അന്നു വൈകുന്നേരം, ഡി.യിലെ മെത്രാൻ, പട്ടണത്തിൽ ലാത്തൽ കഴിഞ്ഞുവന്നു, വളരെ വൈകുന്നേരംവരെ സ്വന്തം മുറിയിൽ വാതിലടച്ചിരുന്നു. അദ്ദേഹം മുറകളെപ്പറ്റി ഒരു വലിയ ഗ്രന്ഥം എഴുതുന്നുണ്ട്; അതു നിർഭാഗ്യത്താൽ മുഴുമിച്ചില്ല.
ഈ പ്രധാന വിഷയത്തെപ്പറ്റി ജ്ഞാനികളും മതാചാര്യന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളതെല്ലാം അദ്ദേഹം ശേഖരിക്കയാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥം രണ്ടു ഭാഗമായിട്ടത്രേ. ഒന്നാമത്തേതിൽ, എല്ലാവരുടേയും മുറകൾ; രണ്ടാമത്തേതിൽ, അതാതു വർഗമനുസരിച്ച് ഓരോരുത്തനുമുള്ള മുറകൾ. എല്ലാവർക്കുംകൂടിയുള്ള മുറകൾക്കാണ് പ്രാധാന്യം. അവ നാലു തരത്തിലുണ്ട്. സെയ്ന്റ് മാത്യു അവയെ ഇങ്ങനെ വേർതിരിക്കുന്നു. ഈശ്വരനോടുള്ള മുറകൾ (മാത്യു VI); അവനവനോടുള്ള മുറകൾ (മാത്യു V, 29, 30); അയൽപക്കക്കാരോടുള്ള മുറകൾ (മാത്യു VII, 12); തിര്യക്കുകളോടുള്ള മുറകൾ (മാത്യു V, 20,25). മറ്റു മുറകളെ മെത്രാൻ വേറെ സ്ഥലങ്ങളിൽനിന്നെടുത്തു; രാജാവോടും പ്രജകളോടുമുള്ളവ–റോമക്കാർക്കുള്ള കത്തിൽനിന്ന്, ന്യായാധിപരോടും ഭാര്യയോടും അമ്മയോടും ചെറുപ്പക്കാരോടുമുള്ളവ–സെയിന്റ് പീറ്റരുടെ വാക്കിൽനിന്ന്, ഭർത്താവോടും അച്ഛനോടും കുട്ടികളോടും ഭൃത്യരോടുമുള്ളവ–എഫീഷിയൻകാർക്കുള്ള കത്തിൽനിന്ന്; മതവിശ്വാസികളോടുള്ളവ–ഹീബ്രുക്കാർക്കുള്ള കത്തിൽനിന്ന്; കന്യകകളോടുള്ളവ–കൊറിൻതിയൻകാർക്കുള്ള കത്തിൽനിന്ന്. ഈ എല്ലാ ഉപദേശങ്ങളിലുംനിന്ന് പരസ്പരസംബന്ധമുള്ള ഒരു ധർമ്മസിദ്ധാന്തത്തെ അദ്ദേഹം മനുഷ്യാത്മാക്കളുടെ ഉപയോഗത്തിനായി നന്നേ യത്നിച്ചു സ്വരൂപിച്ചുവരുന്നു.
എട്ടുമണിയായിട്ടും അദ്ദേഹം അതു നിർത്തി എഴുന്നേറ്റിട്ടില്ല. ഒരു വലിയപുസ്തകം കാൽമുട്ടിന്മേൽ മലർത്തിവെച്ചു, വളരെ അസൗകര്യത്തോടുകൂടി, അദ്ദേഹം പലേ ചതുരക്കടലാസ്സുകഷ്ണങ്ങളിലായി എഴുതുന്നു–ആ സമയത്തു മദാം മഗ്ല്വാർ, തന്റെ പതിവുപോലെ, അദ്ദേഹത്തിന്റെ കട്ടിലിനടുത്തുള്ള ചുമർക്കൂട്ടിൽനിന്നു വെള്ളിസ്സാമാനങ്ങൾ എടുക്കാൻ അകത്തേക്കു ചെന്നു. ഉത്തരക്ഷണത്തിൽ, ഭക്ഷണം തയ്യാറായിരിക്കുമെന്നും ഒരുസമയം സഹോദരി കാത്തിരിക്കുന്നുണ്ടാവുമെന്നും മനസ്സിലാക്കി. മെത്രാൻ പുസ്തകമടച്ചു; മേശയ്ക്കടുക്കൽ നിന്നെണീറ്റു; ഭക്ഷണമുറിയിലെത്തി.
