ഭാർഗവൻ മീശയില്ലാതെ തടിപ്പണിക്കിറങ്ങിയ ദിവസം വിക്രമൻ മുന്നിൽ വന്നു് ‘ധോം ധോം…’ എന്നു് രണ്ടു ഭരതനാട്യ ചുവടുവച്ചു.
നാട്ടിൽ മീശയില്ലാത്തതു് ഡാൻസ് മാസ്റ്റർ കലാനടനം കലാധരനും കഥകളിവേഷക്കാരൻ കുട്ടിക്കൃഷ്ണനാശാനുമായിരുന്നു. കലാധരൻ നീളൻ ജുബായിട്ടു് നെറ്റിയിൽ ചന്ദനത്തിനുമുകളിൽ സിന്ദൂരക്കുറിയുമിട്ടു് കാശുള്ള വീടുകളിലെ പെൺകുട്ടികൾ വയസ്സറിയിക്കുന്നതുവരെ നൃത്തം പഠിപ്പിച്ചു സൈക്കിളിൽ നടന്നു. വയസ്സറിയിച്ചാൽ പിന്നാരും അവിടെ ചുവടുപഠിപ്പിക്കാൻ കലാധരൻമാഷെ വിളിച്ചില്ല. ശങ്കരൻകുട്ടിയാശാൻ കാലവർഷം കൊണ്ടു നാട്ടിൽ വന്നാൽ തുലാവർഷത്തിനേ പോകൂ. മേടത്തിൽ കൃഷ്ണന്റെ തിരുവോണം കഴിഞ്ഞാൽ ആശാന്റെ ഉത്സവങ്ങൾ തീരും. പിന്നെ ഇടവം ഒന്നുമുതൽ മഴകണ്ടു് ഉമ്മറത്തു കിടക്കും. മിഥുനവും കഴിഞ്ഞു കർക്കടകമായാൽ എണ്ണത്തോണി താഴെയിറക്കി എണ്ണകൂട്ടിയെടുത്തു ദിവസവും തിളപ്പിച്ചൊഴിച്ചു് തന്നെ കയറി കിടന്നോളും. കൂട്ടുതെറ്റുമെന്നു പറഞ്ഞു് ജാനകിയമ്മയെ അടുത്തുപോലും വിളിക്കില്ല. ഇടവത്തിൽ കേറിവരുമ്പോഴുള്ള കാശു് കർക്കടകത്തിലെ എണ്ണത്തോണിയിൽ തീരും. പിന്നെ അവതാരകൃഷ്ണൻ ശകുനിയാകും. തിരുവോണത്തിന്റെയന്നു് ഒന്നുകിൽ കിച്ചടിക്കു കടുകു് അരയാത്തതിനു് അല്ലെങ്കിൽ പ്രഥമനു് പാലു് തികയാത്തതിനു് ഇതു രണ്ടുമല്ലെങ്കിൽ മൂത്തവനോ ഇളയവനോ ഇലയിട്ട നേരത്തു് എത്താത്തിനു് വഴക്കുണ്ടാക്കി ഊണു പകുതിയാക്കി ഇല പടിഞ്ഞാറെക്കുഴിയിലിട്ടു് ചാരുകസേരയിൽ പോയി ഒരു കിടപ്പാണു്. അതു ചിങ്ങവും കന്നിയും തുടരും. മേടം മുതലുള്ള ഈ കാലത്തൊന്നും തൊടിയിലേക്കിറങ്ങുകയോ തെങ്ങിൻ ചുവട്ടിൽ ഒരു തൂമ്പയ്ക്കെങ്കിലും കിളയ്ക്കുകയോ, രണ്ടു കപ്പക്കമ്പു് കുത്തുകയോ, ഒരു കാച്ചിലു മാന്തിവയ്ക്കുകയോ ചേനയ്ക്കു കൂമ്പൽ കൂട്ടുകയോ ചെയ്യില്ല. അടുക്കളയിലേക്കു നടന്നുപോയി ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കുകയുമില്ല. എല്ലാം ഇരിക്കുന്നിടത്തു വരണം. ആ കിടപ്പു തുലാം പത്തൊന്നും ആകാൻ നിൽക്കില്ല. സംക്രാന്തി കഴിയുമ്പോൾ തുടങ്ങുന്ന വെപ്രാളം തുലാം രണ്ടോ മൂന്നോ ആകുമ്പോഴേക്കും ബാഗ് എടുത്തു് ആരോടും പറയാതെയുള്ള ഒരു പോക്കിലെത്തും. പിന്നെ മേടംവരെ കാണണമെങ്കിൽ ഏതെങ്കിലും കളിയോഗത്തിൽ ചെല്ലണം. ഈ രണ്ടു പേർക്കല്ലാതെ പിന്നൊരാണിനും മീശയില്ലാതെ കരേലു നടക്കാൻ ധൈര്യമില്ലായിരുന്നു. മീശമുളയ്ക്കാത്ത അറവുകാരൻ സേവ്യർ ഉള്ളരോമത്തിൽ എന്നും പെണ്ണുമ്പിള്ളേടെ കൺമഷിതേച്ചാ വരുന്നേന്നു് പറയാറുള്ളതു് പവിത്രനാണു്. ‘ധോം ധോം…’ തുള്ളിക്കഴിഞ്ഞു് വിക്രമൻ ഒരു ബീഡി എളിയിൽ നിന്നെടുത്തു് ചുണ്ടിൽവയ്ക്കുന്നതുവരെയേ ആ നർമം നിന്നുള്ളൂ. കൊമ്പൻമീശയുണ്ടായിരുന്ന ഭാർഗവനെ അതോടെ എല്ലാവരും മറക്കുകയും മീശയില്ലാ ഭാർഗവനെ മാത്രം കാണുകയും ചെയ്തു.
ഭാർഗവൻ തലയിലെ ചുമന്ന തോർത്തു് അഴിച്ചു് മടിയിലിട്ടു. നീലഷർട്ടിന്റെ കൈമടക്കി അതിൽ വച്ചിരുന്ന ചുക്കൊരെണ്ണം എടുത്തു് വായിലിട്ടു. സുശീല വന്നുകയറിയതിൽപ്പിന്നെ ഭാർഗവൻ വലിച്ചിട്ടുമില്ല, കുടിച്ചിട്ടുമില്ല. ഊതിക്കേറ്റുന്ന പുകയും തെകട്ടിവരുന്ന വാളും പെണ്ണുങ്ങളുടെ വായിൽത്തള്ളാനുള്ളതല്ലെന്നു് ഭാർഗവൻ നിലപാടു് എടുത്തിരുന്നു. തടികേറ്റുമ്പോ ചവച്ചു് ഇച്ചിരെ എരുവു് കേറ്റിയില്ലെങ്കിൽ ആയം കിട്ടുവേല. അതിനുള്ള മരുന്നാണു്. ഇപ്പോ വിക്രമൻ വലിക്കുമ്പോൾ ഉള്ളാന്തൽ തീർക്കാൻ ഭാർഗവൻ ചുക്കുകേറ്റും.
രാവിലെ തന്നെ നല്ല മഴക്കോളാണു്. മൂടിപ്പിടിച്ചു് കിടക്കുമ്പോ ആരെവിടെ തടിവെട്ടാനാണു്. ഇന്നും കൂടിയാകുമ്പോ പണികിട്ടിയിട്ടു് ദിവസം അഞ്ചാകും. ആരെങ്കിലും തീപ്പെട്ടി കമ്പനീലോട്ടു കൊടുക്കാനായി നാലു വട്ടയെങ്കിലും മറിച്ചാരുന്നേൽ ചുമന്നിട്ടാൽ ഇരുനൂറ്റിയൻപതു മേടിക്കാമായിരുന്നു. മഴക്കോള് കണ്ടിട്ടു് അതുപോലും നടക്കുന്ന ലക്ഷണമില്ല. ടേണിൽ വന്നു നിൽക്കാൻ തുടങ്ങീട്ടു തന്നെ ദിവസം മൂന്നായി. കുറച്ചുനേരംകൂടി നിന്നിട്ടുപോകാം എന്നു് വിക്രമനോടു് പറഞ്ഞു.
