കാര്യക്കാർ ചെമ്പോലക്കരണം പരിശോധിക്കുകയാണു്. ഓരോന്നെടുത്തു് പൊടിതട്ടി കണ്ണോടിച്ചു് മാറ്റിവെക്കുന്നു. സാമൂതിരിപ്പാടു് ഏതോ വലിയ ആലോചനയിൽ മുഴുകി ഇരിക്കുകയാണു്. അല്പനേരത്തിനുശേഷം കാര്യക്കാരോടു് ചോദിക്കുന്നു.
- സാമൂതിരി:
- കഴിഞ്ഞില്ലേ?
- കാര്യക്കാർ:
- റാൻ കഴിഞ്ഞു.
- സാമൂതിരി:
- എന്നാൽ അതൊക്കെ കെട്ടി ഒരു മൂലയ്ക്കു് വെക്കരുതോ?
- കാര്യക്കാർ:
- വിടകൊണ്ടു് നാലഞ്ചെണ്ണംകൂടി നോക്കാനുണ്ടു്. പരിശോധിച്ചിടത്തോളംകൊണ്ടു് അടുത്തു് മുൻപേ തീപ്പെട്ട തിരുമനസ്സുകൊണ്ടും, അതിനു് മുൻപേ തീപ്പെട്ട…
- സാമൂതിരി:
- (അക്ഷമയോടെ) മതി മതി. ഇങ്ങനെ പിറകോട്ടു് സഞ്ചരിച്ചു് ചേരമാൻപെരുമാളുടെ കാലത്തോളമെത്തും. കുഞ്ഞാലിയുടെ കുടുംബത്തിനു് പുതുപ്പണത്തു കോട്ട കെട്ടാനുള്ള അവകാശം ആരാ കൊടുത്തതു്? എന്തിനാ കൊടുത്തതു്? എന്തു് വ്യവസ്ഥയിലാ കൊടുത്തതു് അതാണറിയേണ്ടതു്. മറ്റെന്തും വിവരിക്കണമെന്നില്ല.
- കാര്യക്കാർ:
- അനുവാദം നല്കിയതിനു് വ്യവസ്ഥയൊന്നും കാണാനില്ല.
- സാമൂതിരി:
- വേണ്ട. ആദ്യം കോട്ട കെട്ടാൻ അനുവാദം കൊടുത്തതാർക്കാണു്; കുഞ്ഞാലിയുടെ കുടുംബത്തിനോ, പറങ്കികൾക്കോ?
- കാര്യക്കാർ:
- പറങ്കികൾക്കാണു്.
- സാമൂതിരി:
- അപ്പോൾ അന്നൊക്കെ നമ്മുടെ സ്വരൂപം പറങ്കികളുമായി നല്ല ബന്ധത്തിലാണെന്നർത്ഥം.
- കാര്യക്കാർ:
- അങ്ങനെ മനസ്സിലാക്കണം. (ഉത്സാഹപൂർവം എഴുന്നേല്ക്കുന്നു) എന്നല്ല. ഈ സ്വരൂപത്തിന്നു് ഒരു കാലത്തും പറങ്കികളോടു സ്ഥായിയായ കാലുഷ്യമുള്ളതായി എങ്ങും കാണുന്നില്ല.
- സാമൂതിരി:
- പിന്നെ നമ്മുടെ സ്വരൂപവും പറങ്കികളുമായി പ്രണയത്തിലായിരുന്നോ?
- കാര്യക്കാർ:
- (പരിഹാസം മനസ്സിലാക്കാതെ) രണ്ടും കാണുന്നില്ല. ഇവിടെ വഴക്കുണ്ടാക്കിയതും വഴക്കുണ്ടാക്കുന്നതും മാപ്പിളമാരല്ലേ തിരുമേനീ? ഇന്നത്തെ അനുഭവം അതല്ലേ?
- സാമൂതിരി:
- അതുകൊണ്ടു്, ഇന്നു് നാം പറങ്കികളുടെ കാലു് പിടിക്കണമെന്നുണ്ടോ?
- കാര്യക്കാർ:
- ഒരിക്കലും വേണ്ട തിരുമേനീ. അനുമതിയുണ്ടെങ്കിൽ ഇവിടുത്തെ തൃക്കാൽ പിടിക്കാൻ പറങ്കികളിന്നു് തയ്യാറാണു്.
- സാമൂതിരി:
- അതു് ലക്ഷ്മിക്കുട്ടിയും പറഞ്ഞു.
- കാര്യക്കാർ:
- കെട്ടിലമ്മ കല്പിച്ചതാ ശരി.