ഭക്ഷണമുറി, നടുക്കു തിയ്യിടാനുള്ള ഏർപ്പാടോടുകൂടി, നീണ്ടു ചതുരത്തിലുള്ള ഒരു സ്ഥലമാണ്; അതിൽനിന്നു ഞങ്ങൾ പറഞ്ഞതുപോലെ ഒരു വാതിൽ തെരുവിലേക്കും ഒരു ജനാല തോട്ടത്തിലേക്കുമുണ്ട്.
മദാം മഗ്ല്വാർ ഭക്ഷണമേശയുടെ മുകളിൽ ഒടുവിലത്തെ ചിലത് ഒരുക്കുകയാണ്.
അതു ചെയ്യുന്നതോടുകുടി, അവൾ മദാംവ്വസേല്ല് ബപ്തിസ്തീനുമായി സംസാരിച്ചിരുന്നു.
മേശപ്പുറത്ത് ഒരു വിളക്കു കത്തുന്നുണ്ട്; മേശ തീത്തിണ്ണയ്ക്കടുത്താണ്. അതിൽ വിറകു കിടന്നെരിയുന്നു.
അറുപതു വയസ്സു കഴിഞ്ഞ ആ രണ്ടു സ്ത്രീകളേയും ആർക്കും ഏളുപ്പത്തിൽ വിചാരിച്ചറിയാം. മദാം മഗ്ല്വാർ മുണ്ടിയായി, തടിച്ചുരുണ്ട്, എപ്പോഴും ചൊടിയോടുകൂടി; മദാംവ്വസേല്ല് ബപ്തിസ്തീൻ മന്ദഗതിയായി, മെലിഞ്ഞു, ശക്തിയില്ലാതെ. സഹോദരനേക്കാൾ കുറേക്കൂടി നീണ്ടു. താൻ 1806-ൽ പാരീസ്സിൽ പോയിരുന്നപ്പോൾ മേടിച്ചതും ഇതുവരെ സൂക്ഷിച്ചുപയോഗിച്ചുപോന്നതും അക്കാലത്തെ പരിഷ്കാരപ്രകാരമുള്ളതും കരിന്തവിട്ടുനിറത്തിലുള്ളതുമായ ഒരു പട്ടുടുപ്പോടുകൂടി. ഒരു ഭാഗം നിറച്ചെഴുതിയാൽക്കൂടി അവസാനിക്കാത്ത കാര്യം ഒരു വാക്കു കൊണ്ടുകഴിക്കുന്ന ആ സവിശേഷഗുണമുള്ള പടുഭാഷയിൽ പറകയാണെങ്കിൽ. മദാം മഗ്ല്വാർക്കു കാഴ്ചയിൽ ഒരു ആഭാസത്തവും മദാംവ്വസേല്ല് ബപ്തിസ്തീന്ന് ഒരു പ്രമാണിത്തവും ഉണ്ട്. മദാം മഗ്ല്വാർ കനത്തിൽ അകശ്ശീലവെച്ചു തുന്നിയ ഒരു വെളുത്ത തൊപ്പിയും; കഴുത്തിൽ വില്ലീസുപട്ടുനാടയുടെ മീതെ ഒരു സ്വർണ്ണക്കുരിശും– ആ വീട്ടിൽ ആകെയുള്ള ഒരാഭരണക്കഷണം അതാണ്-; പരുപരുത്തു കറുത്ത രോമംകൊണ്ടുള്ള തുണിയാൽ ഉണ്ടാക്കപ്പെട്ടതും, വിസ്താരംകൂടി നീളം കുറഞ്ഞ കൈകളോടുകൂടിയതുമായ ഒരു പുറംകുപ്പായത്തിൽനിന്നു പൊള്ളച്ചുനില്ക്കുന്ന ഒരു തൂവെള്ളച്ചുമൽവസ്ത്രവും; ചുകന്നും പച്ചച്ചുമുള്ള ചതുരക്കള്ളികളോടുകുടി പരുത്തിത്തുണികൊണ്ടുണ്ടാക്കിയതും, ഒരു പച്ചനാടകൊണ്ട അരയ്ക്കുവെച്ചു ചുറ്റിക്കെട്ടിയതും, അങ്ങനെയൊന്നുകൊണ്ടുതന്നെ മുകളിൽ മൂലയ്ക്കുവെച്ചു മൊട്ടുസൂചിയാൽ തുന്നിക്കുത്തിനിർത്തിയ ഒരു മാർപ്പതക്കത്തോടു കൂടിയതുമായ ഒരു മുൻഭാഗമറയും; കാലിൽ മാർസിയൈയിലെ സ്ത്രീകളെപ്പോലെ, പരുത്ത പാപ്പാസ്സുകളും മഞ്ഞച്ച കീഴ്ക്കാലുറകളും ധരിച്ചിട്ടാണ്. മദാംവ്വസേല്ല് ബപ്തിസ്തീന്റെ പുറംകുപ്പായം 1806-ലെ പരിഷ്കാരമനുസരിച്ച് വെട്ടിത്തുന്നിയതും, ഒരു നീളം കുറഞ്ഞ മുറിക്കുപ്പായത്തോടും വിസ്താരമില്ലാതെ വാളുറപോലുള്ള ഒരു പാവാടയോടും, പൊള്ളച്ച കൈകളോടും, മുകളിൽ പരന്നു തുങ്ങിക്കിടക്കുന്ന ഞെറികളോടും കുടുക്കുകളോടുകൂടിയതുമാണ്. പിഞ്ചു കുട്ടിപ്പാഴ്മുടി എന്നു പറയുന്ന ചുരുൾ ചുരുളായ ഒരു പാഴ്മുടിക്കുള്ളിൽ അവൾ തന്റെ നരച്ച തലമുടിയെ മറച്ചിരുന്നു. മദാം മഗ്ല്വാർ കാഴ്ചയിൽ ബുദ്ധിയും ചൊടിയും ദയയുമുള്ള ഒരു സ്ത്രീയാണ്, ഒപ്പമല്ലാതെ പൊന്തിനിൽക്കുന്ന അവളുടെ ചുണ്ടിന്റെ രണ്ടറ്റവും, ചുവട്ടിലത്തേതിനേക്കാൾ വലിപ്പമുള്ള മുകളിലത്തെ ചുണ്ടുംകൂടി മുഷിഞ്ഞും കൊണ്ടുള്ള ഒരു മട്ടും അഭിമാനത്തോടുകുടിയ ഒരു ഭാവവിശേഷവും അവൾക്കുണ്ടാക്കി. ഒന്നും മിണ്ടാതിരിക്കുമ്പോഴെല്ലാം അവൾ അദ്ദേഹത്തോടു ബഹുമാനവും സ്വാതന്ത്ര്യവും കൂടിക്കലർന്ന ഒരു ദൃഢസ്വരത്തിൽ സംസാരിക്കും; എന്നാൽ അദ്ദേഹം പറയാൻ തുടങ്ങിയാൽ ഉടനെ, നമ്മൾ കണ്ടിട്ടുള്ളവിധം, അവളും തന്റെ സ്വാമിനിയെപ്പോലെ, എതിർപക്ഷമില്ലാതെ അനുസരിക്കും. മദാം വ്വസേല്ലു് ബപ്തിസ്തീൻ സംസാരിക്കുകകൂടിയില്ല. അദ്ദേഹത്തെ അനുസരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് അവളുടെ ഭാഗം അവസാനിച്ചു. ചെറുപ്പകാലത്തുകൂടി അവൾ സുന്ദരിയാവുക ഉണ്ടായിട്ടില്ല; അവളുടെ കണ്ണുകൾ വലിയവയും നീലനിറത്തിലുള്ളവയും ഉന്തിനിൽക്കുന്നവയുമാണ്: മൂക്കു നീണ്ടു വളഞ്ഞതായിരുന്നു; എന്നാൽ ആ മുഖത്തിന്റെ ആകപ്പാടെയുള്ള ആകൃതി, അവളുടെ ദേഹത്തിന്റെ സമ്പ്രദായം, ഞങ്ങൾ ആരംഭത്തിൽ പറഞ്ഞുവെച്ചതുപോലെ, അനിർവാച്യമായ ഒരു സൗമ്യശീല്യത്തെ പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. അവൾ എപ്പോഴും തറവാടിത്തത്തെ കാണിക്കുവാൻവേണ്ടി ജനിച്ചവളാണ്, എന്നാൽ ആത്മാവിനെ പതുക്കെ സന്തോഷിപ്പിച്ചു നന്നാക്കിത്തീർക്കുന്ന മതവിശ്വാസം, ധർമ്മശീലം, ശാന്തസ്വഭാവം എന്നീ മൂന്നു മനോഗുണങ്ങൾ കൂടിച്ചേർന്നു ക്രമേണ ആ തറവാടിത്തത്തെ ഒരു പാവനത്വമാക്കി ഉയർത്തി. പ്രകൃതി അവളെ ഒരാട്ടിൻ കുട്ടിയാക്കി സൃഷ്ടിച്ചു; മതം അവളെ ഒരു ദേവസ്ത്രീയാക്കി വളർത്തി. ഋഷിത്വമുള്ള സാധുകന്യകാത്വം! മറഞ്ഞുകഴിഞ്ഞ ആ മനോഹരമായ പഴമ!
