images/mkn-mrealism-cover.jpg
Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940).
മൗലികതയുടെ നാദം
images/mkn-mr11-01.jpg
ജെ. എം. കൂറ്റ്സേ

സർഗ്ഗാത്മക പ്രവർത്തനത്തിനു് എത്രത്തോളം ഔന്നിത്യത്തിലെത്താം? അത്രത്തോളം ഔന്നത്യമാർജ്ജിച്ച ഒരു ദക്ഷിണാഫ്രിക്കൻ നോവലാണു് ജെ. എം. കൂറ്റ്സേയുടെ (J. M. Coetzee) “അപരിഷ്കൃതർക്കുവേണ്ടിയുള്ള കാത്തുനില്പ്” (Waiting for the Barbarians). സവിശേഷതയാർന്ന മനുഷ്യാവസ്ഥയെ ഭാവനാത്മകമായി ചിത്രീകരിച്ചു് അനുവാചകനെ ഉത്തേജിപ്പിക്കുകയും അയാളെ അത്ഭുതത്തിലേക്കു വലിച്ചെറിയുകയും ചെയ്യുന്നു ഈ കലാശില്പം. മനുഷ്യൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ലോകത്തെ ചിത്രീകരിക്കാനാവും സാഹിത്യത്തിനു്. ഇനിയൊരിക്കലും ആവിർഭവിക്കാത്ത ലോകമാവിഷ്കരിച്ചു് അയാളെ രസിപ്പിക്കാനാവും സാഹിത്യത്തിനു്. അവ രണ്ടും പ്രവർത്തനപഥത്തിൽ കൊണ്ടുവരുമ്പോൾ പ്രതിപാദ്യവിഷയത്തിനു രൂപപരിവർത്തനം വന്നെ മതിയാവൂ. സമകാലിക പ്രാധാന്യമുള്ള ഒരാശയത്തെ സാർവജനീനമായ ഒരു വൈകാരികാനുഭവത്തെ യഥാതഥമായി സ്ഫുടീകരിച്ചു് അനുവാചകനെ ആഹ്ലാദാനുഭൂതിക്കു് വിധേയനാക്കുന്നു കൂറ്റ്സേയുടെ ഈ നോവൽ. ഇതു വായിക്കുമ്പോൾ പുതിയ ആശയങ്ങൾ. പുതിയ കാഴ്ചപ്പാടുകൾ ഇവ സഹൃദയന്റെ മുൻപിൽ അനാവരണം ചെയ്യപ്പെടുന്നു. എന്നാൽ വാസ്തവികതയുടെ മണ്ഡലത്തിൽനിന്നു് അയാളെ മാറ്റിനിറുത്തുന്നുമില്ല ഐന്ദ്രജാലിക പ്രഭാവമാർന്ന ഈ ദക്ഷിണാഫ്രിക്കൻ കലാകാരൻ. തെക്കേ ആഫ്രിക്കയെക്കുറിച്ചു് ചേതോഹരങ്ങളായ നോവലുകൾ രചിച്ച നടൈൻ ഗോർഡിമർ എന്ന ബ്രിട്ടീഷ് നോവലെഴുത്തുകാരി കൂറ്റ്സേയുടെ ഈ നോവൽ വായിച്ചു പറഞ്ഞതു് കേട്ടാലും: “J. M. Coetzee’s vision goes to the nerve centre of being. What he finds there is more than most people will ever know about themselves and he conveys it with a brilliant writer’s mastery of tension and elegance”—“ജെ. എം. കൂറ്റ്സേയുടെ കാഴ്ചപ്പാടു് അന്തഃസ്സത്തയുടെ സിരാകേന്ദ്രത്തിലേക്കുചെല്ലുന്നു. ഭൂരിപക്ഷമാളുകൾക്കും തങ്ങളെക്കുറിച്ചു് അറിയാൻ സാധിക്കുന്നതിലധികം അദ്ദേഹം അവിടെ കാണുന്നുണ്ടു്. പിരിമുറുക്കം, ഭംഗി ഇവയിൽ അതിവിദഗ്ദ്ധനായ എഴുത്തുകാരനുള്ള ആധിപത്യത്തോടെ അദ്ദേഹം അതു (നമുക്കു) പകർന്നു തരുന്നു”, വിഖ്യാതനായ ബർനാഡ്ലവിൻ എഴുതി: “I have known few authors who can evoke such a wilderness in the heart of man… Mr. Coetzee knows the elusive terror of Kafka”—മനുഷ്യ ഹൃദയത്തിൽ ഇമ്മാതിരി അസ്വസ്ഥത ഉളവാക്കാൻ കഴിയുന്ന ഗ്രന്ഥകാരന്മാരെ ചുരുക്കമായിട്ടേ എനിക്കറിയാവൂ. കാഫ്കയുടെ വിദഗ്ദ്ധമായി തെന്നിമാറുന്ന ഭീതിയെന്തെന്നു കൂറ്റ്സേ മനസ്സിലാക്കിയിട്ടുണ്ടു്. നോവൽ വായിക്കു. ഈ പ്രസ്താവങ്ങൾ സത്യത്തിൽ സത്യമാണെന്നു ഗ്രഹിക്കാം.

