒരു മുഖ്യ വിനോദമായിരുന്നു. ഇക്കാലത്തും അതു് തീരെ നശിച്ചുപോയിട്ടില്ലെങ്കിലും ഏറെക്കുറെ ദുഷിച്ചുവശായിട്ടുണ്ടെന്നു് എല്ലാരും സമ്മതിക്കും. പഴയ കാലങ്ങളിൽ ചാക്യാന്മാർക്കു് രാജാക്കന്മാരുടെ ന്യൂനതകളെപ്പോലും ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ഈ സ്വതന്ത്ര്യത്തെ പാഠകം പറയുന്ന അവസരങ്ങളിൽ, അവർ ദുർവിനിയോഗം ചെയ്തുതുടങ്ങിയതു നിമിത്തമാണു്, കൂത്തിനു് ഈ ശോച്യാവസ്ഥ നേരിട്ടതു്. ഈശ്വരകഥാപ്രസംഗത്താൽ മനുഷ്യരിൽ ധർമ്മബോധവും ഭക്തിയും അങ്കുരിപ്പിക്കയാണു് കൂത്തിന്റെ പ്രധാനോദ്ദേശ്യം. സമുദായ ശരീരത്തിൽ കടന്നുകൂടുന്ന ദൂഷ്യങ്ങളെ ഭംഗിയായും സരസമായും, എന്നാൽ പരുഷമല്ലാത്ത വിധത്തിലും, ചൂണ്ടിക്കാണിച്ചു് അവയേ പരിഹരിക്കുന്നതിനും കൂത്തുകൾ ആദ്യകാലത്തു് വളരെ സഹായിച്ചിരുന്നു. എന്നാൽ കാലക്രമേണ ചാക്യാർ ബീഭത്സങ്ങളും സഭ്യേതരങ്ങളും രംഗസ്ഥിതന്മാർക്കു് അത്യന്തം ഹൃദയോദ്വേജകങ്ങളും ആയ വിധത്തിൽ കഥാപ്രസംഗങ്ങൾ നടത്തിത്തുടങ്ങി. കൂത്തു കാണാൻ വരുന്നവരിൽ, ചാക്യാരുടെ ശകാരം ഏൽക്കാതെ തിരിച്ചുപോകുന്നവർ ദുർലഭമായിത്തീർന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും പുരാതനകാലത്തെ ചാക്യാന്മാർക്കുണ്ടായിരുന്ന വാക്പാടവവും വർണ്ണനാചാതുരിയും, അവസരോചിതമായി സംസാരിക്കുന്നതിനുള്ള സാമർത്ഥ്യവും വാചാമഗോചരമായിരുന്നു. നാട്യകലയേ അതിന്റെ പരമകാഷ്ഠയിൽ എത്തിച്ചതു് ചാക്യാന്മാരാണെന്നു നിസ്സംശയം പറയാം. ഈ കലയുടെ അധോമുഖമായ ഗതി അത്യന്തം ശോച്യവും സാഹിത്യാഭിവൃദ്ധിക്കു് പ്രതിബന്ധകവുമായിരിക്കുന്നു.
ചാക്യാർകൂത്തിൽനിന്നു ഭാഷയ്ക്കുണ്ടായിട്ടുള്ള ഗുണഗണങ്ങൾ സീമാതീതമാകുന്നു. ഉത്തമസാഹിത്യഗുണം നിറഞ്ഞ ഇരുന്നൂറിൽപരം ചമ്പൂഗ്രന്ഥങ്ങളും നൂറിൽ കുറയാതെ ഗദ്യപ്രബന്ധങ്ങളും ചാക്യാർകൂത്തു് ഭാഷയ്ക്കു സമ്പാദിച്ചുകൊടുത്തിട്ടുണ്ടു്. അവയിൽ പലതും ‘ചിതലിന്റെ മുതലാ’യിത്തീർന്നുപോയെങ്കിലും, ശ്രമം ചെയ്താൽ ഒട്ടുവളരെ ഗ്രന്ഥങ്ങളെ വീണ്ടെടുക്കാൻ കഴിയും. ഗദ്യസാഹിത്യത്തിന്റെ ഉല്പത്തിതന്നെ ചാക്യാർകൂത്തിൽ നിന്നല്ലയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. രാമായണം, ഭാരതം, ഭാഗവതം ഇവയൊക്കെ ഗദ്യപ്രബന്ധങ്ങളായി എഴുതിവെച്ചിരുന്നു. അവയിൽ അധികഭാഗവും കൊല്ലവർഷാരംഭത്തിനു ശേഷം ഉണ്ടായവയായതുകൊണ്ടു് അവയെപ്പറ്റി ഇതിൽ കൂടുതലായി ഇവയെ ഒന്നും പറയുന്നില്ല. എന്നാൽ കൊല്ലവർഷാരംഭത്തിനു മുമ്പുതന്നെ ഭാഷയിൽ ഗദ്യം എഴുതിത്തുടങ്ങിയെന്നുള്ളതിനു ലക്ഷമായി, ഒരു പ്രാചീനഗദ്യഗ്രന്ഥത്തിന്റെ അല്പം ഭാഗം ഇവിടെ ചേർക്കുന്നു.
“മാറ്റലർ കൊടുങ്കോളൊന്നു മേശാമൽ മുത്തറയ്ക്കപ്പാൽ മപ്പടിച്ചു്, കാലൂന്നി, വട്ടക്കാൽ വീശി, മാറ്റലർ കന്നം തെറിക്ക, കൊടും കാലടിക്കും ആൾ, പടക്കാല മാടപ്പെരുന്തലവരയ്യായിരവും കോടരണിവേന്തർ, മയ്ക്കേയ്മ [8] മുഴുക്കയ്മ, കോയിക്കയ്മ, കോയിക്കപ്പെരുംകയ്മ, കയ്മചെളുവെണ്ണൂറു്, നമ്പുകൊണ്ടതാനി [9] നാലായിരിവും, എമ്പുകൊണ്ടതാനി [10] എണ്ണായിരിവും തമ്പുകൊണ്ടു താനിമുല്ലച്ചേരിപ്പിരാൻ, നാരങ്ങൊലിപ്പിരാൻ, ചെങ്ങേലി വട്ടത്തറപ്പിരാൻ, മാമാത്തൻചേരി വട്ടപ്പൂർ പെരമ്പിരാൻ നാല്പത്തിഎട്ടും, പരുവാവണിവട്ടം ഒരു കോവണിപ്പടക്കണക്കു് എണ്ണത്തിച്ചേന്നോരരും, കിരിയത്തു നാകർ കിഴാവൈച്ചെകണുറ്റചേരരോ, എന്നാൽ, എങ്കിലോ, അച്ചേരവേന്തൻ, തിടിനെഴുന്തു്, ചൈംകൈക്കവിത്തു് പരത്തിനീട്ടി, യുശത്തി, പേരുതവിക്കുള്ളിരങ്കിയിമ്പുറ്റുനേരാക വഴിചെപ്പിനാർ. എന്നാൽ തിങ്കൾപതിനി കതിത്തോങ്കമണ്ണുവിണ്ണഞ്ചുംപേരുതവി കനിത്തോങ്കിത്തോങ്കുനാളെല്ലാം ചെമ്മൈച്ചെൽവം, ചെഴുഞ്ചെൽവം, ചേർന്തുവാഴും ശിവച്ചെൽവം, പെമ്മൈച്ചെൽവം, പെരുഞ്ചെൽവം, പേശാവുമൈമപ്പെരുഞ്ചെൽവ മണികളുറ്റുവാഴ്‌വൂതാക. നീട്ടൂഴിവാഴ്‌വൂതാക, നെടുനാൾ വാഴ്‌വൂതാക, തലയേങ്കി വാഴ്‌വൂതാക, പുകഴോങ്കി വെനവൊക്കെനിന്നാർകൂവിനാർ.”