പിള്ളേരൊന്നുമില്ലാത്തതു കൊണ്ടു് വീട്ടിൽ ചെന്നാൽ എനിക്കു മോണിങ് ഷോ പറ്റുമെന്നു് വഷളൻചിരിയുമായി വിക്രമൻ. ഭാർഗവനു് ഋദ്ധിയുടെ ഉച്ചയുറക്ക സമയത്തു് മാറ്റിനി കളിക്കാനേ പറ്റൂ എന്നു് തടികേറ്റാനുള്ള ആക്കത്തിനിടെ ഒരിക്കൽ വിക്രമൻ പറഞ്ഞതു് നാടുനീളെ പാട്ടായിരുന്നു. വിക്രമൻ ഉച്ചയ്ക്കു വീട്ടിലേക്കു പോകുമ്പോഴൊക്കെ ചിലരെങ്കിലും മാറ്റിനിക്കായിരിക്കും എന്നു പറയാനും തുടങ്ങി.
അതുകേൾക്കുന്നതു ഭാർഗവനു് ഇഷ്ടമായിരുന്നു.
പെണ്ണുകെട്ടുന്നതു് സെക്കൻഡ് ഷോയ്ക്കു വേണ്ടിയാണെന്നു് ആരു കണ്ടുപിടിച്ചതാടാവേ എന്നു് സുശീലയോടു് കെട്ടുകഴിഞ്ഞു മൂന്നാംപൊക്കം തന്നെ ചോദിച്ചിട്ടുണ്ടു്. പകലിതൊക്കെ കാണാനല്ലെങ്കിൽ പിന്നെന്തിനാണെന്നു പറഞ്ഞു അഴിച്ചുനിർത്തിയപ്പോഴാണു് സുശീലയ്ക്കു് ആദ്യമായിട്ടു രസം കയറിയതു്. ആദ്യരണ്ടു രാത്രീലും രണ്ടാളും ആകെ പേടിച്ചുവിറച്ചു് എന്താ വേണ്ടേ എന്നറിയാതെ കഷ്ടപ്പെടുകയായിരുന്നു. കാർന്നോമ്മാരില്ലാത്ത വീടങ്ങനെ മാറ്റിനികളുടേതായി. രാത്രിയിൽ പലപ്പോഴും അവർ ഇറുക്കിപ്പിടിച്ചു് കിടക്കാറേ ഉള്ളൂ. പിടിച്ചുമാറ്റാൻ ആർക്കാണു് ഊരുള്ളതെന്നു വെല്ലുവിളിക്കുന്നതുപോലുള്ള ആ കിടപ്പിൽ എപ്പോഴും ഭാർഗവന്റെ വലംകയ്യിൽ സുശീലയുടെ തലയുണ്ടാകും.
മഴയിപ്പോ പെയ്യുമെന്നു പറഞ്ഞതേയുള്ളു. കൊട്ടിപ്പാടി പെയ്യാൻ തുടങ്ങി. നടന്നുതുടങ്ങിയ വിക്രമൻ അതിലും വേഗം തിരിച്ചോടിവന്നു മൂപ്പരുപീടികേലെ തടിത്തട്ടിൽ കേറി കുത്തിയിരുന്നു തലതോർത്തി ഒരു ബീഡിക്കു തീകൊടുത്തു. ഭാർഗവൻ തട്ടുതൂക്കുന്ന ചങ്ങലേപ്പിടിച്ചു പടിഞ്ഞാട്ടു നോക്കി. കൃഷ്ണൻ മൂപ്പരു് ഇന്നെന്തോ കടതുറക്കാൻ വന്നിട്ടില്ല. മലയ്ക്കപ്പുറം മുഴുവൻ കോടപോലൊണു്. അതു പെയ്തു തീരുമ്പോഴേക്കും ഇന്നത്തേക്കു നേരം കെടുമെന്നു തോന്നി.
