ഡി.യിലെ മെത്രാന്റെ ഗൃഹജീവിതത്തെപ്പറ്റി ഒരറിവുണ്ടാക്കുന്നതിനും, ഈശ്വരഭക്തിയേറിയ ആ രണ്ടു സ്ത്രീകൾ തങ്ങളുടെ വിചാരങ്ങളേയും എളുപ്പത്തിൽ ക്ഷോഭിച്ചുപോകുന്ന തങ്ങളുടെ സ്ത്രീസ്വഭാവത്തെക്കൂടിയും അദ്ദേഹത്തിന്റെ ശീലത്തിനും ആവശ്യത്തിനും അനുരൂപമായി, ഒന്നു വിവരിച്ചുകൊടുക്കുവാൻപോലും അദ്ദേഹത്തിനു ബുദ്ധിമുട്ടേണ്ടിവരാത്തവിധം, തികച്ചും അമർത്തി നിർത്തിയിരുന്നതെങ്ങനെ എന്നു മനസ്സിലാക്കുന്നതിനുമായി, മദാംവ്വസേല്ല ബപ്തിസ്തീൻ തന്റെ ചെറുപ്പകാലത്തെ സുഹൃത്തായ വിക്കോംതെസ് [39] ദ് ബ്വാഷെവ്റോങ്ങിന്നയച്ച ഒരു കത്ത് ഇവിടെ പകർത്തിയിടുന്നതുപോലെ നല്ല കാര്യം വേറെയുമുണ്ടെന്നു തോന്നുന്നില്ല. അതു ഞങ്ങളുടെ കൈവശത്തിലുണ്ട്.
ഡി. ഡിസേമ്പർ 16, 18-‘എന്റെ സുശീലയായ മദാം, ഞങ്ങൾ നിങ്ങളെപ്പറ്റി സംസാരിക്കാത്ത ഒരു ദിവസമെങ്കിലുമില്ല; അതു ഞങ്ങളുടെ ഒരു സമ്പ്രദായമായിരിക്കുന്നു; അതിനു പുറമേ ഒരു കാരണംകൂടിയുണ്ട്. ഇതു നോക്കൂ: തട്ടുകളും ചുമരുകളും കഴുകിത്തുടച്ചു നന്നാക്കുന്ന കൂട്ടത്തിൽ മദാം മഗ്ല്വാർ ചിലതു കണ്ടുപിടിച്ചു; നിറംപിടിപ്പിച്ച പഴയ കടലാസ്സുചുമരോടുകുടിയ ഞങ്ങളുടെ രണ്ടു മുറികൾ ഇപ്പോൾ നിങ്ങളുടേതു പോലുള്ള ഒരു കോട്ടയ്ക്കു കിട്ടിയാൽ അവമാനമില്ല. മദാം മഗ്ല്വാർ ആ കടലാസ്സൊക്കെ വലിച്ചുകളഞ്ഞു. അതിന്നുള്ളിൽ ചിലതുണ്ടായിരുന്നു. യാതൊരു സാമാനവുമില്ലാത്തതും മുക്കിയ വസ്ത്രങ്ങൾ തോരാനിടാനുപയോഗിക്കുന്നതുമായ എന്റെ ഇരിപ്പുമുറി പതിനഞ്ചടി ഉയരമുള്ളതും, പതിനേഴടി വിസ്താരമുള്ളതും, പണ്ടുകാലത്തു ചായം തേച്ചു തങ്കം പൂശിയതും, ഞങ്ങളുടെ മുറിയിലേപ്പോലെ തുലാങ്ങളോടുകൂടിയ തട്ടിട്ടതുമാണ്. ഈ സ്ഥലം ആസ്പത്രിയായിരുന്ന കാലത്തു തട്ടെല്ലാം ഒരു തുണികൊണ്ടു് മൂടിയിരുന്നു. മരപ്പണി മുഴുവനും നമ്മുടെ മുത്തശ്ശിമാരുടെ കാലത്തേതാണ്. എന്നാൽ എന്റെ മുറിയാണു് നിങ്ങളൊന്നു കാണേണ്ടത്. മുകളിൽ പശയിട്ടൊട്ടിച്ച ഏകദേശം പത്തടുക്കു കടലാസ്സിനുള്ളിൽ വളരെ നല്ലവയെങ്കിലും കഴിച്ചുകൂട്ടാവുന്ന ചില ചിത്രപ്പണികൾ മദാം മഗ്ല്വാർ കണ്ടുപിടിച്ചിരിക്കുന്നു. ഏതോ ഒരു