ഒരു മനുഷ്യൻ കപ്പലിനു പുറത്ത്!
അതുകൊണ്ടെന്തുള്ളു? കപ്പൽ നില്ക്കുന്നില്ല. കാറ്റടിക്കുന്നു. ആ അപകടം പിടിച്ച കപ്പലിന് ഒരു വഴിയുണ്ട്— അതിന് അതിലൂടെ പോവാതെ കഴിയില്ല. അത് അതിലേ പോകുന്നു.
പുറത്തു വീണുപോയ മനുഷ്യനെ കാണാതെയാകുന്നു; വീണ്ടും പൊന്തിവരുന്നു; അയാൾ മുങ്ങിപ്പോകുന്നു, പിന്നെയും മുകളിലേക്കു വരുന്നു. അയാൾ നിലവിളി കൂട്ടുന്നു; കിട്ടിയതിനെ പിടിക്കാൻ കൈ നീട്ടിക്കാട്ടുന്നു; അയാളുടെ നിലവിളി ആരും കേൾക്കുന്നില്ല. കൊടുങ്കാറ്റിനുള്ളിൽപ്പെട്ടു തുള്ളിമറിയുന്ന കപ്പലിന്നു സ്വന്തം പണികളോരോന്നുള്ളതിൽ മാത്രമേ ശ്രദ്ധയുള്ളു. കപ്പൽയാത്രക്കാരും കപ്പൽപ്പണിക്കാരും ആ മുങ്ങിച്ചാവാൻ പോകുന്ന മനുഷ്യനെ കാണുകയേ ചെയ്യുന്നില്ല; അപാരമായിക്കിടക്കുന്ന തരംഗപരമ്പരയുടെ ഇടയിൽ അയാളുടെ ഭാഗ്യംകെട്ട തല ഒരു പുള്ളിക്കുത്തു മാത്രം. കടലിന്നടിയിൽനിന്ന് നിരാശയോടുകൂടി അയാൾ ഉറക്കെ നിലവിളികുട്ടുന്നു. തിരിഞ്ഞുനോക്കാതെ പോകുന്ന ആ കപ്പൽ എന്തൊരു പൈശാചികസ്വരൂപമാണ്! അയാൾ പിന്നെയും പിന്നെയും അതിനുനേരെ പിടഞ്ഞു കൈകാലിട്ടടിച്ചുകൊണ്ട് നോക്കുന്നു. അത് നേരെ പോകയാണ്; അത് പിന്നെപ്പിന്നെ കാണാതാവുന്നു; അതിന്റെ വലുപ്പം കുറഞ്ഞു കുറഞ്ഞുവരുന്നു. കുറച്ചുമുൻപെ അയാളും ആ കപ്പലിൽപ്പെട്ട ഒരാളായിരുന്നു; ആ കപ്പലിലെ ആളുകളിൽ അയാളും ഒരംഗമായിരുന്നു; മറ്റുള്ളവരെപ്പോലെ അയാളും അതിന്റെ മേൽത്തട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്നു; അവിടെയുള്ള ശുദ്ധവായു ശ്വസിക്കുന്നതിനും സൂര്യരശ്മിയേൽക്കുന്നതിനും അയാൾക്കും അവകാശമുണ്ടായിരുന്നു; അയാളും ഒരു ജീവനുള്ള മനുഷ്യനായിരുന്നു. ഇപ്പോൾ, എന്തുപിണഞ്ഞു? അയാളുടെ കാൽ വഴുതിപ്പോയി; അയാൾ താഴെ വീണു; അതോടുകൂടി എല്ലാം അവസാനിച്ചു.
