images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.7
ക്രവാത്ത്

ഇവിടെയാണ് ഒരു സംഗതി പ്രകൃത്യാ അതിന്റെ ഉചിതസ്ഥാനത്തു വന്നുനിൽക്കുന്നത്; അതു ചേർക്കാതെ വിടാൻ പാടില്ല; എന്തുകൊണ്ടെന്നാൽ, ഡി.യിലെ മെത്രാൻ എന്തു തരക്കാരനായിരുന്നു എന്ന് ഏറ്റവുമധികം ശരിയായി കാണിക്കുന്നവയിൽ ഒന്നാണത്.

ഓളുളിലെ മലയിടുക്കുകളിൽ നടന്നുപദ്രവിച്ചിരുന്ന ഗസ്പാർബേയും സംഘവും മുടിഞ്ഞുകഴിഞ്ഞതിനുശേഷം, അയാളുടെ പ്രധാന കൂട്ടുകാരിൽ ഒരാളായ ക്രവാത്ത് മലകളിൽ കയറി രക്ഷപ്പെട്ടു. അയാൾ ഗസ്പാർ ബേയുടെ സൈന്യത്തിന്റെ അവശേഷമായ തന്റെ തട്ടിപ്പറിസ്സംഘത്തോടുകൂടി നീസ്സ് എന്ന പ്രദേശത്തു ചെന്നൊളിച്ചു; അവിടെനിന്നു പിയെദ്മോങ്ങിലേക്ക് കടന്നു, ബാർസലോനെത്തിന്നടുത്തായി പിന്നേയും അയാൾ ഫ്രാൻസിൽ പ്രത്യക്ഷീഭവിച്ചു. ആദ്യമായി ഴോസിയേറിലാണ് കണ്ടത്; പിന്നെ ത്വീയിലായി; അയാൾ ഴുഗ്-ദ്-ലെയിലെ ഗുഹകളിൽച്ചെന്ന് ഒളിച്ചുകൂടി; അവിടെനിന്ന് ഉബായിലും ഉബായെത്തിലുമുള്ള കാട്ടുവഴികളിലുടെ നാട്ടുപുറങ്ങളിലേക്കും കുഗ്രാമങ്ങളിലേക്കും ഇറങ്ങി.

അയാൾ എംബ്രുങ്ങ് വരെക്കൂടി കടന്നുചെന്നു; ഒരു ദിവസം രാത്രി പള്ളിയിൽകയറി. കലവറമുറി കൊള്ളയിട്ടു. അയാളുടെ തട്ടിപ്പറികൊണ്ടു നാട്ടുപുറമെല്ലാം ഒഴിഞ്ഞു. പൊലീസ്സുകാർ വളരെക്കാലം അയാളെ അന്വേഷിച്ചു; പക്ഷേ, ഫലമുണ്ടായില്ല. എപ്പോഴും അയാൾ പിടിയിൽനിന്നു ചാടും, ചിലപ്പോൾ എതിർത്തു നോക്കിയിട്ടുമുണ്ട്. അയാൾ ഒരു കാട്ടുകള്ളനായിരുന്നു. ഈ ലഹളക്കാലത്തു മെത്രാൻ അവിടെ ചെന്നു. അദ്ദേഹം ഷാത്തെലാറിലേക്ക് പോകയാണ്. നഗര മുഖ്യൻ അദ്ദേഹത്തെ കാണാൻ ചെന്നു; തിരിച്ചുപോകുവാൻ വളരെ നിർബന്ധിച്ചു. ആർഷ് വരെയും അതിലപ്പുറവുമുള്ള മലംപ്രദേശം മുഴുവൻ ക്രവാത്തിന്റെ കീഴിലായിരുന്നു; ഒരു രക്ഷാസൈന്യമുണ്ടായാൽക്കൂടി അതിലേ പോവാൻ സൂക്ഷിക്കണം; മുന്നോ നാലോ ഭാഗ്യംകെട്ട പൊല്ലീസ്സുകാർ അവിടെവെച്ചു വെറുതെ അപകടത്തിൽപെട്ടു.

‘അതുകൊണ്ട്, മെത്രാൻ പറഞ്ഞു, ‘കൂടെ ആരുമില്ലാതെ പോകാനാണ് ഞാൻ വിചാരിച്ചിരിക്കുന്നത്.’

