images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.2.3
എതിർപക്ഷമില്ലാതെ അനുസരിക്കുന്നതിലുള്ള പൗരുഷം

വാതിൽ തുറന്നു.

വേഗത്തിലും ശക്തിയോടുകൂടിയും ആരോ പുറത്തുനിന്നുന്തിയിട്ടെന്നപോലെ, അതു ക്ഷണത്തിൽ മലർക്കെത്തുറന്നു.

ഒരാൾ അകത്തു കടന്നു.

ആളെ മുൻപുതന്നെ നമുക്കറിയാം. കഴിച്ചുകൂട്ടുവാൻ ഒരു സ്ഥലം അന്വേഷിച്ചു കൊണ്ട് അലഞ്ഞുനടക്കുന്നതായിക്കണ്ട ആ വഴിപോക്കനായിരുന്നു അത്.

ആ മനുഷ്യൻ അകത്തേക്കു കടന്നു; ഒരടി മുൻപോട്ടു വെച്ചു; വാതിൽ തുറന്നിട്ടുംകൊണ്ടുതന്നെ, അയാൾ അവിടെ നിന്നു. ചുമലിൽ പട്ടാളമാറാപ്പുണ്ട്; കൈയിൽ പൊന്തൻവടിയുണ്ട്; നോട്ടത്തിൽ പരുഷവും ധിക്കാരപൂർവവും ക്ഷീണത്തോടുകൂടിയതും എന്തിനും സന്നദ്ധനെന്നു കാണിക്കുന്നതുമായ ഒരു ഭാവവിശേഷവും ഉണ്ടായിരുന്നു. അടുപ്പുതിണ്ണയിൽനിന്നുള്ള വെളിച്ചം അയാളെ തെളിയിച്ചു കാണിച്ചു. അയാൾ ഒരു ഭയങ്കരമട്ടിലായിരുന്നു. അത് ഒരു പ്രേതത്തിന്റെ വരവുപോലെ വല്ലാതിരുന്നു.

മദാം മഗ്ല്വർക്കു നിലവിളിക്കുവാൻകൂടി ശക്തിയില്ല. അവർ വിറച്ചുപോയി; വായും പിളർന്നു മിഴിച്ചുനിന്നു.

മദാംവ്വസേല്ല് ബപ്തിസ്തീൻ തിരിഞ്ഞുനോക്കി, അയാൾ അകത്തേക്കു വരുന്നതു കണ്ടു, ഭയപ്പെട്ടു പകുതി ഞെട്ടിയെണീറ്റു; പിന്നീടു ക്രമത്തിൽ വീണ്ടും തിയ്യിന്റെ അടുക്കലേക്കു തല തിരിച്ചു, സഹോദരനെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി; അവളുടെ മുഖഭാവം ഒരിക്കൽക്കൂടി തികച്ചും ശാന്തവും സ്വച്ഛവുമായിത്തീർന്നു.

മെത്രാൻ ആ മനുഷ്യനെ ക്ഷോഭരഹിതനായി നോക്കിക്കണ്ടു.

