കിട്ടാത്ത കുടുംബസ്വത്തിനെ ചൊല്ലി അച്ഛനോടുള്ള ബന്ധുക്കളുടെ വെറുപ്പിന്റെ ആഴം സാവിത്രിക്കുട്ടി അറിയുന്നതു് വളരെ വർഷങ്ങൾക്കു ശേഷമാണു്.
തന്റെ മുപ്പതാമത്തെ വയസ്സിലാണു് സാവിത്രിക്കുട്ടി തന്റെ കൊച്ചച്ഛനെ കാണുന്നതു്. അതിനുമുൻപു്, കൊച്ചിലെ പോലും തങ്ങളുടെ വീട്ടിൽ വന്നതായി ഓർമ്മയിലില്ല. അവരുടെ നാട്ടിൽ ഒരിക്കലെങ്ങാണ്ടു് പോയ സമയത്തും കണ്ടിട്ടില്ല. സാവിത്രിക്കുട്ടി ജോലി ചെയ്യുന്ന പട്ടണത്തിലെ ആഫീസിൽ ഒരു ദിവസം ഉച്ചയാകാറായപ്പോൾ പ്യൂൺ വന്നു പറഞ്ഞു:
‘ഒരാൾ കാണാൻ വന്നിട്ടുണ്ടു്.’ ആരാണെന്നു പറഞ്ഞില്ല. പക്ഷേ, സാറിന്റെ പേരു പറഞ്ഞു. ‘അവളിവിടല്ലേ ജോലി ചെയ്യുന്നേ’ ന്നും ചോദിച്ചു.
ഒരുപക്ഷേ, ഭർത്താവിന്റെ നാട്ടിൽ നിന്നു് ബന്ധുക്കളാവും. അല്ലാതാരാ തന്നെക്കാണാൻ വരാൻ! പക്ഷേ, അതാണെങ്കിൽ ഭർത്താവിനെയല്ലേ അന്വേഷിക്കുക?
താഴെയിറങ്ങിച്ചെന്നു, ഒരു അപരിചിതൻ… ക്ഷീണിതനാണു്, മുഷിഞ്ഞവേഷം; അറുപതു എഴുപതു വയസ്സു പ്രായം തോന്നും…
‘ആരാ മനസ്സിലായില്ല?’
‘ഞാൻ നിന്റെ കൊച്ചച്ഛൻ… നിന്റെ ആഫീസ് കണ്ടുപിടിക്കാൻ വിഷമമൊന്നുമുണ്ടായില്ല… ട്രെയിൻ ഒത്തിരി ലേറ്റായി, മദ്രാസിൽ നിന്നാ. ഒന്നും കഴിച്ചില്ല.’ അദ്ദേഹം പറഞ്ഞു.
‘ഒരുമിനിട്ടു്, ഞാനിതാ വന്നൂ.’ അത്രയും പറഞ്ഞു് മുകളിലത്തെ ആഫീസ് മുറിയിലേക്കു പോയി. സാവിത്രിക്കുട്ടി ഭർത്താവിനു ഫോൺ ചെയ്തു:
‘ഒരു ആട്ടോറിക്ഷ വിളിച്ചു് ഉടനിങ്ങു പോരേ… ഉച്ചയ്ക്കത്തേക്കു് ഹാഫ്ഡേ ലീവെടുത്തോളൂ. പേടിക്കണ്ട, ഒരു വിരുന്നുകാരനുണ്ടു്. വീട്ടിൽ പോണം.’
