പള്ളിയിലെ നാഴികമണി പാതിര കഴിഞ്ഞിട്ടുള്ള രണ്ടു മണി അടിച്ചപ്പോൾ, ഴാങ് വാൽഴാങ് ഉണർന്നു.
കിടയ്ക്കയുടെ അതിഗുണമാണ് അയാളെ ഉണർത്തിയത്. അയാൾ ഒരു കിടയ്ക്കമേൽ കിടന്നിട്ട് ഏകദേശം ഇരുപതു കൊല്ലമായി; ഉടുപ്പഴിച്ചിട്ടില്ലായിരുന്നുവെങ്കിലും അയാളെ ഉണർത്താതിരിക്കാൻ നിവൃത്തിയില്ലാത്തവിധം ആ കിടപ്പിന്ന് ഒരു പുതുമയുണ്ടായിരുന്നു.
നാലു മണിക്കൂറിലധികം അയാൾ ഉറങ്ങി. അയാളുടെ ക്ഷീണമെല്ലാം പോയി. അധികനേരം കിടന്നുറങ്ങിയിട്ട് അയാൾക്കു ശീലമില്ല.
അയാൾ കണ്ണു തുറന്നു. ചുറ്റുമുള്ള ഇരുട്ടിലേക്കു തുറിച്ചുനോക്കി; ഒന്നുകൂടി ഉറങ്ങുവാൻവേണ്ടി പിന്നെയും കണ്ണടച്ചു.
പകൽസമയത്തു പലേ വിചാരങ്ങളും മനസ്സിനെ ക്ഷോഭിപ്പിച്ചിട്ടുള്ള ദിവസം രാത്രി, പലേ സംഗതികളും മനസ്സിലുള്ള സമയത്ത്, ആളുകൾ ഒരിക്കലേ ഉറങ്ങാറുള്ളൂ; രണ്ടാമതില്ല. ഉറക്കം, വരുന്നപോലെതന്നെ, വേഗത്തിൽ മടങ്ങിവരാറില്ല. ഴാങ് വാൽഴാങ്ങിന്നുണ്ടായതും ഇതാണ്. അയാൾക്കു പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല; അയാൾ ആലോചനയിൽപ്പെട്ടു.
മനസ്സിൽക്കിടക്കുന്ന വിചാരങ്ങളെല്ലാം ക്ഷണത്തിൽ ചിന്നിത്തകരാറായിപ്പോകുന്ന അങ്ങനെയൊരു ഘട്ടമായിരുന്നു അയാൾക്കത്. അയാളുടെ തലച്ചോറിന്ന് ഒരുമാതിരി മങ്ങലും മറവുമുണ്ടായിരുന്നു. ചളി നിറഞ്ഞതും ഇളകിത്തീർന്നതുമായ ഒരു കുളത്തിലെന്നപോലെ, അയാളുടെ ബുദ്ധിയിൽ പണ്ടു കഴിഞ്ഞവയേയും അപ്പോൾ ഉണ്ടായതിനെയുംപറ്റിയുള്ള സ്മരണകൾ സമ്മിശ്രമായവിധം പൊന്തിക്കളിച്ചു; അതാതിനുള്ള രൂപവ്യക്തികൾ പോയ്പോയും, എന്തെന്നില്ലാത്ത വിധം വലുപ്പംവെച്ചും, അപ്പോൾതന്നെ പെട്ടെന്നു കാണാതായും, അവ തമ്മിൽ കൂടിച്ചേർന്നു കെട്ടിമറിഞ്ഞു. അയാൾക്കു പലതും തോന്നി; എന്നാൽ ആ കൂട്ടത്തിൽ എപ്പോഴും അയാളുടെ മനസ്സിനുമുൻപിൽ പുതുതായി പുതുതായിവന്നും കൊണ്ട് ഒന്നുണ്ടായിരുന്നു–അതു മറ്റുള്ള സകലത്തേയും ആട്ടിപ്പായിച്ചു. ഈ വിചാരം എന്താണെന്നു ഞങ്ങൾ ഇപ്പോൾത്തന്നെ പറയാം; മദാം മഗ്ല്വാർ മേശപ്പുറത്തു കൊണ്ടുവന്നുവെച്ച ആറു കൂട്ടു വെള്ളിമുള്ളുകളും വെള്ളിക്കയിലുകളും വെള്ളിത്തവിയും അയാൾ നോക്കിക്കണ്ടിരുന്നു.
