ചെറിയ പട്ടണങ്ങളിലെല്ലാം, വിശേഷിച്ചും എം. പട്ടണത്തിൽ, തങ്ങളുടെ തരക്കാർ പാരിസ്സിൽ നടന്നു കൊല്ലത്തിൽ രണ്ടു ലക്ഷം ഫ്രാഭം വരവുള്ളതു മുഴുവൻ എന്തൊരു നിലയിൽ വിഴുങ്ങുന്നുവോ, ആ നിലയിൽ തങ്ങൾക്കുള്ള ആയിരത്തഞ്ഞുറു ഫ്രാ: വരവ് ചവച്ചിറക്കിക്കളയുന്ന ഒരുകൂട്ടം ചെറുപ്പക്കാരുണ്ട്. ഇവരൊക്കെ ആ മഹത്തായ നപുംസകവർഗത്തിലെ സത്ത്യങ്ങളാണ്; കുറേ കഥയില്ലായ്മയും, കുറച്ചു ഫലിതവുമുള്ള ധാതുക്ഷയക്കാർ; ഇരിപ്പുമുറികളിൽ ഇവർ നാടന്മാരാവും; കള്ളുഷാപ്പുകളിൽ മാന്യന്മാരെന്നു നടിക്കും; ‘എന്റെ വസ്തുക്കൾ, എന്റെ കുടിയാന്മാർ, എന്റെ കാടുകൾ’ എന്നു പറഞ്ഞുനടക്കും. രസികന്മാരാണെന്നു വരുത്താൻവേണ്ടി ഇവർ നാടകശാലയിൽവെച്ചു നർത്തകികളെ പുച്ഛിക്കും; ധീരന്മാരാണെന്നാക്കാൻവേണ്ടി. കോട്ടകാവൽസ്സൈന്യത്തിലെ ഉദ്യോഗസ്ഥന്മാരോടു ശണ്ഠകൂടും; നായാടും, ചുരുട്ടു വലിക്കും, കോട്ടുവായിടും, കുടിക്കും, പുകയില നാറ്റിക്കും, ‘ബില്ലിയേർഡ്’ കളിക്കും, വണ്ടിയിൽനിന്നിറങ്ങുന്ന വഴിയാത്രക്കാരെ തുറിച്ചുനോക്കും, കാപ്പിപ്പീടികയിൽ താമസിക്കും, ഹോട്ടലിൽ ഭക്ഷണം കഴിക്കും, മേശയ്ക്കു ചുവട്ടിൽനിന്ന് എല്ലുപെറുക്കിത്തിന്നുന്ന ഒരു നായയേയും, മേശയ്ക്കു മുകളിൽനിന്നു കറികൾ എടുത്തു കഴിക്കുന്ന ഒരു വെപ്പാട്ടിയേയും വളർത്തിപ്പോരും; ഒരു കാശിനു വാശിപിടിക്കും, പരിഷ്കാരങ്ങളെ കുട്ടിപ്പറയും, ദുഃഖപര്യവസായികഥയെ അഭിനന്ദിക്കും, സ്ത്രീകളെ പുച്ഛിക്കും, പഴയ ബൂട്ടുകൾക്കു തേച്ചിൽ പിടിപ്പിക്കും, പാരിസ്സിലൂടെ ലണ്ടനെ പകർത്തെടുക്കും, പാരിസ്സിനെ പോന്താമുസ്സോങ് പട്ടണത്തിലൂടെയും. കോമാളിയായി ഇരുന്നു നരയ്ക്കും; ഒരു പണി എടുക്കില്ല; ഒരുപകാരത്തിനുമാവില്ല, വലിയ ഉപദ്രവം ചെയ്യില്ല..
മൊസ്സ്യു ഫെലിതോമിയെ, പാരിസ്സ് കാണാതെ സ്വരാജ്യത്തുതന്നെയാണ് കഴിച്ചുകൂട്ടിയതെങ്കിൽ, ഈ തരക്കാരിൽ ഒരാളായേനേ.
