അതുകൊണ്ട് ആ ക്രിസ്തുമതസന്ന്യാസിയുടെ വിധവയെക്കൊണ്ടും ലോകത്തിൽ പ്രയോജനമുണ്ടായി.
പക്ഷേ, മൊസ്സ്യു മദലിയെൻ ഈ കഥ ഒന്നുംതന്നെ അറിഞ്ഞില്ല. ജീവിതം ഇങ്ങനെയുള്ള സംഭവപരമ്പരയെക്കൊണ്ടുതന്നെ നിറഞ്ഞിരിക്കുന്നു. മൊസ്സ്യു മദലിയെൻ പ്രായേണ സ്ത്രീകളുടെ പണിമുറിയിൽ കടക്കാതിരിക്കുകയാണ് ചെയ്യാറ്.
ഈ വകുപ്പിൽ അധ്യക്ഷനായി അയാൾ ഒരു പ്രായംചെന്ന അവിവാഹിതയെ നിയമിച്ചിട്ടുണ്ട്—അവളെ മതാചാര്യനാണ് തിരഞ്ഞുകൊടുത്തിട്ടുള്ളത്; അയാൾക്ക് ഈ അധ്യക്ഷയുടെമേൽ തികച്ചും വിശ്വാസമുണ്ട്; അവൾ വാസ്തവത്തിൽ ഒരു മാന്യയും, സ്വൈര്യക്കാരിയും ന്യായസ്ഥയും, സത്യസന്ധയും, കൊടുക്കുന്ന വിഷയത്തിൽ ധർമശീലയും, എന്നാൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിലും മാപ്പുചെയ്യുന്നതിലും അത്രതന്നെ ധർമശീലമില്ലാത്തവളുമായിരുന്നു. മൊസ്സ്യു മദലിയെൻ തികച്ചും അവളെ വിശ്വസിച്ചുപോന്നു. ഏറ്റവും നല്ല സ്വഭാവക്കാർ തങ്ങളുടെ അധികാരത്തെ മറ്റുള്ളവർക്കേൽപിച്ചുകൊടുക്കുന്നത് പലപ്പോഴും കാണാം. ഈ പൂർണാധികാരംകൊണ്ടും താൻ ചെയ്യുന്നതു ശരിയാണെന്നുള്ള ബോധംകൊണ്ടുമാണ് ആ അധ്യക്ഷ ഫൻതീന്റെ മേൽ വ്യവഹാരം നടത്തി, വിചാരണചെയ്ത് കുറ്റക്കാരിയെന്നു വിധിച്ചു, വിധി നടത്തിയത്.
അമ്പതു ഫ്രാങ്കിനെസ്സംബന്ധിച്ചാണെങ്കിൽ—മൊസ്ത്യു മദലിയെൻ ധർമ്മവിഷയത്തിൽ ഉപയോഗിക്കുന്നതിനും പ്രവൃത്തിക്കാരികളായ സ്ത്രീകൾക്കു സാഹായ്യം ചെയ്യുന്നതിനുമായി തന്നെ ഏൽപിച്ചിട്ടുള്ള സംഖ്യയിൽനിന്ന് അവൾ അതെടുത്തു കൊടുത്തു; ആ സംഖ്യയെപ്പറ്റി അവൾ കണക്കൊന്നും ബോധിപ്പിക്കേണ്ടതില്ല.
