images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
ആരോൻ

സുശീലയ്ക്കു് ആശുപത്രിയിൽ നിന്നു വന്നിട്ടും തല നേരേ നിൽക്കുന്നുണ്ടായിരുന്നില്ല. ഋദ്ധിയുടെ കാൽക്കൽ അതേ കട്ടിലിൽ വളഞ്ഞു കിടപ്പാണു്. ശരണിപിടിച്ച രണ്ടു മാസം പ്രായമുള്ള കുട്ടിയാണെന്നു് സുശീലയ്ക്കു് സ്വയം തോന്നി. കൈകാൽ അലസം അനക്കി ഹൃദയം മാത്രം പ്രവർത്തിക്കുന്ന ജന്മകാലം. ഋദ്ധിയുണ്ടായ കാലത്തെ കഥകൾ അമ്മിണി പറഞ്ഞതാണു് അപ്പോഴൊക്കെ ഓർത്തതു്.

ഋദ്ധിയുണ്ടായി ഇരുപത്തിയാറാം ദിവസമാണു്. ഭാർഗവൻ പതിവു സഞ്ചാരങ്ങൾ കഴിഞ്ഞു് കടന്നു വന്നു. കുഞ്ഞിനെ ഇറയത്തു് തലയിണയിൽ കിടത്തി അമ്പിളി മുറ്റത്തുകൂടി നടക്കുകയാണു്. വയറുകീറിയില്ല എന്നേയുള്ളു. ഒട്ടും സുഖകരമായിരുന്നില്ല കുഞ്ഞിന്റെ പുറത്തേക്കുള്ള വരവു്. ദിവസവും പ്രസവിക്കാൻ നാൽപതു് അൻപതു സ്ത്രീകൾ വരാന്തയിലെ സ്ട്രച്ചറിൽ വരി കിടക്കുന്ന സർക്കാർ ആശുപത്രിയാണു്. രാവിലെ അഞ്ചരയ്ക്കു് ഒരു സ്ട്രച്ചറിൽ കയറ്റി കിടത്തിയതാണു്. രണ്ടുദിവസമായിട്ടു് വരാന്തയിൽ വിരിച്ച പായിലായിരുന്നു കിടപ്പു്. ഭാർഗവൻ അവിടേക്കൊന്നും വന്നതേയില്ല. അമ്മിണി കൂടെപ്പിറപ്പിന്റെ പേറെടുക്കാൻ എന്നതുപോലെ കാത്തുനിന്നു.

ഒൻപതുമണിയായതോടെ അമ്പിളിക്കു കിടക്കാൻ മേലെന്നായി. തള്ളവിരൽ മുതൽ സൂചികൊണ്ടു കുത്തുന്നതുപോലെ. പെട്ടെന്നു് ഇടനെഞ്ചിൽ നിന്നു് ആന്തൽ വന്നു എന്നാണു് അമ്പിളി പറഞ്ഞതു്. പെറാത്ത സുശീലയ്ക്കും അമ്മിണിക്കും കൂടി അമ്പിളിക്കൊപ്പം കിട്ടിയ പേറ്റുനോവായിരുന്നു അതു്. അമ്മിണി ഫ്ലാസ്കിൽ കട്ടൻചായ വാങ്ങാൻ പോയതായിരുന്നു. ചൂടുചായകൊണ്ടു് ചുണ്ടെങ്കിലും നനയ്ക്കു പെണ്ണേ എന്നു പറഞ്ഞാണു് പോയതു്. ആരും നോക്കുന്നില്ല. അമ്പിളി കൈവീശി.

അടുത്ത ചക്രക്കട്ടിലിൽ ഊഴം കാത്തു കിടന്ന സ്ത്രീയുടെ ഭർത്താവു് കണ്ടു. അയാൾ അടുത്തുവന്നു. അയാളുടെ മുഖം ഒരു പരിചയവുമില്ല. വേഗം വണ്ടിയുന്തുകയും നിരന്നു കിടന്ന ചക്രക്കട്ടിലുകളെ കടന്നു് പ്രസവമുറിയുടെ വാതിൽക്കൽ എത്തിക്കുകയും ചെയ്തു. വെപ്രാളത്തിൽ കാൽ രണ്ടുവശത്തേക്കും പോയതു് അയാൾ പിടിച്ചു നേരേയാക്കുകയും അലറിക്കരഞ്ഞപ്പോൾ നെറുകയിൽ തൊടുകയും ചെയ്തു. കണ്ടുവന്ന നഴ്സ് ‘ഇത്ര വേദന കൂടും വരെ വച്ചോണ്ടിരിക്കാൻ നിങ്ങൾക്കു തോന്നിയല്ലോ’ എന്നു് അയാളെ ചീത്തവിളിച്ചു് വണ്ടി അകത്തേക്കു് കൊണ്ടുപോയി.

