images/tkn-jeevitham-cover.jpg
Lars Tiller painting, a painting by Lars Tiller (1924–1994).
രംഗം 2
ഒന്നാം രംഗത്തിലെ വീട്ടിന്റെ മുൻഭാഗം. കോലായിൽ ചൂടിക്കട്ടിലിനും ബഞ്ചിനും പുറമേ ഒരു വട്ടമേശയും കസാലയുമുണ്ടു്. കസാലയിൽ ഇരുന്നു മേശപ്പറത്തുള്ള ഒരു നോട്ടുബുക്കിൽ എന്തൊക്കെയോ എഴുതുകയാണു് ഡോക്ടർ. അവിടവിടെ മീശയിലും തലയിലും അൽപാൽപം നര കേറിയിട്ടുള്ള ഒരു മധ്യവയസ്കനാണു് ഡോക്ടർ. അല്പമൊരു പച്ചക്കാമദേവന്റെ മട്ടുണ്ടു്. എഴുതിക്കൊണ്ടിരിക്കേ, ട്രൗസറിന്റെ കീശയിൽ നിന്നു ചീർപ്പു വലിച്ചെടുത്തു ക്രോപ്പൊന്നു ശരിപ്പെടുത്തുന്നു. വീണ്ടും എഴുതുന്നു. ഇടയ്ക്കിടെ വാതിലിലേക്കു മറഞ്ഞുനോക്കുന്നു. രാധ ഒരു കപ്പിൽ ചായയുമായി കടന്നുവരുന്നു. ചായ മേശപ്പുറത്തു വെച്ചുകൊടുക്കുന്നു. ചായ വെക്കുമ്പോൾ രാധയെ ഡോക്ടർ കണ്ണു പറിക്കാതെ നോക്കുന്നുണ്ടു്. അതുവരെ എഴുതിവെച്ചു കടലാസെടുത്തു നാലാക്കി മടക്കി കൈയിൽ വെക്കുന്നു. എന്നിട്ടു് ചായ കപ്പിൽനിന്നു സോസറിലേക്കു് ഒഴിക്കുന്നു.

ഡോക്ടർ:
(പുഞ്ചിരിയോടെ രാധയെ ചാഞ്ഞുനോക്കി.) ചായ വേണ്ടേ?
രാധ:
ഞാൻ അകത്തുനിന്നു് കഴിച്ചോളാം.
ഡോക്ടർ:
അവിടെ ഇരിക്കൂ.
രാധ:
അച്ഛന്റെ രോഗത്തെപ്പറ്റി ഡോക്ടറുടെ അഭിപ്രായമെന്താണു്?
ഡോക്ടർ:
സാരമില്ല, എല്ലാം വേഗത്തിൽ ശരിപ്പെടും.
രാധ:
അയ്യോ, എന്നോടു സത്യം തുറന്നുപറയു, ഡോക്ടർ.
ഡോക്ടർ:
ഞാൻ സത്യമാണു് പറയുന്നതു്, കേട്ടോ. ഒന്നും ഒളിച്ചുവെക്കുന്നില്ല. വലിയ ശക്തിയുള്ളതല്ല രോഗം. വേഗത്തിൽ ഞാൻ മാറ്റിത്തരാം.
രാധ:
ഡോക്ടർക്കു വലിയ പുണ്യമുണ്ടാവും.
ഡോക്ടർ:
ഇതിൽ പുണ്യമല്ലല്ലോ കാര്യം. സത്യം പറഞ്ഞാൽ എനിക്കു നിങ്ങളെ കണ്ടതു മുതൽ ഒരന്യയാണെന്നു തോന്നീട്ടില്ല.
രാധ:
എന്റേയും അച്ഛന്റേയും ഭാഗ്യം.
ഡോക്ടർ:
എന്റേയും ഭാഗ്യമാണെന്നു പറയൂ. രാധ മനസ്സിലാവാത്ത മട്ടിൽ മിഴിച്ചുനോക്കുന്നു.
