images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.3
ഒരു കൊള്ളാവുന്ന മെത്രാന്നു കിട്ടിയത് ഒരു കൊള്ളരുതാത്ത പ്രദേശം

സവാരിവണ്ടിയെല്ലാം ദരിദ്രർക്കു ദാനത്തിനാക്കിയതുകൊണ്ടു, മതോപദേശത്തിനുള്ള യാത്രകൾ നമ്മുടെ മെത്രാൻ വേണ്ടെന്നുവെച്ചില്ല. ഡി.യിലെ ഇടവക ആളുകളെ ക്ഷീണിപ്പിക്കുന്ന ഒന്നായിരുന്നു. അതിൽ കുറച്ചുമാത്രം മൈതാനങ്ങളും വളരെയധികം മലംപ്രദേശങ്ങളുമാണുള്ളത്; നമ്മൾ ഇപ്പോൾത്തന്നെ കണ്ടു കഴിഞ്ഞതുപോലെ, നിരത്തുകൾ അപ്രദേശത്തില്ല; മുപ്പത്തിരണ്ടു സഭാബോധകസ്ഥാനങ്ങളും, നാല്പത്തൊന്ന് ഉപബോധകസ്ഥാനങ്ങളും, ഇരുനൂറ്റെൺപത്തഞ്ചു ചെറുപള്ളികളും ആ ഇടവകയുടെ മേൽനോട്ടത്തിലുണ്ട്. ഈ സ്ഥലങ്ങളൊക്കെ പോയി നോക്കുന്നത് ഒരു നല്ല പണിതന്നെയാണ്. മെത്രാൻ അതു നിറവേറ്റിപ്പോന്നു. അടുത്ത സ്ഥലങ്ങളിലാവുമ്പോൾ അദ്ദേഹം നടക്കും; പുറമെ മൈതാനങ്ങളിലാണെങ്കിൽ ഒരു കുടുവണ്ടിയിൽ കയറും; മലംപ്രദേശങ്ങളിലേക്കായാൽ കഴുതപ്പുറത്തു പോവും. ആ രണ്ടു വൃദ്ധകളും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകാറുണ്ട്. അവർക്കു പോവാൻ ഞെരുക്കമുള്ളേടത്തേക്കാവുമ്പോൾ അദ്ദേഹം തനിച്ചുപോവും.

പണ്ടേക്കുപണ്ടേ വളരെ പള്ളികളും പള്ളിസ്വത്തുക്കളുമുള്ള ഒരു സ്ഥലമായ സെനെപ്പട്ടണത്തിൽ ഒരു ദിവസം അദ്ദേഹം കഴുതപ്പുറത്തു ചെന്നു. കൈയിലുള്ളകാശെല്ലാം തീർന്നിരുന്നതുകൊണ്ട് വേറെ വാഹനത്തിൽ പോവാൻ അദ്ദേഹത്തിന്നു കഴിഞ്ഞില്ല. അവിടത്തെ നഗരപ്രമാണി അദ്ദേഹത്തെ എതിരേല്ക്കുവാനായി കോട്ടവാതില്ക്കലേക്ക് വന്നു. മെത്രാൻ കഴുതപ്പുറത്തുനിന്നിറങ്ങുന്നതുകണ്ട് അയാൾ ഉള്ളുകൊണ്ടു പരിഹസിച്ചു. ചില പൗരന്മാർ അദ്ദേഹത്തിന്റെ ചുറ്റും നിന്നു ചിരിച്ചു. മെത്രാൻ പറഞ്ഞു, ‘നിങ്ങളെ ഞാൻ സംഭ്രമിപ്പിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. യേശുക്രിസ്തു ഉപയോഗിച്ചുവന്ന ഒരു ജന്തുവിന്മേൽ ഒരു സാധു മതാചാര്യൻ സവാരി ചെയ്യുന്നതു കുറെ അധികപ്രസംഗമായി നിങ്ങൾക്കു തോന്നിയിരിക്കാം. പക്ഷേ ഞാനിങ്ങനെ ചെയ്തിട്ടുള്ളതു, നിവൃത്തിയില്ലാഞ്ഞിട്ടാണ്; ഞാൻ ഏറ്റുപറയുന്നു, ലേശമെങ്കിലും ദുരഭിമാനംകൊണ്ടല്ല.’