നോവൽ ആരംഭിക്കുന്നു. ഒരതിർത്തിദേശത്തെ വളരെ വർഷങ്ങളായി ഭരിച്ചുപോരുന്ന ഒരു മജിസ്ട്രേറ്റിന്റെ ആത്മകഥയുടെ രീതിയിലാണു് അതു രചിച്ചിട്ടുള്ളതു്. ‘അതുപോലെ വേറൊന്നു ഞാൻ കണ്ടിട്ടേയില്ല. അയാളുടെ കണ്ണുകൾക്കു മുൻപിൽ കമ്പിവളയങ്ങളിൽ തൂക്കിയിട്ട രണ്ടു കറുത്ത വട്ടക്കണ്ണാടികൾ. അയാൾ കുരുടനോ? കാഴ്ചയില്ലാത്ത കണ്ണുകളെ മറയ്ക്കാനാണു് അയാളുടെ ഉദ്ദേശ്യമെങ്കിൽ എനിക്കിതു മനസ്സിലാക്കാമായിരുന്നു. പക്ഷേ, അയാൾ അന്ധനല്ല വട്ടക്കണ്ണാടികൾ ഇരുണ്ടവയാണു്. പുറമേനിന്നുനോക്കിയാൽ മറുപുറം കാണാൻവയ്യ. എന്നാൽ അയാൾക്കു് അവയിൽക്കൂടെ കാണാം. അതൊരു പുതിയ കണ്ടുപിടിത്തമാണെന്നാണു് അയാൾ എന്നോടു പറയുന്നതു്. ‘സൂരുന്റെ ഉജ്ജ്വലപ്രകാശത്തിൽ നിന്നു് കണ്ണുകൾ രക്ഷിക്കുമിവ’ എന്നു് അയാൾ അറിയിക്കുന്നു. ഈ വാക്കുകൾ മജിസ്ട്രേട്ടിനോടു പറഞ്ഞതു് ‘സാമ്രാജ്യ’ത്തിന്റെ (Empire) പ്രതിപുരുഷനായി അവിടെ എത്തിയ കേണൽ യോൾ (Colonel Joll) ആണു്. ‘സിവിൾ ഗാർഡി’ന്റെ പ്രധാനപ്പെട്ട വിഭാഗമായ ‘തേഡ് ബ്യൂറോ’യിലെ ഉദ്യോഗസ്ഥനാണു് അയാൾ. നോവലിന്റെ തുടക്കം അതിന്റെ അന്തരീക്ഷം സൃഷ്ടിച്ചു കഴിഞ്ഞു. വർദ്ധിച്ചുവരുന്ന ഊഷ്മളതയും പ്രകാശവുമാർന്ന മർദ്ദിതവിഭാഗത്തെ നോക്കാൻ സാമ്രാജ്യത്വത്തിനു കഴിയില്ല. കറുത്ത കണ്ണാടിയിലൂടെ—നിറം പിഴച്ച ആശയ സ്ഫടികത്തിലൂടെ—മാത്രമേ അതിനു് ആ ഔജ്ജല്യത്തെ ദർശിക്കാനാവൂ. കണ്ണാടിക്കുപോലും തടുത്തു നിറുത്താനാവാത്ത വിധത്തിൽ മർദ്ദിത വിഭാഗത്തിന്റെ ഉജ്ജ്വലതയും ഊഷമളതയും വർദ്ധിക്കുകയില്ലെന്നു് ആരുകണ്ടു?

യോൾ ആ അതിർത്തി ദേശത്തു് എത്തിയതു് അപരിഷ്കൃതരെന്നു സംശയിക്കപ്പെട്ടു് ബന്ധനസ്ഥരാക്കപ്പെട്ടവരെ ചോദ്യം ചെയ്യാനാണു്. അയാളുടെ മുമ്പിൽ ഒരു വൃദ്ധനും കുട്ടിയുമുണ്ടു്. കുട്ടി വൃദ്ധന്റെ സഹോദരിയുടെ മകനാണു്. ബാലന്റെ തൊലിപ്പുറത്തെ രോഗം ഡോക്ടറെ കാണിക്കാനാണു് അവർ അവിടെ ചെന്നതു്. പക്ഷേ, കൊള്ളയ്ക്ക് എത്തിയ അപരിഷ്കൃതരെന്നു് സംശയത്താൽ അവർ അറസ്റ്റ് ചെയ്യപ്പെട്ടു. ‘വൃദ്ധൻ പറയുന്നു അവർ ഡോക്ടറെ കാണാൻ വന്നതാണെന്നു്. ഒരുപക്ഷേ, അതായിരിക്കാം സത്യം. കൊള്ളചെയ്യാൻ വരുന്ന സംഘം കിഴവനേയും രോഗംപിടിച്ച കുട്ടിയേയും കൂടെ കൊണ്ടുവരുമോ?’ എന്നു മജിസ്ട്രേട്ട് സഹതാപം സൂചിപ്പിച്ചുകൊണ്ടു് യോളിനോടു ചോദിച്ചു. കേണൽ അവരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. അതുകഴിഞ്ഞപ്പോൾ കിഴവൻ ശവമായി മാറി അതിന്റെ ഒരു കണ്ണു് മുകളിലേക്കു പോയിരിക്കുന്നു. മറ്റേ കണ്ണിന്റെ സ്ഥാനത്തു് ചോര നിറഞ്ഞ കുഴിമാത്രം. ശവത്തോടു കുട്ടിയെ കൂട്ടിക്കെട്ടി ശവാവരണം തുന്നിച്ചേർത്തിരിക്കുന്നു. ബാലനെ മോചിപ്പിക്കാൻ ആജ്ഞാപിച്ചിട്ടു് മജിസ്ട്രേട്ട് താമസസ്ഥലത്തേക്കു പോയി.

