കലാലയത്തിലെ റിഹേഴ്സൽ വിഭാഗം. അവിടവിടെ ഒന്നുരണ്ടു് ബെഞ്ചുകൾ, കസേരകൾ, ഒരു മേശ. കണ്ടാൽ ഒരനാഥാലയത്തിന്റെ ഛായ. കസേരകളിലൊന്നിലിരുന്നു് ഗൗരി വായിക്കുകയാണു്. ഇടയ്ക്കിടെ കൈകൊണ്ടും മുഖംകൊണ്ടും ചില അഭിനയങ്ങളുമുണ്ടു്. ശങ്കരൻ കടന്നുവന്നു് ചുമയ്ക്കുന്നു.
- ഗൗരി:
- ഓ, ശങ്കരനോ?
- ശങ്കരൻ:
- അതെ.
- ഗൗരി:
- ഉം? എന്താ വിശേഷം? നിന്റെ യജമാനനു് സുഖംതന്നെയല്ലേ?
- ശങ്കരൻ:
- എന്തു് സുഖം! മൂപ്പരു് മെലിഞ്ഞുചോയി. (ചെറുവിരൽ നിവർത്തിക്കാട്ടി) ഈർക്കിലിന്റെ വണ്ണം.
- ഗൗരി:
- ഏങ്! എന്തുപറ്റി?
- ശങ്കരൻ:
- വിചാരം… വിചാരമാണു്.
- ഗൗരി:
- വിചാരംകൊണ്ടു് മനുഷ്യനിങ്ങനെ മെലിയാറുണ്ടോ? വല്ല രോഗവുമായിരിക്കും.
- ശങ്കരൻ:
- ഛെ! ഛെ! വിഷഹാരിയെ പാമ്പുകടിക്കാറുണ്ടോ? ഡോക്ടർമാർക്കു് രോഗം വരാറില്ല.
- ഗൗരി:
- (ആലോചനാപൂർവം) ആഹാ!
- ശങ്കരൻ:
- മൂപ്പരു് ഇന്നലെ എന്നോടു പറഞ്ഞു
- ഗൗരി:
- എന്തു്?
- ശങ്കരൻ:
- ‘ശങ്കരാ ഞാനിങ്ങനെയാണെങ്കിൽ മരിച്ചുപോകും.’ അതു് കേട്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. ഇത്ര ചെറുപ്പത്തിൽ മരിച്ചാലോ!
- ഗൗരി:
- ശങ്കരൻ നല്ലപോലെ അഭിനയിക്കുന്നുണ്ടല്ലോ.
- ശങ്കരൻ:
- വിചാരം വല്ലാത്ത ഒന്നാണു്.
- ഗൗരി:
- എന്നാൽ നിന്റെ മൂപ്പരോടിനി വിചാരിക്കേണ്ടെന്നു് പറയൂ.
- ശങ്കരൻ:
- അതു് നടപ്പില്ലല്ലോ. വേണ്ടെന്നുവെക്കുന്തോറും ഈ വിചാരം എരമ്പിക്കയറും.
- ഗൗരി:
- ആഹാ? (വീണ്ടും വായിക്കുന്നു.)
- ശങ്കരൻ:
- ഇന്നലെ ഒരു സ്ത്രീ വന്നു.
- ഗൗരി:
- എവിടെ?
- ശങ്കരൻ:
- ഡിസ്പെൻസറീലു്.
- ഗൗരി:
- അവിടെ സ്ത്രീകൾ വരാറുണ്ടോ?
- ശങ്കരൻ:
- നല്ല ചോദ്യം! അവിടെ സ്ത്രീകളാണധികം. ഇന്നലെ ഒരിരുപത്തഞ്ചു് സ്ത്രീകളെ പരിശോധിച്ചുകാണും.
- ഗൗരി:
- അതുകൊണ്ടു്?
- ശങ്കരൻ:
- മൂപ്പരു് വൈകുന്നേരം കാറിൽ വന്നു കയറിയ ഉടനെ എന്നെ വിളിച്ചു പറഞ്ഞു: ‘ശങ്കരാ, ഈ സ്ത്രീകൾക്കു് ഹൃദയമെന്നൊരു വസ്തുവില്ലെടാ…’ പരിശോധിച്ചു് കണ്ടതാവും.
- ഗൗരി:
- ആവും. (വായന തുടരുന്നു.)
- ശങ്കരൻ:
- ചെവിട്ടിലു് വെച്ചുനോക്കുന്ന കൊഴലില്ലേ? (ഗൗരി പുസ്തകത്തിൽനിന്നു് തലയുയർത്തുന്നു.) അതുവെച്ചു് നോക്കീട്ടറിഞ്ഞതാവും.
