images/hugo-5.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.5.3
ബേങ്കിലിട്ടിട്ടുള്ള സംഖ്യ

എന്നാൽ, അയാൾ ആദ്യത്തെ ദിവസത്തെപ്പോലെത്തന്നെ അന്നും ഒതുങ്ങിയ നിലയിൽ കഴിഞ്ഞു. അയാൾക്കു നരച്ച തലമുടിയും ഒരു സഗൌരവമായ നോട്ടവും ഒരു കൂലിപ്പണിക്കാരന്റെ കരുവാളിപ്പു കയറിയ ശരീരവണ്ണവും ഒരു തത്ത്വജ്ഞാനിയുടെ ആലോചനാശീലത്തോടുകൂടിയ മുഖഭാവവുമാണുണ്ടായിരുന്നത്. അയാൾ പതിവായി ഒരു പരന്ന വക്കുള്ള തൊപ്പിയും, പരുക്കൻ തുണികൊണ്ടുണ്ടാക്കിയതും കവിളത്തു വെച്ചു കുടുക്കിയതുമായ ഒരു നീണ്ട കുപ്പായവുമാണ് ധരിച്ചിരുന്നത്. മെയറുദ്യോഗത്തെ സംബന്ധിച്ചുള്ള പ്രവൃത്തികളെല്ലാം അയാൾ ചെയ്തു. പക്ഷേ, ഒരു വൃത്യാസം മാത്രമുണ്ട്— അയാൾ ഏകാന്തവാസം ചെയ്തു പോന്നു. അയാൾ വളരെ കുറച്ചു പേരോടേ സംസാരിക്കുള്ളൂ. ആചാരസംബന്ധികളായ മര്യാദകളെ അയാൾ ചെയ്യാതെ കഴിക്കാൻ നോക്കും. അയാൾ എവിടെ നിന്നും ക്ഷണത്തിൽ പിരിയും; സംസാരിക്കേണ്ട ആവശ്യം കൂടാതെ കഴിക്കാൻ വേണ്ടി അയാൾ പുഞ്ചിരിക്കൊള്ളും; പുഞ്ചിരിയിടേണ്ട ആവശ്യംകൂടാതെ കഴിക്കാൻവേണ്ടി, അയാൾ കൊടുത്തുകളയും. സ്ത്രീകൾ അയാളെപ്പറ്റി പറഞ്ഞു:

‘എന്തു മര്യാദക്കാരനായ കരടി!’ വയലുകളിൽ ലാത്തുകയാണ് അയാൾക്ക് ആകെയുള്ള സുഖം.

അയാൾ ഒരു തുറന്ന പുസ്തകം മുൻപിൽവെച്ചു വായിച്ചുകൊണ്ട് എപ്പോഴും തനിച്ചിരുന്നു ഭക്ഷണം കഴിക്കും. നല്ലപോലെ തിരഞ്ഞുനോക്കി വാങ്ങിയ ഒരു ചെറിയ പുസ്തകസമുച്ചയം അയാൾക്കുണ്ട്. അയാൾ പുസ്തകങ്ങളെ സ്നേഹിച്ചിരുന്നു. ഉദാസീനന്മാരാണെങ്കിലും വിശ്വാസയോഗ്യന്മാരായ സ്നേഹിതന്മാരത്രേ പുസ്തകങ്ങൾ. ഭാഗ്യത്തോടുകൂടി വിശ്രമസമയവും ക്രമത്തിൽ വർദ്ധിച്ചു തുടങ്ങിയപ്പോൾ, അതിനെ അയാൾ തന്റെ മനസ്സിനെ സംസ്കരിക്കുവാൻ ഉപയോഗപ്പെടുത്തി; എം. പട്ടണത്തിൽ വന്നതു മുതൽ ഓരോ കൊല്ലവും അയാളുടെ ഭാഷ അധികമധികം പരിഷ്കൃതവും വിശിഷ്ടവും സൌമ്യതരവുമാകുന്നുണ്ടെന്ന് ആളുകൾ പറഞ്ഞുവന്നു. പുറത്തു ലാത്തുന്ന സമയങ്ങളിൽ തോക്കു കൈയിൽ വെക്കുന്നത് അയാൾക്കിഷ്ടമായിരുന്നു; പക്ഷേ, അതയാൾ വളരെ ചുരുക്കമായേ ഉപയോഗപ്പെടുത്താറുള്ളൂ. എന്നാൽ എപ്പോഴെങ്കിലും അതിനു സംഗതി വന്നാൽ, അയാൾ വെക്കുന്ന വെടി ഭയങ്കരമായവിധം കുറിക്കുകൊള്ളുന്ന ഒന്നായിരിക്കും. ഉപദ്രവകരമല്ലാത്ത ഒരു ജന്തുവിനെയെങ്കിലും അയാൾ ഒരിക്കലും കൊന്നിട്ടില്ല. ഒരിക്കലും അയാൾ ഒരു ചെറുപക്ഷിയുടെ നേരെ വെടിവെച്ചിട്ടില്ല.