സാമ്രാജ്യത്തിനു സേവനമനുഷ്ഠിക്കുന്ന ഗ്രാമപ്രദേശത്തെ മജിസ്ട്രേട്ടാണു് അയാൾ. പെൻഷൻ പറ്റാൻ ആ മനുഷ്യനു് അധികം കാലമില്ല ഇനി. എന്നാൽ വിസ്മയങ്ങളിൽ വിസ്മയമായതു് അയാൾ അന്നുവരെ ബാർബേറിയൻസിനെ—അപരിഷ്കൃതരെ കണ്ടിട്ടില്ല എന്നതാണു്. അവർ സൈന്യം ശേഖരിക്കുന്നുണ്ടത്രേ. ‘സാമ്രാജ്യ’ത്തോടു് അവർ യുദ്ധംചെയ്യുമത്രേ. അതിർത്തിദേശത്തെ സ്ത്രീകൾ അവരെ സ്വപ്നം കാണാറുണ്ടുപോലും. കട്ടിലിന്നടിയിൽ നിന്നു് ഉഅയർന്നുവരുന്ന അപരിഷ്കൃതന്റെ കറുത്ത കൈ തങ്ങളെ പിടികൂടുന്നതായിട്ടാണു് സ്ത്രീകളുടെ സ്വപ്നം. പുരുഷന്മാരുടെ കിനാവുകൾ മറ്റൊരുവിധത്തിലാണു്. അപരിഷ്കൃതർ തങ്ങളുടെ വീടുകൾ ആക്രമിക്കുന്നു.പ്ലേറ്റുകൾ തകർക്കുന്നു. പെണ്‍മക്കളെ ബലാൽസംഗം ചെയ്യുന്നു. പക്ഷേ, മജിട്രേട്ടിനു് ഇതിലൊന്നും വിശ്വാസമില്ല. ‘അപരിഷ്കൃതരുടെ സൈന്യത്തെ എനിക്കു കാണിച്ചുതരൂ: എന്നാൽ ഞാൻ വിശ്വസിക്കാം’ എന്നാണു് അയാൾ തന്നോടുതന്നെ പറയുന്നതു്.

(Show me a barbarian army and I will believe, Page 8.)

കേണൽ യോൾ അറസ്റ്റു ചെയ്തുകൊണ്ടുവന്ന ‘അപരിഷ്കൃത’രുടെ കൂട്ടത്തിൽ ഒരു പെണ്‍കുട്ടിയുമുണ്ടു്. യോളിന്റെ അനുചരന്മാർ അവളുടെ കണങ്കാലുകൾ അടിച്ചുപൊട്ടിച്ചിരുന്നു. കല്ക്കരിയിൽ പഴുപ്പിച്ചെടുത്ത ഇരുമ്പുകമ്പികൾ അവളുടെ കണ്ണിനടുത്തു കൊണ്ടു വന്നു. സാധാരണമായി അവർ അവകൊണ്ടു് തടവുകാരുടെ കണ്ണുകൾ തകർക്കുകയാണു് ചെയ്യാറു്. പക്ഷേ, ആ പെണ്‍കുട്ടിയുടെ കണ്ണുകൾ അവർ കരിച്ചില്ല. എങ്കിലും പഴുത്ത കമ്പികളുടെ ചൂടേറ്റതു കൊണ്ടു് അവൾക്കു് ശരിയായി കാണാൻ വയ്യ. മജിസ്ട്രേട്ട് അവളെ വിളിച്ചു് കാലുകൾ വേണ്ടപോലെ കഴുകി ’ഡ്രസ്സ്’ ചെയ്തു. നിതംബം തുടച്ചു. സോപ്പ് പുരണ്ട അയാളുടെ കൈ അവളുടെ തുടകൾക്കിടയിലൂടെ സഞ്ചരിച്ചു. അവളുടെ കക്ഷം കഴുകാൻ ഭാവിച്ചപ്പോൾ അവൾ കൈ ഉയർത്തിക്കൊടുത്തു. വയറും മുലകളും കഴുകി. തലമുടി പിന്നിലേക്കാക്കി കഴുത്തു കഴുകിക്കൊടുത്തു. പിന്നീടു് അയാൾ അവളുടെ ശരീരമാകെ തുടച്ചു. അയാൾ അവൾക്കു് ആഹാരം കൊടുത്തു; ആശ്രയം നല്കി. അവളുടെ ശരീരം ഉപയോഗിച്ചു. ദിനങ്ങൾ കഴിഞ്ഞപ്പോൾ അവൾ അടുക്കളക്കാരിയായി. അതുകണ്ടു് ‘സാമ്രാജ്യ’ത്തിലെ പട്ടാളക്കാർ പറഞ്ഞു: അടുക്കളയിൽ നിന്നു് മജിസ്ട്രേട്ടിന്റെ കിടക്കയിലേക്കു് എളുപ്പമുള്ള പതിനാറു കാൽവയ്പ്പുകൾ.