കാരുണ്യത്തോടെ സംസാരിക്കുന്നവരൊക്കെ കാഷ്വാലിറ്റികളിലാണു്. ഏറ്റവും പരുഷമായി പറയുന്നവരേയും എല്ലാ തെറികളും മുട്ടില്ലാതെ വായിൽ വരുന്നവരേയുമാണു് പ്രസവ വാർഡുകളിലേക്കു് നിയമിക്കുക എന്നു് അമ്പിളി വലിയ അറിവുപോലെ അമ്മിണിയോടു പറഞ്ഞിരുന്നു. അവർക്കു് ഇതൊരു തല്ലുകൊട്ടേഷൻ പോലെയാണു്.

കാല് അകത്തെടീ… എന്ന പ്രയോഗത്തിനൊപ്പം ഭാർഗവൻ രാത്രി പറയുന്ന വാക്കുകളിൽ ഒന്നു കൂടി വന്നു. അമ്മയ്ക്കു് പണി കൊടുക്കുന്ന പുത്രന്മാരല്ല സാമൂഹിക വിപത്തു്, പുത്രിയെ പ്രാപിക്കുന്ന പുരുഷന്മാരാണെന്നു് അറിഞ്ഞൊരു തെറി മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നു് സുശീലയ്ക്കു് തോന്നിയിട്ടുണ്ടു്. വെകളി പിടിച്ചവർക്കും പേറെടുക്കാൻ നിൽക്കുന്നവർക്കുമൊന്നും അതിനു മാത്രമുള്ള ഭാവന ഉണ്ടായിട്ടില്ല.

ശ്വാസം ആഞ്ഞുപിടിച്ചു് തള്ളാൻ പറഞ്ഞിട്ടും എന്തോ വിലങ്ങിയതുപോലെ അമ്പിളിക്കു് അനങ്ങാൻ കഴിഞ്ഞില്ല. കുഞ്ഞു് ചവിട്ടിക്കുതിച്ചു പോരാൻ മാത്രം തല പുറത്തേക്കിട്ടല്ല കിടപ്പെന്നു് ഡോക്ടർക്കു് മനസ്സിലായി. പുറത്തേക്കുള്ള പാതിയാത്ര കഴിഞ്ഞ കുഞ്ഞുമായി ഇനി ശസ്ത്രക്രിയാ മുറിയിലേക്കു മാറ്റുന്നതും ഇടങ്ങേറാണു്. മോള് വിചാരിച്ചാലേ പറ്റൂ എന്നു് ഡോക്ടർ. അതൊരു പുരുഷ ഡോക്ടറാണു്. പ്രസവമെടുക്കുന്ന അപൂർവം പുരുഷ ഡോക്ടർമാരിൽ ഒരാൾ. ഡോക്ടർമാർക്കും നഴ്സുമാർക്കും സ്വാകാര്യ ഭാഗങ്ങൾ കണ്ടാൽ ഒന്നും തോന്നാൻ പാടുള്ളതല്ല. അവർ യന്ത്രഭാഗങ്ങൾ എന്നതുപോലെയാണല്ലോ ഓരോ അവയവത്തേയും കാണുകയും നട്ടും ബോൾട്ടും ഇട്ടെന്നതുപോലെ മുറുക്കുകയും ചെയ്യുന്നതു്.

നഴ്സുമാർ അമക്കി മൂളെടീ… എന്നു് പലമാനങ്ങളുള്ള തെറിക്കൊപ്പം വിളിച്ചുപറഞ്ഞു. ചരിഞ്ഞകട്ടിലിൽ അത്തിക്കാടു് നാഗയക്ഷിക്കു് നൂറുംപാലും നേർന്നു് സർവശക്തിയും എടുത്തു എന്നാണു് അമ്പിളിയുടെ പ്രസവത്തെക്കുറിച്ചുള്ള അവസാന ഓർമ.

ഉണരുമ്പോൾ അടുത്തു് കുഞ്ഞുണ്ടു്. അമ്മിണി അടുത്തും.