ഡോക്ടർ:
(ചായ കുടിച്ചു കപ്പു താഴെവെച്ചു ടൗവലെടുത്തു മുഖം തുടയ്ക്കുന്നു.) നല്ല ഒന്നാന്തരം ചായ! അടുത്തൊന്നും ഞാനിത്ര സ്വാദുള്ള ചായ കുടിച്ചിട്ടില്ല. (രാധയുടെ മുഖത്തുനോക്കി പുഞ്ചിരിതുകുന്നു) എന്താ അന്ധാളിക്കുന്നതു് ഞാൻ സത്യമാണു് പറഞ്ഞതു്. പഞ്ചസാരയും പാലും മറ്റും അളവുനോക്കി ചേർത്താൽ മാത്രം ചായയാവില്ല. അതിനൊരു കൈപ്പുണ്യം തന്നെ വേണം.)
രാധ വാതിലിനടുക്കലേക്കു ചെന്നു് അകത്തേക്കു് ശ്രദ്ധിക്കുന്നു.

ഡോക്ടർ:
(എഴുന്നേറ്റു ടൗവൽ ട്രൗസറിന്റെ കീശയിൽ തിരുകി രാധയെ തിരിഞ്ഞു നോക്കുന്നു.) പിന്നെ ഞാൻ മുഖസ്തുതി പറഞ്ഞതാണെന്നു് വിചാരിച്ചോ?
രാധ:
ഇല്ല (നിർവികാരയായി നില്ക്കുന്നു).
ഡോക്ടർ:
(ഒരു ശൃംഗാരച്ചിരിയോടെ) ഒന്നും പരിഭ്രമിക്കാനില്ല; കേട്ടോ. എന്റച്ഛനെപ്പോലെ വിചാരിച്ചു ഞാൻ ശ്രദ്ധിക്കും.
രാധ:
ഡോക്ടറെ ഒരുകാലത്തും ഞങ്ങൾ മറക്കില്ല.
ഡോക്ടർ:
അതാണെനിക്കും ആവശ്യം. പ്രതിഫലത്തെക്കുറിച്ചു് ഞാൻ ശ്രദ്ധിക്കാറില്ല. മനുഷ്യർ തമ്മിൽ സ്നേഹമല്ലേ വേണ്ടതു്? (അടുത്തേക്കു് ചെല്ലുന്നു.)
രാധ:
ഡോക്ടർ പുറപ്പെട്ടോ?
ഡോക്ടർ:
ഇല്ല; എനിക്കു വലിയ തിരക്കൊന്നുമില്ല; സ്നേഹമുള്ളവരെ കണ്ടാൽ വർത്തമാനം പറഞ്ഞിരിക്കുന്നതു് എനിക്കൊരു സുഖമാണു്.
രാധ:
(ധർമസങ്കടത്തിൽപ്പെട്ടതുപോലെ) അച്ഛൻ അന്വേഷിക്കുമെന്നു തേന്നുന്നു! അടുത്താരുമില്ല;
ഡോക്ടർ:
അടുത്താരും വേണമെന്നില്ല അതുകൊണ്ടൊന്നും കുഴപ്പം വരില്ല; അപ്പോൾ സ്കൂൾ ഇവിടെ അടുത്താണോ?
രാധ:
അല്ല; കുറച്ചു് നടക്കാനുണ്ടു്.
ഡോക്ടർ:
ഉച്ചയ്ക്കു് ഊണു് അങ്ങടു് കൊടുത്തയയ്ക്കയാണോ?
