One Hundred Years of Solitude എന്ന ചേതോഹരമായ നോവലിലെ ഫാന്റസി തന്നെയാണു് മാർകേസിന്റെ അടുത്ത നോവലായ “The Autumn of the Patriarch”—“വർഗ്ഗാധിപതിയുടെ വീഴ്ച” എന്നതിലുമുള്ളതു്. സെൻട്രൽ അമേരിക്ക, വെസ്റ്റ് ഇൻഡീസ്, സൗത്തു് അമേരിക്ക ഇവ അതിരുകളായുള്ള കരീബിയൻ സമുദ്രത്തിലേക്കു് (അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഒരു ഭാഗം) നോക്കിക്കിടക്കുന്ന മരുസ്ഥല സദൃശമായ തീരത്തു് ഒരു റിപ്പബ്ലിക്കുണ്ടു്. പേരില്ലാത്ത ആ റിപ്പബ്ലിക്കിന്റെ അധിപതിക്കുണ്ടായ പതനമാണു് നോവലിൽ വർണ്ണിച്ചിട്ടുള്ളതു്. നോവൽ ആരംഭിക്കുമ്പോൾ ആ സ്വേച്ഛാധിപതി ഇല്ല. അയാളുടെ ശവം മാത്രം നമ്മൾ കാണുന്നു. Over the week-end the vultures got into the presidential palace by pecking through the screens on the balcony windows and the flapping of their wings stirred up the stagnant time inside and at dawn on Monday the city awoke out of its lethargy of centuries with the warm soft breeze of a great man dead and rotting grandeur എന്നാണു് നോവലിലെ ആദ്യത്തെ വാക്യം. കഴുകന്മാർ പ്രസിഡന്റിന്റെ—സ്വേച്ഛാധിപതിയുടെ—കൊട്ടാരത്തിൽ ബാൽക്കണി ജനലുകളിൽക്കൂടി കടന്നുചെല്ലുമ്പോൾ അയാളുടെ അഴുകുന്ന ശവം അവിടെ കിടക്കുന്നതു് അവ കാണുന്നു. അവയ്ക്കു പിറകേ വിപ്ലവകാരികളും ചെന്നെത്തുന്നു. നൂറു കൊല്ലമായി ഡിക്ടേറ്റർഷിപ്പു നടത്തി റിപ്പബ്ലിക്കിനെ ദ്രോഹിച്ചിരുന്ന ആ സ്വേച്ഛാധിപതി വെറുംതറയിൽ കമിഴ്‌ന്നുകിടക്കുകയാണു്, വലതുകൈ മടക്കി തലയണയാക്കിവച്ചുകൊണ്ടു്. വിപ്ലവകാരികൾ ആ മൃതദേഹം മറിച്ചിട്ടു നോക്കി. പക്ഷേ, ആ മുഖം കണ്ടിട്ടും അവർക്കു് അയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. കഴുകന്മാർ ആ മുഖം കൊത്തി വികൃതമാക്കിയിരുന്നില്ല. എങ്കിലും അവർ തിരിച്ചറിയാതെയിരുന്നതു് അവർ അയാളെ ഒരിക്കലും കണ്ടിരുന്നില്ല എന്നതുകൊണ്ടാണു്. എല്ലാ നാണയങ്ങളുടെയും എല്ലാ പോസ്റ്റേജ് സ്റ്റാമ്പുകളുടെയും രണ്ടുവശത്തും ഗർഭനിരോധനകോശത്തിന്റെ ലേബലുകളിലും അയാളുടെ അർദ്ധമുഖാലേഖ്യം ഉണ്ടായിരുന്നു. പക്ഷേ അവ അയാളുടെ ചിത്രത്തിന്റെ പകർപ്പിന്റെ പകർപ്പുകൾ മാത്രമായിരുന്നു. പിന്നെ അവർ കണ്ടിരിക്കാൻ ഇടയുള്ള ആൾ ആരാണു്? ആ മനുഷ്യൻ ഡിക്ടേറ്റർ ആയിരുന്നില്ല. അയാളുടെ ദ്വൈതരൂപത്തെ—ഡബിളിനെ—മാത്രം. ഛായയുടെ സാദൃശ്യംകൊണ്ടു തിരിച്ചറിയാൻ കഴിയാതിരുന്ന ആ രണ്ടാമന്റെ പേര് പെട്രീഷ്യോ അറഗോണസ് എന്നായിരുന്നു. അറഗോണസ് നിർവ്വഹിച്ച പ്രഭാഷണങ്ങൾ സ്വന്തം പ്രഭാഷണങ്ങളായി ഡിക്ടേറ്റർ പത്രത്തിൽ വായിച്ചിരിക്കും. അറഗോണസാണു് യഥാർത്ഥത്തിലുള്ള പ്രസിഡന്റ് എന്നു വിചാരിച്ചു് ശ്രോതാക്കൾ കൈയടിച്ചപ്പോൾ ആ കരഘോഷം തനിക്കുവേണ്ടിയുള്ളതായിരുന്നുവെന്നു കരുതി അയാൾ ആഹ്ലാദിച്ചിരിക്കും. അതെല്ലാം പ്രസിഡന്റ്—ഡിക്ടേറ്റർ—മനസ്സിലാക്കുന്നതു് അയാൾക്കുവേണ്ടി മാത്രം ഒറ്റപ്രതിയായി അച്ചടിക്കപ്പെടുന്ന പത്രത്തിൽനിന്നാണു്.
ഡിക്ടേറ്റർ ചെറുപ്പകാലത്തു് വെറുമൊരു കർഷകനേതാവായിരുന്നു. പടിപ്പടിയായി ഉയർന്നു് അയാൾ റിപ്പബ്ലിക്കിന്റെ അധിപതിയായി. കൊലപാതകം നടത്താൻ, കൂട്ടക്കൊല നടത്താൻ അയാൾക്കു മടിയില്ലായിരുന്നു. വെപ്പാട്ടികളെ കൊട്ടാരമാകെ നിറച്ചുവയ്ക്കാൻ അയാൾക്കു് എന്തു താല്പര്യമായിരുന്നെന്നോ? അതിനും പുറമേ ധാരാളം പശുക്കളും. ആ പശുക്കളുടെ പാലുകുടിച്ചും വിഷയസുഖം അനുഭവിച്ചും, ക്രൗര്യവും ഭീതിയും വളർത്തിയും അയാൾ വിരാജിച്ചു. അയാളുടെ ആരാധകർ എന്തെല്ലാം കഴിവുകൾ അയാൾക്കു കല്പിച്ചുകൊടുത്തു! ഭൂമികുലുക്കം വന്നാൽ ഡിക്ടേറ്റർക്കു് അതു തടയാൻ സാധിക്കും. ഗ്രഹണമുണ്ടായാൽ, അധികദിനവത്സരം (leap-year) വന്നാൽ അയാൾക്കു് അവ ഇല്ലാതാക്കാൻ കഴിയും. ആനയുടെ കാലിനു തുല്യമായ കാലാണു് അയാൾക്കുണ്ടായിരുന്നതു്. അതു വലിച്ചുവച്ചു് മഞ്ഞിലൂടെ അയാൾ നടക്കും. ഗോപുരത്തിലെ മണി പന്ത്രണ്ടടിക്കേണ്ടിവരുന്ന സമയത്തു് പന്ത്രണ്ടടിച്ചുകൂടാ എന്നു് അയാൾ ആജ്ഞാപിച്ചു. ജീവിതം ദീർഘതയുള്ളതാക്കാൻ രണ്ടുതവണ മാത്രമേ അതു ശബ്ദിക്കാവൂ. ആ കല്പനയനുസരിച്ചു് മണി തിരുത്തപ്പെട്ടു. ഈ ഭയങ്കരനാണു് മരിച്ചുകിടക്കുന്നതു്. ഡിക്ടേറ്റർക്കായി കരുതപ്പെട്ടിരുന്ന വിഷം അയാളുടെ ഡബിൾ അറഗോണസിന്റെ ശരീരത്തിൽ കടന്നപ്പോൾ അയാൾ (ഡബിൾ) അന്തരിച്ചു. തന്റെ അധികാരത്തിന്റെ അസ്തമയം ജനിപ്പിച്ച ഏകാന്തതയിൽപ്പെട്ടു് ഡിക്ടേറ്റർ ഉഴലുകയായി. (“lulled by the sound of the