images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
കുഴിമണ്ഡലി

ഋദ്ധി കണ്ണുതുറക്കുകയാണെന്നു് അന്നമ്മ കണ്ടു.

“പിള്ളേടെ അമ്മയ്ക്കു സുഖമായീട്ടോ… നാലഞ്ചു ദിവസം കൊണ്ടു് ഇങ്ങോടു വരുമെന്നാ കപ്യാരു പറഞ്ഞതു്.”

“പിന്നെ ഒരു കൂട്ടം കൂടിയുണ്ടു്…” അന്നമ്മ ശബ്ദം താഴ്ത്തി.

“യുദ്ധത്തില് ടൗണിലെ മൂന്നുപാലവും പോയീന്നു്.”

പാലത്തെക്കുറിച്ചാണു് എന്നു് ചുണ്ടനക്കത്തിൽ മനസിലായി.

അന്നമ്മ:
“ഇനി ബോട്ടിൽ വേണം അങ്ങോടും ഇങ്ങോടും പോകാൻ. കടലിൽ കൊണ്ടയിട്ട കപ്പലീന്നു് വിമാനം പറന്നുവന്നു ബോംബിട്ടു പോകുവാന്നാ എല്ലാരും പറേണതു്. ആ കപ്പൽ ആരുടെയാണെന്നു് ചോദിച്ചിട്ടു് ആർക്കുമൊരു പിടിയില്ല. ചാത്തനേറു് പോലെയാണു് ആരെന്നും എന്തെന്നും അറിയാതെ മിസൈല് വന്നു വീഴുന്നതു്.”

പണ്ടു് പുരപ്പുറത്തു് ചറപറ കല്ലു വീഴുമ്പോൾ ഒഴിപ്പിക്കാൻ വിളിച്ചിരുന്നതു് ചാത്തൻ സേവാമഠത്തിലെ കരുണാകര മൂപ്പരെയാണെന്നു് അമ്മ പറയുന്ന കഥയുണ്ടു്. പനങ്കുല ഒരുക്കാൻ സന്ധ്യ കഴിഞ്ഞു് പനയിലിരുന്ന അയ്യപ്പനാണു് ശരിക്കുള്ള ചാത്തനെ ആദ്യമായി നേരിട്ടു കണ്ടതു്. കരുണാകര മൂപ്പരുടെ മകൻ സുധാകരൻ കറുത്ത മുണ്ടു തലയിലിട്ടു് ഏറോടു് ഏറു്. പിറ്റേന്നു് അയ്യപ്പൻ ഒരു കുപ്പി കള്ളിൽ ചാരായം ചേർത്തു് സുധാകരനു് വച്ചു് നീട്ടി. കവലയിൽ നിന്നു് സുധാകരൻ കല്ലേറുകഥ വിളിച്ചു ചൊല്ലി പ്രായശ്ചിത്തം നടത്തി. അന്നു് മുതൽ കരുണാകര മൂപ്പരുടെ വീട്ടിലേക്കു് കരക്കാരു് വളഞ്ഞു് നിന്നു് ഏറു തുടങ്ങി. യുദ്ധമൊക്കെ അത്രയേ ഉള്ളുവെന്നു് ഋദ്ധി മനസിലോർത്തു.

ഋദ്ധി പായഴിച്ചു മരത്തിൽ നിന്നു് ഊർന്നിറങ്ങി.

വീണ്ടും അവർ മൂന്നുപേരും ഉടുത്തതു് ഉപേക്ഷിച്ചിരുന്നു. ആകെയുള്ളതു ചത്തുപൊങ്ങുമ്പോൾ തിമിംഗലം കൊണ്ടുപോയില്ലെങ്കിൽ മൂന്നാംപക്കം ഏതെങ്കിലും കരയ്ക്കടിഞ്ഞു് നാട്ടുകാരു കാണും എന്നൊരു പ്രശ്നമാണു്. കുമുകുമാ മണമടിക്കുന്ന ദേഹത്തിലെ ഉയർച്ച താഴ്ച്ചകൾ കണ്ടു് ആരെങ്കിലും ഉന്മത്തരാകുന്നെങ്കിൽ അത്രയും ജയിച്ചു എന്നു ത്രയ.

