images/hugo-5.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.5.10
ജയംകൊണ്ടുണ്ടായ ഫലം

മഴക്കാലത്തിന്റെ ഒടുവിൽവെച്ചാണ് അവൾ പണിയിൽനിന്നു പിരിക്കപ്പെട്ടത്; വേനൽക്കാലം കഴിഞ്ഞു; പക്ഷേ, പിന്നേയും മഴക്കാലമായി. പകൽ കുറച്ച്, പണികുറവ്. മഴക്കാലം; ചൂടില്ല. വെളിച്ചമില്ല, ഉച്ചയില്ല. വൈകുന്നേരം രാവിലെയോടു കൂടുന്നു; മൂടൽമഞ്ഞ്, മങ്ങൽ; ജനാല നരച്ചു; അതിലൂടെ ഒന്നും സ്പഷ്ടമായികാണാൻ വയ്യാ. ആകാശം ഒരു തോക്കിൻകാതുമാത്രം. പകൽ മുഴുവനും ഒരു ഗുഹ. സൂര്യന്ന് ഒരു യാചകന്റെ മട്ടുണ്ട്. ഒരു വല്ലാത്ത കാലം! മഴക്കാലം സ്വർഗത്തിലുള്ള വെള്ളത്തേയും മനുഷ്യന്നുള്ള മനസ്സിനേയും കല്ലാക്കി മാറ്റുന്നു. അവളുടെ കടക്കാർ അവളെ ബുദ്ധിമുട്ടിച്ചു.

ഫൻതീൻ വളരെ കുറച്ചേ സമ്പാദിച്ചിരുന്നുള്ളു. കടം വർദ്ധിച്ചു. കണിശമായി പണമെത്തിക്കാതായപ്പോൾ, തെനാർദിയെർമാർ അവൾക്കു ഭ്രാന്തുപിടിപ്പിക്കുന്ന കത്തുകൾ മീതെയ്ക്കുമീതേ എഴുതി; അവരുടെ മട്ട് അവളെ ദീപാളി പിടിപ്പിച്ചു. അവളുടെ കൊസെത്തുകുട്ടി ആ തണുപ്പുകാലത്തു തികച്ചും നഗ്നയാണെന്നും, രോമംകൊണ്ടുള്ള ഒരുൾക്കുപ്പായമുണ്ടായേ പറ്റു എന്നും, അതിനു കുട്ടിയുടെ അമ്മ ഉടനെ പത്തു ഫ്രാങ്കയയ്ക്കണമെന്നും അവർ ഒരു ദിവസം ഒരു കത്തയച്ചു. അവൾക്കു കത്തു കിട്ടി; പകൽ മുഴുവനും അതു കൈയിലിട്ടു ചുരുട്ടി. അന്നു വൈകുന്നേരം അവൾ തെരുവുമൂലയ്ക്കുള്ള ഒരു ക്ഷൗരക്കാരന്റെ പീടികയിൽച്ചെന്നു, തലയിൽനിന്നു ചീർപ്പുവലിച്ചെടുത്തു. അവളുടെ കൌതുകകരമായ തങ്കത്തലമുടി കാൽമുട്ടുകളിലേക്ക് വീണു.

‘എന്തൊന്നാന്തരം തലമുടി!’ ക്ഷുരകൻ അത്ഭുതപ്പെട്ടു പറഞ്ഞു.

‘ഇതിനു നിങ്ങൾ എന്തു വില തരും?’ അവൾ ചോദിച്ചു.

‘പത്തു ഫ്രാങ്ക്.’

‘മുറിച്ചെടുക്കൂ.’

അവൾ ഒരു മെടച്ചിൽക്കുപ്പായം വാങ്ങി, തെനാർദിയെർമാർക്കയച്ചു കൊടുത്തു. ആ കുപ്പായം തെനാർദിയെർമാരെ ഭ്രാന്തുപിടിപ്പിച്ചു. പണമായിരുന്നു അവർക്കാവശ്യം. അവർ ആ ഉൾക്കുപ്പായം എപ്പൊനൈന്നു കൊടുത്തു. ആ സാധുവാനമ്പാടിപ്പക്ഷി തണുത്തുവിറച്ചു കഴിഞ്ഞു.

ഫൻതീൻ വിചാരിച്ചു; ‘എന്റെ കുട്ടിയുടെ തണുപ്പ് മാറി. ഞാനവളെ എന്റെ തലമുടികൊണ്ട് ഉടുപ്പിച്ചു.’ അവൾ ചെറിയ വട്ടത്തൊപ്പികൊണ്ടു തന്റെ മൊട്ടത്തലമറച്ചു; അപ്പോഴും അതിലും ആ അവൾ സുന്ദരിതന്നെയായിരുന്നു.

ഫനതീന്റെ മനസ്സിനെ ഇരുണ്ടവിചാരങ്ങൾ ബാധിച്ചു.

തലമുടി കെട്ടിവെക്കാൻ നിവൃത്തിയില്ലെന്നായപ്പോൾ, അവൾക്കു ചുറ്റുമുള്ള സകലരുടെ നേരെയും ദേഷ്യമായി. ഫാദർ മദലിയനെക്കുറിച്ചു രാജ്യക്കാർക്കെല്ലാമുള്ള ഭക്തിയിൽ അവളും വളരെക്കാലമായി പങ്കുകൊണ്ടിരുന്നു; എങ്കിലും അയാളാണു് തന്നെ പണിയിൽനിന്നു പിരിച്ചതെന്നും, അയാളാണ് തന്റെ കഷ്ടപ്പാടിനെല്ലാം കാരണഭൂതനെന്നും മനസ്സിൽ ആവർത്തിച്ചതിന്റെ ശക്തികൊണ്ട്, അയാളുടെ നേരെയും അവൾക്കു ദേഷ്യമായി; എന്നല്ല, മറ്റാരോടുള്ളതിലധികം പ്രവൃത്തി ദിവസങ്ങളിൽ, പണിക്കാർ വാതില്ക്കലുള്ള സമയം, വ്യവസായശാലയ്ക്കടുക്കലൂടെ കടന്നുപോകുമ്പോഴെല്ലാം അവൾ വെറുതേ ചിരിക്കുകയും പാടുകയും ചെയ്യും.

ആ നിലയ്ക്കു ചിരിച്ചുകൊണ്ടും പാടിക്കൊണ്ടും പോകുന്ന അവളെ ഒരിക്കൽ കണ്ടു് അവിടെ പണിക്കാരിയായ ഒരു കിഴവി പറഞ്ഞു: ‘ആ പെണ്ണ് അപകടത്തിൽ ചാടും.’

ആദ്യമായാവശ്യപ്പെട്ട ഒരാളെ അവൾ കാമുകനായി സ്വീകരിച്ചു: സ്നേഹം കൊണ്ടല്ല, എന്തായാലെന്ത് എന്നുവെച്ചും, ഉള്ളിൽ ശുണ്ഠിയോടുകൂടിയും, അവൻ ഒരു വെറും തെമ്മാടിയായിരുന്നു; ഒരിരപ്പാളിപ്പാട്ടുകാരൻ; ഒരു മടിയൻ തെണ്ടി; അവൻ അവളെ അടിച്ചു; സ്വീകരിച്ചതുപോലെതന്നെ വെറുപ്പോടുകൂടി അവൻ അവളെ ഉപേക്ഷിച്ചു.

അവൾ തന്റെ കുട്ടിയെ ആരാധിച്ചു.