അയാൾ ഭയങ്കര സമുദ്രത്തിലായി. അയാളുടെ കാലടിക്കീഴിൽ ക്ഷണത്തിൽ പാഞ്ഞുപോകുന്നവയും പൊളിഞ്ഞുതകരുന്നവയുമല്ലാതെ മറ്റൊന്നുമില്ല. കാറ്റിന്റെ ഊക്കുകൊണ്ട് ഉരുട്ടിമറിക്കപ്പെടുന്നവയും അടിച്ചുചിതറപ്പെടുന്നവയുമായ അലകൾ പേടിയാവുന്നവിധം അയാളെ നാലുപുറത്തും തടയുന്നു; ആഴമേറിയ അടിത്തട്ടിൽനിന്നുള്ള ഓരോ അകംവലിവ് അയാളെ തട്ടിക്കൊണ്ടുപോകുന്നു; വെള്ളത്തിന്റെ എല്ലാ നാക്കുകളും അയാൾക്കുമീതെ കിടന്നുഴയ്ക്കുന്നു; ഒരുകൂട്ടം തിരകൾ അയാളുടെ മേലെല്ലാം തുപ്പിനിറയ്ക്കുന്നു; പെട്ടെന്നുണ്ടാകുന്ന ചിലവല്ലാത്ത വായ്പിളർത്തലുകൾ അയാളെ പകുതി വിഴുങ്ങുന്നു; ഓരോരിക്കലും മുങ്ങിപ്പോകുമ്പോൾ രാത്രികാലത്താൽ നിറയപ്പെട്ട അന്ധകാരകുണ്ഡങ്ങൾ അയാൾക്ക് ഓരോ നോക്കു കാണാകുന്നുണ്ട്; അജ്ഞാതങ്ങളും ഭയങ്കരങ്ങളുമായ എന്തോ ചില സ്ഥാവരസ്വരൂപങ്ങൾ അയാളെ കടന്നു പിടികൂടുന്നു—അവ കാലടിക്കീഴിൽ എന്തെന്നില്ലാതെ കെട്ടുപിണയുന്നു–അവ അയാളെ പിടിച്ചുവലിച്ച് തങ്ങളോടടുപ്പിക്കുന്നു; താനും അവിടെയുള്ള അഗാധഗുഹയുടെ ഒരു ഭാഗമാകാൻ പോകുന്നു എന്ന്, അടിഞ്ഞു കുന്നുകൂടുന്ന പതക്കൂട്ടത്തിൽ താനും ഒരംഗമായിത്തീരുന്നു എന്ന്, അയാൾക്കു ബോധം വരുന്നു; തിരകൾ അയാളെ അങ്ങോട്ടുമിങ്ങോട്ടും തട്ടിമറിക്കുന്നു; അയാൾ അസുഖത്തെ കുടിച്ചിറക്കുന്നു; ആ പേടിത്തൊണ്ടനായ കടൽ അയാളെ പിടിച്ചുമുക്കുവാനായി എന്തെന്നില്ലാതെ ആക്രമിക്കുന്നു. ആ അപാരത അയാളുടെ മരണവേദനയെക്കൊണ്ടു കളിയാടുന്നു. അക്കണ്ട വെള്ളം മുഴുവനും ദ്വേഷമാണെന്നപോലെ തോന്നപ്പെട്ടു.
എന്തായിട്ടും, അയാൾ കിടന്ന് പിടഞ്ഞുനോക്കുന്നുണ്ട്.
അയാൾ രക്ഷപ്പെടുവാൻ യത്നിക്കുന്നു; എങ്ങനെയെങ്കിലും ഒരു നില പിടിച്ചു നില്ക്കുവാൻ അയാൾ ശ്രമിക്കുന്നു; അയാൾ ഊക്കിട്ടു കിണഞ്ഞു നോക്കുന്നു; അയാൾ കിടന്ന് നീന്തുന്നു. അയാൾ ക്ഷണത്തിൽ തന്റെ സ്വല്പശക്തി മുഴുവനും ക്ഷയിച്ച് ആ നാശരഹിത വസ്തുവോടു യുദ്ധം വെട്ടുന്നു.
അപ്പോൾ ആ കപ്പലെവിടെ? അതാ, ചക്രവാളത്തിന്റെ മങ്ങിയ നിഴലിന്നുള്ളിൽ അത് കാണാനില്ല, കാണാനുണ്ട്.