നിശ്ചയമായും, പുതുതായി വന്ന ആളോട് എന്തിനു വന്നു എന്നു ചോദിപ്പാൻ വേണ്ടിത്തന്നെ, അദ്ദേഹം വായ തുറന്നതോടുകൂടി, ആ മനുഷ്യൻ രണ്ടു കൈയും തന്റെ പൊന്തൻവടിമേലൂന്നി ആ വൃദ്ധനേയും രണ്ടു സ്ത്രീകളേയും നോക്കിക്കണ്ടു; മെത്രാൻ സംസാരിക്കുന്നതുവരെ കാത്തുനിൽക്കാതെ, അയാൾ ഒരുച്ചസ്വരത്തിൽ പറഞ്ഞു: ‘ഇതാ നോക്കൂ. എന്റെ പേർ ഴാങ് വാൽഴാങ് എന്നാണ്. ഞാൻ തണ്ടുവലിശ്ശിക്ഷ [4] യനുഭവിച്ചിരുന്നേടത്തുനിന്നു വിട്ടുപോന്ന ഒരു തടവുപുള്ളിയാണ്. നാലു ദിവസം മുൻപ് എനിക്കവിടെനിന്നു പോരാൻ സമ്മതം കിട്ടി; ഞാൻ പൊന്താർലിയേയിലേക്കു പോകുന്നു–എനിക്കെത്തേണ്ടതവിടെയാണ്. ഞാൻ തൂലോങ്ങ് വിട്ടശേഷം നാലു ദിവസമായി നടക്കുകതന്നെയാണ്. ഇന്നു ഞാൻ കാൽനടയായി പന്ത്രണ്ടുകാതം വഴി പിന്നിട്ടു. ഇന്ന് വൈകുന്നേരം, ഞാൻ ഈ പ്രദേശത്തു വന്ന ഉടനെ, ഒരു ഹോട്ടലിൽ കയറി; ഞാൻ ടൗൺഹാളിൽ കാണിച്ചു കൊടുത്ത എന്റെ മഞ്ഞനിറത്തിലുള്ള യാത്രാനുവാദപത്രം കാരണം, അവിടെയുള്ളവർ എന്നെ ആട്ടിയയച്ചു. ഞാൻ വേറെ ഒരു ഹോട്ടലിൽ പോയി. അവരും എന്നോടു ‘പോ’ എന്നായി; എന്നെ ആരും താമസിപ്പിക്കുന്നില്ല. ഞാൻ ജയിലിലേക്കു ചെന്നു; ജയിൽക്കാരൻ എന്നെ കടക്കാൻ സമ്മതിച്ചില്ല. ഞാൻ ഒരു നായക്കൂട്ടിൽ കടന്നുചെന്നു; ആ നായ എന്നെ കടിച്ചു; അതും ഒരു മനുഷ്യനാണെന്ന മാതിരി, എന്നെ അതിൽനിന്ന് ആട്ടിയോടിച്ചു. ഞാൻ ആരാണെന്ന് ആ ജന്തുവിനും മനസ്സിലായി എന്നു തോന്നിപ്പോവും. നക്ഷത്രങ്ങളുടെ ചുവട്ടിൽ വെളിമ്പറമ്പിൽ കിടന്നുറങ്ങാമെന്നുവെച്ചു ഞാൻ നാട്ടുപുറത്തേക്കു കടന്നു. നക്ഷത്രങ്ങളില്ല. മഴപെയ്യാൻ ഭാവമുണ്ടെന്നു തോന്നി; വല്ല ഇറയവും അന്വേഷിക്കുവാൻവേണ്ടി ഞാൻ പട്ടണത്തിലേക്കുതന്നെ മടങ്ങിപ്പോന്നു. അവിടെ പള്ളിക്കടുത്ത് ഒരു കല്ലു ബെഞ്ചിന്മേൽ കിടന്നുറങ്ങുവാനാണ് ഞാൻ തീർച്ചയാക്കിയത്. ഒരു സുശീലയായ സ്ത്രീ നിങ്ങളുടെ ഭവനം എനിക്കു ചുണ്ടിക്കാണിച്ചുതന്നു; ‘അവിടെ ചെന്നു വിളിച്ചുനോക്കൂ’ എന്നെന്നോടു പറഞ്ഞു. ഞാൻ വന്നുവിളിച്ചു. ഇതെന്തു സ്ഥലമാണ്? നിങ്ങൾ ഹോട്ടൽ വെച്ചിട്ടുണ്ടോ? എന്റെ കൈയിൽ പണമുണ്ട്–മുതലുണ്ട്–പത്തൊമ്പതു കൊല്ലംകൊണ്ട് ഞാൻ തടവിൽക്കിടന്നു പ്രവൃത്തിയെടുത്തുണ്ടാക്കിയ നൂറ്റൊമ്പതു ഫ്രാങ്കും പതിനഞ്ചു സൂവും എന്റെ കൈയിലുണ്ട്. ഞാൻ പണംതരാം; അതെനിക്കെന്തിനാണ്? എന്റെ കൈയിൽ പണമുണ്ട്. ഞാൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു; പന്ത്രണ്ടു കാതം വഴി നടന്നിട്ടാണ് വരുന്നത്; എനിക്കു വല്ലാതെ വിശക്കുന്നു. ഞാൻ താമസിക്കുന്നത് നിങ്ങൾക്കിഷ്ടമാണോ?’

‘മദാം മഗ്ല്വാർ,’ മെത്രാൻ പറഞ്ഞു, ‘ഇരിക്കാൻ ഒന്നു കൊടുക്കൂ.’

