images/tkn-puthuppanam-kotta-cover.jpg
A navy sloop in action, an oil on canvas painting by Richard Paton (1717–1791).
രംഗം 5
കാര്യക്കാർ ചെമ്പോലക്കരണം പരിശോധിക്കുകയാണു്. ഓരോന്നെടുത്തു് പൊടിതട്ടി കണ്ണോടിച്ചു് മാറ്റിവെക്കുന്നു. സാമൂതിരിപ്പാടു് ഏതോ വലിയ ആലോചനയിൽ മുഴുകി ഇരിക്കുകയാണു്. അല്പനേരത്തിനുശേഷം കാര്യക്കാരോടു് ചോദിക്കുന്നു.
സാമൂതിരി:
കഴിഞ്ഞില്ലേ?
കാര്യക്കാർ:
റാൻ കഴിഞ്ഞു.
സാമൂതിരി:
എന്നാൽ അതൊക്കെ കെട്ടി ഒരു മൂലയ്ക്കു് വെക്കരുതോ?
കാര്യക്കാർ:
വിടകൊണ്ടു് നാലഞ്ചെണ്ണംകൂടി നോക്കാനുണ്ടു്. പരിശോധിച്ചിടത്തോളംകൊണ്ടു് അടുത്തു് മുൻപേ തീപ്പെട്ട തിരുമനസ്സുകൊണ്ടും, അതിനു് മുൻപേ തീപ്പെട്ട…
സാമൂതിരി:
(അക്ഷമയോടെ) മതി മതി. ഇങ്ങനെ പിറകോട്ടു് സഞ്ചരിച്ചു് ചേരമാൻപെരുമാളുടെ കാലത്തോളമെത്തും. കുഞ്ഞാലിയുടെ കുടുംബത്തിനു് പുതുപ്പണത്തു കോട്ട കെട്ടാനുള്ള അവകാശം ആരാ കൊടുത്തതു്? എന്തിനാ കൊടുത്തതു്? എന്തു് വ്യവസ്ഥയിലാ കൊടുത്തതു് അതാണറിയേണ്ടതു്. മറ്റെന്തും വിവരിക്കണമെന്നില്ല.
കാര്യക്കാർ:
അനുവാദം നല്കിയതിനു് വ്യവസ്ഥയൊന്നും കാണാനില്ല.
സാമൂതിരി:
വേണ്ട. ആദ്യം കോട്ട കെട്ടാൻ അനുവാദം കൊടുത്തതാർക്കാണു്; കുഞ്ഞാലിയുടെ കുടുംബത്തിനോ, പറങ്കികൾക്കോ?
കാര്യക്കാർ:
പറങ്കികൾക്കാണു്.
സാമൂതിരി:
അപ്പോൾ അന്നൊക്കെ നമ്മുടെ സ്വരൂപം പറങ്കികളുമായി നല്ല ബന്ധത്തിലാണെന്നർത്ഥം.
കാര്യക്കാർ:
അങ്ങനെ മനസ്സിലാക്കണം. (ഉത്സാഹപൂർവം എഴുന്നേല്ക്കുന്നു) എന്നല്ല. ഈ സ്വരൂപത്തിന്നു് ഒരു കാലത്തും പറങ്കികളോടു സ്ഥായിയായ കാലുഷ്യമുള്ളതായി എങ്ങും കാണുന്നില്ല.
സാമൂതിരി:
പിന്നെ നമ്മുടെ സ്വരൂപവും പറങ്കികളുമായി പ്രണയത്തിലായിരുന്നോ?
കാര്യക്കാർ:
(പരിഹാസം മനസ്സിലാക്കാതെ) രണ്ടും കാണുന്നില്ല. ഇവിടെ വഴക്കുണ്ടാക്കിയതും വഴക്കുണ്ടാക്കുന്നതും മാപ്പിളമാരല്ലേ തിരുമേനീ? ഇന്നത്തെ അനുഭവം അതല്ലേ?
സാമൂതിരി:
അതുകൊണ്ടു്, ഇന്നു് നാം പറങ്കികളുടെ കാലു് പിടിക്കണമെന്നുണ്ടോ?
കാര്യക്കാർ:
ഒരിക്കലും വേണ്ട തിരുമേനീ. അനുമതിയുണ്ടെങ്കിൽ ഇവിടുത്തെ തൃക്കാൽ പിടിക്കാൻ പറങ്കികളിന്നു് തയ്യാറാണു്.
സാമൂതിരി:
അതു് ലക്ഷ്മിക്കുട്ടിയും പറഞ്ഞു.
കാര്യക്കാർ:
കെട്ടിലമ്മ കല്പിച്ചതാ ശരി.
