images/tkn-jeevitham-cover.jpg
Lars Tiller painting, a painting by Lars Tiller (1924–1994).
രംഗം 3
വേണുവിന്റെ വീടു്. നവീനരീതിയിലുള്ള ഉപകരണങ്ങളും അലങ്കാരവസ്തുക്കളും നിറഞ്ഞ പൂമുഖം. ഗീതയും മോഹനനും വിട്ടുവിട്ടു രണ്ടു കസേരകളിലിരുന്നു പഠിക്കുന്നു.

ഗീത:
(പദ്യം ചൊല്ലുന്നു)
‘നിയ്യിതു കാണ്‍കൊരാണ്‍കുഞ്ഞിതാ തൻകുഞ്ഞി-
ക്കയ്യിൽ ചെറിയ പാല്പാത്രവുമായ്
പയ്യിനെക്കാലേ കറന്നീടുമമ്മതൻ-
മെയ്യിൽ വലംവശം ചാരിനില്പൂ.’
(കാണാപ്പാഠമാക്കാനുള്ള ഉദ്ദേശ്യത്തോടുകൂടി വീണ്ടും ആദ്യത്തെ രണ്ടു വരി ചൊല്ലുന്നു.)
‘നിയ്യിതു കാണ്‍കൊരാണ്‍കുഞ്ഞിതാ തൻകുഞ്ഞി-
ക്കയ്യിൽ ചെറിയ പാലപാത്രവുമായ്’
മോഹനൻ:
(പരിഹാസസ്വരത്തിൽ)
‘നിയ്യിതു കാണ്‍കൊരു പെൺപൂതം പുസ്തക-
ക്കയ്യുമലറുന്ന തൊണ്ടയുമായ്’
ഗീത:
(മോഹനൻ കാണാതെ മുഖം പുസ്തകംകൊണ്ടു മറച്ചു പിടിച്ചു രസിക്കുന്നു… എന്നിട്ടു് ഒന്നും ശ്രദ്ധിക്കാത്ത മട്ടിൽ വീണ്ടും ചൊല്ലുന്നു.)
‘പയ്യിനെക്കാലേ കറന്നീടുമമ്മതൻ-
മെയ്യിൽ വലംവശം ചാരിനിൽപൂ.’
മോഹനൻ:
(കസേരയിൽ ആടിക്കൊണ്ടു് അനുകരിക്കുന്നു)
ഉമ്മറപ്പൂമുഖത്തിട്ട കസ്സേരയിൽ
‘ബൊമ്മ’പോലങ്ങനെ കുത്തിരിപ്പൂ.
ഗീത:
(ഒന്നും കേൾക്കാത്തമട്ടിൽ വീണ്ടും ചൊല്ലുന്നു.)
‘നിയ്യിതു കാണ്‍കൊരാണ്‍കുഞ്ഞിതാ തൻകുഞ്ഞി-
ക്കയ്യിൽ ചെറിയ പാല്പാത്രവുമായ്.
പയ്യിനെക്കാലേ കറന്നീടുമമ്മതൻ-
മെയ്യിൽ വലംവശം ചാരിനില്പൂ.’
മോഹനൻ:
(വീണ്ടും അനുകരിക്കുന്നു.)
നിയ്യിതു കാൺകൊരു പെൺപൂതം പുസ്തക-
ക്കയ്യുമലറുന്ന തൊണ്ടയുമായ്!
ഉമ്മറപ്പൂമുഖത്തിട്ട കസേരയിൽ
‘ബൊമ്മ’പോലങ്ങനെ കുത്തിരിപ്പൂ.
ഗീത:
(തലയുയർത്തി ചൊടിച്ച മട്ടിൽ) വേണ്ടാ, മോഹൻ!
മോഹനൻ:
(ഒന്നുമറിയാത്ത മട്ടിൽ) എന്താ, ഗീതേ?
ഗീത:
എന്നെ പഠിക്കാൻ സമ്മതിക്കാഞ്ഞാലുണ്ടല്ലോ.
മോഹനൻ:
നീയല്ലേ എന്നെ പഠിക്കാൻ സമ്മതിക്കാത്തതു്?
ഗീത:
ഞാനെന്താ ചെയ്തതു്?
മോഹനൻ:
ഇങ്ങനെ ഉറക്കെ ചൊല്ലി ബഹളം കൂട്ട്യാൽ മറ്റുള്ളവരെങ്ങന്യാ പഠിക്ക്യാ?
ഗീത:
മോഹൻ പതുക്ക്യാണോ ചൊല്ലിയതു്?
മോഹനൻ:
ഗീതയല്ലേ ഉറക്കെ ചൊല്ലിയതു്?
ഗീത:
ഞാൻ ഇനീം ഉറക്കെച്ചൊല്ലും.
മോഹനൻ:
ഞാനും ചൊല്ലും.
