images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
മനഞ്ഞിൽ

ഈയിടെയായി ഋദ്ധി എന്ന ഞാൻ കുഴഞ്ഞുമറിയുകയാണു്.

നന്ദിനി എന്റെ ചെവിയിലേക്കു ചുണ്ടു ചേർത്തു.

“നീ ആണായിരുന്നെങ്കിൽ നമ്മൾ കല്യാണം കഴിക്കുമായിരുന്നോ?”

“പെണ്ണുങ്ങൾക്കും കല്യാണം കഴിക്കാം”: ഞാൻ.

“എനിക്കു് ആണിനൊപ്പം മതിയെന്നാണു് തോന്നുന്നതു്”: അവൾ.

“ഞാൻ ആലോചിച്ചിട്ടേയില്ല”: ഞാൻ.

“പെരുംനുണ”: അവൾ.

ഞാൻ മിണ്ടിയില്ല.

“വയസ്സറിയിക്കുന്ന പ്രായമെത്തുമ്പോൾ ഉള്ളിലെങ്കിലും ഒരുത്തനെ കാണാത്ത പെണ്ണുണ്ടാകില്ല”: അവൾ.

ഞാൻ മൗനം തുടരാൻ തീരുമാനിച്ചു. പക്ഷേ, ഉള്ളിൽ ഉത്തരം പുളച്ചുവന്നു:

“നിനക്കു് വിശ്വസനീയം എന്നു തോന്നുന്ന കാലത്തു മനസ്സിലാക്കു. ഞാൻ നമ്മുടെ പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞ ഈ രാത്രി വരെ എന്തു പഠിക്കണം എന്നു് ആലോചിച്ചിട്ടില്ല. ആരാകണം എന്നു് ചിന്തിച്ചിട്ടില്ല. എവിടെയൊക്കെ പോകണം എന്നു് സ്വപ്നം കണ്ടിട്ടില്ല. ഏതെങ്കിലും പുരുഷന്റെ പങ്കാളിയാകണോ എന്നു് ആലോചിച്ചിട്ടില്ല. ഏതെങ്കിലും സ്ത്രീയുടെ ഒപ്പമായാലോ എന്നു തുലനം ചെയ്തിട്ടില്ല. അമ്മ പോയാൽ എനിക്കാരു് എന്നു് ആലോചിച്ചിട്ടില്ല. സിസ്റ്റർ ഇല്ലെങ്കിൽ ഇനി എന്തു് എന്നു സങ്കല്പിച്ചിട്ടില്ല. വീടു കെട്ടണം എന്നു തോന്നിയിട്ടില്ല. വണ്ടി വാങ്ങാൻ മോഹമേയില്ല. അടുത്ത നിമിഷം എനിക്കു പച്ചവെള്ളം കുടിക്കാൻ തോന്നിയേക്കാം. ചിലപ്പോൾ എടുത്തുകുടിക്കുന്നതു ചൂടുവെള്ളവുമാകാം. അതിനടുത്ത നിമിഷത്തെക്കുറിച്ചു് ആധിയില്ലാതെ വളരാൻ പറ്റിയതാണു് എന്റെ മഹാഭാഗ്യം.”

ബിനോയി മൈതാനത്തു നിന്നു് പാചകപ്പുരയിലേക്കിറങ്ങുന്ന പടിയിൽ ഇരുന്നു.

ആൻസി പിന്നിലൂടെ വന്നു് തോളിൽ കയ്യിട്ടു് അടുത്തിരുന്നു.

ആൻസി:
“സുശീലയെ വിവാഹം കഴിക്കണം എന്നു് തോന്നിയിരുന്നില്ലേ?”
ബിനോയി:
“ഇല്ല.”
ആൻസി:
“പക്ഷേ, ഒപ്പം ശയിക്കുന്നതായി വിചാരിച്ചിട്ടുണ്ടു്.”
ബിനോയി:
“ഉണ്ടു്.”
ആൻസി:
“എനിക്കും പലരോടും തോന്നിയിട്ടുണ്ടു്.”
ബിനോയി:
“എന്താണു് എന്നെ സംശയിക്കാത്തതു്.”
ആൻസി:
“രാത്രി ആശുപത്രി ജോലിക്കു പോകുന്ന എന്നെ ഒരിക്കൽ പോലും വിളിച്ചു് എവിടെയാണെന്നു് തിരക്കാത്തതുകൊണ്ടു്.”

