ജ്വാലമേലേ പരന്നപാനയിൽ കരിച്ചാള തിളച്ചു.
“അന്തമെഴാ സാഗരത്തിലെ അനന്തകോടി കരിച്ചാളകളിലൊന്നു് തിരയ്ക്കൊപ്പം തുള്ളി നൗകയിൽ വീഴാനും തെറിച്ചുപോകും മുമ്പു പിടിച്ചെടുക്കാനും കഴിഞ്ഞതു് കപ്പലോട്ടക്കാരന്റെ മികവോ, കരിച്ചാളയുടെ ചാട്ടപ്പിഴവോ, തിരതന്നെ നടത്തിയ തെരഞ്ഞെടുപ്പോ? അനേകം ഇരുകാലികളിൽ ഒന്നു് നീ ആയതുപോലെയോ മീനുകളിൽ ആ കരിച്ചാളയും?”: ദ്വാദശി ത്രയയോടു്.
- ത്രയ:
- “അതിനെങ്ങനെയാണു വേറൊരു വിധിയുണ്ടാവുക?”
ഋദ്ധി കണ്ണുതുറന്നു. സ്വയം മറ്റൊരു വിധി ഉണ്ടാകുമായിരുന്നോ എന്ന ആലോചന തുടങ്ങിയിട്ടു് കുറേക്കാലമായി.
ആഞ്ഞിലിവിള കഴിച്ച ദിവസം. അച്ഛൻ കൂർക്കം വലിച്ചു് ഉറങ്ങുകയാണു്. മീശനാരുകൾ ഓരോ ശ്വാസത്തിനൊപ്പവും വിറയ്ക്കുകയും താഴുകയും ചെയ്തു. ഞാൻ ഒരു കത്രികയെടുത്തു. ആ മീശ നാരുകൾ വെട്ടണം. അച്ഛൻ കണ്ണു തുറക്കുന്നതേയില്ല. സാധാരണ അമ്മ വന്നു് എടുക്കേണ്ട സമയമായി. അമ്മയെ കാണാനില്ല. അച്ഛനെന്തിനാണു് ഇത്രയും കൊമ്പൻ മീശ. ഞാൻ കത്രിക രണ്ടുകൈകളിലും പിടിച്ചു് അമ്മ എന്റെ മുടിയോടു ചെയ്യാറുള്ളതു് ആവർത്തിച്ചു. റബർബാൻഡ് ഇട്ടു് കെട്ടി നിർത്തിയാണു് അമ്മ എന്റെ മുടി വെട്ടാറുള്ളതു്. കെട്ടിനു മുകളിൽ ഒരു വിരലിന്റെ വീതി ബാക്കിയിട്ടു് മുറിച്ചു കളയും. കട്ടിലിനോടു് ചേർത്തിട്ട മെഷീനിൽ ഇന്നലെ എനിക്കൊരു വള്ളി നിക്കർ തച്ച ശേഷം വച്ചിരുന്ന കത്രികയാണു്. വള്ളിനിക്കർ മുഴുവൻ അമ്മ തയ്ച്ചതല്ല. നീലനിക്കറിൽ അമ്മയുടെ കീറിയ നീല അടിപ്പാവാട വട്ടത്തിൽ മുറിച്ചു ചുരുട്ടിയെടുത്തു് മെഷീനിൽ തയ്ച്ചെടുക്കുകയായിരുന്നു. വള്ളിനിക്കറിട്ടു് ഞാൻ നടക്കുന്നതു് അമ്മ കുറെനേരം നോക്കിനിൽക്കുകയും അമ്മിണിയും ജാനുവും പോയപ്പോഴൊക്കെ പുതിയതെന്തോ കിട്ടിയതുപോലെ വിളിച്ചുകാണിക്കുകയും ചെയ്തു. അമ്മ കട്ടിലിൽ ഇരുന്നാണു് തയ്ക്കുക. വീട്ടിലാരും കസേരയിൽ ഇരിക്കാറില്ല. ഇനി കസേര ഉണ്ടെങ്കിൽ തന്നെ അതിടാൻ എവിടെയാ സ്ഥലം എന്നു് അമ്മ ചോദിക്കാറുണ്ടു്. വിരുന്നുകാർക്കല്ലേ കസേരവേണ്ടൂ. വീട്ടുകാർക്കു് കിടപ്പും നടപ്പുമല്ലേ പറഞ്ഞിട്ടുള്ളതു് എന്നു് അച്ഛനും പൂരിപ്പിക്കും. ഞങ്ങളുടെ വീട്ടിലൊന്നും ആരും വിരുന്നവരാറില്ല. ഇനി എന്റെ കല്യാണത്തിനു ചെക്കൻ വരാറാകുമ്പോൾ നാലു കസേര മേടിക്കാം എന്നാണു് അമ്മയുടെ പറച്ചിൽ.