ഗീത:
ഞാൻ അച്ഛനോടു് പറയും.
മോഹനൻ:
എന്തു പറയും?
ഗീത:
മോഹനൻ ബഹളം കൂട്ടീട്ടു പഠിക്കാൻ കഴിഞ്ഞില്ലാന്നു്. അപ്പോൾ അച്ഛൻ മോഹനനെ തല്ലും.
മോഹനൻ:
സത്യം പറഞ്ഞാൽ അമ്മാമ തല്ലില്ല: ഞാൻ സത്യം പറയും.
ഗീത:
എന്തു സത്യം?
മോഹനൻ:
നിന്റെ ശബ്ദം കൊണ്ടു് ഇവിടെ ഇരിക്കാൻ വയ്യാന്നു്…
ഗീത:
അച്ഛൻ വിശ്വസിക്കില്ല.
മോഹനൻ:
നിന്റെ ശബ്ദം കേട്ടാൽ ആരും വിശ്വസിക്കും.
ഗീത:
അച്ഛനെന്നെ തല്ലില്ല.
മോഹനൻ:
അതെന്താ?
ഗീത:
ഞാൻ അച്ഛന്റെ ഒറ്റ മകളാണു്.
മോഹനൻ:
ഓ നിന്റെ പുളൂസ്സ്… നിനക്കു മര്യാദയ്ക്കു് ഇരുന്നു പഠിക്കണോ?
ഗീത:
വേണം.
മോഹനൻ:
എന്നാൽ പതുക്കെ ചൊല്ലിക്കോളൂ.
ഗീത:
മോഹനൻ ഉറക്കെ ചൊല്ലോ?
മോഹനൻ:
ഇല്ല:
ഗീത:
എന്നാൽ ഞാനും ചൊല്ലില്ല, പഠിച്ചോളൂ.
മോഹനൻ:
ഉം
രണ്ടുപേരും മൗനമായി വായിച്ചുകൊണ്ടിരിക്കുന്നു. അല്പനേരം അങ്ങനെ വായിച്ചപ്പോൾ മോഹനന്റെ കുസൃതിപുരണ്ട നോട്ടം ചുറ്റുപാടും ഓടിനടക്കുന്നു. ആ നോട്ടം, ചുമരിൽ ഒരു ഭാഗത്തു പറ്റിനിന്നു രാമനാമം ജപിക്കുന്ന ടൈംപീസിൽ ചെന്നു തറയ്ക്കുന്നു. ഉടനെ എന്തോ കുസൃതി കണ്ടെത്തിയമാതിരി എഴുന്നേറ്റു പോകുന്നു. തിരിച്ചുവന്നു് കസേരയെടുത്തു ചുമരോടടുപ്പിച്ചിട്ടു് അതിൽ കേറിനിന്നു് ടൈംപീസെടുക്കുന്നു. അതെടുത്തു് എന്തൊക്കെയോ തിരിച്ചും മറിച്ചും പരിശോധിക്കുന്ന തിരക്കിൽ അലാറം അടിക്കാൻ തുടങ്ങുന്നു. ഉടനെ ടൈംപീസോടുകൂടി കസേരയിൽനിന്നു് താഴോട്ടു് ചാടുന്നു. പരിഭ്രമിക്കുന്നു. ഗീത എഴുന്നേറ്റു് തിരിഞ്ഞു നോക്കുന്നു. മോഹൻ അലാറം അടിക്കുന്ന ടൈംപീസുമായി ഓടിവരുന്നു.

മോഹനൻ:
(അതു തിരിച്ചും മറിച്ചും ഞെക്കിയും കുലുക്കിയും പരിഭ്രമിച്ചുംകൊണ്ടു്) ഗീതേ, അയ്യോ, ഗീതേ അമ്മാമ ഇപ്പഴ് കടന്നുവന്നാൽ എന്നെ കൊല്ലും.
ഗീത:
(രണ്ടു കൈയും കൂപ്പി) ഈശ്വരാ അച്ഛൻ ഇപ്പഴ് വരണേ! (എന്നു പ്രാർഥിക്കുന്നു)
മോഹനൻ:
ഗീതേ, നിനക്കൊരിത്തിരി ദയയില്ല. ഇതാ, ഇതെന്നു നിർത്തു.
ഗീത:
എനിയ്ക്കറിയില്ല എന്തിനതെടുക്കാൻ പോയി?
മോഹനൻ:
അയ്യോ, ഈശ്വരാ! (നാലുപാടും തിരിഞ്ഞുനോക്കി പരിഭ്രമിച്ചു ഗീതയുടെ മേശപ്പുറത്തു ടൈംപീസു വെക്കുന്നു.)
