images/hugo-3.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.3.5
ബൊംബാർദയുടെ ഹോട്ടലിൽ

ആ കുന്നിറങ്ങിക്കഴിഞ്ഞപ്പോൾ, അവർ ഭക്ഷണത്തെപ്പറ്റി ആലോചിപ്പാൻ തുടങ്ങി; മിന്നുന്ന ഉടുപ്പിട്ട ആ എട്ടുപേർ, ഒടുവിൽ ഏതാണ്ടു ക്ഷീണിച്ചു ബൊംബാർദയുടെ ഹോട്ടലിൽ ചെന്നുകൂടി-റ്യൂ ദ് റിവോലിയിൽ കാണാവുന്ന ആ പ്രസിദ്ധ ഭക്ഷണശാലാധിപനായ ബൊംബാർദാ അവിടേയും ഒരു ശാഖ ഏർപ്പെടുത്തിയിരുന്നു.

അറ്റത്ത് ഒരുറക്കറയും ഒരു കട്ടിലുമായി വലിയതും വൃത്തികെട്ടതുമായ ഒരുമുറി (ഞായറാഴ്ചത്തെ ആൾത്തിരക്കു കരുതി അവർ ഈ സ്ഥലംകൊണ്ടു കഴിക്കാൻ നിശ്ചയിച്ചു); ഇരിമ്പകമരങ്ങളുടേയും പാതാറിന്റേയും പുഴയുടേയും അപ്പുറത്തേക്കു നോക്കിക്കാണാവുന്ന രണ്ടു ജനാലകൾ; പതുക്കെ ജനാലച്ചില്ലുകളിൽ തലോടുന്ന ഒരു സവിശേഷമായ ആഗസ്ത് മാസവെയിൽ; രണ്ടു മേശകൾ; അവയിലൊന്നിൽ സ്ത്രീകളുടേയും പുരുഷന്മാരുടേയും തൊപ്പികൾ കൂടിക്കലർന്ന ഒരന്തസ്സുള്ള പൂച്ചെണ്ടുകുന്ന്; മറ്റേതിനടുക്കൽ, വന്തളികളും തളികകളും ഗ്ലാസ്സുകളും കുപ്പികളും കൂടിയുള്ള ഒരു രസംപിടിച്ച ലഹളയ്ക്കു ചുറ്റുമിരിക്കുന്ന ആ നാലു ദമ്പതിമാർ; വീഞ്ഞുകുപ്പികളോട് ഇടകലർന്ന ബീർപ്പാത്രങ്ങൾ; മേശയ്ക്കു മീതെ യാതൊരു ക്രമവുമില്ലായ്മ; മേശയ്ക്കു ചുവട്ടിൽ ഏതാണ്ടു ക്രമക്കേട്;

അവരുണ്ടാക്കീ മേശച്ചുവടിലൊരു ശബ്ദം, കാലിട്ടിളക്കി ‘കെടകെടയെന്നസഹ്യമായ്…’ എന്നു പറയുന്നു മോളിയേ. [21]

രാവിലെ അഞ്ചുമണിക്കാരംഭിച്ച ആ വെറും നാടൻ സരസകവിത വൈകുന്നേരം നാലരമണി കഴിഞ്ഞപ്പോഴേക്ക് ഇങ്ങനെയായി. സൂര്യൻ അസ്തമിക്കുന്നു; അവരുടെ വിശപ്പടങ്ങി.

