ഴാങ് വാൽഴാങ് അർദ്ധരാത്രിയോടുകുടി ഉണർന്നു.
ഴാങ് വാൽഴാങ് ബ്രീയിലെ ഒരു സാധുകൃഷിക്കാരന്റെ കുടുംബത്തിലാണ് ജനിച്ചത്. അയാൾ കുട്ടിക്കാലത്തു വായിക്കാൻ പഠിച്ചിട്ടില്ല. പ്രായം തികഞ്ഞതോടു കുടി ഫെവറോളെയിൽ ഒരു മരംവെട്ടുകാരനായി. അമ്മയുടെ പേർ ഴെന്ന് മാത്തിയോ എന്നാണ്; അച്ഛനെ വാൽഴാങ് എന്നോ വ്ളാഴാങ് എന്നോ പറഞ്ഞുവന്നിരുന്നു- ഈ ഒടുവിൽ പറഞ്ഞതു വ്വാല ഴാങ് (Voila Jean=‘ഇതാ ഴാങ്’) എന്നുള്ളതിന്റെ ഒരു ചുരുക്കമായ പരിഹാസപ്പേരാണെന്നും വരാം. സ്നേഹിക്കുന്ന സ്വഭാവമുള്ളവരുടെ ഏക വിശേഷതയായ ആലോചനാശീലമുള്ള എന്നാൽ മുഖം കറുപ്പിച്ചുകൊണ്ടുള്ള ആ ഒരു മട്ടില്ലാത്ത- ഒരാളായിരുന്നു ഴാങ് വാൽഴാങ്. ഏതായാലും താൻ ഒരു മന്തനും സാരമില്ലാത്തവനുമാണെന്നു കാണിക്കുന്ന അങ്ങനെ ഒന്ന് മറ്റെങ്ങുമില്ലെങ്കിൽ, കാഴ്ചയിൽ-അയാൾക്കുണ്ടാ യിരുന്നു എന്നു തീർച്ചയാണ്. നന്നേ ചെറുപ്പത്തിൽത്തന്നെ അച്ഛനും അമ്മയും കഴിഞ്ഞുപോയി. വേണ്ടവിധം ചികിത്സിക്കാതെ ഒരുതരം പനികൊണ്ടാണ് അമ്മ മരിച്ചത്. തന്നെപ്പോലെത്തന്നെ മരാവെട്ടുകാരനായിരുന്ന തന്റെ അച്ഛൻ ഒരു മരം തലയ്ക്കു വീണു സിദ്ധികൂടി. ഴാങ് വാൽഴാങ്ങിന് ആകപ്പാടെ തന്നേക്കാൾ വയസ്സുമൂത്ത ഒരു സഹോദരി, ആണും പെണ്ണുംകൂടി ഏഴോളം മക്കളുള്ള ഒരു വിധവമാത്രം, ബാക്കിയായി. ഈ സഹോദരിയാണ് ഴാങ് വാൽഴാങ്ങിനെ വളർത്തിവന്നത്; തനിക്കു ഭർത്താവുണ്ടായിരുന്നേടത്തോളം കാലം അവൾ തന്റെ അനുജനേയും ഒപ്പം താമസിപ്പിച്ചു.
ഭർത്താവു മരിച്ചു. ഏഴു കുട്ടികളുള്ളതിൽ മൂത്തയാൾക്ക് എള്ടു വയസ്സായി; എല്ലാറ്റിലും വെച്ചു ചെറിയതിന് ഒന്നും.
ഴാങ് വാൽഴാങ്ങിന് ഇരുപത്തഞ്ചു വയസ്സു കഷ്ടിച്ചു തികഞ്ഞു. അയാൾ അച്ഛന്റെ പ്രവൃത്തി തുടങ്ങി; അങ്ങനെ അയാൾ തന്നെ പോറ്റിക്കൊണ്ടുപോന്ന ആ സഹോദരിയേയും കുട്ടികളേയും പുലർത്തി. ഇതു തന്റെ ഒരു മുറയാണെന്നു മാത്രം വെച്ച് അത്ര രസമില്ലാതെയാണ് അയാൾ ചെയ്തുപോന്നത്. അതിനാൽ അയാളുടെ യാവനം വിരസവും വിലകുറഞ്ഞതുമായ കൂലിപ്പണിയിൽ ചെലവായി. തന്റെ മേൽ ദയയുള്ള ഒരു സ്ത്രീസുഹൃത്തിനെയെങ്കിലും അയാൾക്കു സ്വന്തം രാജ്യത്തുനിന്നു കിട്ടിയില്ല. ഒരു സ്ത്രീയേയും സ്നേഹിക്കുവാൻ അയാൾക്ക് ഇടയുണ്ടായില്ല.