മീശയിലുള്ള രണ്ടു വെട്ടു് പെട്ടെന്നു കഴിഞ്ഞു. അപ്പോഴേക്കും അച്ഛൻ കണ്ണു തുറക്കുകയും ഒന്നു ചിരിക്കുന്നതുപോലെ ചുണ്ടു് അകത്തി വീണ്ടും മയങ്ങുകയും ചെയ്തു. ഞാൻ ചെയ്തതു് അച്ഛൻ കണ്ടിട്ടില്ല. മീശ ഇപ്പോൾ വീട്ടിലേക്കുള്ള കുത്തുകല്ലുപോലെയായി. അതുവഴി ഒന്നു കയറണം. ഞാൻ കത്രിക താഴെ വച്ചു് ചൂണ്ടുവിരലും പെരുവിരലും ഓരോ കാലായി സങ്കൽപിച്ചു മീശക്കുത്തുകല്ലു് കയറാൻ തുടങ്ങി. അച്ഛൻ കണ്ണു തുറന്നു.
ഞാൻ വിരൽകൊണ്ടു കുന്നുകയറുന്നതു കാണിച്ചു.
അച്ഛൻ ഒന്നും മനസ്സിലായില്ലെങ്കിലും കണ്ണുകൊണ്ടു് മുകളിലേക്കും താഴേക്കും ഗോഷ്ടി കാണിച്ചു.
ഞാൻ ഒന്നു്, രണ്ടു് എന്നു് മീശപ്പടിയിൽ വിരൽകൊണ്ടു ചവിട്ടി എണ്ണി.
അച്ഛൻ നാലു്, അഞ്ചു് എന്നു് കൂടെച്ചേർന്നു.
- ഞാൻ:
- “ഒന്നാനാം കുന്നുമ്മേൽ ഓരടി മണ്ണിന്മേൽ”
- അച്ഛൻ:
- “ഓരായിരം കിളി കൂടുവച്ചു”
- ഞാൻ:
- “കൂട്ടിനിളംകിളി”
അച്ഛൻ ‘എന്റെ താമരപ്പൈങ്കിളി’ എന്നു് വാരി എടുത്തു. ഞാൻ അപ്പോഴും മീശപ്പടികളിൽ വിരൽ ചവിട്ടുന്നുണ്ടു്.
മുറ്റത്തു കയറിയ അമ്മയ്ക്കു ചിരികൊണ്ടു നിൽക്കാൻ വയ്യ. പശുക്കുട്ടിയുടെ കയർ താഴെയിട്ടു് അമ്മ കൊച്ചിറയത്തു ചാരിയിരുന്നു ചിരിച്ചു. മറ്റൊരുത്തീടെ ഭർത്താവിനെ നോക്കി ചിരിക്കാമോ എന്നു സംശയിച്ചു നിന്ന അമ്മിണി അമ്മയുടെ തോളത്തെ തോർത്തെടുത്തു് മുഖം മറച്ചു.
തോർത്തുമറ കടന്നു കരിയിലപ്പെട പോലെ ഒരു ചിരി വന്നതിൽ അമ്മയും ഞാനും ഒപ്പം ചേർന്നു. അച്ഛൻ കണ്ണാടി നോക്കി.