ഒരു പെരുമാളിനെ അവരോധിച്ച അവസരത്തിൽ ഉണ്ടായതാണു് ഈ ഗ്രന്ഥം. കൊല്ലവർഷാരംഭത്തിനു മുമ്പേ പെരുമാൾവാഴ്ച അവസാനിച്ച സ്ഥിതിക്കു്, ഇതിന്റെ പഴക്കത്തേപ്പറ്റി സംശയിക്കാനില്ല. എന്നാൽ ഇനി തമിൾ രൂപങ്ങൾ കാണുന്നതുകൊണ്ടു മാത്രം, അക്കാലത്തെ ഗദ്യത്തിൽ തമിൾ ധാരാളം കലർന്നിരുന്നുവെന്നു വിചാരിക്കാവുന്നതല്ല.
സുഭദ്രാധനഞ്ജയ നാടകത്തിന്റെ കർത്താവു് തോലകവി ആയിരിക്കണമെന്നു് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഊഹിക്കുന്നു. അങ്ങനെ ഒരു ഐതിഹ്യവും ഉണ്ടത്രേ. ഈ അഭ്യൂഹം ശരിയാണെങ്കിൽ അദ്ദേഹം പെരിയാറ്റിന്റെ തീരത്തു പരമേശ്വരമംഗലത്തു ജനിച്ച ഒരു നമ്പൂരിയായിരിക്കണം. അദ്ദേഹം കുലശേഖരവംശത്തെ കീർത്തിക്കുന്നതായ ഒരു കാവ്യവും എഴുതിയിട്ടുള്ളതായി പറയപ്പെടുന്നു. എന്നാൽ ആ ഗ്രന്ഥം ഇതേവരെ കണ്ടുകിട്ടിയിട്ടില്ല. തോലകവിയുടേതാണെന്നു് പറയപ്പെടുന്ന ഒട്ടുവളരെ ശ്ലോകങ്ങൾ ഇപ്പോൾ പ്രചരിച്ചിട്ടുണ്ട്. എന്നാൽ അവയൊക്കെ അദ്ദേഹത്തിന്റേതാണോ എന്നു സംശയമുണ്ടു്. വാസുഭട്ടതിരിയുടെ ‘യുധിഷ്ഠിരവിജയം’ എന്ന യമകകാവ്യത്തേയും അക്കാലത്തേ സംസ്കൃതകവികളുടെ കൃതികളിൽ കാണാറുള്ള ദൂരാന്വയം, നിരർത്ഥകപദപ്രയോഗം മുതലായവയേയും ഉപഹസിച്ചു് തോലകവി രചിച്ചിട്ടുള്ള രണ്ടു പദ്യങ്ങൾ സുപ്രസിദ്ധങ്ങളാണു്.
പദദ്വയം നാത്ര, കലിത നന്ദാനന്ദം
തനയം വന്ദേ വക്യാ
നിരന്വയദളിതദാനവന്ദേവക്യാഃ [11]
‘ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര
മുഖം പ്രക്ഷാളയസ്വ
ഏഷ ആഹ്വയതേ കുക്കു
ചവൈതു ഹി ചവൈതു ഹി.’
എന്തോ കാരണവശാൽ, പെരുമാൾ തോലകവിയേ പുറത്താക്കിയത്രേ. പിന്നീടു് ഒരു ദിവസം രാജാവു് ഈ വികടകവിയെ കാണാൻ ഇട വന്നപ്പോൾ, അയാൾ ചൊല്ലിയതായി പറയുന്ന ശ്ലോകം താഴെ ചേർക്കുന്നു.
പുരാസീച്ഛിഗ്രുപല്ലവഃ;
ഇദാനീമോദനസ്യാപി
പദമാഹർത്തുമിച്ഛതി”
തോലകവി രചിച്ചിട്ടുള്ള ഭാഷാപദ്യങ്ങളും ഒട്ടു വളരെ കാണണം.
കാടും പടലും പിടിച്ച മുടിയോന്റെ;
ഊടുക്ക ടപ്പാനൊരുവഴി
യടിപിടിയോ പേരുചൊല്ലി മുറവിളിയോ”
എന്ന പദ്യം തോലകവിയുടേതാണെന്നാണു് പരക്കേ വിശ്വാസം
ടണച്ചുകൊണ്ടേവമനന്വിതാനി;
പദാനിതാൻ മൂരികളെക്കണക്കേ-
ക്കവിക്കരിങ്കയ്യർ ചമയ്ക്കയന്തി.
ഇതു് ദുഷ്കവികളെ ആക്ഷേപിച്ചു് തോലകവി രചിച്ച ഒരു സരസപദ്യമാകുന്നു.
സുഭദ്രാധനഞ്ജയത്തിൽ തോലകവി എഴുതിച്ചേർത്തിട്ടുള്ള ഏതാനും ശ്ലോകങ്ങളെക്കൂടി ഉദ്ധരിക്കാം.
തരിമ്പു കാരുണ്യമിവൾക്കു നാസ്തി
ഉറച്ചു വസ്ത്രേണ വരിഞ്ഞു കണ്ഠം
പുറപ്പെടുന്നില്ലൊരു വാക്കെനിക്കു്.
ഭൂവനൈകമനോഹരാംഗിയാളാ-
മിവൾതാനേവ സുഭദ്രയെങ്കിലിപ്പോൾ
മമ തോഴരുടെ മനോഭിലാഷം
രമണീയം രസികാഗ്രഗണ്യബുദ്ധേ.
മുലപ്പടം കട്ടൊരു കള്ളനെങ്കിലും
മുനീശ്വരൻതന്നുടെ ശിഷ്യനേഷഞാൻ
കുലോത്തമബ്രാഹ്മണവാര്യനാകുമീ
പുമാനഹം പൂജനയോഗ്യനല്ലയോ?”
“അടുത്തു മദ്ധ്യാഹ്നം തവ മദനസന്താപമധികം
കടുത്ത കാന്താരേ തരുലതകൾ വാടീതു തരസാ
തുടങ്ങേണം മദ്ധ്യന്ദിനസവനകർമ്മാദിഭഗവാ-
നടങ്ങേണം മറ്റുള്ളഭിമതവിനോദാദി സകലം.”
ഈ മാതിരി നല്ല ഭാഷാപദ്യങ്ങൾ കണ്ടാൽ തോലകവി ആധുനികനാണെന്നും കുലശേഖരകവിയുടെ സമകാലികനല്ലെന്നും തോന്നിപ്പോകും. എന്നാൽ മലയാളം കുറേക്കാലത്തേക്കു് തമിഴിന്റേയും പിന്നീടു് സംസ്കൃതത്തിന്റേയും ആക്രമണത്താൽ വിപഥസഞ്ചാരം ചെയ്തുപോയതാണെന്നു വന്നുകൂടായ്കയില്ല.
തോലകവിയേപ്പറ്റി കേട്ടിട്ടുള്ള ഒന്നു രണ്ടു് ഐതിഹ്യങ്ങൾകൂടി ഇവിടെ ചേർക്കുന്നതു് അനുചിതമായിരിക്കയില്ലെന്നു വിശ്വസിക്കുന്നു.