‘മോൺസിന്യേർ. കാര്യമായിട്ടല്ലല്ലോ ഈ പറയുന്നത്?’ നഗരമുഖ്യൻ അത്ഭുതപ്പെട്ടു ചോദിച്ചു.

‘ആരും എന്റെ കൂടെ പോകരുതെന്നു നിർബന്ധിക്കത്തക്കവിധം ഞാൻ അത്രയും കാര്യമായി പറയുന്നു; എന്നല്ല, ഞാൻ ഒരു മണിക്കൂറിനുള്ളിൽ പുറപ്പെടുകയും ചെയ്യും.’

‘പുറപ്പെടുകയോ?’

‘പുറപ്പെടുക.’

‘തനിച്ചോ?’

‘തനിച്ച്.’

‘മോൺസിന്യേർ. അതു ചെയ്യരുത്.’

മെത്രാൻ പറഞ്ഞു: ‘ആ മലംപ്രദേശങ്ങളിൽ ഒരു ചെറുവർഗക്കാരുണ്ട്; അവരെ ഞാൻ മൂന്നു കൊല്ലമായിട്ട് കണ്ടിട്ടില്ല. ആ മര്യാദക്കാരും സത്യവാന്മാരുമായ ഇടയന്മാർ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. മുപ്പതാടുകളെ കെട്ടിമേച്ചാൽ ഒരാട് അവർക്കുണ്ട്. അവർ പലേ നിറത്തിൽ നല്ല ഭംഗിയുള്ള രോമച്ചരടുകൾ പിരിച്ചുണ്ടാക്കുന്നു; ആറു തുളയുള്ള ഓടക്കുഴൽകൊണ്ട് അവർ ആ കാട്ടുപുറങ്ങളിൽ നടപ്പുള്ള രാഗം ആലപിക്കും. ഇടയ്ക്കിടയ്ക്ക് ഈശ്വരനെപ്പറ്റി അവർക്കു പറഞ്ഞു കൊടുക്കണം. പേടിത്തൊണ്ടനായ ഒരു മെത്രാനോട് അവരെന്തുപറയും? ഞാൻ പോയില്ലെങ്കിൽ അവരെന്തു പറയും?’

‘പക്ഷേ തട്ടിപ്പറിക്കാർ, മോൺസിന്യേർ?’

‘നില്ക്കു! മെത്രാൻ പറഞ്ഞു; അതു ഞാൻ ആലോചിക്കേണ്ടതാണ്. നിങ്ങൾ പറയുന്നതു ശരിതന്നെ. അവരെ ഞാൻ കണ്ടേയ്ക്കാം. അവർക്കും ദയാലുവായ ഈശ്വരനെപ്പറ്റി പറഞ്ഞുകൊടുക്കുന്നത് ആവശ്യമാണ്.’

‘പക്ഷേ, മോൺസിന്യേർ, അവർ ഒരു സംഘം മുഴുവനുമുണ്ട്! ഒരുകൂട്ടം ചെന്നായ്ക്കൾ!

‘ഹേ, നഗരമുഖ്യൻ, ഇത്തരം ചെന്നായ്ക്കൾക്കുതന്നെയായിരിക്കാം, യേശുക്രിസ്തു എന്നെ ഒരിടയനാക്കി നിശ്ചയിച്ചിട്ടുള്ളത്, വിധിയുടെ പോക്കുകൾ ആർ കണ്ടു?’

‘മോൺസിന്യേർ, അവർ അങ്ങയുടെ കയ്യിലുള്ളതു പിടിച്ചുപറിക്കും.’

‘എന്റെ കയ്യിൽ ഒന്നുമില്ല.’

‘അവർ അങ്ങയെ കൊന്നുകളയും.’

’ഓരോ ഈശ്വരസ്തുതികളും വിഴുങ്ങിച്ചൊല്ലിക്കൊണ്ടു പതുക്കെ തന്റെ പാട്ടിൽപ്പോകുന്ന ഒരു സാധുവയസ്സൻ മതാചാര്യനെയോ? ഛീ! എന്താവശ്യത്തിന്?”

‘ഈശ്വരാ! അവരെ കണ്ടെത്തിപ്പോയാലോ?’

‘എന്റെ സാധുക്കൾക്കായി ഞാൻ അവരോട് ധർമം യാചിക്കും.’

‘അയ്യോ, അങ്ങു പോകരുത്. ഈശ്വരനെ മുൻനിർത്തി ഞാൻ പറയുന്നു! അങ്ങ് അങ്ങയുടെ ജീവനെ അപകടത്തിലാക്കുകയാണ്.’

