മരയ്ക്കാർകോട്ട.
രണ്ടാംരംഗത്തിലെ സജ്ജീകരണങ്ങൾ. രംഗത്തു് മങ്ങിയ വെളിച്ചം മാത്രം. അകലത്തു് ഇടയ്ക്കിടെ പീരങ്കിയുടെ മുഴക്കം കേൾക്കാം. ഉരുക്കുതൊപ്പിയും മാർച്ചട്ടയും ഉടവാളുമായി കുഞ്ഞാലിമരയ്ക്കാർ അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണു്. അബു ഹൂക്കയുമായി വരുന്നു. നിന്നുകൊണ്ടുതന്നെ മരയ്ക്കാർ പുക വലിക്കുന്നു. അല്പം കഴിഞ്ഞു്:
- കുഞ്ഞാലിമരയ്ക്കാർ:
- എടാ, ഉമ്മ എന്തു് ചെയ്യുന്നു?
- അബു:
- കെടക്ക്വാണ്.
- കുഞ്ഞാലിമരയ്ക്കാർ:
- ഉമ്മയ്ക്കെപ്പോഴും കിടപ്പുതന്നെ. മനസ്സിന്റെ വിഷ്മാ.
- അബു:
- ഇക്കാ, ഉമ്മേന്നു് ഞമ്മളോടു് പറഞ്ഞു്, കുട്ട്യാലിക്കാനെ കാണണന്നു്.
- കുഞ്ഞാലിമരയ്ക്കാർ:
- (വിഷാദം പുരണ്ട ചിരി) ഉമ്മാടെ കുറ്റമല്ല.
- അബു:
- ഞമ്മളോടൊന്നു് പോയിനോക്കാൻ.
- കുഞ്ഞാലിമരയ്ക്കാർ:
- നിനക്കു് പൂവ്വായിരുന്നില്ലേ?
- അബു:
- ഞമ്മള് പോവും. ഞമ്മക്കപ്പേട്യൊന്നൂല്ല. അതു പണ്ടായിനും.
- കുഞ്ഞാലിമരയ്ക്കാർ:
- (ഹുക്കയുടെ കുഴൽ അബുവിനെ ഏല്പിക്കുന്നു.) നീ ഉമ്മാടെ അടുക്കത്തന്നെ വേണം, കേട്ടോ. എവിടേയും പോവരുതു്.
- അബു:
- ഞമ്മക്കു് നായമ്മാരെ എറിയാൻ പോണം.
- കുഞ്ഞാലിമരയ്ക്കാർ:
- ഓ, ഒരേറുകാരൻ! നായന്മാരെ കാര്യം നോക്കാൻ വേറെ ആളുകളുണ്ടു്. നിയ്യെങ്ങും പോവണ്ട. (ധൃതിയിൽ പോകുന്നു.കുഞ്ഞാലിമരയ്ക്കാർ പുറത്തേക്കു് കടക്കാൻ നോക്കുമ്പോൾ എതിരെ കുറുപ്പു് വരുന്നു.) എന്താ കുറുപ്പേ, എന്താ വിശേഷം?
- കുറുപ്പു്:
- (അസ്വസ്ഥതയോടെ) വിശേഷംതന്നെ ഇന്നും പറങ്കികളുടെ കയ്യേറ്റമുണ്ടായി.
- കുഞ്ഞാലിമരയ്ക്കാർ:
- എവിടെ?
- കുറുപ്പു്:
- കോട്ടയുടെ കിഴക്കുവശത്തുള്ള അനേകം വീടുകൾ കൊളള ചെയ്തു. നിർദ്ദോഷികളെ വെട്ടിക്കൊന്നു. കണ്ണിൽക്കണ്ടതൊക്കെ കൊള്ളിവെച്ചു് നശിപ്പിച്ചു.
- കുഞ്ഞാലിമരയ്ക്കാർ:
- (കൈ അറിയാതെ വാൾപ്പിടിയിലമരുന്നു. കഠിനമായ ക്ഷോഭംകൊണ്ടു് മുഖം തുടുക്കുന്നു.) കണ്ണിൽച്ചോരയില്ലാത്ത ചെന്നായ്ക്കൾ! നേരിട്ടുള്ള യുദ്ധത്തിലവർ ജയിക്കില്ല.
- കുറുപ്പു്:
- പെണ്ണുങ്ങളും കുട്ടികളും കോട്ടവാതില്ക്കൽ വന്നു് അലമുറകൊള്ളുന്നു.
- കുഞ്ഞാലിമരയ്ക്കാർ:
- എല്ലാവരേയും കോട്ടയ്ക്കുകത്താക്കണം കുറുപ്പേ.
- കുറുപ്പു്:
- കോട്ടയ്ക്കകത്താക്കിയാൽ ഇവർക്കൊക്കെ ഭക്ഷണം കൊടുക്കണ്ടേ?
- കുഞ്ഞാലിമരയ്ക്കാർ:
- ഉള്ളതു് വീതിക്കാം. അവരെ നമുക്കുപേക്ഷിക്കാൻ വയ്യ. നാളെയും ആ ചെന്നായ്ക്കൾ വരും.