ഒടുവിലത്തെ പെരുമാളായ ചേരമാൻപെരുമാൾ സുഭദ്രാധനഞ്ജയം രചിച്ചു്, അതിനു വിദ്വത്സമ്മതി വരുത്താൻ വേണ്ടി ഏതാനും വിദ്വാന്മാരെ വരുത്തി വായിച്ചുകേൾപ്പിക്കവേ, അക്കൂട്ടത്തിൽ ഉണ്ടായിരുന്ന തോലകവി ചാടി എഴുന്നേറ്റു് ‘അയ്യോ! എന്റെ അംഗങ്ങളെച്ഛേദിച്ചു് മറ്റൊരു ശരീരത്തിൽ അനുബന്ധിച്ചിരിക്കുന്നതു് എനിക്കു ദുസ്സഹമാണേ’ എന്നു് കാളിദാസൻ വെളിച്ചപ്പെട്ടു പറയുന്ന മട്ടിൽ നിലവിളിച്ചുവത്രേ. ഇവിടെ തോലകവി സൂചിപ്പിച്ചതു്, കുലശേഖരകവി ശാകുന്തളാദി നാടകങ്ങളിൽനിന്നു് ഛായാപഹരണം ചെയ്തിട്ടുണ്ടെന്നു മാത്രമായിരുന്നു. ഈ സംഭവം രാജാവിനു വളരെ കുണ്ഠിതമുണ്ടാക്കി. അതുകൊണ്ടു് അദ്ദേഹം തോലനെ വിളിച്ചുവരുത്തിയിട്ടു് ഇങ്ങനെ പറഞ്ഞു: “അങ്ങു് വിനോദാർത്ഥം പറഞ്ഞതു് എനിക്കു വലിയ ഇടിവിനു കാരണമായിരിക്കുന്നു. എന്റെ നാടകത്തിനു് തീരെ പ്രാചാരം കുറഞ്ഞുതുടങ്ങി. അതുകൊണ്ടു് ഇതിനു് ഏതെങ്കിലും പ്രതിവിധി അങ്ങുതന്നെ ചെയ്തുതരണം. എന്നു മാത്രമല്ല ഇന്നുമുതല്ക്കു് എന്റെ കൂടെത്തന്നെ താമസിക്കയും ചെയ്യണം.” രാജാവിന്റെ ഈ അപേക്ഷ അനുസരിച്ചു് തോലൻ ആ കൊട്ടാരത്തിൽ വിദൂഷകനെന്ന നിലയിൽ വാസമുറപ്പിക്കയും സൂഭദ്രാധനഞ്ജയത്തിൽ ഒട്ടു വളരെ വിദൂഷകശ്ലോകങ്ങളും പ്രതിശ്ലോകങ്ങളും എഴുതിച്ചേർത്തു് വിജയപൂർവ്വകം അഭിനയിപ്പിക്കയും ചെയ്തുവെന്നാണു് ഒരു ഐതിഹ്യം.
തോലകവി ബ്രഹ്മചാരിയായിരുന്ന കാലത്തുതന്നെ അച്ഛൻ മരിച്ചുപോയി. ഇല്ലത്തു് അമ്മയും ചക്കിയെന്ന ഒരു ദാസിയും മാത്രമേ ഉണ്ടായിരുന്നൊള്ളു. ഒരു ദിവസം ഈ ഉണ്ണിനമ്പൂതിരി ഊണുകഴിച്ചുകൊണ്ടിരുന്ന തക്കം നോക്കി ചക്കി നെല്ലു മോഷ്ടിക്കാനായി പത്തായത്തിൽ കേറി. അതു് യദൃച്ഛയാ ഉണ്ണി കാണാനിടയായി. എന്നാൽ ഊണു കഴിച്ചുകൊണ്ടിരിക്കെ ബ്രഹ്മചാരികൾ ഒന്നും മിണ്ടിക്കൂടെന്നും അഥവാ മിണ്ടിയേ കഴിയൂ എന്നുണ്ടെങ്കിൽ, സംസ്കൃതത്തിലേ പാടുള്ളൂവെന്നും നിയമമുണ്ടായിരുന്നതിനാൽ, അദ്ദേഹം ‘പനസി ദശായാം പാശി’ [12] എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മാതാവു് ബുദ്ധിമതി ആയിരുന്നതിനാൽ കാര്യം മനസ്സിലാക്കുകയും ചക്കിയുടെ കള്ളം കണ്ടുപിടിക്കയും ചെയ്തുവത്രേ.
സമാവർത്തനം കഴിയുന്നതിനു മുമ്പുതന്നേ ഈ ബാലൻ ചക്കിയുടെ വലയിൽപ്പെട്ടു് ബ്രഹ്മചര്യവ്രതഭംഗം വരുത്തിയതിനാൽ തക്കതായ പ്രായശ്ചിത്തം കഴിപ്പിച്ച് അദ്ദേഹത്തിനു് സമാവർത്തനം നടത്തുന്നതിനു് ആരും ഇല്ലാതെ വന്നുവെന്നും, തന്നിമിത്തം സമാവർത്തനകാലം കഴിഞ്ഞിട്ടും തോൽ ധരിച്ചുകൊണ്ടുനടക്കേണ്ടതായി വന്നുവെന്നും, അതുകൊണ്ടു് മറ്റുള്ളവർ പരിഹാസമായി തോലൻ എന്നു വിളിച്ചുതുടങ്ങിയെന്നുമാണു് ഇപ്പേരിനെപ്പറ്റിയുള്ള ഐതിഹ്യം. പിന്നീടു് തോൽ അദ്ദേഹം സ്വയം പൊട്ടിച്ചു കളഞ്ഞുവത്രേ. സുഭദ്രാധനഞ്ജയത്തിൽ ചക്കിയേപ്പറ്റി രണ്ടു ശ്ലോകങ്ങളും കാണുന്നുണ്ടു്.
വാക്കുംനോക്കുമിതാദിസർഗ്ഗവിഭവാൻ നിശ്ശേഷചക്കീഗുണാൻ
ഇച്ചക്യാമുപയുജ്യ പത്മജനഹോ ചക്യാണചക്യന്തരം
സൃഷ്ടിപ്പാനവവേണമിങ്കിലിഹവന്നെല്ലാമിരന്നീടണം.
നാഴീഭിരുരിഭീരുഴഗ്ഭി
പാതിമണൽഭിസ്തഥൈവചാവലരിഭിഃ
യത്ര മനോരഥമുടനേ
സിദ്ധ്യതിതസൈനമോനമശ്ചകൈ.
ഈ കവിയെപ്പറ്റി വിവരമായി യാതൊന്നും അറിയുന്നില്ല. യുധിഷ്ഠിരവിജയം കാവ്യത്തിൽ, [13] അസ്തി സഗജരാജഗതീ രാജവരോയേനഗതശുഗജരാജഗതീ; ഭീഷണമധികം കവയഃസ്തുവന്തിജന്യംയദീയമധികം കവയഃ
കാലേ കുലശേഖരസ്യ വസുധാമതഃ;
വേദാനാമദ്ധ്യായീ
ഭാരതഗുരുരഭവദദ്യനാമധ്യായി.
യാ പ്രാപ രമാചാര്യം;
ദേവീ ച ഗിരാം പുരാണ പരമാചാര്യം;
യമശുഭസന്തോദാന്തം
പരമേശ്വരമുപദിശന്തി സന്തോദാന്തം.
സമജനികശ്ചിത്തസ്യ
പ്രവണശിഷ്യോനുവർത്തകശ്ചിത്തസ്യ,
കാവ്യാനാമാലോകേ
പടുമനസോ വാസുദേവനാമാലോകേ.”
ഈ ഗ്രന്ഥത്തിന്റെ ഒരു പ്രാചീനസംസ്കൃതടീകയിൽ കുലശേഖരൻ മഹോദയപുരത്തിൽ വാണിരുന്ന ഒരു പെരുമാളാണെന്നും അദ്ദേഹത്തിന്റെ പേരു രാമവർമ്മാവെന്നാണെന്നും പറഞ്ഞിട്ടുണ്ടു്. അതുകൊണ്ടു് അദ്ദേഹം കൊല്ലവർഷാരംഭത്തിനുമുമ്പ് പെരുമാളിനെ ആശ്രയിച്ചു് കൊടുങ്ങല്ലൂർ അധിവസിച്ചിരുന്ന ആളാണെന്നു പറയാം. ഭട്ടതിരിയുടെ ഗുരു പരമേശ്വരനാമാവായിരുന്നുവെന്നും ഊഹിക്കാവുന്നതാണു്. പ്രക്രിയാകാവ്യമായ വാസുദേവവിജയത്തിന്റേയും ഭ്രമരസന്ദേശത്തിന്റേയും കർത്താക്കന്മാരായി വേറെയും രണ്ടു വാസുദേവന്മാരെ കാണുന്നുണ്ടു്. ഇവർ മൂന്നുപേരും മൂന്നുകാലത്തു ജീവിച്ചിരുന്നവരെന്നാണു് പരേതനായ വലിയകോയിത്തമ്പുരാൻ തിരുമനസ്സിന്റെ അഭിപ്രായം. ഇവരിൽ പ്രാക്തനനായ യുധിഷ്ഠിരവിജയകർത്താവിനെപ്പറ്റി പല കഥകൾ ഉണ്ടു്. അവയെ സംക്ഷേപിച്ചു് ഇവിടെ ചേർക്കുന്നു.
