images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.2.10
ആ മനുഷ്യൻ ഉണർന്നു

പള്ളിയിലെ നാഴികമണി പാതിര കഴിഞ്ഞിട്ടുള്ള രണ്ടു മണി അടിച്ചപ്പോൾ, ഴാങ് വാൽഴാങ് ഉണർന്നു.

കിടയ്ക്കയുടെ അതിഗുണമാണ് അയാളെ ഉണർത്തിയത്. അയാൾ ഒരു കിടയ്ക്കമേൽ കിടന്നിട്ട് ഏകദേശം ഇരുപതു കൊല്ലമായി; ഉടുപ്പഴിച്ചിട്ടില്ലായിരുന്നുവെങ്കിലും അയാളെ ഉണർത്താതിരിക്കാൻ നിവൃത്തിയില്ലാത്തവിധം ആ കിടപ്പിന്ന് ഒരു പുതുമയുണ്ടായിരുന്നു.

നാലു മണിക്കൂറിലധികം അയാൾ ഉറങ്ങി. അയാളുടെ ക്ഷീണമെല്ലാം പോയി. അധികനേരം കിടന്നുറങ്ങിയിട്ട് അയാൾക്കു ശീലമില്ല.

അയാൾ കണ്ണു തുറന്നു. ചുറ്റുമുള്ള ഇരുട്ടിലേക്കു തുറിച്ചുനോക്കി; ഒന്നുകൂടി ഉറങ്ങുവാൻവേണ്ടി പിന്നെയും കണ്ണടച്ചു.

പകൽസമയത്തു പലേ വിചാരങ്ങളും മനസ്സിനെ ക്ഷോഭിപ്പിച്ചിട്ടുള്ള ദിവസം രാത്രി, പലേ സംഗതികളും മനസ്സിലുള്ള സമയത്ത്, ആളുകൾ ഒരിക്കലേ ഉറങ്ങാറുള്ളൂ; രണ്ടാമതില്ല. ഉറക്കം, വരുന്നപോലെതന്നെ, വേഗത്തിൽ മടങ്ങിവരാറില്ല. ഴാങ് വാൽഴാങ്ങിന്നുണ്ടായതും ഇതാണ്. അയാൾക്കു പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല; അയാൾ ആലോചനയിൽപ്പെട്ടു.

മനസ്സിൽക്കിടക്കുന്ന വിചാരങ്ങളെല്ലാം ക്ഷണത്തിൽ ചിന്നിത്തകരാറായിപ്പോകുന്ന അങ്ങനെയൊരു ഘട്ടമായിരുന്നു അയാൾക്കത്. അയാളുടെ തലച്ചോറിന്ന് ഒരുമാതിരി മങ്ങലും മറവുമുണ്ടായിരുന്നു. ചളി നിറഞ്ഞതും ഇളകിത്തീർന്നതുമായ ഒരു കുളത്തിലെന്നപോലെ, അയാളുടെ ബുദ്ധിയിൽ പണ്ടു കഴിഞ്ഞവയേയും അപ്പോൾ ഉണ്ടായതിനെയുംപറ്റിയുള്ള സ്മരണകൾ സമ്മിശ്രമായവിധം പൊന്തിക്കളിച്ചു; അതാതിനുള്ള രൂപവ്യക്തികൾ പോയ്പോയും, എന്തെന്നില്ലാത്ത വിധം വലുപ്പംവെച്ചും, അപ്പോൾതന്നെ പെട്ടെന്നു കാണാതായും, അവ തമ്മിൽ കൂടിച്ചേർന്നു കെട്ടിമറിഞ്ഞു. അയാൾക്കു പലതും തോന്നി; എന്നാൽ ആ കൂട്ടത്തിൽ എപ്പോഴും അയാളുടെ മനസ്സിനുമുൻപിൽ പുതുതായി പുതുതായിവന്നും കൊണ്ട് ഒന്നുണ്ടായിരുന്നു–അതു മറ്റുള്ള സകലത്തേയും ആട്ടിപ്പായിച്ചു. ഈ വിചാരം എന്താണെന്നു ഞങ്ങൾ ഇപ്പോൾത്തന്നെ പറയാം; മദാം മഗ്ല്വാർ മേശപ്പുറത്തു കൊണ്ടുവന്നുവെച്ച ആറു കൂട്ടു വെള്ളിമുള്ളുകളും വെള്ളിക്കയിലുകളും വെള്ളിത്തവിയും അയാൾ നോക്കിക്കണ്ടിരുന്നു.

