(മരയ്ക്കാർകോട്ട. കുഞ്ഞാലിമരയ്ക്കാരുടെ ഉമ്മ, കട്ടിലിൽ അട്ടിക്കിട്ട പട്ടുതലയണയിൽ ചാരിയിരിക്കുന്നു. കട്ടിലിന്നടുത്തു് വലിയ കോളാമ്പിയുണ്ടു്. അബു ബദ്ധപ്പെട്ടു് വരുന്നു.)
- അബു:
- വല്ല്യുമ്മാ, കടപ്പുറത്തു് ഒരുപാടാളുണ്ടു്,
- ഉമ്മ:
- അതെന്തിനാടാ?
- അബു:
- കപ്പൽപ്പണീണ്ടു്.
- ഉമ്മ:
- കുഞ്ഞാലീണ്ടോ അവിടെ?
- അബു:
- കുഞ്ഞാലിക്ക തൊറമുഖത്താ. അവിടെ തോനെ കപ്പല് വന്നിക്ക്ണ്. (പതുക്കെ) പിന്നെ ബല്യുമ്മാ…
- ഉമ്മ:
- എന്താടാ?
- അബു:
- പട വരൂന്നോലേ.
- ഉമ്മ:
- പടയോ?
- അബു:
- തന്നെ.
- ഉമ്മ:
- ആരു് വരുന്നെടാ പടയ്ക്ക്?
- അബു:
- പറങ്ക്യേളും തമ്പുരാനും.
- ഉമ്മ:
- പോയത്തം പറയല്ലടാ.
- അബു:
- എല്ലാരും പറയിന്ന് ബല്യുമ്മാ. അതാപ്പം തെരക്കു് പിടിച്ചു് കപ്പലുണ്ടാക്കുന്നതു്… കുട്ട്യാലീക്കു പോയിറ്റു് ഒരു കപ്പലിലു് വെടിമരുന്നു് കൊണ്ടുവന്നു്.
- ഉമ്മ:
- എവിട്ന്നാ കൊണ്ടുവന്നതു്?
- അബു:
- കണ്ണൂര്ന്ന്. ആലി രാജാവു് കൊടുത്തതാ പട വന്നാലു് ആലിരാജാവു് കുഞ്ഞാലിക്കാനെ സകായിക്കൂന്നാ കേട്ടതു്. (ഉമ്മ എന്തോ ആലോചിച്ചു് മിണ്ടാതിരിക്കുന്നു.) വല്യുമ്മാ പടവരുമ്പം ഞമ്മളെന്താ ചെയ്യാ?
- ഉമ്മ:
- നീയും പോട് പടയ്ക്കു്.
- അബു:
- ഞമ്മക്കു പോവാൻ പറ്റൂലല്ലോ.
- ഉമ്മ:
- അതെന്താടാ?
- അബു:
- ഈ രാപ്പനീന്റെ കൊയപ്പം. ഞമ്മളെ സരീരം ഇങ്ങനെ അലത്ത് പോവാ… (അകത്തു് ആയിഷയുടെ പൊട്ടിച്ചിരി) ഓ, ഓ! ബാല്യക്കാരത്തീന്റെ ഒരു ചിരി. അപ്പം ബല്യുമ്മാ, പട വന്നാല്…
- ഉമ്മ:
- (മുഴുവനും പറയാൻ സമ്മതിക്കാതെ) പടയൊന്നും വരില്ലെടാ. തമ്പുരാനെന്നു് വെച്ചാൽ കുഞ്ഞാലിക്കു് ജീവനാ. പിന്നെങ്ങന്യാ തമ്പുരാൻ പടയ്ക്കു് വര്വാ?
ആയിഷയുടെ ചിരി പിന്നെയും കേൾക്കുന്നു. കൂട്ടത്തിൽ കുട്ട്യാലിയും ചിരിക്കുന്നു.
- അബു:
- (ഒട്ടും രസിക്കാത്ത മട്ടിൽ) എടി ഹറാമ്പെറന്നോളേ, നിന്നോടാ അങ്ങനെ ചിരിക്കല്ലാന്നു് ചറഞ്ഞതു്. പെങ്കുട്ട്യോളെ ചിരി മോന്തായം കേക്കര്ത്; ഇല്ല്യേ ബല്ല്യുമ്മാ? (ആയിഷയും കുട്ട്യാലിയും പിന്നെയും ചിരിക്കുന്നു) ഓ! പഹച്ചീ! പെരടിക്കൊന്നു പൊട്ടിച്ചുകൊടുക്കണം!