പത്തുമിനിട്ടിനകം സാവിത്രിക്കുട്ടിയുടെ ഭർത്താവെത്തി: ആട്ടോ വെയ്റ്റു ചെയ്യാൻ പറയുമ്പോഴേക്കും സാവിത്രിക്കുട്ടിയും. സാവിത്രിക്കുട്ടി കൊച്ചച്ഛനോടു് ഭർത്താവിനെ ചൂണ്ടി പരിചയപ്പെടുത്താൻ തുടങ്ങുമ്പോഴേക്കും: ‘വേണൂ ഞാൻ സാവിത്രീടെ കൊച്ചച്ഛൻ… ഇതുവരെ ഇങ്ങോട്ടുവരാനും പരിചയപ്പെടാനും സാധിച്ചില്ല… അല്ല നിങ്ങളും അങ്ങോട്ടൊന്നും വന്നില്ലാ…’
സാവിത്രിക്കുട്ടിയുടെ മനസ്സിൽ വേദനയുടെ തിരമാലകളുയർന്നു. ചിരിക്കാൻ ശ്രമിച്ചെങ്കിലും അതു ചിരിയായില്ല… സാവിത്രിക്കുട്ടിയുടെ ഭർത്താവിനു് നന്നായി ചിരിക്കാനറിയാം… പുഞ്ചിരിയോടെ കൊച്ചച്ഛന്റെ കൈപിടിച്ചമർത്തി:
‘അതൊന്നും സാരമില്ല കൊച്ചച്ഛാ… ഇപ്പളെങ്കിലും കാണാൻ പറ്റിയല്ലോ.’
കൊച്ചച്ഛനു തൃപ്തിയായി… മകളേക്കാൾ നല്ലവൻ മരുമകൻ! കൊച്ചച്ഛനും മരുമകനുമായി വീടെത്തുംവരെ തമാശകളും ആ പട്ടണത്തിൽ കാണാനുള്ള കാഴ്ചകളുടെ വിവരണങ്ങളുമായി ഒരുപാടടുത്തു. അത്രയും സമയം സാവിത്രി നിശ്ശബ്ദയായിരുന്നുവെന്നതു് ആർക്കും ഒരു പ്രശ്നമേയല്ലായിരുന്നു. സാവിത്രിക്കുട്ടിക്കും അതു് അനുഗ്രഹമായി…
പറയാൻ വാക്കുകളില്ലായിരുന്നു, കുടിച്ചുവറ്റിച്ച കണ്ണുനീരിന്റെ ചവർപ്പുകൾ ആരുമറിഞ്ഞിട്ടില്ല, അല്ലെങ്കിൽ അറിയേണ്ട ആവശ്യമില്ല… ‘നല്ല ജോലി, നല്ല ഭർത്താവു്, നല്ല കുട്ടികൾ… അഹങ്കാരിയാണവൾ. പിന്നെ വീട്ടുകാരെ നോക്കുന്നതു്… അതവളുടെ ഔദാര്യം…’
ആരൊക്കെയോ എവിടൊക്കെയോ എത്തിച്ച നല്ല വാർത്തകൾ! സാവിത്രിക്കുട്ടി ചുമക്കുന്ന ഉത്തരവാദിത്വങ്ങളുടെ ഭാരം ആർക്കാണു് അലോസരമുണ്ടാക്കിയതെന്നു് അവൾക്കറിയില്ല… സാരമില്ല. വേദനകളുടെ മഹാസമുദ്രത്തിലേക്കാണു് സാവിത്രിക്കുട്ടിയുടെ കൗമാരം കാലൂന്നിയതു്… ഏഴുസമുദ്രങ്ങളും നീന്തിക്കയറി… പിന്നെ ഇതാണോ വലിയ കാര്യം!
വീട്ടിലെത്തിയതും സാവിത്രിക്കുട്ടി ഉത്സാഹത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞു. ആദ്യമായി വീട്ടിലെത്തിയ തന്റെ കൊച്ചച്ഛനെ ആഘോഷമായി സത്കരിച്ചു… മക്കൾ സ്ക്കൂൾ വിട്ടെത്തിയപ്പോൾ സാവിത്രിക്കുട്ടി പറഞ്ഞു: ‘ഇതാ നിങ്ങൾടെ അപ്പൂപ്പൻ. അമ്മേടച്ഛനെ കാണാനും അപ്പൂപ്പാന്നു വിളിക്കാനും പറ്റീല്ലല്ലോ. ദാ, ആ നഷ്ടം തീർന്നു. ഇതാണിപ്പോൾ നിങ്ങടെ അപ്പൂപ്പൻ.’ മക്കൾ അപ്പൂപ്പനുമായി ചങ്ങാത്തത്തിലായി; ചിരിയും കളിയും.