കോളിളക്കിക്കൊണ്ടു ശക്തിയിൽ കാറ്റടിക്കുന്നു; അടിഞ്ഞുകൂടിയ പത മുഴുവനും അയാളെ മൂടിമുക്കുന്നു. അയാൾ മേല്പോട്ടു നോക്കുന്നു—മേഘങ്ങളുടെ കരുവാളിപ്പു മാത്രമേ ആ ഭാഗത്തു കാണുന്നുള്ളൂ. തന്റെ ഒടുവിലത്തെ ഊർദ്ധ്വൻ വലികൾക്കിടയിൽ അനവസാനമായ കടലിന്റെ ഭ്രാന്തുപിടിച്ച കിടപ്പ് അയാൾക്കു കാണാറാവുന്നു. ആ എന്തെന്നില്ലാത്ത ഭ്രാന്ത് അയാളെക്കൊണ്ട് മരണവേദന അനുഭവിപ്പിക്കുന്നു; മനുഷ്യന്നു കേട്ടുപരിചയമില്ലാത്ത ശബ്ദങ്ങൾ അയാൾ കേൾക്കുന്നു; ഭൂമിയുടെ അതിർത്തികൾക്കപ്പുറത്തുനിന്നാണ്—അപ്പുറത്ത് ഇന്ന ഭയങ്കരസ്ഥലമെന്ന് ആർക്കും അറിഞ്ഞുകൂടാത്ത ഒരിടത്തുനിന്നാണ്—അവ പുറപ്പെടുന്നതെന്ന് തോന്നിപ്പോകുന്നു.
മനുഷ്യരുടെ കഷ്ടപ്പാടുകൾക്കു മുകളിലായി ദേവന്മാരുള്ളതുപോലെ ആകാശത്തു പക്ഷികളുണ്ട്; അവയെക്കൊണ്ട്, പക്ഷേ, അയാൾക്കുവേണ്ടി എന്തു ചെയ്യാൻ കഴിയും? അവ പാടുകയും പറക്കുകയും പാറിക്കളിക്കുകയും ചെയ്യുന്നു; ആ മനുഷ്യനോ, അയാൾ മരണവേദനകൊണ്ട് കിടന്നു ഞരങ്ങുന്നു. ആ രണ്ട് അപാരതകൾക്കിടയിൽ, സമുദ്രത്തിനും ആകാശത്തിനും നടുക്ക്, അയാൾ കുഴിച്ചുമുടപ്പെട്ടതുപോലെ തോന്നി; ഒന്ന് ഒരു ശവക്കുഴി; മറ്റത് ഒരു ശവമൂടുതുണി.
രാത്രി അടുത്തടുത്തു വരുന്നു; അയാൾ അനവധി മണിക്കൂറുകളായി കിടന്നു നീന്തുന്നു; അയാളുടെ ശക്തി ക്ഷയിച്ചു; ആ കപ്പൽ, മനുഷ്യരുണ്ടായിരുന്നതായ ആ ദൂരപ്പെട്ട വസ്തു, തീരെ മറഞ്ഞു; ആ ഭയങ്കരമായ ഇരുൾക്കുഴിക്കുള്ളിൽ അയാൾ ഒരുവൻ മാത്രം; അയാൾ മുങ്ങുന്നു, അയാൾ തന്നെത്തന്നെ വെറുങ്ങലിപ്പിക്കുന്നു. അയാൾ തന്നെത്തന്നെ ചുളുക്കിച്ചുരുട്ടുന്നു; ലോകാന്തരത്തിൽനിന്നുള്ള ആ പൈശാചികങ്ങളായ അലയടികൾ അയാളുടെ കാലിന്നടിയിൽ വന്നു മുട്ടുന്നതുപോലെ തോന്നി; അയാൾ ഉറക്കെ നിലവിളിച്ചു.
മനുഷ്യരാരും അവിടെയില്ല. ഈശ്വരൻ എവിടെപ്പോയി?
അയാൾ ഉറക്കെ നിലവിളിക്കുന്നുണ്ട്. രക്ഷിക്കണേ! രക്ഷിക്കണേ! പിന്നെയും അയാൾ നിലവിളിച്ചുകൊണ്ടേ നിൽക്കുന്നു. ചക്രവാളത്തിൽ യാതൊന്നുമില്ല; അകാശത്തിലും യാതൊന്നുമില്ല.
അയാൾ സമുദ്രത്തോടപേക്ഷിച്ചു; തിരകളോടപേക്ഷിച്ചു; കടൽച്ചെടിയോടപേക്ഷിച്ചു; കടൽപ്പാറയോടപേക്ഷിച്ചു–അവയൊന്നും കേൾക്കുന്നതേ ഇല്ല. അയാൾ കൊടുങ്കാറ്റിനോടു കെഞ്ചി യാചിച്ചു; കൂസലില്ലാത്ത കൊടുങ്കാറ്റ് അപാരതയുടെ ശാസനയ്ക്കു മാത്രമേ കീഴടങ്ങുകയുള്ളൂ.