‘അത്രയേ ഉള്ളു?’ മെത്രാൻ ചോദിച്ചു. ‘ഞാൻ ജീവിച്ചിരിക്കുന്നത് എന്റെ ജീവനെ രക്ഷിക്കാനല്ല, ജീവാത്മാക്കളെ രക്ഷപ്പെടുത്താൻ മാത്രമാണ്.’

അവർക്ക് അദ്ദേഹത്തിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളുവാൻ അനുവദിക്കേണ്ടിവന്നു. വഴി കാണിക്കാനുള്ള ഒരു കുട്ടിയോടുകൂടെ അദ്ദേഹം യാത്ര പുറപ്പെട്ടു. അദ്ദേഹത്തിന്റെ വാശി നാട്ടുപുറത്തെല്ലാം സംസാരമായി; ഒരു വലിയ സംഭ്രമമുണ്ടാക്കി.

അദ്ദേഹം തന്റെ സഹോദരിയേയും മദാം മഗ്ല്വേറേയും കുടെ കൊണ്ടുപോയില്ല. അദ്ദേഹം കഴുതപ്പുറത്തു കേറി മല കടന്നു; ആരേയും കണ്ടില്ല. ഒരപകടവും കൂടാതെ തന്റെ ‘പ്രിയപ്പെട്ട സുഹൃത്തുക്ക’ളായ ആട്ടിടയന്മാരുടെ വസതിയിൽ എത്തിച്ചേർന്നു. പ്രസംഗിച്ചും, വിശുദ്ധകർമം നടത്തിയും, പഠിപ്പിച്ചും. ഉപദേശം കൊടുത്തും, അദ്ദേഹം ഒരു പക്ഷം മുഴുവനും അവിടെ താമസിച്ചു. മടങ്ങിപ്പോരാറായപ്പോൾ, പള്ളിയിൽവെച്ചു മതാചാര്യമുഖ്യന്റെ നിലയിൽ ഒരു സ്തോത്രഗീതം പാടണമെന്ന് അദ്ദേഹം നിശ്ചയിച്ചു. പക്ഷേ. എന്തു കാട്ടും? അതിനു വേണ്ട ആഡംബരങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാട്ടുപുറത്തുള്ള ദാരിദ്ര്യംപിടിച്ച ഒരു പള്ളിക്കലവറ മുറിയും ഇഴകളൊക്കെ പിഞ്ഞിയതും കൃത്രിമപ്പട്ടുനാടകൊണ്ടു മോടിപിടിപ്പിച്ചതുമായ ചില പഴയ പ്രാർഥനക്കുപ്പായങ്ങളും മാത്രമേ അവർക്ക് അദ്ദേഹത്തിനു കൊടുപ്പാൻ കഴിഞ്ഞുള്ളൂ.

‘ഛീ’ മെത്രാൻ പറഞ്ഞു, ‘സഭാബോധകനവർകളേ, ഏതായാലും നമുക്ക് സ്തോത്രഗീതം വേണമെന്നു പരസ്യപ്പെടുത്തുക, എല്ലാം നേരെയാവും.’

അടുത്തുള്ള പള്ളികളിലെല്ലാം അന്വേഷിച്ചു. ഒരു വലിയ പള്ളിയിലെ ഗായക സംഘാധ്യക്ഷനു ശരിക്കുടുക്കേണ്ട ഉടുപ്പുപോലും ആ രാജ്യത്തുള്ള എല്ലാ ചെറുപള്ളികളിലെ അന്തസ്സും കൂട്ടിച്ചേർത്താൽ ഉണ്ടാക്കാൻ സാധിക്കില്ല.

