ഭക്ഷണസമയത്തെ വെടിപറയൽ, അനുരാഗംകൊണ്ടുള്ള വെടിപറയലാണ്; ഒന്നിനെ എഴുതിക്കാണിക്കുവാൻ എത്ര പ്രയാസമുണ്ടോ അത്ര പ്രയാസമുണ്ട് മറ്റതിനേയും; അനുരാഗംകൊണ്ടുള്ള വെടിപറയൽ ഒരു മേഘമാണ്; ഭക്ഷണ സമയത്തെ വെടിപറയൽ പുകയാണ്.
ഫാമോയിയും ദാലിയയും മൂളിപ്പാട്ടു പാടുന്നു. തൊലോമിയെ കുടിക്കുകയാണ്. സെഫീൻ ചിരിക്കുന്നു, ഫൻതീൻ പുഞ്ചിരിക്കൊള്ളുന്നു. ലിതോളിയെയാകട്ടേ താൻ സാങ് ക്ലൊദിൽനിന്നു വാങ്ങിയ ഒരു മരക്കുഴൽ വിളിക്കുന്നു.
ഫേവറിറ്റ് സ്നേഹപൂർവമായി ബ്ലാഷ്വേല്ലിനെ സൂക്ഷിച്ചുനോക്കി പറഞ്ഞു; ‘ബ്ലാഷ്വേല്ലേ, ഞാൻ നിങ്ങളെ മനസ്സുകൊണ്ടു പൂജിക്കുന്നു.’
ഇതു ബ്ലാഷ്വേല്ലിൽനിന്ന് ഇങ്ങനെയൊരു ചോദ്യത്തെ പുറപ്പെടുവിച്ചു: ‘ഫേവറിറ്റേ, ഞാൻ നിന്നെ സ്നേഹിക്കാതായാൽ നീ എന്തു ചെയ്യും?’
‘ഞാൻ, ‘ ഫേവറിറ്റ് ഉച്ചത്തിൽ പറഞ്ഞു: ‘ഹാ! നേരമ്പോക്കായിട്ടുകൂടി അതു പറയരുതേ! നിങ്ങൾ എന്നെ സ്നേഹിക്കൽ മാറിയാൽ, ഞാൻ നിങ്ങളുടെ പിന്നാലെ പാഞ്ഞുവരും; ഞാൻ നിങ്ങളെ പിടിച്ചു മാന്തും; ഞാൻ നിങ്ങളെ പിച്ചിച്ചീന്തും; ഞാൻ നിങ്ങളെ എടുത്തു വെള്ളത്തിലെറിയും; ഞാൻ നിങ്ങളെ പൊല്ലീസ്സുകാരെക്കൊണ്ടു പിടിപ്പിക്കും.’
തന്നെപ്പറ്റി തനിക്കുള്ള സ്നേഹത്തെസ്സംബന്ധിച്ചു കിക്കിളിയാക്കപ്പെട്ട ഒരാളുടെ രസംപിടിച്ച അഹമ്മതിയോടുകൂടി ബ്ലാഷ്വേല്ല് പുഞ്ചിരിക്കൊണ്ടു.
ഫേവറിറ്റ് തുടർന്നു പറഞ്ഞു: ‘അതേ, ഞാൻ പൊല്ലീസ്സുകാരെ വിളിച്ച് ഉറക്കെ നിലവിളിക്കും. അയ്യോ! എനിക്കു പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല-ഇല്ലേ, ഇല്ല! ഊക്കൻ നിലവിളികൂട്ടും!’
ആഹ്ലാദപാരവശ്യത്തോടുകൂടി, ബ്ലാഷ്വേല്ല് ചാരുകസാലയിൽ മലർന്നു; അഹംകാരപൂർവം രണ്ടു കണ്ണുമടച്ചു.
ഭക്ഷണത്തിനിടയ്ക്കു, ലഹളപിടിച്ചുള്ള സംസാരത്തിന്റെ കൂട്ടത്തിൽ, ദാലിയ ഒരു താഴ്‌ന്ന സ്വരത്തിൽ ഫേവറിറ്റോടു പറഞ്ഞു: ‘അപ്പോൾ നിങ്ങൾ അദ്ദേഹത്തെ–നിങ്ങളുടെ ബ്ലാഷ് വേല്ലിനെ–ഉള്ളിൽത്തട്ടി സ്നേഹിക്കുന്നുണ്ടോ?’