ആയിഷ മുൻപിലും കുട്ട്യാലി പിറകിലുമായി ഓടിവരുന്നു. ആയിഷ ഉമ്മയുടെ അടുത്തു് അഭയം പ്രാപിക്കുന്നു. കുട്ട്യാലി ഉമ്മയുടെ കട്ടിലിൽ വന്നിരിക്കുന്നു.
- കുട്ട്യാലി:
- കേട്ടോ ഉമ്മാ ഈ ആയിഷ വലിയ വമ്പത്ത്യാണു്. (ഉമ്മ ചിരിക്കുന്നു.) ഉമ്മ പറയീൻ, ഓക്കെന്താ ഒന്നു് പാട്യാല്?
- അബു:
- അപ്പം ഇങ്ങള് ഓളോടു് പാടാൻ പറഞ്ഞീനോ?
- കുട്ട്യാലി:
- അഃ
- അബു:
- അങ്ങനെവരട്ടെ! എന്നിട്ടു്?
- കുട്ട്യാലി:
- വലിയ വീര്യം.
- അബു:
- ഇപ്പം ഞമ്മക്കു് തിരിഞ്ഞു്.
- കുട്ട്യാലി:
- എന്തു്?
- കുട്ട്യാലി:
- പാടാൻ പറഞ്ഞാലു് പെങ്കുട്ട്യോള് ചിരിക്കൂന്നു്.
- കുട്ട്യാലി:
- ഉമ്മാ എല്ലാർക്കും പാടാൻ പറ്റ്വോ?
- ഉമ്മ:
- ഇല്ല.
- അബു:
- (കൂട്ട്യാലിയുടെയും ഉമ്മയുടെയും ഇടയിൽചെന്നുനിന്നു്) അതിപ്പം എങ്ങനാച്ചാൽ…
- കുട്ട്യാലി:
- (എഴുന്നേറ്റു് അബുവിന്റെ മുൻപിൽ കടന്നുനിന്നു്) ഉമ്മ പറഞ്ഞാൽ ആയിഷ പാടും.
- അബു:
- (കുട്ട്യാലിയുടെ മുൻപിൽ കടന്നുനിന്നു്) അതിപ്പം ബല്യുമ്മാ…
- കുട്ട്യാലി:
- (അബുവിനെ പറയാൻ സമ്മതിക്കാതെ പിടിച്ചു് പിന്നിലാക്കി) അവളോടൊന്നു് പാടാൻ പറ ഉമ്മാ.
- അബു:
- (കുട്ട്യാലിയുടെ മുൻപിൽ കടക്കാൻ ശ്രമിച്ചുകൊണ്ടു്) പിന്നെ ബല്യുമ്മാ…
- കുട്ട്യാലി:
- (അബുവിനെ തള്ളിമാറ്റി) ഉമ്മ ഒന്നു പറ.
- അബു:
- ഹല്ലാ-ഒന്നു് പറയാൻ സമ്മതിക്കൂലാച്ചാൽ! ഇതു് നല്ല രസം.
- കുട്ട്യാലി:
- (അബുവിനെ പിടിച്ചുമാറ്റി) ഉമ്മ പറയൂലേ?
- അബു:
- മതി ഞമ്മളൊന്നും മിണ്ട്ണില്ല. ഞമ്മളെ മിണ്ടാൻ സമ്മതിക്കൂലല്ലോ.
- ഉമ്മ:
- വേണ്ട മോനേ. എന്താച്ചാൽ ഓനൊന്നു് പറഞ്ഞോട്ടേ.
- അബു:
- (ഉത്സാഹത്തോടെ) അതിപ്പം പെങ്കുട്ട്യോളെ ചിരി മോന്തായം കേക്കാൻ പാടില്ല. കേട്ടാല്…
- കുട്ട്യാലി:
- (അബുവിന്റെ മുൻപിൽ കടന്നുനിന്നു്) ചിരിച്ചതു് ആയിഷേടെ കുറ്റല്ലുമ്മാ.
- അബു:
- (ശുണ്ഠി) പിന്നെ ങ്ങളെ കുറ്റാ?
- കുട്ട്യാലി:
- (അബുവിനെ ബലമായി പിടിച്ചു് പിറകോട്ടു മാറ്റി) എന്റെ കുറ്റംതന്നെ.
