images/hugo-3.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.3.7
തൊലോമിയെയുടെ അറിവ്

ഈയിടയ്ക്കു, ചിലർ പാട്ടുപാടുമ്പോൾ, ബാക്കിയുള്ളവരെല്ലാം ഒരേ സമയത്തു ലഹളകൂട്ടിക്കൊണ്ടു സംസാരിച്ചു; ഒച്ചയല്ലാതെ മറ്റൊന്നും ഇല്ലാതായി. തൊലോമിയെ മാധ്യസ്ഥ്യം പിടിച്ചു.

‘നമുക്കു ക്രമമില്ലാതെയും അതിവേഗത്തിലും സംസാരിക്കാതിരിക്കുക,’ അയാൾ ഉച്ചത്തിൽ പറഞ്ഞു: ‘നമുക്കു യോഗ്യന്മാരാവണമെന്നുണ്ടെങ്കിൽ, ആലോചിച്ചു പറയുക. വല്ലാത്ത ദ്രുതകവിത ഒരു കഥയില്ലാത്തവിധത്തിൽ മനസ്സിനെ കമിഴ്ത്തിക്കൊട്ടുന്നു; ഒഴുകുന്ന ‘ബീറി’നു പതയില്ല. ഹേ മാന്യരേ, ബദ്ധപ്പെടാതിരിക്കൂ. നമുക്കു ഭക്ഷണം ‘അമൃതേത്താ’ക്കുക. നമുക്കു ധ്യാനിച്ചിരുന്നും കൊണ്ട് ഭക്ഷിക്കുക, നമുക്ക് പതുക്കെ ബദ്ധപ്പെടുക! നമുക്കു പായാതിരിക്കുക, വസന്തകാലത്തെ നോക്കു; അതു പറയാൻ തുടങ്ങിയാൽ അതിന്റെ പണി തീർന്നു; എന്നുവെച്ചാൽ, അതുറച്ചു കട്ടിയാവും. അതിയായ ശുഷ്കാന്തി നാം വളർത്തുന്നമരങ്ങളെ കെടുത്തുന്നു. അതിയായ ആർത്തി രസകരമായ സദ്യയുടെ മാഹാത്മ്യവും നേരംപോക്കും ഇല്ലാതാക്കുന്നു. അതിശുഷ്കാന്തി അരുത്, ഞാൻ പറയുന്നു.

കലഹത്തിന്റേതായ ഒരു പൊള്ളമുഴക്കം ആ കൂട്ടത്തിലെങ്ങും മാറ്റൊലിക്കൊണ്ടു.

‘ഞങ്ങൾ ഇവിടെ സ്വൈരമായിരുന്നോട്ടെ, തൊലോമിയേ,’ ബ്ലാഷ്വേല്ല് പറഞ്ഞു.

‘പോട്ടെ കഴു!’ ഫാമോയി പറഞ്ഞു.

‘ബോംബാർദാ, ബൊംബാങ്സ്, ബാംബോഷെ; ലിതോളിയെ ഉറക്കെപ്പറഞ്ഞു.

‘ഞായറാഴ്ച കഴിഞ്ഞിട്ടില്ല,’ ഫാമോയി വീണ്ടും പറയാൻ തുടങ്ങി.

‘ഞങ്ങൾക്കു തന്റേടമുണ്ട്,’ ലിതോളിയെ തുടർന്നുപറഞ്ഞു.

‘തൊലോമിയെ ബ്ലാഷ് വേല്ല് സഗൗരവമായി പറഞ്ഞു; ‘എന്റെ ശാന്തതയെ(മോങ്കോം—ശാന്തത) ഒന്നാലോചിച്ചുനോക്കൂ.’

‘നിങ്ങൾ അവിടത്തെ (മോങ്കാമിലെ) മാർക്കിസ്സാണ്,’ തൊലോമിയെ മറുപടി പറഞ്ഞു.

വാക്കുകളെക്കൊണ്ടുള്ള ഈ നിസ്സാരക്കളി കുളത്തിൽ വീണ ഒരു കല്ലിന്റെ വിദ്യയെടുത്തു. മാർക്കിസ്സ് ദ് മോങ്കാം ആ കാലത്തു പ്രസിദ്ധികേട്ട ഒരു രാജഭക്തനായിരുന്നു. തവളകളൊക്കെ നിലവിളി നിർത്തി.