അടുത്ത പ്രദേശങ്ങളിൽ ഒരു ഭൃത്യയായി താമസിക്കുവാൻ നിവൃത്തിയുണ്ടോ എന്ന് ഫൻതീൻ അന്വേഷിച്ചു; അവൾ വീടുതോറും നടന്നുനോക്കി, ആരും അവളെ സ്വീകരിച്ചില്ല. അവൾക്കു പട്ടണം വിട്ടുപോവാനും വയ്യാ. പഴയ സാമാനങ്ങളെക്കൊണ്ട്—എന്തു സാമാനങ്ങളാണ്!—കച്ചവടം ചെയ്യുന്നവനും അവൾ കടംകൊടുക്കാനുള്ളവനുമായ ആൾ പറഞ്ഞു: ‘നിങ്ങൾ ഇവിടം വിട്ടുപോകുന്നപക്ഷം, എന്റെ മുതൽ കട്ടു എന്ന നിലയിൽ ഞാൻ നിങ്ങളെ പൊല്ലീസ്സുകാരെക്കൊണ്ടു പിടിപ്പിക്കും!’ വീട്ടുവാടക കൊടുപ്പാനുള്ള വീട്ടുടമസ്ഥൻ അവളോടു പറഞ്ഞു: ‘നിങ്ങൾക്കു ചെറുപ്പം; നല്ല സൌന്ദര്യവുമുണ്ട്! നിങ്ങൾക്കു വാടക തരാൻ സാധിക്കും.’ അവൾ ആ അമ്പതു ഫ്രാങ്ക്; വീട്ടുടമസ്ഥന്നും വീട്ടുസാമാനവ്യാപാരിക്കുമായി പങ്കുവെച്ചു; വീട്ടുസാമാനങ്ങളിൽ മുക്കാൽഭാഗവും ആ വ്യാപാരിക്കുതന്നെ മടക്കിക്കൊടുത്തു; അത്യാവശ്യസാധനങ്ങൾ മാത്രം കൈവശം വെച്ചു; അങ്ങനെ അവൾക്ക് ഒരു പ്രവൃത്തിയുമില്ലാതായി; ഒരു കച്ചവടവുമില്ലാതായി; ഒരു കിടപ്പു സാധനമൊഴികെ മറ്റു സാമാനങ്ങളും ഇല്ലാതായി; ഏകദേശം അമ്പതു ഫ്രാങ്ക് കടംമാത്രം ബാക്കിയുണ്ട്.
കോട്ടകാവൽസ്സൈന്യത്തിലുള്ള പട്ടാളക്കാർക്ക് പരുക്കൻ ഉൾക്കുപ്പായങ്ങൾ തുന്നി അവൾ ദിവസത്തിനു പന്ത്രണ്ട് സൂ വീതം സമ്പാദിക്കാൻ തുടങ്ങി. അവളുടെ മകൾക്കു പത്തു സൂ വേണം. ഈ സമയത്താണ് അവൾ തെനാർദിയെർമാർക്കു പണം അവധി തെറ്റി കൊടുക്കാൻ ആരംഭിച്ചത്.
ഏതായാലും, രാത്രിസമയത്തു മടങ്ങിവരുമ്പോൾ അവൾക്കുവേണ്ടി വിളക്കുകത്തിക്കുന്ന വൃദ്ധ കഷ്ടപ്പാടിൽ ജീവിച്ചിരിക്കേണ്ടതെങ്ങനെ എന്ന് അവളെ പഠിപ്പിച്ചു. കുറച്ചുകൊണ്ട് ജീവിക്കുന്നതിന്റെ പിൻപുറത്ത്, ഒന്നുമില്ലാതെ ജീവിക്കുന്ന പണിയുണ്ട്. ഇവ രണ്ടു മുറികളാണ്, ഒന്ന് ഇരുണ്ടതും, മറ്റത് കറുത്തതും.
മഴക്കാലത്തു തീരെ വിറകുകൂടാതെ കഴിഞ്ഞുകൂടേണ്ടതെങ്ങനെ എന്നു ഫൻതീൻ മനസ്സിലാക്കി; ഈരണ്ടു ദിവസം കൂടുമ്പോൾ അര ഫാർതിങ് വിലയ്ക്കുള്ളതിന തിന്നുന്ന ഒരു പക്ഷിയെ വേണ്ടെന്നു വെക്കേണ്ടതെങ്ങനെ എന്നവൾ ധരിച്ചു; വിരിപ്പുകൊണ്ട് ഉള്ളുടുപ്പും, ഉള്ളുടുപ്പുകൊണ്ടു വിരിപ്പും ഉണ്ടാക്കേണ്ടതെങ്ങനെ എന്ന് അവൾ പഠിച്ചു; എതിർഭാഗത്തുള്ള ജനാലയിലെ വെളിച്ചംകൊണ്ട് ഒരാൾ അത്താഴം കഴിക്കേണ്ടതെങ്ങനെ എന്നവളറിഞ്ഞു. ദാരിദ്ര്യത്തിലും മര്യാദയിലും കിടന്നുവളർന്നു വയസ്സായ ചില മെലിഞ്ഞ കൂട്ടർക്ക് ഒരു സൂകൊണ്ട് എന്തെല്ലാം ഉണ്ടാക്കിത്തീർക്കാൻ സാധിക്കുമെന്ന് ആർക്കും നിശ്ചയമില്ല. അത് ഒടുവിൽ ഒരു സാമർഥ്യവിശേഷമായി കലാശിക്കുന്നു. ഈ മഹത്തായ സാമർഥ്യം ഫൻതീൻ സമ്പാദിച്ചു; കുറച്ചു ധൈര്യവും അവൾക്കു വിണ്ടുകിട്ടി.