ഗീത:
അയ്യേ നല്ല കാര്യം. (ടൈംപീസെടുക്കുന്നു) ഇതെന്റെ മേശപ്പുറത്താ വെയ്ക്കുന്നതു്? (മോഹനന്റെ മേശപ്പുറത്തു വെക്കുന്നു.) എനെ തല്ലു കൊള്ളിക്കാനുള്ള സൂത്രാണു്, അല്ലേ?
മോഹനൻ:
(പാരവശ്യത്തോടെ) അയ്യോ അല്ല, ഗീതേ; ഇതു് നില്ക്കുന്നില്ലല്ലോ. (പരിഭ്രമിച്ചു് അങ്ങട്ടുമിങ്ങട്ടും ഓടുന്നു. ഉടനെ അലാറം നില്ക്കുന്നു. മോഹനൻ ആശ്വസിച്ചു്, ചുണ്ടു നാവു കൊണ്ടു് നനച്ചു് അല്പനേരം സ്തംഭിച്ചുനില്ക്കുന്നു.)
ഗീത:
എന്താ മിഴിച്ചു നില്ക്കുന്നതു്? വേഗം അവിടെ കൊണ്ടു വച്ചേയ്ക്കൂ. അച്ഛൻ വരാറായി.
മോഹനൻ ടൈംപീസെടുത്തു് ധൃതിയിൽ പോകുന്നു. കസേരയിൽ കയറിനിന്നു ടൈംപീസ് വെക്കാൻ ഭാവിക്കുന്നു. ഗീത ഇരുന്നു പഠിക്കാനും തുടങ്ങുന്നു. ഈ ഘട്ടത്തിൽ മോഹനന്റെ അമ്മാവനും ഗീതയുടെയും വേണുവിന്റെയും അച്ഛനുമായ കൃഷ്ണക്കുറുപ്പു്—റിട്ടയേർഡ് പോലീസ്ഇൻസ്പെക്ടർ—കടന്നുവരുന്നു. ഒരു വെള്ള സില്ക്കിന്റെ ഷർട്ട്, മല്ലുമുണ്ടു്; സില്ക്കുവേഷ്ടികൊണ്ടു തലയിൽ വാലുവെച്ചൊരു കെട്ടു്. കൈയിൽ അറ്റം വളഞ്ഞ ഒരു കൂറ്റൻ മലാക്കാച്ചൂരൽ, സിംഹവടിവും ക്രൂരമായ നോട്ടവും. കടന്നുവരുമ്പോൾത്തന്നെ മോഹനൻ ടൈംപീസ് കൈയിലെടുത്തു് കസേരയിൽ നില്ക്കുന്നതായി കാണുന്നു. തീപ്പറക്കുന്ന നോട്ടത്തോടുകൂടി ചൂരൽ നിലത്തു് ഊക്കിൽ കുത്തുന്നു. ശബ്ദം കേട്ടു മോഹനനും ഗീതയും ഒപ്പം ഞെട്ടിത്തിരിഞ്ഞു നോക്കുന്നു. മോഹനൻ അടിമുടി ഭയംകൊണ്ടു വിറയ്ക്കുന്നു.

കൃഷ്ണക്കുറുപ്പു്:
എന്തെടാ അതു്? ഏ? (തീപറക്കുന്ന നോട്ടത്തോടെ പല്ലുകടിച്ചു മുൻപോട്ടടുക്കുന്നു. മോഹനൻ നിന്നു പരുങ്ങുന്നു.) എന്താ മിണ്ടാൻ വയ്യേ? (അടുത്തുചെന്നു ചെവി പിടിച്ചു താഴെ ഇറക്കി മുൻപോട്ടു കൊണ്ടുവന്നു ചോദ്യം ചെയ്യുന്നു.) ഉം, സത്യം പറഞ്ഞോ, എന്തിനേ അതെടുത്തതു്?
മോഹനൻ:
(ചെവി പിടിച്ച ഭാഗത്തേക്കു് അല്പം ചരിഞ്ഞു് മുഖം വികൃതമാക്കി) ഞാൻ… പിന്നെ… അതു്…
കൃഷ്ണക്കുറുപ്പു്:
ക്ഷണത്തിൽ സത്യം പറഞ്ഞോ. (ചെവിയുടെ പിടിത്തം ഒന്നുകൂടി മുറുക്കുന്നു.)
മോഹനൻ:
(കരയുന്നു) അയ്യോ, അയ്യോ! ഞാനതു് പിന്നെ…
ഗീത മറുവശത്തുനിന്നു് അച്ഛൻ കാണാതെ ചില ആംഗ്യമെല്ലാം കാണിക്കുന്നു.

കൃഷ്ണക്കുറുപ്പു്:
വേഗത്തിൽ സത്യം പറയുന്നതാണു് നല്ലതു്. (പല്ലുകടിച്ചു കൊണ്ടു്) നീ പറയില്ലേ?
മോഹനൻ:
പറയാം.