തോട്ടത്തിൽ വെച്ചു– പേരു ഞാൻ ഓർമവിട്ടുപോയി –മിനർവെയുടെ [40] വിശ്വസ്ത ഭൃത്യനായി തെലമാക്കസ്സിനെ [41] നിയമിക്കുന്നതാണ് വിഷയം. അവിടെ റോമിലെ മാന്യ സ്ത്രീകളെല്ലാം ഒരൊറ്റ രാത്രികൊണ്ടു് വന്നുചേർന്നു. ഞാൻ നിങ്ങളോടു എന്തു പറയട്ടെ? റോമിലെ ആണുങ്ങളും പെണ്ണുങ്ങളും (ഇവിടെ ഒരു വാക്കു തിരിയുന്നില്ല) പരിവാരങ്ങൾ മുഴുവനും എന്റെ പക്കലുണ്ട്. മദാം മഗ്ല്വാർ അതു മുഴുവനും തുടച്ചു തെളിയിച്ചു. ഈ വേനലോടുകൂടി കുറേശ്ശെ കേടുള്ളതെല്ലാം മുഴുവനും ഒന്നു ചായമിട്ടു പുതുക്കിക്കാനാണ് അവൾ തീർച്ചപ്പെടുത്തിയിരിക്കുന്നത്; എന്നാൽ എന്റെ അറ ഒരെണ്ണംപറഞ്ഞ കാഴ്ചബംഗ്ലാവും. എന്നല്ല, തട്ടിൻപുറത്തു് മൂലയിൽ പഴയ മട്ടിൽ മരംകൊണ്ടുള്ള രണ്ടു ജാലകമേശകളും അവൾ കണ്ടെത്തിയിരിക്കുന്നു. അതുകൾ രണ്ടും പുതുതായി ചായമിടുവാൻ ഓരോന്നിനു് ആറു ഫ്രാങ്കുവീതം വേണമെന്ന് ആളുകൾ കൂലി പറയുന്നു; പക്ഷേ; ആ സംഖ്യ സാധുക്കൾക്കു കൊടുക്കുകയാണുത്തമം; പോരാത്തതിന് അവ രണ്ടും കണ്ടാൽ ബഹുമോശം; ചേലവീട്ടികൊണ്ടുള്ള ഒരു വട്ടമേശയാണ് എനിക്കതിലും ബോധിച്ചിട്ടുള്ളത്.
എനിക്ക് എപ്പോഴും സുഖംതന്നെ. എന്റെ സഹോദരൻ എസ്രയും നല്ലൊരാളാണു്. കൈയിലുള്ളതെല്ലാം അദ്ദേഹം സാധുക്കൾക്കും രോഗികൾക്കും കൊടുക്കുന്നു. ഞങ്ങൾ വളരെയധികം ഒതുങ്ങിയിട്ടാണ്. മഴക്കാലത്ത് ഈ രാജ്യത്തു ബഹുബുദ്ധിമുട്ടുണ്ട്. പാവങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും ഞങ്ങൾ നിശ്ചയമായും ചെയ്യേണ്ടിയിരിക്കുന്നു. ഇവിടെ ഏതാണ്ടു സുഖമായി വിളക്കു കത്തിക്കുന്നുണ്ട്; തണുപ്പുകൊണ്ടുള്ള ഉപദ്രവമില്ല; ഇതൊക്കെ മഹോത്സവമാണെന്നു ഞാൻ പറയേണ്ടതില്ലല്ലോ.
എന്റെ സഹോദരന്റെ മട്ടുകളെല്ലാം തന്റെ സ്വന്തമാണ്. സംസാരത്തിനിടയ്ക്ക്, ഒരു മെത്രാൻ അങ്ങനെയാണ് ചെയ്യേണ്ടതെന്നു പറയും. ആലോചിച്ചുനോക്കു! ഒരിക്കലും ഞങ്ങളുടെ വീടിന്റെ വാതിലടയ്ക്കാറില്ല. കടക്കേണമെന്നു വിചാരിക്കുന്നാൾക്കു് ക്ഷണത്തിൽ എന്റെ സഹോദരന്റെ മുറിയിൽ എത്താം. രാത്രിയിൽ കൂടി അദ്ദേഹത്തിന് ഒരു ഭയവുമില്ല. അദ്ദേഹത്തിന്റെ ഒരുതരം ധൈര്യമാണെന്നാണ് പറയാറ്.