ഈ സമയത്ത് അവൾ ഒരയൽപക്കക്കാരിയോടു പറഞ്ഞു: ‘ഹാ! ഞാൻ ചിലപ്പോൾ എന്നോടുതന്നെ പറയാറുണ്ട്; അഞ്ചു മണിക്കൂർ മാത്രം ഉറങ്ങുകയും, ബാക്കിയുള്ള സമയത്തെല്ലാം എന്റെ സൂചിക്കടുത്തിരിക്കുകയും ചെയ്താൽ എന്റെ ഭക്ഷണത്തിനുള്ള വക ഞാൻ എന്നും സമ്പാദിച്ചുകൊള്ളാം. മനസ്സിനു സുഖമില്ലാത്തപ്പോൾ, ആർക്കും കുറച്ചേ ഭക്ഷണം ചെല്ലൂ. അങ്ങനെ, അരിഷ്ടുകളും. സുഖക്കേടും, ഒരു കൈയിൽ കുറച്ചപ്പവും, മറ്റേതിൽ ബുദ്ധിമുട്ടും—ഇതെല്ലാംകൂടി എന്നെ പൊറുപ്പിക്കും.’
തന്റെ ചെറിയ പെൺകുട്ടി ഈ കഷ്ടപ്പാടിൽ തനിക്കടുത്തുണ്ടായിരുന്നെങ്കിൽ അതൊരു വലിയ സുഖമായേനേ. അവൾ ആ കുട്ടിയെ വരുത്തിയാൽ കൊള്ളാമെന്നാലോചിച്ചു. പക്ഷേ, എന്നിട്ടെന്താണ്! ആ കുട്ടിയെക്കൂടി തന്റെ ദാരിദ്ര്യത്തിൽ പങ്കുകൊള്ളിക്കുക! ആട്ടെ, അങ്ങനെയായാലും, താൻ തെനാർദിയെർമാർക്കു കടപ്പെട്ടിരിക്കുന്നു! അതു താനെങ്ങനെ കൊടുത്തുതീർക്കും? പിന്നെ, അങ്ങോട്ടുള്ള വഴി! അതു കടന്നുവീഴുവാൻ ചെലവിന്ന്?
ദാരിദ്ര്യത്തിൽ ജീവിച്ചിരിക്കേണ്ടതെങ്ങനെ എന്നുള്ള പാഠങ്ങൾ അവളെ പഠിപ്പിച്ച കിഴവി, മാർഗ്യുറീത്ത് എന്നു പേരായി, തപസ്വിനിമട്ടിലുള്ള ഒരവിവാഹിതയാണ്; അവൾ യഥാർഥ ദൈവഭക്തിയുള്ളവളും, സാധുവും, സാധുക്കളോടും സമ്പന്നരോടുകൂടിയും ദയയുള്ളവളും മാർഗ്യുറീത്ത് എന്നു തെറ്റാതെ ഒപ്പിടുവാൻ മാത്രം എഴുത്തറിയുന്നവളും ഈശ്വരവിശ്വാസം—അതു പ്രകൃതിശാസ്ത്രമാണല്ലോ—കൂടിയവളുമായിരുന്നു.
ഈ കീഴ്ലോകത്തിൽ ഇങ്ങനെയുള്ള സത്ധഭാവക്കാർ പലരുമുണ്ട്; ഒരു കാലത്ത് അവർ മേൽലോകത്തിലാവും. ഈ ജീവിതത്തിന്ന് ഒരു പ്രഭാതമുണ്ട്.
ആദ്യത്തിൽ ഫൻതീന്ന് അത്രമേൽ നാണിച്ചിട്ട് പുറത്തേക്കു പോവാൻ ധൈര്യം വന്നില്ല.