കള്ളപ്പോക്കിരി, ഇവിടെ…
ഞാൻ കയ്യടിച്ചു് ഓടി അമ്മയുടെ മടിയിൽ ഇരുന്നു.
ഭാർഗവൻ കത്രിക കയ്യിലെടുത്തു.
- അമ്മിണി നടന്നുപോകുമ്പോൾ ഋദ്ധിയോടു്:
- “ആ വിക്രമൻ ചേട്ടന്റെ മീശ കൂടി ഒന്നു വെട്ടിക്കൊടുക്കണേ കൊച്ചേ…”
- സുശീല ചെവിയിൽ:
- “കാശു തന്നാൽ വെട്ടാം എന്നു പറയ്.”
- ഭാർഗവൻ:
- “നിനക്കു വെറും കാശല്ല, കാശു മാല തന്നെ ഞാൻ മേടിച്ചു തരും.”
സുശീല പശുക്കുട്ടിയെ കുറ്റിയിൽ കെട്ടി. തടുപ്പിക്കാൻ ചെന്നപ്പോൾ പാപ്പു കൊച്ചിനു് കൊടുക്കു് എന്നു നീട്ടിയ ആഞ്ഞിലിവിള അവളുടെ കയ്യിൽ കൊടുത്തു. അവളതു് പൊളിച്ചെടുക്കുമ്പോൾ ഭാർഗവൻ: “ഞാൻ എഴുനേറ്റിട്ടു കൊണ്ടുപോകില്ലേ തടുപ്പിക്കാനൊക്കെ.”
- സുശീല:
- “അമ്മിണിയാണു് പോകാം എന്നു് പറഞ്ഞതു്.”
മീശ നിരയൊപ്പിക്കാൻ തുടങ്ങിയപ്പോൾ ഭാർഗവനു് ഒരു കാര്യം മനസ്സിലായി ഇനി അതു് ഒരു നടയ്ക്കും ശരിയാകില്ല. ഉത്തരത്തിൽ വച്ചിരുന്ന റേസർ എടുത്തു് സ്വിഷ് ബ്ലേഡ് പിരിച്ചുകയറ്റി. മുഖത്തു് ലൈഫ്ബോയ് പതപ്പിച്ചു മൂന്നു മിനിറ്റുകൊണ്ടു് വടിച്ചിറക്കി.
- സുശീല:
- “ഇനി ആ മൂക്കിൽ തടസമില്ലാതെ വായു കയറും.”
- ഭാർഗവൻ:
- “തടിപ്പണിക്കാരന്റെ മുഖം പോറ്റീടെ പോലെയിരുന്നാൽ ലോഡ് കേറ്റാൻ ഒരാളും വിളിക്കത്തില്ല.”
- സുശീല:
- “ഈ ചേലിനു പോരുന്ന ലോഡ് മതി.”
- ഭാർഗവൻ:
- “മീശയുണ്ടായിട്ടും കാര്യമില്ല. ടേൺ കിട്ടിയിട്ടു് ദിവസം നാലായി.”
കഞ്ഞികുടിക്കുമ്പോൾ ഋദ്ധി ഭാർഗവന്റെ മടിയിലിരുന്നു മീൻവറുത്തതു് മാത്രം പൊട്ടിച്ചു കഴിച്ചു.
“ഈ മീൻ ഭ്രാന്തി ഒരു തവി കഞ്ഞിപോലും കുടിക്കുന്നില്ലെന്നു് അച്ഛനോടു് പറയട്ടെ ഞാൻ”: സുശീല.
- ഋദ്ധി:
- “പൊറോട്ട മതി.”