ആ ആറു കൂട്ടു വെള്ളിപ്പാത്രങ്ങൾ അയാൾക്ക് ഒരു ഭൂതബാധപോലെയായി—അതുകൾ അവിടെയുണ്ട്-കുറച്ചടി ദൂരത്ത്. ഇപ്പോൾ താനുള്ളേടത്തേക്ക് അയാൾ അടുത്ത മുറിയിലൂടെ കടന്നുപോരുമ്പോൾ ആ വൃദ്ധയായ ഭൃത്യ കട്ടിലിന്നു തലയ്ക്കൽ അടുത്തുള്ള ചുമർക്കൂട്ടിൽ അവയെല്ലാം വെച്ചടയ്ക്കുന്നുണ്ടായിരുന്നു— അയാൾ ആ ചുമർക്കൂട് നല്ലവണ്ണം സൂക്ഷിച്ചുനോക്കിയിട്ടുണ്ട്—ഭക്ഷണമുറിയിൽനിന്നു കടക്കുമ്പോൾ, നേരെ വലത്തുവശം–അവയെല്ലാം കട്ടിവെള്ളിയാണ്—പഴയ വെള്ളിയും—വെള്ളിത്തവി വിറ്റാൽ ഇരുനൂറു ഫ്രാന്ക് കിട്ടും—പത്തൊമ്പതുകൊല്ലമായിട്ട് അയാൾ സമ്പാദിച്ചിട്ടുള്ളതിനു ശരിക്കിരട്ടി—രാജ്യഭരണത്താല്‍ താന്‍ കൊള്ളയിടപ്പെട്ടില്ലായിരുന്നുവെങ്കിൽ അയാൾ അതിലധികം സമ്പാദിച്ചിരുന്നു എന്നുള്ളതു വാസ്തവംതന്നെ.

അയാളുടെ മനസ്സ് ഒരു മണിക്കുറു മുഴുവനും ചുറ്റിത്തിരിഞ്ഞു; ആ തിരിച്ചിലുകളിലെല്ലാം ഒരു പിടിച്ചുവലിയുണ്ടായിരുന്നു എന്നതിനു സംശയമില്ല. മൂന്നുമണി അടിച്ചു. അയാൾ പിന്നേയും കണ്ണു തുറന്നു; കിടന്നിരുന്നേടത്തുനിന്നു പെട്ടെന്നെണീറ്റു; കൈ നീട്ടി തന്റെ പട്ടാളമാറാപ്പെവിടെ എന്നു തപ്പിനോക്കി—ആ ഉള്ളറയുടെ ഒരു മൂലയിലേക്ക് അയാൾ അതു വലിച്ചിട്ടിരുന്നു; കട്ടിലിന്റെ വക്കത്തൂടേ താഴത്തേക്ക് അയാളുടെ കാൽ തൂക്കിയിട്ടു; നിലത്തു കാൽ വെച്ചു; ഏതാണ്ട് താനറിയാതെതന്നെ, അയാൾ കട്ടിലിന്മേൽ ഇരിക്കുന്നതായി കണ്ടു.

കുറച്ചുനേരം അയാൾ ഇങ്ങനെ മനോരാജ്യത്തിൽ മുങ്ങി ഇരുന്നു; ഇരുട്ടത്ത് അയാളെ എല്ലാവരും ഉറങ്ങുന്ന ആ വീട്ടിൽ ഉണർന്നിരിക്കുന്ന ആ ഏകമനുഷ്യനെ—വല്ലവരും കണ്ടിരുന്നുവെങ്കിൽ, അയാളുടെ ആ ഇരിപ്പിൽ എന്തോ ഒരപകടമുണ്ടെന്നു സംശയിക്കാതിരിക്കില്ല. ഉത്തരക്ഷണത്തിൽ അയാൾ കുനിഞ്ഞിരുന്നു, കാലിൽനിന്നു പാപ്പാസ്സുകൾ ഊരിയെടുത്തു, കട്ടിലിന്റെ അടുത്തുള്ള പായയിൽ പതുക്കെവെച്ചു; എന്നിട്ട് അയാൾ പിന്നെയും തന്റെ മനോരാജ്യം തുടങ്ങി—ഒരിക്കൽക്കൂടി അയാൾ അനങ്ങാതായി.

ഈ ഭയങ്കരമായ മനോരാജ്യത്തിൽ, ഞങ്ങൾ മുൻപു സൂചിപ്പിച്ച വിചാരങ്ങൾ വിശ്രമം കൂടാതെ അയാളുടെ തലച്ചോറിലൂടെ സഞ്ചരിച്ചു; വന്നു. പോയി, പിന്നെയും വന്നു, ഒരുമാതിരി അയാളെ ബുദ്ധിമുട്ടിച്ചു; പിന്നീട്, എന്തുകൊണ്ടെന്നറിയാതെ, മനോരാജ്യത്തിനു പ്രകൃത്യാ ഉള്ള മർക്കടമുഷ്ടിയോടുകൂടി, അയാൾ തടവിൽ കിടന്നിരുന്നന്ന് അവിടെ വെച്ചറിയുന്നവനും, മെടഞ്ഞ പരുത്തിത്തുണികൊണ്ടുള്ള ചുമൽപ്പട്ടയാൽ കാലുറകൾ ബന്ധിക്കപ്പെട്ടു കാണാറുള്ളവനുമായ ബ്രവെ എന്ന ഒരു തടവുപുള്ളിയേയും അനുസ്മരിച്ചു. പല വർണക്കള്ളികളോടുകൂടിയ ആ ചുമൽപ്പട്ടയുടെ സംപ്രദായം പിന്നെയും പിന്നെയും അയാൾക്കു തോന്നി.

