images/tkn-jeevitham-cover.jpg
Lars Tiller painting, a painting by Lars Tiller (1924–1994).
രംഗം 4
സ്കൂൾമാനേജർ അപ്പുമേനോന്റെ വീടു്. ഉമ്മറത്തുള്ള ഒരു കസേരയിൽ അപ്പുമേനോന്റെ മകൾ വാസന്തി ഇരിക്കുന്നു. വലിയൊരു സൗന്ദര്യമൊന്നുമില്ലെങ്കിലും മോടിയിലുള്ള വസ്ത്രമാണു് ധരിച്ചിട്ടുള്ളതു്. മുഖത്തു സദാ പ്രപഞ്ചപുച്ഛവും ധിക്കാരവും ഗർവും സ്ഫുരിക്കുന്ന കൂട്ടത്തിലാണു്. വാസന്തി മേശയുടെ വലിപ്പുതുറന്നു് കടലാസുകൾ വാരിവലിച്ചിട്ടു പരിശോധിക്കുന്നു. കുറച്ചു നല്ല കടലാസെടുത്തു മേശപ്പുറത്തു വെച്ചു പെന്നിനുവേണ്ടി തിരയുന്നു. എത്ര തിരഞ്ഞിട്ടും കാണുന്നില്ല. വെറുപ്പോടെ പിറുപിറുക്കുന്നു.

വാസന്തി:
വേണ്ട നേരത്തു ഒന്നു നോക്കിയാലും ഇവിടെ കാണില്ല. ശുന്യംപിടിച്ച വീടു് (മേശയുടെ വലിപ്പു് ഊക്കിൽ വലിച്ചടയ്ക്കുന്നു. തിരിഞ്ഞുനോക്കി ഉച്ചത്തിൽ വിളിക്കുന്നു) ശങ്കൂ, ശങ്കൂ.
ശങ്കു:
(അകലത്തുനിന്നു്) ഓ!
വാസന്തി:
ഇങ്ങട്ടു വാ.
ശങ്കു:
(ബദ്ധപ്പെട്ടു വരുന്നു. പഴയ വേഷംതന്നെ. അല്പം അകലെനിന്നു്) എന്നെ വിളിച്ചോ, ചെറിയമ്മേ?
വാസന്തി:
(ശുണ്ഠിയോടെ) വിളിച്ചു: ഇങ്ങട്ടു് അടുത്തു വാ… (ശങ്കു അടുത്തു ചെല്ലുന്നു.) എവിടെടാ പെന്ന്?
ശങ്കു:
ഞാൻ കണ്ടിട്ടില്ല!
വാസന്തി:
നീ കണ്ടിട്ടില്ലേ?
ശങ്കു:
എനിക്കെന്തിനാ ചെറിയമ്മേ പെന്ന്. ഞാൻ എഴുതാറില്ലല്ലോ.
വാസന്തി:
നീ എഴുത്തു പഠിച്ചിട്ടില്ലേ?
ശങ്കു:
(ഒരു ഇളിഭ്യച്ചിരിയോടെ) കുറച്ചൊക്കെ പഠിച്ചിട്ടുണ്ടു്.
വാസന്തി:
കുറച്ചെന്നു പറഞ്ഞാൽ?
ശങ്കു:
രണ്ടാംതരംവരെ
വാസന്തി:
(ചിരി) പഠിച്ചു മോശമില്ല; പിന്നെന്തെടാ പഠിക്കാഞ്ഞതു്?
ശങ്കു:
പിന്നെ ശങ്കു ഇങ്ങിനെ സർക്കീട്ടു പുറപ്പെട്ടു.
വാസന്തി:
സർക്കീട്ടോ! എങ്ങട്ട്?
ശങ്കു:
എങ്ങട്ടെന്നില്ല; ചെറിയമ്മേ. ശങ്കു ഇങ്ങനെ പോന്നു. പലസ്ഥലത്തും നടന്നു.
വാസന്തി:
നീയെന്തിനേ നാടുവിട്ടുപോന്നതു്?
ശങ്കു:
അതേ രണ്ടാംതരത്തിപഠിക്കുമ്പം ശങ്കൂന്റെ അമ്മ മരിച്ചു.
വാസന്തി:
എന്നിട്ടു്?
ശങ്കു:
പിന്നെ വീട്ടിലൊരു സുഖോം ഇല്ലാണ്ടായി ചെറിയമ്മേ.
വാസന്തി:
അതെന്തടാ, നിനക്കു് അച്ഛനില്ലായിരുന്നോ?
ശങ്കു:
അച്ഛനുണ്ടായിരുന്നു. അച്ഛനെന്നെ ഇഷ്ടായിരുന്നു. അമ്മ മരിച്ച ദിവസം (തൊണ്ട ഇടറുന്നു) അച്ഛനെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതു്, ഓ ഞാനിപ്പോഴും ഇങ്ങനെ കാണുന്നു, ചെറിയമ്മേ.
വാസന്തി:
(ഒരിളംചിരിയോടെ) ആഹാ! എന്നിട്ടു നീയെന്തിനേ ചാടിപ്പോന്നതു്?
ശങ്കു:
ചിറ്റമ്മ വന്നേപ്പിന്നെ സ്ഥിതി ഒക്കെ മാറി.
വാസന്തി:
ചിറ്റമ്മ അച്ഛന്റെ രണ്ടാമത്തെ ഭാര്യയാണോ?
ശങ്കു:
അതേ, ചെറിയമ്മേ. പിന്നെ ശങ്കൂനു് ഒരു സ്വൈരോം ഇല്ലാണ്ടായി. ത്തേം തല്ലും. അയ്യോ, ഇരിക്കപ്പൊറുതീല്ല;
വാസന്തി:
നീ വികൃതി കാണിച്ചിട്ടുണ്ടാവും.
ശങ്കു:
ചെറിയമ്മേ, പെണ്ണുങ്ങളോടു തല്ലു കൊള്ളാൻ വികൃതി കാണിക്കണോ? മിണ്ടാതെ നിന്നാലും അവരു തല്ലും.
വാസന്തി:
(പുതിയ സൂത്രം ആലോചിച്ചുറയ്ക്കുന്ന മട്ടിൽ) ആട്ടേ, നിനക്കു കഷ്ടിച്ചു എഴുതാൻ വൈക്ക്യോ?
ശങ്കു:
ശങ്കൂന്റെ പേര് അസ്സലായിട്ടു് എഴുതും. ഒപ്പിടും ചെയ്യും.
വാസന്തി:
നിന്റെ പേരല്ല ഇവിടെ ആവശ്യം. ഞാൻ പറയുന്നതെഴുതണം. സാധിക്ക്വോ?
ശങ്കു:
ചെറിയമ്മയ്ക്കെഴുതാനറിയില്ലേ?
വാസന്തി:
എനിക്കാറിയാഞ്ഞിട്ടല്ല. പറയുന്നതു് കേൾക്കു്, ഇങ്ങട്ടു് ഒന്നും ചോദിക്കരുതു്.
ശങ്കു:
ഇല്ല.
വാസന്തി:
ഞാൻ പറയുമ്പോലെ എഴുതണം. നിന്റെ സാമർഥ്യം ഒന്നു കാണട്ടെ.
ശങ്കു:
മുഴുവനും സാധിക്കൂന്നു തോന്നുന്നില്ല.
വാസന്തി:
അറിയാത്ത അക്ഷരങ്ങൾ ഞാൻ പറഞ്ഞുതരാം.
ശങ്കു:
അ: (തല കുലുക്കുന്നു.)
വാസന്തി:
(ഒരു കടലാസെടുത്തു നീട്ടുന്നു) ഓ, ശരി, ചെന്നില്ല. പെന്നെടുത്തുകൊണ്ടുവരട്ടെ. അവിടെ നില്ക്കൂ. പോയ്ക്കളയരുതു്. (പോകുന്നു)
ശങ്കു:
ഇല്ല. (വാസന്തി പോയ ഉടനെ മേശയിൽനിന്നു് ഒരു കത്തെടുത്തു് ആകപ്പാടെ ഒന്നു് ഓടിച്ചുനോക്കി രസിക്കുന്നു. വാസന്തി കണ്ടുകൊണ്ടു വരുന്നു.)
ശങ്കു:
ഊഹും! മനസ്സിലാവുന്നില്ല. (തല നിഷേധാർഥത്തിൽ കുലുക്കുന്നു.)
വാസന്തി:
ഛി നീയെന്താ കാണിക്കുന്നതു്?
ശങ്കു:
(പരിഭ്രമം കാണിക്കാതെ) ഒക്കെ മറന്നു, ചെറിയമ്മേ, ഒന്നും മനസ്സിലാവുന്നില്ല.
വാസന്തി:
(കത്തിലെ ഒരക്ഷരം തൊട്ടുകാണിച്ചിട്ടു്) എട മന്താ, അതു ‘ശ’ എന്നാണു്.
ശങ്കു:
(മനസ്സിലായ ഭാവത്തിൽ തല കുലുക്കുന്നു) ശ… ശ… ശ… ശ… ശങ്കുന്നെഴുതുന്ന ആദ്യത്തെ അക്ഷരം (വീണ്ടും തലകുലുക്കുന്നു)
വാസന്തി:
നീയല്ലേ നിന്റെ പേര് അസ്സലായിട്ടു് എഴുതുന്നു പറഞ്ഞതു്?
ശങ്കു:
ഒരൊറ്റ ദിവസേ ശങ്കൂന്റെ പേര് അസ്സലായിട്ടെഴുതീട്ടുള്ളു.
വാസന്തി:
അതെപ്പോഴായിരുന്നു?
ശങ്കു:
വോട്ടറായ ദിവസം. അന്നു ശങ്കു ഭേഷായിട്ടെഴുതി, അതിന്റെ ചോട്ടിലൊരു ഒപ്പും വെച്ചുകൊടുത്തു.
വാസന്തി:
മതി മതി നീ കടലാസെടുത്തു് ഞാനീ പറയുന്ന വാക്കുകളെഴുതു്. നിന്റെ സാമർഥ്യം കാണട്ടെ.
പെന്നു കൊടുക്കുന്നു. ശങ്കു കടലാസു മുൻപിലേക്കു നിരക്കിവെച്ചു മേശപ്പുറത്തേക്കു കുനിയുന്നു