ദ്വാദശി ചോദിച്ച ഒരു ചോദ്യത്തിനു മാത്രം ത്രയ ഇനിയും ഉത്തരം പറഞ്ഞിട്ടില്ല. “നീ ആരാണു്?”

ഋദ്ധി കണ്ണുതുറന്നു് സ്കൂൾ വയ്പുപുരയുടെ മേൽത്തട്ടു കണ്ടു.

അപ്പോഴതു് നന്ദിനി അല്ല. ത്രയ മറ്റൊരാളാണു്. സമുദ്ര ജൂവൽ അല്ല. ജൂവൽ വേറെ എവിടെയോ ഉണ്ടു്. അപ്പോൾ ത്രയ?

സെൻട്രൽ ജയിലിലേക്കു് പൊലീസുകാർ ആദ്യം തള്ളിവിടുമ്പോൾ ത്രയ നർഗീസിനു് വയസ്സു് പത്തൊമ്പതിനും ഇരുപതിനും ഇടയിലാണു്. ക്യാമറക്കണ്ണുകൾ അടച്ചു തുറക്കുന്നതിന്റേയും ഫ്ളാഷ് ലൈറ്റുകളുടേയും മിന്നൽ ആ വാതിൽ അടഞ്ഞപ്പോൾ അവസാനിച്ചു. ആറാം വയസ്സിൽ ബാലനടിയായി തുടങ്ങിയശേഷം ആദ്യമായി പരിസര ചിന്തയില്ലാതെ ത്രയ നടന്നു. പെട്ടെന്നു് ഒരു മുറിയിൽ നിന്നു് മെറ്റൽ ഡിറ്റക്ടറുമായി ജയിൽ സൂപ്രണ്ട്. അപ്പുറവും ഇപ്പുറവും നിന്ന വനിത ജയിലർമാർ ചെറു ചിരിയോടെ രണ്ടടി പിന്നോട്ടു മാറി. ത്രയയുടെ തലയ്ക്കുമുകളിൽ അയാൾ അതു വട്ടംകറക്കി. നെറ്റിയിൽ അയാളുടെ ശ്വാസമടിച്ചപ്പോൾ ഒരടി പിന്നോട്ടുവയ്ക്കാൻ ത്രയ ആഞ്ഞു. വനിതാ ജയിലർമാർ ശക്തിയായി പിടിച്ചിരുന്നുവെന്നു് അപ്പോഴാണു് മനസ്സിലായതു്. അയാൾ മെറ്റൽ ഡിറ്റക്ടർ കഴുത്തിനുപിന്നിൽ വട്ടംകറക്കുകയും കവിളിൽ മൂക്കു പലവട്ടം ഉരുമ്മുകയും ചെയ്തു. അയാൾ പിന്നെയും പിന്നിൽ ഡിറ്റക്റ്റർ പിടിച്ചു മുഖം താഴ്ത്തി. കഴുത്തിനു താഴെ അയാൾ ആഗ്രഹിച്ച ഇടത്തു ദീർഘനിശ്വാസങ്ങൾ മാത്രമല്ല അയാളുടെ മുഖവും അമർന്നു. വനിതാ ജയിലർമാർ ഇരുവശത്തേക്കും കണ്ണുകൾ മാറ്റി. അയാൾ ഇപ്പോൾ കാലുമടക്കി ഇരിക്കുകയാണു്. ത്രയയുടെ അരയുടെ ഉയരത്തിൽ ആ മുഖം. അയാൾ പിന്നിലെ മെറ്റൽ ഡിറ്റക്ടർ താഴെയിടുകയും കൈകൊണ്ടു് പിന്നിൽ പിടിക്കുകയും ചെയ്തു. ത്രയ വലത്തെ കാൽ പിന്നോട്ടു് ഒരടി ഉയർത്തി കോളജ് മൈതാനത്തു ഫ്രീകിക്ക് എടുത്ത ഓർമയിൽ കാൽ ചലിപ്പിച്ചു. അയാൾ കൈ കൊണ്ടു് അടിവയറ്റിൽ പൊത്തി നിലത്തു കമഴ്‌ന്നു കിടന്നു. “എടീ…” വനിതാ ജയിലർമാർ അലറി. ത്രയ ഒരിളക്കവും കൂടാതെ നിന്നു. പാപ്പരാസികൾ വിട്ട ഡ്രോണുകൾ എല്ലാം പകർത്തി ചാനലുകൾക്കെത്തിച്ചു. ജയിലിലായ ആദ്യ ദിവസം നടി ത്രയ നർഗീസ് ജയിൽ സൂപ്രണ്ടിന്റെ അടിവയറ്റിൽ തൊഴിക്കുകയും അയാൾ വേദനകൊണ്ടുവീഴുകയും ചെയ്യുന്ന ദൃശ്യങ്ങൾ. അതോടെ ത്രയാ നർഗീസിനെ സുരക്ഷയ്ക്കായി കോടതി രാജ്യത്തെ വടക്കേയറ്റത്തെ ജയിലിൽ നിന്നു് തെക്കേയറ്റത്തെ ജയിലിലേക്കു മാറ്റി.