‘സ്നേഹിതന്മാരേ,’ തന്റെ മേൽക്കോയ്മയെ തിരിച്ചുകിട്ടിയ ഒരാളുടെ സ്വരവശേഷത്തോടുകൂടി തൊലോമിയെ ഉച്ചത്തിൽ പറഞ്ഞു; ‘നിങ്ങൾ ലഹള കൂട്ടാതിരിക്കുക. ആകാശത്തിൽനിന്നു വീണുകിട്ടിയ ആ ശ്ലേഷത്തെ ഒരിക്കലും അത്രയധികം അമ്പരപ്പോടുകൂടി കേൾക്കരുത്. അങ്ങനെവീണുകിട്ടുന്നതൊക്കെ അവശ്യം ബഹുമാനിക്കേണ്ടതും ഉത്സാഹപൂർവം സ്വീകരിക്കേണ്ടതുമായിക്കൊള്ളണമെന്നില്ല. മേല്പോട്ടു പറന്നുപോകുന്ന മനസ്സിന്റെ ചാണകമാണ് ശ്ലേഷം. നേരംപോക്കു താഴെ വീഴുന്നു—എവിടെയായാലും ശരി, ഒരു കഷ്ണം വിഡ്ഢിത്തം കാണിച്ചതിനുശേഷം മനസ്സ് ആകാശത്തിന്റെ ഉള്ളിലേക്ക് പാഞ്ഞുകടക്കുന്നു. പാറമേൽ പതിഞ്ഞിട്ടുള്ള ഒരു വെള്ളപ്പുള്ളി മേല്പോട്ടു പറന്നുപോകുന്ന കഴുകിനെ തടഞ്ഞു നിർത്താറില്ല. ഞാൻ ഒരിക്കലും ശ്ലേഷത്തെ അധിക്ഷേപിക്കുകയല്ല, അതിനുള്ള ഗുണത്തിനുതക്കവണ്ണം ഞാനതിനെ ബഹുമാനിക്കുന്നു; അതിലധികമില്ല. മനുഷ്യ സമുദായത്തിൽവെച്ച് ഏറ്റവും പ്രതാപമുള്ളവരും, ഏറ്റവും മാഹാത്മ്യമുള്ളവരും, ഏറ്റവും രസികത്തമുള്ളവരും—എന്നില്ല, പക്ഷേ, മനുഷ്യസമുദായത്തിന് അപ്പുറത്തുള്ളവരുംകൂടി ശ്ലേഷം ഉപയോഗിച്ചിട്ടുണ്ട്. യേശുക്രിസ്തു പീറ്റരെ [25] പ്പറ്റിയും മോസസ്സറ് ഐസാക്കിനെ [26] പ്പറ്റിയും, എസ്ച്ചിലസ്സ് പോളിനീസസ്സിനൊ [27] പ്പറ്റിയും, ക്ലിയോപ്പേത്ര [28] ഒക്ടോവിയസ്സിനെ [29] പ്പറ്റിയും ശ്ലേഷോക്തികൾ പ്രയോഗിച്ചിരിക്കുന്നു. എന്നല്ല, നോക്കു! ആക്റ്റിയം യുദ്ധത്തിന്റെ [30] മുൻപിൽ ക്ലിയോപ്പ്രേതയുടെ ശ്ലേഷമാണ് നില്ക്കുന്നത്; എന്നല്ല, ശ്ലേഷമെന്നൊന്നില്ലെങ്കിൽ ടോറിൻ പട്ടണത്തെ-തവി എന്നർഥമുള്ള ഒരു ഗ്രീക്കുപേരാണിത്-ഒരാളും ഓർമിക്കുമായിരുന്നില്ല. അതൊരിക്കൽ സമ്മതിച്ചതിനുശേഷം, ഞാൻ എന്റെ ഉപദേശപ്രസംഗത്തിലേക്ക് കടക്കട്ടെ. ഞാൻ എടുത്തുപറയുന്നു, എന്റെ സഹോദരരേ, ഞാൻ ഒന്നുകൂടി എടുത്തുപറയുന്നു, അതിശുഷ്കാന്തിയരുത്; ലഹള കൂട്ടരുത്; ഒന്നും അധികമരുത്; ഫലിതങ്ങളിലും നേരമ്പോക്കുകളിലും വാക്കുകളെക്കൊണ്ടുള്ളകളികളിലും കൂടി അരുത് ബോധവും മനസ്സിരുത്തി കേൾക്കൂ. എനിക്ക് ആംഫി യാറുസ്സിന്റെ [31] കാര്യബോധവും സീസർ ചക്രവർത്തിയുടെ കഷണ്ടിയുമുണ്ട്. ചിത്രഭാഷകൾക്കും വേണം ഒരതിര്. ‘അതി സർവത്ര വർജ്ജയേൽ.’

