പിറ്റേദിവസം രാവിലെ മോൺസിന്യേർ ബിയാങ്വെന്യു തോട്ടത്തിൽ നടക്കുകയായിരുന്നു. തികഞ്ഞ സംഭ്രമത്തോടുകൂടി മദാം മഗ്ള ്വാർ അദ്ദേഹത്തിന്റെ അടുക്കലേക്ക് പാഞ്ഞുചെന്നു.
‘മോൺസിന്യേർ, മോൺസിന്യേർ!’ അവൾ ഉച്ചത്തിൽ പറഞ്ഞു, ‘വെള്ളിസ്സാമാനങ്ങൾ വെക്കുന്ന കൊട്ട എവിടെയെന്ന് ഇവിടെയ്ക്കറിയാമോ?’
‘ഉവ്വ്,’ മെത്രാൻ മറുപടി പറഞ്ഞു.
‘യേശുക്രിസ്തോ, അവിടത്തെ കൃപ!’ അവൾ തുടർന്നുപറഞ്ഞു, ‘അതെന്തായി എന്ന് എനിക്കറിഞ്ഞുകൂടാ.’
ഒരു പൂച്ചെടിച്ചട്ടിയിൽനിന്നു മെത്രാൻ അപ്പോൾത്തന്നെയാണ് അതു കണ്ടെടുത്തത്, അതിനെ അദ്ദേഹം മദാം മഗ്ള ്വാർക്കു സമ്മാനിച്ചു.
‘അതിതാ.’
‘അതുവ്വ്!’ അവൾ പറഞ്ഞു: ‘ഉള്ളിലൊന്നുമില്ല! വെള്ളിസ്സാമാനം?
‘ഹോ; മെത്രാൻ മറുപടി പറഞ്ഞു. ‘അപ്പോൾ വെള്ളിസ്സാമാനമാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്? എനിക്കറിഞ്ഞുകൂടാ. അതെവിടെയാണെന്ന്.’
‘ഭഗവാനേ, എന്റെ ഈശ്വരാ; അതു കട്ടുപോയി, ഇന്നലെ രാത്രി ഇവിടെ വന്ന മനുഷ്യൻ അതു കട്ടു.’
ചൊടിയുള്ള ഒരു വൃദ്ധയുടെ ജാഗ്രതയോടുകൂടി മദാം മഗ്ല്വാർ ഒരു നിമിഷനേരംകൊണ്ട് ഈശ്വരവന്ദനമുറിയിലേക്കു പാഞ്ഞു, ക്ഷണത്തിൽ ഉള്ളറയിൽ പോയി, മെത്രാന്റെ അടുക്കലേക്കുതന്നെ തിരിച്ചെത്തി. മെത്രാൻ ആ സമയത്തു കുനിഞ്ഞുനിന്നു, കൊട്ട തടത്തിൽ വീണതുകൊണ്ടു കേടുവന്ന ഒരു പൂച്ചെടിയെ സൂക്ഷിച്ചുനോക്കി വ്യസനിക്കുകയായിരുന്നു. മദാം മഗ്ല്വറുടെ നിലവിളി കേട്ട അദ്ദേഹം നിവർന്നു.
‘മോൺസിന്യേർ, ആ മനുഷ്യൻ ചാടി. വെള്ളിസ്സാമാനം കട്ടു.’
ഇതുച്ചത്തിൽ വിളിച്ചുപറഞ്ഞതോടുകൂടി അവളുടെ നോട്ടം തോട്ടത്തിന്റെ ഒരു മൂലയിലേക്ക് ചെന്നു; മതിൽ ചാടിക്കടന്നതിന്റെ അടയാളം അവിടെ കാണാമായിരുന്നു. മതിലിന്റെ മുകളിലത്തെ കമിഴ്ത്തുകല്ലു പൊളിഞ്ഞിട്ടുണ്ട്.
‘നില്ക്കൂ! അതാ അവൻ പോയിട്ടുള്ള വഴി, അവൻ അതിലെ കോഷ്ഫിലെ ഇടവഴിയിലേക്ക് എടുത്തുചാടി, ഹാ! എന്തൊരു ഗ്രഹപ്പിഴ! അവർ നമ്മുടെ വെള്ളിസ്സാമാനം കട്ടു!’