ആ ആറു കൂട്ടു വെള്ളിപ്പാത്രങ്ങൾ അയാൾക്ക് ഒരു ഭൂതബാധപോലെയായി—അതുകൾ അവിടെയുണ്ട്-കുറച്ചടി ദൂരത്ത്. ഇപ്പോൾ താനുള്ളേടത്തേക്ക് അയാൾ അടുത്ത മുറിയിലൂടെ കടന്നുപോരുമ്പോൾ ആ വൃദ്ധയായ ഭൃത്യ കട്ടിലിന്നു തലയ്ക്കൽ അടുത്തുള്ള ചുമർക്കൂട്ടിൽ അവയെല്ലാം വെച്ചടയ്ക്കുന്നുണ്ടായിരുന്നു— അയാൾ ആ ചുമർക്കൂട് നല്ലവണ്ണം സൂക്ഷിച്ചുനോക്കിയിട്ടുണ്ട്—ഭക്ഷണമുറിയിൽനിന്നു കടക്കുമ്പോൾ, നേരെ വലത്തുവശം–അവയെല്ലാം കട്ടിവെള്ളിയാണ്—പഴയ വെള്ളിയും—വെള്ളിത്തവി വിറ്റാൽ ഇരുനൂറു ഫ്രാന്ക് കിട്ടും—പത്തൊമ്പതുകൊല്ലമായിട്ട് അയാൾ സമ്പാദിച്ചിട്ടുള്ളതിനു ശരിക്കിരട്ടി—രാജ്യഭരണത്താല്‍ താന്‍ കൊള്ളയിടപ്പെട്ടില്ലായിരുന്നുവെങ്കിൽ അയാൾ അതിലധികം സമ്പാദിച്ചിരുന്നു എന്നുള്ളതു വാസ്തവംതന്നെ.
അയാളുടെ മനസ്സ് ഒരു മണിക്കുറു മുഴുവനും ചുറ്റിത്തിരിഞ്ഞു; ആ തിരിച്ചിലുകളിലെല്ലാം ഒരു പിടിച്ചുവലിയുണ്ടായിരുന്നു എന്നതിനു സംശയമില്ല. മൂന്നുമണി അടിച്ചു. അയാൾ പിന്നേയും കണ്ണു തുറന്നു; കിടന്നിരുന്നേടത്തുനിന്നു പെട്ടെന്നെണീറ്റു; കൈ നീട്ടി തന്റെ പട്ടാളമാറാപ്പെവിടെ എന്നു തപ്പിനോക്കി—ആ ഉള്ളറയുടെ ഒരു മൂലയിലേക്ക് അയാൾ അതു വലിച്ചിട്ടിരുന്നു; കട്ടിലിന്റെ വക്കത്തൂടേ താഴത്തേക്ക് അയാളുടെ കാൽ തൂക്കിയിട്ടു; നിലത്തു കാൽ വെച്ചു; ഏതാണ്ട് താനറിയാതെതന്നെ, അയാൾ കട്ടിലിന്മേൽ ഇരിക്കുന്നതായി കണ്ടു.
കുറച്ചുനേരം അയാൾ ഇങ്ങനെ മനോരാജ്യത്തിൽ മുങ്ങി ഇരുന്നു; ഇരുട്ടത്ത് അയാളെ എല്ലാവരും ഉറങ്ങുന്ന ആ വീട്ടിൽ ഉണർന്നിരിക്കുന്ന ആ ഏകമനുഷ്യനെ—വല്ലവരും കണ്ടിരുന്നുവെങ്കിൽ, അയാളുടെ ആ ഇരിപ്പിൽ എന്തോ ഒരപകടമുണ്ടെന്നു സംശയിക്കാതിരിക്കില്ല. ഉത്തരക്ഷണത്തിൽ അയാൾ കുനിഞ്ഞിരുന്നു, കാലിൽനിന്നു പാപ്പാസ്സുകൾ ഊരിയെടുത്തു, കട്ടിലിന്റെ അടുത്തുള്ള പായയിൽ പതുക്കെവെച്ചു; എന്നിട്ട് അയാൾ പിന്നെയും തന്റെ മനോരാജ്യം തുടങ്ങി—ഒരിക്കൽക്കൂടി അയാൾ അനങ്ങാതായി.
ഈ ഭയങ്കരമായ മനോരാജ്യത്തിൽ, ഞങ്ങൾ മുൻപു സൂചിപ്പിച്ച വിചാരങ്ങൾ വിശ്രമം കൂടാതെ അയാളുടെ തലച്ചോറിലൂടെ സഞ്ചരിച്ചു; വന്നു. പോയി, പിന്നെയും വന്നു, ഒരുമാതിരി അയാളെ ബുദ്ധിമുട്ടിച്ചു; പിന്നീട്, എന്തുകൊണ്ടെന്നറിയാതെ, മനോരാജ്യത്തിനു പ്രകൃത്യാ ഉള്ള മർക്കടമുഷ്ടിയോടുകൂടി, അയാൾ തടവിൽ കിടന്നിരുന്നന്ന് അവിടെ വെച്ചറിയുന്നവനും, മെടഞ്ഞ പരുത്തിത്തുണികൊണ്ടുള്ള ചുമൽപ്പട്ടയാൽ കാലുറകൾ ബന്ധിക്കപ്പെട്ടു കാണാറുള്ളവനുമായ ബ്രവെ എന്ന ഒരു തടവുപുള്ളിയേയും അനുസ്മരിച്ചു. പല വർണക്കള്ളികളോടുകൂടിയ ആ ചുമൽപ്പട്ടയുടെ സംപ്രദായം പിന്നെയും പിന്നെയും അയാൾക്കു തോന്നി.