ആ മനുഷ്യൻ രണ്ടുമൂന്നടി മുന്നോട്ടു വെച്ചു. മേശപ്പുറത്തുള്ള വിളക്കിന്റെ അടുത്തു ചെന്നു. ‘നില്ക്കു,’ താൻ പറഞ്ഞതു മനസ്സിലായിരിക്കില്ലെന്നു ശങ്കിച്ചിട്ടെന്നപോലെ വീണ്ടും തുടർന്നു; ‘അങ്ങനെയല്ല, കേട്ടില്ലേ? ഞാൻ തണ്ടുവലിശ്ശിക്ഷയിലുണ്ടായിരുന്നവനാണ് – ഒരു തടവുപുള്ളി, ഞാനിപ്പോൾ വരുന്നത് ജയിലിൽനിന്നാണ്.’ അയാൾ കുപ്പായക്കീശയിൽനിന്ന് ഒരു വലിയ കടലാസ്സു വലിച്ചെടുത്തു നിവർത്തി. ‘ഇതാ, എന്റെ യാത്രാനുവാദപത്രം. കണ്ടില്ലേ, മഞ്ഞച്ചതാണ്.

ചെല്ലുന്ന എല്ലാ ദിക്കിൽനിന്നും ആട്ടിയയപ്പിക്കുവാൻ ഇതെന്നെ സഹായിക്കുന്നു. ഇതൊന്നു വായിച്ചുനോക്കുമോ? എനിക്കറിയാം വായിക്കാൻ. ഞാൻ അതു തടവിൽനിന്നു പഠിച്ചു. പഠിക്കാൻ ഇഷ്ടമുള്ളവരെ പഠിപ്പിക്കുവാൻ അവിടെ ഒരു വിദ്യാലയമുണ്ട്. നില്ക്കൂ, ഇതാണ് അവർ ഈ യാത്രാനുവാദപത്രത്തിൽ എഴുതിയിട്ടുള്ളത്, ‘ഴാങ് വാൽഴാങ്, പുറത്താക്കിയ തടവുകാരൻ, രാജ്യം*** - അത് നിങ്ങൾക്കാവശ്യമില്ല‘പത്തൊമ്പതു കൊല്ലം തണ്ടുവലിശ്ശിക്ഷയിലായിരുന്നു വീടു തുരന്നു കടന്നതിനും കവർച്ച ചെയ്തതിന്നുമായി അഞ്ചുകൊല്ലം; നാലുതവണ ചാടിപ്പോവാൻ ശ്രമിച്ചതിനു പതിന്നാലു കൊല്ലം, വളരെ സൂക്ഷിക്കേണ്ട ഒരുവനാണ്.

അതാ. എല്ലാവരും എന്നെ ഉപേക്ഷിച്ചിരിക്കുന്നു. നിങ്ങൾക്ക് എന്നെ സ്വീകരിക്കുവാൻ ഇഷ്ടമുണ്ടോ? ഇത് ഒരു ഹോട്ടലാണോ? ഭക്ഷിക്കുവാൻ വല്ലതും, കിടക്കുവാൻ ഒരു സ്ഥലവും, നിങ്ങൾ എനിക്കു തരുമോ? ഇവിടെ ഒരു കുതിരപ്പന്തിയുണ്ടോ?’

‘മദാം മഗ്ല്വാർ,’ മെത്രാൻ പറഞ്ഞു: ‘ആ ഉള്ളറയിലുള്ള കട്ടിലിന്മേൽ വെളുത്തവിരിപ്പു വിരിക്കണം.’ ആ രണ്ടു സ്ത്രീകളുടേയും അനുസരണശീലം ഞങ്ങൾ മുൻപേ പറഞ്ഞിട്ടുണ്ടല്ലോ.

ഈ ആജ്ഞകൾ നിറവേറ്റുവാനായി മദാംമഗ്ല്വാർ പുറത്തേക്കു പോയി.

മെത്രാൻ ആ മനുഷ്യന്റെ നേരെ നോക്കി.

‘സേർ, ഇരിക്കൂ: തീക്കായു. ക്ഷണത്തിൽ നമുക്കു ഭക്ഷണത്തിനാരംഭിക്കാം; നിങ്ങൾ ഭക്ഷണം കഴിക്കുന്നതോടുകൂടി കിടക്ക തയ്യാറാവും.’