അദ്ദേഹത്തെപ്പറ്റി ഞാനോ മദാം മഗ്ല്വാറോ ലേശംപോലും ഭയപ്പെടണമെന്ന് അദ്ദേഹത്തിനില്ല. എല്ലാതരം അപകടങ്ങളിലും അദ്ദേഹം ചെന്നു തലയിടും ഞങ്ങൾ അതു കണ്ടു എന്നു ഭാവിക്കുന്നതുകൂടി അദ്ദേഹത്തിന് ഇഷ്മമില്ല; അദ്ദേഹത്തിന്റെ മട്ടുകൾ മനസ്സിലാക്കാൻ പഠിക്കണം.
അദ്ദേഹം മഴയത്തു പുറത്തേക്കു പോവും; വെള്ളത്തിൽ നടക്കും, മഴക്കാലത്തു വഴിയാത്രചെയ്യും. അപകടമുള്ള വഴികളിലും ആപൽമയങ്ങളായ സംഭവങ്ങളിലും രാത്രിസമയത്തും അദ്ദേഹത്തിനു ഭയമില്ല.
കഴിഞ്ഞ കൊല്ലം അദ്ദേഹം തനിച്ചു തട്ടിപ്പറിക്കാരുള്ള ഒരു രാജ്യത്തേക്കു പോയി. അദ്ദേഹം ഞങ്ങളെ കൊണ്ടുപോവാൻ കൂട്ടാക്കിയില്ല. ഒരു പതിനഞ്ചു ദിവസം കഴിഞ്ഞിട്ടേ വന്നുള്ളു. മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിനു യാതൊന്നും പറ്റിയിട്ടില്ല; മരിച്ചു എന്നു വിചാരിച്ചതാണ്, പക്ഷേ അദ്ദേഹത്തിനു നല്ല സുഖം. അദ്ദേഹം പറഞ്ഞു: ‘എന്റെ കൈയിൽ നിന്നു് തട്ടിപ്പറിച്ചത് ഇങ്ങനെയാണ്!’ എന്നിട്ട് ഒരു പണ്ടപ്പെട്ടി തുറന്നു; എംബ്രൂങ് പള്ളിയിലെ ആഭരണങ്ങളെല്ലാം അതിലുണ്ട്, കള്ളന്മാർ അവയെല്ലാം അദ്ദേഹത്തിനു കൊണ്ടുക്കൊടുത്തു.
ആ തവണ മടങ്ങിവന്നപ്പോൾ കുറച്ചൊന്നു ശകാരിക്കാതിരിക്കാൻ എന്നെക്കൊണ്ടു കഴിഞ്ഞില്ല. ഏതായാലും വണ്ടി ശബ്ദം പുറപ്പെടുവിച്ചു, മറ്റാരും കേൾക്കില്ലെന്നായപ്പോഴെ ഞാൻ അതു ചെയ്തുള്ളൂ.
