അമ്മ രാവിലെ നടക്കാൻ പോയതായിരുന്നു.
ഞാൻ നേരത്തെ എഴുനേറ്റു. കട്ടിലിൽ അമ്മയില്ല. നടന്നു് അച്ഛന്റെ മുറിയുടെ മുന്നിലെത്തി. താക്കോൽ പഴുതിലൂടെ നോക്കിയാൽ കട്ടിൽ കാണാം. അച്ഛൻ ഉറങ്ങുന്നുണ്ടു്. രണ്ടു കൈകളും നെഞ്ചത്തു വച്ചിരിക്കുന്നു. ഒന്നര–രണ്ടു മാസമേ അയിട്ടുള്ളു അച്ഛനും അമ്മയും രണ്ടുമുറിയിൽ കിടക്കാൻ തുടങ്ങിയിട്ടു്. അതിനു മുൻപു പലദിവസങ്ങളിലും രാത്രി വഴക്കു കേൾക്കാറുണ്ടു്. നീ ഞാൻ പറയുന്നതൊന്നു കേൾക്കു സുശീലാ… എന്നു് അച്ഛൻ പറയുന്നതു കേൾക്കാം. അമ്മ കരയുന്നതൊന്നും കണ്ടിട്ടില്ല. ശബ്ദം കൂട്ടുകയായിരുന്നു. ഒരു ദിവസം രാത്രി ഉറക്കത്തിനിടെയാണു് വലിയ ശബ്ദം കേട്ടു് ഉണർന്നതു്. അച്ഛൻ സിഗരറ്റ് വലിച്ചു് ജനാലവഴി പുറത്തേക്കു പുകയൂതുന്നു. അമ്മ എന്നെ എടുത്തു നടന്നു. അമ്മമ്മ വന്നാൽ കിടക്കാറുള്ള മുറിയുടെ വാതിൽ വലിയ ശബ്ദത്തോടെ അടച്ചു. പിന്നൊരിക്കലും അച്ഛനേയും അമ്മയേയും ഒരു മുറിയിൽ കണ്ടിട്ടില്ല.
എന്നും രാത്രി എപ്പോഴെങ്കിലും അച്ഛൻ വരും. രാവിലെ ഇറങ്ങിപ്പോകുമ്പോൾ മിക്കദിവസവും അമ്മ പടിവാതിൽ വിലങ്ങി നിൽക്കുകയും എന്റെ കാര്യത്തിൽ ഇന്നു തീർപ്പുവേണമെന്നു പറയുകയും ചെയ്യും.
എന്റെ മുന്നിൽ പതിവു കളികളുമായി എത്തിയ ജംബോയെ ഞാൻ വിരൽ ഞൊടിച്ചു ചാടിക്കുകയാണു്. ജംബോ ലാബ്രഡോർ ഇനമാണു്. അച്ഛനോ അമ്മയോ ഞാനോ കാണാതെ ആരു ഗേറ്റ് കടന്നാലും അവൻ ശരിയാക്കും. അതുകൊണ്ടു് പകൽ മുഴുവൻ കെട്ടിയിടും. രാത്രി പത്തുമണിക്കു തുറന്നുവിട്ടാൽ അവൻ എങ്ങും പോകില്ല. നേരേ വന്നു് പടിയിലൊന്നിൽ കിടക്കും. ഒൻപതു പടികയറിയാലേ വീട്ടിലേക്കുള്ള വാതിലാകൂ. അതിൽ ഏതിൽ കിടക്കണമെന്നു് തീരുമാനിക്കാൻ അവനു് ഒരു മണത്തുനടപ്പുണ്ടു്. കിടന്നാൽ പിന്നെ രാവിലെ ഞാൻ എഴുനേൽക്കുമ്പോഴാണു് അകത്തേക്കുള്ള വരവു്.
ജംബോ ഞാനെറിഞ്ഞ പന്തു് കടിച്ചുകൊണ്ടുവരാൻ ഊണുമുറിയിലേക്കു് ഓടി. അച്ഛൻ പെട്ടെന്നു് വാതിൽ തുറന്നു വന്നു. അതിരാവിലെ പാന്റും ഷർട്ടുമിട്ടിരിക്കുന്നു. ഉറങ്ങുന്നതു കണ്ട അച്ഛൻ പത്തുമിനിറ്റ് കൊണ്ടു് ഒരുങ്ങിയെത്തി. പലപ്പോഴും അങ്ങനെയാണു് എന്നതുകൊണ്ടു് തിരിഞ്ഞു നോക്കിയില്ല. യാത്രപോകുമ്പോൾ കൊണ്ടുപോകാറുള്ള വലിയ ചക്രപ്പെട്ടി ഉരുട്ടി എന്റെ മുന്നിലെത്തിച്ചു. അമ്മ മുറി മാറിയതോടെ എന്നോടും അങ്ങനെ മിണ്ടിയിരുന്നില്ല. പെട്ടെന്നു കുനിയുകയും എന്നേയും എടുക്കുകയും കാറിലേക്കു നടക്കുകയും ചെയ്തു. ഞാൻ ഉണർന്നിട്ടു് മൂത്രമൊഴിച്ചിരുന്നില്ല. എനിക്കു മൂത്രമൊഴിക്കാൻ തോന്നി. അച്ഛൻ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.