സാമൂതിരി:
കാരണം?
കാര്യക്കാർ:
അവിടുത്തേയ്ക്കു് ഈ മാപ്പിളമാരുടെ അഹന്ത ഒട്ടും രസിക്കില്ല.
സാമൂതിരി:
(എഴുന്നേല്ക്കുന്നു.) കുഞ്ഞാലിയെ നാംതന്നെ ഒരു പാഠം പഠിപ്പിക്കും. നാമതു് തീരുമാനിച്ചുകഴിഞ്ഞു. അതിനൊരു കൂട്ടുകെട്ടിന്റെ ആവശ്യമില്ല. അതു് നമുക്കു് കുറച്ചിലാണു്. നാം തന്നെ കുഞ്ഞാലിക്കെതിരായിട്ടു് പട നയിക്കും.
കാര്യക്കാർ:
അടിയനോടു് തിരുവുള്ളക്കേടു് തോന്നരുതു്.
സാമൂതിരി:
പറഞ്ഞോളൂ.
കാര്യക്കാർ:
കുഞ്ഞാലിയോടു് യുദ്ധത്തിനു് പോകുന്നതു് സ്വരുപത്തിനു് കുറച്ചിലാണു്. അവനെ പറങ്കികൾക്കു് വിട്ടുകൊടുക്കാം. അവൾ തമ്മിൽ ഏറ്റുമുട്ടി ആരു് നശിച്ചാലും തിരുമനസ്സിലേക്കു് നേട്ടാണു്.
സാമൂതിരി:
അപ്പറഞ്ഞതു് ന്യായം. നമ്മുടെ ബുദ്ധി അത്രയ്ക്കങ്ങട്ടു് കടന്നില്ല. കാര്യക്കാർ, കുഞ്ഞാലിയും പറങ്കികളും ഏറ്റുമുട്ടുന്നതു് നമുക്കു് സന്തോഷമാണു്. അതിനു് പറങ്കികളായിട്ടു് സന്ധിചെയ്യാനൊന്നും നമുക്കു് വയ്യ.
കാര്യക്കാർ:
ഒന്നും വേണ്ട തിരുമനീ ഇന്നോ നാളെയോ ആ പാതിരിയച്ചനെ ഒന്നു് തിരുമുമ്പിൽ ഹാജരാക്കാനുള്ള അനുമതി തരണം.
സാമൂതിരി:
വളരെ ദിവസായല്ലോ കാര്യക്കാർ ഈ പാതിരിയച്ചനെപ്പറ്റി വർണ്ണിച്ചു് പറയുന്നു. ഇയാളാരാ? പറങ്കികളുടെ നാട്ടിൽനിന്നു് വന്നതാണോ?
കാര്യക്കാർ:
അതേ, തിരുമേനീ. പക്ഷേ, നല്ല പട്ടുപോലത്തെ മനുഷ്യൻ. ഭസ്മം തൊട്ടെങ്കിൽ സന്ന്യാസി തന്നെ. അച്ചന്നുമായി ഒന്നു് സംസാരിച്ചാൽ തിരുമനസ്സിലെ അഭിപ്രായമൊക്കെ മാറും.
സാമൂതിരി മറുപടിയൊന്നും പറയുന്നില്ല; ആലോചിച്ചുകൊണ്ടു് നടക്കുകയാണു്. (തുടർന്നു പറയുന്നു) പറങ്കികളുടെ ദൈവമാണോ പാതിരിയച്ചൻ. അയാൾക്കാണെങ്കിൽ തിരുമേനിയെ വലിയ ആദരവും വിശ്വാസവും.
സാമൂതിരി:
നമ്മെ ആ പാതിരിയച്ചൻ എങ്ങനറിയും?
കാര്യക്കാർ:
പറഞ്ഞുകേട്ടതാവും. പറങ്കികളുടെ രാജാവുപോലും ആ പാതിരിയച്ചന്റെ അഭിപ്രായത്തിനു് എതിരുപറയില്ല.
സാമൂതിരി:
എങ്കിൽ ഇന്നുതന്നെ വൈകിട്ടു് ആ പാതിരിയച്ചനോടു് വരാൻ പറയൂ. കാര്യക്കാർ… ഇനി ആ ചെമ്പോലക്കരണങ്ങളെ കെട്ടി മാറ്റിവെയ്ക്കൂ.
കാര്യക്കാർ ഇരുന്നു് ചെമ്പോലക്കരണങ്ങൾ അടുക്കിക്കെട്ടുന്നു. സാമൂതിരി ആലോചനാമഗ്നനായി നടക്കുന്നു. ഒരു പാറാവുകാരൻ വന്നു തൊഴുതു കുമ്പിടുന്നു.