ഓരോ പടി കീഴ്പോട്ടിറങ്ങുന്തോറും ചുറ്റുമുള്ള സകലവും അധികമധികം ഇരുണ്ടുവരുന്നതോടുകൂടി, ആ ചെറുദേവത അവളുടെ ഹൃദയത്തിന്റെ അടിയിൽ പൂർവാധികശോഭയോടുകൂടി പ്രകാശിച്ചു. അവൾ പറഞ്ഞു: ‘ഞാൻ പണക്കാരിയായാൽ എന്റെ കൊസെത്തിനെ ഒരുമിച്ചു താമസിപ്പിക്കും.’ എന്നിട്ട് അവൾ ചിരിച്ചു. അവളുടെ ചുമ വിട്ടുപോയിട്ടില്ല; അവളുടെ പുറത്ത് ഉണൽ പൊന്തിയിരുന്നു.

ഒരു ദിവസം അവൾക്കു തെനാർദിയെർമാരുടെ പക്കൽനിന്ന് ഇങ്ങനെ ഒരു കത്തു കിട്ടി; ‘കൊസെത്തിന് ഈ പ്രദേശത്തു നടപ്പുള്ള ഒരു ദീനം പിടിപെട്ടിരിക്കുന്നു. തരിക്കുരുപ്പ് എന്നാണ് ആളുകൾ പേർ പറയുന്നത്. വിലപിടിച്ച മരുന്നുകൾ വേണം. ഞങ്ങൾ ദീപാളി പിടിച്ചു; ഇനിയും വാങ്ങിക്കൊടുക്കാൻ സാധിക്കില്ല. ഈ ആഴ്ചയിൽ നാല്പതു ഫ്രാങ്ക് അയച്ചുതന്നിട്ടില്ലെങ്കിൽ കുട്ടിയുടെ കഥ തീരും.’

അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു; അയൽപക്കക്കാരിയോട് പറഞ്ഞു: ‘ഹാ! നല്ല കൂട്ടർ, നാല്പതു ഫ്രാങ്ക്! തരക്കേടില്ല! അപ്പോൾ രണ്ടു നെപ്പോളിയൻ നാണ്യമായി! എനിക്കത് എവിടെനിന്നു കിട്ടുമെന്നാണ് അവർ കരുതിയിട്ടുള്ളതാവോ? ഈ നാടന്മാർ വിഡ്ഢികളാണ്. സംശയമില്ല.’

ഏതായാലും അവൾ കോണിത്തട്ടിലുള്ള ഒരു കിളിവാതില്ക്കലേക്കു ചെന്നു കത്ത് ഒരിക്കൽക്കൂടി വായിച്ചു. എന്നിട്ടു കോണി ഇറങ്ങി. ഓടിയും ചാടിയും പാട്ടുപാടിയുംകൊണ്ട് പുറത്തേക്കു പോയി.

ആരോ അവളെ കണ്ടുമുട്ടി ചോദിച്ചു: ‘എന്തേ നിങ്ങളെ ഇത്ര സന്തോഷിപ്പിച്ചയച്ചത്?’

അവൾ മറുപടി പറഞ്ഞു: ‘ചില നാടന്മാർ എനിക്കെഴുതിയയച്ച ഒരൊന്നാന്തരം വിഡ്ഢിത്തക്കഷ്ണം. അവർക്കു ഞാൻ നാല്പതു ഫ്രാങ്ക് കൊടുക്കണം. എട, നാടന്മാരേ! നിങ്ങൾക്കു അത്ര വേണമല്ലേ? ശരി!’

അവൾ നാലുംകൂടിയ വഴി കടക്കുമ്പോൾ, അവിടെ ഒരു നൊസ്സൻ—വണ്ടിക്കു ചുറ്റുമായി വളരെ ആൾക്കൂട്ടം കൂടിയിരിക്കുന്നതു കണ്ടു; ആ വണ്ടിയുടെ മുകളിൽ ചുകന്ന ഉടുപ്പിട്ട ഒരുവൻ കയറി എത്തിച്ചുനില്ക്കുന്നു. സഞ്ചരിക്കാനിറങ്ങിയ ഒരു കൊള്ളരുതാത്ത ദന്തവൈദ്യനായിരുന്നു അത്; അയാൾ പല്ലുകളും ഉറക്കമരുന്നുകളും ചൂർണങ്ങളും രസായനങ്ങളും ആളുകളോടു വാങ്ങാൻ ക്ഷണിക്കുന്നു.