ഷാം സെലിംസെ മുഴുവൻ സൂര്യപ്രകാശംകൊണ്ടും ആൾക്കൂട്ടം കൊണ്ടുംനിറഞ്ഞു; വെയിലും പൊടിയുമില്ലാതെ മറ്റൊന്നും ഇല്ലാതായി-അതേ, ബഹുമാനത്തെ പൂർണമാക്കുന്ന രണ്ടു സാധനങ്ങൾ. മാർലിക്കുതിരകൾ, ആ ‘ചുരംമാന്തി’ക്കൊണ്ടുള്ള വെണ്ണക്കല്ലുകൾ, ഒരു തങ്കമേഘത്തിന്നുള്ളിലൂടെ കുതിച്ചുചാടുന്നു. സവാരിവണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുനടക്കുന്നു. സവിശേഷമായ ഉടുപ്പിട്ട രാജകീയ രക്ഷിഭടന്മാരുടെ ഒരു കൂട്ടം, തലയിൽ തങ്ങളുടെ കാഹളങ്ങളുമായി, ആ വന്യു ദ് നയ്യി എന്ന പ്രദേശത്തുനിന്ന് ഇറങ്ങിവരുന്നു; വെള്ളക്കൊടിക്കുറ സന്ധ്യാരാഗം തട്ടി ഒരു മങ്ങിയ പനിനീർപ്പൂനിറത്തിൽ ത്വീലെറിക്കൊട്ടാരത്തിന്റെ ഗോപുരാഗ്രത്തിൽ പാറിക്കളിക്കുന്നു. ഒരിക്കൽക്കൂടി ‘പതിനഞ്ചാമൻ ലൂയിയുടെ സ്ഥല’മായ ആ ‘പൊതുജനയോഗസ്ഥലം’ സുഖമയമായി ലാത്തുന്ന ഭാഗ്യവാന്മാരെക്കൊണ്ടു് തിങ്ങിയിരിക്കുന്നു. വെള്ളനിറത്തിലുള്ള പട്ടുനാടകളിൽ നിന്ന് തുങ്ങിക്കിടക്കുന്ന വെള്ളിമുദ്രകൾ പലരും ധരിച്ചുകാണാനുണ്ട്-1817-ലൊന്നും അതുകൾ കുപ്പായക്കുടുക്കു പഴുതുകളിൽനിന്ന് നിശ്ശേഷം പൊയ്പോക കഴിഞ്ഞിട്ടില്ല. അവിടേയും ഇവിടേയും ചെറിയ പെൺകുട്ടികൾ യോഗംകൂടി, നാലുപുറവും വന്നുകൂടി രസിച്ചഭിനന്ദിക്കുന്ന ആ വഴിപോക്കരുടെ നടുവിൽവെച്ച്, ആ ‘നൂറുകൊല്ലക്കാല’ത്തെ ഇടിവെട്ടേല്പിക്കുന്നതിനുണ്ടായതും.

തിരിച്ചു നതീക ഗെന്റിതിനിന്നുള്ള പിതാവിനെ,- ത്തിരിച്ചുനതിക ഞങ്ങൾക്കായ് ഞങ്ങൾതന്നച്ഛനെ. എന്ന പല്ലവിയുമായുള്ള അന്നത്തെ പ്രസിദ്ധ രാജഭക്തഗാനം ഉച്ചത്തിൽ പാടിവിടുന്നു.

അയൽപ്രദേശങ്ങളിൽ താമസിക്കുന്നവർ കൂട്ടംകൂട്ടമായി, ഞായറാഴ്ചത്തെ ഉടുപ്പിട്ടു, ചിലപ്പോൾ നാഗരികജനങ്ങളെപ്പോലെ മുദ്രകളാൽ അലംകൃതരായി, അവിടവിടെ വന്നുകൂടി. മരക്കുതിരകളിലേറി വട്ടംചുറ്റിക്കളിക്കുന്നു; മറ്റുചിലർ മദ്യപാനം ചെയ്യുന്നു; നടന്ന് അച്ചടിവേല നടത്തുന്നവർ തലയിൽ കടലാസ്സുതൊപ്പിധരിച്ചിട്ടുണ്ട്, അവരുടെ ചിരി ദൂരത്തു കേൾക്കാം. എന്തിനും ഒരു തെളിവുണ്ട്. അവിതർക്കിതമായ സമാധാനത്തിന്റെയും രാജഭക്തന്മാർക്ക് അത്യധികമായ സുഖത്തിന്റെയും കാലമായിരുന്നു അത്. പൊല്ലീസ്സുദ്യോഗസ്ഥമുഖ്യൻ, ആൻഗ്ലെ പാരിസ്സിന്റെ അയൽപ്രദേശങ്ങളെപ്പറ്റി രാജാവിനു മാത്രമായി ഗൂഢമായയച്ച ഒരു വിവരക്കുറിപ്പ ഈ താഴെക്കാണുന്ന വരികളെക്കൊണ്ടവസാനിച്ച കാലമായിരുന്നു അത്.