രാധ:
അല്ല;
ഡോക്ടർ:
അബദ്ധം, അതു് പാടില്ല ഉച്ചയ്ക്കുണ്ണണം. വെറുതെയല്ല! ശരീരം ഇങ്ങനെയാവുന്നതു്. കണ്ടപ്പോൾത്തന്നെ എനിക്കു് തോന്നി, അച്ഛനല്ല മകൾക്കാണു് ചികിത്സ വേണ്ടതെന്നു്. (കോട്ടിന്റെ കീശയിൽനിന്നു സ്റ്റെതസ്കോപ്പെടുത്തു കഴുത്തിലിട്ടു മുൻപോട്ടു് നീങ്ങുന്നു.) ഒന്നു പരിശോധിച്ചു കളയാം
രാധ:
(പരിഭ്രമിച്ചു പിന്നോക്കം നടന്നു്) വേണ്ടാ.
ഡോക്ടർ:
വിരോമമില്ല. ഒന്നു പരിശോധിച്ചുകളയാം. (സ്റ്റെതസ്കോപ്പ് ചെവിട്ടിൽ ചേർത്തു് അതിന്റെ മകുടം മുൻപോട്ടു് തള്ളിച്ചുപിടിച്ചു പിന്നാലെ ചെല്ലുന്നു. രാധ വിട്ടൊഴിയുന്നു.)
രാധ:
ഇപ്പോഴേതായാലും വേണ്ടാ. അച്ഛന്റെ രോഗം സുഖമാവട്ടെ എന്നിട്ടുമതി. ഇനിയും ഇനിയും ഡോക്ടറെ കാണുമല്ലോ?
ഡോക്ടർ:
(അല്പമൊരിളിഭ്യതയോടെ സ്റ്റെതസ്കോപ്പു മടക്കി കീശയിൽ തള്ളുന്നു.) എന്നാൽ വേണ്ടാ… എന്തെങ്കിലും ഒരുടോണിക്ക് കഴിക്കണം.
രാധ:
അതും ഇപ്പഴ് വേണ്ടാ. (അകത്തേക്കു് പോകാൻ ഭാവിക്കുന്നു.)
ഡോക്ടർ:
എന്നാൽ അതൊക്കെ പിന്നീടാവാം. ക്ഷണത്തിൽ മരുന്നിന്നയയ്ക്കൂ. പിന്നെ, (അല്പം പരിഭ്രമത്തിൽ) പിന്നെ, (അല്പം പരിഭ്രമത്തിൽ) പിന്നെ… ഇതാ!
ആദ്യം എഴുതി കൈയിൽ കരുതിയ കടലാസു് രാധയ്ക്കു വെച്ചുനീട്ടുന്നു. രാധ വാങ്ങുന്നു. ഡോക്ടർ വേഗത്തിൽ നടന്നു മറയുന്നു. ഡോക്ടർ കൊടുത്ത കടലാസു വായിച്ചുനോക്കാതെ മേശപ്പുറത്തു വെച്ചു്, കപ്പും സോസറുമെടുത്തു രാധ അകത്തേക്കു പോകുന്നു. അല്പം കഴിഞ്ഞു് വേണു കടന്നുവരുന്നു. വേണു വന്നയുടനെ മേശപ്പുറത്തുള്ള കടലാസെടുത്തു നിവർത്തി വായിക്കുന്നു. വായിക്കുന്തോറും മുഖത്തു് വ്യസനവും നിരാശയും മാറിമാറി നിഴലിക്കുന്നു. വായിച്ചുകഴിഞ്ഞ കടലാസു മടക്കി പഴയപടി മേശപ്പുറത്തുതന്നെ വെച്ചു കസാലയിൽ ഉരുന്നു മേശപ്പുറത്തേക്കു തല ചായ്ക്കുന്നു. രാധ ഒരു കുപ്പിയിൽ വെള്ളമൊഴിച്ചുകൊണ്ടു കുലുക്കിക്കൊണ്ടു് വരുന്നു. വേണുവിനെ കാണുന്നു.

രാധ:
(അടുത്തുവന്നു് അല്പം പരിഹാസത്തിൽ) വല്ലാത്തക്ഷീണമുണ്ടല്ലോ.
വേണു:
(തലയുയർത്താതെ മൂളുന്നു) ഉം.