ദിനങ്ങൾ കഴിഞ്ഞു. പെണ്‍കുട്ടിയുടെ വിഷാദം കണ്ടപ്പോൾ മജിസ്ട്രേട്ട് അവളോടു ചോദിച്ചു: ‘നിനക്കു തിരിച്ചുപോകണമെന്നുണ്ടോ? എങ്കിൽ ഞാൻ നിന്നെ തിരിച്ചയയ്ക്കാം.’ ‘എവിടെ അയയ്ക്കും?’ എന്നു് അവളുടെ ചോദ്യം. ‘അപരിഷ്കൃത’രിൽ പെട്ടവളല്ലേ അവൾ? അവരുടെ കൂട്ടത്തിൽ ചെല്ലേണ്ടവളല്ലേ ആ പെണ്‍കുട്ടി? ആരാണു് ഈ അപരിഷ്കൃതർ?—ബാർബേറിയൻസ്? നൂറു കൊല്ലത്തോളമായി മജിസ്ട്രേട്ടിന്റെ വർഗ്ഗക്കാർ അവിടെയെത്തിയിട്ടു്. അവർ മണൽക്കാടായിരുന്ന ആ പ്രദേശം കൃഷിസ്ഥലമാക്കി. ജലസേചന പദ്ധതികൾകൊണ്ടു് അവിടം ഹരിതാഭമാക്കി. ചുറ്റും കോട്ട കെട്ടി എന്നിട്ടും അപരിഷ്കൃതരുടെ വിചാരം ഈ വിദേശികൾ അവിടം വിട്ടു പോകണമെന്നാണു്. ശുദ്ധജലതടാകം ക്രമേണ ഉപ്പുരസമുള്ളതാകുന്നു.അങ്ങനെ ഉപ്പു കലർത്തുന്നതു് ബാർബേറിയൻസ് ആകാം. തടാകങ്ങളിൽ ഉപ്പു കൂടുമ്പോൾ വയലുകൾ കരിയും. അപ്പോൾ വന്നെത്തിയവർ വിട്ടുപോകുമെന്നാവാം അപരിഷ്കൃതർ കരുതുന്നതു്.

സ്വന്തം കൈകളിൽ തലവച്ചു് അവൾ കിടക്കുകയാണു്. തുളുമ്പുന്ന മൃഗീയമായ ആരോഗ്യം; ഉറച്ച മുലകൾ; മൃദുത്വമുള്ള വയറു്. എന്നാൽ അവളുടെ മുൻപിൽ മുട്ടുകുത്തിയിരിക്കുന്ന ഈ വയസ്സന്റെ—മജിസ്ട്രേട്ടിന്റെ—സ്പർശത്തിൽ അവയ്ക്കു് ഒരു പ്രതികരണവുമില്ല. ലൈംഗിക വികാരം അതു കുതിരയിലോ ആട്ടിലോ പുരുഷനിലോ സ്ത്രീയിലോ ആയിക്കൊള്ളട്ടെ—ലളിതമായ ജീവിതസത്യമല്ലേ? പ്രായം കൂടിക്കൊണ്ടിരിക്കുന്ന ഒരു വിദേശി ഒരു പെണ്‍കുട്ടിയെ തെരുവിൽനിന്നു് ഉയർത്തിയെടുക്കുന്നു; വീട്ടിൽ കൊണ്ടുവരുന്നു. എന്തിനു്? അവളുടെ കാലുകളെ ചുംബിക്കാൻ; ശരീരത്തിൽ തൈലം പുരട്ടാൻ; അവളുടെ കൈകളിൽ കിടന്നുറങ്ങാൻ. ഇപ്പോൾ അയാൾ അവളിൽനിന്നു മാറിക്കിടക്കുന്നു. ഇതു് ധ്വജഭംഗമല്ലേ? സ്വന്തം വികാരങ്ങളിൽനിന്നുള്ള മാറിനില്ക്കലല്ലേ? അന്യവത്കരണമല്ലേ? (ആഫ്രിക്കയെ ബലാത്സംഗം ചെയ്ത വെള്ളക്കാരനെ എത്ര വിദഗ്ദ്ധമായി ജെ. എം. കൂറ്റ്സേ ചിത്രീകരിക്കുന്നുവെന്നു നോക്കുക—ലേഖകൻ.)