‘ഭക്ഷണം കഴിക്കലിനും വേണം ഒരതിര്. മാന്യസ്ത്രീകളേ, നിങ്ങൾക്ക് അട വളരെ ഇഷ്ടമാണ്; അതിയായി അതും നിങ്ങൾ കഴിക്കരുത്. അടകളുടെ കാര്യത്തിലായാലും ശരി, ബുദ്ധിയും കൌശലവും കൂടിയേ കഴിയൂ. ഭക്ഷണക്കൊതി ഭക്ഷണക്കൊതിയനെ ശിക്ഷിച്ചു നന്നാക്കുന്ന വയറോടു സദാചാരം ഉപദേശിക്കുവാനാണ് ദയാലുവായ ഈശ്വരൻ അജീർണത്തെ പറഞ്ഞയച്ചിട്ടുള്ളത്. ഇതു നിങ്ങൾ ഓർമവെക്കുക; നമ്മുടെ എല്ലാ വികാരങ്ങൾക്കും, അനുരാഗത്തിനുകൂടിയും, ഒരു വയറുണ്ട്; അതിനെ ഒരിക്കലും പാടുള്ളതിലേറെ വീർപ്പിക്കരുത്. എല്ലാകാര്യത്തിന്മേലും വേണ്ടസമയത്തു മതി എന്നെഴുതിയിരിക്കണം; കാര്യം അടിയന്തരമാവുമ്പോൾ ആത്മസംയമത്തെത്തന്നെ പ്രയോഗിക്കണം; ഭക്ഷണരുചിയുടെ മുൻപിൽ സാക്ഷയിടണം. അവനവന്റെ തോന്നിയവാസത്തെ സ്വയമേവ വീണയ്ക്കു യോജിപ്പിക്കണം; എന്നിട്ടു സ്വസ്ഥാനത്തു ചെന്നുകൂടുക. ഒരു സവിശേഷസമയത്ത് അവനവനെ കെട്ടിയിടേണ്ടതെങ്ങനെ എന്ന് ആരറിയുന്നുവോ അവനാണ് ഋഷി. എന്നെ കുറച്ചു വിശ്വസിക്കുക; എന്തുകൊണ്ടെന്നാൽ, പരീക്ഷയുടെ പഞ്ചായത്തുതീർപ്പനുസരിച്ചു നോക്കുമ്പോൾ, നിയമാധ്യയനത്തിന്റെ കാര്യത്തിൽ ഞാൻ ജയിച്ചിരിക്കുന്നു; ചോദിച്ചതും ചോദിക്കാൻ പോകുന്നതുമായ വിഷയങ്ങൾ തമ്മിലുള്ള വ്യത്യാസം എനിക്കറിയാം; പിതൃഹത്യയുടെ ഭണ്ഡാരവിചാരകൻ മുനാത്തിയു ദെമൊങ് ആയിരുന്ന കാലത്തു റോംരാജ്യത്തു കുറ്റക്കാരെ ഭേദ്യം ചെയ്തിരുന്ന സമ്പ്രദായം ലാറ്റിൻ ഭാഷയിലുള്ള ഒരുപന്യാസത്തിൽ നിന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്; ഞാൻ ഒരു വൈദ്യനാവാനാണ് ഭാവിക്കുന്നതെന്നുവെച്ചു. ഞാൻ വാസ്തവത്തിൽ തീരെ ധാതുബലമില്ലാത്തവനായേ കഴിയൂ എന്നില്ല. നിങ്ങളുടെ ആഗ്രഹങ്ങൾക്കെല്ലാം ഒരു നില വെക്കണമെന്നു ഞാൻ ഉപദേശിക്കുന്നു. എന്റെ പേർ ഫെലിതൊലോമിയെ എന്നാണെന്നുള്ളതു വാസ്തവംതന്നെ; ഞാൻ നല്ലപോലെ സംസാരിക്കുന്നു. വേണ്ട സമയം വന്നാൽ ഉടനെ, താൻ ചെയ്യേണ്ടതിന്നതെന്നു ധൈര്യത്തോടുകൂടി തീർച്ചപ്പെടുത്തി, സില്ലയെ [32] പ്പോലെ അല്ലെങ്കിൽ ഒറിജിനസ്സിനെ [33] പ്പോലെ, സ്ഥാനത്യാഗം ചെയ്യുന്ന ആൾ ഭാഗവാനാണ്.’

ഫേവറിറ്റ് തികച്ചും മനസ്സിരുത്തിക്കേട്ടു. ‘ഫെലി,’ അവൾ പറഞ്ഞു, ‘എന്തു ഭംഗിയുള്ള വാക്ക്! എനിക്ക് ആ പേർ ഇഷ്ടമാണ്. അതു ലാറ്റിനാകുന്നു; ഉൽഗതി എന്നർഥം.’

തൊലോമിയെ തുടർന്നുപറഞ്ഞു: പൗരന്മാരേ, മാന്യജനങ്ങളേ, എന്റെ സുഹൃത്തുക്കളേ, നിങ്ങൾക്ക് ഉപദ്രവം കൂടാതെ കഴിക്കണമെന്നുണ്ടോ? നിങ്ങൾക്കു വിവാഹം കൂടാതെ കഴിഞ്ഞാൽക്കൊള്ളാം എന്നാഗ്രഹമുണ്ടോ? നിങ്ങൾ അനുരാഗത്തെ കൂട്ടാക്കാതിരിക്കാൻ ഇച്ഛിക്കുന്നുവോ? ഇത്ര എളുപ്പം വേറെ ഒന്നിനുമില്ല. ഇതാ യോഗക്കുറിപ്പ്, ലെമണേഡ്, അതിയായ വ്യായാമം, കഠിനമായ ദേഹാധ്വാനം, ചാവുന്നവിധം പണിയെടുക്കുക, തടിമരങ്ങൾ ഉരുട്ടിക്കൊണ്ടുപോവുക, ഉറങ്ങാതെ കഴിക്കുക, ഉണർന്നിരിക്കുക, യവക്ഷാരഭസ്മം കൂടിയ മദ്യം മടുക്കുന്നതുവരെ ഉപയോഗിക്കുക; കറുപ്പിന്റേയും കഞ്ചാവിന്റേയും സത്തു കുടിക്കുക. ഇതുകളോടുകൂടി, ഭക്ഷണം കുറയ്ക്കുക, പട്ടിണികിടക്കുക, പച്ചവെള്ളത്തിൽ കുളിക്കുക, മരുന്നുവേരുകൾ അരയിൽ ധരിക്കുക, ഈയത്തകിടു കെട്ടുക, അമ്ലരസമിശ്രമായ ഈയദ്രവത്തിൽ വെള്ളവും ‘വിനീഗർ’ മദ്യവും കൂട്ടിച്ചേർത്തു ധാരയിടുക.’

‘എനിക്ക് ഒരു സ്ത്രീയെ കിട്ടുകയാണ് ഇതിലൊക്കെ ഭേദം.’ ലിതോളിയെ പറഞ്ഞു.