ആ മനുഷ്യന്നു പെട്ടെന്നു കാര്യം മനസ്സിലായി. അതേവരെ പരുഷവും വ്യാകുലവുമായിരുന്ന അയാളുടെ മുഖഭാവത്തിൽ അമ്പരപ്പും സംശയവും സന്തോഷവും കയറി; അതസാധാരണമായിത്തീർന്നു. അയാൾ ഒരു നൊസ്സനെപ്പോലെ വിക്കിവിക്കിപ്പറയാൻ തുടങ്ങി: ‘നേരോ? എന്ത്, നിങ്ങൾ എന്നെ താമസിപ്പിക്കും? നിങ്ങൾ എന്നെ ആട്ടിയയയ്ക്കുന്നില്ല? ഒരു തടവുപുള്ളിയെ! നിങ്ങൾ എന്നെ സേർ എന്നു വിളിക്കുന്നു! നിങ്ങൾ എന്നെ നീ എന്നു വിളിക്കുന്നില്ല? കടന്നുപോ, നായേ! ഇതാണ് ആളുകൾ എന്നോടു പറയുക പതിവ്. നിങ്ങൾ എന്നെ ആട്ടിയയയ്ക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു; അതുകൊണ്ടാണ് ഞാനാരെന്ന് ക്ഷണത്തിൽത്തന്നെ പറഞ്ഞത്. ഹാ, എന്തൊരു നല്ല സ്ത്രീയാണ് എന്നെ ഇങ്ങോട്ടു പറഞ്ഞയച്ചത്! ഞാൻ ഉണ്ണാൻ തുടങ്ങുന്നു! കിടക്കയും വിരിപ്പുമുള്ള ഒരു കട്ടിലിൽ, ലോകത്തിൽ മറ്റുള്ളവരെപ്പോലെ, ഞാനും കിടക്കാൻ പോകുന്നു! ഒരു കട്ടിൽ! ഞാൻ ഒരു കട്ടിലിന്മേൽ കിടന്നുറങ്ങിയിട്ട് ഇപ്പോൾ കൊല്ലം പത്തൊമ്പതായി! അപ്പോൾ, ഞാൻ പോകണമെന്ന് നിങ്ങൾക്കു ലേശമെങ്കിലും ആവശ്യമില്ല! നിങ്ങൾ നല്ലവരാണ്. എന്നല്ല, എന്റെ കൈയിൽ പണമുണ്ട്. ഞാൻ നല്ല പ്രതിഫലം തരും. ഞാൻ മാപ്പു ചോദിക്കുന്നു; ഹേ, ഹോട്ടൽക്കാരൻ അവർകളേ, നിങ്ങളുടെ പേരെന്താണ്? നിങ്ങൾ എന്തു ചോദിച്ചാലും അതു ഞാൻ തരും. നിങ്ങൾ ഒരു നല്ലാൾതന്നെ. നിങ്ങൾ ഒരു ഹോട്ടൽക്കാരനാണ്, അല്ലേ?’

മെത്രാൻ പറഞ്ഞു: ‘ഞാൻ ഇവിടെ താമസിച്ചുവരുന്ന ഒരു മതാചാര്യനാണ്.’

‘ഒരു മതാചാര്യൻ!’ ആ മനുഷ്യൻ പറഞ്ഞു: ‘ഹാ, എന്തൊരു മര്യാദക്കാരനായ മതാചാര്യൻ! അപ്പോൾ, നിങ്ങൾ എന്റെ കൈയിൽനിന്നു പണമൊന്നും വാങ്ങിക്കാൻ ഭാവമില്ല? നിങ്ങൾ സഭാബോധകനാണ്, അല്ലേ? ഈ വലിയ പള്ളിയിലെ സഭാബോധകനാണു്! ശരി! ഞാൻ ഒരു വിഡ്ഡിതന്നെയാണ്, സംശയമില്ല. ഞാൻ നിങ്ങളുടെ നിറുകത്തൊപ്പി കണ്ടില്ല.’

ഇങ്ങനെ പറഞ്ഞു, തന്റെ പട്ടാളമാറാപ്പും പൊന്തൻവടിയും താഴെവെച്ച്, അയാൾ ഇരുന്നു. മദാംവ്വസേല്ല് ബപ്തിസ്തീൻ അയാളെ സാവധാനമായി നോക്കി; അയാൾ വീണ്ടും ആരംഭിച്ചു: സഭാബോധകനവർകളേ, നിങ്ങൾ ദയയുള്ളാളാണ്; നിങ്ങൾ എന്നെ ആട്ടിയയച്ചില്ലല്ലോ. ഒരു നല്ലവനായ മതാചാര്യൻ വളരെ നല്ല ഒന്നാണ്. അപ്പോൾ നിങ്ങൾക്കു ഞാൻ പ്രതിഫലം തരേണ്ട ആവശ്യമില്ല?’

‘ഇല്ല.’ മെത്രാൻ പറഞ്ഞു: ‘പണം നിങ്ങളുടെ പക്കൽത്തന്നെ വെക്കുക. നിങ്ങളുടെ കൈയിൽ എന്തുണ്ട്? നൂറ്റൊമ്പതു ഫ്രാങ്കുണ്ടെന്ന് നിങ്ങൾ എന്നോടു പറഞ്ഞില്ലേ?’

