ഇരിങ്ങൽകൊട്ടാരം. കാര്യക്കാർ ആരെയോ കൈതട്ടി വിളിക്കുന്നു. പാറാവുകാരൻ വരുന്നു.
- കാര്യക്കാർ:
- എടോ, താനെത്ര കാലമായി ഇവിടെ പാറാവു തുടങ്ങിയിട്ടു്?
- പാറാവുകാരൻ:
- തിരുമനസ്സുകൊണ്ടു് ഇവിടെ എഴുന്നള്ളിയ അന്നു് തുടങ്ങി അടിയനാ പാറാവു്.
- കാര്യക്കാർ:
- ആഹാ! അപ്പോൾ താൻ യുദ്ധത്തിനൊന്നും പോയിട്ടില്ലാ?
- പാറാവുകാരൻ:
- ഇല്ല.
- കാര്യക്കാർ:
- സൂത്രത്തിൽ ഇവിടെ കുടിയിരിക്ക്യാണ്; അതു പറ്റില്ല. എല്ലാവരും അതിന്റെ സ്വാദറിയണം; യുദ്ധത്തിന്റെ.
- പാറാവുകാരൻ:
- അയ്യോ! അടിയനെ കഷ്ടത്തിലാക്കല്ലേ കുടുംബപ്രാരാബ്ധം ഉള്ള കൂട്ടത്തിലാ.
- കാര്യക്കാർ:
- അതൊന്നും പറഞ്ഞാൽ നടക്കില്ല. (അകത്തേക്കു് നോക്കുന്നു. അല്പം പരിഭ്രമത്തോടെ) ശരി, താനിപ്പ പോയ്ക്കോളൂ.
- പാറാവുകാരൻ:
- അടിയനെ കഷ്ടത്തിലാക്കരുതു്. (പോകുന്നു.)
അകത്തുനിന്നു് സാമൂതിരിപ്പാടു് കടന്നുവരുന്നു. കാര്യക്കാരെ കണ്ടു് അല്പം അസുഖത്തോടെ.
- സാമൂതിരി:
- എടോ, തന്റെ പറങ്കികളുടെ മിടുക്കിപ്പിഴെവിടെ? യുദ്ധം തുടങ്ങീട്ടെത്ര കാലായി?
- കാര്യക്കാർ:
- മൂന്നു് മാസം കഴിഞ്ഞു.
- സാമൂതിരി:
- കുഞ്ഞാലി എതകാലംകൊണ്ടു് കീഴടങ്ങൂന്നാ താനന്നു പറഞ്ഞതു്?
- കാര്യക്കാർ:
- ഒരാഴ്ചകൊണ്ടു്.
- സാമൂതിരി:
- പറങ്കികളും താനും സമാണ്. വമ്പു പറയാൻ ബഹുകേമം! തന്റെ വാക്കു് വിശ്വസിച്ചു് ഇറങ്ങിപ്പുറപ്പെട്ടതബദ്ധായി. ഇക്കണക്കിനു് കുഞ്ഞുലക്ഷ്മിയെ ഒരുമിച്ചു് കൂട്ടായിരുന്നു. എന്തു പറയുന്നു തന്റെ കപ്പിത്താൻ.
- കാര്യക്കാർ:
- ഇനി താമസിക്കില്ലെന്നാ കപ്പിത്താന്റെ അഭിപ്രായം.
- സാമൂതിരി:
- പിന്തിരിഞ്ഞോടാൻ; ഇല്ലേ? എടവപ്പാതിക്കു് മുൻപെ രണ്ടിലൊന്നറിഞ്ഞില്ലെങ്കിൽ നാം സൈന്യത്തെ പിൻവലിക്കും. ഇങ്ങനെയുണ്ടോ ഒരു യുദ്ധം? അതും ഒരു ചെറിയ കോട്ട പിടിക്കാൻ.
- കാര്യക്കാർ:
- കുഞ്ഞാലിയുടെ ശക്തി അങ്ങനെ ചെറുതായി കാണരുതു്.
- സാമൂതിരി:
- കുഞ്ഞാലി വെറും പുഴുവാണെന്നു് താനല്ലേ പറഞ്ഞതു്?
- കാര്യക്കാർ:
- കുഞ്ഞാലിയുടെ ശക്തി ക്ഷയിച്ചുതുടങ്ങി.
- സാമൂതിരി:
- ആരു് പറഞ്ഞു?
- കാര്യക്കാർ:
- കോട്ടയിൽ ഭക്ഷണസാധനങ്ങൾക്കു് ക്ഷാമം തുടങ്ങീരിക്കുന്നു.
- സാമൂതിരി:
- കോട്ടയിൽനിന്നാണോ താൻ വരുന്നതു്? വിഡ്ഢിത്തം എഴുന്നള്ളിക്കാതിരിക്കൂ.
- കാര്യക്കാർ:
- പറങ്കികൾ പറഞ്ഞതാണു്.
- സാമൂതിരി:
- തുടങ്ങി! അവരുടെ മഹത്ത്വം നമുക്കു് കേൾക്കണ്ട.
- കാര്യക്കാർ:
- ഇന്നലെ കുഞ്ഞാലിയുടെ അനുജൻ വെടികൊണ്ടു് മരിച്ചു.
- സാമൂതിരി:
- അതു് പറയുമ്പോൾ തനിക്കെന്തൊരു സന്തോഷം! വല്ലവരും മരിക്കുമ്പം താനെന്തിനാ സന്തോഷിക്കുന്നതു്?
- കാര്യക്കാർ:
- യുദ്ധന്ന് പറഞ്ഞാൽ മരണാണ് തിരുമേനീ.
- സാമൂതിരി:
- ആയ്ക്കോട്ടെ. അതിലെന്തിനാ സന്തോഷം?
- കാര്യക്കാർ:
- ശത്രുപക്ഷത്തെ പ്രധാനികൾ മരിക്കുന്നതിലല്ലേ നമ്മുടെ ജയം?
- സാമൂതിരി:
- മൂന്നു് മാസായിട്ട് നാം ജയിക്ക്യാണല്ലോ! ആകെ മടുത്തു.
പാറാവുകാരൻ വന്നു തൊഴുതു് കുമ്പിടുന്നു.
- പാറാവുകാരൻ:
- മരയ്ക്കാർക്കോട്ടയിൽനിന്നു് ഒരു ദൂതൻ വന്നിരിക്കുന്നു.
- സാമൂതിരി:
- (ഉത്സാഹം) ദൂതനോ? വേഗം വരാൻ പറയൂ…
- കാര്യക്കാർ:
- കുഞ്ഞാലി കീഴടങ്ങാൻ തീരുമാനിച്ചിട്ടുണ്ടാവും.
- സാമൂതിരി:
- ജ്യോതിഷം വേണ്ടാ. (കുറുപ്പു് കടന്നുവന്നു് തൊഴുതു് കുമ്പിട്ടു് മാറിനില്ക്കുന്നു. കാര്യക്കാർ കുറുപ്പിനെ സൂക്ഷിച്ചുനോക്കുന്നു.) കുഞ്ഞാലി പറഞ്ഞയച്ചിട്ടു് വന്നതാണോ?
- കുറുപ്പു്:
- റാൻ! കുഞ്ഞാലിക്കു് വലിയ വ്യസനമുണ്ടു്.
- സാമൂതിരി:
- ആഹാ! നന്നായി. അവൻ വ്യസനിക്കണം. ധിക്കാരികളൊക്കെ ഒടുവിൽ വ്യസനിക്കും.
- കുറുപ്പു്:
- തിരുമനസ്സായിട്ടു് ഒരു യുദ്ധം ഒരിക്കലും കുഞ്ഞാലി മോഹിച്ചിട്ടില്ല.
- സാമൂതിരി:
- ഞാൻ മോഹിച്ചിട്ടുണ്ടു്. ആ മോഹമാണിപ്പോൾ നടക്കുന്നതു്.
- കാര്യക്കാർ:
- (ഇടയിൽ കടന്നുപറയാൻ പലതവണ ഭാവിക്കുന്നു. ഒടുവിൽ ക്ഷമകെട്ടപ്പോൾ) തിരുമേനീ!