ഗതശുക ഗതമായ ശുക്കോടുകൂടിയതു്. ശുകു് ശോകം. അജരാ യൗവനക്ഷയം വരാത്ത. അതികങ്കവയസ്സു് അധിഗതമായ (പ്രാപിച്ച) കങ്ക പക്ഷി (കഴുകൻ) കളോടുകൂടിയതു്.
വാസുധാമവാനായി (വസ്തുക്കളോടും പുരങ്ങളോടും കൂടിയവനായി) വസുധയെ അവന്നായി (രക്ഷിച്ചിയങ്ങുന്നവനായി ഇരിക്കുന്ന) ആ കുലശേഖരന്റെ കാലത്തു് വേദാധ്യായിയായും ആദ്യന്റെ (ഈശ്വരന്റെ) നാമത്തെ ധ്യാനിക്കുന്നവനായും ഇരിക്കുന്ന ഭാരതഗുരു ഭവിച്ചു.
അദ്ദേഹം ബാല്യദശയിൽ വിദ്യ അഭ്യസിക്കാതെ ഒരു ഓതിക്കോന്റെ ദാസ്യം വഹിച്ച് ജീവിച്ചുവന്നു. അദ്ദേഹത്തിന്റെ അക്ഷരജ്ഞാനവിഹീനത നിമിത്തം, സമവയസ്തന്മാർ ‘വാതു’ എന്നാണു് വിളിക്കാറുണ്ടായിരുന്നതു്. വേദവും മറ്റും പഠിച്ചിട്ടില്ലെങ്കിലും പുരാണശ്രവണത്തിൽ അദ്ദേഹത്തിനു വളരെ ജാഗ്രത ഉണ്ടായിരുന്നു. തിരുവിളക്കാവു ശാസ്താൻകോവിലിനു സമീപത്തായിരുന്നു ‘വതു’വിന്റെ ഇല്ലം. ആ കോവിലിൽ പോയി ദേവദർശനം നടത്തുന്ന വിഷയത്തിൽ അദ്ദേഹത്തിനു വലിയ നിഷ്ഠയായിരുന്നു. ഒരു ദിവസം മഴയുടെ കാഠിന്യംകൊണ്ടു് കോവിലിൽ പോകുന്നതിനു താമസം നേരിട്ടു. ദർശനം കഴിഞ്ഞു് തിരിച്ചു വന്നപ്പോൾ, തോണി അക്കരെക്കിടക്കുന്നതു കണ്ടു് ‘ഇന്നു് ശാസ്താവുതന്നെ ഗതി’ എന്നുള്ള വിചാരത്തോടുകൂടി തിരിച്ചു നടന്നു് നാലമ്പലത്തിൽ കേറിക്കിടന്നു. മഴനനഞ്ഞ് മുണ്ടു് ഈറനായിരുന്നതിനാൽ “ശാസ്താവേ ഞാൻ എന്തുചെയ്യേണ്ടു” എന്നു ദീനസ്വരത്തിൽ വിലപിച്ചു. അപ്പോൾ, ‘ നീ എന്തിനു വ്യസനിക്കുന്നു? ഇതാ തടപ്പള്ളിയിൽ വിറകും തീയും ഇരിക്കുന്നു. കത്തിച്ചു തീ കാഞ്ഞുകൊള്ളരുതോ?’ എന്നു് ഒരു അശരീരിയുണ്ടായി. കുളിരു മാറിയപ്പോൾ വിശപ്പു സഹിക്കാതെയായി. ക്ഷുൽബാധ ശമിപ്പിക്കുന്നതിനു് ഒരു മാർഗ്ഗവും ഇല്ലല്ലോ എന്നു വിചാരിച്ചുകൊണ്ടിരിക്കേ, ‘മൂലയിൽ ഒരു കദളിപ്പഴക്കുല ഇരിപ്പുണ്ടു്; എടുത്തു തിന്നുകൊള്ളുക’ എന്നു് വീണ്ടും ഒരു അശരീരി കേട്ടു് ചെന്നു നോക്കിയപ്പോൾ, അവിടെ പഴം ഇരിക്കുന്നതായി കണ്ടു. പഴം മുഴുവനും തിന്നു തീർന്നിട്ടു് തൊലി അവിടെ ഇട്ടിരുന്നു. പിറ്റേദിവസം വാരസ്യാരു വന്നുനോക്കിയപ്പോൾ വിറകു കാണായ്കയാൽ, ‘ആരു വിറകെടുത്തു’ എന്നു ചോദിച്ചു. അതിനു്,
വിറകെടുത്തു വിറ,കെടുത്തു.”
എന്നു പദ്യരൂപമായിട്ടാണു് മറുപടി പുറപ്പെട്ടതു്. നിരക്ഷരകുക്ഷിയായിരുന്ന ഭട്ടതിരിയിൽ ഈ മാറ്റം കണ്ടപ്പോൾ, ബുദ്ധിശാലിനിയായ വാരസ്യാർക്കു് അതിൽ എന്തോരഹസ്യമുണ്ടെന്നു മനസ്സിലായി. അവൾ ഭട്ടതിരിയോടു് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. പഴത്തിനു് ഇത്രമാത്രം ശക്തിയുണ്ടായാൽ, അതിന്റെ തൊലിക്കും അല്പമെങ്കിലും ശക്തി കാണാതിരിക്കയില്ലെന്നു വിചാരിച്ചു് ആ വാരസ്യാരും ഒരു എഴുത്തച്ഛനും അവയെ പറക്കി തിന്നുകയും അപ്പോൾ മുതല്ക്കു കവികളായിത്തീരുകയും ചെയ്തുവത്രേ. [14]
നാരീണാം ഭൂഷണൗഘമണിയാറായി;
വാസരമണയാറായി
കോകീനാമശ്രജാലമണയാറായി.
എന്ന പദ്യം ഈ വാരസ്യാരുടേതാണെന്നാണു് കേൾവി. ഇതു കൂടാതെ സുകുമാരകൃതമെന്നു പറഞ്ഞുവരുന്ന ശ്രീകൃഷ്ണവിജയം കാവ്യം ഈ വാരസ്യാരുടേതാണെന്നു ചിലരും, ശ്രീരാമോദന്തം അവരുടേതാണെന്നു മറ്റുചിലരും പറയുന്നു. കാളിദാസന്റെ രഘുവംശത്തിനു് അണ്ണാമല എന്നൊരു വ്യാഖ്യാനം കൂടി ഈ വാരസ്യാർ എഴുതിവെച്ചിരുന്നുവെന്നു് ഭാഷാചരിത്രകാരൻ പ്രസ്താവിച്ചുകാണുന്നു. എന്നാൽ അണ്ണാമല എന്നതു് അരുണാചലം എന്നതിന്റെ തത്ഭവമാണെന്നും തൽക്കർത്താവു് ‘കാളീപുത്ര’നായ ഒരു അരുണാചലനാഥനായിരുന്നുവെന്നും വ്യാഖ്യാനത്തിൽ നിന്നു ഗ്രഹിക്കാം.
ശിവദാസാപരാഖ്യേന മയാ ടീകാ വിതന്യതേ.’
എന്നു വ്യാഖ്യാന പ്രാരംഭത്തിൽ പറഞ്ഞിട്ടുണ്ടു്.