മജിസ്ട്രേട്ട് പുതുതായി നിയമിച്ച രണ്ടു പട്ടാളക്കാരെയും ആ ദേശത്തുകാരനായ ഒരു വൃദ്ധൻ വേട്ടക്കാരനെയും കൂട്ടി പെണ്‍കുട്ടിയോടൊരുമിച്ചു് യാത്രയായി. അവളെ അവളുടെ ആളുകളെ ഏല്പിക്കാനാണു് അയാളുടെ യത്നം. പത്തു ദിവസത്തെ യാത്ര. അതാ പർവ്വതത്തിൽ മൂന്നുപേർ അവ്യക്തതയാർന്നു കാണപ്പെടുന്നു. പക്ഷേ അവരെ അടുക്കാനാവുന്നില്ല. മജിസ്ട്രേട്ടും അനുചരന്മാരും നീങ്ങുമ്പോൾ അവരും നീങ്ങുകയാണു്. ‘അവരെത്രകാലമായി ഞങ്ങളെ പിന്തുടരുന്നു? അതോ ഞങ്ങൾ അവരെ പിന്തുടരുന്നതായി അവർ സങ്കല്പിക്കുന്നുവോ?’ എന്നു് മജിസ്ട്രേട്ട് ചോദിക്കുന്നു. മൂന്നുപേർക്കു പകരം ഇപ്പോൾ പന്ത്രണ്ടുപേരാണു് കുതിരകളുടെ പുറത്തു്. അവരുടെ അടുത്തെത്തി മജിസ്ട്രേട്ടും പെണ്‍കുട്ടിയും അനുയായികളും. ‘ഗുഡ് ബൈ’ മജിട്രേട്ട് പറഞ്ഞു. ‘ഗുഡ് ബൈ’ എന്നു് അവളും.

തിരിച്ചെത്തിയ മജിസ്ട്രേട്ട് കാരാഗൃഹത്തിലായി. അയാളുടെ പേരിൽ പല ‘ചാർജ്ജു’കൾ. പണത്തെ സംബന്ധിച്ച ക്രമക്കേടുകൾ. ഒരു തെരുവുപെണ്ണുമായുള്ള വേഴ്ച. ആ വേഴ്ചയുടെ ഫലമായി ‘ഇംപീരിയൽ അഡ്മിനിസ്ട്രേഷനു’ വന്ന താഴ്ച, കൂടെപ്പോയവരെ ഒഴിവാക്കിക്കൊണ്ടു് ബാർബേറിയൻസുമായുള്ള സംഭാഷണം, അങ്ങോട്ടുമിങ്ങോട്ടുമുള്ള സമ്മാനംകൊടുക്കൽ, പെണ്‍കുട്ടിയെ തിരിച്ചുകൊടുക്കൽ—അങ്ങനെ പലതും.

ബന്ധനത്തിൽ ആയ മജിസ്ട്രേട്ടിനു് ഭക്ഷണം കൊടുക്കുന്നില്ല, കുടിക്കാൻ വെള്ളംപോലുമില്ല. പഴയ മജിസ്ട്രേട്ട്—നിയമസംരക്ഷകൻ. അയാളിന്നു് സ്റ്റേറ്റിന്റെ ശത്രു. അയാളെ മർദ്ദിക്കുന്നു, കാരാഗൃഹത്തിലാക്കിയിരിക്കുന്നു. തന്നെ ചോദ്യം ചെയ്യാൻവന്ന കേണൽ യോളിനോടു് മജിസ്ട്രേട്ട് പറഞ്ഞു: ‘നിങ്ങൾ ഇവിടെ കൊണ്ടുവന്നു് ദയനീയതയാർന്ന തടവുകാരുണ്ടല്ലോ അവരാണോ ശത്രുക്കൾ? അങ്ങനെയാണോ നിങ്ങൾ പറയുന്നതു്? കേണൽ! നിങ്ങളാണു് ശത്രു… നിങ്ങളാണു് ശത്രു. നിങ്ങളാണു് യുദ്ധമുണ്ടാക്കിയതു്. അവർക്കു വേണ്ട രക്തസാക്ഷികളെ നിങ്ങൾ നല്കി. ചരിത്രം ഞാൻ പറയുന്നതു തെളിയിക്കും.’

മജിസ്ട്രേട്ടിന്റെ ഇടതുകണ്ണു് ഇപ്പോൾ ഒരു ചെറിയ വിടവു മാത്രം. മൂക്കു രൂപമില്ലാത്ത മാംസക്കഷണം മാത്രം. വായിൽക്കൂടെ മാത്രമേ അയാൾക്കു ശ്വസിക്കാനാവൂ. രണ്ടുദിവസം വെള്ളംപോലും കൊടുക്കില്ല. മൂന്നാമത്തെ ദിവസം ആഹാരം. അയാളെ നഗ്നനാക്കി വെയിലത്തു് ഓടിക്കും അവർ. ഒടുവിൽ മജിസ്ട്രേട്ട് അവരോടു് അഭ്യർത്ഥിച്ചു: ‘എന്നെ കൊല്ലൂ.’ പിന്നീടുള്ള മർദ്ദനമുറകൾ വർണ്ണനാതീതമാണു്. അവ കണ്ടിട്ടാവണം ബർനാഡ് ലെവിൻ terror of Kafka എന്നു പറഞ്ഞു പോയതു്.