അന്നു വൈകുന്നേരം മെത്രാന്റെ വാസസ്ഥലത്തുണ്ടായ സംഭവം മദാം വ്വസ്സേല്ല് ബപ്തിസ്തീൻ പലപ്പോഴും ആവർത്തിച്ചിരുന്നു; അതുകൊണ്ട് അതിന്റെ എല്ലാ ഭാഗവും പരിപൂർണമായി പറഞ്ഞുതരാൻ കഴിവുള്ള ആളുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
മെത്രാൻ ചെന്ന സമയത്തു മദാം മഗ്ല്വാർ വളരെ ചൊടിയോടുകൂടി സംസാരിക്കുകയായിരുന്നു. ആ സ്ത്രീ മദാം വ്വസേല്ല ബപ്തിസ്തീനു പരിചയമുള്ളതും മെത്രാന്നു ധാരാളം കേട്ടു ശീലമുള്ളതുമായ ഒരു വിഷയത്തെപ്പറ്റി ആവേശത്തോടുകൂടി പ്രസംഗിക്കുകയാണ്. പ്രസംഗവിഷയം പുറത്തേക്കുള്ള വാതിലിന്റെ പൂട്ടു തന്നെ.
അത്താഴത്തിനുള്ള ചില സാമാനങ്ങൾ വാങ്ങിക്കൂട്ടുന്നതിനിടയ്ക്കു പലേടത്തു നിന്നുമായി മദാം മഗ്ല്വാർ ചിലതൊക്കെ കേട്ടു എന്നു തോന്നുന്നു. കാഴ്ചയിൽ അപകടംപിടിച്ച ഒരുത്തൻ ഉപായത്തിൽ സഞ്ചരിക്കുന്നുണ്ടെന്ന് ആളുകൾ സംസാരിച്ചു; നല്ല മട്ടുകാരനല്ലാത്ത ഒരു തെമ്മാടി വന്നുകൂടിയിരിക്കുന്നു; അവൻ ഇപ്പോൾ പട്ടണത്തിൽ എവിടെയോ ഉണ്ടായിരിക്കണം. നേരം വൈകി വീട്ടിലേക്കു മടങ്ങിച്ചെല്ലുവാൻ നില്ക്കുന്നവർ അത്ര സുഖകരമല്ലാത്ത ഒരു കള്ളിയിൽച്ചെന്നു ചാടാൻ വഴിയുണ്ട്. പൊല്ലീസ്സിന്റെ നില വളരെ മോശം; പൊല്ലീസ്സുമേലുദ്യോഗസ്ഥനും നഗരമുഖ്യനും തമ്മിൽ വലിയ അടുപ്പമില്ല; എന്തെങ്കിലും ചിലതുണ്ടാക്കിത്തീർത്ത് അന്യോന്യം അപകടത്തിൽ ചാടിക്കാൻ നോക്കുകയാണ് രണ്ടുപേരും. പൊല്ലീസ്സുകാരെക്കൊണ്ടുള്ള കാര്യം തന്റേടമുള്ളവർ സ്വയമായിത്തന്നെ നിറവേറ്റുകയും, നല്ലവണ്ണം സൂക്ഷിച്ചിരിക്കുകയുമാണ് വേണ്ടത്; വീടുകളെല്ലാം വേണ്ടവിധം അടച്ചു, തഴുതിട്ടു, പുറത്തുനിന്നു കടക്കാൻ വയ്യാതാക്കുകയും വാതിലുകളെല്ലാം നള്ലവണ്ണം ബന്ധിച്ചു പൂട്ടിയിടുകയും ആവശ്യമാണ്.