ബിനോയി കേൾവിക്കാരനായി.

ആൻസി:
രാത്രി ഒപ്പം ജോലിചെയ്യുന്ന നഴ്സുമാരെ ഓർക്കാപ്പുറത്തു് ഭർത്താക്കന്മാർ വിഡിയോ കോളിൽ വിളിക്കും. അവർക്കു് ഫോണിൽ മുഖം മാത്രം കണ്ടാൽപ്പോര. ഒപ്പം ആരൊക്കെയുണ്ടെന്നു് കൂടിയറിയണം. ഫോൺ പെണ്ണിനു് താലിയേക്കാൾ വലിയ മാരണമാണു്. എപ്പോഴും കൊണ്ടുനടക്കുകയും ലൊക്കേഷനുകൾ വിഡിയോ ആയി അറിയിക്കുകയും വേണം.

ബിനോയിക്കു ചിരി വന്നില്ല. പരസ്പരം പാസ്വേഡുകൾ അറിയാവുന്ന ഭാര്യയും ഭർത്താവുമാണോ ശരി? അതോ ഭാര്യയുടെ ഫോൺ ഭാര്യക്കും എന്റെ ഫോൺ എനിക്കും എന്നു് അതിർത്തി നിശ്ചയിച്ചു് സാമന്ത രാജ്യങ്ങളെ പരസ്പരം സ്വതന്ത്രരാക്കുന്നവരോ?

ആൻസി:
“സുശീല പരിഭ്രമത്തോടെ നിങ്ങളെ നോക്കിയ ആ നിമിഷമുണ്ടല്ലോ. എന്തൊരു കണ്ണാണു്. ഈ പുരുഷന്മാർ എന്താണു് കണ്ണുകൾ നോക്കി പ്രേമിക്കാത്തതു്. ശരീരത്തിൽ എന്തിരുന്നിട്ടാണു്.”
ബിനോയി:
“സുശീലയുടെ ഒരു കണ്ണിൽ കായലും മറുകണ്ണിൽ കടലുമാണു്.”

ആൻസി ബിനോയിയെ നോക്കി.

ബിനോയി:
“നിന്റെ കണ്ണുകൾ ഞാനിതുവരെ കണ്ടിട്ടില്ല.”

ആൻസി ബിനോയിയുടെ തോളിലേക്കു് തലചായ്ച്ചു.

ഋദ്ധിക്കും വലിയ സംശയം ബാക്കിയുണ്ടായിരുന്നു. കൂലിത്തല്ലുകാരനായ ഭാർഗവന്റെ ഭാര്യയായിരിക്കുന്ന ജന്മത്തിലാണോ, തടിപ്പണിക്കാരനായ ഭാർഗവന്റെ ഭാര്യയായിരിക്കുന്ന ജന്മത്തിലാണോ, തേയില കമ്പനി എംഡിയായിരുന്ന ഭാർഗവന്റെ ഭാര്യയായിരിക്കുന്ന ജന്മത്തിലാണോ സുശീല അഗമ്യഗമനത്തിനു സന്നദ്ധയാവുക?

‘മോഹിച്ചു കര കിടക്കുമ്പോൾ അടുക്കളപ്പണി കഴിയാത്ത മുഷിപ്പിൽ തിര അടുപ്പിൻപാദത്തിൽ തലചായ്ച്ചു് ഉറങ്ങുകയാകും. പാതിരാ കഴിയുമ്പോൾ അയ്യോ മറന്നല്ലോ എന്ന ആധിയിൽ വാരിക്കെട്ടി കരയിലേക്കുള്ള വരവുണ്ടു്. ആ കുളിരു മായും മുൻപു് അടുത്തതു്, പിന്നെയും പിന്നെയും പുലരിവരെ… നീയില്ലാതെ വയ്യെനിക്കെന്നു തിരയോടു വിതുമ്പാതിരിക്കാൻ ഏതു കരയ്ക്കാകും.’