ഒരായുസ്സുമുഴുവൻ അകത്തുകിടക്കാൻ മാത്രം കുറ്റങ്ങളുണ്ടായിരുന്നു ത്രയയ്ക്കു്. പിതാവു് ബദറുദ്ദീൻ ഖുറേഷിയുടെ വ്യവസായങ്ങൾ മറയാക്കി കള്ളപ്പണം വെളുപ്പിച്ചെന്നു് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് എടുത്തു. പത്തൊമ്പതു കമ്പനികൾ. ആ കമ്പനികളിലെല്ലാം ഡയറക്ടറാണു് ത്രയ നർഗീസ്. ഒപ്പം ആറാം വയസ്സുമുതൽ സിനിമയിലെ മിന്നുന്നതാരവും. രാജ്യത്തെ തന്നെ വലിയ വ്യവസായത്തേയും ജനപ്രിയ സിനിമയേയും ഒറ്റയടിക്കു് ജയിലിലാക്കിയതിന്റെ ആവേശമായിരുന്നു വാർത്തായിടങ്ങളിൽ. ബദറുദ്ദീൻ ഖുറേഷി നേരത്തെ തന്നെ പിടിയിലാവുകയും ജയിലിൽ വച്ചു് കരൾ രോഗം കലശലായി നാല്പതാം ദിനം മരിക്കുകയം ചെയ്തതോടെ മുഴുവൻ കേസുകളിലും ഒറ്റപ്രതിയായി. ത്രയ നർഗീസ് സ്വന്തം വീടിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്യുമ്പോൾ ദൃശ്യം നഷ്ടമാകാതിരിക്കാൻ പാപ്പരാസികൾ ക്യാമറകൾ തുറന്നു് മതിലിനു മുകളിൽ തപസ്സുചെയ്തു. എന്തെങ്കിലും സംഭവിച്ച ഭാവമേ ഇല്ലാതെ ത്രയ ദിവസവും നൃത്തം ചെയ്യുകയും വീട്ടിലെ ജിമ്മിൽ പരിശീലിക്കുകയും ചെയ്തു. കർട്ടനുകൾ സ്ഥാനം തെറ്റിച്ചു് ആ ചിത്രങ്ങൾ പുറത്തെത്താൻ വഴി തുറന്നുകൊടുത്ത ദിവസങ്ങളിലൊന്നിലാണു് ത്രയയെ പിടിച്ചു ജയിലിലേക്കു കൊണ്ടുപോയതു്.