‘സ്ത്രീ’ തൊലോമിയെ വീണ്ടും ആരംഭിച്ചു: അവളെ വിശ്വസിക്കാതിരിക്കുക. സ്ഥിരതയില്ലാത്ത സ്ത്രീഹൃദയത്തിനു വശംവദനാവുന്നതാരോ അവന്നാപത്താണു്! സ്ത്രീകൾ നികൃഷ്ടബുദ്ധിയോടുകൂടിയവരും വിശ്വസിച്ചാൽ ചതിക്കുന്നവരുമാണ്, പ്രവൃത്തിസാമ്യംകൊണ്ട് സ്ത്രീകൾ സർപ്പങ്ങളുടെ നേരെ ഈർഷ്യയുള്ളവരത്രേ. വഴിക്കുള്ള ചാരായപ്പീടികയാണ് സർപ്പം.’

‘തൊലോമിയേ,’ ബ്ലാഷ് വേല്ല് ഉറക്കെ പറഞ്ഞു, നിങ്ങൾക്കു കുടിച്ചിട്ടു ബോധമില്ല.’

‘ശരി,’ തൊലോമിയെ പറഞ്ഞു.

‘എന്നാൽ ആഹ്ലാദിക്കുക,’ ബ്ലാഷ്വേല്ല് തുടർന്നു പറഞ്ഞു.

‘ഞാനതു സമ്മതിക്കുന്നു, തൊലോമിയെ മറുപടി പറഞ്ഞു.

ഗ്ലാസ്സു വീണ്ടും നിറച്ച്, അയാൾ എഴുന്നേറ്റു.