രാധ:
തലവേദനയുണ്ടാ?
വേണു:
ഇല്ല.
രാധ:
വഴിക്കുവെച്ചു് ഡോക്ടറെ കണ്ടോ?
വേണു:
(തലയുയർത്തി രാധയെ നോക്കുന്നു.) കണ്ടു.
വേണുവിന്റെ മാറിയ മുഖഭാവം രാധയെ അമ്പരപ്പിക്കുന്നു

രാധ:
എന്താ, വേണു? എന്താ ഒരു സുഖക്കുറവു്?
വേണു:
സുഖം കുറഞ്ഞതുകൊണ്ടുതന്നെ.
രാധ:
ഡോക്ടർ എന്തേ പറഞ്ഞതു്?
വേണു:
എന്നോടൊന്നും പറഞ്ഞിട്ടില്ല. പറയേണ്ടവരോടു മുഴുവനും പറഞ്ഞിട്ടില്ലേ?
രാധ:
എന്നോടൊന്നും പറഞ്ഞിട്ടില്ല. പരിഭ്രമിക്കാനില്ലെന്നുമാത്രം പറഞ്ഞു.
വേണു:
ബാക്കിയുള്ളതു് എഴുതുകയും ചെയ്തു?
രാധ:
എഴുതുകയോ? ആർക്കു് ആരു്?
വേണു:
രാധയ്ക്കു്, ഡോക്ടർ.
രാധ:
എനിക്കു ഡോക്ടർ എഴുതുകയോ? എന്തെഴുതാൻ?
വേണു:
ഇതാ. (മേശപ്പുറത്തുള്ള കടലാസു് ചൂണ്ടുന്നു.)
രാധ:
അതെനിക്കാണോ? അച്ഛനുള്ള മരുന്നിന്റെ പ്രിസ്ക്രിപ്ഷനല്ലേ? അച്ഛനെ പരിശോധിച്ചിട്ടു് എനിക്കാണോ പ്രിസ്ക്രിപ്ഷൻ?
വേണു:
ഇതു് മകളെ പരിശോധിച്ചതാണു്.
രാധ:
പരിശോധിക്കാൻ നോക്കി. പക്ഷേ, ഞാൻ വേണ്ടെന്നു പറഞ്ഞു.
വേണു:
എന്നിട്ടു് ആ കത്തെങ്ങിനെ ഇവിടെവന്നു?
രാധ:
(പരിഭ്രമിച്ചു്) കത്തോ?
വേണു:
ഇതു കത്താണെന്നറിയില്ലേ? വായിച്ചുനോക്കൂ. (എഴുത്തു് കൊടുക്കുന്നു)
രാധ:
(വായിച്ചുനോക്കുന്നു. മുഖത്തു പുച്ഛവും അമർഷവും നിഴലിക്കുന്നു) ഇതു കണ്ടിട്ടാണോ വേണു ഈ പാരവശ്യമൊക്കെ നടിച്ചതു്?
വേണു:
ആണെങ്കിൽ?
രാധ:
ആണേങ്കിൽ വേണു ഒരു വിഡ്ഢിയാണു്. നടന്നതു കേൾക്കണോ? ആ ഡോക്ടർ ഒരേഭ്യനാണെന്നു് അയാളുടെ കളി കൊണ്ടെനിക്കു മനസ്സിലായി. പോകുമ്പോൾ മരുന്നിനു് ആളെ അയയ്ക്കേണമെന്നു പറഞ്ഞു് ഈ കടലാസ്സെനിക്കു തന്നു. ഞാനതു വാങ്ങി മേശപ്പുറത്തു വെച്ചു. കുപ്പിയെടുത്തു് കഴുകിവെച്ചാൽ ശങ്കു വന്നിട്ടു മരുന്നിനയയ്ക്കാമെന്നു വിചാരിച്ചു് അകത്തേക്കു പോയി. (മേശമേൽ കേറി ഇരിക്കുന്നു.) ആട്ടെ വേണു ഇതു കണ്ടിട്ടെന്തു വിചാരിച്ചു?