- സാമൂതിരി:
- എന്താ?
- കാര്യക്കാർ:
- ഇവനെ വിശ്വസിക്കരുതു്.
- സാമൂതിരി:
- ഉം?
- കാര്യക്കാർ:
- അന്നു് കല്ലറയിൽനിന്നു് ചാടിപ്പോന്നവനാണു്. ഇവനെപ്പിടിച്ചു് കൊട്ടാരമുറ്റത്തു് കഴുമരം നാട്ടി കഴുവിലേറ്റണം.
- സാമൂതിരി:
- ഉവ്വോ? താൻ കല്ലറയിൽനിന്നു് ചാടിപ്പോന്നവനാണോ?
- കുറുപ്പു്:
- അടിയൻ മരയ്ക്കാർകോട്ടയിൽനിന്നു് കുഞ്ഞാലിമരയ്ക്കാരുടെ സന്ദേശവുംകൊണ്ടു് വന്നതാണു്.
- സാമൂതിരി:
- ഓ! താൻ ദൂതനാണല്ലേ? എന്താ കുഞ്ഞാലിക്കു് പറയാനുള്ളതു്? കേൾക്കട്ടെ.
- കാര്യക്കാർ:
- തിരുമേനീ…
- സാമൂതിരി:
- ദൂതനെ ഉപദ്രവിക്കാൻ പാടില്ല. (കുറുപ്പിനോടു്) താൻ പറയൂ.
- കുറുപ്പു്:
- കുഞ്ഞാലിയുടെ ശത്രുക്കൾ പറങ്കികളാണു് ഈ മണ്ണിൽനിന്നും പറങ്കികൾ പോകുന്നതുവരെ കുഞ്ഞാലി യുദ്ധം ചെയ്യും. പൊന്നുതമ്പുരാനോടു് കുഞ്ഞാലി ഒരു തെറ്റും ചെയ്തിട്ടില്ല. വല്ലതും ചെയ്തെന്നു പൊന്നുതമ്പുരാന്റെ തിരുവുള്ളത്തിൽ തോന്നിട്ടുണ്ടെങ്കിൽ മാപ്പു് കൊടുക്കണമെന്നു് കുഞ്ഞാലി അപേക്ഷിക്കുന്നു.
- സാമൂതിരി:
- കുഞ്ഞാലിക്കു് നല്ലബുദ്ധി ഉദിക്കാൻ തുടങ്ങി, ഇല്ലേ?
- കുറുപ്പു്:
- വളരെ സങ്കടപ്പെട്ടുകൊണ്ടാണു് കുഞ്ഞാലി ഈ യുദ്ധം തുടർന്നുപേകുന്നതു്.
- സാമൂതിരി:
- തളർന്നൂന്നർത്ഥം. അപ്പഴാണു് നല്ലബുദ്ധിയുദിച്ചതു്. എടോ, കൂടുതലൊന്നു പറയേണ്ട. കുഞ്ഞാലി നമുക്കു് കീഴടങ്ങണം. കോട്ട നമ്മെ ഏല്പിക്കണം. എന്നാൽ ശിക്ഷയിൽനിന്നൊഴിവാകാം. അവനും അവന്റെ കൂട്ടുകാർക്കും സ്വതന്ത്രമായിട്ടു് എവിടെ വേണച്ചാൽ പോകാം. അവന്റെ കപ്പൽ അവനുതന്നെ ഉപയോഗിക്കാം. യുദ്ധത്തിനല്ല, വ്യാപാരത്തിനു്. ഈ നിബന്ധന സമ്മതാച്ചാൽ നാളെത്തന്നെ വന്നോട്ടെ. കീഴടങ്ങിക്കോട്ടെ… താൻ പോയ്ക്കോളൂ. വിവരം കുഞ്ഞാലിയോടു പറയൂ. നമ്മുടെ ആനയുടെ വാലിന്നു വലിയ വിലയാണെന്നും പറയൂ, ഉം! പോവാം. (അകത്തേക്കു പുറപ്പെടുന്നു.)
കുറുപ്പു പുറത്തേക്കു് പോകുന്നു.
—യവനിക—