- ഗൗരി:
- (അലസമായി) ഉം.
- ശങ്കരൻ:
- ഹൃദയം ഇല്ലെങ്കിലു് ജീവിക്ക്വോ?
- ഗൗരി:
- സുഖമായി ജീവിക്കാൻ വിചാരിക്കുന്നവർക്കു് ഹൃദയം പാടില്ല.
- ശങ്കരൻ:
- അങ്ങനെ വരട്ടെ…
- ഗൗരി:
- ഉം, എന്താ?
- ശങ്കരൻ:
- എന്നാൽ മൂപ്പർക്കും അതു് കഷ്ട്യാണു്.
- ഗൗരി:
- (ചിരിച്ചു്) ആട്ടെ, എന്തേ വന്നതു്?
- ശങ്കരൻ:
- ഇവിടെ നാടകക്കാരനും എത്തീട്ടില്ലേ?
- ഗൗരി:
- അപ്പുറത്താരൊക്കെയോ ഉണ്ടു്.
- ശങ്കരൻ:
- (കീശയിൽനിന്നു് പതുങ്ങിപ്പിടിച്ചൊരു കത്തെടുത്തു് കൊടുത്തിട്ടു്) ഇതു് മുപ്പരു് തന്നതാണു്.
- ഗൗരി:
- മേൽവിലാസം ശരിക്കു് വായിച്ചു് നോക്കിയാണോ പറയുന്നതു്?
- ശങ്കരൻ:
- മേൽവിലാസമൊന്നും എഴുതീട്ടില്ല. ഇതിവിടെ തരാൻ എന്നോടു് പറഞ്ഞതാണു്.
- ഗൗരി:
- ശരി (വാങ്ങുന്നു. നിവർത്തി വായിക്കുന്നു. വായന തീർന്നശേഷം) ഇതു് ഡോക്ടർ അയാളുടെ ഭാര്യയ്ക്കെഴുതിയ കത്താവും.
- ശങ്കരൻ:
- അയ്യയ്യെ… മൂപ്പരുടെ ഭാര്യയുടെ പേരു് കുമാരി ഗൗരീന്നാണോ?
- ഗൗരി:
- എനിക്കറിയില്ല.
- ശങ്കരൻ:
- കത്തു് തന്നു് എന്നോടു് പറഞ്ഞു, ‘ശങ്കരാ, ഇതൊന്നു് കുമാരി ഗൗരിക്കു് കൊണ്ടക്കൊടുക്കണം; ആരും കാണരുതു്; മറുപടിയും അപ്പോൾത്തന്നെ വാങ്ങിക്കൊണ്ടുവരണം,’ എന്നു്.
- ഗൗരി:
- ഓഹോ! എന്നാൽ നിനക്കു് പിഴച്ചതാവില്ല.
- ശങ്കരൻ:
- വേഗത്തിലൊരു മറുപടി തരണം.
- ഗൗരി:
- അതു് കൊടുത്തതു് ആരും കണ്ടില്ലെന്നു് പറഞ്ഞേയ്ക്കൂ
- ശങ്കരൻ:
- ഇതാണോ മറുപടി?
- ഗൗരി:
- എന്താ, പോരേ?
- ശങ്കരൻ:
- മതി (തല ചൊറിഞ്ഞു്), പിന്നെ…
- ഗൗരി:
- എന്താ?
- ശങ്കരൻ:
- ഇതെന്റെ സ്വന്തം കാര്യമാണു്.
- ഗൗരി:
- ഇതുവരെ മൂപ്പരുടെ കാര്യം. ഇനി നിന്റെ കാര്യം. എന്താ കേൾക്കട്ടെ.
- ശങ്കരൻ:
- പ്രൊപ്രൈറ്ററോടു് പറഞ്ഞിട്ടു്… (നിർത്തുന്നു.)
- ഗൗരി:
- പറഞ്ഞിട്ടു്?
- ശങ്കരൻ:
- നാടകത്തിലൊരു വേഷം എനിക്കു് വാങ്ങിത്തരണം.
- ഗൗരി:
- (ചിരിക്കുന്നു) നീ മുൻപു് അഭിനയിച്ചിട്ടുണ്ടോ?
- ശങ്കരൻ:
- ഓ… ധാരാളം… ഞാൻ കോമിക്കായിട്ടുണ്ടു്.
- ഗൗരി:
- ആഹാ!
- ശങ്കരൻ:
- മൂന്നു് കമ്പനികളിൽ കോമിക്കായിട്ടുണ്ടു്.
- ഗൗരി:
- തരക്കേടില്ലല്ലോ?
- ശങ്കരൻ:
- അന്നൊക്കെ സ്റ്റേജിൽ എന്റെ തല കണ്ടാൽ മതി, ജനങ്ങൾ കൂവും.