എല്ലാംകൂടി ആലോചിക്കുമ്പോൾ ഈ പൊതുജനങ്ങളിൽനിന്ന് ഭയപ്പേടേണ്ടതില്ല. അവർ പൂച്ചകളെപ്പോലെ അത്ര സാഹസികളും അലസന്മാരുമാണ്. പുറംരാജ്യങ്ങളിൽ ജനങ്ങൾക്കു സമാധാനമില്ല; എന്നാൽ പാരിസ്സിൽ അങ്ങനെയല്ല. ഇവിടെയുള്ളവരൊക്കെ ഒരുവിധം കൊള്ളരുതാത്തവരാണ്. ഇവിടത്തെ ഒരു രക്ഷിഭടനായിത്തീരുവാൻ, ഇവിടെയുള്ള എല്ലാവരേയും നോക്കിയാൽ, നിശ്ചയമായും ഈരണ്ടു പേരെ കൂട്ടിച്ചേർക്കേണ്ടിവരും. തലസ്ഥാനനഗരമായ പാരിസ്സിലെ പൊതുജനങ്ങളെസ്സംബന്ധിച്ചേടത്തോളം യാതൊന്നില്ല. കഴിഞ്ഞ അമ്പതു കൊല്ലംകൊണ്ട് ഇവിടെയുള്ള ജനങ്ങളുടെ ദേഹവലുപ്പംകൂടി കുറഞ്ഞുപോയിട്ടുള്ളത് സാരംതന്നെയാണ്; അയൽപ്രദേശങ്ങളിലുളളവർ ഭരണപരിവർത്തനകാലത്തേക്കാൾ കുറേക്കൂടി കൃശന്മാരും അശക്തന്മാരുമായിരിക്കുന്നു; യാതൊരപകടവുമില്ല. ചുരുക്കിപ്പറഞ്ഞാൽ, നന്നേ സാധുത്വമുള്ള ഒരുജനസംഘം.’

ഒരു പൂച്ചയ്ക്കു ചിലപ്പോൾ ഒരു സിംഹത്തിന്റെ നിലയിൽ വേഷം മാറാൻ കഴിയുമെന്ന പൊല്ലീസ്സ് മേലാളുകൾക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. ഏതായാലും അങ്ങനെ വരാറുണ്ട്; പാരിസ്സിലെ സാധാരണജനങ്ങൾ കാട്ടിക്കൂട്ടിയ അത്ഭുതകർമ്മത്തിന്റെ സാരം ഇതാണ്. കൊംത് ആൻഗ്ലെ എന്ന ആ മുൻ സൂചിപ്പിച്ച ഉദ്യോഗസ്ഥൻ പരിഹസിച്ചുവിട്ട പൂച്ചയ്ക്കു പഴയകാലത്തെ പ്രതിനിധിയോഗങ്ങളുടെയെല്ലാം ബഹുമതി കിട്ടിയിരിക്കുന്നു. അവരുടെ കണ്ണിൽ ആ പൂച്ച മൂർത്തി മത്തായ സ്വാതന്ത്ര്യമാകുന്നു. രാജവാഴ്ച വീണ്ടും ആരംഭിച്ചപ്പോഴത്തെ ആ ആഭിജാത്യമുള്ള പൊല്ലീസ്സൈന്യം പാരിസ്സിലെ പൊതുജനസംഘത്തെ വേണ്ടതിലധികം ‘പ്രഭാതവർണ ത്തിലൂടെയാണ് നോക്കിക്കണ്ടത്; അത് ആ വിചാരിക്കപെട്ടതുപോലെ അത്ര ‘സാധുത്വമുള്ള ഒരു ജനക്കൂട്ട’ മായിരുന്നില്ല. ഗ്രീസ്സുരാജ്യക്കാർക്ക് ഒരതെൻസ്കാരൻ എങ്ങനെയോ അങ്ങനെയാണ് ഫ്രാൻസുകാർക്ക് ഒരു പാരിസ്സുകാരൻ; അവനെപ്പോലെ അത്ര ഗാഢമായി മറ്റാരും ഉറങ്ങുകയില്ല; അവനെപ്പോലെ അത്ര നേരമ്പോക്കുകാരനും മടിയനുമായി മറ്റൊരാളില്ല; അവനെപ്പോലെ ആലോചനയില്ലാതെ മറ്റൊരുത്തൻ ഉണ്ടാവുമെന്ന് തോന്നുന്നില്ല; എന്തു തന്നെയായാലും, അവനെ വിശ്വസിക്കരുത്; ആലോചിച്ചു ചെയ്യേണ്ടുന്ന എന്തു പ്രവൃത്തിയും പ്രവർത്തിക്കാൻ ആ മനുഷ്യൻ തയ്യാറാണ്; എന്നാൽ ഒടുവിൽ ബഹുമതി കിട്ടുന്ന കാര്യമാണെങ്കിൽ, എന്തപകടം പിടിച്ച ലഹളയിലും അവൻ അഭിനന്ദനീയമായ നിലയിൽ കടന്നു പ്രവർത്തിക്കും. ഒരു കുന്തം എടുത്തു കൈയിൽ കൊടുക്കുക, അവൻ ആ ആഗസ്ത് 10-ാം തീയതി [22] ഉണ്ടാക്കിത്തീർക്കും; ഒരുതോക്കു കൊടുക്കുക, അതാ ഓസ്തെർലിത്ത് യുദ്ധം തയ്യാറാവുന്നു. അവൻനെപ്പോളിയന്റെ ഊന്നുവടിയും ദാന്തോവിന്റെ [23] രക്ഷയുമാണ്. രാജ്യം കിട്ടുന്ന കാര്യമാണോ, അവൻ പട്ടാളത്തിലുണ്ട്; സ്വാതന്ത്ര്യത്തെപ്പറ്റിയാവട്ടെ തർക്കം, അവൻ നിലത്തുള്ള കൽവിരിപ്പുകൾ പറിച്ചുകളയും, സൂക്ഷിച്ചുകൊൾക! ദേഷ്യംകൊണ്ടുനിറഞ്ഞ അവന്റെ തലരോമം ഒരു മഹാകാവ്യമാണ്. അവന്റെ കൂലിപ്പണിക്കാരൻകുപ്പായം ഒരു പ്രാചീന ഗ്രീസ്സുകാരന്റെ പുറംകുപ്പായത്തിന്റെ ഞെറികൾ പോലെ തന്നത്താൻ ഞെറിയുന്നു. ഓർമവെച്ചുകൊള്ളൂ! ആ വേണ്ട സമയം വന്നാൽ, ഈ കറുകുപ്പായക്കാരന്ന് ഉയരം കൂടിത്തുടങ്ങും; ഈ ചെറുമനുഷ്യൻ കിടന്നിരുന്നേടത്തുനിന്ന് എണീക്കും; അവന്റെ നോട്ടം ഭയങ്കരമാവും; അവന്റെ ശ്വാസോച്ഛ ്വാസം ഒരു കൊടുങ്കാറ്റായിത്തീരും; ആ മെലിഞ്ഞ മാറിടത്തിൽനിന്ന് ആൽപ്സ് പർവതത്തിന്റെ മടക്കുകളെ മാറ്റിമറിക്കാൻപോന്ന കാറ്റു പുറപ്പെടുന്നതു കാണാം. ആയുധമെടുത്തു യൂറോപ്പു രാജ്യത്തെ മുഴുവനും ഭരണപരിവർത്തനം കീഴടക്കാൻ കാരണം അതാണ്-പാരീസ്സിന്റെ അയൽപ്രദേശത്തുള്ള നാട്ടുപുറത്തുകാരനോടു നമുക്കു നന്ദിപറയുക. അവൻ പാട്ടു പാടുന്നു; അത് ആ മനുഷ്യന്ന് ഒരു വിനോദമാണ്. ആ പാട്ടിനെ അവന്റെ പ്രകൃതിയുമായി ക്രമപ്പെടുത്തി നോക്കുക. എന്നാൽ കാണാം! ‘ലാ കാർമഞ്ഞോൾ’ ഗാനമല്ലാതെ മറ്റൊന്നും പാടാനില്ലാത്തേടത്തോളം കാലം, പതിനാറാമൻ ലൂയിയെ മാത്രമേ അവൻ സിംഹാസനത്തിൽനിന്ന് മറിക്കു; ‘മാർസെയിലേ’ ഗാനം അവനെക്കൊണ്ടു പാടിക്കുക, അവൻ ലോകം മുഴുവനുംതന്നെ സ്വതന്ത്രമാക്കും.