കൃഷ്ണക്കുറുപ്പു്:
നിനക്കു നിന്റെ ഈ ചെവി ആവശ്യമുണ്ടോ? (പിടിത്തം മുറുക്കുന്നു) എങ്കിൽ വേഗം പറഞ്ഞോ?
മോഹനൻ:
(കരയുന്നു) അതു… ഞാൻ… എടുത്തു. പിന്നെ…
ഗീത:
(മെല്ലെ വിളിക്കുന്നു) അച്ഛാ… അച്ഛാ…
കൃഷ്ണക്കുറുപ്പു്:
(സഗൗരവം) എന്താ?
ഗീത:
(അടുത്തുചെന്നു കുറച്ചൊരു കൊഞ്ചിക്കുഴച്ചലോടെ) അതോ, അച്ഛാ ഞാൻ പറയം.
കൃഷ്ണക്കുറുപ്പു്:
വേണ്ട, അവർതന്നെ പറയട്ടെ.
ഗീത:
അച്ഛാ; അവൻ പേടിച്ചിട്ടു പറയാത്തതാണു്.
കൃഷ്ണക്കുറുപ്പു്:
എന്താ കേൾക്കട്ടെ.
ഗീത:
അതേ, അച്ഛാ, ഞാൻ പറഞ്ഞു സമയം എട്ടരകഴിഞ്ഞെന്നു്. മോഹൻ പറഞ്ഞു, ഏഴരയാ കഴിഞ്ഞതെന്നു്. ഞങ്ങൾ പന്തയം വെച്ചു. എന്നിട്ടു ചെന്നു നേക്കാൻ പോയപ്പോഴാ അച്ഛൻ വന്നതു്.
കൃഷ്ണക്കുറുപ്പു്:
ഇത്രയേയുള്ളു! എന്നാൽ അതു് തുറന്നു പറഞ്ഞുകൂടേ, കഴുതേ? (ചെവി ഒന്നുകൂടി മുറുക്കിവിടുന്നു) എന്തെങ്കിലും ചോദിച്ചാൽ കള്ളന്റെ ലക്ഷണം കാണിക്കും. (മോഹൻ തലയും താഴ്ത്തി ഒരു ഭാഗത്തു നില്ക്കുന്നു.) ഫോ, ചെന്നിരുന്നു പഠിക്കു്. (വടിയുംകുത്തി അകത്തേക്കു് പോകുന്നു.)
മോഹനനും ഗീതയും പഴയപടി ഇരുന്നു പഠിക്കാൻ തുടങ്ങുന്നു. മോഹനൻ അമ്മാമൻ പോയവഴി കള്ളക്കണ്ണിട്ടു നോക്കുന്നു. ഗീത പതുക്കെ എണീറ്റു മോഹനനെ സമീപിക്കുന്നു.

ഗീത:
ചെവി നൊന്തോ, മോഹൻ?
മോഹനൻ:
ഇല്ല ഗീതേ.
ഗീത:
എന്തു്? മോഹനനു തീരേ വേദനിച്ചില്ല?
മോഹനൻ:
(കണ്ണിറുക്കിക്കൊണ്ടു്) ഇല്ല; എന്റെ ചെവി ചെത്തിയാലും എനിക്കു് വേദനയില്ല. അമ്മാമ പിടിച്ചു പിടിച്ചു തഴമ്പു കെട്ടിയിരിക്കുന്നു.
ഗീത:
(ചെവി തൊട്ടുനോക്കി) നേരാണു്, എന്തൊരു പരുക്കൻ ചെവി. പിന്നെ എന്തിനേ കരഞ്ഞതു്?
മോഹനൻ:
(പതുക്കെ) ഇദ്ദാ ഇതു നീ മിണ്ടല്ലേ. വേദനയില്ലെന്നറിഞ്ഞാൽ അമ്മാമ അതു് നിർത്തി മറ്റെന്തെങ്കിലും തുടങ്ങും.
ഗീത:
അച്ഛന്റെ വിശ്വാസം മോഹനു ചെവിക്കാണു് വല്യ വേദനയെന്നാ.
മോഹനൻ:
എന്റെ മരണക്കളികൊണ്ടു് അമ്മാമയെ ഞാനങ്ങന്യാ വിശ്വസിപ്പിച്ചതു്. നീയെന്നെ രക്ഷിച്ചു. ഗീതേ എനിക്കു് അമ്മാമയോടു് ഒരു നുണയും പറയാൻ തോന്നിയില്ല.
ഗീത:
അതല്ലേ അച്ഛനോടു് ഞാൻ കേറിപ്പറഞ്ഞതു്! അച്ഛനോടു കളവുപറയാൻ എളുപ്പമാണു്. ചോദിക്കുമ്പോൾ പരുങ്ങരുതു്. റെഡി റെഡിയായിട്ടു് ഉത്തരം പറയണം.