എത്രകാലമായി മജിസ്ട്രേട്ട് സ്ത്രീയുടെ കൂടെ കിടന്നിട്ടു്? ശരിയായി ഉറങ്ങാതെ അയാൾ കാലത്തു് അരക്കെട്ടിൽനിന്നു വളർന്ന മരക്കൊമ്പുപോലുള്ള പ്രഹർഷവുമായി ഉണരുന്നു (പ്രഹർഷം=erection) പഴയ സ്മരണകൾ. ബേസിനിൽ കാലുവച്ചിരിക്കുന്ന പെണ്‍കുട്ടി. അയാൾ അവളുടെ തുടകളിൽ സോപ്പുതേയ്ക്കുന്നു. അരക്കെട്ടു് ആശ്ലേഷിക്കുന്നു. വയറ്റിൽ ഉമ്മവയ്ക്കുന്നു. സോപ്പിന്റെ മണം. ‘രക്തത്തിന്റെ കമ്പി’ ചുരുങ്ങാനായി അയാൾ കാത്തിരിക്കുന്നു. സമയമാകുമ്പോൾ അതു ചുരുങ്ങും.

അയാൾ ജനലിൽക്കൂടെ നോക്കുമ്പോൾ കുട്ടികൾ മഞ്ഞുമനുഷ്യനെ ഉണ്ടാക്കി കളിക്കുന്നു. അവർ ശരീരം നിർമ്മിച്ചു കഴിഞ്ഞു.

തലയുണ്ടാക്കാൻ അവർ മഞ്ഞുക്കട്ട ഉരുട്ടിയെടുക്കുകയാണു്. ‘വായും മൂക്കും കണ്ണും ഉണ്ടാക്കാനുള്ള വസ്തുക്കൾ ആരെങ്കിലും കൊണ്ടുവരൂ.’ എന്നു് കുട്ടികളുടെ നേതാവു് ആജ്ഞാപിക്കുന്നു. മഞ്ഞുമനുഷ്യനു് കൈകളും വേണ്ടേ എന്നാണു് മജിസ്ട്രേട്ടുന്റെ സംശയം. കുട്ടികൾ തല ശരീരത്തിൽ ചേർത്തു. കണ്ണിന്റെയും കാതിന്റെയും വായുടെയും സ്ഥാനത്തു കല്ലുകൾ വച്ചു. ആരോ ഒരു കുട്ടി അതിനൊരു തൊപ്പി വച്ചുകൊടുത്തു. മജിസ്ട്രേട്ട് പറയുന്നു: ‘അതു മോശപ്പെട്ട മഞ്ഞുമനുഷ്യനല്ല.’ നോവൽ ഇവിടെ അവസാനിക്കുന്നു.

II

കണ്ണും മൂക്കും മറ്റും നഷ്ടപ്പെട്ട സമഗ്രാധിപത്യത്തിന്റെ പ്രതിനിധി കുട്ടികൾ നിർമ്മിക്കുന്ന മഞ്ഞുമനുഷ്യനെ നോക്കിക്കൊണ്ടു നിൽക്കുമ്പോൾ, അതിനു് അവർ അവയവങ്ങൾ നൽകുന്നതു് നോക്കിക്കൊണ്ടു നിൽക്കുമ്പോൾ നോവൽ പരിസമാപ്തിയിലെത്തുന്നുവെന്നാണു് ഞാനെഴുതിയതു്. ഒരു പുതിയ മനുഷ്യന്റെ ആവിർഭാവത്തിനു വേണ്ടിയുള്ള മനുഷ്യപ്രേമാത്മകത്വം തുളുമ്പുന്ന ഒരാഹ്വാനമാണു് നമ്മൾ ഇവിടെ കേൾക്കുന്നതു്. ആ ആഹ്വാനത്തിനു് ഈ കാലഘട്ടത്തിൽ എന്തെന്നില്ലാത്ത സാംഗത്യമുണ്ടു്. അധിനിവേശത്വത്തിനും സമഗ്രാധിപത്യത്തിനും മനഃസ്സാക്ഷി നഷ്ടപ്പെട്ടിരിക്കുന്നു. മനഃസ്സാക്ഷി നഷ്ടപ്പെട്ടതുകൊണ്ടു് അവയ്ക്കു മനുഷ്യന്റെ ആഹ്ലാദത്തെ തകർക്കാൻ മടിയില്ല. അവൻ സത്യത്തെ ‘ബാർബേറിയ’നായി കരുതി നൃശംസതയിൽ ആറാട്ടു നടത്തുന്നു. ഫലമോ, കേണൽ യോളിനെപ്പോലെ അവൻ മൃഗമായി അധഃപതിക്കുന്നു. അരാജകത്വം സൃഷ്ടിക്കുന്നു.