ഒരുപാടു് കഷ്ടപ്പെട്ടാണു് പുറത്തെടുത്തതെന്നു് ഡോക്ടർ പറഞ്ഞതായി അമ്മിണി അമ്പിളിയോടു പറഞ്ഞു. ആ മൂന്നുനാലു മണിക്കൂർ ഉണ്ടാക്കിയ ആഘാതത്തിൽ പ്രസവം കഴിഞ്ഞെത്തിയിട്ടും അമ്പിളി കിടപ്പുതന്നെയായിരുന്നു. ഇരുപത്തിയെട്ടിനു് കുഞ്ഞിനു് ചരടു കെട്ടണം, പേരിടണം എന്നു് അമ്മിണിയാണു് പറഞ്ഞതു്. ഭാർഗവൻ കുത്തുകല്ലു കേറി വരുന്നതു് അമ്മിണി മുറ്റത്തു നിന്നു കണ്ടു. പതിവുപോലെ കോളാമ്പി ശബ്ദത്തിലാണു് ചോദ്യം. ‘എന്നാ പേരാടി എന്റെ കൊച്ചിനു നീ ഇടുന്നതു് ’.

അമ്പിളി അതിനു കൊടുത്ത മറുപടിയാണു് അമ്മിണി അവളുടേതായി അവസാനം കേട്ടതു്.

‘കൊച്ചു് നിങ്ങടെയാണെന്നു് എന്താ ഉറപ്പു്.’

പതിവായി കേൾക്കാറുള്ളതുപോലെ ആ… എന്നൊരു അലർച്ച കേട്ടു. പെറ്റെണീറ്റു് ഇരുപത്തിയാറു ദിവസം മാത്രമായ ആ പെണ്ണിന്റെ തുണികൾ പതിവുപോലെ വലിച്ചുപൊട്ടിച്ചു് ഭാർഗവൻ കടന്നുകയറുകയായിരിക്കും എന്നേ അമ്മിണിക്കു തോന്നിയുള്ളു.

പത്തിരുപതുമിനിറ്റു കഴിഞ്ഞു് ഭാർഗവൻ വന്ന വേഗത്തിൽ കുത്തുകല്ലു് ഇറങ്ങിപ്പോകുന്നതു കണ്ടതോടെയാണു് ചെന്നു നോക്കുന്നതു്. മുറ്റത്തു് പുരത്തറേലേയ്ക്കു തലവച്ചു് കാലു നീട്ടിയിരിക്കുന്നതുപോലെ അമ്പിളി. കണ്ണുകൾ മിഴിഞ്ഞിരുന്നു. വായുടെ കോണിലൂടെ നുര ഒഴുകിയിരുന്നു. അരമണിക്കൂറിനുള്ളിൽ ഭാർഗവൻ ശവദാഹക്കാരുമായി എത്തി. വിക്രമനും തങ്കപ്പനും കല്യാണം നടത്തുന്നതുപോലെ ഉൽസാഹിച്ചു.

അവർ കൊണ്ടുവന്നു മുറ്റത്തുവച്ച ഇരുമ്പുപെട്ടിയിൽ നിറയെ ചിരട്ടകളും കരിയും. അതിനു മുകളിലേക്കു് അമ്പിളിയെ എടുത്തു കിടത്തി. അപ്പോഴേക്കും ഭാർഗവൻ മൂന്നു് ജവാൻ കൊണ്ടുവരികയും ഒരു ചരുവത്തിൽ ഒഴിച്ചു് വെള്ളം പകരുകയും ചെയ്തു. കപ്പുകൊണ്ടും ഗ്ളാസുകൊണ്ടും മുക്കി കുടിക്കുന്നതിനിടെ അവർ പെട്ടി മൂടി. ഭാർഗവൻ ഭാര്യയുടെ ചിതയ്ക്കു തീ കൊടുത്തു. മരിച്ചു് മണിക്കൂറൊന്നു തികയും മുൻപു് അമ്പിളി കത്താൻ തുടങ്ങി. പേറിനു ചോരപോയി ചത്തതാണെന്നു പിറ്റേന്നു ചോദിച്ച ഒന്നുരണ്ടുപേരോടു് ഭാർഗവൻ പറഞ്ഞു. പേറുകഴിഞ്ഞു് ഇരുപത്തിയാറാം നാളിലാണോ ചോരപോകുന്നതെന്നു് ആരും ചോദിച്ചില്ല.