നന്ദിനിയുടെ നോട്ടുപുസ്തകത്തിൽ നിന്നു് ആ കടലാസ് മാത്രം ഞാൻ കീറിയെടുത്തു. പന്ത്രണ്ടാം തരം കഴിയുന്നതിനു മൂന്നോ നാലോ ദിവസം മുൻപാണു്. കുടുംബിനിയാകാനാഗ്രഹിക്കുന്ന അവളെ ഓർക്കാനുള്ള കൗതുകത്തിനു് ചെയ്തതാണു്. ഇത്ര വലിയ ആഘാതം കടന്നുവന്നിട്ടും അവൾ ഒരു പുരുഷനൊപ്പം ജീവിക്കാൻ കൊതിച്ചു. പാതിരാവരെ അടുക്കള നോക്കുന്നതും പിന്നെ തളർച്ച വകവയ്ക്കാതെ ചെന്നുണർത്തി അവന്റെ അഭിനിവേശം തീർക്കുന്നതും അടുത്ത ദിവസവും എല്ലാം ഇതുപോലെ ആവർത്തിക്കുന്നതും അവൾക്കു മുഷിയില്ലെന്നു തീരുമാനിച്ചതായി തോന്നി. അതോ ഒരിക്കലും ഇനി കിട്ടില്ലെന്നു് ഉറപ്പിച്ച നല്ല ദാമ്പത്യത്തിനായി അവൾ വ്യഥാകണ്ട മോഹങ്ങളോ?

നന്ദിനിയും അമ്മയും അനിയനും മഠത്തിന്റെ മുറ്റത്തു് നിന്നു. അവർക്കു പോകാനായി ഒരു കാർ വന്നിട്ടുണ്ടു്. കാർ അയച്ചതു് അമ്മാവന്റെ മകനാണു്. അവൾ കൊടുത്ത കേസിൽ ശിക്ഷയനുഭവിക്കുന്ന ഒന്നാം പ്രതിയുടെ മകൻ. അമേരിക്കയിൽ താമസമാക്കിയ അവർ ഇവരേയും കൊണ്ടുപോവുകയാണു്.

സിസ്റ്റർ സന്ധ്യക്കു് അതു തീർത്തും ഉൾക്കൊള്ളാനായില്ല. ചതിക്കാനല്ലാതെ മറ്റെന്തിനാണു് എന്നു പറഞ്ഞുകൊണ്ടേ ഇരുന്നു. അത്ഭുതപ്പെടുത്തി തീർപ്പുണ്ടാക്കിയതു് സിസ്റ്റർ ഫിലോമിനയാണു്. ‘ഈ മഠത്തിൽ കിടന്നാൽ അവർക്കതു് ആയുഷ്കാല മരണമാണു്. ജന്മം മുഴുവൻ ചത്തുകൊണ്ടിരിക്കും. ഇതൊറ്റദിവസത്തേക്കാണെങ്കിലും അവരു് പോയി ജീവിക്കട്ടെ.’

നന്ദിനിയേക്കാൾ അഞ്ചോ ആറോ വയസ്സു മാത്രം കൂടുതലുള്ള വിവേക് രണ്ടാഴ്ച മുമ്പു വന്നു കാര്യങ്ങൾ തീർപ്പാക്കുമ്പോൾ വലിയ പക്വമതിയെപ്പോലെ തോന്നിച്ചു. ‘നിങ്ങൾ സംശയിക്കും എന്നറിയാം സിസ്റ്റർ. ഞാൻ ഇവരെ കൊണ്ടുപോകുന്നതു് ഇവിടെയുള്ളതുപോലെ സദാചാര വാഴ്ചയുള്ള നാട്ടിലേക്കല്ല. ഇവർക്കു സംഭവിച്ചതു് ഇവരുടെ തെറ്റായി ആരും കരുതാത്ത നാടാണു്. അതുമാത്രമാണു് ഞാൻ അവർക്കു കൊടുക്കുന്ന വിലാസം. എന്റെ അച്ഛൻ ചെയ്ത തെറ്റിനു പരിഹാരം ചെയ്യാനൊന്നും ഞാൻ വിചാരിച്ചാൽ നടപ്പില്ല. ഞാൻ കൊണ്ടുപോയതിന്റെ പേരിൽ അവർ അയാളോടു ക്ഷമിക്കാനും പോകുന്നില്ല. അയാൾ ഇവിടെ ജയിലിലും ഇവർ അവിടെ അയാളുടെ ഫ്ലാറ്റിലും ജീവിക്കട്ടെ എന്നേ കരുതിയുള്ളു.’