ഫൻതീനും ആ കൂട്ടത്തിൽ കുടി; പൊതുജനങ്ങൾക്കു കന്നഭാഷയും പ്രമാണികൾക്കു ഭ്രാന്തഭാഷയുമടങ്ങിയിട്ടുള്ള അയാളുടെ പ്രസംഗം കേട്ട് അവളും മറ്റുള്ളവരോടുകൂടി ചിരിക്കാൻ തുടങ്ങി. പല്ലുപറിയൻ ആ ചിരിക്കുന്ന സുന്ദരിപ്പെൺകിടാവിനെ സൂക്ഷിച്ചുനോക്കി, പെട്ടെന്ന് ഉച്ചത്തിൽ പറഞ്ഞു: ‘അതാ, ആ ചിരിക്കുന്ന പെൺകിടാവിനോട്—നിങ്ങൾക്കു നല്ല ഭംഗിയുള്ള പല്ലുണ്ട്, നിങ്ങളുടെ ചായപ്പലകകൾ എനിക്കു വിലയ്ക്കു തരാൻ ഇഷ്ടമുണ്ടെങ്കിൽ, ഓരോന്നിനും ഓരോ സ്വർണ നെപ്പോളിയൻ നാണ്യം ഞാൻ തരും.’

‘എന്റെ ചായപ്പലകകൾ, ഏതാണ്?’ ഫൻതീൻ ചോദിച്ചു.

‘ചായപ്പലകകൾ എന്നുവെച്ചാൽ,’ ആ ദന്തവൈദ്യപണ്ഡിതൻ മറുപടി പറഞ്ഞു, ‘മുകളിലത്തെ വരിയിൽ മുമ്പിൽ കാണുന്ന രണ്ടു പല്ലുകൾ.’

‘എന്തു കഷ്ടമാണ്!’ ഫൻതീൻ കുറച്ചുച്ചത്തിൽ പറഞ്ഞു.

‘രണ്ടു നെപ്പോളിയൻനാണ്യം!’ അവിടെ ഉണ്ടായിരുന്ന ഒരു പല്ലില്ലാത്ത കിഴവി പിറുപിറുത്തു. ‘ഒരു പെണ്ണിന്റെ ഭാഗ്യം!’

ഫൻതീൻ പറപറന്നു; അവളോടായി ആ മനുഷ്യന്റെ പരുക്കനൊച്ച ഈവിധം വിളിച്ചുപറയുന്നതു കേൾക്കാതിരിപ്പാൻവേണ്ടി ചെവി പൊത്തി: ‘എന്റെ സുന്ദരി, ആലോചിക്കൂ! രണ്ടു നെപ്പോളിയൻ നാണ്യം; അതുകൊണ്ടാവശ്യമുണ്ടാവും. നിങ്ങളുടെ മനസ്സു കല്പിക്കുന്നപക്ഷം ഇന്നു വൈകുന്നേരം തില്ലാക് ദാർഴാങ് എന്ന ഹോട്ടലിൽ വന്നോളൂ; എന്നെ അവിടെ കാണാം.’

ഫൻതീൻ വീട്ടിലേക്കു മടങ്ങി. അവൾക്കു ഭ്രാന്തു പിടിച്ചിരുന്നു; നല്ലവളായ അയൽപക്കക്കാരിയോട് അവൾ ആ കഥ പറഞ്ഞുകൊടുത്തു: ‘നിങ്ങൾക്ക് ഇതു പറഞ്ഞാൽത്തന്നെ മനസ്സിലാവുമോ? ആ മനുഷ്യൻ ഒരു നികൃഷ്ടനല്ലേ? ഇങ്ങനെയുള്ള ആളുകളെ തെണ്ടിത്തിരിയാൻ സമ്മതിക്കുന്നതെങ്ങനെ? എന്റെ ഉമ്മറത്തെ രണ്ടു പല്ലുപറിച്ചെടുക്കുക! എന്ത്, എന്നെക്കണ്ടാൽ പേടിയാവുമല്ലോ! തലമുടി ഇനിയും വളരും; പല്ല്! ഹാ! എന്തൊരു ചെകുത്താനെപ്പോലുള്ള മനുഷ്യൻ! ഇതിലും ഭേദം എനിക്കു അഞ്ചുനിലയുള്ള വീട്ടിന്റെ മുകളിൽനിന്നു കൽവിരിപ്പിലേക്കു മുതലക്കുപ്പു കുത്തുകയാണ്. അയാൾ എന്നോടു വൈകുന്നേരം തില്ലാക് ദാർഴാങ് ഹോട്ടലിൽ ചെല്ലാൻ പറഞ്ഞിരിക്കുന്നു.