- ഗൗരി:
- അത്ര സ്നേഹമാണു് നിന്നെ; ഇല്ലേ ശങ്കരാ?
- ശങ്കരൻ:
- മാത്രോ? കോമിക്ക് വരുമ്പോൾ ഒരു പാട്ടുണ്ടു്… കേൾക്കണോ?
- ഗൗരി:
- കേൾക്കട്ടെ.
- ശങ്കരൻ:
-
(കോമിക്ക്, പാടിക്കൊണ്ടു് പ്രവേശിക്കുന്നതായി അഭിനയിച്ചു്)
കാറ്റടിക്കിതു് കാറ്റടിക്കിത്ഇതിന്നൊക്കെ ഹാർമ്മോണ്യം വേണം… ചവിട്ടാർമ്മോണ്യം.
കതകില്ലാത്ത സങ്കടം
കരുകു്ക്കീളെ നായ് പട്ക്കുത്
വടിയില്ലാത്ത സങ്കടം…
മാമൻ വീട്ടി പൊണ്ണിരിക്കിത്
പണമില്ലാത്ത സങ്കടം,
- ഗൗരി:
- ഏതെങ്കിലും ഒന്നു് പോരേ? ഒന്നുകിൽ ചവിട്ടു്, അല്ലെങ്കിൽ ഹാർമ്മോണിയം?
- ശങ്കരൻ:
- ഇനിയൊരു കോമിക്ക് ഡാൻസുംകൂടി കാണിക്കാം.
- ഗൗരി:
- വേണമെന്നില്ല.
- ശങ്കരൻ:
- പ്രൊപ്രൈറ്ററോടു് പറഞ്ഞു് കമ്പനീലെന്നെ എടുപ്പിക്കണം. എന്നാൽ വല്ലതും നാലുകാശിന്റെ വക…
- ഗൗരി:
- ഞാൻ പറയാം.
- ശങ്കരൻ:
-
എന്റെ കോമിക്ക് ഡാൻസ് കണ്ടാൽ ചിരിച്ചു് മണ്ണുകപ്പും… (ഒരുമട്ടിൽ വികൃതമായി ഡാൻസ് ചെയ്യുന്നു.)
മാരീചം സാഫല്യം പേരാരേ രാജ്യം
മാരീചം സാഹല്യം പേരാരേ…
വേണു ഡാൻസ് കണ്ടുകൊണ്ടു് പ്രവേശിക്കുന്നു. ഗൗരി എഴുന്നേല്ക്കുന്നു. ശങ്കരൻ ഇളിഭ്യനാകുന്നു. വേണു കസേരയിൽ ഇരിക്കുന്നു. ശങ്കരൻ വല്ലാതെ പരുങ്ങുന്നു. ഗൗരി ഇരിക്കുന്നു.
- വേണു:
- ശങ്കരൻ എപ്പഴു് വന്നു?
- ശങ്കരൻ:
- (തല ചൊറിഞ്ഞ്) ഇപ്പഴു് വന്നതേയുള്ളു.
- വേണു:
- ഇപ്പഴല്ലേ നിന്നെ വീട്ടിൽ കണ്ടതു്? (ശങ്കരൻ തല ചൊറിഞ്ഞുകൊണ്ടു് പോവുന്നു.) റിഹേഴ്സലിന്നു് ആരും എത്തിയില്ലേ?
- ഗൗരി:
- ആരൊക്കെയോ കുറച്ചുപേർ വന്നിട്ടുണ്ടു്. അപ്പുറത്തിരുന്നു് ശീട്ടുകളിക്കുകയാണു്.
- വേണു:
- പ്രൊപ്രൈറ്റർ വന്നില്ലേ?
- ഗൗരി:
- ഇല്ല… പിന്നേയ്, ഒരുപകാരം ചെയ്യണം.
- വേണു:
- എന്താണു്?
- ഗൗരി:
- (കൈയിലുള്ള പുസ്തകം കൊടുത്തു്) ഇതഭിനയിച്ചൊപ്പിക്കാൻ വളരെ വിഷമം?
- വേണു:
- ഏതു് ഭാഗമാണിത്രയൊക്കെ വിഷമം?
- ഗൗരി:
- നായകനും നായികയും കൂടി രണ്ടാമതും കണ്ടുമുട്ടുന്നില്ലേ?
- വേണു:
- ഉം.
- ഗൗരി:
- ആ ഭാഗം.
- വേണു:
- അവിടെ ഇത്രയൊക്കെ വിഷമിക്കാനെന്തിരിക്കുന്നു?
