ഈ ഫൻതീന്റെ ചരിത്രം എന്താണ്? സമുദായം ഒരടിമയെ വിലയ്ക്കു വാങ്ങൽ.
ആരോട്? കഷ്ടപ്പാടോട്.
വിശപ്പോട്, തണുപ്പോട്, നിസ്സഹായതയോട്, വലച്ചിലോട്. വ്യസനകരമായ ഒരാദായക്കച്ചവടം, ഒരു കഷണം അപ്പത്തിന് ഒരാത്മാവ്. കഷ്ടപ്പാടു വില്ക്കുന്നു. സമുദായം വാങ്ങുന്നു.
യേശുക്രിസ്തുവിന്റെ പരിശുദ്ധനിബന്ധനയാണ് നമ്മുടെ പരിഷ്കാരത്തെ ഭരിച്ചുവരുന്നത്; പക്ഷേ, അതിനിയും അകത്തു കടന്നിട്ടില്ല. യൂറോപ്പിലെ പരിഷ് കൃതജീവിതത്തിൽനിന്ന് അടിമക്കച്ചവടം പോയ്ക്കഴിഞ്ഞു എന്നു കേൾക്കാം.
ഇതു തെറ്റാണ്. അത് ഇപ്പോഴുമുണ്ട്; പക്ഷേ, അതു സ്ത്രീകളെ മാത്രമേ ബാധിച്ചു കിടപ്പുള്ളു; അതിനു പേർ വ്യഭിചാരം എന്നാണ്.
അതു സ്ത്രീകളെ ബാധിച്ചു കിടക്കുന്നു—എന്നുവെച്ചാൽ, സൗഭാഗ്യത്തെ, അശക്തിയെ, സൗന്ദര്യത്തെ, മാതൃത്വത്തെ. പുരുഷന്മാർക്കുള്ള അവമാനങ്ങളിൽ ഒരിക്കലും ഇതത്ര ചുരുങ്ങിയ ഒന്നല്ല.
ഈ ദുഃഖമയമായ നാടകത്തിൽ നാമിപ്പോൾ എത്തിയിരിക്കുന്ന ഘട്ടത്തിൽ, ഫൻതീൻ മുൻപ് എന്തായിരുന്നുവോ അതിലൊന്നും അവളില്ലാതായിരിക്കുന്നു.
ചളിയായതോടുകൂടി അവൾ ഉറച്ചു വെണ്ണക്കല്ലായിത്തീർന്നു. അവളെ തൊടുന്നവർക്കു കൈ മരവിക്കുന്നു. അവൾ കടന്നുപോകുന്നു; അവൾ നിങ്ങളെ വെച്ചു പൊറുക്കുന്നു; നിങ്ങളുണ്ടെന്നു ഭാവിക്കുന്നില്ല; അവൾ ദുസ്സഹവും അവമാനിതവുമായ ഒന്നാണ്. ജീവിതവും സാമുദായികാചാരവും അവളോടു യാത്ര പറഞ്ഞു. അവൾക്കു വരാവുന്നതെല്ലാം വന്നുകഴിഞ്ഞു. അവൾ എല്ലാം അനുഭവിച്ചു; എല്ലാം കഴിച്ചു; എല്ലാം പരിചയിച്ചു; എല്ലാം സഹിച്ചു; എല്ലാം കളഞ്ഞു; എല്ലാറ്റിനെപ്പറ്റിയും ദുഃഖിച്ചു. മരണം എങ്ങനെ ഉറക്കത്തെപ്പോലിരിക്കുന്നുവോ, അങ്ങനെ ഉദാസീന തയെപ്പോലിരിക്കുന്ന ആ വിരക്തികൊണ്ട് അവൾ വിരക്തയായി. ഇനി അവൾ ഒന്നിനേയും ഒഴിഞ്ഞുവെക്കില്ല. മേഘങ്ങളായ മേഘങ്ങൾ മുഴുവനും അവളുടെ മേൽ ഇടിഞ്ഞു വീഴട്ടെ; സമുദ്രമായ സമുദ്രം മുഴുവനും അവളുടെ മീതെ അടിച്ചു മറിയട്ടെ! അവൾക്കെന്ത്? അവൾ നനഞ്ഞുപോയ ഒരു ‘സ്പഞ്ചാ’ണ്.
അവളങ്ങനെ വിശ്വസിച്ചിരിക്കുന്നു. നിശ്ചയം; പക്ഷേ, വിധിയുടെ കലവറ തീർന്നു പോയേക്കാമെന്നും, എന്തിന്റേയായാലും ഒന്നിന്റെ അടിത്തട്ടിൽ നാം എത്തിക്കഴിഞ്ഞുവെന്നും കരുതുന്നത് അബദ്ധമാണ്.
കഷ്ടം! ഇങ്ങനെ കെട്ടിമറിഞ്ഞു മുൻപോട്ടു തെളിക്കപ്പെടുന്ന ഈ വിധി പരമ്പരയെല്ലാം എന്താണ്? ഇതൊക്കെ എങ്ങോട്ടു പോകുന്നു? എങ്ങനെ വന്നുകൂടി?
അതറിയുന്നവൻ ആ അന്ധകാരം മുഴുവനും കാണുന്നു.
അദ്ദേഹം ഏകൻ. അദ്ദേഹത്തിന്റെ പേരാണ് ഈശ്വരൻ.