വാസന്തി:
ഉം, എഴുതിക്കോ? അമ്പലം, അ… മ്പ… ലം.
ശങ്കു:
(തല കുലുക്കുന്നു; ആലോചിക്കുന്നു. പിറുപിറുക്കുന്നു) അ… മ്പ… ലം. ശരി ശരി. (ധൃതിയിൽ പെന്നിന്റെ ടോപ്പ് ഈരാതെ എഴുതാൻ തുടങ്ങുന്നു. മഷി വരാഞ്ഞിട്ടു് ഊക്കിൽ കുടയുന്നു. വീണ്ടും എഴുതുന്നു. കുടയുന്നു.) ചെറിയമ്മ, ഇതില് മഷീല്ല.
വാസന്തി:
(പെന്നു തട്ടിപ്പറിക്കുന്നു) ആനമന്താ! ആ പെന്നു വൃത്തികേടാക്കി. (ടോപ്പ് ഊരി അതിലെ മഷി കുടഞ്ഞുകളയുന്നു.) ഇതാ ഈ ഭാഗംകൊണ്ടാണു് എഴുതേണ്ടതു്. അതുംകൂടിഅറിയില്ല: (പെന്നു പിടിക്കേണ്ട മട്ടിൽ കൈയിൽ കൊടുക്കുന്നു.) ഇപ്പഴ് മനസ്സിലായില്ലേ?
ശങ്കു:
അ. (തലകുലുക്കുന്നു) അ… മ്പലം (വളരെ ആലോചിക്കുന്നു) ചെറിയമ്മേ, ആദ്യത്തെ അക്ഷരം ഒത്തു കാണിച്ചു തരണം.
വാസന്തി:
ഇതാ, ഇങ്ങനെ (മേശപ്പുറത്തു് എഴുതിക്കാണിക്കുന്നു.)
ശങ്കു:
ശരി, ശരി. (തല കുലുക്കുന്നു. പെന്നുകൊണ്ടെഴുതാൻ തുടങ്ങുന്നു. പെന്നു പിടിച്ച രീതി കണ്ടു് വാസന്തി ബദ്ധപ്പെട്ടു തട്ടിപ്പറിക്കുന്നു)
വാസന്തി:
നീയെന്റെ പെന്നു തുലയ്ക്കും. ഇതാ, ഈ പെൻസിലെടുത്തോളൂ.
ശങ്കു പെൻസിലെടുത്തു തല ചാച്ചും ചരിച്ചും നാവു കടിച്ചും ചുണ്ടു കടിച്ചും ഭഗീരഥപ്രയത്നം ചെയ്തു് എഴുതാൻ തുടങ്ങുന്നു. വാസന്തി നേരിയ ചിരിയോടെ നോക്കുന്നു.

വാസന്തി:
ഇനിയും കഴിഞ്ഞില്ലേ?
ശങ്കു:
ഇതാ തീർന്നു, ചെറിയമ്മേ. (നിവർന്നു് ഒരു മഹാകാര്യം സാധിച്ചപോലെ കടലാസു് വാസന്തിയുടെ കൈയിൽ കൊടുക്കുന്നു.)
വാസന്തി കടലാസു വാങ്ങിനോക്കി പൊട്ടിച്ചിരിക്കുന്നു.