മോഹനൻ:
ഗീതേ, നീയിന്നു ചെയ്ത ഉപകാരം ഞാൻ മറക്കില്ല. ഇടയ്ക്കിടയ്ക്കു് പിണങ്ങിയാലും നിനക്കെന്നോടു് സ്നേഹാണു്.
ഗീത:
(അകലെ നോക്കി) അതാ അച്ഛൻ വരുന്നു. വേഗം പഠിച്ചോളൂ.
മോഹനൻ ഓടിച്ചെന്നു കസേരയിലിരിക്കുന്നു. രണ്ടുപേരും പിറുപിറുക്കുന്നു. കൃഷ്ണക്കുറുപ്പു് തിരിച്ചുവരുന്നു. വേഷ്ടിയും വടിയും ഇത്തവണ കാണാനില്ല. കടന്നുവന്ന ഉടനെ രണ്ടുപേരെയും മാറിമാറി നോക്കുന്നു.

കൃഷ്ണക്കുറുപ്പു്:
ഗീതേ. (ഗീത തലപൊക്കി നോക്കുന്നു) വേണു ഇവിടെ ഇല്ലേ?
ഗീത:
ഉണ്ടച്ഛാ… ഏട്ടൻ വായിക്ക്യാണു്.
കൃഷ്ണക്കുറുപ്പു്:
ഇനിയിന്നു പഠിച്ചതു് മതി. ചെന്നു കിടന്നോളൂ, വേണുവിനെ ഇങ്ങട്ട് പറഞ്ഞയയ്ക്കു, ഗീതേ.
ഗീതയും മോഹനനും പുസ്തകങ്ങൾ പെറുക്കിയെടുത്തു പോകുന്നു. കൃഷ്ണക്കുറുപ്പു നേരെ ചെന്നു ടൈംപീസെടുത്തു് തിരിച്ചും മറിച്ചും പരിശോധിക്കുന്നു. ചെവിടിനു് അടുപ്പിച്ചു പിടിച്ചുനോക്കുന്നു. യഥാസ്ഥാനത്തുവെച്ചു വന്നു കസേരയിലിരിക്കുന്നു. വേണു വായിച്ചുകൊണ്ടിരുന്ന ഒരു പുസ്തകത്തിന്റെ പേജുകൾക്കിടയിൽ വിരൽചേർത്തു പുസ്തകത്തിലെ കാര്യങ്ങളെക്കുറിച്ചു് എന്തോ ആലോചിച്ചു് സ്വപ്നം കണ്ടുകൊണ്ടു് വരുന്നു. അച്ചനെ കാണുന്നില്ല. കൃഷ്ണക്കുറുപ്പാവട്ടെ വേണുവിനെ അടിമുടി ഗൗരവഭാവത്തിൽ നോക്കുന്നു.

വേണു:
(അച്ചനെക്കണ്ടു്) അച്ഛനെനെ വിളിച്ചോ?
കൃഷ്ണക്കുറുപ്പു്:
വിളിച്ചു. (അല്പനേരം ആലോചിച്ചു്) നീയിന്നു വൈകിട്ടു നടക്കാൻ പോയില്ലേ?
വേണു:
പോയി.
കൃഷ്ണക്കുറുപ്പു്:
എപ്പഴേ തിരിച്ചുവന്നതു്?
വേണു:
ആറരമണിക്കു തിരിച്ചുവന്നു.
കൃഷ്ണക്കുറുപ്പു്:
നീയിന്നു് എവിടെയൊക്കെ പോയി?
വേണു:
എന്താ അച്ഛനിതൊക്കെ ചോദിക്കുന്നതു്?
കൃഷ്ണക്കുറുപ്പു്:
(അല്പം പുച്ഛഭാവത്തിൽ) എന്താ എനിക്കിതൊന്നും ചോദിക്കാൻ അധികാരമില്ലേ? ഇന്നു് അച്ഛനും മക്കളുമായിട്ടുള്ള ബന്ധം ഏതാണ്ടു് ആ മട്ടിലെത്തിയിട്ടുണ്ടു്. (എണീറ്റു്) പക്ഷേ, ഇവിടെ അതു് നടക്കില്ല… മനസ്സിലായോ?
വേണു:
(പരിഭ്രമിച്ചു്) എന്താണച്ഛാ?
കൃഷ്ണക്കുറുപ്പു്:
(ഒന്നും മിണ്ടാതെ തലയുംകുനിച്ചു് അങ്ങട്ടുമിങ്ങട്ടും നടക്കുന്നു.) നീ നടക്കാൻ പോയാൽ എങ്ങും കേറുക പതിവില്ലേ?
വേണു:
പതിവായി എങ്ങും കയറാറില്ല.
കൃഷ്ണക്കുറുപ്പു്:
ഇന്നു് എവിടെ പോയെന്നാ ചോദിച്ചതു്.