ത്രയ നൗകയുടെ ഡക്കിൽ കിടന്നു് ദ്വാദശിയുടെ കവിളിൽ പിടിച്ചു:

“നീ കണ്ട ലോകമല്ല എന്റേതു്. ന്യൂയോർക്കിൽ നിന്നു് ലണ്ടനിലേക്കു്. അവിടെ നിന്നു് മെൽബണിലേക്കു്. എഴുപത്തിരണ്ടു മണിക്കൂറിനിടെ ഈ മൂന്നിടത്തും പറന്നു ചെന്നിട്ടുണ്ടു്. ക്യൂൻ മേരി എന്ന ആഡംബരക്കപ്പലിൽ നാൽപതു ദിവസം ചെലവഴിക്കുമ്പോൾ എനിക്കു് പതിനേഴു് തികഞ്ഞിരുന്നില്ല. രണ്ടു സിനിമകളിലെ ഇടവേളയിൽ കൂട്ടുകാരൻ ആഷിഖിനെ കൂട്ടി പോയതാണു്. അവൻ ഒറ്റയ്ക്കായിരുന്നില്ല. രണ്ടുപേർ കൂടി ഉണ്ടായിരുന്നു. ആദ്യ ദിനം തന്നെ അവൻ രാസലഹരിയുടെ പരീക്ഷണം എന്നിൽ നടത്തി. അതിനു ശേഷം ഇപ്പോഴെന്നതുപോലെ ഞാൻ വസ്ത്രങ്ങൾ ഉടുത്തില്ല. അവർ മൂന്നുപേരും മാറി മാറി എനിക്കൊപ്പം. അതു് ഒരു സ്വർഗമായിരുന്നിരിക്കണം. സമയാസമയങ്ങളിൽ ഭക്ഷണം വന്നു. ലഹരി താഴ്‌ന്നു തുടങ്ങുമ്പോൾ ആഷിഖ് പിന്നെയും പെട്ടി തുറന്നു. നാല്പതു ദിവസവും അവർ പറയുന്നതും എനിക്കു തോന്നിയതുമെല്ലാം ചെയ്തു. അവർ മുഴുനീളെ വിഡിയോ ചിത്രീകരിച്ചു. അതു പന്ത്രണ്ടു മണിക്കൂർ ആക്കി എഡിറ്റ് ചെയ്തു. അതിന്നും ലോകം മുഴുവനുള്ള കാമക്കാഴ്ചക്കാർ കണ്ടുകൊണ്ടേ ഇരിക്കുന്നു.

ഞാനും കണ്ടു അതു്. അപ്പോഴാണു് മനസ്സിലായതു് അവന്മാർ വെറും അഭിനയമായിരുന്നെന്നും ലഹരി തൊട്ടിരുന്നില്ല എന്നും. അതു കണ്ടപ്പോൾ എനിക്കു മറ്റൊന്നു കൂടി തോന്നി. എന്റെ രാത്രികളിൽ ഞാൻ ചെയ്യാനാഗ്രഹിച്ചതെല്ലാം അവരിൽ ഞാൻ ചെയ്തിട്ടുണ്ടു്. പക്ഷേ, ആ വിഡിയോ കാണുമ്പോൾ അറിയുന്നതല്ലാതെ അതൊന്നും അനുഭവമായി എന്നെ തൊട്ടില്ല. ഞാൻ അറിയാത്ത സുഖമായിരുന്നു അതെല്ലാം. അല്ലെങ്കിൽ അതൊന്നും ഓർമയിൽ നിൽക്കാനുള്ള ഒരു സുഖമേ ആയിരുന്നില്ല.

ത്രയ ഏകൻ കൊടുത്തതിൽ ബാക്കിയുണ്ടായിരുന്ന ചുരുട്ടു് ആഞ്ഞു വലിച്ചു, നിർത്താതെ ചിരിച്ചു.