അയാൾ കുറച്ചുനേരം അങ്ങനെ ഇരുന്നു; പുലരുന്നതുവരെ അയാൾ അങ്ങനെത്തന്നെ ഇരുന്നേനേ–പക്ഷേ, അരമണിക്കൂറോ കാൽമണിക്കൂറോ കുറിക്കുന്ന ഒരു മണിമുട്ടു കേട്ടു. ആ മണിമുട്ട് അയാളോടു ‘വന്നോളു’ എന്നു പറയുന്നതായി തോന്നി.
അയാൾ അവിടെനിന്നെഴുന്നേറ്റു; ഒരു നിമിഷംകൂടി മടിച്ചു, ചെവിയോർത്തു; ആ വീട്ടിലെങ്ങും ഒരനക്കവുമില്ലായിരുന്നു; അയാൾ കാൽ അകത്തിവെക്കാതെ നേരെ ജനാലയുടെ അടുക്കലേക്കു നടന്നു. അതയാൾ ഒരു നോക്കുകണ്ടു. ആ രാത്രി അത്രയധികം ഇരുണ്ടതായിരുന്നില്ല; ഒരു പൂർണചന്ദ്രൻ ഉദിച്ചുനില്ക്കുന്നുണ്ട്-പക്ഷേ, അതിന്നുമുൻപിലൂടെ വലിയ വലിയ മേഘങ്ങൾ കാറ്റത്തു പോയ്ക്കൊണ്ടിരുന്നു; ഇതുകാരണം പുറത്തൊക്കെ വെളിച്ചവും നിഴലുകളും മാറി മാറി ഉണ്ടായിവന്നു—ഗ്രഹണങ്ങളും മേഘങ്ങളിലൂടെ ഇടയ്ക്കിടയ്ക്കു പിളർന്നുവരുന്ന പ്രകാശങ്ങളും; അകത്തോ ഒരു മങ്ങിയ നാട്ടുവെളിച്ചവും. ഒരാൾക്കു വഴികണ്ടുപിടിക്കുവാൻ മതിയായതും മേഘഗതികൊണ്ട് ഇടയ്ക്കിടെ മങ്ങിയും തെളിഞ്ഞുമിരുന്നതുമായ ഈ ചെറുവെളിച്ചം, ആളുകൾക്കു വന്നുപോകാൻ തക്കവണ്ണം ഒരു കുണ്ടറയിലെ ചെറുദ്വാരത്തിലൂടെ കടന്നെത്തുന്ന വെയിൽനാളം പോലെ കാണപ്പെട്ടു. ജനാലയുടെ അടുക്കലെത്തിയപ്പോൾ ഴാങ് വാൽഴാങ് അതൊന്നു നോക്കിപ്പഠിച്ചു. അതിന്ന് അഴിയില്ല; അതു പൂന്തോട്ടത്തിലേക്കഭിമുഖമായിട്ടാണ്; നാട്ടുപുറത്തു കാണാറുള്ളവിധം ഒരു ചെറിയ ഇരുമ്പാണികൊണ്ട് അതടഞ്ഞിരുന്നു. അയാൾ അതു തുറന്നു; പക്ഷേ, തണുപ്പു കൂടിയതും തുളഞ്ഞുകയറുന്നതുമായ ഒരു കാറ്റടി പെട്ടെന്നകത്തേക്കു പാഞ്ഞുകടന്നതുകൊണ്ട് അയാൾ ക്ഷണത്തിൽത്തന്നെ അതടച്ചിട്ടു. ആ ഇടയ്ക്കു, നോക്കിക്കാണുന്നതിനേക്കാളധികം നോക്കിപ്പഠിക്കുന്ന വിധത്തിലുള്ള ഒരു സശ്രദ്ധമായ നോട്ടത്താൽ അയാൾ പൂന്തോട്ടമെങ്ങും സൂക്ഷിച്ചു നോക്കിക്കണ്ടു. ഉയരം കുറഞ്ഞു ചാടിക്കടക്കുവാൻ എളുപ്പമുള്ള ഒരു വെളുത്ത കന്മതിലിനാൽ ആ തോട്ടം ചുറ്റപ്പെട്ടിരുന്നു.അറ്റത്തു ദൂരത്തായി ഒരു ക്രമം പിടിച്ചുവെച്ചിട്ടുള്ള മരങ്ങളുടെ മുകൾഭാഗം അയാൾ കണ്ടു. അതുകൊണ്ടു മതിലിന്റെ അപ്പുറത്തു രണ്ടു വശവും വരിയായി മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ള ഒരു വഴിയാണെന്ന് ഊഹിച്ചു.
