ഴാങ് വാൽഴാങ് ചെവിയോർത്തു നോക്കി. ഒരൊച്ചയുമില്ല.
അയാൾ വാതിലിന്ന് ഒരുന്തുകൊടുത്തു.
അകത്തു കടക്കാൻ നോക്കുന്ന പൂച്ചയുടെ കളവുള്ളതും സ്വസ്ഥതയില്ലാത്തതമായ സൌമ്യഭാവത്തോടുകൂടി, അനങ്ങാതെ, വിരൽത്തുമ്പുകൊണ്ടു, പതുക്കെ അയാൾ വാതിലുന്തി.
വാതിൽ ആ അമർച്ചകൊണ്ടു നീങ്ങി; ഉപായത്തിലുള്ള ആ നീങ്ങലിൽ പതുക്കെ ഒരു പഴുതുണ്ടായി.
അയാൾ ഒരു നിമിഷനേരം അനങ്ങാതെ നിന്നു; എന്നിട്ടു കുറേക്കൂടി ധൈര്യം പിടിച്ച് ഒന്നുകൂടി ഉന്തി.
അതു പിന്നേയും ശബ്ദിക്കാതെ നീങ്ങി. അയാൾക്കകത്തേക്കു കടക്കാൻവേണ്ട പഴുതായി. പക്ഷേ, വാതിലിന്റെ അടുത്ത് ഒരു മേശ കിടന്നിരുന്നു; അതിന്മേൽ വാതിൽ തട്ടി കോണിച്ചുപോയതുകൊണ്ട്, അകത്തേക്കു കടപ്പാനുള്ള വഴി തടയപ്പെട്ടു.
ഴാങ് വാൽഴാങ്ങിന് ആ അപകടം മനസ്സിലായി. എന്തുവന്നാലും ശരി, ആ പഴുതൊന്നു വലുതാക്കിത്തീർക്കാതെ നിവൃത്തിയില്ല.
അയാൾ മനസ്സുകൊണ്ടു നിശ്ചയിച്ചു; മുൻപിലത്തെ രണ്ടിനേക്കാളും ഉറപ്പിച്ച് വാതിൽ ഒരുന്തുകൂടി ഉന്തി. ഇക്കുറി, എണ്ണ വേണ്ടവിധം കൊടുത്തിട്ടില്ലാത്ത ഒരു തിരിക്കുറ്റി പെട്ടെന്ന് ആ നിശ്ശബ്ദതയ്ക്കിടയിൽ നീണ്ടതും ചിലമ്പിച്ചതുമായ ഒരു നിലവിളി പുറപ്പെടുവിച്ചു.
ഴാങ് വാൽഴാങ് നടുങ്ങി. പരലോകത്തുവെച്ച് ഇഹലോകകർമങ്ങളെ വിചാരണയ്ക്കെടുക്കുമ്പോഴത്തെ തുളഞ്ഞുകയറുന്നതും ഭയം തോന്നിക്കുന്നതുമായ കാഹളശബ്ദംപോലെ, തിരികുറ്റിയുടെ കരച്ചിലൊച്ച അയാളുടെ ചെകിട്ടിലുലച്ചു.
