പുതുപ്പണംകോട്ടയിൽ കുഞ്ഞാലിമരയ്ക്കാരുടെ വാസസ്ഥലം. അലങ്കരിച്ചൊരുക്കിയ ഒരു മുറിയിൽ, പറങ്കികളോടു് പിടിച്ചെടുത്ത സിംഹാസനം കാണാം. വാ പൊളിച്ചുനില്ക്കുന്ന രണ്ടു് സിംഹങ്ങളുടെ പുറത്താണു് സിംഹാസനം പണി തീർത്തതു്. സ്വർണത്തകിടുകൊണ്ടു് പൊതിഞ്ഞ സിംഹാസനത്തിൽ അവിടവിടെ മിന്നിത്തിളങ്ങുന്ന വൈരക്കല്ലുകൾ പതിച്ചിട്ടുണ്ടു്. യവനിക നീങ്ങുമ്പോൾ കുഞ്ഞാലിമരയ്ക്കാരുടെ അനുജൻ കുട്ട്യാലി സിംഹാസനത്തിന്റെ ചന്തം നോക്കുകയാണു്. അല്പം കഴിഞ്ഞു്, അകത്തുനോക്കി വിളിക്കുന്നു.
- കുട്ട്യാലി:
- അബൂ… എടാ അബൂ…
വിളി കേട്ടു് അബു അകത്തുനിന്നു് ഓടിവരുന്നു. അബു വേലക്കാരനാണു്. വയസ്സിനൊത്ത വളർച്ച ശരീരത്തിനും മനസ്സിനുമില്ല. കുട്ടികളുടെ സ്വഭാവമാണു്.
- അബു:
- കുട്ട്യാലീക്ക വിളിച്ചോ?
- കുട്ട്യാലി:
- ഉം!
- അബു:
- (സിംഹാസനം കാണുന്നു) എന്റെ റബ്ബേ, ഇതെന്താപ്പം?
- കുട്ട്യാലി:
- ഇതാണു് സിംഹാസനം.
- അബു:
- (വളരെ പരിചയമുള്ളപോലെ തലകുലുക്കുന്നു. എന്നിട്ടു് ചോദിക്കുന്നു.) ഇതെന്തിനാ ക്കാ?
- കുട്ട്യാലി:
- കുഞ്ഞാലീക്കായ്ക്കു് കുത്തിരിക്കാൻ.
- അബു:
- കുഞ്ഞാലീക്കു ഇതിമ്മലു് കുത്തിര്ന്നാൽ നല്ല മൊഞ്ചുണ്ടാവും. (സിംഹത്തല കണ്ടു് ഞെട്ടലോടെ) ഇതെതെന്താച്ഛാ? പുലിയോ?
- കുട്ട്യാലി:
- സിംഹന്നും പറയും. നീയൊരു കാര്യം ചെയ്യു്. ഇതൊന്നു് പൊടിതട്ടി വെക്കു്. കുഞ്ഞാലിക്കു വരാറായി. വേഗാവട്ടെ (അകത്തേക്കു പോകുന്നു.)
അബു തലയിൽ കെട്ടിയ രണ്ടാംമുണ്ടെടുത്തു് പൊടിതട്ടാൻ തുടങ്ങുന്നു. സിംഹത്തലയുടെ അടുത്തെത്തിയപ്പോൾ ശങ്കിച്ചുനില്ക്കുന്നു. പിന്നെ പതുക്കെ ചോദിക്കുന്നു.
- അബു:
- നീ കടിക്ക്യോ, പകയാ? (കണ്ണുകളിലേക്കു് ചാഞ്ഞു നോക്കി) നീ പറങ്കിപ്പുലിയാ, അല്ലേ? മരയ്ക്കാർകോട്ട പറങ്കിപ്പുലീടെ ഖബറാണു്. ഖബർ! ഓർത്തോ. (സിംഹത്തിന്റെ വായിലേക്കു് വിരൽ തള്ളിക്കൊടുക്കുന്നു. വിജയഭാവത്തിൽ ചിരിക്കുന്നു.)
അപ്പോൾ കുഞ്ഞാലിമരയ്ക്കാർ ഒന്നാം രംഗത്തിൽ കണ്ട അതേ വേഷത്തിൽ പുറത്തുനിന്നു വരുന്നു. രണ്ടടി മുൻപോട്ടുവെച്ചു് തിരിഞ്ഞുനിന്നു് പിറകിൽ വരുന്ന ആളോടു് സംസാരിക്കുന്നു.