മെത്രാൻ ഒരു നിമിഷനേരത്തേക്ക് ഒന്നും മിണ്ടാതെ നിന്നു, തന്റെ സഗൗരവമായ ദൃഷ്ടിയെ അദ്ദേഹം മേല്പോട്ടുയർത്തി, സൗമ്യസ്വരത്തിൽ മദാം മഗ്ല്വാര്‍ പറഞ്ഞു: ‘അപ്പോൾ, ഒന്നാമത് ആ വെള്ളിസ്സാമാനം നമ്മുടെയായിരുന്നുവോ?’
മദാം മഗ്ള ്വാർ മിണ്ടാതെയായി. പിന്നെയും കുറച്ചിട ആരും ശബ്ദിച്ചില്ല; പിന്നീട് മെത്രാൻ തുടർന്നുപറഞ്ഞു: മദാം മഗ്ള ്വാർ, ഞാൻ ആ വെള്ളിസ്സാമാനം വളരെക്കാലം സൂക്ഷിച്ചുപോന്നത് ഒരിക്കലും ശരിയായിട്ടല്ല. അതു പാവങ്ങളുടെയാണ്. ആ വന്ന മനുഷ്യൻ ആരായിരുന്നു? കാഴ്ചയിൽത്തന്നെ ഒരു പാവം.’
‘കഷ്ടം! യേശോ!’ മദാം മഗ്ല്വാർ പറയാനാരംഭിച്ചു: ‘അത് എനിക്കു വേണ്ടിയോ, മദാം വ്വസേല്ലിന്നുവേണ്ടിയോ അല്ല. ഈ പോയതുകൊണ്ട് ഞങ്ങൾക്കു വലിയ വിശേഷമൊന്നുമില്ല. മോൺസിന്യേർ ഇനി എന്തുകൊണ്ട് ഭക്ഷണം കഴിക്കും?’
മെത്രാൻ അത്ഭുതപ്പെട്ടുകൊണ്ടെന്നപോലെ അവളുടെ നേരെ നോക്കി.
‘ആട്ടെ, പറയട്ടെ! ഓട്ടുമുള്ളുകളും കയ്യുകളുമില്ലേ?’
മദാം മഗ്ല്വാർ ചുമലൊന്നു ചുളുക്കി.
‘ഓട്ടിന്ന് ഒരു ഗന്ധമുണ്ട്.’
‘ഇരുമ്പുമുള്ളുകളും കയ്യുകളുമാവണം, എന്നാൽ.’
മദാം മഗ്ല്വാർ സാഭിപ്രായമായി ചുണ്ടൊന്നു പിളുർത്തിക്കോട്ടി.
‘ഇരുമ്പിന് ഒരു ദുഃസ്വാദുണ്ട്.’
‘ഇരിക്കട്ടെ’ മെത്രാൻ പറഞ്ഞു, ‘എന്നാൽ മരംകൊണ്ടുള്ളവയാവാം.’
കുറച്ചു നേരംകൂടി കഴിഞ്ഞപ്പോൾ, തലേദിവസം രാത്രി ഴാങ് വാൽഴാങ് ഭക്ഷണം കഴിച്ചതെവിടെവെച്ചോ ആ മേശപ്പുറത്തുവെച്ചുതന്നെ അദ്ദേഹം പ്രാതൽ കഴിക്കയായി. അങ്ങനെ പ്രാതൽ കഴിക്കുന്നതിനിടയ്ക്ക് മോൺസിന്യേർ വെൽക്കം അവിടെ മിണ്ടാതിരിക്കുന്ന തന്റെ സഹോദരിയോടും പുറത്തേക്ക് ശബ്ദം കേൾക്കാതെ എന്തോ പിറുപിറുക്കുന്ന മദാം മഗ്ള ്വാറോടുമായി ആഹ്ലാദപൂർവം അഭിപ്രായപ്പെട്ടു:; ഒരു കഷ്ണം അപ്പം ഒരു കോപ്പ പാലിൽ എടുത്തു മുക്കുന്നതിന് ഒരാൾക്കു മരംകൊണ്ടുള്ള മുള്ളും കയ്യുംകൂടി ആവശ്യമില്ല.’