‘പതിനഞ്ചു സൂവും.’

നൂറ്റൊമ്പതു ഫ്രാങ്കും പതിനഞ്ചു സുവും. ഇതുണ്ടാക്കാൻ നിങ്ങൾക്ക് എത്ര കാലം വേണ്ടിവന്നു?

‘പത്തൊമ്പതു കൊല്ലം.’

‘പത്തൊമ്പതു കൊല്ലം!’

മെത്രാൻ ദീർഘശ്വാസമിട്ടു

ആ മനുഷ്യൻ തുടർന്നു: ‘എന്റെ പണം മുഴുവനും എന്റെ കൈയിലുണ്ട്. നാലുദിവസംകൊണ്ട് ഞാൻ ഇരുപത്തഞ്ചു സൂ മാത്രമേ ചെലവാക്കിയുള്ളു; അതു ഞാൻ ഗ്രാസ്സിൽവെച്ചു വണ്ടിയിൽനിന്നു സാമാനമിറക്കി സമ്പാദിച്ചു. നിങ്ങൾ ഒരു മതാചാര്യനായതുകൊണ്ട് പറയട്ടെ, ഞങ്ങൾക്ക് അവിടെ ഒരു മതോപദേഷ്ടാവുണ്ടായിരുന്നു. ഒരു ദിവസം ഞാൻ അവിടെ മെത്രാനേയും കണ്ടു. മോൺസിന്യേർ എന്നാണ് അദ്ദേഹത്തെ ആളുകൾ വിളിക്കുന്നത്. മാർസിയൈയിൽ മഴോറിലെ മെത്രാനായിരുന്നു അദ്ദേഹം; മറ്റുള്ള എല്ലാ സഭാബോധകന്മാരേയും ഭരിക്കുന്ന പ്രധാന സഭാബോധകനാണ് അദ്ദേഹം. മനസ്സിലായില്ലേ? ഞാൻ മാപ്പു ചോദിക്കുന്നു, ഞാൻ അതു തെറ്റിത്തെറ്റിയാണ് പറയുന്നത്; എന്തുകൊണ്ടെന്നാൽ, അത് എന്നിൽനിന്ന് എത്രയോ ദൂരത്തു കിടക്കുന്നു! ഞങ്ങളുടെ കഥ എന്താണെന്നു നിങ്ങൾക്കറിയാമല്ലോ? അദ്ദേഹം ഞങ്ങളുടെ തടവുപുരയിൽ ഒത്ത നടുക്ക് ഒരു പ്രസംഗപീഠത്തിന്മേൽ കയറിനിന്ന് ഈശ്വരസ്തോത്രം പാടും. അദ്ദേഹത്തിന്റെ തലയിൽ സ്വർണംകൊണ്ടുള്ള ഒരു കൂർത്ത സാധനമുണ്ട്; ഉച്ചയ്ക്കുള്ള വെളിച്ചത്തിൽ അതു മിന്നിത്തിളങ്ങി. മുൻപിൽ പീരങ്കിയോടും കത്തിച്ച തീപ്പെട്ടിക്കോലുകളോടുംകൂടി, ഞങ്ങളെ മൂന്നു വരിയാക്കി നിർത്തി. ഞങ്ങൾക്കു മുഴുവനും നല്ലവണ്ണം കാണാൻ കഴിഞ്ഞില്ല. അദ്ദേഹം സംസാരിച്ചു; പക്ഷേ, അദ്ദേഹം അത്രയും ദൂരത്തായിരുന്നതുകൊണ്ട്, ഞങ്ങൾക്കു കേൾക്കാൻ സാധിച്ചില്ല. ഇങ്ങനെയൊക്കെയാണ് മെത്രാന്റെ സ്ഥിതി.’

അയാൾ ഈ പറയുന്നതിനിടയ്ക്ക്, മെത്രാൻ പോയി തുറന്നുകിടന്നിരുന്ന വാതിലടച്ചു.