ഇങ്ങനെയുള്ള യാത്രകളിലെല്ലാം അദ്ദേഹം ദയയോടും ക്ഷമയോടുംകൂടെ പെരുമാറിയിരുന്നു. പ്രസംഗിക്കുന്നതിലധികം സംസാരിക്കുകയാണ് അദ്ദേഹം ചെയ്യാറു്. വാദമുഖങ്ങളേയും ഉദാഹരണകഥകളേയും അന്വേഷിച്ച അദ്ദേഹം അധിക ദൂരമൊന്നും ഓടാറില്ല. ഒരു ജില്ലയിലുള്ള ആളുകളോട് അടുത്ത ജില്ലയിലെ ആളുകളുടെ നടപടികൾ പറഞ്ഞു കാണിച്ചുകൊടുക്കും. സാധുക്കളുടെ നേരെ നിർദ്ദയത കാണിക്കുന്നവരുടെ പ്രദേശത്തു ചെന്നാൽ അദ്ദേഹം ഇങ്ങനെ പറയും: ‘ബ്രിയാങ് സോങ്ങിലുള്ളവരെ നോക്കു! സാധുക്കൾക്കും വിധവകൾക്കും അനാഥശിശുക്കൾക്കും മറ്റെല്ലാവരേക്കാൾ മൂന്നു ദിവസം മുമ്പു തങ്ങൾ പുൽപ്പറമ്പുകളിൽനിന്നു പുല്ലരിഞ്ഞുകൊടുക്കുവാൻ അവർ അവകാശം കൊടുത്തിരിക്കുന്നു. പാവങ്ങളുടെ വീടുകൾ പൊളിഞ്ഞുപോയാൽ അവർ അവ നന്നാക്കിച്ചു കൊടുക്കുന്നു. അതുകൊണ്ട് അത് ഈശ്വരനാൽ അനുഗ്രഹിക്കപ്പെട്ട പ്രദേശമായി; ഒരു നൂറ്റാണ്ടിന്നുള്ളിലൊന്നും അവിടെനിന്ന് ഒരു കൊലപാതകി ഉണ്ടായിട്ടില്ല.’