ഏതായാലും പഴവും തൊലിയും തിന്നു് കവിത്വം സമ്പാദിച്ചവരായ ഒന്നിലധികം ആളുകളേപ്പറ്റി ഭാഷാചരിത്രത്തിൽ പ്രാസ്താവിച്ചിട്ടുണ്ടു്. ഇക്കാലത്തു് അങ്ങനെ ഒന്നും സംഭവിക്കാത്തതു് വലിയ ഉപകാരമായെന്നേ പറയേണ്ടൂ. യുധിഷ്ഠിരവിജയംപോലെ ഏതാനും കവിതകൾ കൂടി ഉണ്ടാവാനിടവന്നിരുന്നെങ്കിൽ വായനക്കാരുടെ സ്ഥിതി എത്ര പരുങ്ങലിൽ ആവുമായിരുന്നു.
സ്മരതാം ഭാരതസുധാമദഭ്രന്തേന;
ജഗദപഹാസായ മിതാ
പാർത്ഥകഥാ കന്മഷാപഹാ യമിതം.”
എന്നിങ്ങനെ അദഭ്രകീർത്തിയേ സ്മരിച്ചിയങ്ങുന്നവനായ പ്രസ്തുത കവിയാൽ രചിക്കപ്പെട്ട ഈ കാവ്യം ജഗദപഹാസത്തിനു പാത്രീഭവിക്കാതിരുന്നില്ലെന്നു് തോലകവി അതിനെ,
‘ഥ പ്രഥനന്ദാനന്ദം’ ഇത്യാദി പദ്യത്താൽ സല്ക്കരിച്ചതിൽനിന്നു. പ്രസ്തുതകാവ്യം പദങ്ങൾകൊണ്ടുള്ള ഒരു വെറും ചെപ്പിടിക്കളിയാണു്. നളോദയകാവ്യവും, ചിലർ പറയുംപോലെ ഭട്ടതിരിയുടെ കൃതിയാണെന്നുവരികിൽ, അദ്ദേഹത്തിന്റെ ജീവിതം, അത്യന്തം അധന്യമായ ഒരു വ്യവസായത്തിനു വേണ്ടി വ്യർത്ഥമായി ബലി കഴിക്കപ്പെട്ടുപോയല്ലോ എന്നു വ്യസനിക്കയേ നിവൃത്തിയുള്ളു.
പലതരം പാട്ടുകളുടെ മാതൃകകൾ [15] ഈ അദ്ധ്യായത്തിൽ ചേർത്തിട്ടുണ്ടല്ലോ. അനന്തരകാലത്തുണ്ടായിട്ടുള്ള ഭാഷാവൃത്തങ്ങളിൽ മിക്കവയും പഴയ പാട്ടുകൾക്കു കടപ്പെട്ടിരിക്കുന്നു. വിസ്താരഭയത്താൽ രണ്ടു മൂന്നു ഉദാഹരണങ്ങൾ മാത്രമേ ഇവിടെ ചേർക്കുന്നുള്ളു.
മൂന്നു മരമൽ താനേ മുളച്ചു;
ആ മരം പൂത്തൊരു പൂവുണ്ടേ എങ്കയ്യിൽ
ആർക്കാർക്കു ഇപ്പൂവു ചൂടാംപോൽ മാമ.”
എന്ന വള്ളോൻപാട്ടിലെ വൃത്തം പൂന്താനത്തിന്റേയും മറ്റും പാനകളിലും ഇരുപത്തിനാലുവൃത്തത്തിലും ജീവിക്കുന്നു.
എന്ന തോറ്റൻ പാട്ടിലെ വൃത്തം ഇരുപത്തിനാലുവൃത്തത്തിലും തുള്ളൽപാട്ടുകളിലും കാണുന്നുണ്ടു്.
അന്തിയും പകലുമെല്ലാം അർച്ചിച്ചേൻ അടിമപുക്കേ.”
“കണ്ട ചുരൻ തല തുണ്ടമിടുന്നവൾ
ചാമുണ്ടിയെന്നുള്ള നാമം തരിപ്പവൾ”
ഈ വൃത്തങ്ങൾ അല്പം രൂപാന്തരപ്പെട്ടു് നമ്പ്യാരുടെ തുള്ളൽ പാട്ടുകളിൽ സ്ഥലം പിടിച്ചിരിക്കുന്നു.
ഇത്തരം പാട്ടുകളിലെല്ലാറ്റിലും കാവ്യരസം വിരളമാണെങ്കിലും അന്നത്തേ മലയാളികളുടെ സ്വഭാവഗതികൾ അവയിൽ ഏറെക്കുറെ പ്രതിഫലിച്ചിരിക്കുന്നു. ഒന്നാമതായി മലയാളികൾ പൊതുവേ ശൈവന്മാരായിരുന്നെന്നും ശിവൻ, ശാസ്താ, കാളി മുതലായ ദേവതകളേയാണു് അവർ ഉപാസിച്ചുവന്നതെന്നും അതിപുരാതനങ്ങളായ ഗാനങ്ങൾ വായിച്ചുനോക്കിയാൽ അറിയാം. കാലക്രമേണ വൈഷ്ണവമത തത്വങ്ങളും അവരുടെ ഇടയ്ക്കു് പ്രചരിച്ചുതുടങ്ങി. ഭൂതപ്രേതപിശാചാദികളിലും മറ്റും അവർക്കു് അതിരറ്റ വിശ്വാസമുണ്ടായിരുന്നു. ഭൂതങ്ങളുടെ പ്രീതിക്കായും മറ്റും ചില പാട്ടുകളും തുള്ളലുകളും [16] വീടുതോറും അവർ നടത്തിവന്നു. സർപ്പാരാധന ഇന്നും അസ്തമിച്ചിട്ടില്ല. പ്രാചീനകാലത്തു് സർപ്പപ്പാട്ടു് ഓരോ വീട്ടിലും നടത്താറുണ്ടായിരുന്നു.