ആദ്യത്തെ അമ്പരപ്പിലും പരിഭ്രമത്തിലും അയാൾക്ക് ആ വാതിൽത്തിരികുറ്റി പെട്ടെന്നു ജീവൻ പൂണ്ടതായും, അതു പെട്ടെന്ന് ഒരു ഭയങ്കര ജീവിതം കൈക്കൊണ്ട, ഒരു നായയെപ്പോലെ, എല്ലാവരേയും എഴുന്നേൽപിക്കുവാനും ഉറങ്ങിക്കിടന്നവരെയെല്ലാം ഉണർത്തി അപകടം അറിയിക്കുവാനുംവേണ്ടി, കുരയ്ക്കുന്നതായും ഏതാണ്ടു തോന്നി. അയാൾ വിറച്ചുകൊണ്ടും പരിഭ്രമിച്ചുകൊണ്ടും കുറച്ചിട അനങ്ങാതെ നിന്നു; കാൽപ്പെരുവിരലുകളുടെ തുമ്പത്തുനിന്നു മടമ്പുകളിലേക്കു പിന്നോക്കം വീണു. രണ്ടു ചെന്നിക്കുമുള്ള രക്തനാഡികൾ കൊല്ലന്റെ രണ്ടു കൂടങ്ങൾ പോലെ ആഞ്ഞടിക്കുന്നത് അയാൾ കേട്ടു; ഒരു ഗുഹയിൽനിന്നു പുറപ്പെടുന്ന കാറ്റിന്റെ ഇരമ്പിച്ചയോടുകൂടി, അയാളുടെ മാറിടത്തിൽനിന്നു ശ്വാസാവേഗം തള്ളിവന്നു. ആ ശുണ്ഠിപിടിച്ച തിരികുറ്റിയുടെ ഭയങ്കരമായ ഗർജ്ജനഘോഷം, ഒരു ഭൂകമ്പത്തിന്റെ കുലുക്കംപോലെ, ആ വീട്ടിലുള്ളവരെയെല്ലാം ഉണർത്തി ലഹളകൂട്ടിക്കാതിരിക്കാൻ നിർവാഹമില്ലെന്ന് അയാൾക്കു തോന്നി. അയാൾ ഉന്തിയ വാതിൽ വരാൻപോകുന്ന അപകടമറിഞ്ഞു കൂക്കുവിളി കൂട്ടി. ആ വയസ്സൻ ഇപ്പോൾ കടന്നെഴുന്നേല്ക്കും; ആ രണ്ടു വൃദ്ധസ്ത്രീകളും ഉറക്കെ നിലവിളിക്കും; ആളുകളെല്ലാം സഹായത്തിന് ഓടിയെത്തും; കാൽമണിക്കൂർ കൊണ്ട് പട്ടണം മുഴുവനും ഇളകിമറിഞ്ഞു ലഹളയായി, പൊല്ലീസ്സുകാർ ചാടിവീഴും. രണ്ടു നിമിഷത്തേക്ക് അയാൾ തന്റെ കാര്യം പോയി എന്നു തീർച്ചപ്പെടുത്തി.
ഉപ്പുകൊണ്ടുള്ള ഒരു പ്രതിമപോലെ, അയാൾ നിന്നേടത്തുതന്നെ മിഴിച്ചുകൊണ്ടു നിന്നു; ഒന്നനങ്ങുവാൻ അയാൾക്കു ധൈര്യമുണ്ടായില്ല. അനവധി നിമിഷങ്ങൾ കഴിഞ്ഞു. വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു. അയാൾ പതുക്കെ അങ്ങേമുറിയിലേക്കു പതുങ്ങിക്കടക്കാൻ നോക്കി. അവിടെ ഒരനക്കവുമില്ല. അയാൾ ചെവിയോർത്തു. ആ വീട്ടിലെങ്ങും ഒരനക്കത്തിന്റെ വട്ടമില്ല. ആ മണ്ണുപിടിച്ച തിരികുറ്റി ഉണ്ടാക്കിത്തീർത്ത ഒച്ചപ്പാട് ഒരു മനുഷ്യനേയും ഉണർത്തിയിട്ടില്ല.
ആ ഒന്നാമത്തെ അപകടം അങ്ങനെ കഴിഞ്ഞു; എങ്കിലും അപ്പോഴും അയാളുടെ മനസ്സിൽ ഒരു വല്ലാത്ത പരിഭ്രമമുണ്ടായിരുന്നു. ഏതായാലും, അയാൾ പിന്നോക്കം വെച്ചില്ല. തന്റെ കാര്യം പോയി എന്നു തോന്നിയിരുന്നപ്പോൾക്കൂടി, അയാൾ പിന്നോക്കം വെക്കുകയുണ്ടായിട്ടില്ല. അയാളുടെ അപ്പോഴത്തെ ആലോചന കഴിയുന്നതും വേഗത്തിൽ കാര്യം കഴിച്ചുകൂട്ടണമെന്നുമാത്രമായിരുന്നു. അയാൾ ഒരടി മുന്നോട്ടുവെച്ചു മുറിക്കകത്തു കടന്നു.