ഫ്രഞ്ച് സോഷ്യലിസ്റ്റ് നേതാവു് ലിയോങ് ബ്ളും (Leon Blum) ഏതാണ്ടിങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ: മനുഷ്യൻ ശാസ്ത്രവും കലയും സൃഷ്ടിച്ചു. പ്ലേറ്റോ, ഹോമർ, ഷേക്സ്പിയർ, മീക്കലാഞ്ചലോ, ന്യൂട്ടൻ ഇവരെ മനുഷ്യവർഗ്ഗംസൃഷ്ടിച്ചു. അടിസ്ഥാനപരങ്ങളായ സത്യങ്ങളോടു് അവർ ബന്ധപ്പെട്ടു. സാമൂഹ്യജീവിതത്തിലെ സമുന്നതരായ നേതാക്കന്മാരെയും മനുഷ്യവർഗ്ഗത്തിനു് എന്തുകൊണ്ടു സൃഷ്ടിച്ചുകൂടാ? സമത്വവും സാഹോദര്യവും എന്തുകൊണ്ടു് സൃഷ്ടിച്ചുകൂടാ? (ഉത്തരേന്ത്യയിലെ ഒരു കാട്ടിനകത്തിരുന്നു് ഇതെഴുതുന്ന എന്റെ കൈയിൽ കൂറ്റ്സേയുടെ നോവലല്ലാതെ വേറൊരു പുസ്തകമില്ല. എങ്കിലും ബ്ളുമ്മിന്റെ ആശയങ്ങൾക്കു ഞാൻ രൂപപരിവർത്തനം സംഭവിപ്പിച്ചിട്ടില്ലെന്നു വിശ്വസിക്കുന്നു.) മനുഷ്യവർഗ്ഗം പ്ലേറ്റോയെപ്പോലെ, ഷേക്സ്പിയറിനെപ്പോലെ സമുന്നതനായ രാഷ്ട്രീയ നേതാവിനെ സൃഷ്ടിക്കാത്തതിനു കാരണമുണ്ടു്. സ്വാർത്ഥതൽപരത്വം തന്നെയാണു് ആ ഹേതു. നോവലിലെ സാമ്രാജ്യം—എംപയർ—ശാസനാധികാരത്തിന്റെ പ്രതിരൂപമാണു്. ആ ശാസനാധികാരം ചില മനുഷ്യാധമന്മാരുടെ സ്വാർത്ഥതൽപരത്വത്തിൽ നിന്നാണു് ജനനം കൊണ്ടതു്. അതിന്റെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരനാണു് കേണൽ യോൾ. മജിസ്ട്രേട്ടും ഒരു കാലത്തു് അങ്ങനെയുള്ളവനായിരുന്നു. പക്ഷേ, കാലം കഴിഞ്ഞപ്പോൾ മനുഷ്യപ്രേമാത്മകത്വത്തോടു ബന്ധപ്പെട്ട മനഃസ്സാക്ഷി അയാളിൽ വികസിച്ചു. അതു വിജയം പ്രാപിച്ചപ്പോൾ അയാളുടെ ഭൗതികശരീരത്തിനു് എംപയർ അടികൊടുത്തു. അയാൾ വീണു. വിപ്ലവം അതിന്റെ കുഞ്ഞുങ്ങളെ തിന്നുന്നതു പോലെ സമഗ്രാധിപത്യവും അതിന്റെ ശിശുക്കളെ ഭക്ഷിക്കുന്നു. മജിസ്ട്രേട്ട് ആ വിധത്തിലൊരു ശിശുവാണു്. സമഗ്രാധിപത്യം അതിനെ തിന്നു. “എംപയറിന്റെ” ഈ ക്രൂരതയെ കൂറ്റ്സേ തനിക്കുമാത്രം കഴിയുന്നമട്ടിൽ ആവിഷ്ക്കരിക്കുന്നതിന്റെ ശക്തിയും ഭംഗിയും കണ്ടാലും:

It (Empire) is cunning and ruthless, it sends it bloodhounds everywhere. By night it feeds on images of disaster: the sack of cities, the rape of populations, pyramid of bones, acres of desolation. A mad vision yet a virulent one: I, wading in the ooze and no less infected with it than the faithful Colonel Joll as he tracks the enemies of Empire through the boundless desert, sword unsheathed to cut down barbarian after barbarian until at last he finds and slays the one whose destiny it should be (or if not he then his son’s or unborn grandson’s) to climb the bronze gateway to the Summer Palace and topple the globe surmounted by the tiger rampant that symbolizes eternal dominion, while his comrades below cheer and fire their muskets in the air. (Pages 133, 134 ഇതിലെ “I” മജിസ്ട്രേറ്റ് ആണെന്നു് ഓർമ്മിക്കുക.)