മദാം മഗ്ല്വാർ തിരിച്ചെത്തി. ഒരു വെള്ളിമുള്ളും ഒരു വെള്ളിക്കയിലും അവൾ കൊണ്ടുവന്നിരുന്നു. അത് മേശപ്പുറത്തു വെച്ചു. ‘മദാം മഗ്ല്വാർ, മെത്രാൻ പറഞ്ഞു ‘ആ സാധനങ്ങൾ കഴിയുന്നതും തിയ്യിന്നടുത്തു വെക്കു.’ എന്നിട്ട് അതിഥിയുടെനേരെ നോക്കി പറഞ്ഞു: ‘ആൽപ്സ് പർവതത്തിൽനിന്നുള്ള രാത്രിയിലെ കാറ്റു ബഹുകഠിനം, സേർ, നിങ്ങൾക്കു തണുക്കുന്നുണ്ടായിരിക്കണം.’

അത്രയും മൃദുലമായവിധം സൗഗൗരവവും പരിഷ്കൃതവുമായ സഹജസ്വരത്തിൽ മെത്രാൻ സേർ എന്ന് ഓരോരിക്കൽ പറയുമ്പോഴും ആ മനുഷ്യന്റെ മുഖം തെളിഞ്ഞു. കപ്പൽ പൊളിഞ്ഞു മരുഭൂമിയിൽ ചെന്നു കയറിയ ഒരാൾക്ക് ഒരു ഗ്ലാസ്സു വെള്ളംപോലെയാണ്, ഒരു തടവുപുള്ളിക്ക് ഓരോ അവർകൾ എന്ന വിളി. അവമാനം ബഹുമാനത്തിന് ആർത്തിപ്പെടുന്നു.

‘ഈ വിളക്കിന് ഒരു ലേശവും തെളിവില്ല,’ മെത്രാൻ പറഞ്ഞു.

മദാം മഗ്ല്വാർക്ക് ആ പറഞ്ഞതിന്റെ സാരം മനസ്സിലായി; അവൾ മെത്രാന്റെ കിടപ്പറയിൽനിന്നു വെള്ളികൊണ്ടുള്ള മെഴുതിരിക്കാലുകൾ രണ്ടും കൊണ്ടുവരാൻ പോയി; അവയെ മേശപ്പുറത്തു കൊളുത്തിവെച്ച.

‘സഭാബോധകനവർകളേ,’ ആ മനുഷ്യൻ പറഞ്ഞു: ‘നിങ്ങൾ നല്ലാളാണ് നിങ്ങൾക്ക് എന്നെപ്പറ്റി നിന്ദയില്ല. നിങ്ങൾ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. നിങ്ങൾ നിങ്ങളുടെ മെഴുതിരിവിളക്കുകൾ എനിക്കുവേണ്ടി കൊളുത്തി. എന്നാൽ ഞാൻ എവിടെനിന്നാണ് വരുന്നതെന്നും, ഞാൻ എത്രകണ്ട് ഭാഗ്യംകെട്ടവനാണെന്നും ഞാൻ നിങ്ങളോടു പറയാതിരുന്നിട്ടില്ല.’

അയാൾക്ക് അടുത്തായിരുന്ന മെത്രാൻ അയാളുടെ കൈയിന്മേൽ തൊട്ടു. ‘നിങ്ങൾ ആരാണെന്ന് എന്നോടു പറയാതിരിക്കാൻ നിങ്ങൾക്കു നിവൃത്തിയില്ല. ഇത് എന്റെ വീടല്ല; യേശുക്രിസ്തുവിന്റെ വീടാണ്. ഇങ്ങോട്ടു കടന്നുവരുന്ന ആളോടു പേരെന്താണെന്നു പറയാൻ ഈ കാണുന്ന വാതിൽ ആവശ്യപ്പെടുകയില്ല; ദുഃഖമുണ്ടോ എന്നു മാത്രമേ ചോദിക്കുകയുള്ളൂ. നിങ്ങൾ ദുഃഖിക്കുന്നു; നിങ്ങൾക്കു വിശപ്പുണ്ട്, ദാഹമുണ്ട്; നിങ്ങൾക്ക് ഇവിടെ എപ്പോഴും സ്വാഗതം. എന്നല്ല, എന്നോടു നിങ്ങൾ നന്ദിപറയരുത്; എന്റെ വീട്ടിൽ ഞാൻ നിങ്ങളെ സ്വീകരിക്കുന്നു എന്നു പറയരുത്. ഇവിടെ വന്ന് ആശ്വസിക്കുന്നതാരോ ആ ആളുടേതു മാത്രമാണ് ഈ ഭവനം, മറ്റാരുടേതുമല്ല. വഴിപോക്കനായ നിങ്ങളോട് ഞാൻ പറയുന്നു, എനിക്കുള്ളതിലധികം നിങ്ങൾക്കാണ് ഇവിടെ പൂർണാവകാശം. നിങ്ങൾ ഇവിടെ കാണുന്നതെല്ലാം നിങ്ങളുടെയാണ്. നിങ്ങളുടെ പേരറിഞ്ഞിട്ട് എനിക്കെന്താവശ്യം? എന്നുമാത്രമല്ല, നിങ്ങൾ പറയുന്നതിനു മുൻപുതന്നെ, നിങ്ങൾക്കുള്ള ഒരു പേർ എനിക്കറിയാമായിരുന്നു.’