- കുഞ്ഞാലിമരയ്ക്കാർ:
- ഇവിടെ കടന്നു നിന്നോളൂ. (കുഞ്ഞാലിമരയ്ക്കാരുടെ ശബ്ദം കേട്ടു് അബു ഞെട്ടിത്തിരിഞ്ഞുനോക്കുന്നു… കുഞ്ഞാലിമരയ്ക്കാർ പിറകിൽ വരുന്ന ആളോടു് തുടർന്നു് സംസാരിക്കുന്നു.) എന്താ മടിക്കുന്നതു് ഇങ്ങോട്ടു് വാ. (പത്തുപതിനെട്ടു് വയസ്സു് പ്രായം തോന്നിക്കുന്ന നല്ല ഓമനത്തമുള്ള ഒരു പെൺകുട്ടി തലയിലെ തട്ടംകൊണ്ടു് മുഖം മുക്കാലും മൂടി തല കുനിച്ചു് പതുക്കെ കടന്നുവരുന്നു.) (അബുവിന്റെ നേരെ തിരിഞ്ഞു് പറയുന്നു) എടാ, ചെന്നു് ഹുക്ക എടുത്തുകൊണ്ടുവാ. (വീണ്ടും പെൺകുട്ടിയുടെ നേർക്കു് തിരിയുന്നു.) ആയിഷ അകത്തേക്കു് ചെല്ല്; ഉമ്മാടെ അടുത്തേയ്ക്കു്. (മറുപടി പ്രതീക്ഷിക്കാതെ അകത്തേക്കു് പോകുന്നു. പോകുമ്പോൾ ഉറക്കെ വിളിക്കുന്നു.) ഉമ്മാ… ഉമ്മാ…
കുഞ്ഞാലിമരയ്ക്കാർ പോയപ്പോൾ ആയിഷ തലയുയർത്തി ചുറ്റുപുറവും പരിഭ്രമിച്ചുനോക്കുന്നു. വീണ്ടും കാൽപ്പെരുമാറ്റം കേട്ടു് തല കുനിച്ചു് നില്ക്കുന്നു.
- ഉമ്മ:
- (അകത്തുനിന്നു് സംസാരിച്ചുകൊണ്ടു് വരുന്നു.) ഉമ്മ, ഉമ്മാന്ന്ള്ള വിളി കേട്ടാ മതി! എന്തു് പിരിശാണെന്നോ മോനു് (രംഗത്തു് കടന്നുവന്നു് പിന്നേയും അകത്തുനോക്കിപ്പറയുന്നു.) എത്ര ദിവസായെടാ നീ കടലിപ്പോയിട്ടു് അതിപ്പിന്നെ ഈ ഉമ്മ ഒന്നൊറങ്ങീട്ട്ണ്ടോ?
കുഞ്ഞാലിമരയ്ക്കാർ അതിനു് മറുപടി പറഞ്ഞു് മടങ്ങിവരുന്നു.
- കുഞ്ഞാലിമരയ്ക്കാർ:
- ഇന്നു് നല്ലോണം ഒറങ്ങിക്കോ ഉമ്മാ. ഉമ്മാടെ മോൻ വന്നല്ലോ.
- ഉമ്മ:
- ഇങ്ങട്ടു് വാ സുൽത്താനേ. ഉമ്മ നല്ലോണൊന്നു് കാണട്ടെ.
- കുഞ്ഞാലിമരയ്ക്കാർ:
- (അടുത്തുവന്നു് ഉമ്മയെ ചേർന്നുനില്ക്കുന്നു.) കണ്ടില്ലേ ഉമ്മാ, മോനൊരിത്രേം മെലിഞ്ഞിട്ടില്ല.
- ഉമ്മ:
- ഈ സുൽത്താനെന്താ ഉമ്മയ്ക്കു കൊണ്ടുവന്നതു്?അതിങ്ങു് താ.
- കുഞ്ഞാലിമരയ്ക്കാർ:
- (സിംഹാസനത്തിനു് നേർക്കു് നോക്കി) ഇതു് ഉമ്മയ്ക്കാണു്.
- ഉമ്മ:
- ഓ ഉമ്മയ്ക്കിനി രാജാത്തിയൊന്നും ആകണ്ട.
- കുഞ്ഞാലിമരയ്ക്കാർ:
- പിന്നെ ഒന്നുകൂടിയുണ്ടു്. അതാ- (ആയിഷയെ ചൂണ്ടുന്നു.)