രാത്രി അയാൾ പ്രവൃത്തി കഴിഞ്ഞു വരും; ഒരക്ഷരവും മിണ്ടാതെ തനിക്കുള്ള മാംസസ്സൂപ്പു കഴിക്കും. അയാളുടെ സഹോദരി ഴെന്ന് അയാൾ തിന്നുന്ന പാത്രത്തിൽനിന്നുതന്നെ, ഇടയ്ക്ക് ഒരു കഷ്ണം മാംസമോ, ഉപ്പിട്ടുണക്കിയ പന്നിമാംസത്തിന്റെ ഒരു ചെത്തോ, പഴത്തിന്റെ കഴമ്പോ എടുത്തു തന്റെ കുട്ടികളിൽ ആർക്കെങ്കിലും കൊടുക്കും. ഭക്ഷണമേശയ്ക്കു മുൻപിൽ ഏതാണ്ടു സൂപ്പിൻപാത്രത്തിന്റെ ഉള്ളിലേക്കായി തല താഴ്ത്തി, നീണ്ട തലമുടി പാത്രത്തിനു ചുറ്റും പാറിപ്പറന്നു വീണു കണ്ണു മറഞ്ഞുകൊണ്ട്, അയാൾ ഉരുന്നു ഭക്ഷണം കഴിക്കുമ്പോൾ, ആ നടക്കുന്നതൊന്നും താൻ കാണുന്നില്ലെന്നും അതെല്ലാം താൻ സമ്മതിക്കുന്നുണ്ടെന്നും തോന്നിക്കുന്ന ഒരു സമ്പ്രദായം അയാൾക്കുണ്ടായിരുന്നു. ഫെവറോളെയിൽ വാൽഴാങ്ങിന്റെ വയ്ക്കോൽ മേഞ്ഞ ചെറുവീട്ടിൽനിന്നു ദൂരത്തല്ലാതെ, ഇടുങ്ങിയ നിരത്തിന്റെ അങ്ങേ വശത്തായി, മാറിക്ടോദ എന്നു പേരായ ഒരു കൃഷീവലപത്നി താമസമുണ്ട്; സാധാരണമായി വയറുനിറയാത്തവരായ വാൽഴാങ് കുടുംബത്തിലെ കുട്ടികൾ, അമ്മ പറഞ്ഞയച്ചു എന്നു കളവു പറഞ്ഞു, ചിലപ്പോഴെല്ലാം,ഒരു പാത്രം പാൽ കടം വാങ്ങിക്കുവാൻ മാറിക്നോദിന്റെ അടുക്കൽ ചെല്ലും; അങ്ങനെ കിട്ടിയതുംകൊണ്ട് ആ ചെറിയ പെൺകുട്ടികൾ വല്ല വേലിക്കു പിന്നിലോ ഇടവഴിയുടെ മൂലയിലോ ചെന്നുനിന്ന് ഓരോരുത്തരും വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും തട്ടിപ്പറിച്ചെടുത്തു, പാലൊക്കെ മേലും കഴുത്തിലും കളഞ്ഞൊപ്പിച്ചുകൊണ്ട്. മുഴുവനും കുടിച്ചുതീർക്കും. ഇത് അമ്മ അറിഞ്ഞുപോയെങ്കിൽ ആ കള്ളപ്പുള്ളികളെ വല്ലാതെ ശിക്ഷിക്കും. അമ്മ അറിയാതെ മാറിക്നോദിനു കൊടുപ്പാനുള്ള പാലിന്റെ വില ഴാങ് വാൽഴാങ് ദേഷ്യപ്പെട്ടുകൊണ്ടും പിറുപിറുത്തുകൊണ്ടും കൊടുത്തുതീർക്കും; അങ്ങനെ കുട്ടികൾക്ക് ശിക്ഷ കിട്ടാറില്ല.