അയാളുടെ ചെറുപ്പം പോയിരിക്കുന്നുവെങ്കിലും, അന്നും അയാൾക്ക് എന്തെന്നില്ലാത്ത ശക്തിയുണ്ടായിരുന്നു സംസാരം. ആവശ്യമുണ്ടെന്നു കണ്ടാൽ ആർക്കും അയാൾ സഹായം ചെയ്തുകൊടുക്കും—വീണുകിടക്കുന്ന കുതിരയെ എടുത്തു പൊന്തിക്കും; ചേറ്റിൽ പൂഴ്‌ന്നുപോയ വണ്ടിച്ചക്രത്തിന് ഉരുളാറാക്കും; വിരണ്ടുപായുന്ന കാളയെ കൊമ്പുപിടിച്ചു നിർത്തും. പുറത്തേക്കിറങ്ങുമ്പോൾ എപ്പോഴും അയാളുടെ കുപ്പായക്കീശയിൽ പണം നിറഞ്ഞുകിടക്കും; എന്നാൽ മടങ്ങിവരുമ്പോൾ അതിൽ യാതൊന്നും ഉണ്ടാവില്ല. അയാൾ ഒരു ഗ്രാമത്തിലൂടെ പോകുമ്പോൾ, വൃത്തികെട്ട ചെറുപിള്ളേർ മുഴുവനും ആഹ്ലാദത്തോടുകൂടി അയാളുടെ പിന്നാലെ പാഞ്ഞുചെല്ലും; കൊതുകുകളെപ്പോലെ അയാളുടെ ചുറ്റും വളയും.

പണ്ടു് അയാൾ ഏതോ നാട്ടുപുറത്തായിരിക്കണം താമസിച്ചിരുന്നതെന്നു തോന്നി; എന്തുകൊണ്ടെന്നാൽ, ഉപകാരപ്രദങ്ങളായ എല്ലാത്തരം കുരുട്ടുവിദ്യകളും അയാൾക്കറിയാം; അവയെ അയാൾ അവിടെയുള്ള കൃഷിക്കാർക്കു പറഞ്ഞുകൊടുത്തു. കോതമ്പത്തിനുണ്ടാകുന്ന പുഴുക്കുത്തിനെ, വെറും ഉപ്പുവെള്ളം അതിലും കളപ്പുരയിലും തളിക്കുകയും നിലത്തുള്ള വിടവുകളിൽ നിറയ്ക്കുകയും ചെയ്തു. എങ്ങനെ മാറ്റിക്കളയാമെന്നും, ഒരുതരം കാട്ടുതുളസിച്ചെടി പൂത്തുനിൽക്കുമ്പോൾ പറിച്ച് എല്ലായിടത്തും, നാലു ചുമരിലും തട്ടിന്മേലും പുല്ലിന്നിടയിലും വീട്ടിനുള്ളിലും, കെട്ടിത്തൂക്കിയാൽ ‘കൊത്തൻ’ എന്ന പ്രമാണികളെ എങ്ങനെ നിശ്ശേഷം ആട്ടിയോടിച്ചു കളയാമെന്നും അയാൾ അവരോടുപദേശിച്ചു.

ഒരു പാടത്തുനിന്ന് അവിടെയുള്ള കോതമ്പത്തിന്റെ വിളവുകളെ നശിപ്പിക്കുന്നചാഴി, കള, പുല്ല് എന്നില്ല എല്ലാ വെറും ചെടികളെയും വേരറുത്തുകളയുവാൻ അയാൾക്കു ചില പൊടിക്കൈകളുണ്ട്. മുയലുകളെ വളർത്താനുള്ള കാട്ടുവളപ്പുകളിൽ ഒരുതരം ചെറുപന്നികളെ കൊണ്ടുപോയാക്കി അവയുടെ നാറ്റംകൊണ്ട് ആ പ്രദേശത്തെങ്ങും അയാൾ എലി കടക്കാതാക്കും.