ശങ്കു:
എന്താ ചെറിയമ്മേ ചിരിക്കുന്നതു്?
വാസന്തി:
എടാ, ഇതു് അമ്പലമല്ല, അപ്പലമാണു് (ചിരിക്കുന്നു). ആട്ടെ, ഞാനിനി കുറച്ചു വാക്കുകൾകുടി പറയാം. അതു വഴിക്കുവഴി ഒരു വരിയായിട്ടു് ഇങ്ങനെ (കടലാസെടുത്തു കാണിക്കുന്നു) എഴുതണം.
ശങ്കു:
അ: (തലകുലുക്കുന്നു)
വാസന്തി:
ആദ്യം ഞാൻ വാക്കുകളൊക്കെ ഒരു തവണ വായിക്കാം. കേട്ടോ.
ശങ്കു:
അ. (തലകുലുക്കുന്നു)
വാസന്തി:
(നിർത്തി നിർത്തി ഓരോ വാക്കായിട്ടു വായിച്ചുകൊടുക്കുന്നു) നിങ്ങളുടെ… മകൻ… ഇപ്പോഴും… അവളുടെ… പിന്നാലെ…
ശങ്കു:
ആരെ പിന്നാലെ; ചെറിയമ്മേ?
വാസന്തി:
(പെട്ടെന്നു ഞെട്ടി എടാ, ഇതു് ഒറ്റ വാക്കുകളാണു്. ഒരാളുടെ പിന്നാലേം ഇല്ല. നിനക്കു് എഴുതാൻവേണ്ടി പറഞ്ഞുതരുന്ന വാക്കുകളാണു്.
ശങ്കു:
അ: (തലകുലുക്കുന്നു)
വാസന്തി:
ഒരു പ്രാവശ്യം കൂടി കേട്ടോ, നിങ്ങളുടെ മകൻ… ഇപ്പോഴും… അവളുടെ… പിന്നാലെ… നടക്കുന്നു… കാര്യം അപകടം… ജാഗ്രത.
ശങ്കു:
അ: (തലകുലുക്കുന്നു)
വാസന്തി:
ഇനി എഴുതിക്കോ.
ശങ്കു:
വരട്ടെ ചെറിയമ്മേ, ആ വാക്കെഴുതാൻ ശങ്കൂനു സാധിക്കില്ല.
വാസന്തി:
ഏതു വാക്കു്,
ശങ്കു:
ജാക്രത… ജാക്രത.
വാസന്തി:
എന്നാലൊരു കാര്യം ചെയ്യു്. ഈ വാക്കുകളൊക്കെ ഇതാ ക്രമപ്രകാരം ഈ കടലാസിലുണ്ടു്. (കടലാസു കൊടുക്കുന്നു) ഇതു നോക്കി എഴുതിക്കോ. നിനക്കു നോക്കി എഴുതാനെങ്കിലും അറിയണ്ടേ?
ശങ്കു കടലാസു വാങ്ങി പഴയ മട്ടിലുള്ള പരാക്രമങ്ങൾ കാണിച്ചു് എഴുതാൻ തുടങ്ങുന്നു. വാസന്തി തെറ്റു വരുന്നുണ്ടോ എന്നു നോക്കുന്നു കുറച്ചുകഴിഞ്ഞു് നിവർന്നുനിന്നു് ആലോചിക്കുന്നു.

വാസന്തി:
എന്തടാ ആലോചിക്കുന്നതു്?
ശങ്കു:
ങ്ങ… ങ്ങ.
വാസന്തി:
ഇതെടാ, ഈ അക്ഷരം. അതു നോക്കിയെഴുതു്.
ശങ്കു വീണ്ടും പരാക്രമങ്ങളോടെ എഴുതാൻ തുടങ്ങുന്നു. മാനേജർ അപ്പുമേ നോനും പിന്നാലെ കേളുമാസ്റ്ററും കടന്നുവരുന്നു. മാനേജർ സാമാന്യം തടിച്ചു നീണ്ടൊരു മനുഷ്യൻ… നരച്ചിട്ടുണ്ടു്. കാപട്യവും ക്രൗര്യവും കലർന്ന നോട്ടമാണു്… കേളുമാസ്റ്റർ ചടച്ചു നീണ്ടു് അല്പം മുന്നോട്ടു് വളഞ്ഞൊരു മനുഷ്യൻ. അച്ഛനെക്കണ്ടയുടനെ വാസന്തി മേശപ്പുറത്തുള്ള കടലാസുകളൊക്കെ ബദ്ധപ്പെട്ടു വാരിയെടുക്കുന്നു. ശങ്കു അമ്പരന്നു തിരിഞ്ഞുനോക്കുന്നു. മാനേജരെ കണ്ടു മാറിനില്ക്കുന്നു.

അപ്പുമേനോൻ:
(ശങ്കുവിനോടു്) എന്തെടാ ഇവിടെ മിഴിച്ചുനില്ക്കുന്നതു്? പണിയൊന്നുമില്ലേ?
ശങ്കു:
(പരുങ്ങുന്നു) ചെറിയമ്മ വിളിച്ചിട്ടു വന്നതാ.
വാസന്തി:
ഇവൻ ഒരു പണിയുമില്ലെങ്കിൽ ഇവിടെനിന്നു് കടന്നുകളയും. പിന്നെ കാണില്ല; അതുകൊണ്ടു് ഇവനു് എഴുത്തറിയാമോ എന്നു ഞാൻ പരീക്ഷിച്ചുനോക്കി.
അപ്പുമേനോൻ:
അശ്രീകരം! അവനുണ്ടോ എഴുതാനറിയുന്നു? എന്തെടാ മിഴിച്ചുനില്ക്കുന്നതു്? ഫോ… അപ്പുറം വല്ല ജോലിയും ചെയ്യു്.
ശങ്കു കടന്നുപോകുന്നു.

അപ്പുമേനോൻ:
മോളേ, പോയിട്ടു് ഇത്തിരി ചായയുണ്ടാക്കിക്കൊണ്ടുവാ.
വാസന്തി:
അച്ഛാ, ഈ ശങ്കൂനു പേരെഴുതി ഒപ്പിടാനറിയാം. അവൻ വോട്ടറാണത്രേ.
അപ്പുമേനോൻ:
നേരോ? അവ വോട്ടറാണോ? എന്നാലവിടെത്തെന്നെ താമസിച്ചോട്ടെ. തിരഞ്ഞെടുപ്പു വന്നാൽ നമുക്കൊരുപകാരമാവും… നീ ചെല്ലു്, ചായ കൊണ്ടുവാ.
വാസന്തി:
അച്ഛനു് ഓവൽടിൻ വേണോ?
അപ്പുമേനോൻ:
വേണ്ടാ മോളേ, ചായ മതി. വല്ലാതെ തല വേദനിക്കുന്നു; വേഗം വേണം.
വാസന്തി:
ക്ഷണത്തിൽ കൊണ്ടുവരാം. (കടലാസും പെന്നും പെൻസിലുമെല്ലാം എടുത്തു മേശ പൂട്ടി പോകുന്നു.)
കേളുമാസ്റ്റർ അകലത്തൊരു കസേരയിൽ തന്റെ ശീലക്കുടയുടെ കാലിൽ നെറ്റിയും താങ്ങി കുനിഞ്ഞു മിണ്ടാതിരിക്കുകയാണു്. അപ്പുമേനോൻ മേശപ്പുറത്തു ഒരു പഴയ കടലാസെടുത്തു നിവർത്തി വായിക്കാൻ തുടങ്ങുന്നു. ഇടയ്ക്കു കേളു മാസ്റ്ററെ ഏറുകണ്ണിട്ടു നോക്കുന്നുണ്ടു്. കേളുമാസ്റ്റർ തലയുയർത്തി ഒച്ചയനക്കുന്നു. അപ്പുമേനോൻ ധൃതിപിടിച്ചു വായിക്കുന്നു.