- അബു:
- (കലശലായി പിണങ്ങി) ഞമ്മളെന്തിനാ ഇവിടെ കുന്തംപോലെ നിക്കണതു്! (അകത്തേക്കു് പോകുന്നു.)
- കുട്ട്യാലി:
- ഉമ്മാ, ഇവള് നന്നായി കെസ്സു പാടും. ഉമ്മ ഒന്നു പറ.
- ഉമ്മ:
- പറയാം മോനേ… മോളേ ആയിഷാ, നീ ഉമ്മയ്ക്കൊരു വെറ്റില തേച്ചു താ.
- ആയിഷ:
- (ആയിഷ കട്ടിൽക്കാലിനടുത്തു് തറയിലിരുന്നു വെറ്റില തേയ്ക്കാൻ തുടങ്ങുന്നു. അപ്പോൾ ഇടയ്ക്കിടെ കുട്ട്യാലിയെ നോക്കി കണ്ണിറുക്കുന്നു.) ഇടിക്കണോ ഉമ്മാ?
- ഉമ്മ:
- വേണ്ട മോളേ, അടയ്ക്കാ പൊട്ടിച്ചതു് കാണും.
- കുട്ട്യാലി:
- ഉമ്മ ഇനീം പറഞ്ഞില്ലല്ലോ.
- ഉമ്മ:
- എന്തു്?
- കുട്ട്യാലി:
- ഓളോടു് പാടാൻ.
- ഉമ്മ:
- എന്താ മോളേ, നിനക്കൊന്നു് പാട്യാല്… ഏ? അവിടെ ഇരുന്നൊന്നു് പാട്. ഉമ്മയ്ക്കും കേക്കാലോ… (ആയിഷ നാണിച്ചു് തലതാഴ്ത്തുന്നു. പ്രേരിപ്പിക്കുന്നു) ഉം, പാടു്…
ഉമ്മ ആയിഷയെ നിർബന്ധിക്കുന്നതു് കേട്ടുകൊണ്ടു് കുഞ്ഞാലിമരയ്ക്കാർ വരുന്നു.
- കുഞ്ഞാലിമരയ്ക്കാർ:
- ഈ ആയിഷ പാടിപ്പാടി എല്ലാരേം ഉറക്കുന്ന മട്ടാ. (കുഞ്ഞാലിമരയ്ക്കാരുടെ ശബ്ദം കേട്ടു് ആയിഷ തട്ടിപ്പിടഞ്ഞെഴുന്നേറ്റു് അകത്തേക്കോടുന്നു. കുട്ട്യാലി എഴുന്നേറ്റു് മാറിനിൽക്കുന്നു.) എനി ഉറക്കിയാൽ പറ്റില്ല. (ഉമ്മയുടെ അടുത്തു് ചെന്നിരിക്കുന്നു)
- ഉമ്മ:
- അതെന്താ മോനേ?
- കുഞ്ഞാലിമരയ്ക്കാർ:
- കാലം നന്നില്ലുമ്മാ.
- ഉമ്മ:
- നീ തെളിച്ചു് പറ. കോട്ട നന്നാക്കലും കപ്പലു് പുതുക്കലും തെരക്കാണല്ലോ!
- കുഞ്ഞാലിമരയ്ക്കാർ:
- അല്ലാണ്ടു് പറ്റില്ലുമ്മാ. തമ്പുരാനും പറങ്ക്യോളും തമ്മില് യോജിച്ചു.
- ഉമ്മ:
- (അദ്ഭുതം) കാലംമാറീന്നല്ലാണ്ടെന്തു് പറയാൻ! (വേദന കലർന്ന സ്വരത്തിൽ) എടാ ഇപ്പഴത്തെ തമ്പുരാന് അതൊന്നും അറിയൂല. നിയൊന്നങ്ങോട്ടു് നോക്കു്. ആ കടല് കണ്ടോ? അങ്ങോട്ടുമ്മ നോക്കാറില്ല. നോക്കാനുമ്മയ്ക്കു് പറ്റൂല മോനേ. അവിടെ വെച്ചാ നിന്റെ നാല് ക്കാക്കമാര് പടവെട്ടി മരിച്ചതു്. (തൊണ്ടയിടറി) നിന്റെ ബാപ്പയും! ആര്ക്ക് വേണ്ടി? തമ്പുരാനുവേണ്ടി. മോനേ, അക്കാണ്ന്നതു് ഉപ്പുവെളളമല്ല. നിന്റെ ബാപ്പമൂത്താപ്പമാരുടെ ചോരേം ഉമ്മാന്റേം ഉമ്മൂമ്മാരുടേം കണ്ണീര്വാണു്. അതൊന്നും തമ്പുരാന്നറിയില്ല. അറിഞ്ഞാൽ തമ്പുരാനിതു് ചെയ്യൂല്ലായിനു.