- സാമൂതിരി:
- കാരണം?
- കാര്യക്കാർ:
- അവിടുത്തേയ്ക്കു് ഈ മാപ്പിളമാരുടെ അഹന്ത ഒട്ടും രസിക്കില്ല.
- സാമൂതിരി:
- (എഴുന്നേല്ക്കുന്നു.) കുഞ്ഞാലിയെ നാംതന്നെ ഒരു പാഠം പഠിപ്പിക്കും. നാമതു് തീരുമാനിച്ചുകഴിഞ്ഞു. അതിനൊരു കൂട്ടുകെട്ടിന്റെ ആവശ്യമില്ല. അതു് നമുക്കു് കുറച്ചിലാണു്. നാം തന്നെ കുഞ്ഞാലിക്കെതിരായിട്ടു് പട നയിക്കും.
- കാര്യക്കാർ:
- അടിയനോടു് തിരുവുള്ളക്കേടു് തോന്നരുതു്.
- സാമൂതിരി:
- പറഞ്ഞോളൂ.
- കാര്യക്കാർ:
- കുഞ്ഞാലിയോടു് യുദ്ധത്തിനു് പോകുന്നതു് സ്വരുപത്തിനു് കുറച്ചിലാണു്. അവനെ പറങ്കികൾക്കു് വിട്ടുകൊടുക്കാം. അവൾ തമ്മിൽ ഏറ്റുമുട്ടി ആരു് നശിച്ചാലും തിരുമനസ്സിലേക്കു് നേട്ടാണു്.
- സാമൂതിരി:
- അപ്പറഞ്ഞതു് ന്യായം. നമ്മുടെ ബുദ്ധി അത്രയ്ക്കങ്ങട്ടു് കടന്നില്ല. കാര്യക്കാർ, കുഞ്ഞാലിയും പറങ്കികളും ഏറ്റുമുട്ടുന്നതു് നമുക്കു് സന്തോഷമാണു്. അതിനു് പറങ്കികളായിട്ടു് സന്ധിചെയ്യാനൊന്നും നമുക്കു് വയ്യ.
- കാര്യക്കാർ:
- ഒന്നും വേണ്ട തിരുമനീ ഇന്നോ നാളെയോ ആ പാതിരിയച്ചനെ ഒന്നു് തിരുമുമ്പിൽ ഹാജരാക്കാനുള്ള അനുമതി തരണം.
- സാമൂതിരി:
- വളരെ ദിവസായല്ലോ കാര്യക്കാർ ഈ പാതിരിയച്ചനെപ്പറ്റി വർണ്ണിച്ചു് പറയുന്നു. ഇയാളാരാ? പറങ്കികളുടെ നാട്ടിൽനിന്നു് വന്നതാണോ?
- കാര്യക്കാർ:
- അതേ, തിരുമേനീ. പക്ഷേ, നല്ല പട്ടുപോലത്തെ മനുഷ്യൻ. ഭസ്മം തൊട്ടെങ്കിൽ സന്ന്യാസി തന്നെ. അച്ചന്നുമായി ഒന്നു് സംസാരിച്ചാൽ തിരുമനസ്സിലെ അഭിപ്രായമൊക്കെ മാറും.
സാമൂതിരി മറുപടിയൊന്നും പറയുന്നില്ല; ആലോചിച്ചുകൊണ്ടു് നടക്കുകയാണു്. (തുടർന്നു പറയുന്നു) പറങ്കികളുടെ ദൈവമാണോ പാതിരിയച്ചൻ. അയാൾക്കാണെങ്കിൽ തിരുമേനിയെ വലിയ ആദരവും വിശ്വാസവും.
- സാമൂതിരി:
- നമ്മെ ആ പാതിരിയച്ചൻ എങ്ങനറിയും?
- കാര്യക്കാർ:
- പറഞ്ഞുകേട്ടതാവും. പറങ്കികളുടെ രാജാവുപോലും ആ പാതിരിയച്ചന്റെ അഭിപ്രായത്തിനു് എതിരുപറയില്ല.
- സാമൂതിരി:
- എങ്കിൽ ഇന്നുതന്നെ വൈകിട്ടു് ആ പാതിരിയച്ചനോടു് വരാൻ പറയൂ. കാര്യക്കാർ… ഇനി ആ ചെമ്പോലക്കരണങ്ങളെ കെട്ടി മാറ്റിവെയ്ക്കൂ.
കാര്യക്കാർ ഇരുന്നു് ചെമ്പോലക്കരണങ്ങൾ അടുക്കിക്കെട്ടുന്നു. സാമൂതിരി ആലോചനാമഗ്നനായി നടക്കുന്നു. ഒരു പാറാവുകാരൻ വന്നു തൊഴുതു കുമ്പിടുന്നു.
