കാരാഗൃഹത്തോടു യാത്രപറഞ്ഞു പോരുവാനുള്ള മുഹൂർത്തം വന്നപ്പോൾ, നിനക്കു പോവാം എന്നുള്ള അസാധാരണവാക്കുകൾ ഴാങ് വാൽഴാങ്ങിന്റെ ചെകിട്ടിൽ വന്നുവീണ സമയത്ത്, അതയാൾക്ക് അസംഭാവ്യവും അഭൂതപുർവവുമായി തോന്നി; പ്രകാശമാനമായ വെളിച്ചത്തിന്റെ ഒരു നാളം, ജീവത്വത്തിന്റെ വാസ്തവതേജസ്സിനുള്ള ഒരു രശ്മി, പെട്ടെന്ന് അയാളുടെ ഉള്ളിലേക്കു തുളഞ്ഞു കയറി. പക്ഷേ, അധികം താമസിയാതെതന്നെ അതു മങ്ങിപ്പോയി. സ്വതന്ത്രനായി എന്നുള്ള വിചാരം ഴാങ് വാൽഴാങ്ങിനെ അമ്പരപ്പിച്ചു. അയാൾ അതു വേറെ ഒരു പുതുജീവിതമാണെന്നു വിശ്വസിച്ചു. മഞ്ഞനിറത്തിലുള്ള ഒരു യാത്രാനുവാദപത്രത്തോടുകൂടി കിട്ടുന്ന സ്വാതന്ത്ര്യം എന്തുതരത്തിലുള്ളതാണെന്ന് അയാൾ വളരെ വേഗത്തിൽ മനസ്സിലാക്കി.
ഇതു വലിയ നീരസത്തോടുകൂടി കെട്ടുപിണഞ്ഞു. തടവിൽക്കിടന്ന കാലത്തു താൻ സമ്പാദിച്ചിട്ടുള്ള സംഖ്യ ആകെ നൂറ്റെഴുപത്തൊന്നു ഫ്രാങ്കുണ്ടാവണമെന്ന് അയാൾ കണക്കുകൂട്ടിയിരുന്നു. ഞായറാഴ്ചകളിലും വിശേഷദിവസങ്ങളിലും നിർബന്ധപൂർവം പണി ഒഴിവാക്കിയിരുന്നതുകൊണ്ട് ആവക ഏകദേശം എൺപതു ഫ്രാങ്കോളം കണക്കിൽനിന്നു കുറയേണ്ടതുണ്ടെന്നുള്ള കഥ അയാൾ ഓർമവിട്ടു എന്നിവിടെ പറയേണ്ടതാണ്. എങ്ങനെയായാലും അവിടെയുള്ള മറ്റു ചില ചില്ലറച്ചെലവുകളുംകൂടി കഴിഞ്ഞപ്പോൾ അയാളുടെ സമ്പാദ്യം നൂറ്റൊമ്പതു ഫ്രാങ്കും പതിനഞ്ചു സൂവുമായിത്തീർന്നു; പോരേണ്ട സമയമായപ്പോൾ അധികാരികൾ കണക്കുപ്രകാരമുള്ള സംഖ്യ കൈയിലിട്ടുകൊടുത്തു.
ഇതൊന്നും ഴാങ് വാൽഴാങ്ങിന്നു മനസ്സിലായില്ല; തന്നെ തോൽപിച്ചു എന്ന് അയാൾ വിചാരിച്ചു. ഞങ്ങൾ ആ ലാക്കുതന്നെ പറയട്ടെ—കൊള്ളയിട്ടു.