വേണു:
വിചാരിച്ചതൊക്കെപ്പോട്ടെ. എനിക്കു രാധയോടു് അതികലശലായ ദേഷ്യംവന്നു.
രാധ:
അതെന്തിനു്?
വേണു:
ഇത്ര പരസ്യമായ സ്ഥലത്തു് ഇതു വിട്ടേച്ചുപോയതിനു്.
രാധ:
(പ്രസന്നഭാവത്തിൽ) ഭേഷ്! ബുദ്ധിയുകൂള കുട്ടി ഞാൻ വിചാരിച്ചു, നെടുവീർപ്പു കൊണ്ടും കണ്ണീരുകൊണ്ടും ഇവിടെ മുക്കിക്കളയുമെന്നു്.
വേണു:
വേണമെങ്കിൽ അതും സാധിക്കും. പക്ഷേ രാധയോടു് വയ്യ. ആട്ടെ, അച്ഛനങ്ങിനെയുണ്ടു്?
രാധ:
എങ്ങനെയുണ്ടാവാൻ? (മുഖഭാവം മാറുന്നു) ഒരു മാറ്റവുമില്ല, വേണു.
വേണു:
രാധയ്ക്കു് അച്ഛന്റെ രോഗം മനസ്സിലായിട്ടില്ല;
രാധ:
ശരിയാണു്.
വേണു:
അതുപോലെ രാധയുടെ രോഗം ഡോക്ടർക്കും മനസ്സിലായിട്ടില്ല; (നേരിയ ചിരി)
രാധ:
കളി പോട്ടെ, എനിക്കച്ഛന്റെ രോഗം മനസ്സിലായിട്ടില്ലെന്നു പറഞ്ഞതെന്താ?
വേണു:
മനസ്സിലാവാഞ്ഞിട്ടുതന്നെ.
രാധ:
കാരണം?
വേണു:
അച്ഛന്റെ രോഗം മനസ്സിലാണു്.
രാധ:
എനിക്കു വേണു പറയുന്നതു് മനസ്സിലാവുന്നില്ല.
വേണു:
രാധേ, വെറുതെ പരിഭ്രമിച്ചതുകൊണ്ടു കാര്യമില്ല വേണ്ടപോലെ മനസ്സിലാക്കി ചികിത്സിച്ചാൽ അച്ഛന്റെ രോഗം ക്ഷണത്തിൽ ഭേദമാവും.
രാധ:
അയ്യോ വേണു ഒന്നു പറയൂ, എന്താണു് വേണ്ടതെന്നു്. ഞാനെന്റെ സർവസ്വവും പണയപ്പെടുത്തി അച്ഛനെ ചികിത്സിക്കും.
വേണു:
ഇതിത്രയ്ക്കൊന്നും പരിഭ്രമിക്കാനുള്ളതല്ല;
രാധ:
അച്ഛന്റെ രോഗം മനസ്സിലാണെന്നു വേണു പറഞ്ഞില്ലേ? അതിന്റെ കാരണം?
വേണു:
നിസ്സാരമാണു്, ക്ഷണത്തിൽ പരിഹരിക്കാൻ കഴിയും.
രാധ:
ഒന്നു വേഗത്തിൽ തുറന്നു പറയൂ.
വേണു:
(എണീറ്റു് അങ്ങട്ടുമിങ്ങട്ടും നടക്കുന്നു) രാധേ, അച്ഛനും മറ്റും പഴയ തലമുറയുടെ ആളുകളാണു്. വേഷം, ആചാരം, സ്വഭാവം ഇവയിലൊക്കെ അവർക്കു നമ്മളുമായി വലിയ അന്തരമുണ്ടു്. വിശ്വാസത്തിലും! രാധയുടെ അച്ഛൻ വലിയൊരഭിമാനിയാണെന്നു് അറിഞ്ഞുകൂടേ?