ഒരു ദിവസം ചില നാട്ടുപുറത്തുകാർ കൊണ്ടുപിടിച്ചു കൊടുത്തൂവ പറിക്കുന്നത് അയാൾ കണ്ടു; അയാൾ ആ ചെടിയെ പരീക്ഷണം ചെയ്തു; വേരോടുകൂടി പറിച്ചിട്ട അതുണങ്ങിപ്പോയിരുന്നു; അയാൾ പറഞ്ഞു: ‘ഇതിന്റെ ജീവൻ പോയ്പോയി. ഏതായാലും ഇതിനെ ഉപയോഗപ്പെടുത്തേണ്ടതെങ്ങനെ എന്നറിഞ്ഞിരിക്കുന്നതു നന്ന്. കൊടുത്തൂവ ഇളയതായിരിക്കുമ്പോൾ, ഇല ഒരു നല്ല പച്ചക്കറിയാണ്; മൂത്താൽ വക്കയ്ക്കും ചണത്തിനുമെന്നപോലെ ഇതിനും നാരുണ്ട്. തൂവനാർത്തുണി പരുത്തിത്തുണിപോലെ നല്ലതാണ്. കൊത്തിയരിഞ്ഞാൽ. കോഴി, വത്ത് മുതലായവയ്ക്കു നന്ന്; ഇടിച്ചു ചതച്ചാൽ കന്നുകാലികൾക്കു കൊടുക്കാം. തൂവ വിത്തുകൾ പുല്ലിലും വയ്ക്കോലിലും മറ്റും ചേർത്തു തിന്നാൻ കൊടുത്താൽ കന്നുകാലികളുടെ രോമത്തിനു മിനുപ്പു കൂടും; വേരുകൾ ഉപ്പുകൂട്ടി പതപ്പെടുത്തിയാൽ അതിൽനിന്ന് ഒരു ഭംഗിയുള്ള മഞ്ഞച്ചായത്തിന്റെ കൂട്ടുണ്ടാക്കാം. ഇവയ്ക്കൊക്കെ പുറമേ, തൂവ ഒരു നല്ല വേലിസ്സാധനമാണ്; രണ്ടു പ്രാവശ്യം വെട്ടിവേറേ കുത്താം! എന്നാൽ ഈ തൂവയ്ക്ക് എന്തു ചെലവുണ്ട്? കുറച്ചു മണ്ണ്, നോട്ടം വേണ്ടാ; അറിവു വേണ്ടാ. ഒന്നു മാത്രം; വിത്തുകൾ മൂപ്പെത്തിയാൽ കൊഴിഞ്ഞു പോവും; അടിച്ചുകൂട്ടി എടുക്കാന്‍ അധ്വാനമുണ്, അതേ ഉള്ളൂ. കുറച്ചു മനസ്സിരുത്തിയാല്‍ തൂവയെ ആവശ്യമുളള ഒന്നാക്കിത്തീർക്കാം; ആരും നോക്കുന്നില്ല, അതു കൊണ്ട് അതുപദ്രവകരമായിത്തീർന്നു. അതിനെ ആളുകൾ നശിപ്പിച്ചുകളയുന്നു. എത്ര മനുഷ്യരുണ്ട് തൂവയെപ്പോലെ! കുറച്ചുകഴിഞ്ഞ് അയാൾ തുടർന്നുപറഞ്ഞും: എന്റെ ചങ്ങാതിമാരേ, ഇതോർമ്മ വെയ്ക്കു; ചീത്ത ചെടികളോ ചീത്ത മനുഷ്യരോ ഇല്ല. ചീത്ത കൃഷിക്കാർ മാത്രമേ ഉള്ളൂ.’

കുട്ടികൾക്ക് അയാളെ ഇഷ്ടമാണ്; വയ്ക്കോലും നാളികേരവുംകൊണ്ടു കൗതുകകരങ്ങളായ ഓരോന്നു കെട്ടിയുണ്ടാക്കാൻ അയാൾക്കറിയാം.