ആദായം എത്ര കിട്ടിയാലും വിള എത്ര നന്നായാലും ദുര തീരാത്ത ഗ്രാമങ്ങളിൽ ചെല്ലുമ്പോൾ അദ്ദേഹം ഇങ്ങനെ പറയും: ‘എംബ്രൂങ്ങിലെ ആളുകളെ നോക്കു! ഒരു കുടുംബത്തിലെ അച്ഛനു മകൻ പട്ടാളത്തിലും, പെൺമക്കൾ പട്ടണത്തിൽ ഓരോ പ്രവൃത്തിയിലും, താൻ ക്ഷീണിച്ച് ദീനത്തിൽ കിടപ്പിലുമാണെന്ന നിലവന്നാൽ അപ്രദേശത്തുള്ള മതാചാര്യൻ അയാളുടെ കാര്യം യോഗത്തിൽ അറിവുകൊടുക്കുന്നു. എന്നാൽ ഞായറാഴ്ച പള്ളിയിലെ പ്രാർഥന കഴിഞ്ഞാൽ, ആ ഗ്രാമവാസികളെല്ലാം – ആണുങ്ങളും, പെണ്ണുങ്ങളും കുട്ടികളും എല്ലാവരും – ആ സാധുമനുഷ്യന്റെ നിലത്തു ചെന്ന്, ആയാൾക്കുള്ള കൊയ്ത്തെല്ലാം കഴിച്ചു നെല്ലും വൈക്കോലും അയാളുടെ കളത്തിൽ കൊണ്ടുപോയിക്കൊടുക്കും.’ പണത്തെപ്പറ്റിയും തറവാട്ടുസ്വത്തുക്കളെപ്പറ്റിയും ശണ്ഠപിടിച്ചു തമ്മിൽ ഭാഗിക്കുന്ന കുടുംബങ്ങളോട് അദ്ദേഹം പറയും: ‘ദേവോൾനിയിലെ മലയന്മാരുടെ സ്ഥിതിനോക്കൂ ഒരമ്പതു കൊല്ലം കൂടുമ്പോഴും അവിടെ കുയിൽ ഒന്നു ശബ്ദിച്ചുകേൾക്കില്ല; അതത്രമേൽ മൊരംകാട്ടുപ്രദേശമാണ്. അവിടെ ഒരു കുടുംബത്തിലെ അച്ഛൻ മരിച്ചുപോയാൽ, അയാളുടെ സ്വത്തുക്കളെല്ലാം പെൺമക്കൾക്കു വിട്ടുകൊടുത്ത്, ആൺമക്കളെല്ലാം ദിവസപ്രവൃത്തിക്കുവേണ്ടി അന്യരാജ്യങ്ങളിലേക്കു പോകുന്നു; പെൺമക്കൾക്കു പതുക്കെ ഭർത്താക്കന്മാരെ അന്വേഷിച്ചുണ്ടാക്കാം.’ ദുർവ്യവഹാരഭ്രാന്തുള്ളേടങ്ങളിൽ ചെന്നാൽ, മുദ്രപത്രം വാങ്ങി മുതൽ മുഴുവനും നശിപ്പിച്ച അവിടത്തെ കൃഷിക്കാരോട് അദ്ദേഹം ഉപദേശിക്കും: ‘ക്വിയറയിലെ ഉൾപ്രദേശത്തുള്ള ആ നല്ലവരായ കൃഷിക്കാരെ നോക്കു! അവിടെ ആകെ മുവ്വായിരം പേരുണ്ട്. എന്റെ ഈശ്വരാ! അതുതന്നെ ഒരു ചെറിയ രാജ്യമാണ്. ജഡ്ജിയോ ആമീനോ ഉണ്ടെന്ന് ആരും അറിഞ്ഞിട്ടില്ല. സകലവും നഗരമുഖ്യൻ നടത്തുന്നു. അയാൾ ചുങ്കങ്ങൾ നിശ്ചയിക്കുന്നു; ഓരോരുത്തനുമുള്ള നികുതി ന്യായം പോലെ ചുമത്തുന്നു; തർക്കങ്ങളെല്ലാം ധർമമായി തീർത്തുകൊടുക്കുന്നു; പ്രതിഫലം കൂടാതെ അവകാശികളുടെ മുതൽ വിഭാഗം ചെയ്യുന്നു; ചെലവുമേടിക്കാതെ വിധി കല്പിക്കുന്നു; ആ ഋജുബുദ്ധികളുടെ ഇടയിൽ അയാൾ ഒരു മര്യാദക്കാരനായതുകൊണ്ട് എല്ലാവരും അയാളെ അനുസരിക്കുന്നു.’ സ്കൂൾമാസ്റ്ററില്ലാത്ത ഗ്രാമങ്ങളിൽ ചെന്നാൽ ക്വിയറയിലെ ആളുകളെപ്പറ്റി അദ്ദേഹം പിന്നേയും എടുത്തുപറയും: ‘അവർ എങ്ങനെയാണ് കഴിയുന്നതെന്നറിയാമോ? പന്ത്രണ്ടു പതിനഞ്ചു വീടുകളുള്ള ഒരു ചെറിയ ദേശത്തെക്കൊണ്ട് എന്നന്നേയ്ക്കും ഒരു സ്കൂൾമാസ്റ്ററെ ചെലവുകൊടുത്തു പാർപ്പിക്കാൻ കഴിയാത്തതുകൊണ്ട്, ആ രാജ്യക്കാർ എല്ലാവരും കൂടി ശമ്പളം കൊടുത്തു ചിലരെ നിശ്ചയിച്ചിരിക്കയാണ്. ഞാൻ ഒരാഴ്ച ഒരിടത്തു, പത്തു ദിവസം മറ്റൊരിടത്ത്, ഇങ്ങനെ ഗ്രാമങ്ങളിലെങ്ങും നടന്നു പഠിപ്പിക്കുന്നു. ഈ അധ്യാപകന്മാർ ചന്തസ്ഥലങ്ങളിൽ പോവും. ഞാൻ അവരെ അവിടെവെച്ചുകണ്ടിട്ടുണ്ട്. തൊപ്പിയിലെ ചരടിന്മേൽ തൂക്കിയിടുന്ന തൂവലുകളുടെ എണ്ണംകൊണ്ട് അവർ എന്തു തരക്കാരെന്നു കണ്ടുപിടിക്കാം. വായിക്കുവാൻ മാത്രം പഠിപ്പിക്കുന്നവർക്ക് ഒരു തൂവലുണ്ടാവും; വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കുന്നവർക്ക് രണ്ടു തൂവലാണ്; വായിക്കലും കണക്കുകൂട്ടലും പുറമെ ലാറ്റിൻഭാഷയും പഠിപ്പിക്കുന്നവരുടെ തൊപ്പികളിൽ മൂന്നു തൂവൽ കാണാം. എന്നാൽ, അക്ഷരജ്ഞാനം ഇല്ലാതിരിക്കുന്നത് വലിയ അവമാനംതന്നെയാണ്. ക്വിയറയിലെ ആളുകളെപ്പോലെ ചെയ്യുക!’

ഇങ്ങനെ അദ്ദേഹം സഗൗരവമായും പിതൃസമമായ വാത്സല്യത്തോടുകൂടിയും സംസാരിച്ചുവന്നു. ഉദാഹരണങ്ങളൊന്നുമില്ലെങ്കിൽ അദ്ദേഹം കെട്ടുകഥകളുണ്ടാക്കും. അതുകളെല്ലാം വേണ്ടേടത്തു കൊള്ളുന്നവയും അലങ്കാരമൊന്നുമില്ലാതെ ധാരാളം സംഗതികളടങ്ങിയവയുമായിരിക്കും – ഇതാണല്ലോ യേശുക്രിസ്തുവിന് വാസ്തവത്തിലുള്ള പ്രസംഗസാമർഥ്യം. തനിക്കു നല്ല അറിവുള്ളതു കൊണ്ട് അദ്ദേഹം പറയുന്നത് മറ്റുള്ളവർക്കു മനസ്സിലാവും.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.