- സുശീല:
- “പൊറോട്ടയൊക്കെ നീ അച്ഛനെപ്പോലെ തടിചുമക്കാൻ പോകുമ്പോ…”
ഋദ്ധി മീനിലേക്കു നോക്കിയിരിക്കുമ്പോൾ സുശീല ഭാർഗവന്റെ മീശയില്ലാ മുഖത്തു് പുറംവിരൽ ഓടിച്ചു. അപ്പോൾ ഭാർഗവൻ രുചി അറിഞ്ഞതേയില്ല. കുതികാൽവട്ടം മുതൽ നെറുകൻതല വരെയുള്ള രോമങ്ങൾ എഴുനേറ്റു നിന്നു. പല ഇന്ദ്രിയങ്ങൾ ഒരേസമയത്തു് പ്രവർത്തിക്കില്ല എന്നുണ്ടാകും. സുശില ഋദ്ധിയെ പാളി നോക്കി. അവൾ തിരിഞ്ഞു നോക്കുന്നില്ല, കണ്ണു മീനിൽ തന്നെയാണു്. സുശീല പതുക്കെ ഭാർഗവന്റെ വലതു ചെവിയിൽ കടിച്ചു. ഭാർഗവൻ ഇടതുകൈകൊണ്ടു് ഋദ്ധിയെ ചുറ്റിപ്പിടിച്ചു് വലതുകൈകൊണ്ടു സുശീലയുടെ ചന്തിയിൽ നുള്ളി. എനിക്കു വേദനയുണ്ടെന്നു് സുശീല ചെവിയിൽ. ഭാർഗവൻ സുശീലയുടെ എളിയിൽ തടവി: “വേദനിച്ചതുകൊണ്ടാകും നിന്റെ രോമങ്ങളിങ്ങനെ എഴുന്നു നിൽക്കുന്നതു്?”
സുശീല ആ ചെവിയിൽ ഒന്നുകൂടി കടിച്ചു.
ഋദ്ധി മടിയിൽ നിന്നു് ഊർന്നു് ചാടിയോടി. അമ്മിണിയുടെ പൂച്ചയുടെ പിന്നാലെയാണു്. ആ തക്കത്തിനു സുശീല ഭാർഗവന്റെ ചുണ്ടുകളിൽ മെല്ലെ കടിച്ചു. ഭാർഗവൻ ഇടതുകൈകൊണ്ടു് ആ തല അടുപ്പിച്ചപ്പോൾ സുശീല പെട്ടെന്നു ഒരടി പിന്നോട്ടുവച്ചു. വാതിൽ കടന്നു പൂച്ച. പിന്നാലെ ഋദ്ധിയും. ഭാർഗവനു് എഴുനേൽക്കാൻ തോന്നിയില്ല. സുശീല പിന്നിൽ ചേർന്നു നിന്നു് തലയിലൂടെ വിരൽ ഓടിച്ചു. ഭാർഗവൻ ആ വയറിലേക്കു് തലയമർത്തി.
സുശീല ആശുപത്രിയിൽ എല്ലാവരോടും യാത്ര പറഞ്ഞു.
മിലിറ്ററി ആംബുലൻസിനു് അടുത്തുവരെ താര ഒപ്പം വന്നു. ഇനി വരുമ്പോൾ മകളുമായി വരണമെന്നു് താര എല്ലാവരോടും പറയുന്നതുപോലെ പറഞ്ഞു. വെറും മര്യാദയ്ക്കു പറഞ്ഞതാണെന്നു സുശീലയ്ക്കും അർത്ഥമില്ലാത്ത പറച്ചിലായല്ലോയെന്നു താരയ്ക്കും തോന്നുകയും ചെയ്തു. ആംബുലൻസ് നീങ്ങി. തോക്കേന്തിയ ഒരാൾ മുൻസീറ്റിലുണ്ടു്. മടക്കമായതു കൊണ്ടു് കിടപ്പു വേണ്ട, സുശീലയ്ക്കു് ഇരുന്നു് എല്ലാം കാണാം. ക്രിസ്തുജ്യോതി ആശുപത്രിയിൽ നിന്നു് ചന്തക്കുന്നിലേക്കുള്ള പാലം ഇപ്പോഴില്ല. യുദ്ധം വന്നു് താമസം സ്കൂളിലേക്കു മാറുന്നതിനു തലേന്നു കൂടി അതുവഴി പോയതാണു്. ഇതു് ഏതു നാടു് എന്നു തോന്നുമാറു് വറ്റിയ പുഴയിൽ ചിതറിക്കിടക്കുന്ന കരിങ്കല്ലുകൾക്കു മേലേ ആംബുലൻസ് ഓളങ്ങളിലെ നൗകപോലെ ആടിയുലഞ്ഞു.