‘വീഞ്ഞു ജയിപ്പുതാക; ജയിപ്പുതാക, നൻകടെ, ബാക്ച്ചെ; കന്യം! എനിക്കു മാപ്പു തരണേ, എന്റെ മാന്യസ്ത്രീകളേ; ഇതു സ്പാനിഷ്ഭാഷയാണ്, അതിന്റെസാരം ഇതത്രേ; ആളുകളെങ്ങനെ അങ്ങനെതന്നെ പീപ്പകളും, കാസ്റ്റലിലെ വീഞ്ഞു പാത്രത്തിൽ പന്ത്രണ്ടു കുപ്പി കൊള്ളും; അലിക്കാന്തിലുള്ളതിൽ ഒമ്പതു കുപ്പി; കാനറീസ്സിലുള്ളതിൽ പതിനെട്ടേമുക്കാൽ; ബലിയാറിക്ദ്വീപുകളിലുള്ള പാനപാത്രത്തിൽ പത്തൊമ്പതരയാണ് കൊള്ളുക. പീറ്റർ ചക്രവർത്തിയുടെ ഒരു ബൂട്ടുസ്സിനാകട്ടേ ഇരുപത്തിരണ്ടരക്കുപ്പിയാണ് അളവ്. ആ മഹാനായ റഷ്ഷാരാജ്യചക്രവർത്തിക്കു ദീർഘായുസ്സു ഭവിക്കട്ടെ; അദ്ദേഹത്തിന്റെതിലും മഹത്ത്വം കൂടിയ ബുൂട്ടുസ്സിന് അതിലധികം ദീർഘായുസ്സുണ്ടാകട്ടെ! മാന്യസ്ത്രീകളേ നിങ്ങൾ ഒരു സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കുക; തരക്കേടില്ലെന്നു തോന്നിയാൽ നിങ്ങളുടെ അയൽപക്കക്കാരിയുടെ കാര്യത്തിൽ നിങ്ങൾ ഒരു തെറ്റു കടന്നു ചെയ്യുക. അനുരാഗത്തിന്റെ ലക്ഷണം തെറ്റു ചെയ്യലാണ്. പാത്രങ്ങൾ ഇരുന്നു തേച്ചുകഴുകിയിട്ടു കാൽമുട്ടിന്മേൽ തഴമ്പു പിടിപ്പിക്കുന്ന ഇംഗ്ലീഷ് ഭൃത്യകളെപ്പോലെ, നമസ്കരിച്ചു കിടന്നു തന്നോടുതന്നെ കഠിനത കാണിക്കുന്നതിനുവേണ്ടിയല്ല, അനുരാഗത്തെ ഈശ്വരൻ സൃഷ്ടിച്ചിട്ടുള്ളത്; അത് അതിനുവേണ്ടി ഉണ്ടാക്കപ്പെട്ടതല്ല; സൗമ്യശീലത്തോടുകുടിയ നമ്മുടെ അനുരാഗം ആഹ്ലാദപൂർവം തെറ്റു ചെയ്യുന്നു. മാന്യസ്ത്രീകളേ, ഞാൻ നിങ്ങളെയെല്ലാം സ്നേഹപൂർവം ആരാധിക്കുന്നു. തെറ്റുചെയ്യൽ മനുഷ്യസാധാരണമാണെന്നു കേട്ടിട്ടുണ്ട് ഞാൻ പറയുന്നത് തെറ്റുചെയ്യൽ അനുരാഗസാധാരണമെന്നത്രേ. ഹേ, സെഫീൻ, നേരെയല്ലാത്തതിലധികം നേരെയല്ലാത്ത ഒരു മുഖത്തോടുകൂടിയ ഹേ ഴോസഫീൻ, ആകെ ഒന്നു തിരിഞ്ഞിട്ടല്ലായിരുന്നുവെങ്കിൽ നിങ്ങൾ സുന്ദരിയായേനേ. ഭംഗിയുള്ള മട്ടു തോന്നിക്കുന്ന ഒരു മുഖമാണ് നിങ്ങളുടേത്; പക്ഷേ, ആരോ അതിന്മേൽ അറിയാതെ കയറി ഇരുന്നുപോയി. ഫേവറിറ്റിനെസ്സംബന്ധിച്ചാണെങ്കിൽ. ഹാ, ദേവതകളും കവികളും കേൾക്കട്ടെ! ഒരു ദിവസം ബ്ലാഷ്വേല്ല് റ്യൂഗെറിൻ-ബ്വാസ്സോവിലെ ഓവുചാൽ കവച്ചുകടക്കുമ്പോൾ, കാൽ രണ്ടും നല്ലവണ്ണം കാണാവുന്നവിധം വെളുത്ത കീഴ്ക്കാലുറകൾ മേല്പോട്ടു ചുരുട്ടിക്കയറ്റി വെച്ചിട്ടുള്ള ഒരു സുന്ദരിപ്പെൺകിടാവിനെ കണ്ടെത്തി. ഈ അവതാരിക അയാളെ രസിപിചാ: ഒ്ലൊഷവേല്ല കാമാസ്ത്രങ്ങൾക്കു ലാക്കായി. അയാളിൽ അനുരാഗം ജനിപ്പിച്ചവൾ ഫേവറിറ്റായിരുന്നു. ഹേ, ഫേവറിറ്റേ! നിങ്ങൾക്ക് അയോണിയക്കാരുടെ ചുണ്ടാണുള്ളത്, ഗ്രീസ്സിൽ യൂഫോറിയൻ എന്നു പേരായി ഒരു ചിത്രകാരനുമുണ്ടായിരുന്നു; ചുണ്ടുകൾ എഴുതുന്ന ആൾ എന്ന് അയാൾക്കൊരു സവിശേഷപ്പേരുണ്ട്. ആ ഗ്രീസ്സുകാരൻ മാത്രമേ നിന്റെ വായ വരച്ചു ശരിയാക്കാൻ നോക്കേണ്ടതുള്ളൂ. കേൾക്കൂ! നിയ്യുണ്ടാകുന്നതിനുമുൻപ്, നിന്റെ പേർ (ഫേവറിറ്റ്— ഇഷ്ടപ്പെട്ടവൾ) അർഹിക്കുന്ന മറ്റൊരു ജീവിയും ഭൂമിയിലുണ്ടായിട്ടില്ല. വീനസ്സിനെപ്പോലെ ആപ്പിൾപ്പഴം വാങ്ങുവാനോ, അല്ലെങ്കിൽ ഈവിനെപ്പോലെ അതു തിന്നുവാനോവേണ്ടിയാണ് ഈശ്വരൻ നിന്നെ സൃഷ്ടിച്ചിട്ടുള്ളത്; നിന്നോടുകൂടി സൗന്ദര്യം ആരംഭിക്കുന്നു. ഞാൻ ഈവിനെപ്പറ്റി ഇപ്പോൾത്തന്നെ പറഞ്ഞു; നിയ്യാണ് ആ ഈവിനെ സൃഷ്ടിച്ചിട്ടുള്ളത്. സുന്ദരിയാണെന്നുള്ള സന്നതു കിട്ടുവാൻ നിശ്ചയമായും നീ അർഹയാണ്. ഹേ, ഫേവറിറ്റ്! ഞാൻ നിന്നെ ‘നീ’ എന്നു വിളിക്കുന്നത് നിർത്താൻപോകുന്നു; എന്തുകൊണ്ടെന്നാൽ, ഞാൻ പദ്യത്തിൽനിന്നു ഗദ്യത്തിലേക്കു കടക്കുകയാണ്. കുറച്ചുമുൻപ് നിങ്ങൾ എന്റെ പേരിനെപ്പറ്റി പറകയുണ്ടായി. അത് എന്റെ ഉള്ളിൽത്തട്ടി; പക്ഷേ, നമ്മൾ ആരായാലും ശരി, നമുക്കു പേരുകളെ വിശ്വസിക്കാതിരിക്കുക. അവ നമ്മെ അബദ്ധത്തിൽച്ചാടിക്കും. എന്നെ ഫെലി (-സന്തോഷം) എന്നു വിളിക്കുന്നു; എനിക്കു സുഖമില്ലതാനും, വാക്കുകൾ നുണയന്മാരാണ്. അവ തരുന്ന സൂചനകൾ നമുക്കു കണ്ണും ചിമ്മി വിശ്വസിക്കാതിരിക്കുക. കെടേശത്തിനുവേണ്ടി ലീഗിലേക്കും (Liege–ഒരു കെടേശമരം) കയ്യുറകൾക്കുവേണ്ടി പോവിലേക്കും (Pau—തോൽ) എഴുതിയയക്കുന്നതു തെറ്റായിരിക്കും. മിസ്സ് ദാലിയേ, ഞാൻ നിങ്ങളായിരുന്നുവെങ്കിൽ, എന്നെ ഞാൻ റോജാ എന്നു വിളിച്ചേനേ. പുഷ്പ ത്തിന്നു സുഗന്ധം ഉണ്ടായിരിക്കണം; സ്ത്രീക്കു ഫലിതവും.