“കണ്ടുസുഖിച്ചവർക്കു നിർവാണമായെങ്കിലീജീവിതം ധന്യം…”

“വാടി പെണ്ണേ” എന്നു് ത്രയ കൊഞ്ചി. ദ്വാദശി ഡക്കിൽ ഉരുണ്ടു വന്നു് ആ കാലിലെ പെരുവിരലുകൾ കടിച്ചു. ത്രയ അടിച്ചുകയറിയ കടൽവെള്ളത്തിൽ ദ്വാദശിയുടെ ഉപ്പുറ്റി കഴുകി വെളുപ്പിക്കാൻ തുടങ്ങി.

ഊണുകഴിഞ്ഞു് ക്ലാസിലേക്കു നടക്കുമ്പോൾ ജുവൽ ആനപ്പുറത്തു് ഇരിക്കുന്നതുപോലെ സ്കൂൾ മതിലിൽ കാൽ രണ്ടുവശത്തേക്കും ഇട്ടു് ഇരിക്കുന്നുണ്ടു്.

നന്ദിനി ക്ളാസിൽ വായിച്ചു് ഇരിക്കുകയാണു്. അന്നത്തെ സംഭവങ്ങൾക്കു ശേഷം പാഠപുസ്തകങ്ങൾ അവൾ ആവർത്തിച്ചാവർത്തിച്ചു വായിക്കും. മഠത്തിലെത്തിയാൽ 12 മണിവരെയൊക്കെ. ഇനി നേരത്തെ കിടന്നാൽ നാലരയ്ക്കുണർന്നു്. ഓരോ പുസ്തകത്തിലേയും ഓരോ വാക്കും അവൾ കരണ്ടു തിന്നുകയാണു്. ഞാൻ ജൂവലിന്റെ നേരേ മുന്നിൽ അവന്റെ അതേ രീതിയിൽ ഇരുവശത്തേക്കും കാലിട്ടു് ഇരുന്നു.

എന്റെ ഫ്രോക്ക് ഇരുവശത്തേക്കും വിശറിപോലെ വിടർന്നു. അവൻ പെട്ടെന്നു് അസ്വസ്ഥനായി കാൽ രണ്ടും ഒരുവശത്തേക്കാക്കി ബഞ്ചിലെന്നതുപോലെ ഇരുന്നു. ഞാൻ കവച്ചതു മാറ്റിയില്ല.

“പറയ്”: ഞാൻ.

“നിങ്ങളെവിടെയായിരുന്നു”: അവൻ.

“സിസ്റ്റർ ഫിലോമിനയുടെ വീട്ടിൽ”: ഞാൻ.

“എന്തിനു പോയി”: അവൻ

“ഞങ്ങൾക്കു പോകാൻ വേറെ വീടുകളില്ല”: ഞാൻ.

“അവിടെ ആരൊക്കെയുണ്ടു്”: അവൻ

“സിസ്റ്ററുടെ അനിയൻ തോമാച്ചായനും ഭാര്യ ത്രേസ്യാച്ചേടത്തിയും”: ഞാൻ.

“അവളെ ശരിക്കും അവർ അങ്ങനെ ചെയ്തോ?”: അവൻ.

“ഇന്നു നിന്റെ സൈക്കിളിന്റെ കാരിയറിൽ ഇരുത്തി അവളെ മഠത്തിനു മുന്നിൽ നീ ഇറക്കുന്നു, ഇതേ ചോദ്യം ചോദിക്കുന്നു”: ഞാൻ.

ജൂവൽ ക്ലാസിലേക്കു നടന്നു. നന്ദിനിയുടെ മുന്നിൽ ചെന്നു.

“ഇന്നു വൈകിട്ടു് നീ എന്റെ സൈക്കിളിന്റെ പിന്നിലിരുന്നു് മഠത്തിലേക്കു പോകുന്നു.”

“അതിനിത്ര നാടകമെന്തിനു്? നമുക്കു് പോകാം”: നന്ദിനി.

“നീ കയറുമോ?”: അവൻ

“കയറാതിരിക്കാൻ നീ എന്നെ കല്യാണം കഴിച്ചോട്ടെ എന്നല്ലല്ലോ ചോദിച്ചതു്”: നന്ദിനി.

“കല്യാണം കഴിക്കാൻ വന്നാലോ?”: അവൻ.