കേളുമാസ്റ്റർ:
എന്നിട്ടു് എന്റെ കാര്യം?
അപ്പുമേനോൻ:
(കടലാസു് ഊക്കോടെ താഴത്തുവെച്ചു് കണ്ണടയെടുത്തുമാറ്റി) എന്താ മാഷേ; നിങ്ങളു പറയുന്നതു്?
കേളുമാസ്റ്റർ:
ഞാനെന്റെ എല്ലാ സ്ഥിതിയും മാനേജരോടു് പറഞ്ഞു.
അപ്പുമേനോൻ:
ഒക്കെ ഞാൻ കേട്ടു. മറുപടിയും പറഞ്ഞു. വെറുതെ ബുദ്ധിമുട്ടി ഇവിടംവരെ നടക്കേണ്ടെന്നു ഞാൻ പറഞ്ഞില്ലേ?
കേളുമാസ്റ്റർ:
ഈ നടത്തം എനിക്കൊരു ബുദ്ധിമുട്ടല്ല.
അപ്പുമേനോൻ:
അല്ലായിരിക്കാം, പക്ഷേ, അനുഭവമില്ലാതെ മാഷ് നടക്കുമ്പോൾ എനിക്കൊരു ബുദ്ധിമുട്ടായിത്തോന്നുന്നു.
കേളുമാസ്റ്റർ:
മാനേജരിങ്ങനെ ഒഴികഴിവു പറയരുതു്.
അപ്പുമേനോൻ:
ഇതു് ഒഴികഴിവല്ല മാഷേ, സത്യമാണു്.
കേളുമാസ്റ്റർ:
നിവൃത്തിയുള്ള കാലത്തൊന്നും ഞാൻ മാനേജരെ ബുദ്ധിമുട്ടിച്ചിട്ടില്ല.
അപ്പുമേനോൻ:
ഇല്ല, ബുദ്ധിമുട്ടിച്ചെന്നു ഞാൻ പറഞ്ഞില്ലല്ലോ.
കേളുമാസ്റ്റർ:
ഇങ്ങനെയൊരു കാലം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.
അപ്പുമേനോൻ:
വല്ലാത്ത കാലമാണു്.
കേളുമാസ്റ്റർ:
നാലു കുട്ടികളുള്ളതിൽ നാലിനും സുഖമില്ല. മൂത്ത കുട്ടിക്കു് ചിരങ്ങു്, രണ്ടാമത്തവൾക്കു ഗ്രഹണി, മൂന്നാമത്തതിനു കൊക്കക്കുര.
അപ്പുമേനോൻ:
കുട്ടികൾകൾക്കു് രോഗമില്ലാത്ത വീടു ചുരുങ്ങും മാഷേ.
കേളുമാസ്റ്റർ:
കുട്ടികളെ നോക്കാനൊരാളുണ്ടായിരുന്നെങ്കിൽ തരക്കേടില്ലായിരുന്നു. ഞാൻ പറഞ്ഞില്ലേ എന്റെ ഭാര്യയ്ക്കു പനിപിടിച്ചിട്ടു് ഒരു മാസമായി.
അപ്പുമേനോൻ:
എന്നാലോ ഈ പനി വല്ലാത്തൊരു രോഗമാണു് കേട്ടോ.
കേളുമാസ്റ്റർ:
എന്നാൽ കഴിയുന്നതൊക്കെ ഞാൻ നോക്കി ആയുർവേദവും ഹോമിയോപ്പതിയും ഇംഗ്ളീഷുവൈദ്യോം ഒക്കെ പരീക്ഷിച്ചു. ഇന്നുവരെ രോഗത്തിനു വ്യത്യാസമില്ല.
അപ്പുമേനോൻ:
ചില പനി അങ്ങന്യാണു് മാഷേ. എത്ര ചികിത്സിച്ചാലും മാറില്ല.
കേളുമാസ്റ്റർ:
എന്റെ കഴിവനുസരിച്ചും അപ്പുറത്തും ഞാൻ നോക്കി. ഒരു മേശ, രണ്ടു കസേര, ഒരു കട്ടിൽ, അത്യാവശ്യത്തിനു വീട്ടുസാമാനങ്ങൾ ഇതൊക്കെയും ഞാൻ വിറ്റു. ഇനി വില്ക്കാൻ എന്റെ നാലു മക്കളുണ്ടു്. (എഴുന്നേറ്റു് അങ്ങട്ടുമിങ്ങട്ടും നടക്കുന്നു.)
അപ്പുമേനോൻ:
(ഫലിതമെന്ന മട്ടിൽ) മക്കളെ വിറ്റാൽ ഒരാൾ വാങ്ങില്ലല്ലോ, അതല്ലേ പാടു്.
കേളുമാസ്റ്റർ:
(മാനേജരെ രൂക്ഷമായി നോക്കുന്നു.) അതുകൊണ്ടു് മാനേജർ എന്നെ സഹായിക്കണം. കൂടാതെ കഴിയില്ല.
അപ്പുമേനോൻ:
എന്തു സഹായിക്കാനാ മാഷേ? എങ്ങനെ സഹായിക്കാൻ?
കേളുമാസ്റ്റർ:
അതൊന്നും എനിക്കറിയില്ല.
അപ്പുമേനോൻ:
നിങ്ങളെല്ലാരും യൂണിയൻ കൂടീട്ടും പ്രസംഗിച്ചിടും ഞങ്ങടെ സ്ഥിതി കളഞ്ഞില്ലേ? പണ്ടുകാലത്താണെങ്കിൽ സഹായിക്കാനൊക്കെ കഴിഞ്ഞേനെ.
കേളുമാസ്റ്റർ:
അതു മാനേജർക്കു് ഇന്നും കഴിയും.
അപ്പുമേനോൻ:
ഞങ്ങളുടെ സ്ഥിതിയൊക്കെ പോയില്ലേ? (ആലോചിച്ചു്) ആട്ടെ ഇപ്പഴ് സ്കൂളിന്റെ നടത്തിപ്പൊക്കെ മോശമാണു്, അല്ലേ?
കേളുമാസ്റ്റർ:
ആരു പറഞ്ഞു?
അപ്പുമേനോൻ:
നിങ്ങൾക്കു വീട്ടിൽ ഭാര്യയുടെ സുഖക്കേടു്, രാധടീച്ചർക്കു അച്ഛന്റെ സുഖക്കേടു്.
കേളുമാസ്റ്റർ:
ആർക്കു സുഖക്കേടുണ്ടായാലും ഞാനെന്റെ ജോലികൃത്യമായി നിർവഹിക്കാറുണ്ടു്.
അപ്പുമേനോൻ:
എല്ലാം ഞാനറിയുന്നുണ്ടു്, മാഷേ. സ്കൂളാകപ്പാടെ കുഴപ്പത്തിലായി.
കേളുമാസ്റ്റർ:
എന്താ, മാനേജരിപ്പറയുന്നതു്.
അപ്പുമേനോൻ:
ആ രാധടീച്ചർ എന്നും വൈകീട്ടല്ലേ വരുന്നതു്?
കേളുമാസ്റ്റർ:
ആരാ മാനേജരോടു് ഈ നുണയൊക്കെ പറഞ്ഞു തരുന്നതു്? പാവം ആ ടീച്ചർ! വീട്ടിൽ തനിച്ചാണു്. അച്ഛനാണെങ്കിൽ കഠിനരോഗം. വീട്ടുപണി ചെയ്യണം, അച്ഛനെ ശുശ്രൂക്കണം. എന്നിട്ടും ആ ടീച്ചർ ന്യായമായി ജോലി ചെയ്യുന്നു.
അപ്പുമേനോൻ:
ന്യായമായി ജോലിചെയ്യൽ! എനിക്കു് കേൾക്കണ്ടാ, നിങ്ങളൊക്കെ ഒരു ചരടാണു്.
കേളുമാസ്റ്റർ:
നല്ല കാര്യത്തിനു് ഞങ്ങളൊക്കെ എന്നും ഒരു ചരടാണു്.
അപ്പുമേനോൻ:
സ്കൂളിൽ കള്ളപ്പണിയെടുക്കാനാണു് നിങ്ങളുടെ യൂന്യൻ, അല്ലേ?
കേളുമാസ്റ്റർ:
എന്നെ എന്തുവേണമെങ്കിൽ ശകാരിച്ചോളൂ, യൂന്യനെ ശകാരിക്കരുതു്.
അപ്പുമേനോൻ:
(എഴുന്നേറ്റു്) എന്താ ശകാരിച്ചാൽ?
കേളുമാസ്റ്റർ:
അതു നമുക്കു പിന്നീടു് പറയാം.
അപ്പുമേനോൻ:
(കോപത്തോടെ) വേണ്ടാ, ഇപ്പഴ് പറഞ്ഞോളൂ.
കേളുമാസ്റ്റർ:
എനിക്കു് മാനേജരോടു് തർക്കിക്കാൻ സമയമില്ല. എന്റെ ഭാര്യ അത്യാസന്നായിട്ടു കിടക്ക്വാണു്. വീട്ടിലൊരാളില്ല. ഇന്നു പണമില്ലാത്തതുകൊണ്ടു് അരി വാങ്ങീട്ടില്ല; മാനേജർ കുറച്ചു് പണം എനിക്കു് അഡ്വാൻസ് തരണം.
അപ്പുമേനോൻ:
അഡ്വാൻസ്! അഡ്വാൻസ് തന്നിട്ടു പോറ്റേണ്ട ചരക്കുകളും എല്ലാവരുംകൂടി എന്റെ സ്കൂളു നശിപ്പിക്കാൻ ശ്രമിച്ചിടു് അഡ്വാൻസ് വേണത്രേ. വാസന്തി ചായ കൊണ്ടുവന്നു മേശപ്പുറത്തു് വെച്ചു പോകുന്നു.
കേളുമാസ്റ്റർ:
മാനേജർ എന്തെങ്കിലും പറയരുതു്.
അപ്പുമേനോൻ:
(ചായ കുടിച്ചുകൊണ്ടു്) ഞാൻ പറയും.
കേളുമാസ്റ്റർ:
(ഭാവം മാറ്റി) അഡ്വാൻസ് ഇല്ലെങ്കിൽ വേണ്ടാ. എനിക്കു് കിട്ടാനുള്ളതു് കിട്ടണം.
അപ്പുമേനോൻ:
എന്തു കിട്ടാനുള്ളതു്?
കേളുമാസ്റ്റർ:
ശമ്പളം വകയിൽ ഇനിയും ബാക്കി തരാനുണ്ടു്.
അപ്പുമേനോൻ:
ഇല്ല:
കേളുമാസ്റ്റർ:
അപ്പഴപ്പഴായി അഞ്ചും പത്തും ബാക്കിയാക്കീട്ടു് അമ്പതിൽ ചില്വാനം ഉറുപ്പിക എനിക്കു മാനേജർ തരാനുണ്ടു്.
അപ്പുമേനോൻ:
ഇല്ല. ശമ്പളം തന്നു് അപ്പപ്പഴ് ഞാൻ ഒപ്പു വാങ്ങീട്ടുണ്ടു്.
കേളുമാസ്റ്റർ:
ഒപ്പു വാങ്ങീട്ടുണ്ടു്. സത്യം മറിച്ചാണു്.
അപ്പുമേനോൻ:
ഞാനാർക്കും ഒരു പൈസയും കൊടുക്കാനില്ല;
കേളുമാസ്റ്റർ:
എനിക്കു് തരാനുണ്ടു്.
അപ്പുമേനോൻ:
ഇല്ലെന്നു പറഞ്ഞില്ലേ!
കേളുമാസ്റ്റർ:
ശുദ്ധ നുണ.
അപ്പുമേനോൻ:
എന്റെ വീട്ടിൽനിന്നു് അസംബന്ധം പറയരുതു്.
കേളുമാസ്റ്റർ:
ഇല്ല. (കുടയെടുക്കുന്നു, കൂടുതൽ കുപിതനാകുന്നു) നിങ്ങളെന്റെ പണം തരില്ലേ?
അപ്പുമേനോൻ:
ഞാൻ തരാനില്ല.
കേളുമാസ്റ്റർ:
ഇതു ഞാനെന്റെ ആയുസ്സുണ്ടെങ്കിൽ നിങ്ങളോടു വാങ്ങും.
അപ്പുമേനോൻ:
വാങ്ങുന്ന വഴി നോക്കിക്കോളൂ.
കേളുമാസ്റ്റർ:
അതു കണ്ടോളൂ. (ധൃതിയിൽ ഇറങ്ങിപ്പോകുന്നു.)
അപ്പുമേനോൻ:
(ഒടുവിലത്തെ കവിൾ ചായകൂടി വലിച്ചു കുടിച്ചു കോപ്പ മേശപ്പുറത്തു് ഊക്കിൽ വെക്കുന്നു.) അവനെന്നോടു വാങ്ങുമത്രേ. ഫൂ… ചണ്ടി! (ഉറക്കെ വിളിക്കുന്നു) എടാ, ശങ്കൂ, ശങ്കൂ!
ശങ്കു:
(അകലത്തുനിന്നു്) ഓ!
അപ്പുമേനോൻ:
ഇവിടെ വാടാ.
ശങ്കു വന്നു് ഒതുങ്ങി മാറിനില്ക്കുന്നു.