- കുഞ്ഞാലിമരയ്ക്കാർ:
- തമ്പുരാൻ പറങ്കികളോടു് സഹായം ചോദിച്ചിരിക്കുന്നു.
- ഉമ്മ:
- എന്തിനു്?
- കുഞ്ഞാലിമരയ്ക്കാർ:
- മരയ്ക്കാർകോട്ട പിടിച്ചടക്കാൻ.
- ഉമ്മ:
- തമ്മുരാൻ വേണെന്നു് പറഞ്ഞാ കോട്ട നീ കൊടുക്കൂലേ!
- കുഞ്ഞാലിമരയ്ക്കാർ:
- അതാണുമ്മാ ഞാനും ചോദിക്കുന്നതു്. അല്ലെങ്കിൽ ആരോടു് ചോദിക്കാൻ? കൊയിലോത്തു ചെന്നിട്ടു് കാണാൻ സമ്മതിച്ചില്ല!
- കുട്ട്യാലി:
- ഇനി കാണാനും പറയാനും പോണ്ടാ. വരുമ്പോലേ വരട്ടെ.
- ഉമ്മ:
- എത്ര എളുപ്പം പറഞ്ഞു!
- കുട്ട്യാലി:
- അല്ലാണ്ടെന്താ ഉമ്മാ! വല്ല കുറ്റവും ചെയ്തിട്ടാണോ!
- ഉമ്മ:
- (കുഞ്ഞാലിമരയ്ക്കാരോടു്) മോനേ, ഇതൊക്കെ ചോരത്തെളപ്പാണു്. നീ എങ്ങനെയെങ്കിലും തമ്പുരാനുമായിട്ടു് നന്നാവു്.
- കുഞ്ഞാലിമരയ്ക്കാർ:
- ഇനി പറ്റൂലുമ്മാ. മങ്ങാട്ടച്ചൻ ആവുന്നതു പറഞ്ഞു നോക്കി. തമ്പുരാന്റെ ചുറ്റും ഏഷണിക്കാരാണു്.
- ഉമ്മ:
- എന്നാലും മോനേ, നമ്മക്കു് തമ്പുരാനെ മറക്കാൻ പറ്റൂല.
- കുഞ്ഞാലിമരയ്ക്കാർ:
- ഇനിയൊക്കെ പടച്ചോൻ വരുത്തുമ്പോലെ വരട്ടെ (എഴുന്നേല്ക്കുന്നു. കലശലായ ആലോചനയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഉമ്മ ഒരു നെടുവീർപ്പോടെ തലയണയിലേക്കു് ചാരുന്നു. അല്പനേരത്തെ നിശ്ശബ്ദത)
- ഉമ്മ:
- ഉമ്മക്കിനി കരയാൻ കണ്ണീരില്ല മക്കളേ. കരഞ്ഞു കരഞ്ഞു് ഒക്കെ വറ്റിപ്പോയി. ഇനിയെങ്കിലും ഈ ഉമ്മേനെ നിങ്ങൾ കരേയ്ക്കല്ലെ.
- കുഞ്ഞാലിമരയ്ക്കാർ:
- ഇല്ലുമ്മാ, ഉമ്മ ബേജാറാവണ്ട. (കുട്ട്യാലിയുടെ നേർക്കു് തിരിഞ്ഞു്) കുട്ട്യാലീ, നീ മേപ്പേലോളം പോയി ഇന്നു തന്നെ കുറുപ്പിനെ കൂട്ടിക്കൊണ്ടുവരണം.
- ഉമ്മ:
- അതെന്തിനാ മോനേ?
- കുഞ്ഞാലിമരയ്ക്കാർ:
- കുറുപ്പിനെ കോഴിക്കോട്ടയയ്ക്കുണുമ്മാ. മങ്ങാട്ടച്ചനെ ഒന്നു് കണ്ടുവരട്ടെ. അച്ചനു് എല്ലാ കാര്യങ്ങളും അറിയാം.