- ഗൗരി:
- എനിക്കു് ആ ഭാഗമൊന്നു് പറഞ്ഞുതരണം.
- വേണു:
- നമുക്കാ ഭാഗമൊന്നെടുക്കാം. മറ്റുള്ളവർ വരുമ്പോഴേക്കും ആ സംശയമൊന്നു് തീർത്തുകളയാം… ആരാണു് ആദ്യം വരുന്നതു്? ശരി നായകൻ… ഞാൻ പ്രവേശിക്കാം, ഇവിടെയിരുന്നോളൂ. (എഴുന്നേറ്റു് പോകുന്നു.)
- ഗൗരി:
- മനോരാജ്യം വിചാരിച്ചുകൊണ്ടു് വരണം.
വേണു മനോരാജ്യം വിചാരിച്ചുകൊണ്ടു് വരുന്നു.
- ഗൗരി:
- നമസ്കാരം!
- വേണു:
- നമസ്കാരം!
- ഗൗരി:
- ഇരിക്കൂ.
- വേണു:
- (ഒന്നും കേൾക്കാതെ) ഈ വിശാലമായ പ്രപഞ്ചം മണലാരണ്യംപോലെ ശൂന്യമായിക്കിടക്കുന്നു. അതിലുള്ള ഒരേയൊരു നീരുറവ ഭവതിയാണു്.
- ഗൗരി:
- ഞാനങ്ങയുടെ ദാസിയാണു്.
- വേണു:
- ഭാഗ്യം! പരമഭാഗ്യം?
- ഗൗരി:
- ഒരുതവണകൂടി പറയൂ…
- വേണു:
- ഭാഗ്യം! പരമഭാഗ്യം!
- ഗൗരി:
- ഞാനങ്ങയുടെ ദാസിയാണു്.
- വേണു:
- ഞാൻ ഭവതിയുടെ ദാസനും.
- ഗൗരി:
- (അറിയാതെ കുറച്ചടുത്തു് നിന്നു്) വേണു, എന്തൊരാനന്ദമാണു്!
- വേണു:
- ഇതു് നാടകത്തിലുള്ള വാക്കല്ല.
- ഗൗരി:
- ജീവിതത്തിലുള്ള വാക്കാണു്. (വേണു ഞെട്ടുന്നു. ഒന്നും പറയാതെ ചെന്നിരിക്കുന്നു. വേണുവിന്റെ സമീപത്തേക്കു് നീങ്ങി.) നാടകത്തിലെന്നപോലെ ജീവിതത്തിലും ഈ വാക്കുകളൊക്കെ സത്യമായിരിക്കട്ടെ.
- വേണു:
- (മുഖം താഴ്ത്തി) സാധ്യമല്ല.
- ഗൗരി:
- (ഞെട്ടി) എന്തു്!
- വേണു:
- സാധ്യമല്ലെന്നു്. അല്ലെങ്കിൽത്തന്നെ ഈ കലാലോകത്തു് നിറച്ചും അപവാദമാണു്. ഇല്ല ഗൗരീ, നാടകക്കമ്പനികളിൽ വിവാഹവും ചാടിപ്പോക്കും നടന്നുകൂടാ. രംഗത്തഭിനയിക്കുന്നതു് ജീവിതത്തിൽ പകർത്തുന്നവരാണെന്നു് ലോകം നമ്മെ പഴിപറയുന്നു.
- ഗൗരി:
- കലോപാസകർക്കു് ജീവിതം പാടില്ലേ?
- വേണു:
- സ്വകാര്യജീവിതം കലാവേദിയോടു് കൂട്ടിക്കെട്ടാൻ ഞാനനുവദിക്കില്ല. നാടകവേദിക്കപ്പുറത്തു് എത്രയോ യുവാക്കന്മാരുണ്ടു്! അവരിലാരെയെങ്കിലും വിവാഹം കഴിച്ചു് സുഖമായി ജീവിച്ചോളൂ.
- ഗൗരി:
- അങ്ങേയ്ക്കു് ഹൃദയമെന്നൊന്നില്ലേ?
- വേണു:
- അനുനിമിഷം വിങ്ങിവിങ്ങി പൊട്ടിക്കൊണ്ടിരിക്കുന്ന ഒരു ഹൃദയമെനിക്കുണ്ടു്. പക്ഷേ, അതു് നാടകവേദിക്കപ്പുറത്തുവെച്ചേ പ്രവർത്തിക്കൂ.
- ഗൗരി:
- എന്നാൽ നമുക്കീ നാടകവേദിയോടു് യാത്രപറയാം.