ഇങ്ങനെ അവർ കുഴങ്ങുമ്പോൾ, ആരും അറിയാത്ത രണ്ടു കുതിരസ്സവാരിക്കാർ മെത്രാന്നായി ഒരു വലിയ പെട്ടി കൊണ്ടുവന്നു. സഭാബോധകന്റെ ഗൃഹത്തിൽ ഇറക്കിവെച്ചു, തൽക്ഷണം മടങ്ങിപ്പോയി. ആ പെട്ടി തുറന്നുനോക്കി; തങ്കപ്പട്ടുകൊണ്ടുള്ള ഒരുടുപ്പും, വൈരക്കല്ലുകൾകൊണ്ടലംകൃതമായ ഒരു കിരീടവും, പ്രധാന മെത്രാന്റേതായ ഒരു കുരിശും, ഒരു വിലപ്പെട്ട സ്ഥാനദണ്ഡും അതിലുണ്ടായിരുന്നു –എല്ലാം എബ്രൂങ് പള്ളിയിലെ ഭണ്ഡാരപ്പുരയിൽനിന്നു കട്ടുകൊണ്ടുപോയവയാണ്. പെട്ടിയുടെ മുകളിൽ ഒരു കടലാസ്സിൻകഷ്ണം പതിച്ചിട്ടുണ്ട്; അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു– ‘മോൺസിന്യേർ ബിയാങ് വെന്യുവിനു ക്രവാത്ത് കൊടുത്തയയ്ക്കുന്നത്.’

‘ഞാൻ പറഞ്ഞില്ലേ, എല്ലാം താനേ നേരെയാവുമെന്ന്?’ മെത്രാൻ പറഞ്ഞു. അദ്ദേഹം ഒരു പുഞ്ചിരിയോടുകൂടി തുടർന്നു, ഒരുപബോധകന്റെ വെള്ളക്കുപ്പായം കൊണ്ട് തൃപ്തിപ്പെടുന്ന ആൾക്ക് ഈശ്വരൻ പ്രധാന മെത്രാന്റെ വസ്ത്രവിശേഷം കൊടുത്തയയ്ക്കുന്നു.’

‘മോൺസിന്യേർ,’ ഒരു മന്ദസ്മിതത്തോടുകുടി തല ഒരു ഭാഗത്തേക്കിട്ടു സഭാബോധകൻ പിറുപിറുത്തു; ‘ഈശ്വരൻ- അല്ലെങ്കിൽ ചെകുത്താൻ.’

മെത്രാൻ സഭാബോധകനെ ഒന്നുറപ്പിച്ചുനോക്കി, അധികാരസ്വരത്തോടുകൂടി പറഞ്ഞു, ‘ഈശ്വരൻ!’

ഷാത്തെലാറിലേക്ക് മടങ്ങിവരുമ്പോൾ, വഴിക്കെല്ലാം അദ്ദേഹത്തെ ഒരപൂർവവസ്തുവിനെ എന്നപോലെ ആളുകൾ തുറിച്ചുനോക്കുവാൻ പുറത്തേക്കു വന്നു. ഷാത്തെലാറിലെ മതാചാര്യന്റെ വീട്ടിൽ കാത്തുതാമസിക്കുന്ന മദാംവ്വസേല്ല് ബപ്തിസ്തീന്റേയും മദാം മഗ്ല്വേറിന്റേയും അരികിൽ അദ്ദേഹം മടങ്ങിയെത്തി. അദ്ദേഹം സഹോദരിയോടു പറഞ്ഞുഃ ‘അപ്പോൾ! ഞാൻ പറഞ്ഞതു ശരിയായോ? സാധുമതാചാര്യൻ അയാൾക്കുള്ള സാധു മലംപ്രദേശക്കാരുടെ അടുക്കലേക്ക് കയ്യും മലർത്തി പോയി. അവിടെനിന്നു കൈ നിറച്ചുംകൊണ്ട് മടങ്ങിപ്പോന്നു. ഈശ്വരനിലുള്ള വിശ്വാസംമാത്രം എടുത്തുകൊണ്ടു ഞാൻ അങ്ങോട്ടു പോയി; ഇങ്ങോട്ട് ഒരു പ്രധാനപള്ളിസ്വത്തു മുഴുവനും കൊണ്ടുപോന്നു.’

അന്നു രാത്രി കിടക്കാൻ പോകുന്നതിനു മുൻപ് അദ്ദേഹം പിന്നേയും പറഞ്ഞു: ‘നമുക്ക് ഒരിക്കലും തട്ടിപ്പറിക്കാരേയും കൊലപാതകികളേയും പേടിക്കാതിരിക്കുക. അവരെല്ലാം പുറത്തുനിന്നു വരുന്ന അപകടങ്ങളാണ്–സാരമില്ലാത്ത അപകടങ്ങൾ. നമുക്ക് നമ്മെത്തന്നെ പേടിക്കുക. ദുർവിചാരങ്ങളാണ് വാസ്തവത്തിലുള്ള തട്ടിപ്പറിക്കാർ; ദുർവൃത്തികളാണ് വാസ്തവത്തിലുള്ള കൊലപാതകികൾ.