- പാറാവുകാരൻ:
- മങ്ങാട്ടച്ചൻ വന്നു് മുഖം കാണിക്കാൻ കാത്തുനില്ക്കുന്നു.
- സാമൂതിരി:
- (മങ്ങാട്ടച്ചന്റെ പേരു് കേട്ടു് അസുഖം ഭാവിക്കുന്നു. അല്പനേരം മിണ്ടാതെ നില്ക്കുന്നു. പിന്നെ പറയുന്നു.) ഉം! വരാൻ പറയൂ.
- പാറാവുകാരൻ:
- കല്പനപോലെ
സാമൂതിരി സാവകാശം നടന്നുചെന്നു് ആസനസ്ഥനാവുന്നു. മങ്ങാട്ടച്ചൻ കടന്നുവന്നു് കുമ്പിടുന്നു. കാര്യക്കാർ മനഃപൂർവം തന്റെ ജോലി താമസിപ്പിക്കുന്നു.
- സാമൂതിരി:
- (മാനസികമായ ഒരകൽച്ച പുലർത്തിക്കൊണ്ടു്) ഉം? എന്താ മങ്ങാടൻ?
- മങ്ങാട്ടച്ചൻ:
- ചില അടിയന്തരകാര്യങ്ങൾ തിരുമനസ്സറിയിക്കാനുണ്ടു്.
- സാമൂതിരി:
- മങ്ങാടനെന്നും അടിയന്തരകാര്യങ്ങളേയുളളു!
- മങ്ങാട്ടച്ചൻ:
- അതടിയന്റെ കുറ്റമല്ല തിരുമേനീ.
- സാമൂതിരി:
- നമ്മുടെ കുറ്റമായിരിക്കും?
- മങ്ങാട്ടച്ചൻ:
- (കഴിയുന്നതും വികാരം നിയന്ത്രിക്കുന്നു.) ഒരുകണക്കിൽ അടിയന്റെ കുറ്റംതന്നെ. അടിയനു് വയസ്സാവുകയാണു്. ഒന്നും നീട്ടിവെക്കാൻ വയ്യ. ഓർമ്മപ്പിശകുപറ്റും.
- സാമൂതിരി:
- ഓർമ്മപിശകുപറ്റാൻമാത്രം മങ്ങാടനു് വയസ്സായോ?
- മങ്ങാട്ടച്ചൻ:
- അതു് തീരുമാനിക്കേണ്ടതു് അടിയനല്ലല്ലോ. വാർദ്ധക്യം വരുമ്പോൾ അതു് അംഗീകരിക്കാൻ ഏതു് മനുഷ്യനും കൂട്ടാക്കില്ല. അടിയനും മനുഷ്യനാണല്ലോ തിരുമേനീ.
- സാമൂതിരി:
- മങ്ങാടൻ മനുഷ്യനല്ലെന്നു് നാം പറഞ്ഞിട്ടില്ല.
- മങ്ങാട്ടച്ചൻ:
- തിരുമനസ്സിലെ ദയ.
- സാമൂതിരി:
- (ആ പരിഹാസം നല്ലപോലെ മനസ്സിലാക്കി വിവർണനാകുന്നു. വിഷയം മാറുന്നു.) എന്താ കാര്യം?
- മങ്ങാട്ടച്ചൻ:
- രഹസ്യമാണു്.
- സാമൂതിരി:
- പറയൂ, ഇവിടെ അന്യരാരുമില്ലല്ലോ. (മങ്ങാട്ടച്ചൻ കാര്യക്കാരെ നോക്കുന്നു.) കാര്യക്കാർക്കു് കേൾക്കാൻപോലും പാടില്ലാത്ത രഹസ്യമാണോ? (മങ്ങട്ടച്ചനോടുള്ള ഈർഷ്യകൊണ്ടു് അല്പം പരുക്കനായ സ്വരത്തിൽ) കാര്യക്കാർക്കു് പോകാം… (കാര്യക്കാർ ചെമ്പോലക്കെട്ടുമെടുത്തു് പോകുന്നു.) ഇനി മങ്ങാടനു് പറയാം.
- മങ്ങാട്ടച്ചൻ:
- ഒരു പാതിരിയച്ചൻ തുറമുഖത്തെത്തിയിട്ടുണ്ടെന്നും പറങ്കിപ്പാണ്ടികശാലയിൽ താമസമുണ്ടെന്നും കേട്ടു.
- സാമൂതിരി:
- നാമും കേട്ടു. അതുകൊണ്ടു്?