പാറാവുകാരൻ:
മങ്ങാട്ടച്ചൻ വന്നു് മുഖം കാണിക്കാൻ കാത്തുനില്ക്കുന്നു.
സാമൂതിരി:
(മങ്ങാട്ടച്ചന്റെ പേരു് കേട്ടു് അസുഖം ഭാവിക്കുന്നു. അല്പനേരം മിണ്ടാതെ നില്ക്കുന്നു. പിന്നെ പറയുന്നു.) ഉം! വരാൻ പറയൂ.
പാറാവുകാരൻ:
കല്പനപോലെ
സാമൂതിരി സാവകാശം നടന്നുചെന്നു് ആസനസ്ഥനാവുന്നു. മങ്ങാട്ടച്ചൻ കടന്നുവന്നു് കുമ്പിടുന്നു. കാര്യക്കാർ മനഃപൂർവം തന്റെ ജോലി താമസിപ്പിക്കുന്നു.
സാമൂതിരി:
(മാനസികമായ ഒരകൽച്ച പുലർത്തിക്കൊണ്ടു്) ഉം? എന്താ മങ്ങാടൻ?
മങ്ങാട്ടച്ചൻ:
ചില അടിയന്തരകാര്യങ്ങൾ തിരുമനസ്സറിയിക്കാനുണ്ടു്.
സാമൂതിരി:
മങ്ങാടനെന്നും അടിയന്തരകാര്യങ്ങളേയുളളു!
മങ്ങാട്ടച്ചൻ:
അതടിയന്റെ കുറ്റമല്ല തിരുമേനീ.
സാമൂതിരി:
നമ്മുടെ കുറ്റമായിരിക്കും?
മങ്ങാട്ടച്ചൻ:
(കഴിയുന്നതും വികാരം നിയന്ത്രിക്കുന്നു.) ഒരുകണക്കിൽ അടിയന്റെ കുറ്റംതന്നെ. അടിയനു് വയസ്സാവുകയാണു്. ഒന്നും നീട്ടിവെക്കാൻ വയ്യ. ഓർമ്മപ്പിശകുപറ്റും.
സാമൂതിരി:
ഓർമ്മപിശകുപറ്റാൻമാത്രം മങ്ങാടനു് വയസ്സായോ?
മങ്ങാട്ടച്ചൻ:
അതു് തീരുമാനിക്കേണ്ടതു് അടിയനല്ലല്ലോ. വാർദ്ധക്യം വരുമ്പോൾ അതു് അംഗീകരിക്കാൻ ഏതു് മനുഷ്യനും കൂട്ടാക്കില്ല. അടിയനും മനുഷ്യനാണല്ലോ തിരുമേനീ.
സാമൂതിരി:
മങ്ങാടൻ മനുഷ്യനല്ലെന്നു് നാം പറഞ്ഞിട്ടില്ല.
മങ്ങാട്ടച്ചൻ:
തിരുമനസ്സിലെ ദയ.
സാമൂതിരി:
(ആ പരിഹാസം നല്ലപോലെ മനസ്സിലാക്കി വിവർണനാകുന്നു. വിഷയം മാറുന്നു.) എന്താ കാര്യം?
മങ്ങാട്ടച്ചൻ:
രഹസ്യമാണു്.
സാമൂതിരി:
പറയൂ, ഇവിടെ അന്യരാരുമില്ലല്ലോ. (മങ്ങാട്ടച്ചൻ കാര്യക്കാരെ നോക്കുന്നു.) കാര്യക്കാർക്കു് കേൾക്കാൻപോലും പാടില്ലാത്ത രഹസ്യമാണോ? (മങ്ങട്ടച്ചനോടുള്ള ഈർഷ്യകൊണ്ടു് അല്പം പരുക്കനായ സ്വരത്തിൽ) കാര്യക്കാർക്കു് പോകാം… (കാര്യക്കാർ ചെമ്പോലക്കെട്ടുമെടുത്തു് പോകുന്നു.) ഇനി മങ്ങാടനു് പറയാം.
മങ്ങാട്ടച്ചൻ:
ഒരു പാതിരിയച്ചൻ തുറമുഖത്തെത്തിയിട്ടുണ്ടെന്നും പറങ്കിപ്പാണ്ടികശാലയിൽ താമസമുണ്ടെന്നും കേട്ടു.
സാമൂതിരി:
നാമും കേട്ടു. അതുകൊണ്ടു്?
മങ്ങാട്ടച്ചൻ:
സൂക്ഷിക്കണം.
