കൊല്ലം 1820-ന്റെ ആരംഭത്തിൽ, മോൺസിന്യേർ ബിയാങ് വെന്യു’ എന്ന വിശേഷപ്പേരുള്ള ഡി.യിലെ മ്മെതാൻ, മൊസ്സ്യു മിറിയേൽ, എൺപത്തിരണ്ടാമത്തെ വയസ്സിൽ വന്ദനീയതയുടെ ദിവ്യഗന്ധത്തിൽ മുഴങ്ങിക്കൊണ്ടു സ്വർഗാരോഹണം ചെയ്തതായി വർത്തമാനപത്രങ്ങൾ പ്രസ്താവിച്ചു.
ഡി.യിലെ മെത്രാൻ—പത്രങ്ങൾ പറയാൻ വിട്ടുപോയ ഒരു സംഗതികൂടി പറയട്ടെ—മരണത്തിനു കുറേ കൊല്ലം മുമ്പുവെച്ച് അന്ധനായി; തന്റെ സഹോദരി അടുത്തുണ്ടായിരുന്നതുകൊണ്ട് ആ അന്ധത്വത്തിൽ അദ്ദേഹത്തിന് അസുഖം തോന്നിയതുമില്ല.
ഈ കൂട്ടത്തിൽ ഒന്നു ഞങ്ങൾക്കു പറഞ്ഞുവെക്കാനുണ്ട്. യാതൊന്നും പരിപൂര്‍ണമായി കാണപ്പെടാത്ത ഈ ലോകത്തിൽ, കണ്ണുപോവുകയും സ്നേഹിക്കപ്പെടുകയുംകൂടി ചെയ്യുന്നത് ഏറ്റവും അനർഘങ്ങളും അത്ഭുതകരങ്ങളുമായ മഹാഭാഗ്യങ്ങളിൽ ഒന്നാണ്. ഒരു സ്ത്രീ, ഒരു മകൾ, ഒരു സോദരി, ഒരോമന, എപ്പോഴും അടുത്തുണ്ടായിരിക്കുക—നിങ്ങൾക്ക് അവളെക്കൊണ്ടാവശ്യമുള്ളതുകൊണ്ടും അവൾക്കു നിങ്ങളെ വിട്ടുപിരിയുവാൻ വയ്യാത്തതുകൊണ്ടും അവൾ ആവിധം ചെയ്യുക; നമുക്കാവശ്യമുള്ള ഒരാൾക്കു നാം ഒഴിച്ചുകൂടാത്തവരാണെന്നു ബോധപ്പെടുക; അവൾ എത്രകണ്ടു നമ്മുടെ അടുക്കൽ പിരിയാതെ നില്‍ക്കുന്നുവോ അത്രകണ്ടു അവളുടെ സ്നേഹബാഹുല്യത്തെ ഇളവില്ലാതെ അളന്നു നോക്കിക്കൊണ്ടിരിപ്പാൻ നമുക്കു കഴിയുക; ‘അവളുടെ സമയം മുഴുവനും എനിക്കായി സമർപ്പിച്ചിട്ടുള്ളതുകൊണ്ട് അവളുടെ മനസ്സും എനിക്കുള്ളതാണെന്നു സ്വയം വിചാരിക്കാൻ സംഗതി വരിക; അവളുടെ മുഖത്തിനുപകരം വിചാരത്തെ കാണുക; ലോകം മുഴുവനും ഇരുട്ടടഞ്ഞു കിടക്കെ, അതിനിടയിലുള്ള ഒരാളുടെ വിശ്വാസ്യതയെ തട്ടിച്ചുനോക്കുവാൻ തരംകിട്ടുക; ഒരു പാവാടയുടെ ചലനശബ്ദത്തെ ചിറകുകളുടെ ഒച്ചുപോലെ കരുതുക; അവൾ പോകുന്നതും വരുന്നതും മാറി നിൽക്കുന്നതും മടങ്ങിയെത്തുന്നതും പാട്ടുപാടുന്നതും കേൾക്കുക: എന്നല്ല ഈ കാലൊച്ചകളുടേയും ഈ സംസാരത്തിന്റേയും കേന്ദ്രസ്ഥാനം ഒരാളാണെന്നു വിചാരിക്കുക; ഓരോ നിമിഷത്തിലും ഒരാളുടെ സൗന്ദര്യവിശേഷം പ്രത്യക്ഷീഭവിക്കുക; ഒരാളുടെ അവശതകൊണ്ട് അയാൾക്ക് അത്രയും അധികാരശക്തി വർധിച്ചതായി തോന്നുക; ഒരാൾ അന്ധതയിൽക്കിടക്കുമ്പോഴും അയാളുടെ അന്ധത ഹേതുവായിട്ടും, ഇങ്ങനെയുള്ള ഒരു ദേവവനിത തന്റെ ആകർഷണശക്തിക്കധീനയായി എപ്പോഴും തന്നെ ചുറ്റിക്കൊണ്ടിരിക്കുമാറ്, അയാശ ഒരു ജ്യോതിർഗ്ഗോളമായി