ഒരു പള്ളിവാതിക്കൽ കറുപ്പുതുണി തൂക്കിക്കണ്ടാൽ അയാൾ അകത്തു കടക്കും. മറ്റുള്ളവർ ജാതകർമം അന്വേഷിക്കുന്നതുപോലെ, അയാൾ ശവസംസ്കാരം അന്വേഷിച്ചു ചെല്ലും. തന്റെ മഹത്തായ സൌശീല്യം കാരണം. വൈധവ്യവും അന്യന്മാരുടെ പരിതാപവും അയാളെ ആകര്‍ഷിച്ചുപോന്നു; ദുഃഖിതരായി നടക്കുന്ന സുഹൃത്തുക്കളുടേയും, കറുത്ത ഉടുപ്പിട്ട കുടുംബാംഗങ്ങളുടേയും, ശവമഞ്ചത്തിനു ചുറ്റും ഞെരങ്ങുന്ന മതാചാര്യന്മാരുടേയും കൂട്ടത്തിൽ അയാളും കൂടും. പരലോകത്തിന്റെ നിഴല്പാടുകൊണ്ടു നിറഞ്ഞ ഈ ശവസംസ്കാരസമയത്തെ സങ്കീർത്തനങ്ങൾ അയാളുടെ വിചാരപരമ്പരയ്ക്ക് ഒരു വിഷയമായിത്തീരുന്നതുപോലെ തോന്നപ്പെട്ടു. തന്റെ നോട്ടം ആകാശത്തിൽ പതിഞ്ഞതുകൊണ്ട്, അപാരതയുടെ നിഗൂഡതകളിലേക്കെല്ലാം കടന്നുചെല്ലുന്ന ഒരുതരം ശ്വാസഗതിയോടുകൂടി, ഇരുട്ടടഞ്ഞു കിടക്കുന്ന മരണക്കുഴിയുടെ വക്കത്തുനിന്നു പാടുന്ന ആ ദുഃഖമയങ്ങളായ രാഗാലാപങ്ങളെ അയാൾ മനസ്സിരുത്തി കേൾക്കും.

മനുഷ്യൻ ദുഷ്പ്രവൃത്തികളിൽനിന്നു സ്വനാമത്തെ മറച്ചുവെക്കുന്നതു പോലെ, താനാണ് പ്രവർത്തിക്കുന്നതെന്നു മറ്റുള്ളവരെ അറിയിക്കാതെ അയാൾ അസംഖ്യം സൽപ്രവൃത്തികൾ ചെയ്തു. രാത്രി ആരുമറിയാതെ, അയാൾ വീടുകളിൽ കടന്നുചെല്ലും; കള്ളന്റെ മട്ടിൽ പതുക്കെ കോണികയറും. ഒരു ഗതിയില്ലാത്ത ഭാഗ്യഹീനൻ എവിടെയോ പോയിട്ടു താൻ നിലംപൊത്തുന്ന തട്ടിൻപുറത്തേക്കു മടങ്ങിച്ചെല്ലുമ്പോൾ, താനില്ലാത്തപ്പോൾ വാതിൽ ആരോ തുറന്നിരിക്കുന്നതായി—ഒരുസമയം ബലാൽക്കാരേണ തുറന്നിട്ടുള്ളതായി—കാണും. ആ സാധു നിലവിളിച്ചു ലഹളകൂട്ടും; ഏതോ കള്ളൻ കടന്നിരിക്കുന്നു എന്നായി! ആ പാവം അകത്തു കടന്നു നോക്കും; ഒന്നാമതായി കാണുക, ഏതെങ്കിലും ഒരു വീട്ടുസാമാനത്തിനു മീതെ ഒരു സ്വർണനാണ്യം ആരോ മറന്നുവെച്ചിട്ടുള്ളതായിരിക്കും. അവിടെ ചെന്നിട്ടുള്ള ‘കള്ളൻ’ ഫാദർ മദലിയെൻ ആയിരിക്കും.

അയാൾ സുശീലനും മനോരാജ്യക്കാരനുമാണ്. ജനങ്ങൾ സംസാരിച്ചു: ‘ലേശമെങ്കിലും അഹംഭാവമില്ലാത്ത ഒരു സമ്പന്നൻ. തികച്ചും അലംഭാവമില്ലാത്ത ഒരു സുഖിതൻ.

