സഹോദരിയോടു യാത്ര പറഞ്ഞു, മോൺസിന്യേർ ബിയാങ് വെന്യു മേശപ്പുറത്തുനിന്നു വെള്ളമെഴുതിരിക്കാലുകളിൽ ഒന്നെടുത്തു; മറ്റേത് ഇങ്ങനെ പറഞ്ഞു കൊണ്ട അതിഥിയുടെ കൈയിലും കൊടുത്തു -‘മൊസ്സ്യു, ഞാൻ നിങ്ങൾക്കു കിടപ്പറ കാട്ടിത്തരാം.’
ആ മനുഷ്യൻ അദ്ദേഹത്തെ പിന്തുടർന്നു.
മുൻപു പറഞ്ഞിട്ടുള്ളതിൽനിന്ന് അറിയാവുന്നവിധം, ഉള്ളറയുള്ള ഈശ്വര വന്ദനമുറിയിൽ ചെല്ലുവാനും അതിൽനിന്നു പുറത്തുപോരുവാനും മെത്രാന്റെ കിടപ്പറയിലൂടെ കടക്കാതെ നിവൃത്തിയില്ലാത്ത വിധമാണ് ആ വീട്ടിന്റെ പണി.
ഈ സ്ഥലത്തുടെ പോകുമ്പോൾ, കട്ടിലിനു തലയ്ക്കലുള്ള ചുമർക്കുട്ടിൽ മദാം മഗ്ല്വാർ വെള്ളിസാമാനങ്ങളെല്ലാം വെച്ചടക്കുകയായിരുന്നു. കിടക്കാൻ പോകുന്നതിനുമുൻപുള്ള അവളുടെ ഒടുവിലത്തെ പണി എന്നും ഇതാണ്.
മെത്രാൻ അതിഥിയെ ആ ഉള്ളറയിൽ കൊണ്ടു പോയാക്കി. ഒരു വെളുത്തകിടക്ക അവിടെ തയ്യാറുണ്ടായിരുന്നു. ആ മനുഷ്യൻ വിളക്കു മേശപ്പുറത്തു വെച്ചു.
‘അപ്പോൾ,’ മെത്രാൻ പറഞ്ഞു: ‘നിങ്ങൾക്കു രാത്രി നല്ല സുഖമാവട്ടെ! നാളെരാവിലെ, നിങ്ങൾ യാത്രപുറപ്പെടുന്നതിനു മുമ്പ് ഞങ്ങളുടെ പശുക്കളെ കറന്ന ഒരു പാത്രം ചൂടുപാൽ കുടിക്കാം.’
‘എന്റെ സഭാബോധകനവർകളേ, ഞാൻ നന്ദി പറയുന്നു, ആ മനുഷ്യൻ പറഞ്ഞു.
തികഞ്ഞ ശാന്തതയോടുകൂടി ഈ വാക്കുകൾ പറഞ്ഞുതീർന്ന ഉടനെ, പെട്ടെന്ന്, യാതൊരവസ്ഥാന്തരവും കുടാതെ, ഒരത്ഭുതകരമായ ഭാവഭേദം അയാൾ കാണിച്ചു; ആ രണ്ടു പരമഭക്തകളായ സ്ത്രീകൾ അതു കണ്ടുവെങ്കിൽ, അവർ പേടിച്ചു സ്തംഭിച്ചുപോകുമായിരുന്നു. അയാൾക്ക് ആ സമയത്തുണ്ടായ സ്തോഭം എന്താണെന്ന് ഈ നിമിഷംവരെ ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അയാൾ ഒരു മുന്നറിയിപ്പു കൊടുപ്പാനോ അതോ കടന്നു ദ്രോഹിപ്പാനോ പുറപ്പെട്ടത്? അയാൾക്കുതന്നെ ആലോചിച്ചിട്ടു മനസ്സിലാവാത്ത എന്തോ ഒരപ്രതീക്ഷിതമായ വികാരവേഗത്തെ അയാൾ അനുസരിച്ചു എന്നേ ഉള്ളുവോ? അയാൾ പെട്ടെന്ന് ആ വൃദ്ധന്റെ നേരെ തിരിഞ്ഞു, കൈകെട്ടിനിന്ന്, ആ ആതിഥേയന്റെ നേരെ ഒരു പൈശാചികമായ നോട്ടം നോക്കി, ഒരു പരുപരുത്ത ഒച്ചയിൽ ഉറക്കെപ്പറഞ്ഞു: ‘ഹാ, നേർ! നിങ്ങളുടെ വീട്ടിൽ ഇങ്ങനെ, നിങ്ങൾക്ക് ഇത്രയും അടുത്താണ്, എന്നെ കിടത്താൻ പോകുന്നത്?’