കൊമ്പിറക്കുന്ന കാലങ്ങളിൽ അയാൾക്കു ദിവസം പതിനെട്ടു സൂവിതം സമ്പാദ്യമുണ്ടാവും; അന്നയാൾ വയ്ക്കോൽ കുടയാനും കൂലിപ്പണിയെടുക്കാനും, കന്നുമേയ്ക്കാനും, എന്തുപണിക്കും ചേരും. തന്നെക്കൊണ്ടു കഴിയുന്ന എല്ലാ പണിയും അയാൾ ചെയ്യും. അയാളുടെ പെങ്ങളും കൂലിവേലയ്ക്കു കൂടും; പക്ഷേ. ആ ഏഴുകുട്ടികളേയും വെച്ചുകൊണ്ട് അവൾക്കെന്തു ചെയ്യാൻ കഴിയും? കഷ്ടപ്പാടിൽ ആണ്ടുകിടക്കുന്ന ഒരു സാധുകുടുംബമായിരുന്നു അത്; ക്രമത്തിൽ ക്രമത്തിൽ അതു മണ്ണടിയുവാൻ തുടങ്ങി. ഒരു വല്ലാത്ത മഴക്കാലം വന്നു. ഴാങ്ങിനു പണി കിട്ടാതായി. കുടുംബത്തിൽ പട്ടിണിയായി. വാസ്തവത്തിൽ പട്ടിണി. ഏഴു കുട്ടികളും:
ഒരു ഞായറാഴ്ച രാത്രി, ഫെവറോളെയിലെ പള്ളിക്കടുത്ത് അപ്പം ചൂട്ടുവിൽക്കുന്നവനായ മോബേർ ഇസബോ, കിടക്കാൻ പോകാനൊരുങ്ങുമ്പോൾ, ഷാപ്പിൻ മുൻപിലെ അഴിവാതിലിന്മേൽ ഈക്കിൽ ഒരിടിയിടിക്കുന്നതു കേട്ടു. ഇടികൊണ്ടെ; തകർന്ന ചില്ലിന്റെ പഴുതിലൂടെ ഒരു കൈ അകത്തേക്കു കടക്കുന്നതു കാണാൻ പാകത്തിൽ ഷാപ്പുകാരൻ ആ സ്ഥലത്തെത്തി. ആ നീട്ടിയ കൈ ഒരപ്പം കടന്നെടുത്ത അതുംകൊണ്ടു പോയി. ഇസബോ ക്ഷണത്തിൽ പുറത്തേക്കു പാഞ്ഞുചെന്നു; അതു തട്ടിയെടുത്ത കള്ളൻ കാലിനുള്ള ശക്തിയൊക്കെ ഉപയോഗിച്ചു കുതിച്ചുപാഞ്ഞു. ഇസബോ അവന്റെയൊപ്പം ഓടി, അവനെ ചെന്നുപിടിച്ചു. കള്ളൻ അപ്പം കളഞ്ഞിരുന്നു; പക്ഷേ, കൈയിയേൽനിന്നു ചോര വരുന്നുണ്ട. അതു ഴാങവാൽഴാങ്ങായിരുന്നു.
ഇതുണ്ടായത് 1795-ലാണ്. കളവിനും ഭവനഭേദനത്തിനും ആൾപ്പാർപ്പുള്ള വീട്ടിൽ രാത്രി സമ്മതമില്ലാതെ കടന്നുചെന്ന കുറ്റത്തിനുമായി ഴാങ് വാൽഴാങ് അന്നത്തെ നീതിന്യായക്കോടതിയിൽ ഹാജരാക്കപ്പെട്ടു. അയാളുടെ കൈവശം ഒരു തോക്കുണ്ട്; ഭൂമിയിലുള്ള ഏതൊരാളെക്കാളുമധികം നന്നായി അയാൾക്ക് അതുപയോഗിക്കാനറിയാം; അയാൾ ഒരു ഒളിവേട്ടക്കാരനാണ്-ഇതു കാര്യമെല്ലാം അപകടത്തിലാക്കി. ന്യായപ്രകാരംതന്നെ ഒളിവേട്ടക്കാരനോട ആക്കും ഒരു ദേഷ്യമുണ്ട്. കള്ളച്ചരക്കുകച്ചവടക്കാരനെന്നപോലെത്തന്നെ, ഒളിവേട്ടക്കാരന്നും ഒരു കവർച്ചക്കാരന്റെ ചുവ വല്ലാതെയുണ്ട്. എന്നാലും, പട്ടണങ്ങളിൽ നടന്ന കൊലപാതകം പ്രവർത്തിക്കുന്ന ആ ഭയങ്കര സത്ത്വങ്ങൾക്കും ഈ പറഞ്ഞവർക്കും ഇടയിൽ ഒരു വലിയ കിടങ്ങു മുഴുവനുമുണ്ടെന്നു ഞങ്ങൾ ഓട്ടത്തിൽ ഒന്നു പറഞ്ഞു വെക്കട്ടെ. ഒളിവേട്ടക്കാരൻ കാട്ടിൽ കഴിഞ്ഞുകൂടുന്നു; കള്ളച്ചരക്കു കച്ചവടക്കാരൻ മലയിലോ കടലിലോ കഴിയുന്നു. മനുഷ്യരെ ദുഷിപ്പിക്കുന്നതുകൊണ്ടു നഗരങ്ങൾ ഭയങ്കര മനുഷ്യരെ സൃഷ്ടിക്കുന്നു. മല, കടൽ, കാട്-ഇവ കാടന്മാരെയാണുണ്ടാക്കുന്നത്; അവ മനുഷ്യന്റെ ദുഷ്ടഭാവത്തെ വലുതാക്കുന്നുവെങ്കിലും, മനുഷ്യത്വത്തെ പലപ്പോഴും നശിപ്പിക്കാതിരിക്കയാണ് പതിവ്.