ഈ ഒടുവിൽ പറഞ്ഞതു മദാം മഗ്ല്വാർ ഒന്നുകൂടി ഉറപ്പിച്ചു. എന്നാൽ മെത്രാൻ കുറച്ചു തണുപ്പോടുകൂടിയ സ്വന്തം മുറിയിൽനിന്നാണ് അവിടെ വന്നത്. അദ്ദേഹം തിയ്യിനു മുൻപിൽ ചെന്നിരുന്നു, തീക്കാഞ്ഞു; മറ്റെന്തോ ചിലതിനെപ്പറ്റി മനോരാജ്യം തുടങ്ങി. മദാം മഗ്ല്വാർ അർത്ഥം വെച്ചു പറഞ്ഞ വാക്ക് അദ്ദേഹം കേട്ടതായി ഭാവിച്ചില്ല. അവൾ അതൊന്നുകൂടി പറഞ്ഞു. സഹോദരനെ മുഷിപ്പിക്കാതെ മദാം മഗ്ല്വാറെ സന്തോഷിപ്പിക്കുവാൻവേണ്ടി, മദാംവ്വസേല്ല ബപ്തിസ്തീൻ ശങ്കിച്ചുകൊണ്ട് ഇങ്ങനെ ഒന്നു പറഞ്ഞു: ‘ജ്യേഷ്ഠൻ മദാം മഗ്ല്വാർ പറയുന്നതു കേട്ടുവോ?’
‘ഞാൻ എന്തോ ചിലതു കേട്ടു.’ മെത്രാൻ മറുപടി പറഞ്ഞു. എന്നിട്ടു കസാല പകുതി തിരിച്ചിട്ടു. കാൽമുട്ടിന്മേൽ കൈവെച്ചു. വേഗത്തിൽ സന്തോഷം കയറുന്നതും തിയ്യിന്റെ വെളിച്ചം ചുവട്ടിൽനിന്നു തട്ടിപ്രകാശിച്ചതുമായ തന്റെ സസ്നേഹമായ മുഖം ആ വൃദ്ധയുടെ നേരെ തിരിച്ച്, അദ്ദേഹം ചോദിച്ചു: ‘കേൾക്കട്ടെ, എന്തൊക്കെയാണ് വർത്തമാനം എന്തൊക്കെയാണ് വർത്തമാനം? നമ്മൾ വലിയ അപകടത്തിലാണോ?’
ഉടനെ മദാം മഗ്ല്വാർ ആ കഥ മുഴുവനും ഒന്നുകൂടി പറഞ്ഞു–മനഃപൂർവമായിട്ടല്ലാതെ കുറച്ചു ചിലത് അവിടവിടെ പുതുതായി കൂട്ടി. ബൊഹീമിയക്കാരൻ ഒരാൾ, കാലിൽ ഒന്നുമില്ലാത്ത ഒരു തെണ്ടി, വല്ലാത്തൊരുത്തനായ ഒരിരപ്പാളി. പട്ടണത്തിൽ വന്നുകൂടിയിരിക്കുന്നു. അവൻ ഴാക്ക്വാങ് ലബാറുടെ ഹോട്ടലിൽ താമസിക്കാൻ ചെന്നുവത്രേ; പക്ഷേ അവനെ താമസിപ്പിക്കുവാൻ അയാൾക്കത്ര ഇഷ്ടമുണ്ടായില്ല. ഗസ്സാന്ദിയിലെ മരക്കൂട്ടത്തിന്റെ വഴിക്കാണ് അവന്റെ വരവു കണ്ടത്; സന്ധ്യക്കു തെരുവിൽ അലഞ്ഞുനടന്നിരുന്നുവത്രേ. കണ്ടാൽ പേടിയാവുന്ന മുഖവുമായി ഒരു കൊലപാതകപ്പുള്ളി.