ആ മനുഷ്യൻ മിഴിച്ചു. നേരോ? എന്റെ പേർ നിങ്ങൾക്കറിയാമായിരുന്നു?’

‘ഉവ്വ്.’ മെത്രാൻ മറുപടി പറഞ്ഞു: ‘നിങ്ങൾക്കുള്ള പേർ എന്റെ സഹോദരൻ എന്നാണ്.’

‘നില്ക്കണേ, സഭാബോധകനവർകൾ!’ ആ മനുഷ്യൻ കുറച്ചുച്ചത്തിൽ പറഞ്ഞു: ‘ഞാൻ ഇവിടെ വന്നപ്പോൾ എനിക്കു വല്ലാത്ത വിശപ്പുണ്ടായിരുന്നു; പക്ഷേ, നിങ്ങൾ അത്രയും നല്ലാളായതുകൊണ്ട് എന്തേ എനിക്കിപ്പോൾ ഉണ്ടായതെന്ന് അറിഞ്ഞുകൂടാ.’

മെത്രാൻ അയാളുടെ മുഖത്തേക്കു നോക്കി പറഞ്ഞു: ‘നിങ്ങൾ വല്ലാതെ കഷ്ടപെട്ടിട്ടുണ്ട്?’

‘ഹാ. ചുകന്ന കുപ്പായം, ഞെരിയാണിമേൽ ഇരുമ്പുവട്ട്, കിടന്നുറങ്ങാൻ ഒരു പലക, ഉഷ്ണം, തണുപ്പ്, അധ്വാനം, തടവുപുള്ളികൾ, അടിച്ച കുഴിയിൽ മീതെയ്ക്കു മീതെയുള്ള അടി, വെറുതെയുള്ള ഇരട്ടച്ചങ്ങല, ഒരു വാക്കുകൊണ്ട് പറഞ്ഞാൽ. തുറുങ്ക്; രോഗം പിടിച്ചു കിടപ്പിലാവുമ്പോൾക്കൂടി, ചങ്ങല! നായ്ക്കൾ; നായ്ക്കളാണ് ഞങ്ങളേക്കാൾ സുഖിക്കുന്നത്! പത്തൊമ്പതു കൊല്ലം! എനിക്കു നാല്പത്താറായി. ഇപ്പോൾ, ഇതാ മഞ്ഞച്ച യാത്രാനുവാദപ്പത്രം കിട്ടി. ഇങ്ങനെയാണ് കഥ.’

‘അതേ, മെത്രാൻ പറയാൻ തുടങ്ങി. ‘നിങ്ങൾ വളരെ ദുഃഖകരമായ ഒരു സ്ഥലത്തുനിന്നുതന്നെയാണ് വരുന്നത്. കേൾക്കു, പശ്ചാത്തപിക്കുന്ന ഒരു പാപിയുടെ കണ്ണീരൊഴുകി കഴുകപ്പെട്ട മുഖം, ഒരു നൂറ് ഉത്തമമനുഷ്യരുടെ വെള്ളയുടുപ്പിനെക്കാളധികം സുഖത്തെ സ്വർഗത്തിൽ കണ്ടെത്തും. മനുഷ്യസമുദായത്തോട് ദേഷ്യവും ദ്വേഷവും തോന്നിക്കൊണ്ടാണ് ആ ദുഃഖകരമായ സ്ഥലത്തുനിന്നു പുറത്തുവരുന്നതെങ്കിൽ, നിങ്ങൾ മറ്റുള്ളവരുടെ അനുകമ്പയെ അർഹിക്കുന്നു; ശാന്തിയോടും നല്ല വിചാരത്തോടുംകൂടിയാണ് പോന്നിട്ടുള്ളതെങ്കിൽ, ഞങ്ങളെല്ലാവരെക്കാളും നിങ്ങൾ ഉത്തമനാകുന്നു.’