പ്രതിരൂപാത്മകമായ നോവലാണു് കൂറ്റ്സേയുടേതു്. വിശാലമായ അർത്ഥത്തിൽ നോവലാകെ ഒരു സിംബലാണു്. ആ സിംബലിനകത്തു് അർത്ഥവൈശദ്യം നല്കുന്ന അനേകം സിംബലുകൾ. ഇംപീരിയലിസത്തിന്റെയോ സമഗ്രാധിപത്യത്തിന്റെയോ പ്രതിരൂപമാണു് ‘എംപയർ.’ അതിന്റെ ക്രൂരതയ്ക്കു വിധേയരാകുന്ന നിരപരാധരാണു് ‘ബാർബേറിയൻസ്.’ ദുരന്തത്തിലെത്തിയ വൃദ്ധനായ മജിസ്ട്രേട്ട് വാർദ്ധക്യത്തിലെത്തി മരിക്കാറായ ഇംപീരിയലിസമോ സമഗ്രാധിപത്യമോ തന്നെ. അതു യുവത്വമാർന്ന നിഷ്കളങ്കതയെ ബലാത്സംഗം ചെയ്യുന്നതു് കൂറ്റ്സേ ചേതോഹരമായി ചിത്രീകരിക്കുന്നു. Old men have no virtue to protect—വൃദ്ധന്മാർക്കു കാത്തുസൂക്ഷിക്കേണ്ട ഒരു നന്മയുമില്ല—എന്നു പറഞ്ഞുകൊണ്ടാണു് കണങ്കാലുകൾ തകർക്കപ്പെട്ട, കാഴ്ച ഇല്ലാതാക്കപ്പെട്ട ബാർബേറിയൻ പെണ്‍കുട്ടിയെ മജിസ്ട്രേട്ട് ലൈംഗികവേഴ്ചയ്ക്കു വിധേയയാക്കുന്നതു്. ശാസനാധികാരത്തിന്റെ മനഃസ്സാക്ഷി നിഷ്കളങ്കതയുടെ മനഃസ്സാക്ഷിയെ ബലാത്സംഗം ചെയ്യുന്നു.

ഈ നോവലിലെ ഏറ്റവും മനോഹരമായ സങ്കല്പം ബാർബേറിയൻസിനെ സംബന്ധിച്ചതാണു്. മനുഷ്യൻ ലോകത്തിനു പരിവർത്തനം വരുത്തുന്നതുപോലെ തനിക്കും പരിവർത്തനം വരുത്തുന്നു. ഇതു് നിയതമായ അവസ്ഥയത്രേ. അനിയതാവസ്ഥയിൽ മനുഷ്യനു പരിവർത്തനമില്ല. അവൻ സ്വേച്ഛാധിപതിയാണെന്നു വിചാരിക്കൂ. മറ്റുള്ളവരെ അവൻ പേടിപ്പിക്കുന്നു, പീഡിപ്പിക്കുന്നു, നിഗ്രഹിക്കുന്നു അവനൊട്ടു മാറുന്നുമില്ല, എങ്കിലും അവന്റെ അന്തരംഗത്തിൽ ഭയമുണ്ടു്. തന്നെയും സത്യം അടിച്ചമർത്തുമോ എന്ന ഭയമാണതു്. സാമൂഹികസംഘടനകളെയും രാഷ്ട്രങ്ങളെയും അടിച്ചമർത്തുന്ന ഇംപീരിയലിസ്റ്റുകൾ പേടിക്കുന്നുണ്ടു്, ഒരു കാലത്തു് സത്യം തങ്ങളെ നശിപ്പിക്കുമെന്നു്. ഈ ഭയമാണു് നോവലിൽ അപരിഷ്കൃതരായി—‘ബാർബേറിയൻസായി’ കാണപ്പെടുന്നതു്. പർവ്വതത്തിൽ മൂന്നുപേരായി കാണപ്പെട്ടവർ പന്ത്രണ്ടുപേരാകുന്നു; അവർ തടാകത്തിൽ ഉപ്പുചേർക്കുന്നു. അതിർത്തിദേശത്തെ ആക്രമിക്കുന്നു എന്നെല്ലാം നോവലിൽ പറയുന്നുണ്ടെങ്കിലും കേണൽ യോളിനെപ്പോലെ, മജിസ്ട്രേട്ടിനെപ്പോലെ മൂർത്ത സ്വഭാവം അപരിഷ്കൃതർ ആവഹിക്കുന്നില്ല. സങ്കല്പമായി, കിനാവായി അവർ അസ്പഷ്ടതയാർന്നു വ്യാപരിക്കുന്നതേയുള്ളൂ. ഇംപീരിയലിസ്റ്റുകളുടെ നിഗൂഢങ്ങളായ ഭയാശങ്കകളെ ഇതിനെക്കാൾ ഭംഗിയായി ആവിഷ്ക്കരിക്കാൻ പ്രയാസം.

“കാട്ടുജാതിക്കാ”രെന്നു പരിഹസിക്കപ്പെട്ടവരുടെ സാഹിത്യം പരിഷ്കൃതരായ, സംസ്ക്കാരസമ്പന്നരായ ഭാരതീയരുടെ സാഹിത്യത്തെക്കാൾ ഔന്നിത്യത്തിലെത്തിയിരിക്കുന്നു. കൂറ്റ്സേയുടെ ഈ നോവലിനു സദൃശമായ ഒരു നോവൽ ഭാരതത്തിൽ എവിടെയുണ്ടു്?

Colophon

Title: Magical Realism (ml: മാജിക്കൽ റിയലിസം).

Author(s): M Krishnan Nair.

First publication details: Prabhatham Printing and Publishing Co Ltd; Trivandrum, India; 1985.

Deafult language: ml, Malayalam.

Keywords: M Krishnannair, Magical Realism, മാജിക്കൽ റിയലിസം, എം കൃഷ്ണൻ നായർ, Literary criticism, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 8, 2022.

Credits: The text of the original item is copyrighted to J Vijayamma. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: KB Sujith; Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.