ആദ്യത്തിൽ എന്നോടുതന്നെ ഞാൻ ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘അദ്ദേഹത്തെ തടഞ്ഞുനിർത്തുന്ന അപകടങ്ങളില്ല; അദ്ദേഹം വല്ലാത്തൊരാളാണ്.‘ ഇപ്പോൾ അതെനിക്കു തഴക്കമായി. ഒട്ടും വിരോധം ഭാവിക്കരുതെന്നു ഞാൻ മദാം മഗ്ല്വാറോട് ആംഗ്യം കാണിക്കും. അദ്ദേഹത്തിനു വേണമെന്നു തോന്നുവിധം അദ്ദേഹം ദുർഘടത്തിൽ ചെന്നുചാടും. ഞാൻ മദാം മഗ്ല്വാറെ കൂട്ടിക്കൊണ്ടുപോകും; എന്റെ മുറിയിൽ ചെല്ലും, അദ്ദേഹത്തിനുവേണ്ടി ഈശ്വരനോടു പ്രാർത്ഥിക്കും; കിടന്നുറങ്ങും, എനിക്കു നല്ല സമാധാനമുണ്ട്; എന്തെന്നാൽ അദ്ദേഹത്തിനു വല്ലതും വരുന്നപക്ഷം എന്റെ കഥയും അതോടുകൂടി തീരും എന്നെനിക്കറിയാം. എന്റെ സഹോദരനോടും എന്റെ മെത്രാനോടുംകൂടെ എനിക്കും എന്റെ ഈശ്വരന്റെ അടുക്കൽ ചെല്ലണം. എന്നെക്കാളധികം മദാം മഗ്ല്വാറിനാണ്, അവൾ പറയാറുള്ളതുപേോലെ, അദ്ദേഹത്തിന്റെ ആലോചനക്കുറവുകളോടു തഴക്കം വരുവാൻ ബുദ്ധിമുട്ടായത്. പക്ഷേ ഇപ്പോൾ അതു ശീലമായി. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഈശ്വരവന്ദനം ചെയ്യും; ഒരുമിച്ചിരുന്നു് വിറയ്ക്കും; ഒരുമിച്ചു കിടന്നുറങ്ങും. ചെകുത്താൻതന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുകയാണെങ്കിൽ, അവന്നതിന്നനുവാദം കിട്ടും. ആകപ്പാടെ, എന്താണ് ഈ വീട്ടിൽ ഞങ്ങൾക്കു ഭയപ്പെടാനുള്ളത്? ഞങ്ങളേക്കാൾ ശക്തിയുള്ള ഒരാൾ എപ്പോഴും ഞങ്ങളുടെ അടുത്തുണ്ട്. പിശാചിന് ഇതിലൂടെ കടന്നുപോവാം; പക്ഷേ; ദയാലുവായ ഈശ്വരൻ ഇവിടെ താമസിക്കുന്നു.
എനിക്ക് ഇത്രയേ വേണ്ടു. എന്റെ സഹോദരനെക്കൊണ്ട് ഒരക്ഷരവും ഞാൻ എന്നോടു പറയിക്കാറില്ല; അദ്ദേഹം പറയാതെതന്നെ അദ്ദേഹത്തിന്റെ അഭിപ്രായം ഞാൻ മനസ്സിലാക്കും; ഞങ്ങൾ ഞങ്ങളുടെ കാര്യം മുഴുവനും ഈശ്വരനിൽ സമർപ്പിച്ചിരിക്കുന്നു. വിശിഷ്ടാത്മാവായ ഒരാളോട് ഇങ്ങനെയാണ് ഒരാൾ ചെയ്യേണ്ടത്.
ഫോകുടുംബത്തെപ്പറ്റി നിങ്ങൾ അറിയണമെന്നാവശ്യപ്പട്ട വിവരം ഞാൻ എന്റെ സഹോദരനോടു ചോദിച്ചു. അദ്ദേഹത്തിനു സകലവും നിശ്ചയമുണ്ടെന്നു നിങ്ങൾക്കറിയാമല്ലോ; എന്നല്ല. അദ്ദേഹത്തിന് ഇവയെല്ലാം നല്ല ഓർമയുണ്ടു്; എന്തുകൊണ്ടെന്നാൽ, ഇപ്പോഴും അദ്ദേഹം വളരെ നല്ല, രാജകക്ഷിയാണ്. അവർ വാസ്തവത്തിൽ കെയിനിലെ ഒരു വലിയ പഴേ നോർമ്മൻ കുടുംബമാണു്. അഞ്ഞുറുകൊല്ലത്തിനു മുമ്പു് ഒരു റൂൾ ദ് ഫോവും ഒരു ഴാങ് ദ് ഫോവും ഒരു തോമസ് ദ് ഫോവും ആ കുടുംബത്തിലുണ്ടായിരുന്നു; അവരൊക്കെ മാന്യന്മാരാണു്. അവരിൽ ഒരാൾ റോഷ് ഫോറിലെ ഒരു പ്രഭുവാണ്. ആ വംശത്തിൽ ഒടുവിലത്തെ ആൾ ഗൈ–എത്തിയാൻന്ന്– അലെക്സാന്ത്യ അത്രേ; അദ്ദേഹം ഒരു പട്ടാളസൈന്യത്തിന്റെ മേലധ്യക്ഷനും ബ്രത്താങ്ങിലെ കുതിരപ്പട്ടാളത്തിൽ എന്തോ ഒരുദ്യോഗസ്ഥനുമായിരുന്നു. അയാളുടെ മകൾ ഫ്രാൻസിലെ ഒരു പ്രഭുവും ഫ്രഞ്ചു് രക്ഷാഭടന്മാരുടെ കർണലും42 ജനറലും42 ആയ ലൂയി ഗ്രമോങ്ങ് ഡ്യൂക്കിന്റെ മകനായ അദ്രിയങ് ഷർൽ ദ് ഗ്രാമോങ്ങിനെ കല്യാണം കഴിച്ചു. ഈ കുടുംബപ്പേർ Frux, Fauq, Faoucq ഇങ്ങനെ മൂന്നുവിധത്തിൽ എഴുതാം.