കൊംത് ആൻഗ്ലെയുടെ റിപ്പോർട്ടിന്റെ വക്കത്ത്, ഈ കുറിപ്പു കുറിച്ചതിനുശേഷം, നമുക്കു നമ്മുടെ നാലു ദമ്പതിമാരുടെ അടുക്കലേക്കുതന്നെ തിരിച്ചു ചെല്ലുക, ഞങ്ങൾ പറഞ്ഞതുപോലെ, ഭക്ഷണം കഴിയാറായി.

കുറിപ്പുകൾ

[21] ഫ്രാൻസിലെ ഷെയ്ക്സ്പിയർ എന്നു പറയട്ടെ.

[22] പാരീസ്സിലെ പൊതുജനങ്ങൾ രാജധാനിയെ ആക്രമിച്ച രക്ഷാസൈന്യത്തെ കൊത്തിനുറുക്കി മാജാവിനെ സിംഹാസന്രൂഷ്ടനാക്കിയത് 1792 ആഗസ്ത് 10-ാംന് യാണ്.

[23] ഫ്രാൻസിലെ ഭരണപരിവർത്തനത്തിൽ മുൻനില്ക്കുന്ന പേരുകളിൽ ഇദ്ദേഹത്തിന്റേതു മുഖ്യമായഒന്നാണു്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.