ഈ അന്വേഷണം കഴിഞ്ഞു, മനസ്സിൽ ഒന്നു ചെയ്വാനുറപ്പിച്ചിട്ടുള്ളാളുടെ മട്ടിൽ അയാൾ തിരഞ്ഞു; ഉള്ളറയിലേക്കു ശക്തിയിൽ പാഞ്ഞു; തന്റെ പട്ടാള മാറാപ്പെടുത്തു തുറന്നു, അതിനുള്ളിൽ കൈയിട്ടു തപ്പി, അതിൽനിന്ന് എന്തോ ഒരുസാധനമെടുത്തു കട്ടിലിന്മേൽ വെച്ചു; പാപ്പാസുകൾ ഒരു കുപ്പായക്കീശയിൽ ഇട്ടു; എല്ലാം വീണ്ടും അടച്ചു; എന്നിട്ട ആ മാറാപ്പു ചുമലിലിട്ടു; തൊപ്പിയെടുത്തു ധരിച്ചു; അതിലുള്ള മുഖമൂടി കണ്ണിനുമീതെ തൂക്കിയിട്ടു; തന്റെ പൊന്തൻവടി തപ്പിയെടുത്തു. അതു ജനാലമൂലയ്ക്കൽ കൊണ്ടുപോയി വെച്ചു; എന്നിട്ടു കട്ടിലിന്റെ അടുക്കലേക്കു മടങ്ങിച്ചെന്ന് അതിന്മേൽ വെച്ചിരുന്ന സാധനം കടന്നെടുത്തു മുറുകെ കൈയിൽ പിടിച്ചു. ഒരറ്റത്തു കുന്തംപോലെ കൂർപ്പിച്ചിരുന്ന ആസാധനം ഒരിരുമ്പുവടിപോലെയിരുന്നു. ആ ഇരുമ്പിൻകഷ്ണം എന്തുകാര്യത്തിനുപയോഗിക്കുവാൻ കരുതിയിട്ടുള്ളതാണെന്ന് ഇരുട്ടത്തുനോക്കി മനസ്സിലാക്കുവാൻ ഞെരുക്കമുണ്ട്. ഒരു സമയം അത് എന്തെങ്കിലും ഇട്ട് തിരിക്കുവാനുള്ളതാവാം; അല്ലെങ്കിൽ അതൊരു വടിയാണെന്നും വരാം.
പകൽസ്സമയമാണെങ്കിൽ, അത് ഒരു തുരങ്കംവെട്ടുകാരന്റെ വിളക്കുകാലല്ലാതെ മറ്റൊന്നുമല്ലെന്നു നോക്കിയറിയാമായിരുന്നു. തൂലോങ്ങിനു ചുറ്റുമുള്ള ഉയർന്ന പാറക്കുന്നുകളിൽനിന്നു തടവുപുള്ളികളെക്കൊണ്ട് അക്കാലത്തു ചിലപ്പോൾ കല്ലുവെട്ടിച്ചിരുന്നു; അതുകാരണം അവരുടെ പക്കൽ തുരങ്കംവെട്ടുകാരുടെ ആയുധം ഉണ്ടായി എന്നുവരാൻ പാടില്ലായ്കയില്ല. ഈ തുരങ്കംവെട്ടുകാരുടെ വിളക്കുകാലുകൾ കട്ടിയിരുമ്പുകൊണ്ടുണ്ടാക്കപ്പെട്ടവയും, അറ്റത്തു മുനയോടു കൂടിയവയുമായിരിക്കും. ആ മുനയുള്ള ഭാഗം അവർ പാറമേൽ കുത്തിയിറക്കുന്നു.
ആ വിളക്കുകാൽ അയാൾ വലത്തേ കൈയിലെടുത്തു; ശ്വാസമടക്കി, കാൽവെക്കുന്നതിന്റെ ഒച്ചകൂടി കേൾക്കാതാക്കാൻ നോക്കിക്കൊണ്ട്, അടുത്ത മുറിയുടെ വാതില്ക്കലേക്കു നടന്നു-നമുക്കു മുൻപുതന്നെ നിശ്ചയമുള്ളപോലെ, അതിലാണല്ലോ മെത്രാൻ.
ആ വാതില്ക്കലെത്തിയപ്പോൾ, അതു തുറന്നു കിടക്കുന്നതായി കണ്ടു. മെത്രാൻ അതടച്ചിട്ടില്ലായിരുന്നു.