കുറേക്കൂടി പണമുള്ളവരായിരുന്നുവെങ്കിൽ, ഇവരെ ആളുകൾ പപച്ചസ്സുന്ദരന്മാർ’ എന്നു വിളിക്കും; കുറേക്കൂടി പണമില്ലാത്തവരായിരുന്നുവെങ്കിൽ, ഇവരെ ആളുകൾ ‘മെനങ്ങാക്കള്ളന്മാർ’ എന്നു വിളിക്കും. ഇവർ തൊഴിലില്ലാത്ത വെറും ചില ആളുകളാണ്. തൊഴിലില്ലാത്തവരുടെ കൂട്ടത്തിൽ അറപ്പിക്കുന്നവരുണ്ട്; അറച്ചവരുണ്ട്; മനോരാജ്യക്കാരുണ്ട്; ചില കള്ളന്മാരുമുണ്ട്.
ഇതെഴുതുന്ന കാലത്തെ ഒരു പച്ചസ്സുന്ദരൻ ഉയരമുള്ള ഒരു കഴുത്തുപട്ടയും; ഒരു വലിയ കണ്ഠവസ്ത്രവും; ചില്ലറ ആഭരണങ്ങളോടുകുടിയ ഒരു ഘടികാരവും; അകത്തു ചുകന്നതും നീലിച്ചതുമായി പല നിറത്തിൽ ഒന്നിനു മുകളിൽ ഒന്നായി മൂന്നു മുറിക്കുപ്പായവും; ഒരു ചെറുമത്സ്ൃത്തിന്റെ വാലോടും, അടുത്തടുത്തായി ചൂമലുവരെ ചെല്ലുന്ന രണ്ടുവരി വെള്ളിക്കുടുക്കുകളോടുംകൂടി തവിട്ടു—പച്ച നിറത്തിൽ അര കുടുങ്ങിയ ഒരു പുറംകുപ്പായവും; ഇതിലൽപം പകിട്ടു കുറഞ്ഞ തവിട്ടു—പച്ചനിറത്തിൽ ഒറ്റയായവസാനിക്കുന്ന ഒന്നു മുതൽ പതിനൊന്നുവരെ—ഇത്രയെന്നു നിയമമില്ല; പക്ഷേ, പതിനൊന്നിൽ ഒരിക്കലും ഏറാറില്ല—എത്രയെങ്കിലും വരകൾ രണ്ട് എടുപ്പുകളിലും തുന്നി മോടിപിടിപ്പിച്ച ഒരു കൂട്ടുകാലുറയും അടങ്ങിയ ഒരു സത്ത്വമാണ്. ഈ കൂട്ടത്തിൽ മടമ്പത്തു ലാടനില്ലാതെ ഉയർന്ന രണ്ടു പാപ്പാസ്സും, വക്കിനു വീതിയില്ലാത്ത ഒരുയർന്ന തൊപ്പിയും, ഒരു ചെണ്ടുപോലാക്കി വളർത്തുന്ന തലമുടിയും, ഒരു പൊന്തൻ ചൂരലും പോത്തിയെയുടെ [3] വക ശ്ശേഷങ്ങൾകൊണ്ടു മോടികുടിയ സംസാരവും കൂട്ടണം. ഇവയ്ക്കൊക്കെ പുറമെ, കുതിമുള്ളുകളും മേൽമീശയും, ആ കാലത്തു മേൽമീശ പ്രമാണിയാണെന്നതിനും കുതിമുള്ളുകൾ കാൽനടക്കാരനാണെന്നതിനുമുള്ള ചിഹ്നമായിരുന്നു.
ചില്ലറപ്പട്ടണങ്ങളിലുള്ള പച്ചസ്സുന്ദരന്ന് ഏറ്റവും നീളമുള്ള കുതിമുള്ളുകളും, ഏറ്റവും ഭയങ്കരങ്ങളായ മേൽമീശകളുമുണ്ടായിരിക്കും.
തെക്കേ അമേരിക്കയിലെ പ്രജാധിപത്യവും സ്പെയിനിലെ രാജാവുംകൂടി. ബോലിവറും [4] മോറില്ലോവുമായി, ഉണ്ടായ ശണ്ഠയുടെ കാലമായിരുന്നു അത്. വക്കിനു വീതി കുറഞ്ഞ തൊപ്പി ധരിക്കുന്നവർ രാജകക്ഷിക്കാരാണ്, അവരെ മോറി ചിര എന്നു വിളിക്കുന്നു; ഭരണമാറ്റക്കാർ വക്കിനു വീതി കൂടിയ തൊപ്പിയാണ്: ഇവരെ ആളുകൾ ബോലിവർമാർ എന്നു വിളിച്ചു വന്നു.