- വേണു:
- നമ്മെ സംബന്ധിക്കുന്ന അപവാദവും വൃത്തികേടും നാടകവേദിക്കു് സമ്മാനിക്കുക; നാം സുഖിക്കുക… ഞാനൊന്നു് ചോദിക്കട്ടെ… ഇതു് ഗൗരിയുടെ ആദ്യത്തെ പ്രേമാഭ്യർത്ഥനയാണോ? (ഗൗരി മിണ്ടുന്നില്ല) എന്താ മിണ്ടാത്തതു്? (ഗൗരി കരയുന്നു.) കരയുകയാണോ? നാടകരംഗം ജീവിതത്തിലേക്കു് പകർത്തുകയല്ല, ജീവിതം നാടകരംഗത്തിലേക്കു് പകർത്തുകയാണു് വേണ്ടതു്. തെറ്റുപറ്റീട്ടു് കണ്ണുനീരൊഴുക്കുന്നതെന്തിനു്? പശ്ചാത്താപമാണോ?
- ഗൗരി:
- (തേങ്ങിക്കൊണ്ടു്) വേണുവിൽനിന്നു ഞാനിതു പ്രതീക്ഷിച്ചതല്ല.
- വേണു:
- വേണുവിൽ നിന്നു ഇതുമാത്രമേ പ്രതീക്ഷിക്കേണ്ടു. വികാരത്തിന്റെ കടിഞ്ഞാണറ്റു കണ്ടവഴിക്കു പായുന്ന ഒരു പടക്കുതിരയല്ല കലാകാരൻ. അവനു് അന്തസ്സോടെ ജീവിക്കാനറിയാം. പ്രലോഭനങ്ങൾക്കും ദുർബലവികാരങ്ങൾക്കും കീഴടങ്ങാതെ ധീരനായി ജീവിക്കാനറിയാം. വൃത്തികേടുകളിൽനിന്നു്-ബോധശൂന്യതയിൽനിന്നു്-പ്രചോദനം തേടുന്നവനല്ല കലാകാരനെന്നു് ലോകം മനസ്സിലാക്കണം.
- ഗൗരി:
- എന്റെ ഹൃദയത്തിലെ കോളിളക്കങ്ങൾ വേണു മനസ്സിലാക്കുന്നില്ല.
- വേണു:
- ഈ വികാരത്തിന്റെ കാറ്റു് തണിയുമ്പോൾ കോളിളക്കം താനേ അവസാനിച്ചുകൊള്ളും. ആട്ടെ, അഭിനയിക്കാൻ തുടങ്ങിയ ഭാഗം പൂർത്തിയാക്കണോ…? അതല്ലാ…
- ഗൗരി:
- എനിക്കുവേണ്ടി പൂർത്തിയാക്കണമെന്നില്ല.
- വേണു:
- വേണ്ട… പക്ഷേ, ഒരു കാര്യം മനസ്സിലാക്കണം; നാം കലാകാരന്മാരാണു്. മറ്റുള്ളവർക്കു് മാർഗ്ഗദർശനം നല്കേണ്ടവരാണു്. നാടകവും കഥയും കവിതയുമൊക്കെ, അതു കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുന്നവർക്കു് മനസ്സിൽ എന്തെങ്കിലും വികാരമോ, കോരിത്തരിപ്പോ ഉണ്ടാക്കിയാൽ പോരാ. അത്തരം വികാരങ്ങളും കോരിത്തരിപ്പുകളും ഇവിടെ കള്ളും കഞ്ചാവും വില്ക്കുന്നവർ ജനങ്ങൾക്കു് കൊടുക്കുന്നുണ്ടു്. നാം കഞ്ചാവുവില്പനക്കാരല്ല, കലാകാരന്മാരാണു്. നമ്മുടെ മാർഗ്ഗവും ലക്ഷ്യവും ശുദ്ധമായിരിക്കണം.
- ഗൗരി:
- ഇതൊക്കെ പ്രസംഗമല്ലേ?
- വേണു:
- പ്രവൃത്തിയും പ്രസംഗവും ഇണക്കിക്കൊണ്ടുപോകാനാണു് എന്റെ ശ്രമം. (അടുത്തു ചെന്നു്) ഗൗരി ഇതു് നാടകവേദിയാണു്; വിവാഹവേദിയല്ല… ഗൗരിയോടിതൊക്കെ പറയുമ്പോൾ ഞാനെന്തുമാത്രം വേദനയനുഭവിക്കുന്നുണ്ടെന്നറിയാമോ? ലോകത്തിൽ മറ്റെന്തഭ്യർത്ഥനയും പുല്ലുപോലെ തള്ളാൻ പുരുഷനു് കഴിയും… പക്ഷേ, ഒരു യുവതിയുടെ മുഖത്തുനിന്നു് വരുന്ന പ്രേമാഭ്യർഥന… ഗൗരീ, നിരസിക്കാൻ ഏറ്റവുമധികം വിഷമമുള്ള കാര്യമാണതു്.