“നിന്നെ പിടിച്ചു പൊലീസ് അകത്തിടും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണു് ഞാൻ”: നന്ദിനി.

“പ്രായപൂർത്തിയായാലോ?”: അവൻ

“നിന്റെ ഈ അധികാരി ഭാവം മാറുന്നില്ലെങ്കിൽ ഒരു സാധ്യതയുമില്ല”: നന്ദിനി.

“ഇങ്ങനെയുള്ള എന്നെ നിനക്കു് അംഗീകരിക്കാൻ പറ്റുമോ എന്നു പറഞ്ഞാൽ മതി”: അവൻ.

“നിനക്കു് തിരിച്ചറിവു് ഉണ്ടായിരുന്നെങ്കിൽ ചോദിക്കാതെ തന്നെ അറിയുമായിരുന്നു”: നന്ദിനി.

ഞാൻ അവളുടെ അടുത്തേക്കു് ചെന്നു.

“നമുക്കു് ഇനി മൃദുല വികാരങ്ങൾക്കൊന്നും ഒരു സാധ്യതയുമില്ലെന്നു് നീ പ്രഖ്യാപിക്കുകയാണു്”: ഞാൻ.

“അങ്ങനെയൊരു അർത്ഥമില്ല, എനിക്കവനോടു് ചേരണം എന്നു തോന്നുന്നേയില്ല എന്നേയുള്ളു”: അവൾ.

“നമ്മൾ ഒമ്പതാം ക്ളാസിലെ കുട്ടികളാണു്, ആ നിലയിലേക്കു താഴണം”: ഞാൻ.

“നമുക്കു് ഇനി കഴിയില്ല ഋദ്ധി”: അവൾ ആ ഉച്ചയ്ക്കു് എഴുതിയ കടലാസ് തന്നു.

ഞാനോ അണയിൽ മുറിഞ്ഞുപോയ പുഴ.
ഇനി ഒരിക്കലും നിറഞ്ഞൊഴുകാതെ,
കൈത്തോടായി രൂപം മാറിയവൾ.
ചവിട്ടിത്തേച്ചു കളഞ്ഞേക്കണം
അല്ലെങ്കിൽ അണപൊട്ടണം,
കുത്തിയൊഴുകി തകർക്കണം
എനിക്കു പുരുഷസഞ്ചയങ്ങളെ

ഞാൻ ചിരിച്ചു. ആ കടലാസു വാങ്ങി അവൾ കീറിപ്പറത്തി. വൈകിട്ടു നടക്കുമ്പോൾ അവൾ: “എന്നാലും അവൻ വന്നിരുന്നെങ്കിൽ ഞാൻ ആ കൈപിടിച്ചു് കടൽത്തീരത്തുകൂടി നടക്കുമായിരുന്നു.”

സുശീലയിലേക്കു് അമ്പിളി ഇറങ്ങിവന്നു.

അന്നു വൈകിട്ടു് കുളിച്ചു നേരത്തേ പോന്നതാണു് അമ്പിളി. പുഴുങ്ങിയ തുണികൾ കൂടുതൽ ഉണ്ടായിരുന്നതിനാൽ അമ്മ തല്ലിനനച്ചു കഴിഞ്ഞു കയറിയപ്പോഴേക്കും വൈകി. ഞാൻ കൂട്ടു നിന്നു. പത്താംക്ളാസിൽ നല്ല മാർക്കുള്ള അമ്പിളിയെ കോളജിൽ വിടാൻ അച്ഛൻ സമ്മതിച്ചിരുന്നു. അപേക്ഷ പൂരിപ്പിക്കാനുള്ള ആവേശം കൊണ്ടുകൂടിയാണു് നേരത്തെ പോയതു്. പിന്നെ സംഭവിച്ചതൊക്കെ അമ്മിണിയോടു് ചേച്ചി പലപ്പോഴായി പറഞ്ഞ കഥയാണു്.