വലുതായ അപകടങ്ങളെല്ലാം നമ്മുടെ ഉള്ളിൽക്കിടക്കുന്നു.നമ്മുടെ തലയോ നമ്മുടെ പണസ്സഞ്ചിയോ തകരാറാക്കാൻ എന്തെങ്കിലും നില്ക്കുന്നുണ്ടെങ്കിൽ അതുകൊണ്ടെന്താണ്! നമുക്കു നമ്മുടെ ആത്മാവിനെ തകരാറാക്കാൻ നില്ക്കുന്നതെന്തോ അതിനെപ്പറ്റി മാത്രം ആലോചിക്കുക’

പിന്നെ അദ്ദേഹം സഹോദരിയോടായിട്ടു പറഞ്ഞു: ‘സഹോദരീ, ഒരു മതാചാര്യൻ തന്റെ കൂട്ടുകാരന്റെ നേർക്കു യാതൊരു മുൻകരുതലും ചെയ്യരുതു്. അയാളുടെ കൂട്ടുകാരൻ എന്തുചെയ്യുന്നുവോ അത് ഈശ്വരൻ സമ്മതിച്ചിരിക്കുന്നു. വല്ല അപകടവും നമ്മെ ബാധിക്കുമെന്നു തോന്നുന്ന സമയം, നമുക്ക് ഈശ്വരനോടു പ്രാർഥിക്കുകമാത്രം ചെയ്ക. പ്രാർഥനയും നമുക്കുവേണ്ടിയാവരുത്. നമ്മുടെ സഹോദരൻ നാം കാരണം പാപം ചെയ്യരുതേ എന്നുമാത്രം.

ഏതായാലും ഇങ്ങനെയുള്ള സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ ദുർലഭമായിരുന്നു. ഞങ്ങൾ അറിയുന്നവ മാത്രം പറഞ്ഞു. എന്നാൽ അദ്ദേഹം ഒരേ സമയത്ത് ഒരേ കാര്യം ചെയ്തുകൊണ്ടുതന്നെ ദിവസം കഴിച്ചു. അദ്ദേഹത്തിന്റെ ഓരോ മാസവും ഓരോ മണിക്കൂറുപോലെയായിരുന്നു.

എംബ്രുങ്ങിലെ ‘ഭണ്ഡാരം’ പിന്നെ എന്തായി എന്ന്, അതിനെസ്സംബന്ധിച്ചുള്ള ഓരോ ചോദ്യവും ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. അതിൽ വളരെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടായിരുന്നു–വളരെ കൊതി തോന്നിക്കുന്ന സാധനങ്ങൾ–അതേ ഭാഗ്യഹീനന്മാരുടെ കട്ടുകൊണ്ടു പോകപ്പെടാൻ വളരെ എളുപ്പമുള്ള സമാനങ്ങൾ മോഷ്ടിക്കപ്പെടുക എന്നതു മുൻപുതന്നെ ഒരിക്കൽ കഴിഞ്ഞിരിക്കുന്നു. പകുതിപ്പണി കഴിഞ്ഞു; ഇനി മോഷണത്തിനു മറ്റൊരു ഭാഗത്തേക്കുതിരിയുക മാത്രമേ വേണ്ടു; സാധുക്കളുടെ അടുക്കൽ ചെന്നുചേരാൻ ഒരെളുപ്പവഴിയിലൂടെ വെക്കുക മാത്രമേ ഇനി ചെയ്യേണ്ടതുള്ളു. ഏതായാലും ഞങ്ങൾ ഈ കാര്യത്തിൽ ഒന്നും കടന്നു തീർച്ചപറയുന്നില്ല. ഒന്നുമാത്രം: മെത്രാൻ എഴുതിവെച്ച കടലാസ്സുകളുടെ കൂട്ടത്തിൽ അധികം സ്പഷ്ടമല്ലാത്ത ഒരു കുറിപ്പു കണ്ടു; അതേതാണ്ട് ഈ കാര്യത്തെസ്സംബന്ധിക്കുന്നതാണെന്നു വരാം; അതിങ്ങനെയത്രേ:

’ഇതു പള്ളിയിലേക്കോ അതോ ആസ്പത്രിയിലേക്കോ എത്തിക്കേണ്ടത് എന്നു തീർച്ചപ്പെടുത്തുകയാണ് കാര്യം.’

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.