പെയ്ത്തു കണ്ടുനിൽക്കുമ്പോഴാണു് ആദ്യത്തെ കാറ്റുവന്നതു്. വടക്കേപ്പാട്ടെ കൊന്നത്തെങ്ങൊരെണ്ണം അപ്പൂപ്പന്മാരുടെ പല്ലുപോലെ ആടി താഴേക്കു പോകുന്നതുകണ്ടു. കൊഴപ്പമാണല്ലോടാവ്വേ… എന്നു് വിക്രമൻ അടുത്ത ബീഡിക്കു തീക്കൊള്ളിയുരച്ചു. നാലു കൊള്ളി ചീറ്റിപ്പോയേപ്പിന്നെയാണു് ഒരെണ്ണത്തിനു തീ പിടിച്ചതു്. അതൊട്ടു് ബീഡിലോട്ടു പകരാനും പറ്റീല്ല. അപ്പോഴുണ്ടു് മലമുകളീന്നൊരു മുഴക്കം.
കുഴപ്പം തന്നെയാടാവ്വേ… ന്നു പറഞ്ഞു് ഭാർഗവൻ ആദ്യം മഴയത്തോട്ടു ചാടി. വിക്രമന്റെ ആദ്യത്തെ ചുവടിൽ തന്നെ കാലൊന്നു മടങ്ങി. അതോടെ ഒക്കക്കാലിൽ ഓടാൻ തുടങ്ങി. മലമേലേ മുഴക്കം കേൾക്കാൻ പറ്റുന്നതു തന്നെ അപൂർവമാണു്. പലപ്പോഴും പൊട്ടിയൊഴുകി ഉരുള് പുരയെടുത്തുപോകുമ്പോഴേ അറിയാറുള്ളു. ഭാർഗവൻ അവിടെ താമസം തുടങ്ങിയേപ്പിന്നെ ഇരുപത്തിരണ്ടു വർഷത്തിനിടയിൽ നാലുരുളായി നാലുവഴിക്കുപോകുന്നു. അഞ്ചുപേരേ കൊണ്ടുപോവുകേം ചെയ്തു. മുഴക്കം കേട്ടാൽ അപ്പോൾ വീടു കാലിയാക്കി മലകാണാൻ പറ്റുന്ന എവിടെങ്കിലും പോയി നിൽക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നോക്കിനിന്നപ്പോൾ ഉരുളുവരുന്ന കണ്ടവരാണു് അവരിൽ പലരും. എന്നിട്ടും രക്ഷിക്കാൻ പറ്റാതെ അഞ്ചെണ്ണം പോയതു് ആരും മുഴക്കം കേൾക്കാത്തപ്പോൾ വന്നതിലായിരുന്നു.
ഭാർഗവൻ ആദ്യം ഋദ്ധിയെ അല്ല എടുത്തതു്. സുശീലയെ കയ്യേപ്പിടിച്ചു മുറ്റത്തിറക്കുകയായിരുന്നു. പിന്നെ ഋദ്ധിയെ എടുത്തു് ഓടി. അപ്പോഴേക്കും കിതച്ചുവന്ന വിക്രമൻ അമ്മിണിയെ കൂട്ടി കുത്തുകല്ലുകേറി റോഡിലെത്തി. കുടിക്കാരെല്ലാം റോഡിൽകയറി പുതച്ച മുണ്ടു തന്നെ തലേലിട്ടു നിക്കുമ്പോൾ പിന്നെയും മുഴക്കം. അതോടെ ഇറങ്ങാൻ മാത്രമുണ്ടോ എന്നു സംശയിച്ചവരും വീടുവിട്ടു റോഡിലോട്ടു കേറി.