‘എന്തു തരാമെന്നുണ്ട്?’ മാർഗ്യുറീത്ത് ചോദിച്ചു.

‘രണ്ടു നെപ്പോളിയൻ.’

‘അപ്പോൾ നാല്പതു ഫ്രാങ്കായി.’

‘ഉവ്വ്, ഫൻതീൻ പറഞ്ഞു, രണ്ടും കൂടിയാൽ നാല്പതു ഫ്രാങ്കാവും.’

അവൾ അലോചനയിൽപ്പെട്ടു; തന്റെ പ്രവൃത്തി ആരംഭിച്ചു. ഒരു കാൽ മണിക്കൂറു കഴിഞ്ഞപ്പോൾ അവൾ തുന്നൽ നിർത്തി, തെനാർദിയെർമാരുടെ കത്ത് ഒരിക്കൽക്കൂടി വായിക്കാൻവേണ്ടി കോണിത്തട്ടിലേക്കു പോയി.

മടങ്ങിവന്ന് അവൾ തന്റെ അടുത്തിരുന്നു പണിയെടുക്കുന്ന മാർഗ്യൂറീത്തോടു പറഞ്ഞു: ‘തരിക്കുരുപ്പ് എന്നുവെച്ചാൽ എന്താണ്? നിങ്ങൾക്കറിയാമോ?’

‘ഉവ്വ്, ആ അവിവാഹിതവൃദ്ധ മറുപടി പറഞ്ഞു, ‘അതൊരു ദീനമാണ്.’

‘അതിനു മരുന്നു വളരെ കഴിക്കേണ്ടിവരുമോ?’

‘ഹോ! വല്ലാത്ത ഓരോ മരുന്ന്.’

‘അതെങ്ങനെയാണ് വന്നുപെടുന്നത്?’

‘എങ്ങനെ എന്നറിഞ്ഞുകൂടാതെ വന്നു പിടികൂടുന്ന ഒരു ദീനമാണത്.’

‘അപ്പോൾ, അതു കുട്ടികൾക്കു പിടിക്കും?’

‘വിശേഷിച്ചും കുട്ടികൾക്കാണത്.’

‘അതുകൊണ്ടു മരിക്കുമോ?’

‘മരിക്കാം,’ മാർഗ്യുറീത്ത് പറഞ്ഞു.

ഫൻതീൻ ആ മുറിയിൽനിന്ന് ഒരിക്കൽക്കൂടി കത്തു വായിക്കാൻ കോണിത്തട്ടിലേക്കു പോയി.

അന്നു വൈകുന്നേരം ഫൻതീൻ പുറത്തേക്കിറങ്ങി; ഹോട്ടലുകളുള്ള റ്യൂദ് പാരിസ്സിലേക്കു തിരിയുന്നതു കണ്ടു.