“പുഴവറ്റുമോ യുദ്ധത്തിൽ?” ഋദ്ധിയുടെ ചോദ്യം അയാനോടു്.
- അയാൻ:
- “വ്യക്തമായി ചോദിക്കു മിസ്. എന്തുത്തരമാണു് നിങ്ങൾ ആഗ്രഹിക്കുന്നതു്.”
- ഋദ്ധി:
- “യുദ്ധത്തിനിടെ പാലം തകരും, റോഡ് തകരും, അണക്കെട്ടു തകരും. പക്ഷേ, പുഴ വറ്റുമോ?”
- അയാൻ:
- “കിഴക്കെ കുന്നിൽ നിന്നു് പടിഞ്ഞാട്ടൊഴുകിത്തുടങ്ങുന്ന പുഴയുടെ ഉറവയിലേക്കു് ഒരു മിസൈൽ അയയ്ക്കുന്നു. ആ മിസൈൽ പടിഞ്ഞാട്ടുള്ളതിലും വലിയ ചരിവു കിഴക്കോട്ടു് ഉണ്ടാക്കുന്നു. പടിഞ്ഞാട്ടൊഴുകിയിരുന്ന പുഴ അന്നു മുതൽ കിഴക്കോട്ടു് വഴിമാറി ഒഴുകുന്നു.”
- ഋദ്ധി:
- “ചെന്നു ചേരുന്ന കൈത്തോടുകളും പോഷകപ്പുഴകളുമോ?”
- മിലൻ:
- “ആയിരം മിസൈലുകൾ വീഴുന്ന മണ്ണിൽ പാലങ്ങളും റോഡുകളും കെട്ടിടങ്ങളും കുന്നുകളും വീണു് പുഴ നികക്കും. അവശിഷ്ടങ്ങൾക്കടിയിൽ പുഴനീർച്ചാലായി കിടക്കും. രണ്ടോ മൂന്നോ നൂറ്റാണ്ടു കഴിഞ്ഞു് കിണർകുത്തുന്നവർ കണ്ടെടുത്തു് പാളകളിൽ കോരിയെടുക്കും.”
- അയാൻ:
- “യുദ്ധാനന്തരം കോരിയെടുക്കാൻ മനുഷ്യരും കൂടി വേണം.”
- മിലൻ:
- “നമ്മൾ മരിക്കുമ്പോൾ ലോകാവസാനമാണെന്നു് ആരാണു പറഞ്ഞതു്. ബാക്കിയുള്ളവരുടെ ലോകങ്ങൾ ഇവിടെ തുടരും.”
- ടിയാന:
- “ഏറ്റവും സമാധാനം എവിടെയാണു് മാം.”
- ഋദ്ധി:
- “ആർക്കും പറയാം.”
- അയാൻ:
- “മരണാനന്തരം.”
- ടിയാന:
- “ഒന്നു പോയേടേ പാഴ്പുരുഷാ… ജീവിച്ചിരിക്കുമ്പോൾ സമാധാനം കണ്ടെത്താൻ പറ്റാത്തവൻ.”
- മിലൻ:
- “ആപേക്ഷികമാണു്. എന്റെ സമാധാനം നിനക്കു് അസാമാധാനമാകും.”
- സനാര:
- “ആൺ സിദ്ധാന്തങ്ങൾ ഇവിടെവരെയൊക്കെയേ എത്തൂ. ഉത്തരമറിയാത്ത ചോദ്യങ്ങളെ അപേക്ഷികം എന്നു കയ്യൊഴിയും.”
- റയോൺ:
- “ഉറങ്ങുമ്പോൾ.”
- സനാര:
- “അസാധ്യം. ഉറക്കത്തിൽ കാണുന്നതിൽ കൂടുതലും പേടി സ്വപ്നങ്ങളാണു്.”