ആ അകം തികഞ്ഞ നിശ്ശൂബ്ദതയിലായിരുന്നു. അവിടെയും ഇവിടെയും അവ്യക്തങ്ങളും സമ്മിശ്രങ്ങളുമായ ചില രൂപങ്ങൾ കാണപ്പെട്ടു. പകൽസ്സമയത്ത് അവയെല്ലാം മേശപ്പുറത്തു പാറിപ്പരത്തിയിട്ട കടലാസ്സുകളും, തുറന്നുകിടക്കുന്ന കൂറ്റൻ കടലാസ്സടുക്കുകളും, ഒരു മുക്കാലി മേലുള്ള പുസ്തകങ്ങളും, ഉടുപ്പുകൾ കുന്നുകൂട്ടിയിട്ട ഒരു ചാരുകസാലയും മാത്രമാണ്; പക്ഷേ, ആ സമയത്ത് അവയെല്ലാം ഇരുട്ടുകെട്ടിയ മൂലകളും നരച്ച നിറത്തിലുള്ള ചില പുള്ളികളുമായി. വളരെ മുൻകരുതലോടുകൂടി, സാമാനങ്ങളുടെ മേലൊന്നും തട്ടിമുട്ടാതിരിക്കാൻ മനസ്സിരുത്തിക്കൊണ്ട് ഴാങ് വാൽഴാങ് മുന്നോട്ടുചെന്നു. മുറിയുടെ അറ്റത്തുനിന്ന്, ഉറങ്ങുന്ന മെത്രാന്റെ ക്രമമുള്ളതും ശാന്തവുമായ ശ്വാസഗതി അയാൾക്കു കേൾക്കാമായിരുന്നു.
അയാൾ പെട്ടെന്നു നിന്നു. അയാൾ കിടക്കയുടെ അടുത്തായി; വിചാരിച്ചതിലധികം വേഗത്തിൽ അവിടെ എത്തിച്ചേർന്നു.
പ്രകൃതിദേവി ചിലപ്പോൾ തന്റെ വിഭവങ്ങളേയും കാഴ്ചകളേയും, അപ്രസന്നവും അതിബുദ്ധിപൂർവവുമായ ഒരു കൃത്യകശലത്തോടുകൂടി, നമ്മെക്കൊണ്ടു നിർത്തിവിചാരിപ്പിക്കണമെന്നു തനിക്കാഗ്രഹമുണ്ടായിട്ടെന്നപോലെ, അപ്പപ്പോൾ നമ്മുടെ പ്രവൃത്തികളുമായി കൂട്ടിച്ചേർക്കുക പതിവുണ്ട്. കഴിഞ്ഞ അരമണിക്കൂറോളമായി ഒരു വലിയ മേഘം ആകാശത്തെ മറച്ചിരുന്നു. ഴാങ് വാൽഴാങ് ആ കട്ടിലിന്റെ മുൻപിൽ ചെന്നുപെട്ട സമയത്ത്, ഒരുദ്ദേശ്യത്തോടുകൂടിയാണെന്നു തോന്നുമാറ്, ആ മേഘം നീങ്ങി. ഒരു വെളിച്ചത്തിന്റെ നാളം നീണ്ട ജനാലയിലൂടെ കടന്നുവന്നു മെത്രാന്റെ മങ്ങിക്കണ്ടിരുന്ന മുഖത്തെ പെട്ടെന്നു പ്രകാശിപ്പിച്ചു. അദ്ദേഹം സമാധാനത്തോടുകൂടി കിടന്നുറങ്ങുന്നു. ആൽപ്സ് പർവതത്തിൽ നിന്നുള്ള തണുപ്പുകാരണം, തവിട്ടുനിറത്തിൽ രോമത്തുണികൊണ്ടുണ്ടാക്കിയ ഉടുപ്പു ധരിച്ച് അദ്ദേഹം ആ കിടക്കമേൽ കിടക്കുന്നു. ആ ഉടുപ്പ് അദ്ദേഹത്തിന്റെ കൈകളെ മണികണ്ഠാന്തം മുഴുവനും മറച്ചിട്ടുണ്ട്. ഉറക്കത്തിലുള്ള അലസതയോടുകൂടി അദ്ദേഹത്തിന്റെ ശിരസ്സു തലയണയ്ക്കുമീതെ വീണുകിടക്കുന്നു. മതാചാര്യസ്ഥാനത്തെ കുറിക്കുന്ന മുദ്രമോതിരത്താൽ അലംകൃതവും, അത്രയധികം സൽപ്രവൃത്തികളേയും അത്രയധികം പുണ്യകർമങ്ങളേയും വർഷിച്ചിട്ടുള്ളതുമായ അദ്ദേഹത്തിന്റെ കൈപ്പടം കട്ടിലിന്റെ വക്കത്തൂടെ തൂങ്ങിയിരുന്നു. തൃപ്തിയേയും സുഖത്തേയും ആനന്ദത്തേയും കാണിക്കുന്ന ഒരു ഭാവവിശേഷംകൊണ്ട് അദ്ദേഹത്തിന്റെ മുഖം മുഴുവനും മിന്നുന്നുണ്ട്. അത് ഒരു മന്ദസ്മിതത്തിലും മഹത്തരമായിരുന്നു–ഏതാണ്ട് ഒരു തേജോവിലാസം. അദൃശ്യമായ ഒരു ദീപ്തിവിശേഷത്തിന്റെ അനിർവചനീയമായ പ്രതിഫലനം അദ്ദേഹത്തിന്റെ നെറ്റിത്തടത്തിലുണ്ട്. ഉത്തമന്മാരുടെ ആത്മാവ് ഉറക്കത്തിൽ ഒരത്ഭുതകരമായ സ്വർഗത്തെ ധ്യാനിക്കുന്നു.
ആ സ്വർഗത്തിന്റെ ഒരു പ്രതിബിംബം മെത്രാനിൽ പതിഞ്ഞു.
അതോടൊപ്പംതന്നെ ആ പ്രതിബിംബം പ്രകാശമാനമായ ഒരു സ്വച്ഛതയുമാണെന്നു പറയണം; എന്തുകൊണ്ടെന്നാൽ, ആ സ്വർഗം അദ്ദേഹത്തിന്റെ ഉള്ളിലും ഉണ്ടായിരുന്നു. ആ സ്വർഗമാണ് അദ്ദേഹത്തിന്റെ അന്തഃകരണം.
ചന്ദ്രികയുടെ പ്രകാശം ആ ആന്തരമായ തേജോവിലാസത്തിന്റെമേൽ ചെന്നുകിടന്ന സമയത്ത് എന്നുപറയട്ടെ, ഉറങ്ങിക്കിടക്കുന്ന മെത്രാൻ ഒരു മാഹാത്മ്യമേറിയ പ്രഭാമണ്ഡലത്തിനുള്ളിലായിരുന്നു. ഏതായാലും അത് അനിർവാച്യമായ ഒരർദ്ധദീപ്തിയിൽ ശാന്തവും ആവൃതവുമായി പ്രകാശിച്ചു. ആകാശത്തുള്ള ചന്ദ്രൻ, ഉറങ്ങിക്കൊണ്ടുള്ള പ്രകൃതി, ഒരനക്കമില്ലാത്ത പുന്തോട്ടം, അത്രയും ശാന്തമായിക്കിടക്കുന്ന വീട്, ആ സമയം ആ നിമിഷം, ആ നിശ്ശബ്ദത, ഈ മനുഷ്യന്റെ വന്ദനീയമായ വിശ്രമത്തിനു വിശിഷ്ടവും വാചാതീതവുമായ ഒരു ഗുണവിശേഷത്തെ കൂട്ടി; ആ വെളുത്ത തലമുടിയേയും, ആ അടഞ്ഞ കണ്ണുകളേയും, സുഖവും വിശ്വാസവും മാത്രമായ ആ മുഖത്തേയും, വയസ്സന്റേതായ ആ ശിരസ്സിനേയും, പിഞ്ചുകുട്ടിയുടേതായ ആ സ്വസ്ഥനിദ്രയേയുമെല്ലാം ഒരുതരം ശാന്തവും ശ്രേഷ്ഠവുമായ ദീപ്തിമണ്ഡലംകൊണ്ടു മൂടി.
താനറിയാതെതന്നെ ഈവിധം മാഹാത്മൃവാനായിരിക്കുന്ന ഈ മനുഷ്യനിൽ ദിവ്യമെന്നു പറയാവുന്ന എന്തോ ഒന്നുണ്ടായിരുന്നു.