അപ്പുമേനോൻ:
എടാ ഹെഡ്മാഷോടു് ഉടനെ ഇവിടെ വരാൻ പറ, കേട്ടോ. എന്തു തിരക്കുണ്ടായാലും വരാൻ പറയണം. വേഗം ചെല്ലു്.
ശങ്കു ഓടിപ്പോകുന്നു.

അപ്പുമേനോൻ:
അവനെന്നോടു ചണം വാങ്ങുമത്രേ. നാളെത്തന്നെ പിരിയാൻ നോട്ടീസ് കൊടുക്കണം.
വാസന്തി:
(പതുക്കെ വരുന്നു) എന്താ, അച്ഛാ?
അപ്പുമേനോൻ:
മോളേ, ആ കേളുമാഷ് അധികപ്രസംഗം പറയ്യാ. ഇനി അവനെ പിരിച്ചുവിട്ടിട്ടു കാര്യം; കൂട്ടത്തിൽ ആ രാധയും! രണ്ടും നമുക്കനർഥങ്ങളാണു്. (വാസന്തി സമ്മതഭാവത്തിൽ തല കുലുക്കുന്നു.) പ്രകൃതം മാറ്റി അല്പം അകലെ നോക്കി ആരാ, മോളേ, ആ വരുന്നതു്? നമ്മുടെ വേണുവല്ലേ?
വാസന്തി:
(അല്പം കൊഞ്ചിക്കൊണ്ടു്) അതേ, അച്ഛാ.
അപ്പുമേനോൻ:
(ഇരുന്നേടത്തുനിന്നു ചാടിയെണീറ്റു പരിഭ്രമിക്കുന്നു) മോളേ, നമ്മുടെ സുകൃതം തെളിഞ്ഞുതുടങ്ങി. ഏ? ക്ഷണത്തിൽ ചെല്ല്, നല്ലോണം പാലൊഴിച്ചു്, ഇത്തിരി കുടുതൽ മധുരം ചേർത്തു്… അല്ലെങ്കി വേണ്ടാ, പഞ്ചാരയിട്ടു് ഒരു കപ്പു പാലുതന്നെ ഇങ്ങെടുത്തോളൂ. വേഗത്തിൽ വേണം. ചെല്ലു്, ചെല്ലു്.
വാസന്തിയെ സ്നേഹപൂർവം പറഞ്ഞുവിടുന്നു. അപ്പുമേനോൻ മേശപ്പുറത്തെ പൊടി തട്ടീട്ടും കസേരകൾ മാറ്റിയും മറിച്ചും ശരിപ്പെടുത്തീട്ടും കലശലായി വെപ്രാളപ്പെടുന്നു. കസേരകൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയും മറിച്ചുമിടുന്നു. വേണു കടന്നുവരുന്നു. അപ്പുമേനോൻ കാതോളം നീട്ടിച്ചിരിച്ചു സ്വാഗതം പറയാൻ അടുത്തേക്കു് ഓടിച്ചെല്ലുന്നു.

അപ്പുമേനോൻ:
ഇദ്ദാ, ഇങ്ങു വന്നിരിക്കാം, ഇങ്ങട്ടു്. (ഇരിപ്പിടം ചൂണ്ടിക്കാട്ടുന്നു.)
വേണു:
വേണ്ടാ. ഇവിടെ മതി. (ഒഴിഞ്ഞ ഒരു കസേരയിൽ ഇരിക്കുന്നു)
അപ്പുമേനോൻ:
വീട്ടിൽനിന്നു തന്ന്യാണോ?
വേണു:
അതേ.
അപ്പുമേനോൻ:
ഞങ്ങളെയൊന്നും മറന്നിട്ടില്ലെന്നറിഞ്ഞു സന്തോഷിക്കുന്നു.
വേണു പതുക്കെ ചിരിക്കാൻ ശ്രമിക്കുന്നു.

അപ്പുമേനോൻ:
അച്ഛനവിടെയില്ലേ?
വേണു:
ഉണ്ടു്.
അപ്പുമേനോൻ:
ഞങ്ങൾ ചെറുപ്പത്തിൽ ഒരുമിച്ചു കളിച്ചുനടന്നതാണു്. ഞാൻ അച്ഛന്റെ പ്രാണനായിരുന്നു.
വേണു:
ഉം. (മൂളുന്നു)
അപ്പുമേനോൻ:
അതൊന്നും അച്ഛൻ വീട്ടിൽവെച്ചു പറയാറില്ലേ്?
വേണു:
ഞാൻ കേൾക്കാറില്ല.
അപ്പുമേനോൻ:
പണ്ടും വെറുതെ വർത്തമാനം പറയുന്ന ഒരു പ്രകൃതമല്ല. വല്യ ഗൗരവാണു്. ഉദ്യോഗം ഭരിക്കുമ്പോൾ ഈ രാജ്യം കിടുകിടെ വിറപ്പിച്ചിട്ടില്ലേ? കൃഷ്ണക്കുറുപ്പിൻസ്പെക്ടറെമെന്നു പറഞ്ഞാൽ, തീർന്നു. മുലകുടിക്കുന്ന കുട്ടികൾകൂടി ശ്വാസം കഴിക്കില്ല;
വേണു:
എനിക്കു് അപ്പുമേന്നെക്കൊണ്ടൊരത്യാവശ്യകാര്യമുണ്ടു്.
അപ്പുമേനോൻ:
എന്താ? പറയൂ. എന്നെ സ്വന്തമായിട്ടു കണക്കാക്കാം. ഒന്നിനും മടിക്കേണ്ടതില്ല;
വേണു:
ചെറിയൊരുപകാരം.
അപ്പുമേനോൻ:
എന്നെക്കൊണ്ടു കഴിയുന്നതെന്തും ചോദിക്കാം.
വാസന്തി പാലു കൊണ്ടുവരുന്നു. മുഖത്തു ലജ്ജയും സന്തോഷവുമുണ്ടു്. താഴോട്ടു നോക്കിക്കൊണ്ടും കുണുങ്ങിക്കൊണ്ടുമാണു് വരവു്.

അപ്പുമേനോൻ:
ഇതാ, ഈ പാലു കുടിക്കൂ. എന്നിട്ടു് വർത്തമാനം പറയാം.
വേണു:
പാലു വേണ്ടീരുന്നില്ല.
അപ്പുമേനോൻ:
എന്താ, കുടിക്കില്ലേ?
വേണു:
എനിക്കിഷ്ടമല്ല?
അപ്പുമേനോൻ:
എന്നാലും ഒരു പ്രാവശ്യമൊക്കെ കുടിക്കാം. കുടിക്കൂ.
വേണു:
കുടിക്കാം. (പാൽ വാങ്ങി മേശപ്പുറത്തു വെക്കുന്നു.)
അപ്പുമേനോൻ:
ഇതെന്റെ മകളാണു്… വാസന്തി.
വാസന്തി:
നമസ്കാരം!
വേണു:
(മുഖമുയർത്താതെ) നമസ്കാരം!
അപ്പുമേനോൻ:
ഇവൾക്കു് പാട്ടിൽ നല്ല വാസനയുനണ്ടു്.
വേണു:
നിങ്ങളുടെ സ്കൂളിൽ എത ടീച്ചേഴ്സുണ്ടു്?
അപ്പുമേനോൻ:
പാട്ടിൽ വാസന കണ്ടതുകൊണ്ടു ഞാനൊരു ഭാഗവതരെ വെച്ചു് അങ്ങട്ടു് പഠിപ്പിച്ചു.
വേണു:
എത്ര കൊല്ലമായി നിങ്ങൾ സ്കൂൾ തുടങ്ങീട്ടു്.
അപ്പുമേനോൻ:
എന്നാലോ, വേണു, ഇവൾ കുറേശ്ശെ ഡാൻസും ചെയ്യും.
വേണു:
ഇപ്പഴെത്ര കുട്ടികളുണ്ടു്?
അപ്പുമേനോൻ:
(സംഭ്രമിച്ചു്) കുട്ടികളോ? ശിവശിവ അവളുടെ കല്യാണം കൂടി കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസത്തിൽ പതിനാറാമത്തെ വയസ്സു തുടങ്ങീട്ടേയുള്ളൂ.
വേണു:
ഞാൻ സ്കൂളിലെ കാര്യമാണു് ചോദിച്ചതു്.
അപ്പുമേനോൻ:
ഓ, അതു ശരി. അല്ലാതെ വേണുവിനെന്താ മുഖത്തു കണ്ണില്ലേ?
വേണു:
ഞാൻ വന്ന കാര്യം പറഞ്ഞില്ലല്ലോ?
അപ്പുമേനോൻ:
ഓ, അതു പറയാൻ ഇനിയും നേരമുണ്ടല്ലോ. വേണമെങ്കിൽ ഇവളൊന്നു പാടും. വേണുവിനു പാട്ടിൽ ഇഷ്ടമില്ലേ?
വേണു:
പാട്ടുകേട്ടാൽ രസിക്കണമെങ്കിൽ പാട്ടിൽ ജ്ഞാനം വേണം. എനിക്കതശേഷവുമില്ല.
അപ്പുമേനോൻ:
എന്നാലും പാട്ടല്ലേ? മോളേ, ഒന്നു പാടൂ.
വാസന്തി ശൃംഗാരവും ലജ്ജയും ഒരുപോലെ ഭാവിച്ചു വേണുവിനെ ഒന്നു നോക്കുന്നു.