- ഉമ്മ:
- എന്നാ തമ്പുരാനോടച്ചൻ പറഞ്ഞുകൊടുത്തിട്ടുണ്ടാവൂലേ മോനേ?
- കുഞ്ഞാലിമരയ്ക്കാർ:
- അച്ചനെ വലിയ വിശ്വാസല്ല. ഉമമ: (ആശ്ചര്യത്തോടെ) തമ്പുരാനോ?
- കുഞ്ഞാലിമരയ്ക്കാർ:
- അതേ, ഉമ്മാ.
- ഉമ്മ:
- അതിശ്യാണല്ല മോനേ.
- കുഞ്ഞാലിമരയ്ക്കാർ:
- ഇനിയങ്ങനെ പല അതിശ്യോണ്ടാവും. കാര്യങ്ങളൊന്നും അച്ചനോടു ചോദിച്ചല്ല ചെയ്യുന്നതു്. തമ്പുരാനിപ്പം ഏഷണിക്കാരുടെ കൂടെയാ. അവിടെയൊരു പാതിരിയച്ചൻ കടന്നുകൂടീട്ടുണ്ടു്. കുട്ട്യാലീ. നീയിപ്പത്തന്നെ മേപ്പേലേക്കു് പോയ്ക്കോ. തരപ്പെട്ടാൽ കുറുപ്പിനെ ഒരുമിച്ചു് കൂട്ടിക്കോ.
കുട്ട്യാലി അനുസരിച്ചു് പുറത്തേക്കു് പോകുന്നു. കുഞ്ഞാലിമരയ്ക്കാർ പിന്നേയും ആലോചിച്ചുകൊണ്ടു് നടക്കുന്നു. ഉമ്മ കുഞ്ഞാലിമരയ്ക്കാരെത്തന്നെ ഇമ വെട്ടാതെ നോക്കി കിടക്കുന്നു. പിന്നെ പതുക്കെ വിളിക്കുന്നു.
- ഉമ്മ:
- മോനേ!
കുഞ്ഞാലിമരയ്ക്കാർ പതുക്കെ നടന്നു് കട്ടിലിന്നടുത്തു് ചെന്നു് നില്ക്കുന്നു. ഉമ്മ കുഞ്ഞാലിമരയ്ക്കാരുടെ കൈപിടിച്ചു് മുഖത്തമർത്തിവെക്കുന്നു. പതുക്കെ വിതുമ്പുന്നു.
- കുഞ്ഞാലിമരയ്ക്കാർ:
- (ഉമ്മയുടെ അടുത്തിരുന്നു് വികാരവായ്പോടെ) ഉമ്മാ!
- ഉമ്മ:
- (കൈപൊക്കി മുഖത്തു് നോക്കുന്നു. കണ്ണു നനഞ്ഞൊഴുകുകയാണു്.) എന്റെ മോൻ തകരാറിനൊന്നും പോവരുതു്.
- കുഞ്ഞാലിമരയ്ക്കാർ:
- (കൈവിരൽകൊണ്ടു് കണ്ണീരു് തുടച്ചു് മാറ്റുന്നു.) ഇല്ലുമ്മാ, എങ്ങനെയെങ്കിലും തമ്മുരാനെക്കണ്ടു് തെറ്റു് പറയാൻ ഞാനൊരുക്കമാണു്. എനിക്കുവേണ്ടിയല്ല. ഉമ്മയ്ക്കുവേണ്ടി.
- ഉമ്മ:
- ഉമ്മയ്ക്കു് നിന്നെ കണ്ടോണ്ടു് മരിക്കണം മോനേ.
- കുഞ്ഞാലിമരയ്ക്കാർ:
- കുറുപ്പു് കേഴിക്കോട്ടുചെന്നു് മങ്ങാട്ടച്ചനെ കണ്ടു വരട്ടെ. അച്ചൻ വിചാരിച്ചാൽ സംഗതി നടക്കും.
- ഉമ്മ:
- മതി മോനേ, മതി (പിന്നേയും കൈപിടിച്ചു് മുഖമമർത്തി മിണ്ടാതെ കിടക്കുന്നു.)
കുഞ്ഞാലിമരയ്ക്കാർ വിചാരമഗ്നനായിരിക്കുന്നു.
—യവനിക—