ഴാങ് വാൽഴാങ് നിഴലിലായിരുന്നു; ഈ പ്രകാശമാനനായ വയോവൃദ്ധനെ കണ്ടുപേടിച്ച്, അയാൾ ആ ഇരിമ്പുവിളക്കുകാലും കൈയിൽപ്പിടിച്ചു ഇളകാതെ നിന്നു. ഇങ്ങനെയൊന്ന് അയാൾ ഇതേവരെ കണ്ടിട്ടില്ല. ഈ മനോവിശ്വാസം അയാളെ പേടിപ്പിച്ചു. മാനസികമായ ലോകം ഇതിലധികം ഉത്കൃഷ്ടമായ മറ്റൊരു കാഴ്ചയേയും കണ്ടിട്ടില്ല. ദുഷ്പ്രവൃത്തിയുടെ വക്കത്തു ചെന്നുനില്ക്കുന്ന ക്ഷുഭിതവും അസ്വസ്ഥവുമായ അന്തഃകരണം ശ്രേഷ്ഠതയുടെ ശാന്തനിദ്രയെ നോക്കിക്കാണുക! കൂട്ടിനു തന്നെപ്പോലുള്ള ഒരാളോടുകൂടിയ ആ ഏകാന്തതയിലെ ഗാഡഃനിശ്രയിൽ ഉത്കൃഷ്ടവും സഗൗരവവുമായ എന്തോ ഒന്നുണ്ടെന്നു കഷ്ടിയായി എന്നാൽ അപ്രതിഹതമായി, ഒരു ബോധം അയാൾക്കുണ്ടായി.
അയാളുടെ ഉള്ളിലത്തെ വിചാരം എന്തൊക്കെയാണെന്ന് ആർക്കും പറയാൻ വയ്യാ. അയാളെക്കൊണ്ടുതന്നെ സാധിക്കില്ല. അതിനെപ്പറ്റി എന്തെങ്കിലും ഒരറിവുണ്ടാക്കാൻ ശ്രമിക്കണമെങ്കിൽത്തന്നെ, ഏറ്റവും ശാന്തമായേടത്തുവെച്ച് ഏറ്റവും സംക്ഷുഭിതങ്ങളായവയെപ്പറ്റി വിചാരിക്കേണ്ടിയിരിക്കുന്നു. അയാളുടെ മുഖഭാവത്തിൽനിന്നുപോലും സുസ്ഥിരമായ യാതൊന്നിനേയും കണ്ടറിയുവാൻ നിവൃത്തിയില്ല. അത് ഒരുമാതിരി ‘കണ്ണുനട്ടും’ കൊണ്ടുള്ള അമ്പരപ്പായിരുന്നു. അയാൾ അതിനു നേരെ മിഴിച്ചുനോക്കി, അത്രമാത്രം. പക്ഷേ, അയാളുടെ വിചാരം എന്തായിരുന്നു? അതിനെപ്പറ്റി ജ്യോതിഷം പറയാൻ പ്രയാസമാണ്. ഒന്നുമാത്രം വ്യക്തമായി: അയാൾക്കു അതുള്ളിൽത്തട്ടുകയും അയാൾ അമ്പരക്കുകയും ചെയ്തു. പക്ഷേ, എന്തായിരുന്നു ആ മനോവികാരത്തിന്റെ മട്ട്?
അയാളുടെ കണ്ണ് ഒരിക്കലും ആ വൃദ്ധനിൽനിന്നു വിട്ടുപോന്നില്ല. അയാളുടെ നിലയിൽനിന്നും അയാളുടെ മുഖഭാവത്തിൽനിന്നും വ്യക്തമായി ഊഹിക്കാവുന്നത ഒന്നുമാത്രമേ ഉള്ളൂ—അത്ഭുതകരമായ ഒരു മനശ്ചഞ്ചലത. അയാൾക്ക് രണ്ട് അഗാധക്കുഴികളുടെ നടുക്കു നിന്നു ചാഞ്ചാടുകയായിരുന്നു എന്നു പക്ഷേ പറഞ്ഞുനോക്കാം; അതേ, ഒന്ന് ആത്മാവിനെ അപകടപ്പെടുത്തുന്നതും മറ്റേത് ആത്മാവിനെ രക്ഷപ്പെടുത്തുന്നതുമായ രണ്ടു പാതാളം. ആ തലമണ്ട തച്ചുടയ്ക്കുകയോ, അല്ലെങ്കിൽ ആ കൈപ്പടം ചുംബിക്കുകയോ ചെയ്വാൻ അയാൾ സന്നദ്ധനാണെന്നു തോന്നപ്പെട്ടു.