അക്ഷരജ്ഞാനം ഇല്ലാത്ത കേരളീയർ ചുരുക്കമായിരുന്നു. ‘ശൂദ്രമക്ഷരസംയുക്തം ദൂരതഃ പരിവർജ്ജയേൽ’ എന്ന നീതി സാരവാക്യത്തേ ആധാരമാക്കി കേരളീയർക്കു് ആദികാലത്തു് അക്ഷര ജ്ഞാനമില്ലായിരുന്നുവെന്നു് ഭാഷാചരിത്രകാരൻ അഭ്യൂഹിക്കുന്നു. എന്നാൽ ആ വാക്യം തന്നെ വിപരീതാർത്ഥത്തേയാണു് ദ്യോതിപ്പിക്കുന്നതു്. കേരളീയർ എല്ലാവരും ശൂദ്രരല്ലെന്നും, അഭ്യസ്തവിദ്യനായ ഒരുവനെ ശൂദ്രവൃത്തിയ്ക്കു്, അതായതു് ദാസ്യത്തിനു നിയമിക്കുന്നതു് ഉചിതമല്ലെന്നും മാത്രമേ ആ നീതിവാക്യത്തിൽനിന്നു ഗ്രഹിക്കേണ്ടതായിട്ടുള്ളു. ആദികാലങ്ങളിൽ കൃഷ്ണ, രാമ, ഗോവിന്ദ ഇത്യാദി നാമങ്ങളെ കേരളീയർ സ്വീകരിക്കാതിരിപ്പാൻവേണ്ടി, അവരുടെ ഇടയിൽ ഉമ്മിണി, കഞ്ചാളമ്പി, കുഞ്ചുമാടൻ, ചിരുത, ചക്കി, വള്ളി എന്നീ നികൃഷ്ടപ്പേരുകൾ നമ്പൂതിരിമാർ നടപ്പാക്കി എന്നു് അദ്ദേഹം പറഞ്ഞിട്ടുള്ളതും വാസ്തവവിരുദ്ധവുമാകുന്നു. എന്തുകൊണ്ടെന്നാൽ മാടൻ, വള്ളി ഇവ രണ്ടും ദ്രാവിഡ ദേവതകളുടെ പേരുകളായതിനാൽ, അവയേ നമ്പൂതിരിമാർ വരുന്നതിനുമുമ്പും പിമ്പും കേരളീയർ ഉപയോഗിച്ചുവന്നു. ചിരുത ശ്രീദേവിയുടേയും, ചക്കി ശക്തിയുടേയും തത്ഭവങ്ങളാകുന്നു. തത്ഭവനാമങ്ങൾ നമ്പൂതിരിമാരും ധാരാളം സ്വീകരിക്കാരുണ്ടായിരുന്നു. ഇന്നും ‘തുപ്പൻ’ നമ്പൂതിരിമാർ അപൂർവമല്ല. രാജാക്കന്മാർക്കുപോലും ആതിച്ചൻ, ചാത്തൻ, കോത മുതലായ പേരുകൾ ആക്ഷേപാർഹമായി തോന്നിയിരുന്നില്ല. ആ സ്ഥിതിക്കു് ഭാഷാഭിമാനികളായിരുന്ന കേരളീയർ ദ്രാവിഡനാമങ്ങൾ ഉപേക്ഷിച്ചു് സംസ്കൃതനാമങ്ങൾ കൈക്കൊള്ളാതിരുന്നതിനു് ബ്രാഹ്മണരെ അപരാധികളാക്കേണ്ട ആവശ്യമില്ല. ഇക്കാലത്തു് രാമൻ, കൃഷ്ണൻ മുതലായ പേരുകൾപോലും പരിഷ്കാരത്തിനു യോജിക്കുന്നില്ലെന്നു വിചാരിച്ചു് ആളുകൾ നല്ല നല്ല പേരുകൾക്കായി വംഗഭാഷാഖ്യായികകൾ പരിശോധിച്ചുതുടങ്ങിയിരിക്കുന്നതു് അവരുടെ ജാതീയബോധം (nationalism) നശിച്ചുപോയതുകൊണ്ടുമാത്രമാണു്. നമ്പൂരിമാർ എത്രതന്നെ പ്രബലന്മാരായിരുന്നെങ്കിലും, ക്ഷത്രവൃത്തി അവലംബിച്ചിരുന്ന നായന്മാരെ ചവുട്ടിത്താഴ്ത്തത്തക്ക ശക്തി അവർക്കു് ഒരു കാലത്തും സിദ്ധിച്ചിരുന്നില്ല. എന്നുമാത്രമല്ല, നമ്പൂരിമാരുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരുന്നാലും, ‘വസുധൈവ കുടുംബക’ന്മാരായ ശങ്കരാചാര്യപ്രഭൃതികളുടെ ജനനം അവരുടെ കുലത്തിൽ ആയിരുന്നെന്നും, അവരുടെ മനസ്ഥിതി അത്ര വളരെ ഇടുങ്ങിയതായിരുന്നില്ലെന്നും വിചാരിക്കുന്നതിൽ വലിയ പിശകുണ്ടെന്നു തോന്നുന്നില്ല. പല അനാചാരങ്ങൾ അവർ പിൽക്കാലങ്ങളിൽ ഏർപ്പെടുത്തിയെന്നുള്ളതു പരമാർത്ഥംതന്നെ. എന്നാൽ അക്കാലംമുതല്ക്കു് അവരുടെ ആദ്ധ്യാത്മികനിലയ്ക്കു് ഇടിവു തുടങ്ങിയെന്നും ഓർക്കേണ്ടതാണു്.
നായന്മാരുടെ ഇടയ്ക്കു് അതിപുരാതനകാലം മുതല്ക്കു് എഴുത്താശാന്മാരുണ്ടായിരുന്നുവെന്നു സ്ഥാപിക്കുന്നതിനു് മതിയായ ലക്ഷ്യങ്ങളുണ്ടു്. ഒരു ക്ലിപ്തസമയം നിർബന്ധമുണ്ടായിരുന്നതിനാൽ, അവർക്കു സാഹിത്യക്കളരിയിൽ ഏറിയകാലം പയറ്റുന്നതിനു സാധിക്കാറില്ലായിരുന്നുവെന്നേയുള്ളു. ആയുധാഭ്യാസത്തിനു പ്രത്യേകം കളരികൾ ഉണ്ടായിരുന്നു. അവിടെ പതിനെട്ടു് അടവുകൾ ഓരോരുത്തനും ശീലിക്കേണമെന്നായിരുന്നു അന്നത്തേ ഏർപ്പാടു്. ഇങ്ങനെ ശാസ്ത്രാഭ്യാസം സിദ്ധിച്ച അടവിൽ–ജനങ്ങളായിരുന്നു അതാതു നാടുകളെ സംരക്ഷിച്ചു വന്നതു്. ഓരോ അടവിലും ഇരുന്നൂറുപേർ വിതം അനേകം അടവുകൾ ഓരോ ദേശത്തും കാണാറുണ്ടായിരുന്നു. ഇപ്രകാരം ആയുധവിദ്യാസമ്പന്നരായി, ക്ഷത്രവൃത്തി അവലംബിച്ചു ജീവിക്കുന്നവർക്കു്, എഴുത്താണിയേ ഏകജീവികാവലംബമായി ഗണിച്ചുവരുന്നവരോടു് അതിരറ്റ ബഹുമാനം കാണുമോ എന്നു സന്ദിഗ്ദ്ധമാണു്. അതുകൊണ്ടു് അക്കാലത്തു് എഴുത്താശാന്മാരുടെ സ്ഥിതി വളരെ ശോഭനമായിരുന്നു എന്നു വിചാരിക്കാൻ നിവൃത്തിയില്ല.
ഉള്ളതിനേ പൊതിഞ്ഞുവയ്ക്കാതെ തുറന്നു പറയുന്ന സ്വഭാവവും, അതിരറ്റ ആത്മാഭിമാനവും കേരളീയജനതയുടെ വ്യവച്ഛേദകധർമ്മങ്ങളാകുന്നു. ആ ഗുണങ്ങൾ അവരുടെ കവിതകളിലും പ്രതിഫലിച്ചു കാണാം. വിവിധങ്ങളായ കേരളീയ വിനോദങ്ങളിലും, അവയുടെ ഉപയോഗത്തിനായിട്ടു രചിക്കപ്പെട്ടിട്ടുള്ള പാട്ടുകളിലും നിന്നു് അവരുടെ ജീവിതക്രമങ്ങൾ, സ്വഭാവം, നടപടികൾ മുതലായവയെപ്പറ്റി നമുക്കു ഗ്രഹിക്കാം.
ചൊല്ലുവോം മെയ്ചൊൽതഴപ്പു്
കള്ളരുന്തിടുവതുമില്ലോം
കൊണ്ടറപ്പറണവകൈ
യോരുവകയുമുൺപതില്ലോം.”