trail of yellow leaves of his autumn of pain” എന്നു് മാർകേസ്.) അപ്പോൾ മന്ത്രിമാർ സ്വേച്ഛാധികാരത്തിന്റെ കൊള്ളവസ്തു പങ്കിട്ടെടുക്കുന്നതിന്റെ കോലാഹലം അയാൾ കേട്ടു. നോവൽ തുടങ്ങുമ്പോൾ ഡിക്ടേറ്റർ ഇല്ലെന്നു പറഞ്ഞല്ലോ. അയാൾ “പുരാവൃത്ത”മായി രൂപാന്തരപ്പെട്ടിരിക്കുന്നു. ആ “പുരാവൃത്തം” ചോരയും നീരും മാംസവുമാർന്നു് നമ്മുടെ മുൻപിൽ നിൽക്കുന്നതു് പലരുടെയും ആഖ്യാനത്തിലൂടെയാണു്. അയാളുടെ, അയാളുടെ അമ്മയുടെ, വെപ്പാട്ടിയുടെ, സുന്ദരിയായ മൻയൂലേയുടെ അത്ഭുതാവഹങ്ങളായ ആഖ്യാനങ്ങളിലൂടെ പേരില്ലാത്ത ഡിക്ടേറ്റർ നമ്മുടെ മുൻപിൽ വന്നുനിൽക്കുന്നു. അയാൾ എന്നും പുരാവൃത്തമായിരുന്നു. അയാളെക്കുറിച്ചുള്ള യാഥാതഥ്യം ബഹുജനമറിഞ്ഞിരുന്നതു് ഡബിളായ അറഗോണസിലൂടെയാണു്. യാഥാർത്ഥ്യത്തിന്റെ രൂപമാർന്ന ഡബിളിനെ വധിച്ചപ്പോൾ ആദ്യരൂപമായ ഡിക്ടേറ്ററുടെ അന്ത്യവും സംഭവിച്ചു. സ്വേച്ഛാധിപത്യത്തിന്റെ അയഥാർത്ഥ സ്വഭാവം അഭിവ്യഞ്ജിപ്പിക്കുന്നതിനു സഹായിക്കുന്ന ‘ഡബിളിനു്’ ഈ നോവലിൽ പരമപ്രാധാന്യമുണ്ടു്. അയാളുടെ പേരു പറയുകയും ഡിക്ടേറ്ററുടെ പേരു പറയാതിരിക്കുകയും ചെയ്യുന്നതും ശ്രദ്ധാർഹമത്രേ. സ്വേച്ഛാധികാരം അല്ലെങ്കിൽ ഡെസ്പോട്ടിസം അസത്യമാണല്ലോ. അതു് അസത്യമാണെന്നു് ഡിക്ടേറ്ററെ ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നതു അറഗോണസാണു്. അതിനാലാണു് അയാൾ മരിച്ചുകഴിയുമ്പോൾ ഡിക്ടേറ്റർക്കും നിലനില്പില്ലാതെയായിത്തീരുന്നതു്. മാർകേസിനു് വളരെ ഇഷ്ടപ്പെട്ട ഒരാശയമാണു് ‘ഡബിൾ’ എന്നതു്. അദ്ദേഹത്തിന്റെ “The Other Side of Death” എന്ന അത്യന്തസുന്ദരവും അതിപ്രൗഢവുമായ ചെറുകഥയിലും ഈ ആശയം ആവിർഭവിക്കുന്നു. ഈ ആശയാവിഷ്കാരത്തിനു് നോവലിസ്റ്റിനു സാഹായ്യം നൽകുന്നതു ഫാന്റസിയും.
ചരിത്രത്തിലെ സ്വേച്ഛാധികാരികൾക്കെല്ലാം ജനയിതാക്കളില്ല. അതുപോലെ ഈ ഡിക്ടേറ്റർക്കും അച്ഛനില്ല. അയാൾക്കു് അമ്മ മാത്രമേയുള്ളു. അമ്മ പുരുഷന്റെ സഹായമില്ലാതെയാണു് ഭാവി ഡിക്ടേറ്ററെ ഗർഭാശയത്തിൽ വഹിച്ചതെന്നു് അവിടത്തെ പാഠ്യപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. അയാൾ ജനിച്ചു, വളർന്നു, ഡിക്ടേറ്ററായി. ആദ്യകാലത്തൊക്കെ അയാൾ ഭയങ്കര