സാവിത്രിക്കുട്ടി അതിശയിച്ചു. പ്രായം മനുഷ്യനിൽ വരുത്തുന്ന മാറ്റം. അമ്മ പറഞ്ഞുകേട്ടിട്ടുണ്ടു്—അനിയനു് എപ്പോളും ഗൗരവമാ. സ്വന്തം മക്കളോടുപോലും സ്നേഹം കാണിച്ചിട്ടില്ല. അവരെ കൊഞ്ചിക്കുകയോ സംസാരിക്കുകയോ പോലുമില്ല. കല്യാണം കഴിഞ്ഞു് ഞാനിവിടെ വരുമ്പോൾ സ്വീകരിക്കാൻ നിന്നവരുടെ കൂടെയുള്ള രണ്ടു കുട്ടികളെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. എന്താണോ—ഞങ്ങൾ കേറിവരുമ്പോളേക്കും രണ്ടുപേരും നിന്റച്ഛന്റെ കയ്യിൽത്തൂങ്ങി… കൊഞ്ചലും വിശേഷംപറച്ചിലും. ഞാൻ വിചാരിച്ചു അങ്ങേർക്കു് എന്നെക്കെട്ടും മുമ്പേയൊള്ള കൊച്ചുങ്ങളാരിക്കുംന്നു്. അപ്പളല്ലേ പറയുന്നേ അനിയന്റെ മക്കൾക്കു് വല്യച്ഛനാണു് എല്ലാമെന്നു്. അപ്പോ കൊച്ചോപ്പ പറയുകാ ‘അതെങ്ങനാ അവരടച്ചനവരെ ഒന്നു മടീലെടുത്തുവച്ചിട്ടും കൂടീല്ല. ഇവടൊള്ളപ്പോഴൊക്കെ കൊച്ചുനാണൂന്റെ മടിയിലോ, ഒക്കത്തോ ആയിരിക്കും.’
തന്റെ ബാല്യകൗമാരങ്ങളുടെ ഓർമ്മപ്പുസ്തകത്തിലേക്കു് ഇക്കാലങ്ങളൊന്നും കയറി വരരുതെന്നു് സാവിത്രിക്കുട്ടിക്കു നിർബ്ബന്ധമുണ്ടായിരുന്നു. എന്നിട്ടും ഈ കഥ കയറിപ്പറ്റിയതു് ചില പ്രത്യേക അറിവുകൾ കൊണ്ടായിരുന്നു.
…കൊച്ചച്ഛൻ വീട്ടിൽ നിന്നു് പിണങ്ങി ഇറങ്ങിപ്പോയി; ഒന്നു രണ്ടാഴ്ചയായിട്ടും തിരിച്ചു വന്നില്ല. പണ്ടും എത്രയോ തവണ സംഭവിച്ച കാര്യമായതുകൊണ്ടു് ഭാര്യയും മക്കളും തിരക്കിയില്ല. സാധാരണപോലെ രണ്ടോ മൂന്നോ ആഴ്ചയ്ക്കകം തിരിച്ചെത്തുമെന്നു് കരുതിക്കാണും. കൊച്ചച്ഛൻ തഞ്ചാവൂരിൽ പോയി സംഗീതം പഠിച്ചു; പേരുകേട്ട കർണാടകസംഗീതജ്ഞനായി. പിന്നീടു് ഭ്രമം കഥകളിയിലായി; കഥകളി നടനാവുക എന്ന കൊച്ചച്ഛന്റെ സ്വപ്നം നടന്നില്ല. ആ നിരാശ ഒരിക്കലും വിട്ടുമാറിയില്ല. ഇടയ്ക്കിടക്കു് പുറപ്പെട്ടു പോകുന്നതെല്ലാം ഏതെങ്കിലും കേന്ദ്രത്തിൽ കഥകളിയുണ്ടെന്ന അറിവിലോ അതന്വേഷിച്ചോ ആകും… ഇത്തവണ മദ്രാസിലേക്കായിരുന്നു യാത്ര. വിചാരിച്ച സുഹൃത്തുക്കളെ കണ്ടുകിട്ടിയില്ല. ഒരുപാടലഞ്ഞു. കൈയിലെ പൈസയും തീർന്നു. അപ്പോൾ ആരോ പറഞ്ഞുകേട്ട ഒരോർമ്മയുദിച്ചു. ചേട്ടന്റെ മകൾ… പട്ടണത്തിലുണ്ടു്… ആഫീസിലാണു്. പിന്നൊന്നും നോക്കിയില്ല. ആഫീസന്വേഷിച്ചെത്തി. കൊച്ചച്ഛൻ പറഞ്ഞതങ്ങനെയാണു്.