നന്ദിനി വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. ആ ദുരന്തം കഴിഞ്ഞു് അവൾ നേടിയെടുത്ത ധൈര്യവും കൂസലില്ലായ്മയുമൊക്കെ കുറച്ചായി കാണാനില്ലായിരുന്നു. പന്ത്രണ്ടാം ക്ലാസിൽ എത്തിയപ്പോഴേക്കും ഓരോ ചുവടും ഭയത്തോടെ വച്ചിരുന്ന പെണ്ണായിരുന്നു അവൾ. പിരിയാൻ നേരത്തു് ജുവൽ അവളോടു ചോദിച്ചു: “വിവേക് നിന്റെ മുറച്ചെറുക്കനാണോ?”

അപ്പോൾ മാത്രം അവൾ ഉണരുകയും “അല്ല എന്റെ കൂട്ടുകിടപ്പുകാരനാണു്” എന്നു പറഞ്ഞു നടന്നു പോവുകയും ചെയ്തു.

ജയിലിൽ കിടക്കുന്ന അച്ഛനു് ഒരു കത്തുപോലും അയയ്ക്കാതെയാണു് അവർ പോയതു്. അയാൾ പുറത്തിറങ്ങും വരെ ഇവർ എവിടെയുണ്ടെന്നു ചിലപ്പോൾ അറിഞ്ഞെന്നു വരില്ല.

നന്ദിനിയും അനിയനും പോകുന്ന ദിവസം എനിക്കു വിഷമമാകുമോ എന്നു് ഒരു സംശയമുണ്ടായിരുന്നു. ഒന്നും സംഭവിച്ചില്ല. വിമാനത്താവളത്തിൽ നിന്നു മടങ്ങും വഴി സിസ്റ്റർ ഒരു ഐസ്ക്രീം പാർലറിനു മുന്നിൽ ജീപ്പ് നിർത്തി. ഞാൻ വാങ്ങിവന്ന രണ്ടു പിസ്റ്റാഷ്യോ നട്സ് ക്രീം ഞങ്ങൾ വണ്ടിയിലിരുന്നു കഴിച്ചു. അതിനു ശേഷം കടൽത്തീരത്തേക്കു ജീപ്പിറക്കുകയും ഡ്രൈവ് ഇൻ ബീച്ചിലൂടെ അരമണിക്കൂർ വട്ടംചുറ്റുകയും ചെയ്തു. ജീപ്പിനുള്ളിലേക്കു തിരയടിച്ചു കയറാൻ സിസ്റ്റർ സന്ധ്യ കൂടുതൽ കൂടുതൽ കടലിനോടു് ചേർത്തു് ഓടിച്ചു. ഓരോ തിരയ്ക്കുമൊപ്പം ഞങ്ങൾ ചിരിക്കാൻ തുടങ്ങി.

സുശീല രാത്രി കയറിവരുമ്പോൾ ജുവൽ ഒന്നാം പടിയിൽ നിൽക്കുന്നു.

സുശീല താഴത്തെ പടിയിൽ തന്നെ നിന്നു. അവൻ ഇറങ്ങിവരികയും ‘അമ്മ…’ എന്നു ശബ്ദം താഴ്ത്തി പറഞ്ഞു് ബൈക്കിലേക്കു കയറുകയും ചെയ്തു. ഋദ്ധി മുറിക്കുള്ളിൽ നിന്നു വന്നു് ആദ്യത്തെ പടിയിൽ ഇരുന്നു. സുശീല പടികയറി അടുത്തു ചെന്നു് ഒപ്പം ഇരുന്നു. ഓഫിസിലെ നീണ്ട യോഗങ്ങളുടെ ക്ഷീണം ഉണ്ടായിരുന്നു. പപ്പി ഓടിവന്നു് തൊട്ടുതാഴെയുള്ള പടിയിൽ വാലാട്ടി കിടന്നു. ജംബോ ചത്ത ശേഷം മൂന്നാമത്തെ നായയാണു്. പോമറേനിയൻ മതി എന്നതു ഋദ്ധിയുടെ തീരുമാനം ആയിരുന്നു.