അയാൾ നിർത്തി; പിശാചുകൾക്കു ചേർന്ന എന്തോ ഒന്ന് ഒളിച്ചുകിടക്കുന്ന ഒരു ചിരിയോടുകൂടി, അയാൾ തുടർന്നു പറഞ്ഞു: ‘നിങ്ങൾ നല്ലവണ്ണം ആലോചിച്ചു നോക്കിയോ? ഞാൻ ഒരു കൊലപാതകിയല്ലെന്നു നിങ്ങൾ എങ്ങനെ അറിയും?
മെത്രാൻ മറുപടി പറഞ്ഞു: ‘അതു ദയാലുവായ ഈശ്വരന്ന് ആലോചിപ്പാനുള്ളതാണ്.’
ഉടനെ സഗൗരവമായി ഈശ്വരനോടു പ്രാർഥിക്കുകയായിട്ടോ തന്നോടുതന്നെപറയുകയായിട്ടോ ചുണ്ടുകൾ അല്പമൊന്നനക്കിക്കൊണ്ട്, അദ്ദേഹം തന്റെ വലത്തെ കൈയിന്റെ രണ്ടു വിരൽ മേലോട്ടുയർത്തി ആ മനുഷ്യനെ അനുഗ്രഹിച്ചു; അയാൾ തലയൊന്നു കുനിച്ചില്ല; അദ്ദേഹമാവട്ടേ, ഉടനെ തല തിരിക്കുകയോ പിന്നോക്കം തിരിഞ്ഞുനോക്കുകയോ ചെയ്യാതെ തന്റെ കിടപ്പറയിലേക്കു നടന്നു. ഉള്ളറ ഉപയോഗിക്കുമ്പോൾ, ചുമരിൽനിന്നു ചുമരിലേക്കായി ഒരു വലിയ മേത്തരം കമ്പിളിത്തുണി വിരുത്തിത്താഴ്ത്തിയിട്ടു തിരുവത്താഴമേശയെ മറയക്കുക യാണ് പതിവ്. മടക്കത്തിൽ മെത്രാൻ ഈ മറശ്ലീലയ്ക്കു മുൻപിൽ മുട്ടുകുത്തി. ചുരുക്കത്തിൽ എന്തോ ഒന്ന് ഈശ്വരനോടു പ്രാർഥിച്ചു. ഒരു നിമിഷംകൂടി കഴിഞ്ഞു; നടന്നുകൊണ്ടും, ധ്യാനിച്ചുകൊണ്ടും, ആലോചിച്ചുകൊണ്ടും, തുറന്നു നിലക്കുന്ന കണ്ണുകൾക്കു മുൻപിൽ ഈശ്വരൻ രാത്രിസമയങ്ങളിൽ കാണിച്ചുതരാറുള്ള മഹത്തരങ്ങളായ കാഴ്ചകളിൽ മനസ്സും ആത്മാവും ആണ്ടുമുങ്ങിക്കൊണ്ടും അദ്ദേഹം തോട്ടത്തിലുണ്ടായിരുന്നു. ആ മനുഷ്യന്നാണെങ്കിൽ, ആ വിലപ്പെട്ട വെള്ളപ്പുതപ്പുകുടി ഉപയോഗിക്കാൻ ശ്രമിക്കാതിരിക്കത്തക്കവിധം അത്രയുമധികമായിരുന്നു ക്ഷീണം. ചങ്ങലയിൽ കിടക്കുന്ന തടവുപുള്ളികൾ ചെയ്യാറുള്ളവിധം മൂക്കിൽ നിന്നുള്ള ശ്വാസത്താൽ വിളക്കു കെടുത്തി, കുപ്പായങ്ങളൊന്നും അഴിക്കാതെ, അയാൾ കിടക്കമേൽ കുഴഞ്ഞുവീണു; ക്ഷണത്തിൽ ഒരു ഗാഡനിദ്രയെ പ്രാപിച്ചു. മെത്രാൻ തോട്ടത്തിൽനിന്നു മടങ്ങിയപ്പോൾ അർദ്ധരാത്രി ശരിക്കായി. കുറച്ചു നിമിഷങ്ങൾകൂടി കഴിഞ്ഞു; ആ ചെറുഭവനത്തിലുള്ളവർ മുഴുവനും ഉറക്കമായി.