‘ഒരു നല്ല വിചാരംതന്നെ, വാസ്തവം,’ പോകുന്നതിനും വരുന്നതിനുമിടയ്ക്കു മദാം മഗ്ള ്വാർ തന്നോടുതന്നെ പറഞ്ഞു, ‘ആ നിലയ്ക്കുള്ള ഒരുത്തനെ അകത്തു കടത്തുക! എന്നല്ല, അവനവൻ കിടക്കുന്നതിന് അടുത്തു കിടത്തുകയും! ആ മനുഷ്യൻ കക്കുക മാത്രമല്ലേ ചെയ്തുള്ളു! ഹാ, എന്റെ ഭഗവാനേ! അതു വിചാരിക്കുമ്പോൾ എനിക്കു തടി വിറയ്ക്കുന്നു!’
ആ സഹോദരീസഹോദരന്മാർ പ്രാതൽ കഴിഞ്ഞ് എഴുന്നേല്ക്കുമ്പോഴേക്കു വാതില്ക്കൽ ഒരു മുട്ടു കേട്ടു.
‘അകത്തേക്കു വരൂ,’ മെത്രാൻ പറഞ്ഞു.
വാതിൽ തുറന്നു. അസാധാരണവും സംഭ്രാന്തവുമായ ഒരു ചെറിയ ആൾക്കൂട്ടം ഉമ്മറത്തെത്തി. മൂന്നുപേർകൂടി നാലാമതൊരാളുടെ കഴുത്തുപട്ടമേൽ പിടികൂടിയിരിക്കുന്നു. ആ മൂന്നുപേർ പൊല്ലീസ്സുകാരാണ്; മറ്റേ ആൾ ഴാങ് വാൽഴാങ്ങും.
ഒരു മേലധികാരി—ആ മൂന്നുപേരുടെയും തലവൻ അയാളാണെന്നു തോന്നി–വാതിലിന്റെ അടുത്തു നില്ക്കുന്നുണ്ട്. അയാൾ അകത്തു കടന്ന് ഒരു പട്ടാളസ്സലാം വെച്ചുകൊണ്ട് മെത്രാന്റെ അടുക്കലേക്കു ചെന്നു.
‘മോൺസിന്യേർ-,’ അയാൾ പറഞ്ഞു. കുണ്ഠിതപ്പെട്ടും തീരെ അമർന്നു കഴിഞ്ഞുമിരുന്ന ഴാങ് വാൽഴാങ് ഈ വാക്കു കേട്ട ഉടനെ അമ്പരന്നമട്ടിൽ തലപൊക്കി.
മോൺസിന്യേർ! അയാൾ മന്ത്രിച്ചു. അപ്പോൾ ഇദ്ദേഹം സഭാബോധകനല്ലേ?
മിണ്ടരുത്! പൊല്ലീസ്സുകാരൻ കൽപിച്ചു. ‘അവിടുന്നു മെത്രാൻ തിരുമനസ്സുകൊണ്ടാണ്.
ഈയിടയ്ക്കു തന്റെ വാർദ്ധക്യത്തിന് താങ്ങാൻ ആകാവുന്നിടത്തോളം വേഗത്തിൽ മോൺസിന്യേർ ബിയാങ്വെന്യു മുൻപോട്ടു വന്നു.
‘ഹാ! നിങ്ങളാണ്!’ ഴാങ് വാൽഴാങ്ങിന്നുനേരെ നോക്കി അദ്ദേഹം കുറച്ചുച്ചത്തിൽ പറഞ്ഞു: നിങ്ങളെ കാണാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. അപ്പോൾ, എന്തേ ഇത്? ഞാൻ നിങ്ങൾക്കു മെഴുതിരിക്കാലുകൾ തന്നുവല്ലോ; മറ്റുള്ളവയെപ്പോലെത്തന്നെ അവയും കട്ടിവെള്ളിയാണ്; നിശ്ചയമായും നിങ്ങൾക്ക് അവയിൽനിന്ന് ഇരുനൂറു ഫ്രാങ്ക്: കിട്ടും. നിങ്ങളുടെ മുള്ളുകളും കയ്യുകളും എടുത്ത കൂട്ടത്തിൽ നിങ്ങൾ എന്തുകൊണ്ട് അവകൂടി കൊണ്ടുപോയില്ല?’