ഫൻതീനെപ്പറ്റി ഞാനൊന്നും പറയുന്നില്ല; അവൾ ഒരു മനോരാജ്യക്കാരിയാണ്-ആലോചിച്ചുകൊണ്ടും സ്വപ്നം കണ്ടുകൊണ്ടും കുണ്ഠിതപ്പെട്ടുകൊണ്ടും, അങ്ങനെയുള്ള ഒരുവളാണ്; ഒരു വനദേവതയുടെ ആകൃതിയോടും ഒരു സന്ന്യാസിനിയുടെ ഒതുക്കത്തോടും കൂടി ഒരു ‘വേശി’പ്പെണ്ണിന്റെ ജീവിതത്തിലേക്കു തെറ്റിക്കടന്നവളും, എന്നാൽ ഓരോരോ കമ്പങ്ങളിൽച്ചെന്നു രക്ഷപ്രാപിക്കുന്നവളും, എന്താണ് കാണുന്ന തെന്നോ എന്താണ് പ്രവർത്തിക്കുന്നതെന്നോ വേണ്ടവിധം മനസ്സിലാകാതെ ആകാശത്തിലേക്കായി പാടുകയും പ്രാർഥനകളെ അർപ്പിക്കുകയും സൂക്ഷിച്ചു നോക്കുകയും ചെയ്യുന്നവളും, തന്റെ കണ്ണുകളെ സ്വർഗത്തിൽ ഊന്നിക്കൊണ്ടു ഭൂമിയിലുള്ളതിലധികം പക്ഷികളോടുകുടിയ ഒരു പൂന്തോപ്പിൽ അലയുന്നവളുമാണ് ഫൻതീൻ. ഹേ, ഫൻതീൻ! ഇതു മനസ്സിലാക്കുക; ഞാൻ, തൊലോമിയെ, ഒരു കമ്പമാണ്; പക്ഷേ, ആ മനോരാജ്യക്കാരിയായ ‘വേശി പ്പെണ്ണു ഞാൻ പറയുന്നതു കേൾക്കുന്നതേ ഇല്ല— മറ്റുള്ളവരെ സംബന്ധിച്ചേടത്തോളം അവളുടെ ചുറ്റും എപ്പോഴും പുതുമയും മാധുര്യവും യൗവനവും കൗതുകകരമായ പ്രഭാതത്തിലെ പ്രകാശവുമാണ്. മാർഗ്യുരീത്ത് അല്ലെങ്കിൽ ‘മുത്ത്’ എന്നു വിളിക്കപ്പെടുവാൻ അർഹയായ ഹേ ഫൻതീൻ, നിങ്ങൾ സൗന്ദര്യമയമായ പൗരസ്ത്യ പ്രദേശത്തു നിന്നു വന്ന ഒരു സ്ത്രീയാണ്. ഹേ മാന്യസ്ത്രീകളേ, രണ്ടാമത്തെ ഒരു കഷ്ണം ഉപദേശം: വിവാഹം ചെയ്യരുത്; വിവാഹം ഒരൊട്ടുമരമാണ്; അതു പിടിച്ചു എന്നും പിടിച്ചില്ല എന്നും വരാം; ആ ആപത്തിനു നില്ക്കരുത്. പക്ഷേ, ഹാ! ഞാനെന്താണ് പറയുന്നത്? ഞാൻ എന്റെ വാക്കുകൾ വെറുതെ കളയുന്നു. വിവാഹത്തിന്റെ കാര്യത്തിൽ പെൺകുട്ടികൾ അസാധ്യരോഗക്കാരാണ്; അറിവുള്ള പുരുഷന്മാരായ ഞങ്ങൾക്കു പറയാനുള്ളതെല്ലാം കൂടിയാലും, കുപ്പായമുണ്ടാക്കുന്നവരും ചെരുപ്പുകുത്തുന്നവരുമായ പെൺകുട്ടികളെക്കൊണ്ടു വൈരക്കല്ലുകൾ മേലൊക്കെയുള്ള ഭർത്താക്കന്മാരെപ്പറ്റി മനോരാജ്യം വിചാരിക്കാതാക്കാൻ സാധിക്കില്ല. ശരി, അങ്ങനെയാവട്ടെ; പക്ഷേ, എന്റെ സുന്ദരിമാരേ, നിങ്ങൾ ഇതോർമിക്കണം-നിങ്ങൾ വേണ്ടതിലധികം പഞ്ചസാര കഴിക്കുന്നു. ഹേ സ്ത്രീ, നിങ്ങൾക്ക് ഒരു ദോഷമേ ഉള്ളു; അതിതാണ്—നിങ്ങൾ വേണ്ടതിലധികം പഞ്ചസാര നക്കിനക്കിക്കഴിക്കുന്നു, ഹേ നക്കിനക്കിക്കഴിക്കുന്ന ജാതിക്കാരേ, നിങ്ങളുടെ വെളുത്തതും ചന്തമുള്ളതുമായ പല്ലിനു പഞ്ചസാര വലിയ ഇഷ്ടമാണ്. അപ്പോൾ, ഞാൻ പറയുന്നതിൽ നല്ല വണ്ണം മനസ്സിരുത്തിക്കൊൾക, പഞ്ചസാര ഒരുപ്പാണ്. ഉപ്പുകളെല്ലാം ക്ഷീണിപ്പിക്കുന്നവയത്രേ. എല്ലാ ഉപ്പിലുംവെച്ചു പഞ്ചസാരയാണ് അധികം ശോഷിപ്പിക്കുന്നത്; അതു ഞരമ്പുകളിലൂടെ ചെന്ന് രക്തത്തിലുള്ള ദ്രവത്തെ ഉറ്റിക്കുടിക്കുന്നു. അപ്പോൾ ആ രക്തം ഉറകൂടുന്നു; ക്ഷണത്തിൽ രക്തം കട്ടപിടിച്ചുപോകുന്നു; അതിൽനിന്നു ശ്വാസകോശത്തിൽ കുരുക്കൾ പൊന്തുന്നു; ആളുകൾ ചാവുന്നു. അതാണ് പ്രമേഹം ക്ഷയത്തിന്റെ അയൽപക്കക്കാരനായത്. അപ്പോൾ നിങ്ങൾ പഞ്ചസാര കടിച്ചു ചവയ്ക്കാൻ നിൽക്കരുത്; എന്നാൽ നിങ്ങൾക്കായുസ്സു കൂടും. ഞാൻ ഇനി പുരുഷന്മാരെപ്പറ്റി പറയാം; മാന്യരേ, നിങ്ങളുടെ പ്രണയഭാജനങ്ങളെ നിങ്ങൾ കൈയിലാക്കുക; അന്യോന്യം,യാതൊരു പശ്ചാത്താപവും കൂടാതെ തട്ടിപ്പറിക്കുക, തിരിപ്പറക്കുക, അങ്ങോട്ടും ഇങ്ങോട്ടും. അനുരാഗത്തിന്റെ കാര്യത്തിൽ സ്നേഹിതന്മാരില്ല. സൗന്ദര്യമുള്ള സ്ത്രീ എവിടെയുണ്ടോ അവിടെയുണ്ട് ശത്രുത. നില്ക്കക്കള്ളി കൊടുക്കരുത്; കഴുത്തറുത്തേ നില്ക്കാവു. സുന്ദരിയായ സ്ത്രീ യുദ്ധത്തിനുള്ള കാരണമാണ്; സുന്ദരിയായ സ്ത്രീ ഒരു ജലിക്കുന്ന ദുർന്നടപ്പത്രേ. ചരിത്രത്തിൽ കാണുന്ന എല്ലാ ആക്രമണങ്ങളേയും റൗക്കകളാണ് തീർച്ചപ്പെടുത്തിയിട്ടുള്ളത്. സ്ത്രീ പുരുഷന്റെ അവകാശമാണ്. റോമുലസ്സ് [34] സബൈനെ [35] കൊണ്ടുപോയി; വില്യം [36] ബ്രിട്ടീഷ് സ്ത്രീകളെ കൊണ്ടുപോയി; സീസർ റോം സ്ത്രീകളെ കൊണ്ടുനടന്നു. ഒരു സ്ത്രീയായാലും കാമിക്കപ്പെടാത്ത പുരുഷൻ മറ്റുള്ള പുരുഷന്മാരുടെ ഉപപത്നികൾക്കു മീതെ ഒരു കഴുകനെപ്പോലെ ഉയരത്തിൽ പറന്നു നടക്കുന്നു, എന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, ഭാര്യ മരിച്ച എല്ലാ ഭാഗ്യംകെട്ട പുരുഷന്മാരുടെ നേർക്കും ബോണാപ്പാർത്ത് ഇറ്റലി രാജ്യസൈന്യത്തോടു പണ്ടു പറഞ്ഞ ആ സഗൗരവമായ വിളംബരത്തെ ഞാൻ എറിഞ്ഞു കൊടുക്കുന്നു; ഭടന്മാരേ, നിങ്ങൾക്ക് എല്ലാ സാധനവും മറ്റിടത്തുനിന്നു കിട്ടേണ്ടിയിരിക്കുന്നു; ശത്രുവിന്റെ പക്കൽ അതെല്ലാമുണ്ട്.’