സാമൂതിരി:
ദൈവഭക്തനായ ഒരു മനുഷ്യൻ നമ്മുടെ നാട്ടിൽ വരുന്നതു് അത്ര അപായകരമാണെന്നു് നാം മനസ്സിലാക്കീട്ടില്ല.
മങ്ങാട്ടച്ചൻ:
ഇങ്ങനെ ചില ദൈവഭക്തൻമാർ പണ്ടും ഇവിടെ വന്നിട്ടുണ്ടു്. അതിന്റെ തിക്തഫലം അനുഭവിച്ചിട്ടുമുണ്ടു്.
സാമൂതിരി:
മഹാപാപം പറയരുതു്.
മങ്ങാട്ടച്ചൻ:
തിരുവുള്ളക്കേടു് തോന്നരുതു്. ആ പാതിരിയച്ചൻ ഇവിടെ വന്നതു് തിരുമേനിയെ മുഖം കാണിക്കാനാണെന്നും പറങ്കികളുടെ ദൂതനായിട്ടാണെന്നും അടിയൻ കേട്ടു. അരുതു് തിമുമേനീ, ആ പാതിരിയച്ചനെ കോവിലകത്തു് കാലുകുത്താനനുവദിക്കരുതു്. ആപത്താണു്… (മടിയിൽനിന്നു് ഒരോലക്കീറെടുത്തു് നീട്ടുന്നു.)
സാമൂതിരി:
ഇതെന്താണു്?
മങ്ങാട്ടച്ചൻ:
ആ പാതിരിയച്ചനെ നാടുകടത്താനുള്ള ഉത്തരവു്. ഇതിൽ തൃത്തുല്യം ചാർത്തണം തിരുമേനീ.
സാമൂതിരി:
വയ്യ. മങ്ങാടനു് വാർദ്ധക്യം ബാധിക്കുന്നതിന്റെ തെളിവാണിതു്. ഉപജാപക്കാരുടെ വാക്കു് കേട്ടു് മങ്ങാടൻ വഴി തെറ്റുകയാണു്…
മങ്ങാട്ടച്ചൻ:
(വെറുപ്പും നിന്ദയും കലർന്ന സ്വരത്തിൽ) ഒരുപജാപവും അടിയനെ തീണ്ടീട്ടില്ല തിരുമനീ; തീണ്ടുകയുമില്ല; പിന്നെ വാർദ്ധക്യത്തിന്റെ കാര്യം. വാർദ്ധക്യംകൊണ്ടു് വിവേകം നശിക്കുന്ന കാലത്തു് ഈ ഉടവാളും ധരിച്ചു് പ്രധാനസചിവന്റെ സ്ഥാനത്തടിയനിരിക്കില്ല. അത്രമാത്രം അഗികാരക്കൊതി അടിയനില്ല. (വികാരം നിയന്ത്രിക്കാൻ കഴിയാതെ) മാനവിക്രമസ്വരൂപത്തിന്റെ അഭിമാനവും അന്തസ്സും നിലനിർത്താനാണു് അടിയൻ നിർബന്ധിക്കുന്നതു്. ഇതിൽ തൃത്തുല്യം ചാർത്തണം.
സാമൂതിരി:
വയ്യെന്നു് പറഞ്ഞില്ലേ? മാനവിക്രമസ്വരൂപത്തിന്റെ അന്തസ്സും അഭിമാനവും രക്ഷിക്കേണ്ട ഭാരം നമുക്കാണു് അക്കാര്യത്തിൽ മങ്ങാടൻ ക്ലേശിക്കണമെന്നില്ല.
മങ്ങാട്ടച്ചൻ:
(ഉഗ്രസ്വരത്തിൽ) തിരുമേനീ.
സാമൂതിരി:
നമ്മുടെ തീരുമാനങ്ങൾക്കു് വിലങ്ങുവെക്കാനുള്ള ശ്രമം ഇതാദ്യത്തേതല്ല. മങ്ങാടൻ മുൻപു് പലവട്ടവും ഒരുങ്ങീട്ടുണ്ടു് മറ്റുളളവർ എഴുതിയുണ്ടാക്കുന്നു പ്രമാണങ്ങളിൽ തുല്യംചാർത്താൻ സിംഹാസനത്തിൽ കേറിയിരിക്കുന്ന പാവയല്ല നാം. അത്തരം ഭരണകർത്താക്കളുമായി ഇടപെട്ടുള്ള ശീലം മങ്ങാടനുണ്ടാവും. കാര്യങ്ങൾ ഇത്രത്തോളം വഷളായതു് അങ്ങനെയാണു്.