‘നേര്!’ മെത്രാൻ പറഞ്ഞു.
അങ്ങോട്ടു ചോദിച്ചുംകൊണ്ടുള്ള മട്ടു മദാം മഗ്ല്വേറെ ഉത്സാഹപ്പെടുത്തി. അതിൽനിന്നു മെത്രാൻ പേടിക്കാൻ ഭാവമുണ്ടെന്നു കരുതി, അവൾ വിജയഭാവത്തോടുകൂടി പറഞ്ഞുതുടങ്ങി:
‘അതേ, മോൺസിന്യേർ. കാര്യത്തിന്റെ സ്ഥിതി അങ്ങനെയാണ്. ഇന്ന് ഈ പട്ടണത്തിൽ എന്തെങ്കിലും ഒരു ലഹള ഉണ്ടാവാതിരിക്കില്ല. എല്ലാവരും പറയുന്നുണ്ടത്. എന്നല്ല. പൊല്ലീസ്സിന്റെ കഥ വളരെ മോശം’ ആവശ്യമുള്ള ഒരാവർത്തനം. ‘ഒരു മലംപ്രദേശത്തു താമസിക്കുക; രാത്രി തെരുവുകളിൽ വിളക്കുകൂടി വേണ്ടവിധമല്ല! ചത്തുപോവും. അതേ എന്ന്; അപ്പക്കൂടുപോലെ ഉരുട്ടുപിടിച്ചു കിടക്കുന്നു! ഞാൻ പറയുന്നു. മോൺസിന്യേർ -മദാം വ്വസേല്ല് എന്നോടു യോജിക്കുന്നുണ്ട്.’
‘ഞാൻ.’ സഹോദരി തടഞ്ഞു പറഞ്ഞു, ‘ഒന്നും പറയുന്നില്ല. എന്റെ ജ്യേഷ്ഠൻ ചെയ്യുന്നതെല്ലാം ശരി.’
‘ആരും തടഞ്ഞുപറയുക ഉണ്ടായിട്ടില്ലെന്ന നിലയ്ക്കു മദാം മഗ്ല്വര്‍ നിർത്താതെ പറഞ്ഞു; ‘ഞങ്ങൾ പറയുന്നു, ഈ വീട്ടിന് ഒട്ടും ഉറപ്പുപോരാ; ഇവിടുന്നു സമ്മതിക്കുന്നപക്ഷം, ഞാൻ പോയി വാതിലിന്മേലുള്ള പണ്ടത്തെ പൂട്ടുകളെല്ലാം അവിടവിടെ തറച്ചു ശരിയാക്കുന്നതിന്നു കരുവാനോടു വരാൻ പറയാം; പൂട്ടുകളെല്ലാം നമ്മുടെ പക്കലുണ്ട്; ഒരൊറ്റ നിമിഷത്തെ പണിയേ ഉള്ളൂ; ഏതു വഴിപോക്കന്നും കയറിവന്ന് ഒരു നീക്കു നീക്കിയാൽ തുറക്കാവുന്ന ഒരു വാതിൽ പോലെ പേടി തോന്നിക്കുന്ന വസ്തു വേറെയില്ലെന്നു ഞാൻ പറയുന്നു; എന്നല്ല, ഞാൻ പറയട്ടെ, മോൺസിന്യേർ, ഒരു രാത്രിക്കു മാത്രമായിട്ടെങ്കിലും വാതിലിനു പൂട്ടു തറയ്ക്കുന്നത് ആവശ്യമാണ്. പിന്നെ ആരോടും എപ്പോഴും ‘അകത്തേക്കു വരു’ എന്നു പറയുന്നത് ഇവിടത്തെ ഒരു സ്വഭാവമാണ്, എന്നല്ല, എന്റെ ഈശ്വരാ! ഏതർദ്ധരാത്രിക്കായാലും ശരി, ആർക്കും അകത്തേക്കു കടക്കാൻ സമ്മതം ചോദിക്കേണ്ടതില്ല.’
ഈ സമയത്തു വാതിലിൽനിന്ന് ഏതാണ്ട് ശക്തിയോടുകൂടിയ ഒരു മുട്ടു കേട്ടു.
‘അകത്തേക്കു വരു,’ മെത്രാൻ പറഞ്ഞു.