അയാളുടെ നാലുവശത്തും ഇരുട്ട്, മൂടൽ, നിശ്ശബ്ദത, ഇളകിമറിഞ്ഞതും ബോധരഹിതവുമായ ലഹള, ആ വല്ലാത്ത കടൽപ്പരപ്പിന്റെ അനിർവാച്യങ്ങളായ വികൃതഗതികൾ. അയാളിലോ, ഭയപ്പാടും ക്ഷീണവും. അയാളുടെ ചുവട്ടിൽ അഗാധസ്ഥിതി. പിടിച്ചുനില്ക്കുവാൻ യാതൊന്നുമില്ല. അനന്തമായ ലോകാന്തരത്തിലെ ഇരുൾപ്പരപ്പിൽ കഷ്ടപ്പെടുന്ന മൃതശരീരത്തിന്റെ ദുർഘടസ്ഥിതിയെപ്പറ്റി അയാൾ ആലോചിക്കുന്നു. ആഴമറിയാതുള്ള കടുംതണുപ്പ് അയാളെ മരവിപ്പിക്കുന്നു. അയാളുടെ കൈകൾ പിടച്ചലോടുകുടി തമ്മിൽ കൂട്ടിമുട്ടുന്നു; അവ മാറോടു ചേർത്തുമുറുകെ കെട്ടിപ്പോകുന്നു—പക്ഷേ, ആ പിടുത്തത്തിനുള്ളിൽ വെറും ശൂന്യതയേ പെടുന്നുള്ളു. കാറ്റുകൾ, മേഘങ്ങൾ, ചുഴലികൾ, കോളിളക്കങ്ങൾ, നിഷ്പ്രയോജനങ്ങളായ നക്ഷത്രങ്ങൾ; എന്താണ് ചെയ്യേണ്ടത്? ആ നിരാശതയിൽപ്പെട്ട മനുഷ്യൻ തന്നത്താൻ കൈവെടിയുന്നു; അയാൾക്കു ലേശമെങ്കിലും വയ്യാ; മരിച്ചാൽമതി എന്നയാൾ തീർച്ചപ്പെടുത്തുന്നു; അയാൾ അനങ്ങാതെ കിടപ്പായി; വരുന്നതുവരട്ടെ എന്ന്, അയാൾ വെറുതെ ഒലിച്ചുപോവുകയായി; അയാൾ തന്നത്താൻ പിടുത്തംവിട്ടു; എന്നിട്ടും ദുഃഖമയങ്ങളും ഭയങ്കരങ്ങളുമായ ആ ‘എന്തും വിഴുങ്ങി’യുടെ ആഴങ്ങളിൽ അയാൾ അങ്ങോട്ടുമിങ്ങോട്ടും പൂർവാധികം ആടിമറിയുന്നു.
അഹോ, എന്തായാലും ഒരു ശാന്തതയില്ലാത്ത മനുഷ്യസമുദായങ്ങളുടെ ദൃഡഗതി! അഹോ, ആ പോക്കിനിടയിൽ മനുഷ്യർക്കും മനുഷ്യാത്മാക്കൾക്കും പറ്റിപ്പോകുന്ന നാശങ്ങൾ! നിയമത്താൽ വഴുതിവീഴിക്കപ്പെടുന്ന സകലവും ചെന്നടിയുന്ന സമുദ്രം! യാതൊരു രക്ഷയുമില്ലാതെ കണ്ടുള്ള ആ അപകടസ്ഥിതി! അഹോ മാനസികമായ മരണം!
ശിക്ഷാനിയമങ്ങൾ തങ്ങളാൽ ശപിക്കപ്പെട്ട പുള്ളികളെ വലിച്ചെറിയുന്ന നിർദ്ദയമായ ഇരുൾപ്പരപ്പാണ് സമുദ്രം. കഷ്ടപ്പാടുകളാകുന്ന അപാരതയാണ് സമുദ്രം.
ഈ അഗാധക്കുഴിയിൽ ഒഴുകിയിറങ്ങിപ്പോകുന്ന മനുഷ്യാത്മാവ് ഒരു മൃതശരീരമായേക്കാം. അതിന് ആരു ജീവനുണ്ടാക്കും?