മങ്ങാട്ടച്ചൻ:
കാര്യങ്ങൾ ഇനിയും വഷളാവാതെ കഴിക്കാനുള്ള മാർഗമാണു് അടിയൻ സൂചിച്ചിച്ചതു്…
സാമൂതിരി:
നന്ദി! വിവേകം നശിക്കുമ്പോൾ നാം മങ്ങാടന്റെ ഉപദേശവും സഹായവും തേടാം. ഇപ്പോൾ വേണ്ട.
മങ്ങാട്ടച്ചൻ:
ഒരു കാര്യംകൂടി തിരുമനസ്സുണർത്തിക്കാനുണ്ടു്.
സാമൂതിരി:
(പരിഹാസം) ഇനിയും ഓലക്കരണമുണ്ടോ, തുല്യം ചാർത്താൻ?
മങ്ങാട്ടച്ചൻ:
അടിയന്റെ തൊഴിൽ അതല്ല. തിരുമനസ്സുകൊണ്ടു് അടിയനെ ഏല്പിച്ച ചുമതലയും അതല്ല; (തികഞ്ഞ അന്തസ്സും ഗൗരവവും പ്രദർശിപ്പിച്ചു്) അടിയൻ പ്രധാനസചിവന്റെ നിലയ്ക്കാണു് ചോദിക്കുന്നതു്. കുഞ്ഞാലിയുടെ കാര്യത്തിൽ എന്തു് തീരുമാനമാണെടുക്കേണ്ടതു്?
സാമൂതിരി:
തീരുമാനം നാം എടുത്തുകഴിഞ്ഞു.
മങ്ങാട്ടച്ചൻ:
അതറിയാനുള്ള അവകാശം അടിയനുമുണ്ടു്.
സാമൂതിരി:
(സഹികെട്ടു്) മങ്ങാടൻ:
മങ്ങാട്ടച്ചൻ:
ആ തീരുമാനം തിരുമുഖത്തുതിന്നുതന്നെ അടിയനു് കേൾക്കണം. പ്രധാന സചിവനെന്ന നിലയ്ക്കു് അതു് കേൾക്കാതെ പിന്മാറാൻ അടിയനു് വയ്യ.
സാമൂതിരി:
(മങ്ങാട്ടച്ചനോടുള്ള ഈർഷ്യ മുഴുവനും പ്രദർശിപ്പിച്ചുകൊണ്ടു്) നമ്മുടെ സർവശക്തിയുമുപയോഗിച്ചു് കുഞ്ഞാലിയെ നശിപ്പിക്കാൻ തീരുമാനിച്ചു.
മങ്ങാട്ടച്ചൻ:
ഒരു പ്രാവശ്യംകൂടി അടിയനപേക്ഷിക്കുന്നു. യുദ്ധം കൂടാതെ കഴിക്കണം. അടിയനെ ഭരമേല്പിച്ചാൽ സമാധാനപരമായി അടിയനിതു് അവസാനിപ്പിക്കാം.
സാമൂതിരി:
താമസിച്ചുപോയി നമ്മുടെ തിരുമാനത്തിനിനി ഇളക്കമില്ല. എന്തുവന്നാലും ഉറച്ചു് നില്ക്കും. മങ്ങാടനു് പോകാം. (എഴുന്നേല്ക്കുന്നു.)
മങ്ങാട്ടച്ചൻ:
(ഒന്നും പറയാതെ തൊഴുതു് പിൻവാങ്ങുന്നു. രണ്ടടി നടന്നു് തിരിഞ്ഞുനിന്നു്.) ഈ തീരുമാനം ആപത്തുണ്ടാക്കും. രാജ്യത്തുടനീളം ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടും. ഈ നാടു് അന്യാധീനമാവും.
സാമൂതിരി:
അന്നു് മങ്ങാടൻ ഇവിടുത്തെ കല്ലറയിലായിരിക്കും.
മങ്ങാട്ടച്ചൻ:
അടിയന്റെ പൂർവികരാരും കല്ലറയുടെ സ്വാദനുഭവിച്ചിട്ടില്ല. അടിയനാവും അതിന്റെ യോഗം. ഈ നാടു് മുഴുവനും കല്ലറയിലാവാതിരിക്കട്ടെയെന്നാണു് അടിയന്റെ പ്രാർത്ഥന? (പോകുന്നു)

—യവനിക—

Colophon

Title: Puthuppaṇam kōṭṭa (ml: പുതുപ്പണം കോട്ട).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, പുതുപ്പണം കോട്ട, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 13, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A navy sloop in action, an oil on canvas painting by Richard Paton (1717–1791). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.