അയാൾ കുറച്ചുനേരം അങ്ങനെ ഇരുന്നു; പുലരുന്നതുവരെ അയാൾ അങ്ങനെത്തന്നെ ഇരുന്നേനേ–പക്ഷേ, അരമണിക്കൂറോ കാൽമണിക്കൂറോ കുറിക്കുന്ന ഒരു മണിമുട്ടു കേട്ടു. ആ മണിമുട്ട് അയാളോടു ‘വന്നോളു’ എന്നു പറയുന്നതായി തോന്നി.

അയാൾ അവിടെനിന്നെഴുന്നേറ്റു; ഒരു നിമിഷംകൂടി മടിച്ചു, ചെവിയോർത്തു; ആ വീട്ടിലെങ്ങും ഒരനക്കവുമില്ലായിരുന്നു; അയാൾ കാൽ അകത്തിവെക്കാതെ നേരെ ജനാലയുടെ അടുക്കലേക്കു നടന്നു. അതയാൾ ഒരു നോക്കുകണ്ടു. ആ രാത്രി അത്രയധികം ഇരുണ്ടതായിരുന്നില്ല; ഒരു പൂർണചന്ദ്രൻ ഉദിച്ചുനില്ക്കുന്നുണ്ട്-പക്ഷേ, അതിന്നുമുൻപിലൂടെ വലിയ വലിയ മേഘങ്ങൾ കാറ്റത്തു പോയ്ക്കൊണ്ടിരുന്നു; ഇതുകാരണം പുറത്തൊക്കെ വെളിച്ചവും നിഴലുകളും മാറി മാറി ഉണ്ടായിവന്നു—ഗ്രഹണങ്ങളും മേഘങ്ങളിലൂടെ ഇടയ്ക്കിടയ്ക്കു പിളർന്നുവരുന്ന പ്രകാശങ്ങളും; അകത്തോ ഒരു മങ്ങിയ നാട്ടുവെളിച്ചവും. ഒരാൾക്കു വഴികണ്ടുപിടിക്കുവാൻ മതിയായതും മേഘഗതികൊണ്ട് ഇടയ്ക്കിടെ മങ്ങിയും തെളിഞ്ഞുമിരുന്നതുമായ ഈ ചെറുവെളിച്ചം, ആളുകൾക്കു വന്നുപോകാൻ തക്കവണ്ണം ഒരു കുണ്ടറയിലെ ചെറുദ്വാരത്തിലൂടെ കടന്നെത്തുന്ന വെയിൽനാളം പോലെ കാണപ്പെട്ടു. ജനാലയുടെ അടുക്കലെത്തിയപ്പോൾ ഴാങ് വാൽഴാങ് അതൊന്നു നോക്കിപ്പഠിച്ചു. അതിന്ന് അഴിയില്ല; അതു പൂന്തോട്ടത്തിലേക്കഭിമുഖമായിട്ടാണ്; നാട്ടുപുറത്തു കാണാറുള്ളവിധം ഒരു ചെറിയ ഇരുമ്പാണികൊണ്ട് അതടഞ്ഞിരുന്നു. അയാൾ അതു തുറന്നു; പക്ഷേ, തണുപ്പു കൂടിയതും തുളഞ്ഞുകയറുന്നതുമായ ഒരു കാറ്റടി പെട്ടെന്നകത്തേക്കു പാഞ്ഞുകടന്നതുകൊണ്ട് അയാൾ ക്ഷണത്തിൽത്തന്നെ അതടച്ചിട്ടു. ആ ഇടയ്ക്കു, നോക്കിക്കാണുന്നതിനേക്കാളധികം നോക്കിപ്പഠിക്കുന്ന വിധത്തിലുള്ള ഒരു സശ്രദ്ധമായ നോട്ടത്താൽ അയാൾ പൂന്തോട്ടമെങ്ങും സൂക്ഷിച്ചു നോക്കിക്കണ്ടു. ഉയരം കുറഞ്ഞു ചാടിക്കടക്കുവാൻ എളുപ്പമുള്ള ഒരു വെളുത്ത കന്മതിലിനാൽ ആ തോട്ടം ചുറ്റപ്പെട്ടിരുന്നു.അറ്റത്തു ദൂരത്തായി ഒരു ക്രമം പിടിച്ചുവെച്ചിട്ടുള്ള മരങ്ങളുടെ മുകൾഭാഗം അയാൾ കണ്ടു. അതുകൊണ്ടു മതിലിന്റെ അപ്പുറത്തു രണ്ടു വശവും വരിയായി മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ള ഒരു വഴിയാണെന്ന് ഊഹിച്ചു.