- ഗൗരി:
- (പതുക്കെ) പ്രൊപ്രൈറ്റർ, പ്രൊപ്രൈറ്റർ…
- വേണു:
- (ശ്രദ്ധിക്കാതെ) എന്നും എവിടെയും പ്രേമാഭ്യർത്ഥനയുംകൊണ്ടു് സ്വൈര്യംകെടുന്നതു പുരുഷനാണു്… പുരുഷൻ…
പ്രൊപ്രൈറ്റർ പ്രവേശിക്കുന്നു.
- പ്രൊപ്രൈറ്റർ:
- ഭേഷ്! എല്ലാവരും എത്തിയില്ലെങ്കിൽ, എത്തിയവർ അവരവരുടെ ഭാഗം പഠിക്കുക… വളരെ നല്ലകാര്യം… അപ്പോൾ, മറ്റാരും വന്നില്ലേ…? (ഗൗരിയെ നോക്കി മന്ദഹസിക്കുന്നു.)
- ഗൗരി:
- ഇല്ല.
- പ്രൊപ്രൈറ്റർ:
- ഇരിക്കണം. രണ്ടുപേരും ഇരിക്കണം. എനിക്കിന്നു് കാര്യമായി ചിലതു് പറയാനുണ്ടു്.
വേണു ഒന്നും കേൾക്കാതെ ഗൗരവമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
- പ്രൊപ്രൈറ്റർ:
- ഇരിക്കണം മിസ്റ്റർ വേണൂ.
- വേണു:
- വേണ്ട, പറഞ്ഞോളൂ.
- പ്രൊപ്രൈറ്റർ:
- നമ്മുടെ ഈ കമ്പനി ഒന്നു് പരിഷ്കരിക്കണം.
വേണു മിണ്ടുന്നില്ല.
- പ്രൊപ്രൈറ്റർ:
- (അല്പമൊരു പരുങ്ങലോടെ മുഖം തിരിക്കുന്നു. ഗൗരിയെ നോക്കി മന്ദഹസിക്കുന്നു.) എന്താ ഗൗരിയുടെ അഭിപ്രായം?
- ഗൗരി:
- വേണ്ടതാണു്.
- പ്രൊപ്രൈറ്റർ:
- ഞാനതിനു് പുതിയ ചില പ്ലാനൊക്കെ തയ്യാറാക്കീട്ടുണ്ടു്.
വേണു അസ്വസ്ഥതയോടെ നടക്കുന്നു.
- പ്രൊപ്രൈറ്റർ:
- നമ്മൾ നാടകം കളിക്കുന്നതു് മോക്ഷത്തിനല്ല. നിങ്ങൾക്കൊക്കെ നാലുകാശിന്റെ വരുമാനമുണ്ടാകണം. ഇന്നത്തെത്തോതിൽ പോയാൽ അതുണ്ടാവാൻ ഞെരുക്കമാണു്. അതുകൊണ്ടു് ആദായത്തിന്നുള്ള മാർഗ്ഗം ചിന്തിക്കണം.
- വേണു:
- (പെട്ടെന്നു് തിരിഞ്ഞു്) എന്നാൽ മരക്കച്ചവടം തുടങ്ങരുതോ?
- പ്രൊപ്രൈറ്റർ:
- അതിനു് മൂലധനമിറക്കണം.
- വേണു:
- ഇതിന്നോ?
- പ്രൊപ്രൈറ്റർ:
- ഇതിനു് കുറെ മനുഷ്യരെ മുതലിറക്കിയാൽ മതി. ഒരെഴുത്തുകാരൻ, കുറച്ചു് പാട്ടുകാർ, പിന്നെ അഭിനയക്കാർ.
- വേണു:
- മിസ്റ്റർ പ്രൊപ്രൈറ്റർ! കുറച്ചു് തെക്കോട്ടു് മരക്കച്ചവടത്തിന്നു് തടിക്കച്ചവടമെന്നു് പേരുണ്ടു്. നിങ്ങളുടെ ബിസ്നസ്സും ഏതാണ്ടതാണു്. നിങ്ങൾ മുതലിറക്കുന്നതു് തടികളാണു്.
- പ്രൊപ്രൈറ്റർ:
- മിസ്റ്റർ വേണൂ, ക്ഷോഭിക്കാതെ മുഴുവൻ കേൾക്കൂ. പ്രായോഗികജീവിതത്തിൽ ആദർശത്തിനു് വലിയ സ്ഥാനമില്ല.
- വേണു:
- ആദർശം ബലികഴിച്ചു് എന്താണാവോ നേടാൻ പോകുന്നതു്!