നഗരത്തിലെ കോളജിൽ പ്രവേശനം മേടിച്ചു തരുന്ന ആൾക്കാർ വന്നിട്ടുണ്ടു്, പരിചയപ്പെട്ടു വരാനാണു് അച്ഛൻ പറഞ്ഞതു്. മടിച്ചു കാറിന്റെ അടുത്തു് എത്തിയപ്പോഴേക്കും രണ്ടുപേർ പുറത്തിറങ്ങി പിടിച്ചു് അകത്തിട്ടു. വണ്ടി ഓടിത്തുടങ്ങി. അമ്പിളി കരയും തോറും അവർ ചിരി കൂടുതൽ ഉച്ചത്തിലാക്കുകയും ഹോൺ നിർത്താതെ അടിക്കുകയും ചെയ്തു. പിന്നിലിരുന്നയാൾ ശരീരത്തിൽ അവിടവിടെ പിടിക്കുകയും പതിനായിരത്തിന്റെ മുതലാണെന്നു് അവർത്തിച്ചു പറഞ്ഞു ചിരിക്കുകയും ചെയ്തു. വണ്ടി കുറച്ചു് ഓടിയതോടെ അയാൾ ഷർട്ടും മുണ്ടും അഴിച്ചു് വഷളൻ ചിരി ചിരിച്ചു. മുന്നിലിരുന്നവർ കാഴ്ച കാണാൻ പാകത്തിനു കണ്ണാടി തിരിച്ചും ചരിച്ചും വച്ചു. ആ കാറിൽ ആവർ കാൺകെ ഭാർഗവൻ തുടങ്ങിയതാണു് പതിനായിരം രൂപ മുതലാക്കാനുള്ള യത്നം.

കാറിൽ നിന്നു് രാത്രി പത്തരയ്ക്കു് ഭാർഗവൻ രണ്ടു കൈകളിലും കോരി എടുത്തുവരുമ്പോൾ അമ്പിളിയുടെ മേൽ അഴിഞ്ഞ പാവാട ഇട്ടിരുന്നതല്ലാതെ മറ്റൊരു വേഷവുമില്ലെന്നു് അമ്മിണി ജനാലയിലൂടെ കണ്ടിരുന്നു. ഒപ്പം കാറിന്റെ മുന്നിൽ നിന്നു് സ്വന്തം ഭർത്താവു് ഇറങ്ങുന്നതും കണ്ടു. ആ വീട്ടിൽ നിന്നു് രാത്രി മുഴുവൻ ഏങ്ങലടി കേട്ടു. പിറ്റേന്നു് ഉറങ്ങിയെഴുനേറ്റ ഭാർഗവൻ വീണ്ടും കയറിപ്പിടിച്ചു എന്നു് അമ്മിണി ഉറപ്പിച്ചു. അപ്പോൾ മുതൽ അലറിക്കരഞ്ഞു. പിന്നെ പതുക്കെ അതു് ഏങ്ങലടിയായി. ഇതു് ഇടയ്ക്കൊക്കെ അവർത്തിച്ചു. അപ്പോഴൊക്കെ അയാളുടെ അട്ടഹാസം ഉയരുകയും തെറി വിളിക്കുന്നതു് ഉച്ചത്തിലാവുകയും ചെയ്തു. മൂന്നോ നാലോ ദിവസം കഴിഞ്ഞാണു് ഭാർഗവൻ ഒന്നു പുറത്തിറങ്ങിയതു്. ആ സമയത്തു് അവിടെ ചെന്നു മുട്ടിവിളിച്ചിട്ടും അമ്പിളി വാതിൽ തുറന്നില്ല. ഭയന്നു് വാതിൽ ചവിട്ടി തുറന്നു കയറുമ്പോൾ കട്ടിലിൽ അവളുണ്ടു്. ഭക്ഷണം ശരിയായി കഴിക്കാതെയും ഉറങ്ങാതെയും തളർന്നുപോയ അവളെ അമ്മിണി സ്വന്തം വസ്ത്രങ്ങൾ കൊണ്ടുവന്നു് ഉടുപ്പിച്ചു. കഞ്ഞി കൊടുത്തു. അമ്പിളി ഭിത്തിയിൽ ചാരി കാൽ നീട്ടി ഇരിക്കുമ്പോൾ ഭാർഗവൻ നടക്കല്ലു് കയറി വരുന്നു.