പെരിയാർ ടീ കമ്പനി മാനേജിങ് ഡയറക്ടർ സ്ഥാനം രാജിവച്ചു ലണ്ടനിൽ പോയ ഭാർഗവന്റെയും ആ കമ്പനിയുടെ നടത്തിപ്പുകാരിയായ സുശീലയുടെയും മകളുടെ ജന്മത്തിലാണു് ഋദ്ധി കോളജ് അധ്യാപികയായതു്. അമേരിക്കയിൽ മാരിടൈം എൻജിനിയറിങ് പഠിക്കാൻ പോയി മുഷിഞ്ഞു് ഫിലോസഫിയിലേക്കു തിരിഞ്ഞതാണു്. ശരിക്കുള്ള ജന്മത്തിനും അതിൽ നിന്നുള്ള കപ്പൽ യാത്രയ്ക്കും എന്തായാലും തുടർച്ചകൾ ഋദ്ധിയിൽ ഉണ്ടായിക്കൊണ്ടേ ഇരുന്നു.

കടൽ ശാന്തമാണു്. ഇടയ്ക്കു പുളച്ചുവരുന്ന കടൽപ്പന്നികൾ, തിരണ്ടികൾ.

സ്രാവിനെ പേടിച്ചെന്നതുപോല വഴിതെറ്റി തിരയിൽ വന്ന ഒരു കടലാമ നൗകയുടെ അമരത്തു് കടലിലേക്കു നോക്കി ഇരുന്നു. വെള്ളത്തിൽ വൻമീനുകളുടെ അനക്കമില്ലാത്ത നിമിഷത്തിൽ ചാടാൻ കൊതിച്ചുള്ള ഇരിപ്പാണു്. ത്രയ മൺചട്ടിയിലേക്കു് അതിനെ തട്ടിയിട്ടു. അതിനു് എവിടെയെങ്കിലും അകപ്പെട്ടതായി തോന്നിയതേയില്ല. ഇതുവരെ കെണികൾ കണ്ടിട്ടില്ലാത്ത കടൽജന്മത്തിനു് ചട്ടിയും പുതിയൊരു കടലായി.

“അടടാ… ഭാർഗവൻ ഒന്നാന്തരം കമ്യൂണിസ്റ്റാടാവ്വേ…”

ദ്വാദശി നൗകയുടെ തട്ടിൽ കൈവീശി അടിച്ചു ചിരിക്കാൻ തുടങ്ങി.

“മേരി ബേൺസിനെ ഏംഗൽസ് കൂടെക്കൂട്ടി. കല്യാണമൊന്നും കഴിച്ചില്ലാരുന്നല്ലോ. ഉവ്വോ… ഇല്ല… ഭാർഗവൻ അമ്പിളിയെ കൂടെക്കൂട്ടി. മൂപ്പരും കല്യാണമൊന്നും കഴിച്ചില്ലാരുന്നല്ലോ… ഇല്ല… മേരി ബേൺസ് മരിച്ചപ്പോ ഏംഗൽസ് എന്തു ചെയ്തു. നേരേ പോയി അനിയത്തി ലിസി ബേൺസിനെ ഒപ്പം കൊണ്ടുവന്നു.”

ദ്വാദശി വലിച്ചുകീറുന്നതു സ്വന്തം ജീവിതമാണെങ്കിലും ഋദ്ധി രസിച്ചു കേട്ടു.

“അതുപോലെ ഭാർഗവനും പോയി സുശീലയെ സ്വന്തം ലിസി ബേൺസാക്കി.” ദ്വാദശി ഒരു നുള്ളു ലഹരിപോലും അടിക്കാതെ ഉത്തേജിത ആവുകയും നൗകയുടെ വശങ്ങളിൽ അടിക്കുകയും ചെയ്തു.

“ങാ… തീർന്നില്ലന്നേ… വീട്ടുകാര്യം നോക്കാൻ മേരി എല്ലനെ കൊണ്ടുവന്നു… ആരു്… നമ്മുടെ അമ്മിണി തന്നെ…” ദ്വാദശി ഒരു കുനുഷ്ടു് പറഞ്ഞ നിർവൃതിയിൽ ഒറ്റക്കണ്ണു് ഇറുക്കിയടച്ചു.

ത്രയ തിരകൊണ്ടുവന്ന കാക്കത്തിരണ്ടിയെ പൊള്ളിച്ചെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഋദ്ധി ഊറിച്ചിരിച്ചതേയുള്ളു. ദ്വാദശി ദൂരെ ഒരു കപ്പൽ പതാകയിലേക്കു കൈചൂണ്ടി. ത്രയ ബൈനോക്കുലർ എടുത്തു. ഋദ്ധിയും സൂക്ഷിച്ചു നോക്കി.

ഋദ്ധി:
“ആ കപ്പലിന്റെ വഴിയിൽ നിന്നു് നമ്മൾ മാറിപ്പോവുകയാണു്.”