‘ഞാനോ? എനിക്കയാളെ ബഹു ദേഷ്യമാണു്,’ തന്റെ കത്തിമുള്ളു വീണ്ടും കൈയിലെടുത്തു. ഫേവറിറ്റ് അതേ സ്വരത്തിൽതന്നെ പണ്ടും അയാൾ പിശുക്കനാണ്. എന്റെ വീട്ടിൽ എന്റെ മുറിയ്ക്കെതിരായി താമസിക്ക ആ മുണ്ടനെയാണ് എനിക്കിഷ്ടം. അയാൾ, ആ ചെറുപ്പക്കാരൻ, നല്ല രസമുണ്ട്: നിങ്ങൾ അറിയുമോ ആളെ? പ്രവൃത്തികൊണ്ട് അയാൾ ഒരു നാടക്കാരനാണെന്ന് ആർക്കും മനസ്സിലാക്കാം. എനിക്കു വേഷക്കാരെ ഇഷ്ടമാണ്. അയാൾ വന്നുകേറുമ്പോഴേക്ക്, അയാളുടെ അമ്മ പറയും: ‘ഹാ! ഈശ്വരാ! എനിക്കു സ്വൈരമില്ലാതായി. അതാ ഉറക്കെ ലഹള കൂട്ടിക്കൊണ്ടുവന്നു തുടങ്ങി. അപ്പോൾ എന്റെ കുട്ടാ, നിയ്യെന്റെ തലപൊളിക്കുന്നു!’ അങ്ങനെ, അയാൾ എലികളെക്കൊണ്ടു നിറഞ്ഞ ഗുഹകളിലേക്ക്, കറുത്തിരുണ്ട മടകളിലേക്ക് പോകും. കഴിയുംവിധം പൊത്തിപ്പിടിച്ചു കയറും; എന്നിട്ട് അവിടെനിന്നു പാടും— എന്തിനെയൊക്കെപ്പറ്റിയെന്നു ഞാനെങ്ങനെ അറിയും? ഓരോന്നിനെ പരിഹസിച്ചു തുടങ്ങും; ആ ഒച്ച താഴത്തെ നിലയിൽ കേൾക്കാം. ഓരോന്നൊക്കെ എഴുതിക്കൊടുത്ത് അയാൾ ഒരു വക്കീലിന്റെ പക്കൽനിന്നു ദിവസത്തിൽ ഇരുപതു സൂ വീതം കൈയിലാക്കും. ഒരു പള്ളിയിലെ പണ്ടത്തെ ഒരു ഗായകമുഖ്യന്റെ മകനാണ് അയാൾ. ഹാ എന്തുരസമുള്ള ആൾ! അയാൾ എന്നെ ഒരീശ്വരിയെപ്പോലെ മനസ്സുകൊണ്ടു പൂജിക്കുന്നുണ്ട്; ഒരു ദിവസം ഞാൻ റൊട്ടിക്കു കോതമ്പുമാവുണ്ടാക്കുമ്പോൾ അയാൾ എന്നോടു പറഞ്ഞു: മാംസൽ, [24] നിങ്ങൾ നിങ്ങളുടെ കൈയും ഛീന്തി തുണ്ടംതുണ്ടമാക്കുക: ഞാൻ അതൊക്കെ എഴുത്തു സാപ്പിടാം. അയാൾ എന്തു രസമുണ്ട്! ആ ഒരു വിദ്വാനെ’ വിചാരിച്ച് എനിക്കു നൊസ്സു പിടിച്ചുപോവുമോ എന്നു ഭയംതോന്നുന്നു. എന്തെങ്കിലുമാവട്ടെ; എനിക്കു വലിയ സ്നേഹമുണ്ടെന്നാണ് ഞാൻ ബ്ലാഷ്വേല്ലോടു പറയാറ്-ഞാൻ എന്തു നുണ പൊട്ടിക്കുന്നു! ഹെയ്! എന്തൊരു നുണയാണ് പൊട്ടിക്കാറ്!’
ഫേവറിറ്റ് ഒന്നു നിർത്തി; പിന്നെയും പറയാൻ തുടങ്ങി: ‘ദാലിയേ, ഇതു നോക്കു,എനിക്കൊരു സുഖമില്ല. വേനൽക്കാലം മുഴുവനും മഴപെയ്യുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല; കാറ്റ് എന്നെ ശുണ്ഠി പിടിപ്പിക്കുന്നു; എന്തായാലുമില്ല കാറ്റിന്നൊരുനില. ബ്ലാഷ്വേല്ല്! വലിയ ‘ഈറ്റ’നാണ്; അങ്ങാടിയിൽ ചെറുപയറില്ലാതായി; എന്താണ് കഴിയ്ക്കേണ്ടതെന്നറിഞ്ഞുകൂടാ. എനിക്കു കുറേശ്ശെ ശുണ്ഠി വരുന്നു; വെണ്ണയ്ക്ക് എന്തു വിലയാണു്! നോക്കു, എന്തു മോശമാണ്, ഒരു കട്ടിലുള്ള മുറിയിലിരുന്നാണ് ഞങ്ങളുടെ ഭക്ഷണം; എനിക്കു ജീവിതത്തോടു ചളിപ്പു തോന്നുന്നു.’
[24] മദാംവൃസേല്ല എന്നതിന്റെ ചുരുക്കം.