ഇത്യാദി പാട്ടിൽനിന്നു് അന്നത്തെ നാകന്മാർ ജ്ഞാനികളും ധർമ്മനിഷ്ഠന്മാരും, മദ്യം മാസം മുതലായവ ഭക്ഷിക്കാത്തവരും, പരസ്ത്രീകളെ ദർശിക്കപോലും ചെയ്യാത്തവരും, ചോദിച്ചാലില്ലെന്നു പറയാൻ സംഗതി വന്നാൽ പ്രാണത്യാഗം ചെയ്യുന്നവരും ആയിരുന്നുവെന്നു കാണുന്നു. ഇതു് യുധിഷ്ഠിരന്റെ അശ്വമേധത്തെ അധികരിച്ചു രചിക്കപ്പെട്ടിട്ടുള്ള ഒരു പ്രാചീനഗാനത്തിന്റെ അംശമാണു്. തിറ വാങ്ങാനായി തെക്കൻ ദിക്കുകളിലെക്കു പുറപ്പെട്ട അർജ്ജുനന്റെ അടവുകളൊന്നും നാകന്മാരുടെ അടുക്കൽ പറ്റാതിരുന്നതുനിമിത്തം വിമനസ്തരായി ധർമ്മപുത്രരുടെ അടുക്കൽ ചെന്നു്, അവരോടു് യുദ്ധം ചെയ്വാൻ അനുവാദം ചോദിച്ചപ്പോൾ, അദ്ദേഹം അതിനു സമ്മതിച്ചില്ല. ധർമ്മിഷ്ഠന്മാരും സത്യവാദികളും ശൂരന്മാരുമായ നാകന്മാരോടു പടവെട്ടാൻ ഒരുമ്പെടുന്നതു വിഹിതമല്ലെന്നു് അദ്ദേഹം ഉപദേശിച്ചുവത്രേ. നാകന്മാർ അർജ്ജുനനോടു പറഞ്ഞ വാക്കുകളിൽ ചിലതിനേയാണു് മുകളിൽ ഉദ്ധരിച്ചിരിക്കുന്നതു്.
അറന്താനേ കരുവി [17] യാന നാകത്താരേ
അറന്താനേ ഉള്ളമാന നാകത്താരേ
അറന്താനേ കടവുളാന നാകത്താരേ
അറന്താനേ ഉലകമാന നാകത്താരേ
അറന്താനേ എവൈയുമാന നാകത്താരേ
ഉൾത്തിടമേ യുരുവാന നാകത്താരേ
കൈത്തിട [18] മേ കരുവാന നാകത്താരേ
മെയ്ത്തിടമേ മേനി [19] യാന നാകത്താരേ
പൊയ്ത്തിടരേ [20] പൊടിയാക്കും നാകത്താരേ
എത്തിശൈയും പുകൾക്കൊണ്ടു് നാകത്താരേ
ചിത്തി [21] മുത്തി [22] കൈകണ്ട നാകത്താരേ
വില്ലാളി വീരനാന നാകത്താരേ
വിരുതുകെട്ടി പടൈ വെല്ലും നാകത്താരേ
പുല്ലെന [23] വെല്ലാം തുറക്കും [24] നാകത്താരേ”
ഈ ഗാനത്തിൽ നാകന്മാരെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതെല്ലാം അക്ഷരംപ്രതി ശരിയാണെന്നു്, അവരെപ്പറ്റി പിൽക്കാലങ്ങളിൽ പാശ്ചാത്യന്മാർ പറഞ്ഞിട്ടുള്ളതിൽ നിന്നു തെളിയുന്നു. [25]
കുട്ടികളുടെ വിനോദഗാനങ്ങൾ പോലും കേരളീയരുടെ സത്യനിഷ്ഠയ്ക്കു് ഉപലക്ഷകമായിരിക്കുന്നു. ഈക്കീക്കിത്തമ്പലം എന്നൊരു വിനോദം അതിപുരാതനകാലം മുതല്ക്കേ കേരളത്തിൽ നടപ്പുണ്ടു്. കുറേ മണൽ കൂട്ടി അതിൽ ഒരു ചെറിയ ഈർക്കിൽ മുറി ഒളിച്ചുവെയ്ക്കുന്നു. മറ്റൊരു കുട്ടി അതിനെ കണ്ടുപിടിക്കാൻ നോക്കീട്ട് ഫലിക്കാത്ത പക്ഷം ആദ്യത്തെ കുട്ടി അവനെ കണ്ണുപൊത്തി ദൂരത്തു് ഒരു സ്ഥലത്തു കൊണ്ടുപോയി വിടുന്നു. സമാധാനരക്ഷ പഴയ കാലങ്ങളിൽ നായന്മാരുടെ ജോലി ആയിരുന്നതിനാൽ, അവരുടെ കുട്ടികൾ കള്ളം തെളിയിക്കുന്നതിനു ബാല്യദശയിലെ ശീലിച്ചുവന്നതു സ്വാഭാവികമായിരുന്നു. ആ വിഷയത്തിൽ പരാജിതന്മാരാകുന്നതു വലിയ കുറവാണെന്നു സൂചിപ്പിച്ചു്, ഈ കളി അവർക്കു് ഉന്മേഷവും നൽകിവന്നു.
മോഷണം ഒരു വലിയ പാതകമായി ഗണിക്കപ്പെട്ടിരുന്നുവെന്നു്, അറുപ്പൊത്തിറുപ്പോത്തിക്കളിയിൽനിന്നു് മനസ്സിലാക്കാം.
അറുപ്പാൻ പന്തലിൽ പന്ത്രണ്ടാന പടി കടന്നു
ചീപ്പു കണ്ടില്ല, ചിറ്റാട കണ്ടില്ല,
കോതിമുടിഞ്ഞ തലമുടി കണ്ടില്ല
ആരെടുത്തു? കോതയെടുത്തു. കോതേടെ കയ്യീന്നു തട്ടിപ്പറിച്ചു.
പണ്ടാരത്തോക്കും പടയും വരുമ്മുമ്പേ എന്റെ
കുഞ്ഞിന്റെ കാലോ കയ്യോ ഒന്നു കള.”
കേരളീയർ പൊതുവെ ശൈവന്മാരായിരുന്നുവെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മിക്ക ഗാനങ്ങളിലും ശിവസ്തുതിയാണു് ആദ്യമായി കാണുന്നതു്. വേദാന്ത തത്വങ്ങൾ കേരളീയരുടെ ഇടയ്ക്കു പ്രചരിപ്പിച്ചതു് കേരളീയബ്രാഹ്മമരാണെന്നു പലരും വിശ്വസിച്ചുപോരുന്നുണ്ടു്. എന്നാൽ സംഘകാലത്തിനു മുമ്പും പിമ്പും ഉണ്ടായ ദ്രാവിഡകവികളാണു് ഈ സംഗതിയിൽ കേരളീയർക്കു് മാർഗ്ഗദർശികളായിരുന്നതെന്നു തീർച്ച പറയാവുന്നതാണു്. വെറും വിനോദങ്ങൾക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഗാനങ്ങളിൽപോലും വേദാന്തതത്വങ്ങൾ അന്തർഭവിച്ചിരിക്കുന്നു. ഒന്നുരണ്ടു ഉദാഹരണങ്ങൾ മാത്രം എടുത്തുകാണിക്കാം.
കണ്ടാരുൾവെളികോളരിയേ, കാണാതോർക്കിരുൾ കോളരിയേ
ഒമ്പതു വായ്ക്കൂട്ടിൽ മുകടുള്ളത്തുറ്റുവിളങ്കിയ കോളരിയേ,
ആറും താണ്ട ച്ചെന്നാലക്കരെയരൺമനൈമേവിന കോളരിയേ”
വള്ളുവൻപാട്ടു വേദാന്തപരമാണെന്നു് മുമ്പു് പറഞ്ഞിട്ടുണ്ടല്ലോ. ഇനി കോനാർപാട്ടു് ഒന്നു നോക്കുക.
കൊണ്ടു നടിച്ചു കൂത്താടുവീരേ!
മാനമെനക്കോട്ട പോടു വീരേ!
മാലറ്റു മാവിൻപം കൂടുവീരേ!
തീയും പുനലും വളി വീശുമ്പം
മണ്ണും കലർന്തു മടമ്പിക്കെട്ടി
വീട്ടിലിരിക്കും നർപ്പേരനാരേ
പാടുവീർ, പാടുവീർ, പാവലരേ.”
ഇതും വേദാന്തപരം തന്നെ. താഴെ ഉദ്ധരിച്ചിരിക്കുന്ന പെരുമ്പെട്ടിപ്പാട്ടും അങ്ങിനെതന്നെ.
തേനൂറിവന്തു തെളിന്തിരുക്കും പെരുമ്പെട്ടി,
മാനമറ്റത്തുയർക്കുമാളാപ്പെരുമ്പെട്ടി,
മണ്ണു വിണ്ണു മറ്റനൈത്തു മടംകും പെരുമ്പെട്ടി.”