കിഴക്കോട്ടു പോയിരുന്ന നൗക നാൽപ്പത്തിയഞ്ചു ഡിഗ്രി തിരിച്ചു് വടക്കോട്ടു്.

ത്രയ:
“അവർ ആഫ്രിക്കൻ കൊള്ളക്കാരാകും.”
ഋദ്ധി:
“ആഫ്രിക്കൻ കൊള്ളക്കാർക്കു് മുതലു് മതി. അതു നമ്മുടെ കയ്യിലില്ലെന്നു കാണുന്നതോടെ പൊയ്ക്കോളും. ഇതു ലൈസൻസുള്ള നാവികരാണു്. ആഴ്ചകളും മാസങ്ങളുമായി പെണ്ണുങ്ങളെ കാണാതെ വരുന്നവർ. ഓരോരുത്തരിലും പത്തു ഭാർഗവന്മാർ കിടപ്പുണ്ടാകും. അവർ നമ്മളെ അമ്പിളിയും സുശീലയും അമ്മിണിയുമാക്കും.”

“ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ നമുക്കു് ഇണചേരാൻ വികാരങ്ങളുണ്ടാവില്ലേ”: ത്രയ.

“ഹിപ്പപ്പൊട്ടാമാസ് മൂന്നാണ്ടിലൊരിക്കലാണു് ഇണചേരുന്നതു്”: ഋദ്ധി

“മനുഷ്യൻ അങ്ങനെയല്ല”: ത്രയ.

“ആരുപറഞ്ഞു?”: ഋദ്ധി.

“ഭക്ഷണവും ഇണചേരലും ആണു് നമ്മുടെ ആവശ്യങ്ങൾ”: ത്രയ.

“പശുവിനു് വച്ചുണ്ടാക്കാൻ കഴിയാത്തതുകൊണ്ടു് അതു പുല്ലു തിന്നുന്നു”: ഋദ്ധി.

“എനിക്കു മനസ്സിലാകുന്നില്ല”: ത്രയ.

“നമുക്കും മേഞ്ഞു പുല്ലു തിന്നാം. വിതയ്ക്കാതെയും, കൊയ്യാതെയും, മെതിക്കാതെയും, വയ്ക്കാതെയും കഴിയാം”: ഋദ്ധി.

“വീണ്ടും നിയാണ്ടർത്താൽ മനുഷ്യനാകാനാണു് നിന്റെ ക്ഷണം”: ത്രയ.

“ഒരു ബാധ്യതകളുമില്ലാത്തവർ. നമ്മൾ നവയുഗ മനുഷ്യർ”: ഋദ്ധി.

ദ്വാദശി:
“അവിടെ നമ്മൾ കടലാമയെ കളിക്കൂട്ടുകാരനാക്കും.”

ദ്വാദശിയുടെ കൈത്തണ്ടയിൽ അതു ചുണ്ടുമുട്ടിച്ചു. ദ്വാദശി വെള്ളിനിറമുള്ള ആ കടലാമയെ തട്ടിലേക്കിറക്കി വിട്ടു. അതു് പരിചയക്കേടൊന്നുമില്ലാതെ ഋദ്ധിയുടെ കാൽവിരൽത്തുമ്പിൽ മണത്തു.

“ആ എഴുപത്തിയഞ്ചു പേർ എവിടെ എത്തിയിട്ടുണ്ടാകും?”: ത്രയ.

“വീണ്ടും ഏതെങ്കിലും ജയിലിൽ”: ഋദ്ധി.

“അല്ലെങ്കിൽ വെടിയുണ്ടകളിൽ തീർന്നു കാണും”: ദ്വാദശി.

“ഇതു രണ്ടുമല്ലെങ്കിലോ?”: ത്രയ.

“സമുദ്ര വിഷം കലക്കി കൊന്നു് കടലിലിട്ടിട്ടുണ്ടാകും”: ദ്വാദശി.

“ദശയ്ക്കു കാശുണ്ടാക്കി ജീവിക്കാൻ വലിയ കൊതിയായിരുന്നു”: ദ്വാദശി.

“പെണ്ണുങ്ങളെ സമുദ്ര കൊണ്ടുപോയിട്ടുണ്ടാകും, കരയണയും വരെ കൊതി തീർക്കാൻ”: ത്രയ.

“പ്രഫഷനൽ കള്ളന്മാർ സ്വയംതൊഴിൽ തസ്കരരെ വാഴാൻ വിടില്ല”: ഋദ്ധി.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.