- ഉമ്മ:] (ആയിഷയെ കാണുന്നു. പ്രായപൂർത്തി വന്ന ഒരു പെൺകുട്ടി. ഉമ്മ പലതും സംശയിക്കുന്നു. ഉമ്മയുടെ മുഖത്തെ സന്തോഷം മായുന്നു; സംശയവും വെറുപ്പും നിഴലിക്കുന്നു.) ഏതാടാ ഈ പെങ്കുട്ടി? (കുഞ്ഞാലിമരയ്ക്കാർ ചിരിക്കുന്നു) ഈ പെങ്കുട്ടി ഏതാന്നു്?
- കുഞ്ഞാലിമരയ്ക്കാർ:
- ആയിഷ.
- ഉമ്മ:
- (സംശയിച്ചുകൊണ്ടു്) ഏതായിഷ?
- കുഞ്ഞാലിമരയ്ക്കാർ:
- ഇവളു് വലിയ കേമത്തിയാണുമ്മാ.
- ഉമ്മ:
- ഈ പെങ്കുട്ടി എതാന്നാ നിന്നോടു് ചോദിച്ചതു്! (ഗൗരവം) എടാ, ഈ ഉമ്മ നിന്നോടെന്താ പറഞ്ഞതു്? പടയ്ക്കു് പോയാൽ ആരാന്റെ മൊതലു് പിടിച്ചുപറിക്കരുതെന്നു് പറഞ്ഞിട്ടില്ലേ? ആരാന്റെ പെങ്കുട്ട്യോളെ പെങ്ങമ്മാരെപ്പോലെ വിചാരിക്കണന്ന് പറഞ്ഞിട്ടില്ലേ? ഇല്ലേ കുഞ്ഞാലീ? (കുഞ്ഞാലിമരയ്ക്കാർ ചിരിച്ചുകൊണ്ടു് തലകുലുക്കുന്നു) എന്നിട്ടെന്താ നീയ്യിക്കാണിച്ചതു്? (ആയിഷയുടെ അടുത്തേക്കു് ചെല്ലുന്നു. ആയിഷ പതുക്കെ തേങ്ങുകയാണു്. അതു കണ്ടു് ഉമ്മയ്ക്കു് സംശയം വർദ്ധിക്കുന്നു. ആയിഷയെ ആശ്വസിപ്പിക്കാൻ പുറത്തു് തലോടുന്നു. അപ്പോൾ ആയിഷ കൂടുതൽ കരയുന്നു. കുഞ്ഞാലിമരയ്ക്കാരെ തിരിഞ്ഞുനോക്കി വെറുപ്പോടെ പറയുന്നു.) എടാ ഈ പെങ്കുട്ടീടെ ഒരിറ്റു് കണ്ണീരിവിടെ വിണാൽ നീയും നിന്റെ കോട്ടയും വെന്തുപോവും! (ആയിഷയുടെ കണ്ണീരൊപ്പുന്നു. അവളെ ആശ്വസിപ്പിക്കുന്നു.) കരയല്ലേ മോളേ: നിനക്കൊന്നും വരൂല്ല… നിന്നെ ഇപ്പത്തന്നെ നിന്റെ പെരേലു് പറഞ്ഞയയ്ക്കാം. എവിട്യാ നിന്റെ പൊര?
- ആയിഷ്:
- മാടായി.
- ഉമ്മ:
- എന്റെ മോൻ വിവരല്ല്യാണ്ടു് ചെയ്തതാ മോളേ. മാടായിക്കല്ലേ നിനക്കു് പോണ്ടതു്? (ഉത്തരത്തിനുവേണ്ടി കാത്തുനില്ക്കുന്നു. ആയിഷ മിണ്ടുന്നില്ല) എന്താ നീ മിണ്ടാത്തതു്? പൊരേലാരൊക്കേണ്ടു് മോളേ? ഉമ്മേണ്ടോ?
- ആയിഷ:
- ഇല്ല.
- ഉമ്മ:
- ഉപ്പ?
- ആയിഷ:
- എനിക്കാരൂല്ല, എബിടേം പോണ്ടാ (പൊട്ടിക്കരയുന്നു)
ഉമ്മ ഒന്നും മനസ്സിലാവാതെ കുഞ്ഞാലിമരയ്ക്കാരെ നോക്കുന്നു.