…രണ്ടു ദിവസമായപ്പോൾ ക്ഷീണമൊക്കെ മാറി. കുറച്ചു ദിവസം കഴിഞ്ഞുപോയാൽ മതിയെന്നു പറഞ്ഞപ്പോൾ സന്തോഷത്തോടെ സമ്മതിച്ചു. പിന്നെ സാവിത്രിക്കുട്ടിയും വേണുവും വൈകിട്ടു ആഫീസിൽ നിന്നുവന്നു് കാപ്പികുടി കഴിഞ്ഞാൽ കൊച്ചച്ഛൻ പഴയകാലത്തെ വിളിച്ചുകൊണ്ടുവരാൻ തുടങ്ങും… എല്ലാം അതൃപ്തികളും നിരാശകളും നഷ്ടബോധങ്ങളും… ഒരു ദിവസം കഥ പറയുന്നതിനു പകരം ഒരാവശ്യമാണു് മുമ്പോട്ടു വച്ചതു്.
‘സാവിത്രീ, നിന്റെ അച്ഛന്റെ കയ്യിൽ ഞങ്ങടച്ഛന്റെ ഫോട്ടോയുണ്ടായിരുന്നു, ഇല്ലേ? ഒരു ഗ്രൂപ്പു് ഫോട്ടോ… ഒരിക്കൽ തിരുവനന്തപുരത്തു് മുഖം കാണിക്കാൻ പോകാനൊരുങ്ങിയപ്പോ നാട്ടിലെ മൂന്നാലു് പ്രമാണിമാരുടെ ഒരാഗ്രഹം. അച്ഛൻ നടുവിലങ്ങനെ… നല്ല പടമായിരുന്നു. ഇപ്പ അനന്തിരവരു പറയുന്നു അവര്ടെ കയ്യിലൊണ്ടാര്ന്ന കോപ്പി കളിഞ്ഞുപോയെന്നു്. ഫ്രെയിം ചെയ്തുവച്ചിരുന്നതെങ്ങനെയാ കളഞ്ഞുപോണേന്നറിയില്ല. വെള്ളം വല്ലതും വീണതോ… നിന്റമ്മ നിന്റച്ഛൻ മരിച്ചശേഷം ഒരിക്കൽ അവടെ നാട്ടിലൊക്കെ വന്നില്ലേ. അപ്പോപ്പറഞ്ഞു, ചേട്ടന്റെ സാധനങ്ങളൊക്കെ നീ സൂക്ഷിച്ചുവച്ചിട്ടൊണ്ടെന്നു്. …ആ ഫോട്ടോ തന്നാ വേറെ കോപ്പികളെടുത്തു് എല്ലാർക്കും കൊടുത്തിട്ടു് അതുപോലെ തിരിച്ചു തരാമെന്നു് ഗോവിന്ദക്കൈമൾ പ്രത്യേകം പറഞ്ഞു വിട്ടതാ. ഞാൻ കൊണ്ടുവരാമെന്നു് സമ്മതിക്കേം ചെയ്തു.’
സാവിത്രിക്കുട്ടി നിന്നെരിഞ്ഞു… അച്ഛന്റെ സാധനങ്ങൾ, അച്ഛന്റെ സ്വത്തു്… അച്ഛന്റെ വീടിന്റെയും നാടിന്റെയും ബന്ധുക്കളുടെയും ഓർമ്മകൾ ആ ഫോട്ടോയിലൊതുങ്ങിപ്പോയിരുന്നില്ലേ? മറ്റൊന്നും അച്ഛൻ അവിടുന്നെടുത്തിട്ടില്ലല്ലോ, കൊണ്ടുപോന്നിട്ടില്ലല്ലോ… ഇതു് അച്ഛൻ നിധിപോലെ സൂക്ഷിച്ചിരുന്നതാണു്; അതുകൊണ്ടുതന്നെ സാവിത്രിക്കുട്ടിക്കു് അതു ജീവനാണു്. അതും തിരിച്ചുവേണോ!