തൊലോമിയെ ഒന്നു ശ്വാസം കഴിച്ചു.

‘കിതപ്പു മാറട്ടെ, തൊലോമിയെ,’ ബ്ലാഷ്വേല്ല് പറഞ്ഞു.

ബ്ലാഷ് വേല്ലാവട്ടേ, ആ സമയത്തു ലിതോളിയെയുടേയും ഫാമോയിയുടേയും സഹായ്യ്യത്തോടുകൂടി, ഒരു ദുഃഖമയമായ രാഗത്തിൽ, കൈയിൽക്കിട്ടിയ ആദ്യത്തെ വാക്കുകളെക്കൊണ്ടു് നിറഞ്ഞവയും, പ്രാസംകൊണ്ട് ഞെരുക്കി പ്രാസംതന്നെ ഇല്ലാതെ, മരത്തിന്റെ ആംഗ്യങ്ങളും കാറ്റിന്റെ ശബ്ദവുമെന്നപോലെ നിരർഥകങ്ങളും, പുകവലിക്കുഴലുകളുടെ പുകയിൽനിന്നുണ്ടായി അവയോടുകൂടി ലയിച് എങ്ങോട്ടോ പറന്നുപോകുന്നവയുമായി ആ ചില പണിപ്പുരപ്പാട്ടുകളുള്ളവയിൽ ഒന്നു നീട്ടിപ്പിടിച്ചു പാടി. തൊലോമിയയുടെ പ്രസംഗത്തിനു കൂട്ടർ കൊടുത്ത മറുപടി ഈ രണ്ടുനാലടക്കു വരികളായിരുന്നു.

അത്ര ഗൗരവം കേമാലും മൂത്ത തുർക്കിക്കോഴിക-

ളെത്രയോ കുറെപ്പണമൊരു ദല്ലാളിന്നേകി;

നല്ലവനാകും ക്ലേർമനൻതോണറേ എജമാനൻ

തെല്ലെടുത്തുണ്ടാവുന്ന ചന്തനാൾ ‘പോപ്പാ’വണം.

എന്നാലീ നല്ലൊരാളാം ക്ലേർമന്നു പോപ്പാവാൻ വ-

യ്യെന്നായി, മതാചാര്യനായിരുന്നീലപ്പുമാൻ;

അവർതൻ ദല്ലാളതുകൊണ്ടു വൻശുണ്ഠിയാർന്ന-

ങ്ങവർ്തൻ പണമെല്ലാംകൊണ്ടുടൻ തിരിച്ചെത്തി.