ഴാങ് വാൽഴാങ്ങിന്റെ കണ്ണു രണ്ടും മിഴിഞ്ഞുപോയി; മനുഷ്യനെക്കൊണ്ടു പറഞ്ഞറിയിക്കുവാൻ നിവൃത്തിയില്ലാത്ത ഒരു ഭാവവിശേഷത്തോടുകൂടി അയാൾ ആ വന്ദ്യനായ മെത്രാനെ തുറിച്ചുനോക്കി.
മോൺസിന്യേർ, ആ പൊല്ലീസ്സ് മേലാൾ പറഞ്ഞു, ‘അപ്പോൾ ഈ മനുഷ്യൻ പറഞ്ഞത് വാസ്തവമാണ്! ഞങ്ങൾ ഇയ്യാളെ കണ്ടെത്തി. ചാടിപ്പോവുന്ന ഒരുവന്റെ മട്ടിലാണ് ഇയ്യാൾ നടന്നിരുന്നത്. കഥയെന്തെന്നറിയട്ടെ എന്നുവെച്ച് ഞങ്ങൾ തടഞ്ഞു നിർത്തി. ഈ വെള്ളിസ്സാമാനം ഇയ്യാളുടെ പക്കലുണ്ടായിരുന്നു.’
‘അപ്പോൾ ഇയ്യാൾ പറഞ്ഞിരിക്കും,’ മെത്രാൻ ഒരു പുഞ്ചിരിയോടുകൂടി കടന്നുപറഞ്ഞു, ‘രാത്രി താൻ കഴിച്ചുകൂട്ടിയ ഒരു വൃദ്ധമതാചാര്യന്റെ അടുക്കൽനിന്നു തനിക്കു കിട്ടിയതാണ് ആ സാമാനമെന്ന്— അങ്ങനെയല്ലേ? എനിക്കും കാര്യം മനസ്സിലായി. അപ്പോൾ നിങ്ങൾ അയാളെ പിടിച്ചുംകൊണ്ട് ഇങ്ങോട്ടു പോന്നു? ഒരു തെറ്റു പറ്റിപ്പോയതാണു്…’
‘അങ്ങനെയാണെങ്കിൽ,’ ആ പൊല്ലീസ്സുദ്യോഗസ്ഥൻ മറുപടി പറഞ്ഞു. ഞങ്ങൾക്ക് ഇയ്യാളെ വിട്ടയക്കാം?’
‘തീർച്ചയായും,’ മെത്രാൻ മറുപടി പറഞ്ഞു.
പൊല്ലീസ്സുകാർ ഴാങ് വാൽഴാങ്ങിനെ വിട്ടു; അയാൾ ഒന്നുമാറിനിന്നു.
എന്നെ വിടാൻപോകുന്നു എന്നുള്ളത് വാസ്തവംതന്നെയോ?’ ഏതാണ്ട് പുറത്തേക്കു കേൾക്കാത്ത ഒരൊച്ചയിൽ, ഉറക്കത്തിനിടയിൽ സംസാരിക്കുന്നവിധം, അയാൾ പറഞ്ഞു.
അതേ, നിന്നെ വിട്ടിരിക്കുന്നു; നിനക്കു മനസ്സിലായില്ലേ?’ പൊല്ലീസ്സുകാരുടെ കൂട്ടത്തിൽ ഒരാൾ പറഞ്ഞു.
‘സ്നേഹിതാ,’ മെത്രാൻ പറയാൻ തുടങ്ങി, ‘നിങ്ങൾ പോകുന്നതിനു മുമ്പ്, ഇതാ നിങ്ങളുടെ മെഴുതിരിക്കാലുകൾ; എടുക്കാം.’