സാവിത്രിക്കുട്ടി മറുപടി പറഞ്ഞില്ല; സ്തബ്ധയായി നിന്നതേയുള്ളൂ. ‘നീയെന്താ ആലോചിക്കുന്നേ… അതു സൂക്ഷിക്കുന്നതുകൊണ്ടു് നെനക്കെന്താ നേട്ടം? അവർക്കും ആഗ്രഹമില്ലേ അവര്ടെ അമ്മാവന്റെ ഒരുപടം വേണമെന്നു്… നെനക്കു് നിർബ്ബന്ധമാണേൽ കോപ്പിയെടുത്തിട്ടു് ഒടനെ തിരിച്ചുതരാം.’
കൊള്ളാം, നെനക്കെന്താ നേട്ടം? നിർബ്ബന്ധമാണേൽ തിരിച്ചുതരാം, അവര്ടെ അമ്മാവനല്ലേ—വാക്കുകൾ സാവിത്രിക്കുട്ടിയെ വരിഞ്ഞുമുറുക്കി. ‘ഇതു് ഗൂഢാലോചനയാണു്. നാട്ടിൽനിന്നു് പിണങ്ങിപ്പുറപ്പെട്ട കൊച്ചച്ഛൻ ഈ മഹാപാപം ഏറ്റുപോന്നതാണോ! തന്റെ അച്ഛൻ അനാഥനല്ലായിരുന്നു എന്നു് തന്നെ വിശ്വസിപ്പിക്കുന്ന അവസാനത്തെ തെളിവു്; അതു തനിക്കു് അച്ഛൻ തന്നെയാണു്…’
‘അതു്…’ സാവിത്രിക്കുട്ടി വിക്കി.
‘നിന്റെ കയ്യിലുണ്ടു്; നീയാണതു സൂക്ഷിച്ചേക്കുന്നതെന്നു് ചേച്ചി പറഞ്ഞതല്ലേ. ആ ഒറപ്പൊള്ളതുകൊണ്ടല്ലേ ചോദിക്കുന്നതു്.’ കൊച്ചച്ഛന്റെ സ്വരം പരുഷമായി.
‘അതല്ല അതു്…’
‘നീയതു കണ്ണാടിയിടീച്ചു വീട്ടിൽ തൂക്കിയിട്ടിട്ടൊന്നുമില്ലല്ലോ, പെട്ടീൽ പൂട്ടി വച്ചേക്ക്വല്ലേ; കൊറച്ചുദെവസം എന്റെ കയ്യിലിരുന്നൂന്നു് വച്ചെന്താ പറ്റ്വാ… ചേച്ചീമൊക്കെ പറയുന്നതു ശരിയാ… ചേട്ടന്റെ അതേ സ്വാർത്ഥത… ചേട്ടൻ ഒരൊറ്റയാളാ ഞങ്ങക്കു കിട്ടേണ്ടതൊക്കെ ഇല്ലാതാക്കിയേ… ഞങ്ങടേം കൂടെ അച്ഛനല്ലാരുന്നോ മരിച്ചതു്; സങ്കടം ഞങ്ങക്കുമില്ലേ?’