വണ്ടി നിന്നതു് വിമാനത്താവളത്തിലാണെന്നു മനസ്സിലായി. അച്ഛനും അമ്മയ്ക്കുമൊപ്പം ഡാർജിലിംഗ് കാണാൻ പോയതു് ഇവിടെ നിന്നാണു്. വണ്ടി അവിടെ നിർത്തിയിട്ടു് അച്ഛൻ വന്നു് എന്നെ എടുത്തു. എന്റെ ഉടുപ്പു് നനഞ്ഞു എന്നു് അച്ഛനു് മനസ്സിലായി. ഞാൻ പിടിച്ചുവച്ചിട്ടും ഇരുന്നു മൂത്രമൊഴിച്ചിരുന്നു. ഒന്നാം ക്ളാസിൽ പോയി തുടങ്ങിയ ശേഷം അതു പതിവുള്ളതല്ല. ഇന്നെന്തോ അങ്ങനെ പറ്റിപ്പോയി. എനിക്കു് ടോയ്ലറ്റിൽ പോകാനും തോന്നുന്നുണ്ടു്. അച്ഛൻ എന്നെ വിമാനത്താവളത്തിനകത്തുള്ള ശുചിമുറിയിലേക്കു കൊണ്ടുപോയി. അവിടെ ഷവറിൽ കുളിപ്പിച്ചു. ഞാൻ ടവൽകൊണ്ടു മേൽ തുടച്ചു നിൽക്കുമ്പോൾ പുത്തൻ ഉടുപ്പുമായി അച്ഛൻ. തൊട്ടടുത്ത ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്നു വാങ്ങിയതാണു്. അതിന്റെ ബട്ടൻ മുഴുവൻ ഇടാനൊന്നും അച്ഛൻ സമ്മതിച്ചില്ല. വാരിയെടുത്തു തിടുക്കപ്പെട്ടു ബാഗും വലിച്ചു നടന്നു. എന്നിട്ടും കുറെ നേരെ അങ്ങോടും ഇങ്ങോടും വെറുതെ നടന്ന ശേഷമാണു് വിമാനത്തിലേക്കു കയറ്റി വിട്ടതു്. കയറി ഇരിക്കുമ്പോൾ അച്ഛൻ എന്തോ ജയിച്ചതുപോലെ ചിരിച്ചു. എനിക്കു ചിരി വന്നില്ല. അടുത്തിരുന്ന ഒരു അപ്പൂപ്പൻ എനിക്കു് സല്യൂട്ട് തന്നു. ഞാൻ ഗൗനിച്ചില്ല. വിമാനത്തിൽ നിന്നു കിട്ടിയ ഒരു ഇഡലി, ഒരു വട, ഒരു ചെറിയ കൂന പുലാവ്. ഒപ്പം പച്ചമുളകു് അരച്ച വെളുത്ത തേങ്ങാച്ചമ്മന്തിയും കുഴികളുള്ള കട്ടിക്കടലാസ് പാത്രത്തിൽ തുറന്നിരുന്നു. ഞാൻ ചമ്മന്തി മാത്രം നുണഞ്ഞിരിക്കുമ്പോൾ അച്ഛൻ കഴിച്ചുകഴിഞ്ഞു് എന്നെ നോക്കി. എന്റെ വട പകുതി എടുത്തു കഴിച്ചു് അച്ഛൻ ഇരുന്നു. പിന്നെ ഇഡലിയിൽ നിന്നു് ഒരു കഷണം എനിക്കു പൊട്ടിച്ചു വായിൽ തന്നു. എനിക്കതു് ഇറക്കാൻ തോന്നിയില്ല. അതു വലത്തെ കവിളിൽ ഒരു നിക്ഷേപം പോലെ കുറെ നേരം കിടന്നു. പിന്നെ ഇറങ്ങിപ്പോയതു് എപ്പോഴാണെന്നു് അറിഞ്ഞില്ല.
വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങിയ ഉടനെ ‘ഭാർഗവൻ, പെരിയാർ ടീ ഹിൽസ് ’ എന്നെഴുതിയ ബോർഡുമായി ഒരാൾ വന്നു. അച്ഛൻ മാനേജിങ് ഡയറക്ടറായ കമ്പനിയാണു്. അമ്മയാണു് ചെയർപഴ്സൺ. ഒരു ജീപ്പായിരുന്നു പുറത്തു്. മേൽക്കൂരയില്ലാത്ത, റേസിങ് മൽസരങ്ങൾക്കൊക്കെ കാണുന്ന പോലുള്ള, ജീപ്പ്. അച്ഛൻ അയാൾക്കു് പഴ്സിൽ നിന്നു് ഒരു കുത്തു പണം കൊടുക്കുന്നതും അയാൾ താക്കോൽ നീട്ടുന്നതും കണ്ടു.
ജീപ്പ് ഓടിത്തുടങ്ങി. എനിക്കു് ഉറക്കം വന്നു. ഇടയ്ക്കു് നാലഞ്ചു് ഇടങ്ങളിൽ നിർത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തെങ്കിലും അച്ഛൻ എന്നോടു് ഒന്നും പറഞ്ഞില്ല. ഞാനാണെങ്കിൽ ജംബോയോടു് മിണ്ടിയതിനു ശേഷം ഭക്ഷണം കഴിക്കാനല്ലാതെ വാ തുറന്നിട്ടുമില്ല. രാത്രി എവിടെയോ നിർത്തി നൂഡിൽസ് വാങ്ങി. ഒപ്പം കിട്ടിയ കോലുകൊണ്ടു കുത്തിയെടുത്തു് രണ്ടുമൂന്നോ തവണ കഴിച്ചു് സീറ്റിൽ കാൽ രണ്ടുവശത്തേക്കു കവച്ചു കടലാസുപാത്രം നടുക്കുവച്ചു. ഇപ്പോഴാണു മൂത്രമൊഴിക്കുന്നതെങ്കിൽ അതും നനയും. അച്ഛൻ എന്നെ ഒന്നു നോക്കി വണ്ടിയെടുത്തു. മയങ്ങിത്തുടങ്ങുന്നതിനിടെ ബാക്കിവന്ന നൂഡിൽസ് അച്ഛൻ ഒറ്റക്കൈകൊണ്ടു എറിയുന്നതുകണ്ടു. താമസിക്കാൻ ജംബോയെപ്പോലെ വീടില്ലാത്തെ നായ്ക്കൾ അതു നാളെ രാവിലെ കാണുകയും തിന്നുകയും ചെയ്യുമായിരിക്കും. എനിക്കു ജംബോയെ ഓർക്കാൻ തോന്നി.
ജീപ്പ് ചെന്നു നിന്നതു് വേറൊരു വിമാനത്താവളത്തിലാണു്. അതു കാട്മണ്ഡുവാണു് എന്നു് അച്ഛൻ പറഞ്ഞു. ആദ്യമായിട്ടാണു് ഒരു സ്ഥലപ്പേരു് അച്ഛൻ പുറപ്പെട്ട ശേഷം പറയുന്നതു്. ഇത്ര മണിക്കൂറുകൾ കഴിഞ്ഞു് ആദ്യത്തെ സംസാരമാണു്. ജീപ്പ് അവിടെ നിർത്തി താക്കോൽ സീറ്റിനടിയിലിട്ടു് അച്ഛൻ എന്നെയെടുത്തു ബാഗ് തള്ളി നടക്കാൻ തുടങ്ങി. അവിടെ ഒരു സെറ്റിയിൽ എന്നെയിരുത്തി അച്ഛൻ കടലാസുകളുമായി വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. ഞാൻ ഉറങ്ങിയതേയില്ല. ജംബോ രാത്രിയിൽ നടയിൽ ഇരിക്കുന്നതുപോലെ പാതിമയക്കത്തിൽ എല്ലാം കണ്ടു് അനങ്ങാതെ ഇരുന്നു. ആറോ ഏഴോ മണിക്കൂറിനു ശേഷം വീണ്ടും വിമാനത്തിലേക്കു്. ഉള്ളിൽ കയറിയപ്പോൾ അച്ഛൻ പറഞ്ഞു, നമ്മൾ ദമാമിലേക്കാണു്. അവിടെ നിന്നു് ലണ്ടനിലേക്കു്. ഇനി അവിടെയാണു് നമ്മൾ.