- കുറുപ്പു്:
- ഈ പാപകർമത്തിനു് തമ്പുരാൻ കൂട്ടുന്നില്ക്കുന്നതാണദ്ഭുതം.
- കുഞ്ഞാലിമരയ്ക്കാർ:
- തമ്പുരാൻ വിചാരിച്ചാലും ഇതു് തടയാൻ കഴിയില്ല. ഇനി പറങ്കികളുടെ വാഴ്ചയാണു് വരുന്നതു്. തമ്പുരാൻ കൈയുംകെട്ടി നോക്കിനില്ക്കേണ്ടിവരും. കടലിൽ ഒന്നിനൊന്നു് പകരംവീട്ടാൻ നമുക്കു് കഴിയും. ഇവിടെയതല്ല. നാട്ടുകാരെ കൊല്ലാൻ കൈവരുന്നില്ല. അതു് നമ്മുടെ തോൽവിയായിട്ടവർ കണക്കാക്കുന്നു. ഇതെത്രനാൾ സഹിക്കും കുറുപ്പേ?
- കുറുപ്പു്:
- അതാണു് ഞാനുമാലോചിക്കുന്നതു്. സഹികെടുമ്പോൾ നാട്ടുകാർ നമുക്കെതിരാവില്ലേ?
അബു പുറത്തുനിന്നു് ഓടിക്കിതച്ചുവരുന്നു.
- അബു:
- ഇക്കാ! കുഞ്ഞാലീക്കാ…
- കുഞ്ഞാലിമരയ്ക്കാർ:
- എന്താടാ?
- അബു:
- കുട്ട്യാലിക്കാക്കു് വെടികൊണ്ടോലോ…
- കുഞ്ഞാലിമരയ്ക്കാർ:
- (പരിഭ്രമം) എന്തു്! ആരു് പറഞ്ഞു?
- അബു:
- എല്ലാരും പറേന്ന്.
- കുഞ്ഞാലിമരയ്ക്കാർ:
- ശരി: നീ പൊയ്ക്കോ, ഉമ്മയോടൊന്നും ചെന്നു് പറയല്ലേ.
അബു പുറത്തേക്കുതന്നെ ഓടിപ്പോവുന്നു. കുഞ്ഞാലിമരയ്ക്കാർ ഒന്നും പറയാതെ തലതാഴ്ത്തി നിന്നു് ആലോചിക്കുന്നു.
- കുറുപ്പു്:
- ഈ വിവരം നേരാണോ?
- കുഞ്ഞാലിമരയ്ക്കാർ:
- എന്തോ, ഒന്നും പറയാനാവില്ല. കുറച്ചെന്തെങ്കിലും പറ്റീട്ടുണ്ടാവും. (അസ്വസ്ഥതയോടെ നടക്കുന്നു. തന്നത്താനെന്നവിധം) ഉം! സാരമില്ല. യുദ്ധമല്ലേ? എന്തും പറ്റാം.
- കുറുപ്പു്:
- സംഗതി അന്വേഷിച്ചറിയാനെന്തു വഴി?
- കുഞ്ഞാലിമരയ്ക്കാർ:
- ഒരു വഴിയുമില്ല. സംഗതി ശരിയാണെങ്കിൽ ആരെങ്കിലും വരും; വരാതിരിക്കില്ല. ഒന്നിനും പോവാതെ വീട്ടിലിരിക്കുന്നവരെ വെട്ടിക്കൊല്ലുന്നു! അതല്ലേ ഏറ്റവും വലിയ കഷ്ടം! കുട്ട്യാലി എന്റെ അനിയനാണു്. നാലുപേരെ കൊല്ലാതെ വെറുതെ അവൻ മരിക്കില്ല. കുറുപ്പേ, ഈ കൂട്ടക്കൊലയ്ക്കെന്തെങ്കിലുമൊരു വഴി കാണണം.
- കുറുപ്പു്:
- ഞാനൊരുപായം പറയട്ടെ.
- കുഞ്ഞാലിമരയ്ക്കാർ:
- എന്താ?
- കുറുപ്പു്:
- ഇരിങ്ങൽകൊട്ടാരംവരെ പോകാം.
- കുഞ്ഞാലിമരയ്ക്കാർ:
- എന്തിനു്? കഴുവിൽ കേറാനോ?
- കുറുപ്പു്:
- പറയുന്നതു് മുഴുവൻ കേൾക്കൂ. കുഞ്ഞാലിമരയ്ക്കാരുടെ ദൂതനെന്ന നിലയിൽ ചെന്നാൽ എന്നെ ആരും തൊടില്ല.
- കുഞ്ഞാലിമരയ്ക്കാർ:
- അങ്ങനെ പോവുന്നതെന്തിനു്?
- കുറുപ്പു്:
- പറങ്കികളുടെ ഈ അക്രമം സാമൂതിരിപ്പാടിനെ ഒന്നറിയിക്കാൻ.