സ്വതന്ത്രനായതിന്റെ പിറ്റേ ദിവസം ഗ്രാസ്സിൽ മധുരനാരകപ്പൂവുകളിൽനിന്നു മദ്യം വാറ്റിയെടുക്കുന്ന ഒരു യന്ത്രശാലയുടെ മുൻപിൽ, കുറേ ആളുകൾ സാമാനക്കെട്ടിറക്കുവാൻ ശ്രമിക്കുന്നത് അയാൾ കണ്ടു. താനും അതിൽ ചേരാമെന്ന് അയാൾ പറഞ്ഞു. പണി പിടിപ്പതുണ്ടായിരുന്നു; അയാളേയും കൂട്ടത്തിൽ കൂടിക്കൊള്ളാൻ സമ്മതിച്ചു. അയാളും പ്രവൃത്തി തുടങ്ങി. അയാൾക്കു ബുദ്ധിയും സാമർഥ്യവുമുണ്ട്; അയാൾ കൊണ്ടുപിടിച്ചു പ്രവർത്തിച്ചു; എജമാനന്നു സന്തോഷമായെന്നു തോന്നി. അങ്ങനെ അയാൾ പണിയെടുക്കുന്നതിനിടയ്ക്ക് ഒരു പൊല്ലീസ്സുകാരൻ ആ വഴിയേ കടന്നുപോയിരുന്നു. അയാൾ ഴാങ് വാൽഴാങ്ങിനെ കണ്ടു; കടലാസ്സു കാട്ടിക്കൊടുക്കാനാവശ്യപ്പെട്ടു. മഞ്ഞച്ച യാത്രാനുവാദപത്രം കാണിച്ചുകൊടുക്കുന്നത് ആവശ്യമായിരുന്നു. അതു കഴിഞ്ഞു. ഴാങ് വാൽഴാങ് പിന്നെയും തന്റെ പണിയാരംഭിച്ചു. കുറച്ചുമുൻപ് അയാൾ ആ പണിക്കാരുടെ കൂട്ടത്തിൽ ഒരാളോടു ദിവസത്തിൽ അവർക്ക് എന്തു കൂലി കിട്ടാറുണ്ടെന്നു ചോദിച്ചു; മുപ്പതു സൂവാണെന്നു മനസ്സിലായി. രാവിലെ അയാൾക്കു പോകേണ്ടിയിരുന്നതുകൊണ്ട്, വൈകുന്നേരമായപ്പോൾ അയാൾ യന്ത്രശാലയുടെ ഉടമസ്ഥന്റെ അടുക്കൽചെന്നു തനിക്കുള്ള കൂലികിട്ടിയാൽ കൊള്ളാമെന്നാവശ്യപ്പെട്ടു. ഉടമസ്ഥൻ ഒന്നും മിണ്ടിയില്ല. പതിനഞ്ചു സു കൈയിൽ കൊടുത്തു. അയാൾ ശാഠ്യം പിടിച്ചു. ‘തനിക്കതു ധാരാളം മതി എന്നായി മറ്റാൾ. അയാൾ സമ്മതിച്ചില്ല. എജമാനൻ അയാളുടെ മുഖത്തേക്ക് ഒന്നൂന്നിനോക്കിക്കൊണ്ട് പറഞ്ഞു, ‘ജയിൽ ഓർമയിരിക്കട്ടെ.’
അവിടെയും തന്നെ കൊള്ളയിട്ടു എന്നയാൾ വിചാരിച്ചു.
സമുദായം, ഭരണാധികാരം, സമ്പാദ്യത്തെക്കുറിച്ച് അയാളെ തുകപ്പടിയായി കൊള്ളയിട്ടു; ഇപ്പോൾ ഒരുത്തൻ ചില്ലറപ്പടിയായി കൊള്ളയിട്ടു.
വിട്ടുകിട്ടൽ രക്ഷയില്ല. തടവിൽനിന്നു പുറത്തായി; പക്ഷേ, ശിക്ഷയിൽ നിന്നില്ല.
അതാണ് അയാൾ ഗ്രാസ്സിൽവെച്ചനുഭവിച്ചത്. ഡി. പട്ടണത്തിൽ വെച്ച് അയാൾക്ക് കിട്ടിയ സൽക്കാരം നാം കണ്ടുവല്ലോ.