- മങ്ങാട്ടച്ചൻ:
- സൂക്ഷിക്കണം.
- സാമൂതിരി:
- ദൈവഭക്തനായ ഒരു മനുഷ്യൻ നമ്മുടെ നാട്ടിൽ വരുന്നതു് അത്ര അപായകരമാണെന്നു് നാം മനസ്സിലാക്കീട്ടില്ല.
- മങ്ങാട്ടച്ചൻ:
- ഇങ്ങനെ ചില ദൈവഭക്തൻമാർ പണ്ടും ഇവിടെ വന്നിട്ടുണ്ടു്. അതിന്റെ തിക്തഫലം അനുഭവിച്ചിട്ടുമുണ്ടു്.
- സാമൂതിരി:
- മഹാപാപം പറയരുതു്.
- മങ്ങാട്ടച്ചൻ:
- തിരുവുള്ളക്കേടു് തോന്നരുതു്. ആ പാതിരിയച്ചൻ ഇവിടെ വന്നതു് തിരുമേനിയെ മുഖം കാണിക്കാനാണെന്നും പറങ്കികളുടെ ദൂതനായിട്ടാണെന്നും അടിയൻ കേട്ടു. അരുതു് തിമുമേനീ, ആ പാതിരിയച്ചനെ കോവിലകത്തു് കാലുകുത്താനനുവദിക്കരുതു്. ആപത്താണു്… (മടിയിൽനിന്നു് ഒരോലക്കീറെടുത്തു് നീട്ടുന്നു.)
- സാമൂതിരി:
- ഇതെന്താണു്?
- മങ്ങാട്ടച്ചൻ:
- ആ പാതിരിയച്ചനെ നാടുകടത്താനുള്ള ഉത്തരവു്. ഇതിൽ തൃത്തുല്യം ചാർത്തണം തിരുമേനീ.
- സാമൂതിരി:
- വയ്യ. മങ്ങാടനു് വാർദ്ധക്യം ബാധിക്കുന്നതിന്റെ തെളിവാണിതു്. ഉപജാപക്കാരുടെ വാക്കു് കേട്ടു് മങ്ങാടൻ വഴി തെറ്റുകയാണു്…
- മങ്ങാട്ടച്ചൻ:
- (വെറുപ്പും നിന്ദയും കലർന്ന സ്വരത്തിൽ) ഒരുപജാപവും അടിയനെ തീണ്ടീട്ടില്ല തിരുമനീ; തീണ്ടുകയുമില്ല; പിന്നെ വാർദ്ധക്യത്തിന്റെ കാര്യം. വാർദ്ധക്യംകൊണ്ടു് വിവേകം നശിക്കുന്ന കാലത്തു് ഈ ഉടവാളും ധരിച്ചു് പ്രധാനസചിവന്റെ സ്ഥാനത്തടിയനിരിക്കില്ല. അത്രമാത്രം അഗികാരക്കൊതി അടിയനില്ല. (വികാരം നിയന്ത്രിക്കാൻ കഴിയാതെ) മാനവിക്രമസ്വരൂപത്തിന്റെ അഭിമാനവും അന്തസ്സും നിലനിർത്താനാണു് അടിയൻ നിർബന്ധിക്കുന്നതു്. ഇതിൽ തൃത്തുല്യം ചാർത്തണം.
- സാമൂതിരി:
- വയ്യെന്നു് പറഞ്ഞില്ലേ? മാനവിക്രമസ്വരൂപത്തിന്റെ അന്തസ്സും അഭിമാനവും രക്ഷിക്കേണ്ട ഭാരം നമുക്കാണു് അക്കാര്യത്തിൽ മങ്ങാടൻ ക്ലേശിക്കണമെന്നില്ല.
- മങ്ങാട്ടച്ചൻ:
- (ഉഗ്രസ്വരത്തിൽ) തിരുമേനീ.
- സാമൂതിരി:
- നമ്മുടെ തീരുമാനങ്ങൾക്കു് വിലങ്ങുവെക്കാനുള്ള ശ്രമം ഇതാദ്യത്തേതല്ല. മങ്ങാടൻ മുൻപു് പലവട്ടവും ഒരുങ്ങീട്ടുണ്ടു് മറ്റുളളവർ എഴുതിയുണ്ടാക്കുന്നു പ്രമാണങ്ങളിൽ തുല്യംചാർത്താൻ സിംഹാസനത്തിൽ കേറിയിരിക്കുന്ന പാവയല്ല നാം. അത്തരം ഭരണകർത്താക്കളുമായി ഇടപെട്ടുള്ള ശീലം മങ്ങാടനുണ്ടാവും. കാര്യങ്ങൾ ഇത്രത്തോളം വഷളായതു് അങ്ങനെയാണു്.