ഈയിടയ്ക്കു മദാം മഗ്ല്വാർ അത്താഴത്തിനുള്ളതെല്ലാം ഒരുക്കി; വെള്ളത്തിലുണ്ടാക്കിയ സൂപ്പ്, എണ്ണ, അപ്പം, ഉപ്പ്, ഉപ്പിട്ടുണക്കിയ കുറച്ചു പന്നിമാംസം, ആട്ടു മാംസത്തിന്റെ ഒരു കഷ്ണം, അത്തിപ്പഴങ്ങൾ, ഉണങ്ങിയ ഒരു വലിയ അപ്പം, മെത്രാന്റെ സ്വന്തമനസ്സാലേ അന്ന് ഒരു കുപ്പി മോവേവീഞ്ഞുകൂടി വിശേഷിച്ചു കൂട്ടിയിരുന്നു.

ആതിഥേയന്മാരുടെ ഒരു വിശേഷതയായ ആഹ്ലാദം പെട്ടെന്നു മെത്രാന്റെ മുഖത്തു പ്രകാശിച്ചു. ‘ഭക്ഷണത്തിന്നിരിക്കുക,’ അദ്ദേഹം ഉന്മേഷത്തോടുകൂടി കുറച്ചുച്ചത്തിൽ പറഞ്ഞു. ഒരു പരിചിതൻ ഭക്ഷണത്തിനുണ്ടെങ്കിൽ ചെയ്യാറുള്ളതു പോലെ, അദ്ദേഹം ആ മനുഷ്യനെ വലത്തു പുറത്തിരുത്തി. യാതൊരു സ്തോഭ വിശേഷവും കൂടാതെ പതിവുപോലെതന്നെ മദാംവ്വസേല്ല് ബപ്തിസ്തീൻ ഇടത്തുഭാഗത്തും ഇരുന്നു.

മെത്രാൻ ഈശ്വരാനുഗ്രഹത്തെ അർഥിച്ചു. പതിവുപോലെ സൂപ്പെടുത്തു കഴിക്കാൻ തുടങ്ങി. ആ മനുഷ്യൻ ആർത്തിയോടുകൂടി ഭക്ഷിച്ചു. പെട്ടെന്നു മെത്രാൻ പറഞ്ഞു: ‘മേശപ്പുറത്ത് ഇന്നെന്തോ ഒന്നു കാണാനില്ലാത്തതുപോലെ തോന്നുന്നു.’

കൂടാതെ കഴിയാത്ത മുന്നുകൂട്ടു മുള്ളുകളും കയിലുകളും മാത്രമേ അന്നു മദാം മഗ്ല്വാർ കൊണ്ടുവന്നിരുന്നുള്ളു. എന്നാൽ, പുറമേ വല്ലവരും അത്താഴത്തിനുള്ള ദിവസം ആറു കൂട്ടു വെള്ളിസ്സാമാനങ്ങളുള്ളതു മുഴുവനും മേശപ്പുറത്തു കൊണ്ടുവന്നു വെക്കുന്നത് ആ വീട്ടിലെ ഒരു പതിവായിരുന്നു–ഒരു നിർദ്ദോഷമായ ധാടി. ഈ ചന്തമുള്ള ധാടിച്ഛായ ഒരു കുട്ടിക്കളി മാത്രമായിരുന്നു; ദാരിദ്ര്യത്തിന് അന്തസ്സുണ്ടാക്കിത്തീർത്ത ആ സമര്യാദവും സഗൗരവവുമായ ഭവനത്തിൽ അതിന് അനന്യ സാധാരണമായ ഒരു ഹൃദയാകർഷത്വമുണ്ട്.

മദാം മഗ്ല്വാർ മെത്രാൻ പറഞ്ഞതിന്റെ സാരം മനസ്സിലാക്കി ഒന്നും മിണ്ടാതെ പുറത്തേക്കു പോയി; കുറച്ചു കഴിയുമ്പോഴേക്കും, അവിടെ ഭക്ഷണത്തിനിരുന്നിരുന്ന മൂന്നുപേരുടെയും മുൻപിലായി, മെത്രാൻ കൊണ്ടുവരാനാവശ്യപ്പെട്ട ബാക്കി മൂന്നു കൂട്ടു മുള്ളുകളും മേശപ്പുറത്തു ഭംഗിയിൽ ചേർത്തുവെക്കപ്പെട്ടു കിടന്നുമിന്നി.

കുറിപ്പുകൾ

[4] ഇത്തരം ശിക്ഷ ഇന്ത്യയിൽ നടപ്പില്ല. ഇതിന്റെ പൂർണ്ണവിവരം ഈ ഗ്രന്ഥത്തിൽത്തന്നെ വരുന്നുണ്ടു്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.