പിറ്റേദിവസം, നേരം പുലരുന്നതിന്നുമുൻപായി മാർഗ്യുറീത്ത് ഫൻതീന്റെ മുറിയിൽ ചെന്നപ്പോൾ—അവർ രണ്ടുപേരും ഒരുമിച്ചാണ് എന്നും പണിയെടുത്തിരുന്നത്; അങ്ങനെ അവർ രണ്ടാളും ഒരു മെഴുതിരികൊണ്ടു കഴിച്ചുപോന്നു—ഫൻതീൻ വിളർത്തും മരവിച്ചും കിടയ്ക്കമേൽ ഇരിക്കുന്നതു കണ്ടു. അവൾ കിടന്നിട്ടേ ഇല്ല. അവളുടെ തൊപ്പി മടിയിൽ വീണുകിടക്കുന്നു. അവളുടെ മെഴുതിരി രാത്രി മുഴുവനും കത്തി ഏതാണ്ടവസാനിച്ചതുപോലെയായിരിക്കുന്നു. ഈ സഹിച്ചുകൂടാത്ത ധാരാളിത്തം കണ്ട് അവൾ ആ ഉമ്മറത്തുതന്നെ നിന്നു; അവൾ കുറച്ചുറക്കെ പറഞ്ഞു: ‘ഈശ്വരാ മെഴുതിരി ഒക്കെ കത്തിത്തീർന്നു! എന്തോ ഉണ്ടായി.’

എന്നിട്ട് അവൾ ഫൻതീനെ നോക്കിക്കണ്ടു; മുടി പോയ തല അവൾ മാർഗ്യുറീത്തിനു നേരെ തിരിച്ചു.

ആ കഴിഞ്ഞ ഒരു രാത്രികൊണ്ടു ഫൻതീന്നു പത്തു വയസ്സു കൂടിയിരിക്കുന്നു.

‘യേശോ!’ മാർഗ്യുറീത്ത് പറഞ്ഞു, ഫൻതീൻ, ‘എന്തേ നിങ്ങൾക്കു പറ്റിപ്പോയത്?’

‘ഒന്നുമില്ല,’ ഫൻതീൻ മറുപടി പറഞ്ഞു, ‘നേരെമറിച്ചു, നോക്കാഞ്ഞിട്ട് എന്റെ മകൾ ആ അപകടദീനത്തിൽ മരിക്കില്ല. എനിക്കു സുഖമായി.’

ഇങ്ങനെ പറഞ്ഞു മേശമേൽ കിടന്നു തിളങ്ങുന്ന രണ്ടു നെപ്പോളിയൻ നാണ്യം അവൾ അവിവാഹിതയ്ക്കു കാണിച്ചുകൊടുത്തു.

‘ഹാ! യേശുക്രിസ്തോ!’ മാർഗ്യുറീത്ത് പറഞ്ഞു, ‘അപ്പോൾ അതൊരു നിധിയാണ്! എവിടെനിന്ന് കിട്ടി നിങ്ങൾക്ക് ഈ ലൂയി നെപ്പോളിയൻ നാണ്യം?’

‘എനിക്കു കിട്ടി.’ ഫൻതീൻ മറുപടി പറഞ്ഞു.

ഇതോടുകൂടി, അവൾ പുഞ്ചിരിക്കൊണ്ടു, മെഴുതിരിവെളിച്ചും അവളുടെ മുഖത്തെ പ്രകാശിപ്പിച്ചു. അതൊരു ചോരപ്പുഞ്ചിരിയായിരുന്നു. ഒരു ചുകന്ന ഉമിനീർ അവളുടെ ചുണ്ടിന്നറ്റങ്ങളിൽ കട്ടപിടിച്ചിരിക്കുന്നു; വായിൽ ഒരു കറുത്ത ഗുഹയുണ്ട്.

‘രണ്ടു പല്ലും പറിച്ചെടുത്തിരിക്കുന്നു.’

അവൾ നാല്പതു ഫ്രാങ്ക് മോങ്ഫെർമിയെയിലേക്കയച്ചു.

ഇതൊക്കെ പണം കിട്ടാനുള്ള തെനാർദിയെർമാരുടെ വിദ്യയായിരുന്നു. കൊസെത്തിനു ദീനമൊന്നുമില്ല.