സ്വേച്ഛാധികാരിയായിരുന്നെങ്കിലും, ജീവിതസായാഹ്നത്തോടു് അടുത്തപ്പോൾ ദുർബ്ബലനായിത്തീർന്നു. ഒരു കന്യാസ്ത്രീയെ മോഷ്ടിച്ചുകൊണ്ടുവന്നു് അവളെ വിവാഹം ചെയ്ത അയാൾ, ബൂട്ട്സ് മാറ്റാതെ, വാളുമാറ്റാതെ, ഹെർണിയകൊണ്ടു വലുതായിപ്പോയ വൃഷണത്തെ താങ്ങുന്ന ബെൽറ്റ് മാറ്റാതെ അവളോടു ലൈംഗികവേഴ്ചയ്ക്കു തയ്യാറായ അയാൾ ഡബിളിന്റെ മരണത്തിനുശേഷം അശ്ശക്തനായിബ്ഭവിച്ചു. അയാളുടെ വിശ്വസ്തനായ ഒരു മന്ത്രി വഞ്ചന കാണിച്ചു. ബാൻക്വിറ്റിനു് ആ മന്ത്രിയേയും ഡിക്റ്റേറ്റർ ക്ഷണിച്ചു. അയാൾ വന്നതു് വെള്ളി ട്രേയിൽ കിടന്നുകൊണ്ടാണു്. എല്ലാ മെഡലുകളും അയാൾ ധരിച്ചിരുന്നു. കൂടാതെ “കോളിഫ്ലൗവർ”, മസാല ഇവകൊണ്ടു് അയാളുടെ മാംസത്തിന്റെ രുചി വർദ്ധിപ്പിച്ചിരുന്നു. അതിഥികൾക്കു് ആ മൃതദേഹം ഭക്ഷിക്കേണ്ടതായി വന്നു. (“…because only she had reached the inconceivable triumph of take your boots off so you don’t soil my Brabant sheets, and he took them off, take off your saber and your truss and your leggings take every thing off my love I can’t feel you” എന്ന ഭാഗത്തിൽ യൂണിഫോമിട്ടുകൊണ്ടു് ലൈംഗിക വേഴ്ചയ്ക്കു തുനിയുന്ന ഡിക്ടേറ്ററുടെ ചിത്രം. “The distinguished General Roderigo de Aguilar entered on a silver tray, stretched out garnished with Cauliflower and laurel steeped with spices… and in all his medals, is served up roast” എന്ന ഭാഗത്തു് ക്രൗര്യത്തിന്റെ ചിത്രം.) ഈ ഭയങ്കരൻ മരിക്കുന്നതിന്റെ തലേദിവസം തകർന്ന കൊട്ടാരത്തിനുചുറ്റും ആശ്രയരഹിതനായി നടക്കുകയും തന്റെ പശുക്കളെ എണ്ണിനോക്കുകയും കാണാത്തവയെ അന്വേഷിക്കുകയും ചെയ്യുന്നു. സ്വേച്ഛാധികാരം ഏതു നിലയിൽ മനുഷ്യനെ കൊണ്ടെത്തിക്കുമെന്നു കാണിച്ചുതരികയാണു് അസുലഭസിദ്ധികളുള്ള മാർകേസ്. അതിനുവേണ്ടിയാണു് അദ്ദേഹം ഫാന്റസിയെ കൂട്ടുപിടിക്കുന്നതു്.