- മങ്ങാട്ടച്ചൻ:
- കാര്യങ്ങൾ ഇനിയും വഷളാവാതെ കഴിക്കാനുള്ള മാർഗമാണു് അടിയൻ സൂചിച്ചിച്ചതു്…
- സാമൂതിരി:
- നന്ദി! വിവേകം നശിക്കുമ്പോൾ നാം മങ്ങാടന്റെ ഉപദേശവും സഹായവും തേടാം. ഇപ്പോൾ വേണ്ട.
- മങ്ങാട്ടച്ചൻ:
- ഒരു കാര്യംകൂടി തിരുമനസ്സുണർത്തിക്കാനുണ്ടു്.
- സാമൂതിരി:
- (പരിഹാസം) ഇനിയും ഓലക്കരണമുണ്ടോ, തുല്യം ചാർത്താൻ?
- മങ്ങാട്ടച്ചൻ:
- അടിയന്റെ തൊഴിൽ അതല്ല. തിരുമനസ്സുകൊണ്ടു് അടിയനെ ഏല്പിച്ച ചുമതലയും അതല്ല; (തികഞ്ഞ അന്തസ്സും ഗൗരവവും പ്രദർശിപ്പിച്ചു്) അടിയൻ പ്രധാനസചിവന്റെ നിലയ്ക്കാണു് ചോദിക്കുന്നതു്. കുഞ്ഞാലിയുടെ കാര്യത്തിൽ എന്തു് തീരുമാനമാണെടുക്കേണ്ടതു്?
- സാമൂതിരി:
- തീരുമാനം നാം എടുത്തുകഴിഞ്ഞു.
- മങ്ങാട്ടച്ചൻ:
- അതറിയാനുള്ള അവകാശം അടിയനുമുണ്ടു്.
- സാമൂതിരി:
- (സഹികെട്ടു്) മങ്ങാടൻ:
- മങ്ങാട്ടച്ചൻ:
- ആ തീരുമാനം തിരുമുഖത്തുതിന്നുതന്നെ അടിയനു് കേൾക്കണം. പ്രധാന സചിവനെന്ന നിലയ്ക്കു് അതു് കേൾക്കാതെ പിന്മാറാൻ അടിയനു് വയ്യ.
- സാമൂതിരി:
- (മങ്ങാട്ടച്ചനോടുള്ള ഈർഷ്യ മുഴുവനും പ്രദർശിപ്പിച്ചുകൊണ്ടു്) നമ്മുടെ സർവശക്തിയുമുപയോഗിച്ചു് കുഞ്ഞാലിയെ നശിപ്പിക്കാൻ തീരുമാനിച്ചു.
- മങ്ങാട്ടച്ചൻ:
- ഒരു പ്രാവശ്യംകൂടി അടിയനപേക്ഷിക്കുന്നു. യുദ്ധം കൂടാതെ കഴിക്കണം. അടിയനെ ഭരമേല്പിച്ചാൽ സമാധാനപരമായി അടിയനിതു് അവസാനിപ്പിക്കാം.
- സാമൂതിരി:
- താമസിച്ചുപോയി നമ്മുടെ തിരുമാനത്തിനിനി ഇളക്കമില്ല. എന്തുവന്നാലും ഉറച്ചു് നില്ക്കും. മങ്ങാടനു് പോകാം. (എഴുന്നേല്ക്കുന്നു.)
- മങ്ങാട്ടച്ചൻ:
- (ഒന്നും പറയാതെ തൊഴുതു് പിൻവാങ്ങുന്നു. രണ്ടടി നടന്നു് തിരിഞ്ഞുനിന്നു്.) ഈ തീരുമാനം ആപത്തുണ്ടാക്കും. രാജ്യത്തുടനീളം ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടും. ഈ നാടു് അന്യാധീനമാവും.
- സാമൂതിരി:
- അന്നു് മങ്ങാടൻ ഇവിടുത്തെ കല്ലറയിലായിരിക്കും.
- മങ്ങാട്ടച്ചൻ:
- അടിയന്റെ പൂർവികരാരും കല്ലറയുടെ സ്വാദനുഭവിച്ചിട്ടില്ല. അടിയനാവും അതിന്റെ യോഗം. ഈ നാടു് മുഴുവനും കല്ലറയിലാവാതിരിക്കട്ടെയെന്നാണു് അടിയന്റെ പ്രാർത്ഥന? (പോകുന്നു)
—യവനിക—