സുശീല:
“ജൂവൽ ഇവിടെ വരുന്നതു നിനക്കു പിന്നെയൊരു വിഷമമായി തോന്നരുതു്.”
ഋദ്ധി:
“ഈ നാട്ടുകാരേ ഓർത്താണോ അമ്മ അതു പറഞ്ഞതു്.”
സുശീല:
“ഈ നാട്ടുകാരെ ഞാനുണ്ടോ കാര്യമാക്കുന്നു?”
ഋദ്ധി:
“എന്നെ ബാധിക്കുമോ എന്നാണെങ്കിൽ അതു ജുവൽ വഴി ഒരിക്കലുമില്ല. അവനു് ഒന്നിനും ധൈര്യമില്ലാത്ത പോങ്ങനാണു്. സ്വന്തം ബൈക്ക് ചന്തയിലെ പാർക്കിങ് ഗ്രൗണ്ടിൽ വച്ചു് മറ്റൊരാളുടെ വണ്ടിയും ഹെൽമെറ്റും ജാക്കറ്റും വെച്ചു വന്നതാണു്. ഇങ്ങനെ വന്നാൽ ആരും തിരിച്ചറിയില്ലെന്നൊക്കെയാണു് വിചാരം. ഒളിസേവയ്ക്കു വന്നതാണോ എന്നു ഞാൻ ചോദിച്ചപ്പോൾ ഉള്ള കാറ്റും കൂടി പോയി ഇവിടെ ചുരുണ്ടിരിക്കുകയായിരുന്നു.”

സുശീലയ്ക്കു് ഋദ്ധിയെ ഒരു കാലത്തും സംശയം തോന്നിയിട്ടില്ല. അവൾ കണ്ണാടിപോലെ അകംകാണാവുന്ന കുട്ടിയാണു്. വിൻസന്റ് ഒരിക്കൽ ഇവിടെ കയറി വന്നപ്പോൾ അവൾ മുന്നിൽ വച്ചു തന്നെ പറയുകയും ചെയ്തു: “ഞാനുണ്ടു് എന്നു പേടിച്ചു് അങ്കിൾ പകൽ വരാതിരിക്കേണ്ട.”

ഋദ്ധി:
“ജുവലിനു് നന്ദിനിയോടു് വിഡിയോകോളിൽ സംസാരിക്കണം. ഇവൻ വിളിച്ചാൽ അവൾ ഫോൺ എടുക്കില്ല. എന്നെക്കൊണ്ടു വിളിപ്പിക്കാൻ വന്നതാണു്.”
സുശീല:
“ഈ നാടുതന്നെ വിട്ടുപോയ അവളെ ഇനിയും കിട്ടുമെന്നു് അവൻ കരുതുന്നുണ്ടോ?”
ഋദ്ധി:
“അമ്മയ്ക്കറിയില്ലേ ഇവിടുത്തെ ആൺപിള്ളേരു് ഇത്രയേ ഉള്ളൂവെന്നു്. ചെറുപ്പത്തിൽ തോന്നിയ ക്രേസിൽ പെട്ടുകിടക്കുന്ന പെമ്പിള്ളേരു് വീണാലല്ലാതെ ഇപ്പോഴത്തെ ആണുങ്ങൾക്കൊന്നും പിന്നയാരേം വീഴിക്കാനുള്ള സംഭവം കയ്യിലില്ല. ഓരോരുത്തർ കാണിക്കുന്ന കോപ്രായം കണ്ടു ഞങ്ങൾ ചിരിച്ചു കുഴമറിയും.”
സുശീല:
“നിന്റെ പരിപാടികൾ എന്നോടു പറയാനുള്ള സമയം ആയോ?”
ഋദ്ധി:
“മാരിടൈം എൻജിനിയറിങ്, മസാച്ചുസെറ്റ്സ്. സുശീലാമ്മ ഉണ്ടാക്കിവച്ച കാശു കുറേ ഞാനിറക്കും.”
സുശീല:
“നിന്റെ അച്ഛൻ വിചാരിച്ചിട്ടു് മുത്തച്ഛൻ ഉണ്ടാക്കിയ കാശു് കൊണ്ടുപോകാൻ പറ്റിയില്ല. പിന്നെയല്ലേ നീയ്.”