കുറച്ചു നിമിഷങ്ങൾക്കുശേഷം അയാളുടെ ഇടത്തേ കൈ പതുക്കെ മേല്പോട്ടുചെന്നു, നെറ്റിക്കടുത്തെത്തി; അയാൾ തന്റെ തൊപ്പി എടുത്തുമാറ്റി; ഉടനെ, അതേവിധം ആലോചനാപൂർവമായിത്തന്നെ, അയാളുടെ കൈ താഴത്തേക്ക് വീണു. ഇടത്തേ കൈയിൽ തൊപ്പിയും വലത്തേ കൈയിൽ ഇരുമ്പുവടിയും, പൈശാചികമായ മുഖത്തു പാറിക്കിടക്കുന്ന തലമുടിയുമായി ഴാങ് വാൽഴാങ് ഒരിക്കൽക്കൂടി മനോരാജ്യത്തിൽ മുങ്ങി.
ആ ഭയങ്കരമായ തുറിച്ചുനോട്ടത്തിനു ചുവട്ടിൽ മെത്രാൻ പിന്നെയും സമാധാനപൂർണമായി കിടന്നുറങ്ങുന്നു.
ചന്ദ്രരശ്മി അടുപ്പുതിണ്ണയുടെ മേൽ തൂക്കിയിട്ടുള്ള കുരിശിനെ ഒരു സമ്മിശ്രമായവിധം കാണാറാക്കി; അതു തന്റെ കൈകളെ ആ ഇരുവരുടെയും നേർക്ക്—ഒരാളുടെ അടുക്കലേക്ക് അനുഗ്രഹത്തോടുകൂടിയും, മറ്റേ ആളുടെ അടുക്കലേക്ക് മാപ്പോടുകൂടിയും—നീട്ടുന്നതായി തോന്നി.
പെട്ടെന്ന് ഴാങ് വാൽഴാങ് ആ തൊപ്പി തലയിൽത്തന്നെ വെച്ചു; ക്ഷണത്തിൽ കട്ടിൽ പിന്നിട്ടു മെത്രാന്റെ നേരെ നോക്കാതെ, ചുമർക്കൂടിന്റെ അടുക്കലേക്ക്—അതു കട്ടിലിന്റെ തലയ്ക്കൽഭാഗത്തായി കണ്ടു-അയാൾ പാഞ്ഞു; പൂട്ടു തകർക്കുന്നതിനെന്നപോലെ തന്റെ ഇരിമ്പുവിളക്കുകാൽ പൊക്കി; താക്കോൽ അതിലുണ്ടായിരുന്നു; അയാൾ അതു തുറന്നു; ഒന്നാമതായി കണ്ണുചെന്നതു വെള്ളിസ്സാമാനങ്ങളുള്ള കൊട്ടമേലാണ്; അയാൾ അതെടുത്തു; നീണ്ട കാൽവെപ്പുകളോടുകൂടി, യാതൊരു മുൻകരുതലൂമില്ലാതെ, താൻ ഉണ്ടാക്കിത്തീർക്കുന്ന ഒച്ചയെപ്പറ്റി ലേശമെങ്കിലും ആലോചിച്ചു ബുദ്ധിമുട്ടാതെ, ആ മുറിയുടെ അപ്പുറത്തു കടന്നു; ഈശ്വരവന്ദനമുറിയിലെത്തി; ജനാല തുറന്നു, ആ പൊന്തൻവടിയെടുത്തു, നിലത്തുള്ള ജനാലക്കട്ടിളപ്പടി കവച്ചുകടന്നു. വെള്ളിസ്സാമാനം പട്ടാളമാറാപ്പിലിട്ടു, കൊട്ട വലിച്ചെറിഞ്ഞു, തോട്ടം പിന്നിട്ടു, നരിയെപ്പോലെ മതിൽ ചാടിക്കടന്ന് ഒരു പാച്ചിൽ കൊടുത്തു.