വേണു:
വേണ്ടാ, എനിക്കിപ്പഴതിനൊന്നും നേരമില്ല. (എഴുന്നേല്ക്കുന്നു)
അപ്പുമേനോൻ:
ഇരിക്കൂ, ഇരിക്കൂ. എന്നാൽ ഇപ്പഴ് വേണ്ടാ, മോളേ.
വേണു:
ഞാൻ വന്ന കാര്യം പറയാം.
അപ്പുമേനോൻ:
പറയൂ.
വേണു:
സ്വകാര്യമാണു്.
അപ്പുമേനോൻ:
ഇവിടെ ഒരാളുമില്ലല്ലോ. വാസന്തി ഒരാളോടും പറയില്ല. ഇങ്ങനെ പെണ്‍കുട്ടികളെ കാണാൻ വിഷമമാണു്. ഒന്നു കേട്ടാൽ പിന്നീടതൊരിക്കലും എടുത്തുപറയില്ല.
വേണു:
ഇതു മറ്റൊരാളും കേൾക്കാൻ പാടില്ല;
അപ്പുമേനോൻ:
എന്നാൽ അകത്തു പോയ്ക്കോ, മോളേ.
വാസന്തി മനസ്സില്ലാമനസ്സോടെ പോകുന്നു.

വേണു:
നിങ്ങളുടെ സ്കൂളിൽ ഒരു രാധടീച്ചറില്ലേ?
അപ്പുമേനോൻ:
ഉണ്ടു്.
വേണു:
അവരുടെ അച്ഛൻ ദണ്ഡം പിടിച്ചു് കിടപ്പിലാണു്. ആകപ്പാടെ സ്ഥിതി വലിയ കഷ്ടത്തിലാണു്.
അപ്പുമേനോൻ:
വല്ലതും സഹായിക്കാനാണെങ്കിൽ എന്നോടു പറയരുതു്. ഇവിട്യൊരു കാശില്ല,
വേണു:
നിങ്ങൾ സഹായിക്കണമെന്നല്ല പറയുന്നതു്. സഹായിക്കാൻ ഞാനൊരുക്കമുണ്ടു്. പക്ഷേ, അറിഞ്ഞുകൊണ്ടു മറ്റൊരാളിൽനിന്നു് ആ അച്ഛനും മകളും ഒരു പൈസ വാങ്ങില്ല. ഞാൻ കുറച്ചു പണമിവിടെ തരാം. ശമ്പളവകയിൽ അഡ്വാൻസാണെന്നു് പറഞ്ഞു് അപ്പുമേനോൻ കൊടുത്താൽ മതി.
അപ്പുമേനോൻ:
തരക്കേടില്ല.
വേണു:
മറ്റൊരാളറിയരുതു്. അല്ലെങ്കിൽത്തന്നെ അച്ഛനു് എന്റെ പേരിൽ വലിയ ആക്ഷേപമാണു്. അച്ഛൻ ലഹളകൂട്ടീട്ടു ഞാനവരുടെ വീട്ടിൽ പോകുന്നതുകൂടി വേണ്ടെന്നുവെച്ചു.
അപ്പുമേനോൻ:
(ആലോചനാപൂർവം മൂളുന്നു.) ഉം!
വേണു:
എന്നാൽ ഇതാ, അമ്പതുറുപ്പിക… ഇന്നുതന്നെ ഇതു രാധയ്ക്കു് എത്തിച്ചുകൊടുക്കണം.
അപ്പുമേനോൻ:
കൊടുക്കാം. (കൈനീട്ടി വാങ്ങുന്നു. എണ്ണിനോക്കുന്നു.) അമ്പതുറുപ്പിക?
വേണു:
അതെ, വലിയ ഉപകാരം. (എഴുന്നേറ്റു നടക്കുന്നു.)
അപ്പുമേനോൻ:
ഇടക്കിടയ്ക്കു് സമയമുള്ളപ്പോഴൊക്കെ ഇങ്ങോട്ടൊന്നു വരൂ.
വേണു:
വരാം. (പോകുന്നു)
അപ്പുമേനോൻ ഒരു ചിരിയോടുകൂടി നോട്ടു കീശയിൽ വെച്ചു് അർത്ഥഗർഭമായി മൂളിക്കൊണ്ടു തലയാട്ടുന്നു. മേശപ്പുറത്തുള്ള പാൽ കണ്ടു് അല്പം നിരാശയോടെ വേണുവിനെ നോക്കുന്നു. ശങ്കു ഓടിക്കിതച്ചു വരുന്നു.

ശങ്കു:
ഹെഡ്മാഷ് മണലു പൊന്തീട്ടു കിടക്ക്വാണു്.
അപ്പുമേനോൻ:
എന്നിട്ടു്?
ശങ്കു:
ഞാൻ പറഞ്ഞു. എന്തായാലും വരാൻ പറഞ്ഞിട്ടുണ്ടെന്നു്; മാഷ് പുറപ്പെട്ടിട്ടുണ്ടു്.
അപ്പുമേനോൻ:
(ചാടിയെണീറ്റു്) ദ്രോഹീ, മണലു പൊന്തിയവരെ ഇങ്ങട്ടു കൂടിക്കൊണ്ടുവന്നിട്ടു് ഇവിടെയും ദ്രോഹമുണ്ടാക്കാനാ? വേഗം ചെന്നു വരണ്ടെന്നു പറയു… ഉം.
ശങ്കു ബദ്ധപ്പെട്ടു് ഓടിപ്പോകുന്നു… ഉടനെ തിരിച്ചുവരുന്നു.

അപ്പുമേനോൻ:
എന്താടാ?
ശങ്കു:
ഇസ്പേട്ടർ.
അപ്പുമേനോൻ:
ആരാ? ഡിപ്യൂട്ടി ഇൻസ്പെക്ടറാ?
ശങ്കു:
(കൈചൂണ്ടി) അല്ലാ അവിടത്തെ ആ മൂപ്പരില്ലേ? ഇസ്പേട്ടര്.
അപ്പുമേനോൻ:
കൃഷ്ണക്കുറുപ്പോ?
ശങ്കു:
(തലകുലുക്കുന്നു)
അപ്പുമേനോൻ:
(വെപ്രാളപ്പെടുന്നു) എടാ ചെന്നു് ചാരുകസേല എടുത്തു കൊണ്ടുവാ.
ശങ്കു പോകുന്നു. കൃഷ്ണക്കുറുപ്പു് കടന്നുവരുന്നു.