‘സുശീലയായ മദാം പരമഭക്തനായ നിങ്ങളുടെ ചാർച്ചക്കാരൻ മൊസ്സ്യു കാർദിനാലോടു് അദ്ദേഹത്തിന്റെ ഈശ്വരപ്രാർഥനകളിൽ ഞങ്ങളെകൂടി ഉൾപ്പെടുത്തണമെന്നു് ഒന്നു് ശുപാർശ ചെയ്യുക. നിങ്ങളുടെ ഓമനയായ സിൽവാനിയാണെങ്കിൽ നിങ്ങളോടൊരുമിച്ചു് കഴിയുന്ന ആ വിലപ്പെട്ട അല്പസമയത്തെ എനിക്കു കത്തെഴുതി ചെലവാക്കാത്തതു നല്ലതുതന്നെ. അവൾക്കു സുഖംതന്നെ; നിങ്ങളുടെ ഇഷ്ട്രപകാരം അവൾ പണിയെടുക്കുന്നു; എന്നെ അവൾ സ്നേഹിക്കുന്നുമുണ്ടു്. ശരി, എനിക്കു് ഇത്രമാത്രമേ ആഗ്രഹമുള്ളൂ. നിങ്ങൾ മുഖേന അവൾ അയച്ചുതന്ന സ്മാരകസമ്മാനം എനിക്കു കിട്ടി. എനിക്കു വളരെ സന്തോഷമായി. എനിക്കു ദേഹത്തിനു വലിയ സുഖക്കേടൊന്നുമില്ല; എങ്കിലും ദിവസം പ്രതി ഞാൻ മെലിഞ്ഞുവരുന്നു. എന്നാലോ സ്വസ്തി; എന്റെ കടലാസ്സു തീർന്നു: അതുകൊണ്ട് എനിക്കു നിങ്ങളോടു യാത്ര പറയേണ്ടിയിരിക്കുന്നു. ഒരായിരം മംഗളാശംസകൾ!
ബപ്തിസ്തീൻ
‘സൂചകം: നിങ്ങളുടെ മരുമകൻ മിടുക്കനാണ്. അവന്ന് താമസിയാതെ അഞ്ചു 42 ഇവ രണ്ടും പട്ടാളവകുപ്പിലെ മേലേക്കിടയിലുള്ള ചില ഉദ്യോഗപ്പേരുകളാണു്. വയസ്സു തികയുമെന്നു നിങ്ങൾക്കറിയാമോ? ഇന്നലെ; കാൽമുട്ടിന്മേൽ രക്ഷകെട്ടിയ ഒരാൾ അവന്നടുക്കലൂടെ കുതിരപ്പുറത്തു പോകുന്നതു കണ്ട് അവൻ ചോദിച്ചു; ‘എന്താണ് അയാളുടെ കാൽമുട്ടിന്മേൽ’? അവനൊരു നല്ല മിടുക്കൻ കുട്ടിയാണ്. അവന്റെ അനുജൻ ഒരു ചഴയ ചൂൽ മുറിയിലെങ്ങും ഒരു വണ്ടിപോലെ ഫൂ എന്നു പറഞ്ഞുകൊണ്ടു വലിച്ചുനടക്കുന്നു.’