വേണു:
(അല്പനേരം ആലോചിക്കുന്നു) ഇന്നു നടക്കാൻ പോയിട്ടു് തിരിച്ചുവരുമ്പോൾ ഡിസ്പൻസറിയിൽ കയറി.
കൃഷ്ണക്കുറുപ്പു്:
പിന്നെ (ചെന്നു കസേരയിൽ ഇരിക്കുന്നു)
വേണു:
ഓരോ വർത്തമാനം പറയുന്ന കൂട്ടത്തിൽ ഡോക്ടർ നമ്മുടെ രാമൻകുട്ടിനായരുടെ രോഗത്തെപ്പറ്റി പറഞ്ഞു.
കൃഷ്ണക്കുറുപ്പു്:
(ഗൗരവമായി മൂളുന്നു) ഉം.
വേണു:
രോഗം അത്യാസന്നമാണെന്നു കേട്ടപ്പോൾ അവിടംവരെ ഒന്നു പോയി.
കൃഷ്ണക്കുറുപ്പു്:
എവിടംവരെ?
വേണു:
രാമൻകുട്ടിനായരുടെ വീടുവരെ.
കൃഷ്ണക്കുറുപ്പു്:
(വീണ്ടും എഴുന്നേല്ക്കുന്നു, നടക്കുന്നു, പെട്ടെന്നു തിരിഞ്ഞുനിന്നു്) എന്തിനേ അവിടെ പോയതു്?
വേണു:
രാമൻകുട്ടിനായർക്കു് രോഗം അത്യാസന്നമാണെന്നു് കേട്ടിട്ടു്.
കൃഷ്ണക്കുറുപ്പു്:
അതുകൊണ്ടു് നിനക്കെന്താ?
വേണു:
അച്ഛന്റെ കുടുംബവുമായിട്ടു് രാമൻകുട്ടിനായരുടെ കുടുംബം ഒരുകാലത്തു വേഴ്ചയിലായിരുന്നുവെന്നു ഞാൻ കേട്ടിട്ടുണ്ട്
കൃഷ്ണക്കുറുപ്പു്:
നീ കേട്ടതമല്ലേ, കണ്ടിട്ടില്ലല്ലോ? എന്നാൽ ആ വേഴ്ചയും ബന്ധവുമൊക്കെ എന്റെ ഈ കണ്ണുകൊണ്ടുതന്നെ ഞാൻ കണ്ടിരിക്കുന്നു. ദുഷിച്ച ആ വേഴ്ച അവസാനിപ്പിച്ചതും ഞാനാണു്… മനസ്സിലായോ?
വേണു:
(മനസ്സിലാവാത്ത ഭാവത്തിൽ മൂളുന്നു) ഉം.
കൃഷ്ണക്കുറുപ്പു്:
ഞാനവിടെ എന്നെങ്കിലും പോവുന്നതു് നീകണ്ടിട്ടുണ്ടോ?
വേണു:
ഇല്ല.
കൃഷ്ണക്കുറുപ്പു്:
എടാ പഠിച്ചതുകൊണ്ടും സദാ പുസ്തകം വായിച്ചതു കൊണ്ടും ഒരാൾ നന്നാവില്ല. ചിലതൊക്കെ അവനവന്റെ ബുദ്ധികൊണ്ടു് ആലോചിച്ചു് ചെയ്യണം.
വേണു:
ഞാനെന്താണച്ഛാ ചെയ്തതു്?
കൃഷ്ണക്കുറുപ്പു്:
നീയെന്തിനവിടെ പോയി? നടപടിദോഷംകൊണ്ടു് അവരെ ഞാനകറ്റിയതാണു്. അതൊക്കെ ആ കിഴവനും പെണ്ണും ഇന്നനുഭവിക്കുന്നുമുണ്ടു്. (വേണു മിണ്ടാതെ നില്ക്കുന്നു) തറവാട്ടുകാർക്കു് ചേരാത്ത മര്യാദയാണു് അവർക്കിഷ്ടം. എടാ, നീയവിടെ പോകുന്നതു് നിനക്കും എനിക്കും കുറച്ചിലാണു്. എന്താ മിണ്ടാത്തതു്?
വേണു:
ഒന്നുമില്ല
കൃഷ്ണക്കുറുപ്പു്:
എനി നീയവിടെ പോകരുതു്.
വേണു:
അച്ഛാ, പാവപ്പെട്ട ആ കിഴവനു് ആരും ഒരു സഹായത്തിനില്ല.
കൃഷ്ണക്കുറുപ്പു്:
ഫു കഴുതേ! എന്താ നീ പറഞ്ഞതു്? ആ കിഴവനു് ഒരാളും സഹായത്തിനില്ലെന്നോ? എടാ, ഇന്നാട്ടിൽ അങ്ങനെ പല കിഴവന്മാർക്കും സഹായം ആവശ്യമുണ്ടു്. അതൊക്കെ നിവർത്തിക്കാൻ നിന്നെക്കൊണ്ടു് സാധിക്ക്വോ?