- പ്രൊപ്രൈറ്റർ:
- (അല്പം അസുഖത്തോടെ മുഖം തിരിച്ചു്, വീണ്ടും ഗൗരിയെ നോക്കി മന്ദഹസിക്കുന്നു.) എന്റെ പ്ലാൻ എന്തെന്നു് പറയാം. കുമാരി ഗൗരിയെങ്കിലും ശ്രദ്ധിച്ചുകേൾക്കണം… എന്താ?
- ഗൗരി:
- ഒന്നുമില്ല.
- പ്രൊപ്രൈറ്റർ:
- നമ്മുടെ കമ്പനി ഒന്നു് വലുതമാക്കണം. കുറെ പാട്ടുകാർ, പിന്നെ നല്ലൊരു കോമേഡിയൻ, ഒരു ഓർക്കസ്ട്രാ വിഭാഗം… ഇത്രയുമായാൽ നമ്മൾ ജയിച്ചു.
- വേണു:
- ആ ജയം ഏതർത്ഥത്തിലാണെന്നു് കേട്ടാൽ വേണ്ടില്ല.
- പ്രൊപ്രൈറ്റർ:
- ജനങ്ങൾക്കു് കുറെ പാട്ടു് കേൾക്കണം.
- വേണു:
- കേൾപ്പിച്ചുകൊടുക്കൂ.
- പ്രൊപ്രൈറ്റർ:
- കുറെ ചിരിക്കണം.
- വേണു:
- വേണ്ടത്ര ചിരിപ്പിച്ചുകൊടുക്കൂ.
- പ്രൊപ്രൈറ്റർ:
- ഇതു് രണ്ടുമുണ്ടായാൽ നാടകം ജയിച്ചു. ഏതു കഥ വേണമെങ്കിലും നമുക്കു് കൈകാര്യം ചെയ്യാം.
- വേണു:
- കഥയില്ലെങ്കിലും പറ്റിക്കാം.
- പ്രൊപ്രൈറ്റർ:
- അത്രവേഗത്തിൽ വിധിയെഴുതരുതു്. മിസ്റ്റർ വേണുവിനെപ്പോലെ നല്ല ഒരു കലാകാരൻ സ്വന്തം മനസ്സിലേക്കു് മാത്രം നോക്കിയാൽ പോരാ, ചുറ്റുപുറവും കണ്ണോടിക്കണം. ഇന്നു് എത്ര നാടകക്കമ്പനികൾ വിജയത്തിന്റെ കൊടിയും പറപ്പിച്ചു് മുന്നേറുന്നു!
- വേണു:
- കൊടി പറപ്പിക്കുന്നതു് സ്വന്തം കാറിന്റെ ബോണറ്റിലാണെന്നുകൂടി പറയൂ.
- പ്രൊപ്രൈറ്റർ:
- നമുക്കും വാനൊക്കെ വാങ്ങാൻ കഴിയും. എന്നല്ല, പ്രധാന നടൻ എന്ന നിലയിൽ മിസ്റ്റർ വേണുവിനൊരു കാറും വാങ്ങാൻ കഴിയും.
- വേണു:
- വേണ്ട.
- പ്രൊപ്രൈറ്റർ:
- അങ്ങനെ നിരസിക്കരുതു്. നമുക്കിഷ്ടപ്പെട്ടതു് കൊടുക്കുമ്പോൾ ജനങ്ങൾ വാങ്ങിയില്ലെന്നു വരും. അവരുടെ അഭിരുചിയും ആവശ്യവും നോക്കി നാം പ്രവർത്തിക്കണം.
- വേണു:
- (പുച്ഛഭാവത്തിൽ) ജനങ്ങളിൽ ഭൂരിപക്ഷത്തിനു് കള്ളാണാവശ്യമെങ്കിൽ നിങ്ങളതു് കൊടുക്കാൻ തയ്യാറുണ്ടോ? മിസ്റ്റർ പ്രൊപ്രൈറ്റർ! നിങ്ങൾ ബിസിനസ്സുകാരനാണു്. കലാകാരനല്ല. നിങ്ങളുടെ നോട്ടത്തിനനുസ്സരിച്ചു് പോകാൻ തുടങ്ങിയാൽ കാലക്രമത്തിൽ കല നാമാവശേഷമാവുകയും ബിസ്സിനസ്സ് ശേഷിക്കുകയും ചെയ്യും.
- പ്രൊപ്രൈറ്റർ:
- അങ്ങനെയാണെങ്കിൽ നിങ്ങളൊരു പ്ലാൻ നിർദ്ദേശിക്കൂ.