കൃഷ്ണക്കുറുപ്പു്:
ഞാൻ വിചാരിച്ചു അപ്പുമേന്നെ ഇവിടെ കാണില്ലാന്നു്.
അപ്പുമേനോൻ:
ഞാനിപ്പഴ് ഇവിടെ എത്തിയതേയുള്ളൂ. എടാ, ശങ്കൂ, ശങ്കൂ.
കൃഷ്ണക്കുറുപ്പു് ഇരിക്കാൻ ഭാവിക്കുന്നു.

അപ്പുമേനോൻ:
ചാരുകസേല കൊണ്ടുവരുന്നുണ്ടു്.
കൃഷ്ണക്കുറുപ്പു്:
വേണ്ടാന്നു്. ഇതു മതി. (ഇരിക്കുന്നു)
ശങ്കു കാൻവാസില്ലാത്ത ചാരുകസേലയുംകൊണ്ടു് കടന്നുവരുന്നു. അതു താഴെ വെച്ചു മാറിനില്ക്കുന്നു.

അപ്പുമേനോൻ:
എന്താടാ ഇതിനു ശീലയില്ലേ?
ശങ്കു:
ഇല്ല. അതു നനച്ചിട്ടിരിക്കുന്നു.
അപ്പുമേനോൻ:
കൊണ്ടുപോ, കഴുതേ. (പല്ലുകടിക്കുന്നു.)
ശങ്കു കസേരയും എടുത്തുകൊണ്ടു പോകുന്നു.

കൃഷ്ണക്കുറുപ്പു്:
സാരമില്ല ഇരിക്കൂ, അപ്പുമേന്നേ. എനിക്കു് അടിയന്തരായിടു രണ്ടുവാക്കു പറഞ്ഞു പിരിയണം.
അപ്പുമേനോൻ:
എന്താണാവോ?
കൃഷ്ണക്കുറുപ്പു്:
അടുത്തിരിക്കൂ.
അപ്പുമേനോൻ കസേര വലിച്ചു് അടുപ്പിക്കുന്നു. എന്നിട്ടു കഴുത്തു നീട്ടിപ്പിടിച്ചു് വർത്തമാനം കേൾക്കാൻ തയ്യാറാവുന്നു.

അപ്പുമേനോൻ:
(പറയുന്നതിലിടയ്ക്കു്) ഇവടത്തെ വാസനത്തിക്കു് ഗീതയോടു് എന്തൊരിഷ്ടമാണു്. സ്വന്തം അനിയത്തിയോടു് ഇത്രയില്ല.
കൃഷ്ണക്കുറുപ്പു്:
അതൊക്കെ അങ്ങനയേ വരു. അടുത്തുതന്നെ ഗീത അവളുടെ അനിയത്തിയാവില്ലേ.
അപ്പുമേനോൻ:
എനിക്കങ്ങനെയെക്കെ കേട്ടാൽ മതി.
കൃഷ്ണക്കുറുപ്പു്:
പിന്നെ, അപ്പുമേന്നെ, (സ്വകാര്യം പറയുന്ന മട്ടിൽ സ്വരം ചെറുതാക്കി) നിങ്ങളൊരു കാര്യം വേണം. നിങ്ങളുടെ സ്കൂളിലെ ആ രാധയില്ലേ?
അപ്പുമേനോൻ വല്ലാത്ത അർത്ഥത്തിൽ തല കുലുക്കുന്നു. അവളെ ഉടനെ സ്കൂളിൽനിന്നു് പിരിച്ചുവിടണം.

അപ്പുമേനോൻ:
അതു ഞാൻ തീർച്ചപ്പെടുത്തിയ കാര്യാണു്.
കൃഷ്ണക്കുറുപ്പു്:
ഭേഷ്; നിങ്ങൾക്കും എനിക്കും രക്ഷകിട്ടാൻ അതു വേണം.
അപ്പുമേനോൻ:
ശരിയാണു്.
കൃഷ്ണക്കുറുപ്പു്:
അപ്പോൾ നിങ്ങളും ഇതറിഞ്ഞിട്ടുണ്ടു്, അല്ലേ?
അപ്പുമേനോൻ:
എങ്ങനെ മുഖത്തുനോക്കിപ്പറയുമെന്നുവെച്ചു് ഇതുവരെ മടിച്ചതാണു്.
കൃഷ്ണക്കുറുപ്പു്:
ഈവക കാര്യങ്ങൾ ഒളിച്ചുവെയ്ക്കുന്നതു തെറ്റാണു്. ആട്ടെ, പിരിച്ചുവിടുന്നതിൽ കുഴപ്പമില്ലല്ലോ?
അപ്പുമേനോൻ:
ഒന്നുമില്ല.
കൃഷ്ണക്കുറുപ്പു്:
ഉണ്ടെങ്കിൽത്തന്നെ ഞാനേറ്റു.
അപ്പുമേനോൻ:
എന്നാൽ നാളെത്തന്നെ പിരിച്ചുവിടാം.
കൃഷ്ണക്കുറുപ്പു്:
തരക്കേടില്ല. സ്കൂളിൽനിന്നു നിങ്ങൾ ഓടിച്ചാല് മതി. ഈ നാട്ടിൽനിന്നു് ഞാനും ഓടിച്ചോളാം.
അപ്പുമേനോൻ:
കുഴപ്പം മുഴുവനും തീർന്നു.
കൃഷ്ണക്കുറുപ്പു്:
അപ്പുമേന്നേ, ഇന്നാട്ടിലെ എത്രയെത്ര കേഡികളെ അടക്കിയവനാണു് ഞാൻ. എന്നിട്ടു് ഒടുവിൽ ഈ പെണ്ണിന്റെ മുന്നിൽ തോറ്റുകുമ്പിടാൻ പറ്റ്വോ?
അപ്പുമേനോൻ:
ഇല്ല.
കൃഷ്ണക്കുറുപ്പു്:
ആ തേവിടിശ്ശിയോടു് തോറ്റിട്ടു് പിന്നെ ഞാൻ ജീവിച്ചിരിക്കണോ?
അപ്പുമേനോൻ:
വേണ്ട.
കൃഷ്ണക്കുറുപ്പു്:
(എഴുന്നേല്ക്കുന്നു) എന്നാൽ ഇക്കാര്യം നിങ്ങളേറ്റു.
അപ്പുമേനോൻ:
എന്താ സംശ്യം? ഇതെന്റെ കാര്യംകൂടിയല്ലേ?
കൃഷ്ണക്കുറുപ്പു്:
അതേ. (നടക്കുന്നു.)
അപ്പുമേനോൻ:
ഇത്തിരി ചായ കുടിച്ചിട്ടു്.
കൃഷ്ണക്കുറുപ്പു്:
വേണ്ടാ, വേണ്ടാ. അതൊക്കെ പിന്നീടു്. (പോകുന്നു) (അപ്പുമേനോൻ വിജയഭാവത്തിൽ തലയാട്ടിക്കൊണ്ടു് അകത്തേക്കു് പോകുന്നു.)

—യവനിക—

Colophon

Title: Jīvitam (ml: ജീവിതം).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, ജീവിതം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P Pushpakumari. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Lars Tiller painting, a painting by Lars Tiller (1924–1994). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.