ഴാങ് വാൽഴാങ് കുറ്റക്കാരനാണെന്നു തെളിഞ്ഞു. നിയമപുസ്തകത്തിലെ നിശ്ചയം അത്രയും സ്പഷ്ടമാണ്. നമ്മുടെ പരിഷ്കാരഗതിയിൽ ചില ഭയങ്കര ഘട്ടങ്ങൾ ഉണ്ടായിക്കാണുന്നു. ശിക്ഷാനിയമങ്ങൾ ഒരു വലിയ കപ്പൽത്തകർച്ചയെ വിധിച്ചുവിടുന്ന ചില സന്ദർഭങ്ങളുണ്ട്. ജനസമുദായം ഒന്നു വാങ്ങിനിന്നു വിശേഷജ്ഞാനമുള്ള സത്ത്വത്തെ യാതൊരു പ്രതിവിധിയുമില്ലാത്തവിധം അന്ധകാരത്തിലേക്കു വലിച്ചെറിഞ്ഞുകളയുന്ന ആ ഒരു നിമിഷം എന്തൊരവലക്ഷണം പിടിച്ച നിമിഷമാണ്! അഞ്ചുകൊല്ലക്കാലം തണ്ടുവലിശ്ലിക്ഷയനുഭവിക്കുന്ന ഒരുതടവുകാരനായി കഴിഞ്ഞുകൂടുവാൻ ഴാങ് വാൽഴാണ് വിധിക്കപ്പെട്ടു.
ഇറ്റലിയിലെ പ്രധാന സൈന്യാധിപനായിരുന്ന ബോണാപ്പാർത്തിനാൽ മോന്തനോത്തുയുദ്ധം ജയിക്കപ്പെട്ടതായി പാരീസ്സിൽ അറിവു കിട്ടിയത് 1796 ഏപ്രിൽ 22-ാംനുയാണ്; അന്നത്തെ ദിവസംതന്നെ തണ്ടുവലിശ്ശിക്ഷ വിധിക്കപ്പെട്ട ഒരു വലിയകൂട്ടത്തെ ബിസ്രെതിൽ തടവിലിടുകയും ചെയ്തു. അതിൽ ഒരാളായിരുന്നു ഴാങ്വാൽഴാങ്. ഇപ്പോൾ ഏകദേശം എൺപതു വയസ്സു പ്രായമുള്ള അവിടത്തെ ഒരുകാരാഗൃഹമുഖ്യൻ, ആ ഭാഗ്യംകെട്ട ദുഷ്ടനെ മുറ്റത്തു വടക്കുകിഴക്കേ മുലയിൽ നാലാം വരിയുടെ അറ്റത്തു ചങ്ങലക്കിട്ടിരുന്നത് ഇന്നും ഓർമിക്കുന്നുണ്ട്. മറ്റുള്ളവരുടെ കൂട്ടത്തിൽ അയാളും നിലത്തിരുന്നു. എന്തോ ഒരു ഭയങ്കരാവസ്ഥയിൽ താൻ പെട്ടിരിക്കുന്നു എന്നല്ലാതെ, വാസ്തവസ്ഥിതി അയാൾക്കു മനസ്സിലായിട്ടുണ്ടെന്നു തോന്നിയില്ല. ഒന്നും അറിഞ്ഞുകൂടാത്ത ഒരു സാധുവിന്റെ അസ്ഥിരങ്ങഭായ പലേ ആലോചനകളുടേയും ഇടയിൽനിന്നു മഹത്തരമായ എന്തോ ഒന്നിനെ അയാളും അഴിച്ചു വേർപെടുത്തിയിരിക്കുന്നതുപോലെയിരുന്നു. ഇരിമ്പുകൊണ്ടുള്ള കഴുത്തുപട്ടയുടെ ആണി പിൻഭാഗത്തുള്ള ചേർപ്പിൽ ചുറ്റികകൊണ്ടു അടിച്ചുതാഴ്ത്തി ഉറപ്പിക്കുന്ന സമയത്ത് അയാൾ കരഞ്ഞു. കണ്ണുനീരിന്നുള്ളിൽ അയാൾക്കു ശ്വാസംമുട്ടി; ഒച്ച ഇടറി പൊന്താതെയായി; ഇടയ്ക്കിടയ്ക്ക് ഇങ്ങനെയൊന്നു പറയാൻ മാത്രം അയാളെക്കൊണ്ട് കഷ്ടിച്ചു സാധിച്ചു-‘ഞാൻ ഫെവറോളെയിൽ ഒരു മരംവെട്ടുകാരനായിരുന്നു.’ എന്നിട്ട അപ്പോഴും തേങ്ങിക്കൊണ്ടുതന്നെ അയാൾ വലത്തേ കൈയുയർത്തി, പലേ ഉയരത്തിലുള്ള ഏഴു തലയിൽ വഴിക്കു വഴിയേതൊടുകയാണെന്ന ഭാവത്തിൽ ഏഴു പ്രാവശ്യം അതു താഴ്ത്തിക്കൊണ്ടു വന്നു; അയാൾ കാണിച്ച ഈ ആംഗ്യത്തിൽനിന്ന്-അതെന്തെങ്കിലുമാവട്ടെ-ഏഴു ചെറു കുട്ടികളെ പുലർത്തുന്നതിനും അവർക്കു വേണ്ട വസ്ത്രം വാങ്ങുന്നതിനുമായിട്ടാണ് താൻ അത് പ്രവർത്തിച്ചതെന്ന് ഊഹിക്കാം.