ഭാർഗവൻ മരിച്ചു എന്നു ലണ്ടനിൽ നിന്നു സന്ദേശം വന്ന ദിവസവും ഈ വീട്ടിൽ ഒന്നും സംഭവിച്ചില്ല. ഋദ്ധിയിൽ ഭാവമാറ്റം ഉണ്ടോ എന്നു് സുശീലയും സുശീലയ്ക്കു ഭാവമാറ്റം ഉണ്ടോ എന്നു ഋദ്ധിയും പരസ്പരം നോക്കി. അത്രമാത്രം. അരമണിക്കൂറിനടുത്തു കഴിഞ്ഞപ്പോൾ ഋദ്ധി തീൻമുറിയിൽ പോവുകയും രണ്ടു പ്ലേറ്റുകളിൽ ചപ്പാത്തിയും മീൻകറിയും എടുക്കുകയും സ്വീകരണമുറിയിൽ വന്നു് രണ്ടുപേരും ഒന്നിച്ചു കഴിക്കാൻ തുടങ്ങുകയും ചെയ്തു.

മകൾ ഉള്ള വീട്ടിലേക്കു് വിൻസന്റ് വരുന്നതിൽ ആദ്യമൊക്കെ സുശീലയ്ക്കു് വിഷമം തോന്നാതിരുന്നില്ല. അവളെ അതു് ഒട്ടും ബാധിക്കുന്നില്ല എന്നു മനസ്സിലായതോടെ ഹോട്ടൽ മുറികളെക്കുറിച്ചു് ആലോചിച്ചില്ല.

വിവാഹം കഴിക്കാൻ വിൻസന്റ് മൂന്നോ നാലോ തവണ താൽപര്യപ്പെട്ടതാണു്. വേണ്ടെന്നു സുശീല കർശനമായി പറഞ്ഞു. അതിലുള്ള കാരണം രാവിലെ നടക്കാൻ പോയപ്പോൾ അന്നമ്മയോടു് പറയുകയും ചെയ്തു. ‘ഇപ്പോൾ അയാൾ എന്റെ ആഗ്രഹങ്ങൾ സാധിച്ചുതരുന്ന പുരുഷനാണു്. വിവാഹം കഴിഞ്ഞാൽ അന്നുമുതൽ അയാൾക്കു ഞാൻ അടിമയാകും. ഇന്നു് അയാൾ മറ്റേതെങ്കിലും സ്ത്രീയുടെ ഒപ്പം പോയി വന്നാൽ എനിക്കതു പ്രശ്നമേയല്ല. എന്റെ ഒപ്പം ഇരിക്കുമ്പോൾ അയാൾ എന്നെ എങ്ങനെ കാണുന്നു എന്നേ നോക്കേണ്ടതുള്ളു. വിവാഹം കഴിഞ്ഞാൽ അയാൾ അങ്ങനെ ചെയ്താലും ഞാൻ ചിലപ്പോൾ താങ്ങും. പക്ഷേ, കുറ്റബോധംകൊണ്ടു് അയാൾക്കു് എന്റെ മുന്നിൽ വന്നു നിൽക്കാൻ കഴിയില്ല. ഭാർഗവന്റെ പരസ്ത്രീ യാത്രകളെ ഞാൻ എതിർത്തതല്ല അയാളെ പിരിയാൻ കാരണം. അയാളെ ഞാനെന്ന സ്ത്രീ ഒട്ടും ഉണർത്തിയില്ല. അയാൾക്കു് എന്നേ ആവശ്യമേ ഇല്ലായിരുന്നു. സത്യത്തിൽ അയാൾക്കു് ഒരു സ്ത്രീയേയും വേണ്ടിയിരുന്നില്ല എന്നാണു് തോന്നിയതു്. ഒരു ഗ്ലാസ് മദ്യം കഴിഞ്ഞു് അടുത്തതു് എടുക്കുന്നതിനിടയിൽ പെൺശരീരങ്ങളിൽ കയറിപ്പോകുന്നതായിരുന്നു അയാളുടെ രതി. ഇങ്ങനെ കടന്നുപോകുന്ന പെൺശരീരങ്ങളുടെ കണക്കു പറയുമ്പോൾ ഗോൾഫ് ക്ലബിൽ അസൂയകൊള്ളുന്നവരുണ്ടാകും. അവരുടെ മുഖത്തെ വിസ്മയവും കേൾക്കാനുള്ള ആകാംക്ഷയും കാണുമ്പോൾ തോന്നുന്ന വൃഥാഭിമാനമായിരുന്നു അയാൾക്കു് ആകെ സംഭവിച്ച ഉദ്ധാരണം. ഇത്തരം പാഴിനെ ആറുവർഷം സഹിച്ച എനിക്കു തരണം പൊൻപണമെന്നു് ഞാൻ വിൻസന്റിനോടു് ഒരിക്കൽ പറഞ്ഞു. അയാൾ അതുശരിയാണു സുഷ് എന്നു പറഞ്ഞു് എന്റെ ശരീരത്തിൽ തൊടാൻ ഞാൻ അനുവദിക്കുന്നതും കാത്തു നിന്നു.