- അനസ്:
- “ഏറ്റവും സമാധാനക്കേടു് പ്രണയിക്കുന്നവർക്കാണു്.”
- സനാര:
- “എന്നാൽ പിന്നെ എന്തിനിത്ര കഷ്ടപ്പെട്ടു് പ്രേമിക്കുന്നടേ.”
- റസീല:
- “ഏറ്റവും സമാധാനം കവിത എഴുതിക്കഴിയുമ്പോഴാണു്.”
- ടിയാന:
- “മണ്ടത്തരം. കവിതയെഴുത്തും ഇണചേരലും കഴിയുന്ന നിമിഷം മുതൽ നെഞ്ചു പടപടാ ഇടിക്കും; വായനക്കാരനും ഇണയ്ക്കും തൃപ്തിയായോ എന്ന തീർപ്പില്ലായ്മയിൽ.”
ഋദ്ധി ചെറുപുഞ്ചിരിയോടെ എല്ലാം കേട്ടു നിൽക്കുമ്പോൾ ക്ലാസ് വിടാനുള്ള മണിയടിച്ചു.
- അയാൻ:
- “നമ്മൾ തുടരുവല്ലേ മാം.”
ഫിലോസഫി ക്ലാസുകൾ സമയത്തു നിർത്തിയാൽ ചാരുത പോകും എന്നു് ഋദ്ധി പറഞ്ഞപ്പോൾ ആദ്യമൊക്കെ പലരും മുഖം ചുളിച്ചിരുന്നു. പിന്നെപ്പിന്നെ നിർത്താതെ കൊണ്ടുപോയി രാത്രി എട്ടുമണിവരെയൊക്കെ അവർ സംസാരിച്ചിരിക്കും. തത്വശാസ്ത്രത്തിൽ എന്തു പഠിപ്പിക്കാൻ എന്നായിരുന്നു ഋദ്ധിയുടെ ചോദ്യം. സംസാരിച്ചു സംസാരിച്ചു തന്നെ പഠിക്കുകയല്ലാതെ വേറൊരു വഴിയുമില്ല. അത്തരം ദിവസങ്ങളിൽ സുവോളജി ക്ളാസിൽ നിന്നു് ത്രയയും ചരിത്ര ക്ലാസിൽ നിന്നു ദ്വാദശിയും വന്നു് പിന്നിലെ ബഞ്ചിലിരിക്കും.
ഋദ്ധി കണ്ണുതുറക്കുമ്പോൾ രണ്ടു് അമ്മമുഖങ്ങൾ.
സുശീല അമ്മയാണു് എന്നു മറന്നു തുടങ്ങിയിരുന്നു. പറയാനും ഭാവം വരുത്താനും കഴിയാത്തതു നന്നായി. അല്ലെങ്കിൽ ഇതാരാണെന്നു് അന്നമ്മയോടു് ചോദിക്കുകയും അമ്മയുടെ മുഖം മാറുകയും ചെയ്യുമായിരുന്നു. ഇതു് ആശുപത്രി അറ്റൻഡർ സുശീല. പത്തുവർഷം നേരത്തെ പിരിഞ്ഞു് മകളുടെ അടുത്തേക്കു വരികയാണു്. ഇനി എന്നും മകളോടൊപ്പം ഉണ്ടാകും. വിരമിക്കാൻ ബാക്കിയുള്ള പത്തു് വർഷവും ശമ്പളം നൽകാൻ സർക്കാർ പ്രത്യേക ഉത്തരവിട്ടതാണു്. യുദ്ധനടുവിലൂടെ എന്നും ആശുപത്രിയിലേക്കും തിരിച്ചു വീട്ടിലേക്കുമുള്ള യാത്ര നടപ്പുള്ള കാര്യമല്ല. ഋദ്ധിയെ ആശുപത്രിയിലേക്കു മാറ്റുക എന്നായിരുന്നു ഉദ്യോഗസ്ഥർ എഴുതിക്കൊടുത്ത പോംവഴി. സർക്കാരിന്റെ ദത്തുപുത്രിയെ പോറ്റാൻ അമ്മ യുദ്ധത്തിനിടയിലും അറ്റൻഡർപ്പണി ചെയ്യുന്നെന്നു് പത്രങ്ങളിൽ വാർത്ത വന്നതോടെ സർക്കാർ അഭിമാനിയായി.