ആയാൾ തൂലോങ്ങിലേക്കു പുറപ്പെട്ടു. ഇരുപത്തേഴു ദിവസം കട്ടവണ്ടിയിൽ കഴുത്തിൽ ചങ്ങലയും ഭേസിക്കൊണ്ടു യാത്രചെയ്തതിന്നു ശേഷം അവിടെ എത്തി. തൂലോങ്ങിൽവെച്ച് അയാൾ ചുകന്ന ഉടുപ്പിലായി. പേരുമുതൽ അയാളുടെ ജീവിതത്തെസംബന്ധിച്ച സകലവും മായ്ക്കപ്പെട്ടു; അയാൾ അന്നുമുതൽ ഴാങ് വാൽഴാങ്ങല്ലാതെയായി; അയാൾ 24, 601 എന്ന നമ്പറായി. അയാളുടെ സഹോദരി യുടെ കഥയോ? അവളുടെ ഏഴു കുട്ടികളും പിന്നെ എങ്ങനെ കഴിഞ്ഞു? അതിനെപറ്റി ആരാലോചിച്ചു? ചുവട്ടിൽ ചെത്തിമുറിച്ചിട്ട ഒരു ചെറുവൃക്ഷത്തിന്റെ മുകളിൽ ഒരു പിടി ഇല നില്ക്കുന്നതിന്റെ കഥ പിന്നെ എന്താവാനാണ്?
അതൊക്കെ പതിവുപോലുള്ള പഴങ്കഥതന്നെ, ആ പാവങ്ങളായ മനുഷ്യജീവികൾ, ഈശ്വരസൃഷ്ടികൾ, ഒരു ഗതിയില്ലാതെ, ഒരു തുണയുമില്ലാതെ, കിടന്നു പൊറുക്കുവാൻ ഒരു പുരകൂടിയില്ലാതെ, ഇന്ന ദിക്കിലേക്കെന്നില്ല, പക്ഷേ ഓരോരുത്തനും ഓരോരിടത്തേക്കായി– ആർക്കറിയാം–അങ്ങുമിങ്ങും അലഞ്ഞുനടന്ന ശേഷം കുറേശ്ശെക്കുറേശ്ശയായി ആ തണുത്ത മഞ്ഞിൻമൂടലിൽ–ഒറ്റയ്ക്കായിത്തീർന്ന എല്ലാ പ്രാരബ്ധകർമങ്ങളേയും കുഴിച്ചുമൂടുന്ന ആ പുകയ്ക്കുള്ളിൽ–മനുഷ്യജാതിയുടെ കുണ്ഠിതത്തോടുകൂടിയുള്ള ‘കബാത്തി’ൽ ഭാഗ്യംകെട്ട തലകൾ വഴിക്കുവഴിയെയായി ചെന്നു മറയുന്ന ആ ഇരുളടഞ്ഞ കാട്ടുപുറങ്ങളിൽ–ചെന്നു കുഴിച്ചിടപ്പെട്ടു. അവർ നാട്ടിൽനിന്നു പോയി. അവരുടെ ഗ്രാമമായിരുന്നേടത്തുള്ള മണിമാളിക അവരെ മറന്നു; അവരുടെ വയലായിരുന്നതിന്റെ അതിർത്തിവരമ്പ് അവരെ മറന്നു; കുറച്ചു കൊല്ലങ്ങളോളം തടവിൽ കഴിച്ചുകൂട്ടിയതിന്നുശേഷം, ഴാങ് വാൽഴാങ്ങും അവരെ മറന്നുകളഞ്ഞു, ആദ്യത്തിൽ ഒരു മുറിവോടു കൂടിയിരുന്ന ആ ഹൃദയത്തിൽ ഒരു വടുക്കെട്ടി അത്രമാത്രം. തുലോങ്ങിൽ കഴിച്ചുകൂട്ടിയ അനവധി കൊല്ലങ്ങൾക്കുള്ളിൽ ഒരിക്കൽമാത്രം അയാൾ തന്റെ സഹോദരിയെപ്പറ്റി പറഞ്ഞുകേട്ടു. അയാൾ തടവിൽപ്പെട്ടതിന്റെ നാലാമത്തെ കൊല്ലമാണ് ഇതുണ്ടായതെന്നു ഞാൻ വിചാരിക്കുന്നു. ഏതു വഴിക്കാണ് അയാൾക്ക് ആ വർത്തമാനം കിട്ടിയതെന്ന് എനിക്കറിഞ്ഞുകൂടാ. അവരെ സ്വന്തരാജ്യത്തുവെച്ചു കണ്ടു പരിചയമുള്ള ഒരാൾ ആ സഹോദരിയെ എങ്ങനെയോ കണ്ടുമുട്ടി, അവൾ പാരിസിലായിരുന്നു. റ്യുദ്യു ഗാര്ത്രിൽ സാങ് –സുൽപിസ്സറ് എന്ന പള്ളിക്കടുത്തുള്ള ഒരു പൊട്ടത്തെരുവിലാണ് അവൾ പാർത്തിരുന്നത്. എല്ലാറ്റിലുംവെച്ചു പ്രായം കുറഞ്ഞ ഒരു കുട്ടി, ഒരു ചെറിയ ആൺകുട്ടിമാത്രം, അവളുടെ കുടെ അന്നുണ്ടായിരുന്നു. മറ്റുള്ള ആറു കുട്ടികളും എവിടെ? ഒരു സമയം അവൾക്കുതന്നെ നിശ്ചയമില്ലായിരിക്കും. റ്യൂ ദ്യു സബോവിൽ ദാം നമ്പറായ ഒരച്ചുക്കുടത്തിൽ അവൾ ദിവസംപ്രതി രാവിലെ പോവും; അവിടെ അവൾക്കു കടലാസ്സു മടക്കുകയും തുന്നുമായിരുന്നു പണി. രാവിലെ ആറു മണിക്കു–മഴക്കാലങ്ങളിൽ പുലരുന്നതിനു വളരെ മുമ്പുതന്നെ–അവൾക്ക് അവിടെ ചെന്നുകൂടണം. ആ അച്ചുക്കൂടമുള എടുപ്പിൽത്തന്നെ ഒരു ഭാഗത്ത് ഒരു സ്കൂൾകൂടിയുണ്ട്, ഏഴു വയസ്സു പായമുള്ള തന്റെകുട്ടിയെ അവൾ സ്കൂളിലും കൊണ്ടുപോയാക്കി. എന്നാൽ അവൾക്കു അച്ചുക്കൂടത്തിൽ ആറു മണിക്കു ചെല്ലേണ്ടിയിരുന്നതുകൊണ്ടും, സ്കൂൾ ഏഴു മണിക്കുമാത്രം തുറന്നിരുന്നതുകൊണ്ടും, സ്കൂൾ തുറന്നു കിട്ടുവാൻവേണ്ടി ആ കുട്ടിക്ക് ഒരു മണിക്കൂർനേരം മുറ്റത്തു നില്ക്കേണ്ടിവന്നിരുന്നു. മഴക്കാലത്തു രാത്രി മുറ്റത്ത് ഒരു മണിക്കുറോളം നില്ക്കുക! അച്ചുകൂടത്തിലേക്കു കടന്നുചെല്ലുവാൻ അവിടെയുള്ളവർ ആ കുട്ടിയെ അനുവദിക്കാറില്ല; ആവശ്യമില്ലാതെ അവൻ അവരെ അലട്ടിക്കൊണ്ടിരിക്കുമെന്നാണ് അവരുടെ വാദം. രാവിലെ കൂലിപ്രവൃത്തിക്കാർ പോകുമ്പോൾ ആ പാവമായ ചെറുജന്തു ഉറക്കംവന്നു കുഴങ്ങി നിലത്തുള്ള കൽവിരിപ്പിൽ ഇരിക്കുന്നതും, പലപ്പോഴും ചൂളിപ്പിടിച്ചു തന്റെ കൊട്ടയ്ക്കുള്ളിൽ ചുരുണ്ടു കിടന്നുറങ്ങുന്നതും അവൻ കാണും. മഴ പെയ്യുമ്പോൾ പടികാവൽക്കാരിയായ ഒരു തള്ള അവന്റെ മേൽ ദയ വിചാരിക്കും. ഒരു വൈക്കോൽക്കിടക്കയും, ഒരു നൂൽ നൂല്പ് യന്ത്രവും, രണ്ടു മരക്കസാലയുമുള്ള തന്റെ ഗുഹയിലേക്ക് അവൾ ആ കുട്ടിയെ കൂട്ടിക്കൊണ്ടുപോവും; അവൻ അതിന്റെ ഒരു മൂലയിൽ തണുപ്പുകൊണ്ടുള്ള ഉപദ്രവം കുറച്ചു കുറയുവാൻ വേണ്ടി പൂച്ചയെ ചേർത്തടുപ്പിച്ചുപിടിച്ചു ചൂളിക്കിടന്നുറങ്ങും. ഏഴു മണിക്കു സ്കൂൾ തുറക്കും; അവൻ അകത്തേക്കുപോവും. ഇതാണ് ഴാങ് വാൽഴാണങ് കേട്ടത്.