‘വേണൂനു് കേക്കണോ, ഇവൾടെ അച്ഛൻ ചെയ്ത ദ്രോഹം! എന്തോ ക്ഷീണോം വയ്യായ്കേം തോന്നീപ്പം അച്ഛൻ ചേട്ടനോടു പറഞ്ഞതാ, വക്കീലിനെ വിളിക്കണം, എല്ലാം വേണ്ട പോലെ എഴുതിവയ്ക്കണം; അനന്തരോക്കാരെ വിശ്വസിക്കണ്ട എന്നൊക്കെ… അതെങ്ങനാ എല്ലാം ചേട്ടനോടല്ലേ പറയൂ അച്ഛൻ! എന്നിട്ടോ… ഏയ് അതൊന്നും വേണ്ടാ, അച്ഛനു് സുഖാകട്ടേന്നങ്ങു പറഞ്ഞു. ഒള്ളകാര്യം ഞങ്ങളോടു് പറയണ്ടേ; അതും പറഞ്ഞില്ല. അച്ഛനങ്ങു മരിച്ചു. എല്ലാം അവരങ്ങു കൈവശപ്പെടുത്തി—അനന്തിരവരു്… എന്നാ കേസുകൊടുക്കാം, നിയമം നമ്മടെ വശത്താന്നും പറഞ്ഞു് ശിവരാമൻചേട്ടൻ വന്നു, എന്റെ മൂത്തഅളിയനേ. അയാളു വല്യേ ഉദ്വോഗസ്ഥനല്ലേ, വക്കീൽ പരീക്ഷേം പാസ്സായതാ…’
‘എല്ലാരും കരഞ്ഞുപറഞ്ഞു… കേട്ടില്ല. ശിവരാമൻ ചേട്ടനും ഞാനും അനീത്തീം പെണങ്ങി… എന്നിട്ടും ചേട്ടനൊപ്പിട്ടില്ല. ‘ഈശ്വരൻ അവരെക്കൊണ്ടു് തോന്നിപ്പിക്കും. നമുക്കവകാശപ്പെട്ടതു് അവർ തിരിച്ചുതരും; അച്ഛൻ മരിച്ചയുടനെ സ്വത്തിനു കേസുകൊടുക്കാൻ കൂട്ടുനിക്കില്ലാ’ന്നു് ഒറ്റപ്പിടുത്തം. അമ്മേടെ സ്വത്തിൽ ചേട്ടനൊള്ള അവകാശം കൂടി അനീത്തിക്കു് എഴുതിക്കൊടുത്തു് അവളെ മയക്കി… വലിയോപ്പൂം ശിവരാമൻചേട്ടനും പിന്നെ ആ വീട്ടിലോ നാട്ടിലോ കേറീട്ടില്ല. അവനോനുമില്ല, മറ്റുള്ളവർക്കും വേണ്ടാന്നാ… ഞാൻ പറഞ്ഞില്ലേ ഇവളു് ചേട്ടന്റെ തനിപ്പകർപ്പാ… വേണൂനറിയാഞ്ഞിട്ടാ… അവനോനു തോന്നുന്നതേ ചെയ്യൂ.’ കൂർത്തു മൂർത്ത വാക്കുകൾ.
സാവിത്രിക്കുട്ടി മരപ്പാവയായി… ഇതൊക്കെയാണോ താൻ! മാരകരോഗത്തിനടിപ്പെട്ടു നിസ്സഹായതയുടെ പ്രതിരൂപം പോലെ ഭാര്യയേയും മക്കളേയും ചേർത്തുപിടിച്ചു് പട്ടിണിയുടെ നാളുകൾ എണ്ണിത്തളർന്ന അച്ഛനെ കാണാൻപോലും സഹോദരങ്ങളിലാരേയും കാണാതിരുന്നതിനു കാരണമിതാണോ? അച്ഛൻ മരിച്ചപ്പോൾ പേരിനു ചിലർ വന്നു പോയി.
സാവിത്രിക്കുട്ടി കരഞ്ഞില്ല; അല്ലെങ്കിലും കൗമാരത്തിൽ തനിക്കൊപ്പം വിടാതെ കൂടെക്കൂടിയ കരച്ചിലിനെ സാവിത്രിക്കുട്ടി ചങ്ങലയ്ക്കിട്ടിരിക്കുന്നു. ആരും കാണാതെ കേൾക്കാതെ മാത്രമേ ചങ്ങലക്കെട്ടഴിക്കാറുള്ളൂ…
ഫോട്ടോ എടുത്തുകൊടുത്തു. ഒന്നും സംഭവിക്കാത്തതു പോലെ എല്ലാവരും പെരുമാറി… പിറ്റേന്നു് തന്നെ കൊച്ചച്ഛൻ പോയി ആ ഫോട്ടോയും കൊണ്ടു്. സാവിത്രിക്കുട്ടിയുടെ അപ്പൂപ്പന്റെയും അച്ഛന്റെയും ആ ഓർമ്മയും അങ്ങനെ പടിയിറങ്ങിപ്പോയി… പിന്നൊരിക്കലും ആ ഫോട്ടോ തിരിച്ചു വന്നില്ല, തരണമെന്നു് ആർക്കും തോന്നിയില്ല.