- കുഞ്ഞാലിമരയ്ക്കാർ:
- (ചിരിച്ചുകൊണ്ടു്) ഉമ്മ വിചാരിച്ചു ഞാനിവളെ ബലാൽക്കാരായിട്ടു് പിടിച്ചു് കൊണ്ടോന്നതാന്നു്. അല്ലുമ്മാ, അല്ല, ഉമ്മ പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല; ഇവള്ടെ ഉമ്മാനേം ഉപ്പാനേം പറങ്ക്യേള് വെട്ടിക്കൊന്നു്. ഇവളെ പിടിച്ചോണ്ടു് പോവുമ്പം എന്റെ മുൻപിലെത്തി. അതുകൊണ്ടിവള് രക്ഷപ്പെട്ടു.
- ഉമ്മ:
- യാറബ്ബുൽ ആലമീനായ തമ്പുരാനേ, എന്തൊരു കടുങ്കയ്യാണിതു്! (ആയിഷയെ പിടിച്ചടുപ്പിച്ചു്) നീ കരയേണ്ട മോളേ, നിനക്കു് ഉമ്മയായിട്ടും ബാപ്പയായിട്ടും ഇനി ഞാനുണ്ടു്. എന്റെ മോള് അകത്തേക്കു വാ. (ആയിഷയെ ചേർത്തുപിടിച്ചു് അകത്തേക്കു് കൊണ്ടുപോകുന്നു.)
കുഞ്ഞാലിമരയ്ക്കാർ നേരെ നടന്നുചെന്നു് സിംഹാസനത്തിലിരിക്കുന്നു. അബു ഹുക്ക കൊണ്ടുവന്നു് വെക്കുന്നു. അതിന്റെ കുഴലെടുത്തു് കൈയിൽ കൊടുക്കുന്നു. കുഞ്ഞാലിമരയ്ക്കാർ ഹുക്ക വലിച്ചു പുകവിട്ടുകൊണ്ടു് ആലോചനയിൽ മുഴുകുന്നു. അബു ഒഴിഞ്ഞുമാറി ഒരു മൂലയിൽ നില്ക്കുന്നു.
- കുഞ്ഞാലിമരയ്ക്കാർ:
- (അല്പം കഴിഞ്ഞു്) അബൂ!
- അബു:
- ഓ!
- കുഞ്ഞാലിമരയ്ക്കാർ:
- ഇവിടെ വാ, മുമ്പിലു് നില്ക്കു്. (അബു പേടിച്ചുവിറച്ചു് മുന്നിൽ വന്നുനില്ക്കുന്നു.) എടാ, തമ്പുരാന്റെ ആനയെ ആരെങ്കിലും പിടിച്ചുകെട്ടീരുന്നോ?
- അബു:
- (ഉത്സാഹം) ബലിയ ആനയാണിക്കാ. ബമ്പൻ!
- കുഞ്ഞാലിമരയ്ക്കാർ:
- വലുപ്പമല്ല! ചോദിച്ചതു്. പിടിച്ചുകെട്ടിയോന്നു്? (അബു സമ്മതിച്ചു് തലകുലുക്കുന്നു.) എടാ, എന്നിട്ടതിന്റെ വാലാരാ വെട്ടിക്കളഞ്ഞതു്?
- അബു:
- ഓ! ചതിച്ചോ പടച്ചോനേ?
- കുഞ്ഞാലിമരയ്ക്കാർ:
- എന്താടാ?
- അബു:
- ഞമ്മളൊരുപാടു് കൊതിച്ചതായിനു്.
- കുഞ്ഞാലിമരയ്ക്കാർ:
- എന്തിനെടാ?
- അബു:
- അതിന്റെ വാലിലെ ഒരു രോമം കിട്ടാൻ. രാപ്പനിക്കൊന്നാന്തരാ. മോതിരം കെട്ടി വെരലിമ്മലിട്ടാലു് പനി പോയ വയികാണൂല.
- കുഞ്ഞാലിമരയ്ക്കാർ:
- നിനക്കു് രാപ്പനീണ്ടെടാ?
- അബു:
- അതുകൊണ്ടാ ഞമ്മളെ സരീരം ഇങ്ങന്യാവ്ന്നത്.
- കുഞ്ഞാലിമരയ്ക്കാർ:
- വിവരക്കേടിനൊരതിരൊക്കെ വേണം. അതില്ലെങ്കിലാപത്താണു്. എടാ, കുട്ട്യാലിയോടിവിടെ വരാമ്പറ.