ചിലർ വാദിച്ചുപോന്നു. അയാൾ ഒരജ്ഞാതമനുഷ്യനാണെന്നും, ചിറകുള്ള നാഴികവട്ടകളെക്കൊണ്ടലങ്കരിച്ചതും മരിച്ചവരുടെ എല്ലുകളും തലയോടുകളും കൊണ്ട് ഉയിർക്കൊള്ളിച്ചതുമായ അയാളുടെ തനിത്തപസ്വി ഗുഹമുറിയിലേക്ക് ആരും കടന്നുചെല്ലാറില്ലെന്നും. ഇത് ഒരു വലിയ സംസാരവിഷമായിത്തീർന്നു; അങ്ങനെ, ആ എ. പട്ടണത്തിലുള്ള അന്തസ്സുകാരികളും അറുദുശ്ലീലകളുമായ യുവതികളിൽ ചിലർ ഒരു ദിവസം അയാളെ കാണാൻ ചെന്ന്, ഇങ്ങനെ ചോദിച്ചു; ‘മൊസ്സ്യു മെയർ, ദയചെയ്തു നിങ്ങളുടെ കിടപ്പുമുറി ഒന്നു കാണിച്ചുതരൂ. അതൊരു നിലവറയാണെന്നു കേട്ടിട്ടുണ്ട്.’ അയാൾ ഒന്നു മന്ദസ്മിതംകൊണ്ടു; അവരെ ക്ഷണത്തിൽ ആ ‘നിലവറ’യിലേക്കു ക്ഷണിച്ചുകൊണ്ടുപോയി. അവർകെല്ലാവര്‍ക്കും തങ്ങളുടെ ഉൽക്കണ്ഠയ്ക്കു മതിയായ ശിക്ഷ കിട്ടി. ആ മുറി ചേല വീട്ടികൊണ്ടുള്ള സാമാനങ്ങളാൽമാത്രം അലംകൃതമായിരുന്നു; അത്തരം വീട്ടു സാമാനങ്ങൾക്കുള്ളപോലെ, ആ മുറിക്കും ഒരു ഭംഗിയില്ലായ്മയുണ്ട്; പന്ത്രണ്ടു സൂ വിലയ്ക്കുള്ള കടലാസ്സുകളാണു് പതിച്ചിരുന്നതു്. ആ മുറിയിൽ ഒരിടത്തും ഒരസാധാരണത്വമുള്ളതായി കണ്ടുപിടിപ്പാൻ അവരെക്കൊണ്ടു കഴിഞ്ഞില്ല. പഴയ മട്ടിലുള്ള രണ്ടു മെഴുതിരിക്കാലുകൾ മാത്രം അടുപ്പിൻതിണ്ണമേലുണ്ടായിരുന്നു; അവ വെള്ളി കൊണ്ടുണ്ടാക്കിയവയാണെന്നു കാണപ്പെട്ടു; എന്തുകൊണ്ടെന്നാൽ, ‘കളവു വെള്ളിയല്ലെന്നുള്ള മുദ്ര അതാ’—ചില്ലറ പട്ടണങ്ങളിലെ സാധാരണഫലിതം മുഴുവനും നിറഞ്ഞ അഭിപ്രായപ്രകടനം..

എന്തായാലും, ആ മുറിയിലേക്ക് ആരും കടന്നുചെല്ലാറില്ലെന്നും അത ഒരു തപസ്വിഗുഹയാണെന്നും—അതേ, ഒരു നിഗൂഡമായ ഏകാന്തസ്ഥലം; ഒരു പൊത്ത്; ഒരു ശവക്കല്ലറ—ആളുകൾ സംസാരിച്ചു.

എന്നല്ല, അയാൾ ‘ഒരുപടി‘ പണം ബാങ്കിലിട്ടിട്ടുണ്ടെന്നും ജനങ്ങൾ നടന്നു മന്ത്രിച്ചു; ഒരു സവിശേഷതകൂടിയുണ്ട്—അത് എപ്പോഴും അയാൾക്കു തിരിച്ചു മേടിക്കാം; എന്നുവെച്ചാൽ, എന്നെങ്കിലും ഒരു ദിവസം രാവിലെ മൊസ്സ്യു മദലിയെന്നു ബാങ്കിൽ കടന്നുചെന്ന് ഒരു രശീതി ഒപ്പിട്ടു കൊടുത്താൽ, പത്തു നിമിഷത്തിനുള്ളിൽ ഇരുപതോ മുപ്പതോ ലക്ഷം കൈയിലാക്കി പോരാം. വാസ്തവംനോക്കുമ്പോൾ ‘ഈ ഇരുപതോ മുപ്പതോ ലക്ഷം’ ഞങ്ങൾ മുമ്പു പറഞ്ഞിട്ടുള്ളതു പോലെ ആറു ലക്ഷത്തി മുപ്പതിനായിരം, അല്ലെങ്കിൽ നാല്പതിനായിരം ഫ്രാങ്കായി കുറയ്ക്കേണ്ടിയിരിക്കും.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 5; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.