അങ്ങനെ നിൽക്കുമ്പോഴാണു് ഋദ്ധി അച്ഛനോടു് പറഞ്ഞതു്—കുട്ടിമാളു എന്നു്.
കുട്ടിമാളു പശുക്കുട്ടിയാണു്. ഉരുള് പൊട്ടുവൊന്നുമില്ലായിരിക്കും. പൊട്ടിയാലും ഇങ്ങോടൊട്ടു വരണമെന്നുമില്ല. ഇനിയെങ്ങാനും വന്നു വീടെടുത്താൽ പിന്നെ കുട്ടിമാളൂനെയോർത്തു് സങ്കടമാകും. ഭാർഗവൻ മോളെ സുശീലയ്ക്കു കൊടുത്തിട്ടു പിച്ചാത്തി എളീന്നെടുത്തു കയ്യിൽ പിടിച്ചു് ഒരോട്ടമായിരുന്നു. ആരും തടയുകയോ, പോകേണ്ടാ എന്നു പറയുകയോ ചെയ്തില്ല. പേടിച്ചിറങ്ങി ഇങ്ങനെ എത്രവട്ടം നിന്നേക്കുന്നു. അപ്പോഴൊന്നും ഒരു ഉരുളും വന്നിട്ടില്ല. ആ പശൂനേ എന്നാലും മറന്നുപോയല്ലോ എന്നു് ജാനുവമ്മ കുത്തുവാക്കുപോലെ സുശീലയോടു പറയുകയും ചെയ്തു. ഭാർഗവൻ ചെയ്യേണ്ട പണിക്കു തന്നെ പോയി എന്നു് കണക്കുകൂട്ടി നിൽക്കുകയായിരുന്നു എല്ലാവരും. അല്ലാതെ അതിലെന്തേലും അവിവേകമുള്ളതായി ആർക്കും തോന്നിയില്ല.
പെട്ടെന്നാണു് വടക്കേപ്പാട്ടെ തട്ടിൻപുറത്തു് വല്ലത്തിൽകൊണ്ടുപോയി തേങ്ങമറിക്കുന്നതുപോലുള്ള ശബ്ദംകേട്ടതു്.
പൊട്ടില്ലോടാവ്വേ… ന്നു് ആദ്യം പറഞ്ഞതു് സേവ്യറാണു്. ഉരുളുവരുമ്പോ ഓടിമാറാൻ നിയമമൊന്നുമില്ല. ചുമ്മാ ഓടുക തന്നെ. നിന്നവർ രണ്ടുവഴിക്കും ഓടി. ഒന്നറച്ചുനിന്ന സുശീലയെ വലിച്ചോടിയതു് ജാനുവമ്മയാണു്. അമ്മിണി ഒറ്റക്കാലേൽ ഓടാൻ കഷ്ടപ്പെട്ട വിക്രമനെ താങ്ങി ഏറ്റവും പിന്നിലായിരുന്നു.
മൂന്നുമിനിറ്റൊക്കെയേ ഓടിക്കാണുകയുള്ളൂ. ഇടമുടക്കിത്തോടു് അപ്പോഴേക്കും കണിയാർ പുഴപോലെ വലുതായി അവരെ കടന്നുപോകാൻ തുടങ്ങി. റോഡും പുഴയാകാൻ തുടങ്ങിയതോടെ എല്ലാവരും പള്ളിമുറ്റത്തേക്കു് ഓടിക്കയറി. സുശീല പടപടാന്നു് ഉള്ളിടിച്ചു നിന്നു.
- സേവ്യർ പറഞ്ഞു:
- “നീ കെടന്നു പെടയ്ക്കാതെ. അവൻ കന്നിനേംകൊണ്ടു വരും,”
- ജാനു:
- “പൊട്ടീന്നുവച്ചു് അതു നമ്മടെ വീടിനു മോളിക്കോടയാണെന്നൊന്നും വിചാരിക്കണ്ട. അവനിപ്പോൾ വരും.”
വിക്രമനു് ഇരുപ്പുറച്ചില്ല. തൊത്തിക്കാലുമായി റോഡിലേക്കിറങ്ങി. പത്താംവയസ്സിൽ വീടുവിട്ടിറങ്ങി കവലയിൽ വന്ന ഭാർഗവനെ കൂടെക്കൂട്ടി നടക്കാൻ തുടങ്ങിയതാണു്. പിന്നെ അവനില്ലാതെ ഇങ്ങനെ അഞ്ചുമിനിറ്റ് ഉണ്ടായിട്ടില്ല. രണ്ടുവീട്ടിൽ കിടക്കുമ്പോൾ പോലും പരസ്പരം ചുമയ്ക്കുന്ന ശബ്ദം കേട്ടു് ചുക്കുകാപ്പീം കൊണ്ടു് പോകുന്നോരാണു്. പത്തടി തികച്ചു നടക്കും മുമ്പു് വിക്രമനു് ഒരു കാര്യമനസ്സിലായി. ഉരുളു വന്നിരിക്കുന്നതു് ആ രണ്ടുവീടുകളുടെ വഴിക്കാണെന്നു്. അങ്ങോടിറങ്ങാൻ തുടങ്ങുമ്പോഴേക്കും ഫിലിപ്പോസച്ചൻ വന്നു് വട്ടംപിടിക്കുകയും പള്ളിമേടയിലേക്കു കൊണ്ടുപോവുകയും ചെയ്തു.
അവിടെ കയറ്റി ഇരുത്തിയിട്ടു് അച്ചൻ നോക്കാൻ പറഞ്ഞു. ഭാർഗവന്റെയും വിക്രമന്റെയും ജാനുവിന്റെയും വീടുകൾ നിന്നിടം ഒരു ചുവന്ന ചാലാണു്. ആ വരവു് അച്ചൻ പള്ളിമേടയിൽ നിന്നു കണ്ടിരുന്നു. വിക്രമൻ ഇരുമ്പുകസേരയിൽ തലപിന്നോട്ടടിച്ചു കരഞ്ഞു. ഫിലിപ്പോസച്ചൻ ഒന്നും പറയാനാകാതെ നിന്നു. ഭാർഗവൻ പോകുന്നതു് അച്ചൻ കണ്ടതാണു്. പിന്നൊരു നിമിഷംകഴിഞ്ഞു കോട പോയി കാഴ്ച തെളിയാൻ.
നാലാംപൊക്കമാണു് മണ്ണിനടീന്നു് ഭാർഗവനെ കിട്ടിയതു്. കയ്യിൽ കയറിന്റെ അറ്റമുണ്ടായിരുന്നു. പശുക്കുട്ടിയെ ആദ്യ ദിവസം തന്നെ തോടൊഴികിയിറങ്ങിപ്പോയ വാഴത്തോട്ടത്തിൽ വയർചീർത്തു് കണ്ടെത്തിയിരുന്നു.
നാലാം ദിവസം സുശീല പള്ളിത്തിണ്ണയിൽ അന്നിട്ട അതേ വേഷത്തിൽ ഇരുന്നു. ഋദ്ധി അമ്മയുടെ മടിയിൽ തലവച്ചു കിടന്നു. കുഴിച്ചിടണ്ട, അവരുടെ രീതിക്കു് പള്ളിമുറ്റത്തു തന്നെ കത്തിക്കാം എന്നു് ഫിലിപ്പോസച്ചനാണു് പറഞ്ഞതു്. ചിത തീരുന്നതിനു മുൻപു് ഒരു ജീപ്പുവന്നു. അതിൽ നിന്നു് ഇറങ്ങിവന്നു് സിസ്റ്റർ സന്ധ്യ സുശീലയുടെ തോളത്തുപിടിച്ചു. ഋദ്ധി അന്നുമുതൽ സിസ്റ്റർ സന്ധ്യയുടെ എളിയിൽ ഇരിക്കാൻ തുടങ്ങി. അമ്മ ക്രിസ്തുജയന്തി ആശുപത്രിയിലെ അറ്റൻഡറുമായി.