തൊലോമിയെയുടെ ഉപദേശപ്രസംഗത്തിന്റെ ഊക്കു കുറയ്ക്കുവാൻ പോന്നതൊന്നായില്ല ഇത്; അയാൾ ഒരു ഗ്ലാസ്സുകൂടി അകത്താക്കി; ഒന്നുകൂടി നിറച്ചു; പിന്നേയും നിറച്ചു; എന്നിട്ട് ഇങ്ങനെ വീണ്ടും ആരംഭിച്ചു.

‘അറിവൊക്കെ പോട്ടെ കടന്ന്! ഞാൻ പറഞ്ഞതെല്ലാം മറന്നേക്കൂ നമ്മൾ നാണം കുണുങ്ങികളുമാവേണ്ടാ, കാര്യബോധക്കാരുമാവേണ്ടാ. കൊള്ളാവുന്ന നാഗരികന്മാരുമാവേണ്ടാ. നേരംപോക്കിന്റെ ബഹുമാനസൂചകമായി ഞാൻ ഇതാ, ഓരോ ഗ്ലാസ്സു ചെരിച്ചു തരുന്നു; നമുക്ക് ആഹ്ലാദിക്കുക. നമ്മുടെ നിയമപരീക്ഷയ്ക്കുള്ള പഠിപ്പു കമ്പംകൊണ്ടും സാപ്പാടുകൊണ്ടും മുഴുമിപ്പിക്കുക! അജീർണവും ദഹനവും. ജസ്റ്റിനിയനാ [37] വട്ടെ പുരുഷൻ; ഫീസ്റ്റിങ് (—സദ്യ) സ്ത്രീയും! ആഹ്ലാദം ആഴത്തിൽ! ഹേ ഈശ്വരസൃഷ്ടി, നീ ദീർഘായുസ്സായിരിക്കുക, ലോകം ഒരു വലിയ വൈരക്കല്ലാണ്. എനിക്കു ബഹുസുഖം. പക്ഷികൾ അത്ഭുതകരങ്ങൾ! എന്തു സദ്യയാണ് എല്ലായിടത്തും. ഹേ മനോരാജ്യം വിചാരിക്കുന്ന കാലാൾപ്പടേ! കുട്ടികളെ രക്ഷിക്കുന്നതോടുകൂടി സ്വയമേവ ആഹ്ലാദിച്ചുകൊണ്ടുകഴിയുന്ന ഹേ സുന്ദരിമാരായ വളർത്തമ്മമാരേ! എന്റെ ആത്മാവു കന്യകകളായ അരണ്യസ്ഥലികളിലേക്കും പുൽപ്പറമ്പുകളിലേക്കും പറന്നുകളയുന്നു. എല്ലാം നല്ല ഭംഗിയുണ്ട് തേനീച്ചകൾ വെയിലത്തു മൂളിക്കൊണ്ടു പറക്കുന്നു. മൂളിപ്പാട്ടു പാടുന്ന പക്ഷിയെ സൂര്യൻ തുമ്മിക്കുന്നു. എന്നെ കെട്ടിപ്പിടിക്കൂ, ഫൻതീൻ!’.

അയാൾക്കു തെറ്റിപ്പോയി; അയാൾ ഫേവറിറ്റിനെ ആലിംഗനം ചെയ്തു.

കുറിപ്പുകൾ

[25] പന്ത്രണ്ടു ക്രീസ്തീയമഹർഷിമാരുളളതിൽ.

[26] ബൈബിളിൽ പറയുന്ന ഒരു ഋഷി.

[27] ഗ്രീസിൽ പഴയകാലത്തുണ്ടായിരുന്ന ഒരു രാജാവ്.

[28] ഈജിപ്തിലെ അനശ്വരകീർത്തിമതിയായ മഹാരാജ്ഞി സീസരുടെ പ്രേമപാത്രമായ മഹാസുന്ദരി.

[29] ഒരു റോമൻ ചക്രവർത്തി.

[30] ക്ലിയോപ്പേത്രയേയും അവളുടെ ദ്വിതീയഭർത്താവായ ആന്റണിയേയും തോല്പിച്ചുവിട്ട പ്രസിദ്ധ യുദ്ധം.

[31] ഗ്രീക്ക് പുരാണങ്ങളിൽ പ്രസിദ്ധനായ ഒരു ദൈവജ്ഞൻ.

[32] ഫെലി എന്നു ശകാരപ്പേരുളള ഇദ്ദേഹം റോമിലെ ഒരു ഭടപ്രമുഖനും ഭരണാധികാരിയുമായിരുന്നു.

[33] ഗ്രീസ്സിലെ പണ്ടത്തെ മതാചാരയൻ.

[34] പുരാണപ്രകാരം റോംരാജ്യത്തിന്റെ സ്ഥാപകൻ.

[35] റോം ചക്രവർത്തിനി.

[36] ഇംഗ്ലണ്ട് ആക്രമിച്ച നോർമ്മൻ ചക്രവർത്തി.

[37] സുപ്രസിദ്ധനായ റോമൻച്ക്രവർത്തി ലൌാകികസുഖങ്ങളെല്ലാം അനുഭവിച്ചുകൊണ്ടു സാമ്രാജ്യപുഷ്ടി വരുത്തിയ ഇദ്ദേഹത്തെ മഹാനായ ജസ്റ്റിനിയൻ എന്നു പറഞ്ഞുവരുന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.