അദ്ദേഹം അടുപ്പുതിണ്ണയുടെ അടുക്കലേക്കു പോയി; ആ രണ്ടു വെള്ളിവിളക്കു കാലുകളുമെടുത്തു, ഴാങ് വാൽഴാങ്ങിനു കൊണ്ടുവന്നു കൊടുത്തു.
ഒരു ഭാവഭേദം കുടാതെ, മെത്രാനെ ബുദ്ധിമുട്ടിക്കാവുന്ന ഒരു നോട്ടമെങ്കിലും നോക്കാതെ, ആ രണ്ടു സ്ത്രീകളും അതെല്ലാം കണ്ടുംകൊണ്ടുതന്നെ നിന്നു.
ഴാങ് വാൽഴാങ്ങിന്റെ ഓരോ ഭാഗവും കിടന്നുവിറച്ചിരുന്നു. തികച്ചും അമ്പരന്ന്, ഒരു പാവയുടെ മാതിരി, അയാൾ ആ രണ്ടു മെഴുതിരിവിളക്കുകൾ കൈയിൽ വാങ്ങി.
‘ഇനി,’ മെത്രാൻ പറഞ്ഞു, നിങ്ങൾ സമാധാനത്തോടുകൂുടി പോവുക. കൂട്ടത്തിൽ പറയട്ടെ, എന്റെ സ്നേഹിതാ, ഇനി ഇങ്ങോട്ടു വരുമ്പോൾ നിങ്ങൾക്കു തോട്ടത്തിലൂടെ കടന്നുപോരണമെന്നില്ല; തെരുവിലേക്കുള്ള വാതിലിലൂടെതന്നെ എപ്പോഴും വരുകയും പോവുകയും ചെയ്യാം. രാത്രിയും പകലും ഒരു നീക്കു നീക്കിയിരിക്കുന്നതു കൂടാതെ അതൊരിക്കലും പൂട്ടിയിടുകയില്ല.’ എന്നിട്ട് അദ്ദേഹം പൊല്ലീസ്സുകാരോടു പറഞ്ഞു: ‘ഇനി നിങ്ങൾക്കു പോവാം.’
പൊല്ലീസ്സുകാർ പോയി. ഴാങ് വാൽഴാങ് മോഹാലസ്യപ്പെടാൻ പോകുന്ന ഒരാളെപ്പോലെ കാണപ്പെട്ടു.
മെത്രാൻ അയാളുടെ അടുക്കലേക്കു ചെന്ന്, ഒരു താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു: ‘ഒരു സത്യവാനായിരിക്കുവാൻ ഈ ക്ഷണം ഉപയോഗപ്പെടുത്തുമെന്നു നിങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുള്ളതു മറക്കരുതേ, ഒരിക്കലും മറന്നുപോകരുത്.’
അങ്ങനെയെന്തെങ്കിലും, എപ്പോഴെങ്കിലും, പ്രതിജ്ഞ ചെയ്തിട്ടുള്ളതായി ഒരോർമയുമില്ലാതിരുന്ന ഴാങ് വാൽഴാങ് മിണ്ടാതെ നിന്നു. ഇതു പറഞ്ഞപ്പോൾ മെത്രാൻ വാക്കുകളെ അസാധാരണമായി ഉറപ്പിച്ചിരുന്നു. അദ്ദേഹം ഗൗരവത്തോടുകൂടി തുടർന്നുപറഞ്ഞു: ‘ഴാങ് വാൽഴാങ്, എന്റെ സഹോദരാ, നിങ്ങൾ മേലാൽ പാപത്തിന്നടിപ്പെട്ടവനല്ല; നിങ്ങൾ പുണ്യകർമങ്ങൾക്കുള്ളവനാണ്. നിങ്ങളുടെ ആത്മാവിനെയാണ് ഞാൻ നിങ്ങളിൽനിന്നു വിലയ്ക്കു വാങ്ങുന്നത്; ഞാൻ അതിനെ ദുർവിചാരങ്ങളിൽനിന്നും നരകദേവതയുടെ കൈയിൽനിന്നും വീണ്ടെടുത്ത്, ഈശ്വരങ്കൽ അർപ്പിക്കുന്നു.’