വേദാന്തതത്വങ്ങൾ അതിപുരാതനകാലത്തേ കേരളീയരുടെ ഇടയ്ക്കു് പ്രചരിച്ചുവെങ്കിലും, മായാവാദത്തിനു് അടിമപ്പെട്ടു് അവർ ജീവിതത്തെ വലിയ ഭാരമായി ഗണിച്ചിരുന്നില്ല. അവർ സദാ ഉത്സാഹശീലന്മാരും പ്രസന്നരും ആയിരുന്നു. പോരിനു പുറപ്പെടുന്ന അവസരത്തിൽപ്പോലും, അവർ വെടി പറഞ്ഞുവന്നു. ഉത്സവം കാണാൻ പോകുംപോലെയായിരുന്നു യുദ്ധത്തിനുള്ള ഒരുക്കവും പുറപ്പാടും.
പഴയപാട്ടുകളെ സ്വയം ശേഖരിച്ചു വെയ്ക്കുന്നതിനോ, അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനോ ഇന്നത്തെ കേരളീയർ ശ്രമിക്കാത്തതു വലിയ കഷ്ടമാണു്. ഈ വിഷയത്തിൽ സരസഗദ്യകാരനായ മിസ്റ്റർ സി. പി. ഗോവിന്ദപ്പിള്ള ചെയ്തിട്ടുള്ള ശ്രമം സർവഥാശ്ലാഘാർഹമാകുന്നു. കേരളീയചരിത്രത്തിന്റെ ഇരുളടഞ്ഞമൂലകളിൽ വെളിച്ചം പതിപ്പിക്കുന്ന ഇത്തരം ഗാനങ്ങൾ സാഹിത്യരസം കുറഞ്ഞവയാണെന്നിരുന്നാലും ചരിത്രകാരന്റെ ദൃഷ്ടിയിൽ അമൂല്യസമ്പത്തുകൾ തന്നെയാണു്.
‘അവ്വ’ എന്നു പറഞ്ഞിരിക്കുന്നതു് സരസ്വതിയെ ഉദ്ദേശിച്ചാണെന്നു് ഭാഷാചരിത്രകാരൻ പ്രസ്താവിച്ചിരിക്കുന്നതു് ശരിയല്ല.
ഇത്യാദി വേറൊരു ജാതി വഞ്ചിപ്പാട്ടാകുന്നു.
അനുബന്ധം“എ” നോക്കുക.
ഈ സാഹിത്യവും ഹാലസ്യകഥയോടു യോജിച്ചിരിക്കുന്നു.
അനുബന്ധം “ബി” നോക്കുക.
വ്യംഗ്യവ്യാഖ്യാകാരൻ പെരിയാറ്റിന്റെകരയിൽ പരമേശ്വരമംഗലം എന്ന സ്ഥലത്തുള്ള ഒരു നമ്പൂരിയാകുന്നു. ‘കാലേഽഥേതി വർത്തമാനേ കസ്മിംശ്ചിദഹ്നി പ്രാതരുർത്ഥായ ദൃഷ്ടപരമേശ്വരമംഗലസ്ഥ പരമപുരുഷേണ പ്രാപ്താത്മ മന്ദീരാളീന്ദദേശപ്രക്ഷാളിതകരചരണേന… … മയം കേരളേശ്വര വചനകാരീകശ്ചിൽ ബ്രഹ്മബന്ധൂ സരലക്ഷ്യത മയാമുനാസഹ… … നാവാ ചൂർണ്ണികാസരിദ്വാഹ്യമാനയാ സത്വരം മഹോദയപുരം ഗമ്യതേസ്മ.
Taken from the appendix to Bhasa’s works, a criticism by Mr. A. Krishna Pisharody.
കയ്മൾ.
നംപൂരി.
എമ്പ്രാൻ.
ഥ പ്രഥനം ദാനന്ദം ഈ രണ്ടു വാക്കുകളും ഈ പദ്യത്തിൽ ഇല്ലെന്നു വിചാരിച്ചുകൊള്ളണം; “വക്യാ” നിരന്വയമാണു്. ബാക്കി എടുത്താൽ ദളിതദാനവും കലിതനന്ദാനന്ദം ദേവക്യാഃ തനയം വന്ദേ” എന്നു കിട്ടും.
പനസം=ചക്ക. പനസി=ചക്കി. ദശം=പത്തു്. ദശയാം=പത്തായത്തിൽ. പാശം=കയറു്. പാശി=കയറി.
യാവനൊരുത്തനാൽ ജഗതി ഗതശുക്കായും അജരയായും ഭവിക്കുന്നു. കവികൾ യാവനൊരുവന്റെ ഭീഷണമായും അധീകങ്കവയസ്സായും ഇരിക്കുന്ന ജന്യത്തെ സ്തുതിക്കുന്നു. ആ ഗജരാജഗതിയായ രാജവരൻ ഭവിക്കുന്നു.
ഭട്ടതിരിയുടെ ജനനസ്ഥലം തിരുനാവായിൽ ആയിരുന്നെന്നും, ചെമ്രവട്ടത്തു ശാസ്താവിനെ മുടങ്ങാതെ ഭജിച്ചുകൊണ്ടു വരവേ, ഒരു ദിവസം ക്ഷേത്രദർശനത്തിനു് സമയം വൈകിപ്പോയതിനാൽ, മാർഗ്ഗമദ്ധ്യേ ശാന്തിക്കാരനെ കണ്ടുവെന്നും “നട അടച്ചിട്ടില്ല; മലരും പഴവും നിവേദിച്ചുവെച്ചിട്ടുണ്ടു്” എന്നു ശാന്തിക്കാരൻ പറഞ്ഞതനുസരിച്ചു് അദ്ദേഹം ദർശനം നടത്തിയിട്ടു് മലരും പഴവും തിന്നുവെന്നും, തിരിച്ചു പോരുംവഴി ശാന്തിക്കാരന്റെ ഭാര്യാഗൃഹമായ വാര്യത്തു കേറി അല്പം വിറകെടുത്തപ്പോൾ, അതു് വാരസ്യാർ യദൃച്ഛയാ കണ്ടു്, എന്തിനു് വിറകെടുത്തു? എന്നു ചോദിച്ചുവെന്നും, മറ്റും ഈഷൽ ഭേദത്തോടുകൂടിയും ഈ കഥ ചില ദിക്കുകളിൽ പ്രചരിച്ചിട്ടുണ്ടു്. ശാന്തിക്കാരന്റെ രൂപത്തിൽ വഴിയിൽ കണ്ടതു് സാക്ഷാൽ ശാസ്താവണത്രേ.
അനുബന്ധം ‘സി’ നോക്കുക. അവിടെ കല്യാണക്കളി, കയ്യാങ്കളി, കൈകൊട്ടിക്കളി, കമ്പടിക്കളി ഇവയെപ്പറ്റി സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ടു്.
കണിതുള്ളൽ, ഗന്ധർവൻപാട്ടു് മുതലായവ.
ഇന്ദ്രീയം.
കൈയൂക്കു്.
അഴകു്.
കള്ളന്മാർ.
സിദ്ധി.
മുക്തി.
പുല്ലെന്നപോലെ.
ത്യജിക്കും.
കൊച്ചിരാജാവിന്റെ കീഴിൽ അമ്മാച്ചി എന്നും നായർ എന്നും വിളിക്കപ്പെടുന്ന ഒട്ടു വളരെ പ്രമാണികൾ ഉണ്ടെന്നും അവർ രാജാവിന്റെ മാനത്തെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രാണൻ പോലും ബലികഴിക്കുന്നുവെന്നും പർച്ചാസ് പറഞ്ഞിരിക്കുന്നു.
ഈ പാട്ടു് വളരെ പുരാതനമാണെന്നു് അഭിപ്രായമില്ല.
സിംഹമേ.