വർണ്ണനാവൈദഗ്ദ്ധ്യത്തിൽ മാർകേസിനെ സമീപിക്കുന്ന ഏതെങ്കിലും നോവലിസ്റ്റ് ഇപ്പോഴുണ്ടൊ? ഇല്ലെന്നുതന്നെയാണു് ഈ ലേഖകന്റെ ഉത്തരം. ഡിക്ടേറ്ററുടെ അമ്മ ക്യാൻസർ പിടിച്ചു മരിക്കുന്നതിന്റെ വർണ്ണനം ഈ നോവലിലുണ്ടു്. അതു വായിക്കുന്നവർ വിസ്മയാധീനരായി ഇരുന്നുപോകും. അത്രയ്ക്കുണ്ടു് അതിന്റെ ശക്തി. കാലത്തെക്കുറിച്ചു് പരിവൃത്തി സങ്കല്പമാണു് (cyclic conception of time) മാർകേസിനുള്ളതു്; രേഖാമയസങ്കല്പമല്ല (linear conception), അതിനു യോജിച്ചവിധത്തിലുള്ള ആഖ്യാനവും വർണ്ണനവും ആണു് ഈ നോവലിൽ കാണുക. കുളത്തിലേക്കു് ഒരു കല്ലെറിയൂ. ആദ്യം ഒരു കൊച്ചു തരംഗം അതിനെ വലയംചെയ്തു് വേറൊരു തരംഗം. അങ്ങനെ തരംഗത്തിന്റെ വലിപ്പം കൂടിക്കൂടി ഒടുവിൽ മഹാതരംഗം. ഇമ്മട്ടിൽ കൊച്ചുതരംഗങ്ങളും വലിയ തരംഗങ്ങളും മഹാതരംഗങ്ങളും ഈ നോവലിൽ നിറഞ്ഞിരിക്കുന്നു. അതുകൊണ്ടു് ഇതിനു് എന്തെന്നില്ലാത്ത ഘനത അല്ലെങ്കിൽ സാന്ദ്രത കൈവന്നിരിക്കുന്നു. ചില ഭാഗങ്ങൾ തികച്ചും കാവ്യാത്മകങ്ങളാണു്. യാഥാർത്ഥ്യവും ഫാന്റസിയും മാർകേസ് ഒരുമിച്ചു ചേർക്കുമ്പോൾ യാഥാർത്ഥ്യമേതു് ഫാന്റസിയേതു് എന്നു നമുക്കു തിരിച്ചറിയാൻ കഴിയാതെ വരുന്നു. രണ്ടും സത്യാത്മകതയിലേക്കു നമ്മളെ കൊണ്ടു ചെല്ലുന്നു. അദ്ദേഹത്തിന്റെ One hundred Years of Solitude എന്ന നോവലിൽ ഹോസ് ആർക്കേഡിയോ ബുവേണ്ടിയോയെ അയാളുടെ ഭാര്യ കൊല്ലുന്നതായി വർണ്ണനയുണ്ടു്. മരിച്ചയാളിന്റെ രക്തത്തിനുപോലും വീട്ടിലേക്കു് ഒഴികിപ്പോകാനുള്ള വഴിയറിയാം. പടിക്കെട്ടിറങ്ങി ടർക്ക് സ്ട്രീറ്റിൽക്കൂടി ഒഴുകി വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞുതിരിഞ്ഞ് അതു് അടഞ്ഞ വാതിലിനടിയിൽക്കൂടി പോയി തീൻമേശയിൽ തട്ടാതെ ചെന്നു് അടുക്കളയിൽ എത്തുന്നു. അവിടെ ഉർസൂല പ്രഭാതഭക്ഷണത്തിനുവേണ്ടി മുപ്പത്തിയാറു മുട്ടകൾ പൊട്ടിക്കുകയായിരുന്നു. ചോരയ്ക്കുള്ള ഈ ജ്ഞാനം മാർകേസിന്റെ ഈ പുതിയ നോവലിലെ ഓരോ ക്ഷുദ്രവസ്തുവും പ്രകടിപ്പിക്കുന്നു. അസാധാരണമായ, അന്യാദൃശമായ കലാശില്പമാണിതു്. ഇതു് ആദ്യം വായിച്ചപ്പോൾ വിരസമായി എനിക്കനുഭവപ്പെട്ടു. പക്ഷേ, നോവലിന്റെ കവർപേജിൽ നൽകിയിരുന്ന നിർദ്ദേശം അല്ലെങ്കിൽ അനുശാസനമനുസരിച്ചു് ഞാൻ വീണ്ടും വീണ്ടും വായിച്ചു. ഒറ്റ വായനകൊണ്ടു് നോവലിന്റെ ഗാംഭീര്യം വെളിപ്പെട്ടുവരികില്ലെന്നായിരുന്നു പ്രസ്താവം. ആവർത്തിച്ചു വായിക്കുക എന്നതായിരുന്നു ഉപദേശം. അങ്ങനെ വായിച്ചപ്പോൾ മാർകേസിന്റെ ഈ നോവലിനെ അതിശയിക്കാൻ വേറൊരു കൃതിയില്ലെന്നു് എനിക്കു തോന്നി.