വിൻസന്റ് ഒരിക്കലും എന്നോടു പണം ചോദിച്ചില്ല. അയാൾക്കു് അതുകൊണ്ടു് എന്തെങ്കിലും ആവശ്യമുള്ളതായി തോന്നിയിരുന്നുമില്ല. എനിക്കു തൃപ്തിയാകുന്നതുവരെ അയാൾ കിടക്കയിൽ കൂടെ കിടക്കും. ചില ദിവസങ്ങളിൽ എനിക്കു തൃപ്തിയായില്ലേ എന്ന ആധിയിലോ മറ്റോ ഒരു മയക്കം കഴിഞ്ഞു് ഉണർന്നുവരികയും എന്നെ ഉണർത്താൻ അധ്വാനിക്കുകയും ചെയ്യും. അയാൾ അതൊരു ജീവകാരുണ്യ പ്രവർത്തനംപോലെ എന്നിൽ ആവർത്തിച്ചു.

ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ടു് വിൻസന്റിനൊപ്പമുള്ള സമയം ഞാൻ ആസ്വദിക്കുന്നുണ്ടോ എന്നു്. ഭാർഗവൻ വിവാഹം കഴിച്ചു് എന്റെ വീട്ടിലേക്കു വരികയായിരുന്നു. ഞാനായിരുന്നു അവിടെ അധികാരി. രാത്രി ഭാർഗവൻ എത്രയോ നേരത്തെ ഭക്ഷണം കഴിച്ചു് മുറിയിൽ എത്തും. കിടക്കയിൽ അയാൾ ആദ്യമായി അടുക്കളയിൽ കയറുന്ന പാചകക്കാരനെപ്പോലെ പരിഭ്രാന്തനാകും. ഉപ്പുമാവു വയ്ക്കാൻ ആദ്യം ഉപ്പാണോ വെള്ളമാണോ മാവാണോ വേണ്ടതെന്നറിയാതെ അയാൾ എല്ലാം കൂട്ടിക്കുഴച്ചുരുട്ടി തിന്നെന്നു നടിച്ചു കിടന്നുറങ്ങും. പുറത്തേക്കുള്ള യാത്രകളിൽ പോലും മറ്റുള്ളവരുടെ മുന്നിൽ ഞാനുള്ളപ്പോൾ വിയർത്തു. എന്റെ പേരു് ഓർമയിൽ കിട്ടാതെ അയാൾ പരിഭ്രാന്തനായ സമയമുണ്ടു്. ചെടിയറിയാതെ വണ്ടുവന്നു നടത്തിയ പരാഗമായിരുന്നു ഋദ്ധി. അതിനപ്പുറം ഞങ്ങൾക്കിടയിൽ ഒന്നും സംഭവിച്ചില്ല.’

ശരിക്കുള്ള അന്നമ്മ ശരിക്കുള്ള സുശീലയോടു് പണ്ടും പറഞ്ഞിട്ടുണ്ടു്. കാശുള്ള വീട്ടിലെ പെണ്ണുങ്ങൾക്കേ ആണിനോടു് വന്നു കിടക്കെടോന്നു പറയാൻ പറ്റത്തുള്ളൂ, ഗതിയില്ലാത്തോള് ചെന്നു കിടന്നുകൊടുത്തേ മതിയാകൂ എന്നു്.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.