രാധ:
വയ്യാത്ത ഈ അവസസരത്തിൽകൂടി അച്ഛനു് അച്ഛന്റെ അഭിമാനം പുലർത്തിപ്പോരുന്നു. സഹിച്ചിട്ടും ത്യജിച്ചിട്ടും…
വേണു:
അഭിമാനിയായ ഒരാൾക്കു് ആ അഭിമാനത്തിനു ക്ഷതം തട്ടുന്നതുതന്നെ രോഗകാരണമാണു്.
രാധ:
അതിനു വഴിയില്ലല്ലോ.
വേണു:
ഉണ്ടെങ്കിൽത്തന്നെ രാധ അതറിയുന്നില്ല.
രാധ:
എന്നാലതു പറഞ്ഞുതരൂ.
വേണു:
രാധ ജോലിക്കു പോകുന്നതു് അച്ഛനിഷ്ടമല്ല. അതച്ഛന്റെ അഭിമാനത്തെ തകർത്തിരിക്കുന്നു.
രാധ:
ഇതച്ഛൻ വേണുവിനോടു പറഞ്ഞതാണോ?
വേണു:
മുഴുവനും കേൾക്കൂ. തന്റെ മനോവേദന മറ്റുള്ളവരെ അറിയിക്കാതെ കഴിക്കാൻ അദ്ദേഹം വളരെ ക്ലേശിക്കുന്നുണ്ടു്; വിശേഷിച്ചു രാധയെ. അച്ഛനിങ്ങനെ ഒരേ സമയത്തു രണ്ടു ക്ലേശങ്ങളനുഭവിക്കുമ്പോൾ എങ്ങനെ രോഗം മാറും?
രാധ:
ഇല്ല, വേണു. ഇതു വെറും ഊഹമാണു്. ഞാൻ ജോലി ചെയ്യേണ്ടതു് ഒരാവശ്യമാണെന്നു് അച്ഛനറിയാം.
വേണു:
എന്താവശ്യം?
രാധ:
അതു വേണുവിനു മനസ്സിലാവില്ല.
വേണു:
പറയൂ.
രാധ:
അച്ഛന്റെ കുടുംബം ഒരു കാലത്തു് ആസ്തിയുള്ളതായിരുന്നുവെന്നു ഞാനും സമ്മതിക്കുന്നു. പക്ഷേ; ഇന്നു് ആ നിലയും വിലയുമെല്ലാം പോയി. സകലതും നശിച്ചു. ഇന്നു് അച്ഛനും ഞാനും ജീവിക്കണമെങ്കിൽ ഞാൻ ജോലി ചെയ്യാതെ മാർഗമില്ല;
വേണു:
ജീവിക്കാനുള്ള മാർഗം വേറെ കണ്ടുപിടിച്ചാൽ പോരേ?
രാധ:
എത്തു മാർഗം? ജോലി ചെയ്യുന്നതിലും അന്തസ്സുള്ളൊരു മാർഗമുണ്ടോ, ജീവിക്കാൻ?
വേണു:
അതു സ്ത്രീകൾക്കല്ല, പുരുഷൻമാർക്കാണു്.
രാധ:
അപ്പോൾ സ്ത്രീക്കു ജീവിക്കേണമെങ്കില്
വേണു:
സ്ത്രീയെസ്സംബന്ധിച്ചു ജീവിതം ഒരു പ്രശ്നമല്ല. പുരുഷനാവട്ടെ അതൊരിരട്ടപ്രശ്നവുമാണു്.
രാധ:
തനിക്കു ജീവിക്കണം. സ്ത്രീയെ ജീവിപ്പിക്കയും വേണം, അല്ലേ?
വേണു:
അതേ.
രാധ:
അപ്പോൾ സ്ത്രീക്കു സ്വത്രന്തമായൊരു ജീവിതം പാടില്ല?