തെരുവിൽ നടക്കുമ്പോൾ, ആളുകൾ തിരിഞ്ഞുനിന്നു പിന്നിലൂടെ തന്നെ ചൂണ്ടിക്കാണിക്കുന്നുവെന്ന് അവൾ ഊഹിച്ചു; എല്ലാവരും അവളുടെ നേരെ തുറിച്ചുനോക്കുന്നു. ആരും അവളോട് സംസാരിക്കുന്നില്ല; രസമില്ലാത്തതും ദേഷ്യം പിടിപ്പിക്കുന്നതുമായ ആളുകളുടെ അവജ്ഞ ഒരു തണുപ്പുകാറ്റുപോലെ അവളുടെ മാംസത്തിനുള്ളിലേക്കും ആത്മാവിലേക്കുകൂടിയും തുളച്ചു കയറി.
ചെറുപട്ടണങ്ങളിലുള്ള ഒരു ഭാഗ്യംകെട്ട സ്ത്രീ, അവിടെയുള്ള എല്ലാവരുടേയും പരിഹാസത്തിനും സോൽക്കണ്ഠമായ ശ്രദ്ധയ്ക്കും മുൻപിൽ വെറും നഗ്നയാണെന്നപോലെ തോന്നും. പാരിസ്സിലെങ്കിലും ആരും നിങ്ങളെ അറിയില്ല, ഈ അപ്രസിദ്ധി ഒരു മൂടുപടമാണ്. ഹാ! പാരിസ്സിൽച്ചെന്നു വീഴുവാൻ അവൾ എത്ര ആശിച്ചിരിയ്ക്കും! സാധ്യമല്ല!
ദാരിദ്ര്യത്തോട് ഇടപഴകുവാൻ ശീലിച്ചതുപോലെ, അവൾ അവമാനത്തോടും പരിചയപ്പെടേണ്ടിവന്നു. ഒടുവിൽ അവൾ എന്തു ചെയ്യണമെന്നു തീർച്ചപ്പെടുത്തി. രണ്ടോ മുന്നോ മാസം കഴിഞ്ഞതോടുകൂടി, അവൾ തന്റെ നാണം കുടഞ്ഞുകളഞ്ഞ്, ഒന്നും സാരമില്ലെന്ന നിലയിൽ പുറത്തേക്കിറങ്ങാൻ തുടങ്ങി. ‘എനിക്ക് ഒക്കെ ഒന്ന്,’ അവൾ പറഞ്ഞു.
തല നല്ലവണ്ണം ഉയർത്തിപ്പിടിച്ച്, ഒരു രസമില്ലാത്ത പുഞ്ചിരിയോടുകൂടി, അവൾ പുറത്തേക്കു പോവും, വരും; മുഖത്തിനു കട്ടിത്തം കൂടുന്നുണ്ടെന്ന അവൾക്കു ബോധമായി.
അവൾ കടന്നുപോകുമ്പോൾ, മദാം വിക്തൂർണിയെങ് ചിലപ്പോൾ തന്റെ ജനാലയ്ക്കൽ ഇരുന്ന് ‘ആ ജന്തുവിന്റെ കഷ്ടപ്പാടു നോക്കിക്കണ്ട്—അവളെ ആ ‘വേണ്ട നിലയ്ക്കാക്കിയ’തിനു നാം ആ മദാമയോടു നന്ദി പറയുക—തന്നത്താൻ അഭിനന്ദിക്കും. ദുഷ്ടമനസ്സുള്ളവരുടെ സുഖം കറുത്തിട്ടാണ്.
അതിയായ അധ്വാനം ഫൻതീനെ ക്ഷീണിപ്പിച്ചു; അവളെ ബുദ്ധിമുട്ടിച്ചിരുന്ന ആ ചെറിയ ‘കൊക്രക്കുര’ അധികമായി. അവൾ ചിലപ്പോൾ തന്റെ അയൽപക്കക്കാരിയായ മാർഗ്യുറീത്തോട് പറയും; എന്റെ കയ്യിന് എന്തു ചൂടാണെന്നു തൊട്ടു നോക്കൂ!’
എന്തായാലും, രാവിലെ ഒരു പഴയ പൊളിയൻ ചീർപ്പുകൊണ്ടു തന്റെ ഭംഗിയുള്ള തലമുടി ചീകി, അതു, മിനുത്ത പട്ടുനൂൽക്കൂട്ടംപോലെ, ചുറ്റും തൂങ്ങിക്കിടക്കുന്ന സമയത്ത്, അവൾക്ക് ഒരു നിമിഷനേരത്തേക്ക് സുഖമയമായ ഒരു തേവിടിശ്ശിത്തം തോന്നും.