എംഎൽഎ ടി. എൻ. തോമസ് കൊടുത്ത നിവേദനത്തിലാണു് ഋദ്ധിക്കു പഠിത്തം തീരും വരെ മാസം ആയിരം രൂപ കൊടുക്കാൻ സർക്കാർ ഉത്തരവിട്ടതു്. ഉരുളിൽ വീടും അച്ഛനും പോയതിനു് കിട്ടിയ പ്രതിഫലം.
അമ്മ പിന്നെ ഒരിക്കലും പഴയതുപോലെയായില്ല. എപ്പോഴും ഒരു മഴ പെയ്യാൻ നിൽക്കുന്ന ഭാവമാണു്. ഋദ്ധിയോടു പോലും കാര്യമായി ഒന്നും പറഞ്ഞില്ല. രാവിലെ മഠത്തിൽ നിന്നു നടന്നു് ആശുപത്രിയിലേക്കു്. അവിടെ ചെന്നു് സ്ട്രച്ചറുകൾക്കു് അടുത്തിട്ട കസേരയിൽ ഇരിക്കും. കാഷ്വാലിറ്റിയുടെ മുറ്റത്തേക്കു് ലൈറ്റിട്ടു് വരുന്ന ഓരോ വണ്ടിയുടെ അടുത്തേക്കും സ്ട്രച്ചർ ഉരുട്ടും. അപ്പോഴേക്കും സെക്യൂരിറ്റി ഗോപാലനും വരും. രണ്ടുപേരും ചേർന്നു് കാഷ്വാലിറ്റിയിൽ എത്തിക്കും. ചിലപ്പോൾ അവിടെ നിന്നു് ഓപ്പറേഷൻ തിയറ്ററിലേക്കു്. മറ്റുചിലപ്പോൾ മോർച്ചറിയിലേക്കു്. മോർച്ചറിയിലേക്കുള്ള ഇടനാഴിയിൽ വച്ചു് ഒരിക്കൽ മാത്രം ഗോപാലൻ ഒന്നു് തൊടാൻ നോക്കി. അന്നു് വണ്ടിയവിടെ ഇട്ടിട്ടുപോന്ന സുശീലയോടു് കരഞ്ഞുകാലുപിടിച്ചു് ഇനിയുണ്ടാകില്ലെന്നു ഗോപാലൻ പറഞ്ഞു. പിന്നെ നിവൃത്തിയുള്ളപ്പോഴെല്ലാം സുശീല ഇല്ലാത്ത ഷിഫ്റ്റിൽ ഗോപാലൻ കയറി. അഥവാ സുശീലയുള്ള ഷിഫ്റ്റിൽ വന്നുപെട്ടാൽ അയാൾ എപ്പോഴും ഭയന്നു് മാറി നിന്നു.
ഋദ്ധി പഠിക്കുന്നുണ്ടെന്നോ, സ്കൂളിൽ പോവുകയാണെന്നോ ഇക്കഥയിലെ സുശീല ഓർത്തതേയില്ല. സർക്കാർ വെച്ചുകൊടുത്ത വീട്ടിൽ താമസിക്കുമ്പോഴും അവൾ മഠത്തിലെ കുട്ടിയായിരുന്നു. എന്നിട്ടും പതിനെട്ടാം വയസ്സിലെ ആ വിധിക്കു മാത്രം മാറ്റമുണ്ടായില്ല.