ഈ കത്തിൽനിന്നു കാണുന്നവിധം, തങ്ങളെക്കാളധികം ഒരു പുരുഷനെ അറിയുന്നതിനു സ്ത്രീകൾക്കു സവിശേഷമായുള്ള ബുദ്ധിസാമർഥ്യത്തോടുകൂടി, അദ്ദേഹത്തിന്റെ സ്വഭാവം നോക്കിയറിഞ്ഞ് അതനുസരിച്ചു നടക്കേണ്ടതെങ്ങനെ എന്ന് ആ രണ്ടു സ്ത്രീകളും നല്ലപോലെ മനസ്സിലാക്കിയിരുന്നു. സൌമ്യതയോടുകൂടിയും യാതൊരു കലവറയുമില്ലാതെയുമുള്ള തന്റെ സഹജസ്വഭാവമിരുന്നാലും, ഡി.യിലെ മെത്രാൻ, താൻ ചെയ്യുന്നത് അങ്ങനെയൊന്നാണെന്ന് അറിയുകകൂടി ഉണ്ടായിട്ടില്ലെന്നു തോന്നുമാറ്, ചില സമയത്തു മഹത്തരങ്ങളും ധീരോദാത്തങ്ങളും അത്യുത്കൃഷ്ടങ്ങളുമായ ഓരോ പ്രവൃത്തികൾ കടന്നു ചെയ്തിരുന്നു. അവർ വിറയ്ക്കും; പക്ഷേ, അദ്ദേഹത്തിന്റെ ഇഷ്ടംപോലെ ചെയ്വാൻ അവർ അനുവദിക്കും. ചിലപ്പോൾ മദാം മഗ്ല്വാർ മുൻകൂട്ടി–അല്ലാതെ ആ സമയത്തോ അതു കഴിഞ്ഞോ അല്ല—ഉപദേശരൂപത്തിൽ ഒരു ചെറിയ പ്രസംഗം ചെയ്യും. അദ്ദേഹം ചെയ്യാനാരംഭിച്ചുകഴിഞ്ഞ യാതൊരു കാര്യത്തിലും അവർ വാക്കുകൊണ്ടോ ഭാവം കൊണ്ടോ ഒരിക്കലും വിരോധം കാണിക്കുകയില്ല. ചില സന്ദർഭങ്ങളിൽ. അദ്ദേഹത്തിനു പറയുവാൻ സൌകര്യമുണ്ടാവാതെ–അല്ലെങ്കിൽ ഏതാണ്ടു വാസ്തവമായി താൻ ചെയ്യുന്നതിനെക്കുറിച്ചു തനിക്കുതന്നെ നല്ല നിശ്ചയമില്ലാത്തപ്പോൾ– അദ്ദേഹം അത്രയും ശുദ്ധതയുള്ള ഒരാളാണ്–ഒരു മെത്രാന്റെ നിലയിൽ അദ്ദേഹം പ്രവർത്തിക്കുന്നതായി അവർക്ക് ഒരു സംശയം തോന്നും; അന്ന് ആ വിട്ടിൽ അവർ രണ്ടു നിഴലുകളേക്കാൾ ഒട്ടും അധികമുണ്ടാവില്ല. അവർ ഒരെതിർപക്ഷമില്ലാതെ അദ്ദേഹത്തെ അനുസരിക്കും; അവരെ കാണാതിരിക്കുകയാണ് അനുസരണമെന്നുണ്ടെങ്കിൽ, അവർ മറഞ്ഞുകളയും. അഭിനന്ദനീയമായ ഒരു ബുദ്ധിവിശേഷത്തിന്റെ പ്രവൃത്തികൊണ്ടു, ചില ദുഃഖങ്ങളെയെല്ലാം അമർത്തിയിടുകയേ നിർവാഹമുള്ളു എന്ന് അവർക്കറിയാം. അദ്ദേഹം അപകടത്തിൽത്തന്നെയാണ് ചെന്നുചാടുന്നതെന്നു വിശ്വാസമുള്ളപ്പോൾകൂടി, അദ്ദേഹം ചെയ്യുന്നതെന്തെന്നു ലേശമെങ്കിലും അന്വേഷിച്ചുനോക്കാതിരിക്കത്തക്കവിധം, അദ്ദേഹത്തിന്റെ ആലോചന എന്നു ഞാൻ പറയുന്നില്ല, അദ്ദേഹത്തിന്റെ പ്രകൃതി, അവർ മനസ്സിലാക്കിക്കളയും; അവർ അദ്ദേഹത്തെ ഈശ്വരനിൽ സമർപ്പിക്കും.
എന്നല്ല, നമ്മൾ ഇപ്പോൾ വായിച്ചുകഴിഞ്ഞവിധം തന്റെ, സഹോദരന്റെ മരണത്തോടുകൂടി താനും കഴിഞ്ഞുപോകുമെന്നു ബപ്തിസ്തീൻ പറഞ്ഞു. മദാം മഗ്ല്വാർ അതു പറയാറില്ല! പക്ഷേ, അതവൾക്കറിയാം.