ഇതിനെപ്പറ്റി ആളുകൾ ഒരു ദിവസം അയാളോടു സംസാരിച്ചു: അയാൾ സ്നേഹിച്ചിരുന്നവരുടെ ജീവിതദശയെ തുറന്നുകാണിക്കുന്ന ഒരു ജനാല പെട്ടെന്നൊന്നു തുറന്നു; ഒരു നിമിഷനേരത്തേക്ക് അതൊന്നു പ്രകാശിച്ചു; ഒരു മിന്നൽ അതിൻമേൽ തട്ടി; പിന്നേയും വാതിലടഞ്ഞു; എല്ലാം ഇരുട്ടായി. അതിനുശേഷം യാതൊരു വിവരവും അയാൾ കേട്ടില്ല. അവരെക്കുറിച്ചുള്ള ഒരു വർത്തമാനവും പിന്നെ അയാളുടെ ചെകിട്ടിൽ എത്തിയിട്ടില്ല; അവരെ അയാൾ പിന്നെ കണ്ടിട്ടില്ല; അവരെ അയാൾ പിന്നെ ഒരിക്കലും കണ്ടുമുട്ടിയില്ല; എന്നല്ല ഈ ദുഃഖമയമായ ചരിത്രത്തിന്റെ അനന്തരഭാഗങ്ങളിൽ അവരെ ഇനി ഒരിക്കലും കാണുകയുമില്ല.
ഈ നാലാംകൊല്ലത്തിന്റെ അവസാനത്തിൽ ഴാങ് വാൽഴാങ്ങിന്ന് ഒളിച്ചു ചാടാനുള്ള ഘട്ടം വന്നു. ദുഃഖമയമായ ആ സ്ഥലത്തു പതിവുള്ളപോലെ, ചങ്ങാതിമാർ അയാളെ സഹായിച്ചു. അയാൾ പുറത്തുചാടി. പിടിക്കുവാൻ പിന്നാലെ ആളുകളുമായി, ഓരോ നിമിഷത്തിലും പിന്നോക്കം തിരിഞ്ഞുനോക്കിക്കൊണ്ട്, എത്ര ചെറിയ ശബ്ദം കേട്ടാലും വിറച്ചുകൊണ്ട്, സകലത്തിനേയും–പുകയോടുകൂടിയ ഒരു വീട്ടിന്റെ മേൽപ്പുര വഴിയിലൂടെ പോകുന്ന ഒരാൾ, കുരയ്ക്കുന്ന ഒരു നായ, പാഞ്ഞുവരുന്ന ഒരു കുതിര, അടിക്കുന്ന ഒരു നാഴികമണി, എന്തും കാണാവുന്നതു കൊണ്ട് പകൽ, ഒന്നുംകാണാൻ വയ്യാത്തതുകൊണ്ട് രാത്രി, പെരുവഴി, നിരത്ത്, കുറ്റിക്കാട്, ഉറക്കം എന്നിങ്ങനെയുള്ള എല്ലാറ്റിനേയും–ഭയപ്പെട്ടുകൊണ്ട് ഇങ്ങനെ കഴിഞ്ഞുകൂടുന്നത് സ്വാതന്ത്ര്യമാണെങ്കിൽ സ്വാതന്ത്ര്യത്തോടുകൂടി, അയാൾരണ്ടു ദിവസം അലഞ്ഞുനടന്നു. രണ്ടാമത്തെ ദിവസം വൈകുന്നേരം അയാൾ പിടിക്കപ്പെട്ടു. മുപ്പത്താറു മണിക്കൂറോളമായി അയാൾ എന്തെങ്കിലും കഴിക്കുകയാവട്ടെ ഒന്നു കണ്ണു ചിമ്മുകയാവട്ടെ ചെയ്തിട്ടില്ല. നീതിന്യായക്കോടതി ഈ തെറ്റിന് അയാളുടെ ശിക്ഷാകാലം മുന്നുകൊല്ലത്തേക്കുകൂടി കൂട്ടി; ആകെ എട്ടു കൊല്ലമായി. ആറാമത്തെ കൊല്ലം പിന്നേയും അയാൾക്ക് ഒളിച്ചുചാടാനുള്ള യോഗമായി.