ഫൻതീൻ കണ്ണാടിയെടുത്തു ജനാലയിലൂടെ എറിഞ്ഞു. അവൾ രണ്ടാംനിലയിലുള്ള മുറി വിട്ടു. മേൽപ്പുരയുടെ നേരെ ചുവട്ടിൽ ഒരു സാക്ഷകൊണ്ടുമാത്രം അടച്ചിടാവുന്ന തട്ടിൻപുറത്തു താമസമായിട്ടു കുറേ കാലമായി; നിലത്തോടുകൂടി ഒരു ത്രികോണാകൃതി വരയ്ക്കുന്നവയും, ഓരോ നിമിഷത്തിലും തല മുട്ടിക്കുന്നവയുമായ അത്തരം തട്ടിൻപുറങ്ങളിൽ ഒന്ന്, അതിൽ പാർക്കുന്ന സാധുവിനു, തന്റെ ദുർവിധിയുടെ അറ്റത്തേക്കെന്നപോലെ, പിന്നേയും പിന്നേയും കൂന്നും കൊണ്ടേ തന്റെ മുറിയുടേയും അറ്റത്തേക്കു ചെല്ലാവു.

അവൾക്കു കിടക്കാൻ കിടക്കയില്ല; പുതപ്പെന്നു പറഞ്ഞിരുന്ന ഒരു കീറത്തുണിയും, നിലത്ത് ഒരു പായയും, മൂടില്ലാത്ത ഒരു കസാലയും ബാക്കിയുണ്ട്. അവൾക്കുണ്ടായിരുന്ന ഒരു ചെറിയ പനിനീർപ്പൂച്ചെടി വാടി, നോട്ടമില്ലാതെ, ഒരു മൂലയ്ക്കു നില്ക്കുന്നു. മറ്റൊരു മൂലയ്ക്കു വെള്ളം നിറയ്ക്കാനുള്ള ഒരു ചട്ടിയുണ്ടു്; മഴക്കാലത്ത് അതു കട്ടയാവും; വട്ടത്തിലുള്ള മഞ്ഞുവരകൾകൊണ്ട് അതിൽ വെള്ളം നിന്നിരുന്ന പലേ നിലകളും വളരെക്കാലമായി രേഖപ്പെട്ടുകിടക്കുന്നു. അവളുടെ നാണം പോയ്പോയി. അവളുടെ തേവടിശ്മിത്തരവും പോയി. അവൾ മുഷിഞ്ഞ തൊപ്പി വെച്ചു പുറത്തേക്കു പോവും. ഇടയില്ലാഞ്ഞിട്ടോ നിഷ്കർഷയില്ലാഞ്ഞിട്ടോ അവൾ തന്റെ വസ്ത്രങ്ങളൊന്നും തിരുമ്മാറില്ല. മടമ്പിന്റെ ഭാഗം ദ്രവിച്ചുപോയപ്പോൾ, കീഴ്ക്കാലുറകളെ അവർ പാപ്പാസ്സിന്നുള്ളിലേക്കു അമർത്തി. പരന്നു കാണാവുന്ന ഞെരിയാണികൊണ്ട് ഇതു മനസ്സിലാക്കാം. പഴകിപ്പിഞ്ഞിയ കുപ്പായത്തിൽ, തൊട്ടാൽക്കീറുന്ന ചീട്ടിത്തുണികൊണ്ട് അവൾ കഷ്ണം വെച്ചു. അവൾ കടപ്പെട്ടിട്ടുള്ളവർ ലഹള കൂട്ടിയിട്ടു ഒരു നേരവും ഒരു പൊറുതിയില്ല. പുറത്തേക്കു കടന്നാൽ അവിടെ അവരുണ്ട്, അകത്തേക്കു വന്നാൽ അവിടെയും. കരഞ്ഞും ആലോചിച്ചും അവൾ വളരെ രാത്രികൾ കഴിച്ചു. അവളുടെ കണ്ണുകൾ നല്ല പ്രകാശമുള്ളവയായിരുന്നു; ഇടത്തേ ചുമല്പലകയുടെ മുകളിലായി എപ്പോഴും ഒരു