ഈ അന്വേഷണം കഴിഞ്ഞു, മനസ്സിൽ ഒന്നു ചെയ്വാനുറപ്പിച്ചിട്ടുള്ളാളുടെ മട്ടിൽ അയാൾ തിരഞ്ഞു; ഉള്ളറയിലേക്കു ശക്തിയിൽ പാഞ്ഞു; തന്റെ പട്ടാള മാറാപ്പെടുത്തു തുറന്നു, അതിനുള്ളിൽ കൈയിട്ടു തപ്പി, അതിൽനിന്ന് എന്തോ ഒരുസാധനമെടുത്തു കട്ടിലിന്മേൽ വെച്ചു; പാപ്പാസുകൾ ഒരു കുപ്പായക്കീശയിൽ ഇട്ടു; എല്ലാം വീണ്ടും അടച്ചു; എന്നിട്ട ആ മാറാപ്പു ചുമലിലിട്ടു; തൊപ്പിയെടുത്തു ധരിച്ചു; അതിലുള്ള മുഖമൂടി കണ്ണിനുമീതെ തൂക്കിയിട്ടു; തന്റെ പൊന്തൻവടി തപ്പിയെടുത്തു. അതു ജനാലമൂലയ്ക്കൽ കൊണ്ടുപോയി വെച്ചു; എന്നിട്ടു കട്ടിലിന്റെ അടുക്കലേക്കു മടങ്ങിച്ചെന്ന് അതിന്മേൽ വെച്ചിരുന്ന സാധനം കടന്നെടുത്തു മുറുകെ കൈയിൽ പിടിച്ചു. ഒരറ്റത്തു കുന്തംപോലെ കൂർപ്പിച്ചിരുന്ന ആസാധനം ഒരിരുമ്പുവടിപോലെയിരുന്നു. ആ ഇരുമ്പിൻകഷ്ണം എന്തുകാര്യത്തിനുപയോഗിക്കുവാൻ കരുതിയിട്ടുള്ളതാണെന്ന് ഇരുട്ടത്തുനോക്കി മനസ്സിലാക്കുവാൻ ഞെരുക്കമുണ്ട്. ഒരു സമയം അത് എന്തെങ്കിലും ഇട്ട് തിരിക്കുവാനുള്ളതാവാം; അല്ലെങ്കിൽ അതൊരു വടിയാണെന്നും വരാം.

പകൽസ്സമയമാണെങ്കിൽ, അത് ഒരു തുരങ്കംവെട്ടുകാരന്റെ വിളക്കുകാലല്ലാതെ മറ്റൊന്നുമല്ലെന്നു നോക്കിയറിയാമായിരുന്നു. തൂലോങ്ങിനു ചുറ്റുമുള്ള ഉയർന്ന പാറക്കുന്നുകളിൽനിന്നു തടവുപുള്ളികളെക്കൊണ്ട് അക്കാലത്തു ചിലപ്പോൾ കല്ലുവെട്ടിച്ചിരുന്നു; അതുകാരണം അവരുടെ പക്കൽ തുരങ്കംവെട്ടുകാരുടെ ആയുധം ഉണ്ടായി എന്നുവരാൻ പാടില്ലായ്കയില്ല. ഈ തുരങ്കംവെട്ടുകാരുടെ വിളക്കുകാലുകൾ കട്ടിയിരുമ്പുകൊണ്ടുണ്ടാക്കപ്പെട്ടവയും, അറ്റത്തു മുനയോടു കൂടിയവയുമായിരിക്കും. ആ മുനയുള്ള ഭാഗം അവർ പാറമേൽ കുത്തിയിറക്കുന്നു.

ആ വിളക്കുകാൽ അയാൾ വലത്തേ കൈയിലെടുത്തു; ശ്വാസമടക്കി, കാൽവെക്കുന്നതിന്റെ ഒച്ചകൂടി കേൾക്കാതാക്കാൻ നോക്കിക്കൊണ്ട്, അടുത്ത മുറിയുടെ വാതില്ക്കലേക്കു നടന്നു-നമുക്കു മുൻപുതന്നെ നിശ്ചയമുള്ളപോലെ, അതിലാണല്ലോ മെത്രാൻ.

ആ വാതില്ക്കലെത്തിയപ്പോൾ, അതു തുറന്നു കിടക്കുന്നതായി കണ്ടു. മെത്രാൻ അതടച്ചിട്ടില്ലായിരുന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.