അപ്പോൾ അമ്മയോ എന്നു ഞാൻ ചോദിച്ചില്ല. അമ്മ അച്ഛന്റെ കൂടെ വരുമെന്നു് എനിക്കു തോന്നിയിരുന്നില്ല. അമ്മയെ അറിയിക്കാതെ അച്ഛൻ പോന്നതാണെന്നു് എനിക്കപ്പോഴൊന്നും മനസ്സിലായില്ല. ഞാനും അച്ഛനും ഒളിച്ചോടിയതാണെന്നു മനസ്സിലായതു് പിന്നെയും എത്രയോ ദിവസം കഴിഞ്ഞാണു്. ഒളിച്ചുപോകുന്നവർക്കായി കൊൽക്കൊത്തയിൽ ജീപ്പ് കൊടുക്കുന്നവരുണ്ടെന്നും തിരിച്ചു് ഇന്ത്യയിലേക്കു വരുന്നവർക്കായി വിമാനത്താവളത്തിൽ അതു കിടക്കുമെന്നും ഞാൻ ഒരുപാടു പിന്നെയാണു് അറിഞ്ഞതു്.
ലണ്ടനിൽ ഞാൻ സ്കൂളിൽ പോവുകയോ എന്തെങ്കിലും പഠിക്കുകയോ ചെയ്തില്ല. എന്നും അച്ഛൻ എന്നെ അടുത്തൊരു ഡേ കെയറിലാക്കും. അവിടുള്ളവരെല്ലാം പൊടിക്കുഞ്ഞുങ്ങളായിരുന്നു. വൈകിട്ടു് ഒറ്റമുറി മാത്രമുള്ള വീട്ടിലേക്കു മടക്കം. കട്ടിലും മേശയും അലമാരയും കഴിഞ്ഞു മറ്റൊരു മേശയിൽ സ്റ്റൗവും പാത്രങ്ങളും. വലിയ വീട്ടിൽ നിന്നു് ആ മുറിയിലെത്തിയിട്ടു് എനിക്കു് പ്രത്യേകിച്ചു് ഒന്നും തോന്നിയില്ല. രാവിലെയും ഉച്ചയ്ക്കും ഡേ കെയറിൽ നിന്നാണു് കഴിക്കുന്നതു്. വൈകിട്ടു് അച്ഛൻ മിക്കവാറും നൂഡിൽസ് ഉണ്ടാക്കി. ഇടയ്ക്കൊരു ദിവസം കഞ്ഞിവച്ചു. ഇതിനിടെ ഞങ്ങളങ്ങനെ മിണ്ടിയതേയില്ല.
വന്നു് കുറേ ദിവസങ്ങളായി. ചില രാത്രികളിൽ അച്ഛൻ വരാതായി. അപ്പോൾ ഡേ കെയറിനോടു ചേർന്നുള്ള രാത്രി സത്രത്തിലാകും താമസം. അവിടെ രാത്രി കുട്ടികളെ നോക്കാൻ വേറെ ആയമാർ വരും. അവർ ബുക്ക് നോക്കി ഓരോരുത്തരുടേയും പേരിനു് നേരെ എഴുതിയ ഭക്ഷണം തരും. എനിക്കു് എന്നും നൂഡിൽസാണു് കിട്ടിയതു്. അച്ഛനു് ഭക്ഷണത്തിൽ നൂഡിൽസിനപ്പുറം പോകുന്ന ഭാവനയൊന്നും ഇല്ലെന്നു തോന്നി. രാത്രി സത്രത്തിൽ കഴിയുന്ന ദിവസത്തിനു ശേഷം മുറിയിലെത്തുമ്പോൾ എനിക്കു പരിചയമില്ലാത്ത മണം തോന്നി. മറ്റാരുടേയോ മണമാണു്. മുറി അലങ്കോലമായും മറ്റാരൊക്കെയോ താമസിക്കാൻ എത്തിയതുപോലെയും തോന്നി. അച്ഛനെ നന്നായി മദ്യം മണക്കുകയും ചെയ്തിരുന്നു. പുകവലി വല്ലാതെ കൂടിയിരുന്നു. എപ്പോഴും കാണും വിരലുകൾക്കിടെയിലൊന്നു്.