വേണു:
രാമൻകുട്ടിനായർ അതുപോലെയാണോ, അച്ഛാ?
കൃഷ്ണക്കുറുപ്പു്:
എന്തുകൊണ്ടല്ല?
വേണു:
അദ്ദേഹവുമായി നമുക്കു ചില ബന്ധങ്ങളൊക്കെയില്ലേ?
കൃഷ്ണക്കുറുപ്പു്:
(കോപത്തോടെ) മിണ്ടിപ്പോകരുതു്. ആ ബന്ധത്തിന്റെ കഥ ഇനി ഞാൻ കേൾക്കരുതു്. ആ എരപ്പാളിയും മകളും നമ്മുടെ ബന്ധുക്കളാണെന്നു പറയാൻ നിനക്കു നാണമില്ലേ… എടാ… ഈ നാട്ടുകാർ ആ പെണ്ണിനെപ്പറ്റി എന്തൊക്കെയാണു് പറയുന്നതെന്നു നീ അറിയ്യോ?
വേണു:] അച്ഛാ, നാട്ടുകാർക്കു് ഇന്നതേ പറഞ്ഞുകൂടുവെന്നില്ല. അച്ഛനെപ്പറ്റിയും എന്നെപ്പറ്റിയുംതന്നെ അവരെന്തൊക്കെ പറയുന്നുവെന്നാരു കണ്ടു?
കൃഷ്ണക്കുറുപ്പു്:
(ഓടി വേണുവിനെ സമീപിക്കുന്നു) എന്നെപ്പറ്റിയും നിന്നെപ്പറ്റിയും പറയാൻ നാട്ടുകാർക്കു ഭ്രാന്തുണ്ടോ? എടാ, അതൊക്കെ അവരുടെ നടപടിദോഷംകൊണ്ടാണു്.
വേണു:
അച്ഛനെ ആരൊക്കെയോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാണു്. അല്ലാതെ ആ കിഴവനും മകൾക്കും ഒരു സ്വഭാവദൂഷ്യവുമുള്ളതായി എനിക്കു തോന്നീട്ടില്ല.
കൃഷ്ണക്കുറുപ്പു്:
(പൊട്ടിത്തെറിക്കുന്നു) എന്തു്? എന്താ നീ പറഞ്ഞതു്? എടാ, നിന്നെപ്പറ്റി ആളുകൾ പറയുന്നതു് ശരിയാണു്.
വേണു:
എന്നെപ്പറ്റിയോ? എന്താണച്ഛാ പറയാൻ?
കൃഷ്ണക്കുറുപ്പു്:
അതൊന്നും ഞാൻ വിസ്തരിക്കുന്നില്ല നിന്നെ ഞാൻ വിളിച്ചതു് ഇതു പറയാനാണു്; നീയിനി ആ വീട്ടിൽ കയറരുതു്.
വേണു:
(വലിയ അസ്വാസ്ഥ്യം നടിക്കുന്നു) അച്ഛാ, പിന്നെ…
കൃഷ്ണക്കുറുപ്പു്:
മിണ്ടരുതു്, ഇതിന്നെതിരായി ഒരക്ഷരം മിണ്ടിപ്പോവരുതു്. എന്റെ നിലയും വിലയും കെടുക്കാൻ ഞാൻ നിന്നെ സമ്മതിക്കില്ല.
രണ്ടുപേരും ഒന്നും മിണ്ടാതെ അല്പസമയം നില്ക്കുന്നു.

കൃഷ്ണക്കുറുപ്പു്:
പിന്നെ ഒരു കാര്യംകുടി (വേണുവിന്റെ മുഖത്തു സൂക്ഷിച്ചുനോക്കുന്നു) നീ ഇവിടെ നോക്കു്! നിനക്കു ഞാനൊരു വിവാഹം തീർച്ചപ്പെടുത്താൻ പോകുന്നു.
വേണു:
(അല്പം ഞെട്ടലോടെ) അച്ഛാ, എനിക്കിപ്പഴ് വിവാഹം വേണ്ടാ.
കൃഷ്ണക്കുറുപ്പു്:
എന്തു്?
വേണു:
വേണ്ടച്ഛാ, ഇപ്പഴ് വേണ്ടാ.
കൃഷ്ണക്കുറുപ്പു്:
വേണം. ഈവക കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടതു ഞാനാണു്.
വേണു:
എനിക്കു് കുറച്ചു കഴിഞ്ഞിട്ടു മതി വിവാഹം. എന്തെങ്കിലും ഒരു ജോലി കിട്ടീട്ടു്.