- കുഞ്ഞാലിമരയ്ക്കാർ:
- തമ്പുരാൻ അതറിയുന്നില്ലെന്നാണോ കുറുപ്പിന്റെ വിശ്വാസം?
- കുറുപ്പു്:
- സാമൂതിരിപ്പാടിനറിയില്ല; തീർച്ച. കൊട്ടാരത്തിലിരിക്കുന്ന അദ്ദേഹം കാര്യക്കാർ പറയുന്നതിലപ്പുറം എന്തറിയുന്നു?
- കുഞ്ഞാലിമരയ്ക്കാർ:
- അറിഞ്ഞതുകൊണ്ടെന്താ പ്രയോജനം?
- കുറുപ്പു്:
- സാമൂതിരിപ്പാടു് തിരുമേനിമാർ ശുദ്ധന്മാരാണു്.
- കുഞ്ഞാലിമരയ്ക്കാർ:
- തമ്പുരാൻ പറഞ്ഞാലും പറങ്കികളുനുസരിക്കില്ല. കടലിലും കരയിലും അവരാണു് യുദ്ധം നടത്തുന്നത്.
- കുറുപ്പു്:
- അങ്ങനെയാണെങ്കിൽ ഒരു സന്ധിനിർദ്ദേശം വച്ചുകൂടേ?
- കുഞ്ഞാലിമരയ്ക്കാർ:
- വേണ്ട.
- കുറുപ്പു്:
- മാനമായ സന്ധിയാണെങ്കിൽ?
- കുഞ്ഞാലിമരയ്ക്കാർ:
- എന്തായാലും വേണ്ട. തമ്പുരാനുമായി സന്ധിചെയ്യുന്നതിലും ഭേദം യുദ്ധം ചെയ്തു് മരിക്കലാണു്.
- കുറുപ്പു്:
- വാശിപിടിക്കരുതു്.
- കുഞ്ഞാലിമരയ്ക്കാർ:
- ഇതൊക്കെ തമ്പുരാന്റെ വാശികൊണ്ടുണ്ടായതാണു്.
- കുറുപ്പു്:
- വാശികൊണ്ടല്ല; ശുദ്ധഗതികൊണ്ടു്.
- കുഞ്ഞാലിമരയ്ക്കാർ:
- എന്തുകൊണ്ടായാലും.
- കുറുപ്പു്:
- സ്ഥിതിഗതികൾ നല്ലപോലെ ആലോചിച്ചൊരു തീരുമാനമെടുക്കണം. കോട്ടയ്ക്കു് പുറത്തു് ദിവസവും നിർദോഷികളെ വെട്ടിക്കൊല്ലുന്നു. കുട്ടികളും പെണ്ണുങ്ങളുമായി നുറുകണക്കിൽ കോട്ടയിലഭയം തേടുന്നു. ഇവർക്കൊക്കെ ഭക്ഷണം കൊടുക്കണം. ആകെ വിഷമസ്ഥിതിയാണു്. ഈ ഘട്ടത്തിതൽ മാനമായൊരു സന്ധിയുണ്ടാവുന്നതു് നല്ലതല്ലേ? (കുഞ്ഞാലിമരയ്ക്കാർ ഒന്നും പറയാതെ അസ്വസ്ഥതയോടെ നടക്കുന്നു.) എന്താ ഒന്നും മിണ്ടാത്തതു്?
- കുഞ്ഞാലിമരയ്ക്കാർ:
- സന്ധിക്കു് ഞാൻ എതിരല്ല ഇരുഭാഗവും യുദ്ധം നിർത്താം. അന്യോന്യം നഷ്ടം ചോദിക്കാതെ പിരിയാം.
- കുറുപ്പു്:
- പിന്നെ?
- കുഞ്ഞാലിമരയ്ക്കാർ:
- പിന്നെ യാതൊന്നുമില്ല. ആർക്കായാലും കുഞ്ഞാലി കീഴടങ്ങില്ല. കോട്ടയിലുള്ളവർ മുഴുവനും പട്ടിണികൊണ്ടു് എന്റെ മുൻപിൽ കിടന്നു് പിടഞ്ഞുമരിച്ചാലും ഞാനാർക്കും കീഴടങ്ങില്ല.
- കുറുപ്പു്:
- ശരി; അങ്ങനെയെങ്കിലങ്ങനെ. ഞാനൊന്നു് ശ്രമിച്ചുനോക്കാം. (അബു പിന്നേയും ഓടിവരുന്നു.)
- അബു:
- കുഞ്ഞാലീക്കാ, കുട്ട്യാലിക്കാനെ എടുത്തുകൊണ്ടു് വരുന്നു.
- കുഞ്ഞാലിമരയ്ക്കാർ:
- എവിടെ? (കിതയ്ക്കുന്നു.)
- അബ്ദു:
- ഇദ്ദാ… (പുറത്തേക്കു് കൈ ചൂണ്ടുന്നു.)
കുറുപ്പും കുഞ്ഞാലിമരയ്ക്കാരും ഒന്നിച്ചു് പുറത്തേക്കോടുന്നു.
—യവനിക—