ഭരണകൂടങ്ങൾക്കു് അഭിമാനമൊക്കെയുണ്ടാകുന്നതു നല്ലതാണെന്നു് കപ്യാരു് ബിനോയി.
സ്കൂളിന്റെ മേൽക്കൂരയിലും ഒരു പല്ലി വന്നു തുടങ്ങിയിട്ടുണ്ടു്. കണ്ടിട്ടു് പെണ്ണാണു്. ആണു് അപ്പുറത്തെവിടെയെങ്കിലും ഉണ്ടാകും. ഞാൻ മുൻപൊക്കെ നെയ്യുന്ന ഭാവനയ്ക്കൊക്കെ ഒരു തുടർച്ചയുണ്ടായിരുന്നു. എവിടേയ്ക്കെങ്കിലും എന്നെയും ത്രയയേയും ദ്വാദശിയേയും ഇറക്കിവിട്ടാൽ അവർ തോന്നിയതൊക്കെ ചെയ്തു നടക്കും. ഇപ്പോൾ അവർക്കു് കഥ മുഴുമിപ്പിക്കാനുള്ള ക്ഷമയൊന്നുമില്ല. കോളജിൽ പഠിപ്പിക്കാനുള്ള മോഹംതോന്നിയതു് പ്ലസ് ടു കാലത്താണു്. സോഷ്യൽ സയൻസ് ക്ലാസിൽ സാന്റ മരിയ ടീച്ചറാണു് ലോകം മാറ്റിമറിക്കുന്ന തത്വശാസ്ത്രങ്ങളെക്കുറിച്ചൊക്കെ പറഞ്ഞുകൊണ്ടിരുന്നതു്. കോളജുകളിൽ പുസ്തകത്തിലില്ലാത്തതു് എന്തും പഠിപ്പിക്കാം എന്നു കേട്ടപ്പോൾ തോന്നിയ മോഹമാണു്. അന്നുമുതൽ ഫിലോസഫിയിൽ എംഎ എടുക്കുന്നതും ഗവേഷണം നടത്തുന്നതും എന്റെ ക്ലാസുകേൾക്കാൻ പിള്ളേർ ആകാംക്ഷകൊണ്ടിരിക്കുന്നതുമൊക്കെ ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു. കപ്പൽ മോഹം അതുകഴിഞ്ഞാണു് തിരയടിച്ചതു്. പത്താം ക്ളാസുവരെ ഒന്നിനോടും മോഹമില്ലാതിരുന്ന എനിക്കു് കോളജിൽ പഠിപ്പിക്കാൻ തോന്നിയതു് ശമ്പളം മേടിക്കാനായിരുന്നില്ല. മാസാമാസം പൈസ കിട്ടിയിട്ടു് എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ചൊന്നും ഞാൻ ഓർത്തതേയില്ല. അപകടത്തിനു ശേഷവും എന്റെ വിവാഹ ജീവിതത്തെക്കുറിച്ചല്ല ഞാൻ സ്വപ്നം കണ്ടതു്. അങ്ങനെയൊരു സ്വപ്നം എനിക്കു സംഭവിക്കുന്നതേ ഉണ്ടായിരുന്നില്ല. ഒരു പുരുഷനിലേക്കും ആകർഷിക്കപ്പെടാതെ മരവിച്ച ജന്മമായിരുന്നു എന്റേതു്. സുശീല എന്ന അമ്മയ്ക്കു പാഴായിപ്പോയ ജന്മമായിരുന്നു എന്റെ ചിന്തകളിൽ മുഴുവൻ. അമ്മയെ ഞാൻ പല സ്വപ്നങ്ങളിലും പ്രതിഷ്ഠിച്ചു.