കൃഷ്ണക്കുറുപ്പു്:
എടാ, ജോലിയില്ലാത്തതുകൊണ്ടു് നിനക്കെന്താ ഒരു കുറവു്? ഇന്നാട്ടിലെ ഏതു ചെറുപ്പക്കാരനെക്കാളും അന്തസ്സു നിനക്കുണ്ടു്. നീ അന്തസ്സിൽ ജീവിക്കുന്നുമുണ്ടു്. അതു ജോലികൊണ്ടാണോ? നിന്നെ താണ ഗുമസ്തൻ ജോലിക്കൊന്നും അയയ്ക്കരുതെന്നു വിചാരിച്ചിട്ടല്ലേ? അതെന്റെ സ്ഥിതിക്കു പറ്റില്ല.
വേണു:
എന്നാൽ അച്ഛന്റെ സ്ഥിതിക്കു പറ്റിയ നല്ല ജോലിയും കിട്ടീട്ടുമതി, എനിക്കു വിവാഹം.
കൃഷ്ണക്കുറുപ്പു്:
പോരാ, നിന്റെ പേരിലുള്ള അപവാദം വിവാഹം കഴിച്ചാലേ പോവുകയുള്ളൂ.
വേണു:
എന്തപവാദമാണച്ഛാ. ഞാനൊരു തെറ്റും ചെയ്യുന്നില്ലല്ലോ?
കൃഷ്ണക്കുറുപ്പു്:
നിന്റെ തെറ്റു നീ അറിയുന്നില്ല. എനിക്കീ രാജ്യത്തുള്ള നിലയും വിലയും നീ മനസ്സിലാക്കീട്ടുണ്ടോ? എന്നോടസൂയയുള്ളവർ വല്ല പഴുതും കിട്ടീട്ടു് എന്നെ അപമാനിക്കാൻ കാത്തിരിക്കുകയാണു്. (ക്ഷോഭിച്ചു്) ഞാൻ പറയാം, എന്നെ അപമാനിക്കാനുള്ള വഴി നീ വെച്ചുവെങ്കിൽ…
വേണു:
അച്ഛനെന്തൊക്കെയാ ഈ പറയുന്നതു്?
കൃഷ്ണക്കുറുപ്പു്:
നിനക്കു മനസ്സിലാവില്ല നിന്നോടു തർക്കിച്ചു ജയിക്കാനല്ല ഞാൻ വിളിച്ചതു്. ഞാൻ പറഞ്ഞതൊക്കെ ഓർമവെച്ചോ.
വേണു:
അച്ഛനെന്നെ വിവാഹത്തിനു നിർബന്ധിക്കരുതു്.
കൃഷ്ണക്കുറുപ്പു്:
നിർബന്ധിക്കും. അതു നടക്കണം. ഞാൻ നടത്തും.
വേണു:
അച്ഛാ, ഞാൻ വിവാഹം കഴിക്കില്ലെന്നു പറയുന്നില്ല. തത്കാലം എനിക്കു വേണ്ടെന്നേ പറയുന്നുള്ളൂ.
കൃഷ്ണക്കുറുപ്പു്:
അക്കാര്യം ഞാൻ തീരുമാനിച്ചുകഴിഞ്ഞു. നിനക്കു് ജോലിയില്ലെങ്കിലും മാനമായിട്ടു കഴിഞ്ഞുകൂടാനുള്ള വക ഞാൻ സമ്പാദിച്ചു വെച്ചിടുണ്ടു്. അതു മതി. ഇനി ഇതിനെപ്പറ്റി ഒരക്ഷരം സംസാരിക്കരുതു്. പൊയ്ക്കോ.
വേണു:
അച്ഛാ, അച്ഛനെന്നോടു സ്നേഹമുണ്ടെങ്കിൽ എന്നെ ഇപ്പോൾ നിർബന്ധിക്കരുതു്.
കൃഷ്ണക്കുറുപ്പു്:
(ദേഷ്യത്തോടെ) നിന്നോടു് മിണ്ടരുതെന്നു പറഞ്ഞില്ലേ? എന്റെ തീരുമാനം അനുസരിച്ചോണം. എന്തായാലും ശരി, മറുത്തുപരയാൻ നിനക്കധികാരമില്ല. നിന്റെ പോക്കു നല്ല വഴിക്കല്ല. അതെനിക്കു ബോധ്യപ്പെട്ടിരിക്കുന്നു. ഇനിയതു തുടരാൻ ഞാനനുവദിക്കയില്ല. എനിക്കു നിന്റെ പേരിൽ ചില അധികാരങ്ങളുണ്ടു്. അതു നടക്കുമേോയെന്നു ഞാൻ നോക്കട്ടെ. (പോകുന്നു, വേണു സ്തംഭിച്ചു നില്ക്കുന്നു.)

—യവനിക—

Colophon

Title: Jīvitam (ml: ജീവിതം).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, ജീവിതം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P Pushpakumari. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Lars Tiller painting, a painting by Lars Tiller (1924–1994). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.