- വേണു:
- ഞാൻ നിങ്ങളോടെന്നും പറയാറില്ലേ, ജനങ്ങളുടെ അഭിരുചിക്കനുസരിച്ചു് കല കൈകാര്യംചെയ്യാൻ എന്നാലാവില്ലെന്നു്! ജനങ്ങളിൽ പുതിയ അഭിരുചി സൃഷ്ടിക്കാനും, അവരിൽ പുതിയ ആവേശമുളവാക്കാനും കഴിവുള്ളവരാണു് യഥാർത്ഥകലാകാരന്മാർ. വാനും പാട്ടും ചിരിയും വാടകയ്ക്കെടുത്തു് ജനങ്ങളുടെ പണം തട്ടാനാണു് നിങ്ങളുടെ മോഹമെങ്കിൽ ഒരുങ്ങിക്കോളൂ; ഒരു വിരോധവുമില്ല. പക്ഷേ, ഈ കൂട്ടായ്മക്കവർച്ചയിൽ എനിക്കു് പങ്കുണ്ടാവില്ല.
- പ്രൊപ്രൈറ്റർ:
- ആദർശം പ്രസംഗിച്ചു് ദീവാളികുളിക്കാൻ ഞാനൊരുക്കമില്ല.
- വേണു:
- വേണ്ട.
- പ്രൊപ്രൈറ്റർ:
- ഒരു മാർഗം കൂടിയേ കഴിയു.
- വേണു:
- നല്ലതിലേക്കാണെങ്കിൽ ഞാനുണ്ടു്. ജനങ്ങളെ വഞ്ചിക്കാൻ എന്നോടു് പറയരുതു്… ആട്ടെ ഈ നിലയിൽ ഇവിടെ ഇന്നു് നാടകം റിഹേഴ്സ് ചെയ്യാനുദ്ദേശിക്കുന്നുണ്ടോ?
- പ്രൊപ്രൈറ്റർ:
- എന്റെ പുതിയ പ്ലാനനുസരിച്ചില്ലെങ്കിൽ ഈ നാടകം റിഹേഴസ് ചെയ്തിട്ടു് പ്രയോജനമില്ല.
- വേണു:
- സന്തോഷം! വെറുതെ വാദിച്ചു് സമയം കളഞ്ഞിട്ടാവശ്യമില്ലല്ലോ. ഈ നിലയിൽ റിഹേഴ്സലാരംഭിക്കുന്നുണ്ടെങ്കിൽ അപ്പോഴൊരു വിവരമറിയിക്കൂ. ഞാൻ വരാം. (പോകുന്നു.)
- പ്രൊപ്രൈറ്റർ:
- (മന്ദസ്മിതത്തോടെ ഗൗരിയെ നോക്കി) അവൻ നല്ലൊരു നടനാണു്. പക്ഷേ, ആർക്കും വേണ്ടാത്ത ഈ ആദർശം കുടുങ്ങിയതു് കഷ്ടമായി… അപ്പോൾ ഗൗരിക്കു് എന്റെ പ്ലാനിനെപ്പറ്റി എന്താണഭിപ്രായം?
- ഗൗരി:
- എനിക്കു് ഒന്നുമറിയില്ല.
- പ്രൊപ്രൈറ്റർ:
- സഹകരിക്കാൻ തയ്യാറുണ്ടോ?
- ഗൗരി:
- മറ്റൊരു ജോലിയും എനിക്കറിയില്ല.
- പ്രൊപ്രൈറ്റർ:
- അപ്പോൾ ജോലിയും ജോലിക്കു് തക്ക പ്രതിഫലവും വേണമെങ്കിൽ എന്റെ വഴിയാണുത്തമം… ഇക്കാര്യം ബാക്കിയുള്ളവരോടും ഒന്നന്വേഷിക്കാം.
- ഗൗരി:
- കുറേപ്പേർ അകത്തുണ്ടു്.
- പ്രൊപ്രൈറ്റർ:
- വരൂ. നമുക്കവരെക്കണ്ടു് വിവരം ചോദിക്കാം. (എഴുന്നേല്ക്കുന്നു.) നമുക്കൊരു നല്ല കമ്പനിയുണ്ടാക്കുണം… ‘പാട്ടു വേണ്ട, ചിരി വേണ്ട’ എന്നൊക്കെ പറഞ്ഞാൽ കമ്പനി കുളത്തിലിറങ്ങും. (നടക്കുന്നു.) ജനങ്ങൾക്കാവശ്യമുള്ളതൊക്കെ വേണം… ഈ മണ്ണുപിടിച്ച ആദർശം മനുഷ്യനെ തെരുവുതെണ്ടിക്കും.
രണ്ടുപേരും അകത്തേക്കു് പോകുന്നു.
—യവനിക—