വേണു:
മറ്റുള്ളവർ ചുമതല ഏറ്റെടുക്കാനുണ്ടാവുമ്പോൾ എന്തിനു വിഷമിക്കണം?
രാധ:
എന്നെസ്സംബന്ധിച്ചു് ഒരാളും ഇതുവരെ ചുമതല ഏറ്റെടുക്കാൻ മുൻപോട്ടു് വന്നിട്ടില്ലല്ലോ?
വേണു:
ഇല്ലേ? ഡോക്ടർ എന്താ ആ കത്തിൽ പറഞ്ഞതു്?
രാധ:
ഡോക്ടർ ചുമതലയേല്ക്കുന്നതു് എനിക്കിഷ്ടമല്ലെങ്കിൽ?
വേണു:
ഞാനേറ്റെടുത്തുകൊള്ളാം.
രാധ:
അപ്പോൾ അച്ഛന്റെ ഭാരം?
വേണു:
അതും ഏറ്റെടുക്കാം.
രാധ:
അങ്ങനെ പതിവുണ്ടോ? പതിവില്ലാത്ത കാര്യമാവുമ്പോൾ അതും അച്ഛന്റെ അഭിമാനത്തെ തകർക്കില്ലേ?
വേണു:
എന്നെ മറ്റൊരാളായിട്ടാണോ? രാധ കണക്കാക്കുന്നതു്?
രാധ:
അല്ല… പക്ഷേ, അച്ഛനെന്താവും കണക്കാക്കുന്നതു്?
വേണു:
അച്ഛനു് ആൺമക്കളില്ലല്ലോ, രാധേ. (രാധ മൗനമായി ചിന്തിക്കുന്നു.) എന്താ രാധ മിണ്ടാത്തതു്?
രാധ:
ഒന്നുമില്ല
വേണു:
എന്റെ അഭിപ്രായത്തോടു രാധ യോജിക്കുന്നില്ലേ?
രാധ:
യോജിക്കാൻ നിവൃത്തിയില്ല; മാനമായ നിലയിൽ ജീവിക്കാൻവേണ്ടി സ്ത്രീക്കു ജോലി ചെയ്യാൻ പാടില്ലെന്ന അഭിപ്രായത്തോടു ഞാനെങ്ങനെ യോജിക്കും?
വേണു:
പൊതുവിൽ വേണമെന്നു ഞാൻ നിർബന്ധിക്കുന്നില്ല: രാധയുടെ കാര്യത്തിലെങ്കിലും യോജിച്ചുകൂടേ.
രാധ:
വയ്യാ.
വേണു:
(അസ്വസ്ഥതയോടെ) എന്തു്? രാധയുടെ ചുമതല ഞാനേറ്റെടുക്കുന്നതു രാധയ്ക്കു് ഇഷ്ടമല്ലെന്നോ?
രാധ:
വേണു, എനിക്കൊന്നും പറയാനറിഞ്ഞുകൂടാ. തത്കാലം എന്നെ നിർബന്ധിക്കരുതു്. ഞാനാലോചിച്ചു പറയാം. എനിക്കു കുറച്ചവസരം തരൂ.
വേണു:
രാധയ്ക്കു് ആലോചിക്കാൻ എത്ര സമയം വേണമെങ്കിലുമെടുക്കാം. എന്റെ ആത്മാർഥതയിൽ രാധയ്ക്കു വിശ്വാസമില്ലേ.
രാധ:
ഉണ്ടു്, തികച്ചുമുണ്ടു്.
വേണു:
(ചിന്താമഗ്നനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.) ശരി ഞാൻ പോയിട്ടു വരാം.
രാധ:
വൈകിട്ടു വരില്ലേ?
വേണു:
വരും. (പോകുന്നു)

—യവനിക—

Colophon

Title: Jīvitam (ml: ജീവിതം).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, ജീവിതം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P Pushpakumari. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Lars Tiller painting, a painting by Lars Tiller (1924–1994). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.