ആ തഞ്ചവും അയാൾ ഉപയോഗിച്ചു നോക്കി; പക്ഷേ, വേണ്ടവിധമായില്ല. പതിവുപോലെ ഹാജർ വിളിച്ചപ്പോൾ അയാളെ കണ്ടില്ല. പീരങ്കിവെച്ചു; രാത്രിയിൽ പാറാവുകാർ അയാളെ പുതുതായി പണിചെയ്യുന്ന ഒരു കപ്പലിന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി; പിടികൂടിയ പാറാവുകാരോട് അയാൾ മല്ലിട്ടു. ഒളിച്ചുചാടലും, രാജ്യദ്രോഹവും. ഒരു സവിശേഷനിയമത്തെ അടിസ്ഥാനപ്പെടുത്തി, ഈകുറി അയാൾക്ക് അഞ്ചുകൊല്ലത്തെ ശിക്ഷകുടി കിട്ടി. അതിൽ ഒടുവിലത്തെ രണ്ടു കൊല്ലം ഇരട്ടച്ചങ്ങലയിലും കിടക്കണം. പതിമ്മൂന്നു കൊല്ലമായി. പത്താമത്തെ കൊല്ലത്തിൽ പിന്നേയും ഒളിച്ചുചാടാനുള്ള യോഗം വന്നു; അതും അയാൾ വിട്ടില്ല; അക്കുറിയും വിശേഷിച്ചു ഫലമുണ്ടായില്ല. ആ പുതിയ ശ്രമംകൊണ്ട് മൂന്നു കൊല്ലംകൂടി കൈയിലായി. കൊല്ലം പതിനാറ്. ഒടുവിൽ പതിമ്മുന്നാമത്തെ കൊല്ലത്തിലാണെന്നു ഞാൻ വിചാരിക്കുന്നു, അയാൾ അവസാനത്തെത്തവണ ഒരിക്കൽക്കൂടി ഒളിച്ചു ചാടാൻ ശ്രമിച്ചു; പുറത്തു കടന്നു നാലു മണിക്കൂറു കഴിഞ്ഞപ്പോഴേക്കും പിന്നേയും ബന്ധനത്തിലാവാൻ മാത്രമുള്ള ഒരു ഗുണമേ ആശ്രമം കൊണ്ടുമുണ്ടായുള്ളു. ആ നാലു മണിക്കൂറു സമയത്തിനു പിന്നെയും മുന്നുകൊല്ലം. പത്തൊമ്പതു കൊല്ലം. 1815 ഒക്ടോബറിൽ അയാളെ വിട്ടു; ഒരു കണ്ണാടിവാതിൽ പൊട്ടിച്ച് ഒരപ്പം കൈയിലാക്കിയതിന് അയാൾ അവിടെ 1796-ൽ കടന്നു കൂടിയതാണ്.
ഒരു ചെറിയ ആവരണവാക്യത്തിനുള്ള സ്ഥലം. ശിക്ഷാനിയമത്തിന്റെ ഗതിയും നിയമപ്രവർത്തനം കൊണ്ടുണ്ടാകുന്ന കഠിനാപത്തും നോക്കിപ്പഠിക്കുന്നതിനിടയിൽ ഈ ഗ്രന്ഥകാരൻ രണ്ടാമത്തെ പ്രാവശ്യമാണ് ഒരപ്പക്കഷ്ണം കട്ടതുകൊണ്ടെഒരു മനുഷ്യജീവിതം മുഴുവനും ഉടഞ്ഞുതകർന്നതായി കണ്ടെത്തുന്നത്. ക്ലോദ്ഗുവൊ ഒരപ്പം കട്ടു; ഴാങ് വാൽഴാങ്ങും ഒരപ്പം കട്ടു. ലണ്ടനിലുണ്ടാകുന്ന അഞ്ചു കളവുകേസ്സിൽ നാലും തൽക്കാലത്തെ വിശപ്പു സഹിക്കാൻ വയ്യാഞ്ഞു ചെയ്യപ്പെടുന്നതാണെന്ന് ഇംഗ്ലണ്ടുകാർ കണക്കെടുത്തിരിക്കുന്നു.
ഴാങ് വാൽഴാങ് തേങ്ങിക്കരഞ്ഞും പേടിച്ചും വിറച്ചും തുറുങ്കിന്നുള്ളിലേക്കു കടന്നു; മരവിച്ച മനസ്സോടുകൂടി അവിടെനിന്ന് പുറത്തുവന്നു. അയാൾ നിരാശതയോടുകൂടി അകത്തേക്കു ചെന്നു; മനസ്സു കെട്ടു പുറത്തേക്കു കടന്നു.
ആ ആത്മാവിന്നുള്ളിൽ എന്തുണ്ടായി?