അബു പോകുന്നു, കുഞ്ഞാലിമരയ്ക്കാർ വീണ്ടും ആലോചനയിൽ മുഴുകുന്നു. അല്പം കഴിഞ്ഞു് കുട്ട്യാലി വരുന്നു. കുഞ്ഞാലിമരയ്ക്കാർ ഒന്നും മിണ്ടുന്നില്ല.
- കുട്ട്യാലി:
- എന്നെ വിളിച്ചോ?
- കുഞ്ഞാലിമരയ്ക്കാർ:
- ഉം (നിവർന്നിരിക്കുന്നു) എടാ, വമ്പത്തരം ഏറിയാൽ നന്നല്ല. എന്തിനെടാ തമ്പുരാന്റെ ആനയെ പിടിച്ചുകെട്ടിയതു്?
- കുട്ട്യാലി:
- അതിനെ ആ കാര്യസ്ഥൻ എന്നും കഴിച്ചെളക്കും.
- കുഞ്ഞാലിമരയ്ക്കാർ:
- അതു് തമ്പുരാന്റെ ആനയാന്നറിയില്ലേ?
- കുട്ട്യാലി:
- അതുകൊണ്ടാ ഇവിടെ പിടിച്ചുകെട്ടി ദിവസോം തീറ്റ കൊടുത്തതു്.
- കുഞ്ഞാലിമരയ്ക്കാർ:
- എന്നിട്ടു്?
- കുട്ട്യാലി:
- നാലുദിവസം കഴിഞ്ഞപ്പം കുറേ നായന്മാര് വാളും കുന്തോം ആയിട്ടു് വന്നു. ആനയെ കൊണ്ടുപോവും ചെയ്തു.
- കുഞ്ഞാലിമരയ്ക്കാർ:
- അത്രമാത്രം?അതിന്റെ വാലു വെട്ടിയതോ?
- കുട്ട്യാലി:
- അതാര്ക്കാ? ഇവിടെ ആരും ഒന്നും ചെയ്തിട്ടില്ല.
- കുഞ്ഞാലിമരയ്ക്കാർ:
- തമ്പുരാൻ കോപിച്ചിരിക്കുന്നു.
- കുട്ട്യാലി:
- നൊണയാണിക്കാ. നട്ടാപ്പൊടിക്കാത്ത നൊണ.
- കുഞ്ഞാലിമരയ്ക്കാർ:
- (നെടുവീർപ്പോടെ) ഇരിക്കട്ടെ. വരണ്ടതൊക്കെ വന്നു. ഇനി പറഞ്ഞിട്ടെന്താ? മേലിൽ സൂക്ഷിച്ചോ. എടുത്തുചാട്ടം വേണ്ട. (വീണ്ടും ചാരിയിരുന്നു് ഹുക്ക വലിക്കാൻ തുടങ്ങുന്നു. കുട്ട്യാലി തിരിച്ചുപോകാൻ ഭാവിക്കുമ്പോൾ) എടാ കുട്ട്യാലീ! (കുട്ട്യാലി തിരിച്ചുവരുന്നു.) കോട്ടേടെ കേടുപാടുകളൊക്കെ തീർക്കണം. അതിനുള്ള ഏർപ്പാടു് ഇന്നുതന്നെ ചെയ്യണം. നാളെ നീ കണ്ണൂരൊന്നു പോണം. അറയ്ക്കലെ ആലിരാജാവിനു് ഒരു കത്തു് കൊടുക്കാനുണ്ടൂ്. കടൽവഴിക്കു് പൊയ്ക്കോ… രാവിലെ എന്നെ വന്നു് കാണണം. കത്തു് തരാം.
- ഉമ്മ:
- (അകത്തുനിന്നു് വിളിച്ചുകൊണ്ടു് വരുന്നു) എടാ സുൽത്താനേ! സുൽത്താനേ… (രംഗത്തു് എത്തുന്നു.) ഇങ്ങനെ കുത്തിര്ന്നാ മതിയോ! ആ സുൽത്താന്റെ വേഷൊന്ന് മാറ്റു്… എന്നിട്ടൊന്ന് കുളിക്കാൻ നോക്കു് (അടുത്തുചെന്നു് ചെവി പിടിച്ചു് എഴുന്നേല്പിക്കുന്നു. അനുസരണയുള്ള കുട്ടിയെപ്പോലെ കുഞ്ഞാലിമരയ്ക്കാർ എഴുന്നേറ്റു് ഉമ്മയോടൊപ്പം അകത്തേക്കു് പോകുന്നു.)
—യവനിക—