അങ്ങനെ കഴിഞ്ഞ ഭാഗങ്ങളിൽ വിവരിച്ചു സംഭവം നടന്നിട് എട്ടോ പത്തോ മാസത്തിനുശേഷം, 1828 ജനവരി മാസത്തിന്നടുത്തു നല്ല മഞ്ഞുള്ള ഒരു ദിവസം വൈകുന്നേരം, ഈ പച്ചസ്സുന്ദരന്മാരിൽ ഒരാൾ, ഈ തൊഴിലില്ലാത്ത വർഗക്കാരിൽ ഒരുവൻ, ഒരു ‘ബുദ്ധിമാൻ’—അയാൾ ഒരു മോറില്ലോത്തൊപ്പി ധരിച്ചിട്ടുണ്ടല്ലോ; എന്നല്ല, തണുപ്പുകാലത്തെ ഉടുപ്പുപരിഷ്കാരത്തെ തികയ്ക്കുന്ന അത്തരം വലിയ പുറങ്കുപ്പായങ്ങളിലൊന്നു മേലിട്ടിട്ടുമുണ്ട്—കഴുത്തു മറയ്ക്കാതെയും മുടിയിൽ പുഷപങ്ങളോടുകൂടിയും ഒരു നൃത്തവിനോദസ്ഥലത്തേക്കു ചേർന്ന ഉടുപ്പിൽ കാപ്പിപ്പീടികയുടെ മുൻഭാഗത്തു പതുങ്ങിനടന്നിരുന്ന ഒരുത്തിയെ ഉപദ്രവിച്ചു വിനോദിക്കുകയായിരുന്നു. ഈ പച്ചസ്സുന്ദരൻ ചുരുട്ടു വലിക്കുന്നുണ്ട്; നിശ്ചയമായും അയാൾ പരിഷ്കാരിയാണല്ലോ.
ആ സ്ത്രീ ഓരോരിക്കലും മുൻപിലൂടെ കടന്നുപോകുമ്പോൾ, ചുരുട്ടിൽനിന്ന് ഒരു വലി പുക വിട്ടുകൊണ്ടു ഫലിതവും നേരമ്പോക്കുമുള്ളവയെന്നു താൻ വിചാരിക്കുന്ന ഈ ചില വാക്കുകളെ അയാൾ അവൾക്കു സമ്മാനിക്കും; നിങ്ങൾ എന്തു വിരുൂപയാണ്!—എന്റെ മുമ്പിൽനിന്നു കടന്നുപോവാമോഃ നിങ്ങൾക്കു പല്ലില്ല!’ മൂതലായത്. ഈ മാന്യനെ മൊസ്സ്യു ബാമത്തബാ എന്നു പറയും. ആ സ്ത്രീ—മഞ്ഞിലൂടെ പോവുകയും വരികയും ചെയ്യുന്ന ആ ഒരു ദുഃഖമയവും അലംകൃതവുമായ പ്രേതരുപം—യാതൊന്നും അതിനു മറുപടി പറഞ്ഞില്ല; അയാളുടെ നേരെ ഒന്നു നോക്കുകകൂടി ചെയ്തില്ല; എങ്കിലും, ആവിധം ശബ്ദിക്കാതെയും ഒരു ദുഃഖമയമായ ക്രമത്തോടുകൂടിയും അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു; അതിനാൽ ഒരു ശിക്ഷിക്കപ്പെട്ട പട്ടാളക്കാരൻ അടികളുടെ മുൻപിലേക്കെന്നപോലെ, അയ്യഞ്ചു മിനുട്ടു കൂടുമ്പോഴൊക്കെ ആ പരിഹാസവാക്കുകളുടെ മുൻപിലേക്ക് അവൾ ചെല്ലും. ചെയ്യുന്ന പ്രവൃത്തി വേണ്ടവിധം ഫലിക്കുന്നില്ലെന്നു കണ്ടപ്പോൾ ആ അലസന്നു ശുണ്ഠി പിടിച്ചു; അവൾ പുറംതിരിച്ച തക്കത്തിൽ ഒരു ചെന്നായയുടെ നടത്തത്തോടുകൂടി അവളുടെ പിന്നിലേക്ക് പതുങ്ങിച്ചെന്നു, ചിരിയടക്കിക്കൊണ്ട്, കുനിഞ്ഞു നിന്ന് കാൽവരിയിൽനിന്ന് ഒരുപിടി മഞ്ഞിൻകട്ട വാരിയെടുത്ത് പെട്ടെന്ന് അവളുടെ നഗ്നങ്ങളായ ചുമലുകളുടെ നടുവിലേക്കിട്ടു. സ്ത്രീ ഒരലർച്ചയലറി, പമ്പരം തിരിഞ്ഞു, ഒരു പുള്ളിപ്പുലിയെപ്പോലെ അയാളുടെ നേർക്ക് ഒരു ചാട്ടം ചാടി, പാറാവുമുറിയിൽനിന്നു ഓവുചാലിലേക്ക് വീഴാവുന്നവയിൽ വെച്ച് ഏറ്റവും വല്ലാത്ത ചില വാക്കും പറഞ്ഞുകൊണ്ട്, അയാളുടെ മുഖത്തു നഖം മുഴുവനും ആഴ്ത്തി. മദ്യംകൊണ്ടു പരുപരുത്ത ഒരു സ്വരത്തിലായ ഈ ശകാരം നിശ്ചയമായും മുൻപുറത്തെ രണ്ടു പല്ലില്ലാത്ത ഒരു വായിൽനിന്നേ പുറത്തു ചാടാൻ തരമുള്ളു. അതേ, അതു ഫൻതീനാണ്.
ഈ ഒച്ച കേട്ടു കാപ്പിപ്പീടികയിൽ ഉണ്ടായിരുന്ന പട്ടാളക്കാർ ഒരടുക്കായി പുറത്തേക്കു ചാടി; വഴിയാത്രക്കാർ ഒത്തുകൂടി; കൂക്കിവിളിച്ചും ലഹളകൂടിയും ആഹ്ലാദിക്കുന്ന ഒരു വലിയ കൂട്ടം ആ രണ്ടു സത്ത്വങ്ങൾ തമ്മിലുള്ള കലഹത്തിന്നു ചുറ്റും വളഞ്ഞു; ആ രണ്ടുപേർ ഒന്നാണും മറ്റേതു പെണ്ണുമാണെന്നറിയാൻ തന്നെ കുറെ ബുദ്ധിമുട്ടി; പുരുഷൻ, തൊപ്പി താഴെ വീണു, പായാൻ കിടന്നു പിടയുന്നു; സ്ത്രീ—മുടിയും പല്ലും കിഴിക്കണം—തല മൂടാതെ മുരണ്ടുകൊണ്ടു ശുണ്ഠികൊണ്ടു ചുകന്നുമറിഞ്ഞു, വല്ലാതായി, കാലുകളെക്കൊണ്ടും മുഷ്ടികൊണ്ടും ഇടിക്കുന്നു.
പെട്ടെന്ന് ഒരു ദീർഘകായൻ ചൊടിയോടുകൂടി ആ ആൾക്കൂട്ടത്തിൽനിന്നു മുൻപിലേക്ക് ചെന്ന് ആ സ്ത്രീയെ ചളികൊണ്ടു മൂടിയ മേത്തരം പുറംകുപ്പായത്തിന്മേൽ പിടിച്ചുനിർത്തി, പറഞ്ഞു: ‘എന്റെ കൂടെ വരു!
ആ സ്ത്രീ തലയുയർത്തിനോക്കി; അവളുടെ ഭയങ്കരശബ്ദം പെട്ടെന്നു ചത്തു, അവളുടെ കണ്ണൂകൾ സ്ഫടികക്കഷ്ണങ്ങളായി; ചുകന്നു മറഞ്ഞിരുന്നതു പോയി. അവൾ വിളർത്തു. അവൾ പേടികൊണ്ടു കിടുകിടെവിറച്ചു. അവൾ ഴാവേറെ കണ്ടറിഞ്ഞു.
ഈ തഞ്ചത്തിൽ പച്ചസ്സുന്ദരൻ ചുവടൊഴിച്ചു.