വേദന. അവൾ വല്ലാതെ ചുമച്ചിരുന്നു, അവൾക്കു മൊസ്സ്യു മദലിയെന്റെ നേരെ കലശലായ ദേഷ്യമുണ്ടായിരുന്നു: പക്ഷേ, ആവലാതിപ്പെട്ടില്ല. അവൾ ഒരു ദിവസം പതിനേഴു മണിക്കൂർനേരം തുന്നും; പക്ഷേ, തടവുപുള്ളികളുടെ പ്രവൃത്തി കരാറെടുത്തിരുന്ന ഒരാൾ, അവരെക്കൊണ്ടു കുറഞ്ഞ കൂലിക്കു പണിയെടുപ്പിച്ചിരുന്നതുകൊണ്ട്, പെട്ടെന്നു സാമാനങ്ങൾക്കു വില താഴ്ത്തി, ഒരു കൂലിപ്പണിക്കാരിക്ക് ഒരു ദിവസത്തെ സമ്പാദ്യം ഒമ്പതു സൂവാക്കിക്കുറച്ചു. പതിനേഴു മണിക്കൂറു നേരത്തെ പണി. ദിവസത്തിൽ ഒമ്പതു സൂ വീതം സമ്പാദ്യവും! അവളുടെ കടക്കാർ പൂർവാധികം നിർദ്ദയത കാണിക്കാൻ തുടങ്ങി. പഴയ സാമാനം വില്ക്കുന്നാൾ—തന്റെ സാമാനങ്ങൾ ഏതാണ്ട് മുഴുവനും അയാൾ മടക്കിക്കൊണ്ടുപോയിരിക്കുന്നു —അവളോട് ഇളവില്ലാതെ ചോദിക്കും: ‘ഹേ കേമത്തി, എന്നാണ് എന്റെ പണം തരിക?’ എന്റെ ഈശ്വരാ, അവർക്കൊക്കെ എന്താണ് അവളെക്കൊണ്ടു വേണ്ടത്! ജനങ്ങൾ തന്നെ വേട്ടയാടുകയാണെന്ന് അവൾക്കു തോന്നി; കാട്ടുമൃഗങ്ങളുടെ സ്വഭാവത്തിലെ എന്തോ ഒന്ന് അവളിൽ വളർന്നുവന്നു. ഏതാണ്ട് ഈ സമയത്തുതന്നെ, തെനാർദിയെരുടെ കത്തു വന്നു; അയാൾ മര്യാദ വിചാരിച്ചു വളരെ ദിവസം കാത്തു; ഇനി ഒരു നിമിഷം താമസിയാതെ, നൂറു ഫ്രാങ്ക് അയച്ചു കിട്ടണം; ഇല്ലെങ്കിൽ, ആ വല്ലാത്ത ദീനത്തിൽനിന്നു കഷ്ടിച്ചു വിട്ടുപോന്ന കൊസെത്തുകുട്ടിയെ അയാൾ തണുപ്പും വെറുപ്പും തെരുവും ശരണമായി വീട്ടിൽ നിന്നു പുറത്താക്കും; അവിടെക്കിടന്ന് അവൾക്ക് എന്തെങ്കിലും വരട്ടെ; ചത്താൽ ചത്തു. ‘നൂറു ഫ്രാങ്ക്, ഫൻതീൻ വിചാരിച്ചു. ‘പക്ഷേ, എന്തു പ്രവൃത്തിയെടുത്താലാണ് ഒരാൾക്കു ദിവസത്തിൽ നൂറു സു വീതം സമ്പാദിക്കാവുന്നത്?’

‘ആട്ടേ!’ അവൾ പറഞ്ഞും, ‘ഇനി ബാക്കിയുള്ളതും വിറ്റുനോക്കട്ടേ.’

ആ ഭാഗ്യംകെട്ട സ്ത്രീ തോന്നിവാസക്കാരിയായി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 5; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.