ഡേ കെയറിൽ അന്നു ഞാൻ ചാരുകസേരയിൽ ഇരുന്നു് പാട്ടുപാടുകയായിരുന്നു. അപ്പോഴാണു് അമ്മ നടന്നുവരുന്നതു്. ഞാൻ എഴുനേൽക്കുകയോ ഓടിച്ചെല്ലുകയോ ചെയ്തില്ല. അമ്മ കരയുകയോ തിടുക്കപ്പെടുകയോ ചെയ്തില്ല. മൂന്നു പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. കെയർടേക്കർ പരിഭ്രമിക്കുന്നതും തെക്കുവടക്കു നടക്കുന്നതും കണ്ടു. പൊലീസുകാർ ശബ്ദമുയർത്തി അവരോടു് എന്തോ പറയുകയും അവർ മനസ്സില്ലാ മനസ്സോടെ ഒരു കടലാസിൽ ഒപ്പിടുകയം ചെയ്തു. അച്ഛൻ നോക്കാൻ ഏൽപ്പിച്ച എന്നെ അമ്മയ്ക്കു കൊടുക്കാനുള്ള വിഷമമായിരുന്നിരിക്കണം അവർക്കെന്നു് ഇപ്പോഴെനിക്കു് അറിയാം. അവരെപ്പിരിയുമ്പോൾ ഒരു വികാരവും തോന്നിയില്ല. അവർ എന്നിലേക്കു് ഒട്ടും പ്രവേശിച്ചിരുന്നില്ല. കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യാത്ത എന്നെ പരിഗണിക്കേണ്ട കാര്യം അവർക്കില്ലായിരുന്നു. സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കുകയും ബാക്കി സമയം ഞാൻ ചാരുകസേരയിൽ ആടിയിരിക്കുകയും ചെയ്യും. അവർ വളരെ കഷ്ടപ്പെട്ടു് ഒന്നോ രണ്ടോ തവണ ‘ഇഥി’ എന്നു് എന്നെ വിളിച്ചതല്ലാതെ മറ്റൊന്നും ഞങ്ങൾക്കിടയിൽ സംഭവിച്ചില്ല. അവർക്കു് ഋ വഴങ്ങിയില്ല.
ജീപ്പിൽ ഇരിക്കുമ്പോഴും അമ്മ ഒന്നും മിണ്ടിയില്ല. എന്റെ കൈ എടുത്തു മടിയിൽ വയ്ക്കുക മാത്രം ചെയ്തു. ഒരു കോടതി മുറിയിൽ എന്നെ നിർത്തി. നാട്ടിലെ കോടതിയിൽ നിന്നു് എന്റെ അവകാശി അമ്മയാണെന്ന ഉത്തരവിനു് ലണ്ടനിലെ കോടതിയിൽ നിന്നു് അനുമതി വാങ്ങി മൂന്നാം ദിവസം ഞങ്ങൾ ഹോട്ടൽ മുറിയിൽ നിന്നു് പുറത്തിറങ്ങി. അപ്പോൾ അച്ഛൻ വരികയും എനിക്കു് ഒരു ചോക്ലേറ്റ് തരികയും ചെയ്തു. അമ്മയോടു് ‘അപ്പോൾ ശരി’ എന്നു മാത്രം പറഞ്ഞു. അങ്ങനെ ഒരു ഒറ്റമുറി വീട്ടിലും ഡേ കെയറിലും പാർപ്പിക്കാൻ വേണ്ടി എന്തിനാണു് അച്ഛനെന്നെ കൊണ്ടുപോയതു് എന്നുമാത്രം മനസ്സിലായില്ല. അമ്മയെ തോൽപിക്കാൻ മാത്രമാകണം.
മടങ്ങിവന്നു് ആ വലിയ വീട്ടിൽ ഞാനും അമ്മയും ജംബോയും മാത്രമായി. പിന്നെ കുറെ വർഷങ്ങൾ കഴിഞ്ഞു് അമ്മ അക്കഥ പറഞ്ഞു. ആദ്യമായി ഒറ്റയ്ക്കു വിമാനം കയറിയതു്, ലണ്ടനിലെത്തി എംബസിയുടെ സഹായം തേടിയതു്, കോടതി ഉത്തരവു് വാങ്ങിയതു്, മടക്കി കൊണ്ടുവന്നതു് എല്ലാം. എന്തിനാണു് പിരിഞ്ഞതു് എന്നു് ഞാൻ ചോദിച്ചില്ലെങ്കിലും എനിക്കു് ഒരു കാര്യം മനസ്സിലായി. അവർ യോജിക്കുകയേ ഇല്ലെന്നു്. അവിടെയും എനിക്കു സംശയം ഉണ്ടാകാതിരുന്നില്ല. അച്ഛൻ കൊണ്ടുപോയ എന്നെ തിരികെ എത്തിക്കാൻ ഇത്ര സാഹസം അമ്മ എന്തിനു ചെയ്തു? അച്ഛനെ തോൽപ്പിക്കുക എന്നല്ലാതെ മറ്റെന്തെങ്കിലും ഉള്ളതായി ഈ നിമിഷം വരെ എനിക്കു തോന്നിയിട്ടില്ല.