ചേച്ചി ഈ ഉടുപ്പു കൊണ്ടുപോയ്ക്കോളൂ. ഇല്ലെങ്കിൽ അയാൾ വലിച്ചുപൊട്ടിക്കും: അമ്പിളി.

അമ്മിണി ഇറങ്ങിപ്പോയി വീട്ടിലേക്കുള്ള പടി കയറുമ്പോൾ കേട്ടു നാലുദിവസമായി പരിചിതമായ നിലവിളി. പിന്നെ ഏങ്ങലടിയില്ല. ചിലപ്പോൾ അയാൾ അവളെ അടിച്ചു വീഴിച്ചിരിക്കും എന്നു് അമ്മിണി കരുതി. രണ്ടാഴ്ച കഴിഞ്ഞൊരു രാത്രി അവിടെ നിന്നു പല ശബ്ദങ്ങൾ ഉയർന്നു. പെണ്ണിനെ കൊണ്ടുവരുന്നതിനു മുൻപുള്ള മദ്യപാന സദസ്സു് വീണ്ടും തുടങ്ങി എന്നേ അമ്മിണി കരുതിയുള്ളു. ഇന്നു് സ്വന്തം ഭർത്താവു് പതിവുപോലെ ആ മുറ്റത്തു് കുടിച്ചുറങ്ങുന്നുണ്ടാവും എന്നുറപ്പിച്ചു് അമ്മിണി നേരത്തെ കിടന്നു.

പിറ്റേന്നു രാവിലെ അമ്മിണി ചെന്നപ്പോൾ കേറിയിരിക്കു് ചേച്ചി എന്നു് അമ്പിളി ആതിഥേയയായി.

അമ്പിളി:
“ആരുടേയും മുഖം കണ്ടില്ല. ഓരോരുത്തരായിട്ടാ വന്നേ. ഒരു കാലിനു വളവുള്ളതാണോ ചേച്ചിയുടെ ആള്?”

അമ്മിണി കുറെ വർഷം കൂടി പൊട്ടിക്കരഞ്ഞു. അമ്പിളി അമ്മിണിയെ വിളിച്ചു് അകത്തിരുത്തി കഞ്ഞി കൊടുത്തു. ആദ്യ ദിവസം അമ്മിണി കൊടുത്ത കഞ്ഞിയുടെ കടം വീട്ടിയതുപോലെ അമ്പിളിയുടെ മുഖത്തു് ഒരു ശാന്തത.

‘ആരോൻ മീൻ പോലാ ചേച്ചീ. മോളീന്നു പിടിക്കാൻ ചെന്നാൻ മുള്ളുകൊണ്ടു കൈ മുറിയത്തേയുള്ളു. ആടീന്നൊരു പിടുത്തം കൊടുത്താൽ പുളയുമെന്നേയുള്ളു. നമ്മുടെ കയ്യിൽ നിൽക്കും എവന്മാര്.’

അമ്പിളി രണ്ടാഴ്ച തികയും മുൻപേ നേടിയ അറിവു കണ്ടു് അമ്മിണി മേൽക്കൂരനോക്കി ഇരുന്നു.

സുശീലയ്ക്കു് ഇപ്പോൾ കാഴ്ചകളെല്ലാം തെളിഞ്ഞു കാണാം.

കട്ടിൽത്തലയ്ക്കലെ കമ്പിയിൽ ചാരിയിരുന്നു് ജനാലയിലൂടെ നോക്കി. ദൂരെയെല്ലാം കാർമേഘങ്ങൾ പോലെ പുക ഉയരുന്നുണ്ടു്. ഇവിടെ നിന്നിറങ്ങിയാലും മുന്നിൽ യുദ്ധമാണു്.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.