പരിണമിക്കുക—ഏതൊരു പരമാനന്ദവും ഇതിനു സമമല്ല. താൻ മറ്റൊരാളുടെ സ്നേഹത്തിനു പാത്രമാണെന്നു ബോധപ്പെടുന്നതിൽ നില്‍ക്കുന്നു, മനുഷ്യന്റെ പരമോൽകൃഷ്ടമായ ജീവിതസുഖം; ഒരാളെ അയാളാണെന്നു വെച്ചു തന്നെ മറ്റൊരാൾ സ്നേഹിക്കുക—അല്ലെങ്കിൽ ഇങ്ങനെ പറയട്ടെ; അയാൾ അയാളായിരുന്നിട്ടും മറ്റൊരാൾ അയാളെ സ്നേഹിക്കുക; ഈ ബോധം കണ്ണുപൊട്ടന്നുണ്ട്. ഈ ദുർദ്ദശയിൽ ശുശ്രൂഷിക്കപ്പെടുക എന്നതു നിശ്ചയമായും ഓമനിക്കപ്പെടുകയാണ്. അയാൾക്ക് എന്തെങ്കിലും ഇല്ലായ്കയുണ്ടോ? ഇല്ല, സ്നേഹം കൈവശമുള്ളവന്ന് എന്നും ഇരുട്ടില്ല. എന്നല്ല, എന്തു സ്നേഹം! മനോഗുണംകൊണ്ടു നിറഞ്ഞിട്ടുള്ള സ്നേഹം! നിശ്ചയമുള്ളേടത്ത് അന്ധത്വമില്ല. ആത്മാവ് ആത്മാവിനെ തപ്പിത്തപ്പിക്കൊണ്ട് അന്വേഷിക്കുകയും അതിനെ കണ്ടുപിടിക്കുകയും ചെയ്യുന്നു. എന്നല്ല, അങ്ങനെ കണ്ടുപിടിച്ചു മാറ്റുരച്ചു നോക്കപ്പെട്ട ആത്മാവോ, ഒരു സ്ത്രീ. ഒരു കൈ നിങ്ങളെ താങ്ങുന്നു; അത് അവളുടേതാണ്; രണ്ടു ചുണ്ടുകൾ പതുക്കെ നിങ്ങളുടെ നെറ്റിമേൽ തൊടുന്നു; അത് അവളുടെ ചുണ്ടുകളാണ്: നിങ്ങളുടെ വളരെ അടുക്കൽനിന്ന് ഒരു ശ്വാസം കേൾക്കുന്നു; അവളുടെയാണത്. അവളുടെ ആരാധന മുതൽ അനുകമ്പവരെ, അവളുടേതായ സകലവും, ഒരിക്കലും വിട്ടുപോകാത്ത വിധം, നിങ്ങൾക്കു കൈയിൽ കിട്ടുക; ആ ഓമനയായ ദുർബ്ബലത നിങ്ങളെ സഹായിക്കുന്നതാവുക; ആ ഇളക്കമില്ലാത്ത വയ്ക്കോല്ക്കൊടിയുടെമേൽ നിങ്ങൾ ചാരിയിരിക്കുക; ആ മനുഷ്യന്റെ കൈകൊണ്ടു ഈശ്വരനെ തൊടുക; എന്നല്ല, ആ ഈശ്വരനെ എടുത്തു മാറിടത്തിൽ—ഈശ്വരൻ തൊട്ടറിയാവുന്നതാക്കിത്തന്നെ തന്റെ മാറിടത്തിൽ— ചേർത്താശ്ശേഷിക്കുക—എന്തു പരമാനന്ദം! ഹൃദയം—ആ ദിവ്യവും നിഴലിൽ നില്‍ക്കുന്നതുമായ പുഷ്പം— ഒരത്ഭുതകരമായ വികസിക്കൽ വികസിക്കുന്നു. എല്ലാ പ്രകാശത്തിനായിട്ടുംകൂടി ആ അന്ധകാരത്തെ മനുഷ്യൻ കൈമാറുകയില്ല! ദിവ്യരൂപിയായ ആത്മാവ് ഒരിക്കലും വിട്ടുപിരിയാതെകണ്ട് അതാ; അവൾ പുറത്തേക്കു പോകുന്നുണ്ടെങ്കിൽ, വീണ്ടും മടങ്ങിവരാൻ മാത്രമാണ്; ഒരു സ്വപ്നംപോലെ, അവൾ മറയുകയും, വാസ്തവസ്ഥിതിപോലെ വീണ്ടും പ്രത്യക്ഷീഭവിക്കുകയും ചെയ്യുന്നു. ഒരു സുഖം വരുന്നതുപോലെ തോന്നുന്നു; ഉടനെ അതാ, അവൾ അവിടെയെത്തി. ശാന്തതയിൽ, ആഹ്ലാദത്തിൽ, പരമാനന്ദത്തിൽ, ഒരാൾ ആണ്ടുമുങ്ങുന്നു. രാത്രിക്കിടയിൽ ഒരാൾ തേജോവിലാസമായി കാണപ്പെടുന്നു. ഉണ്ട്, ഒരായിരം ചില്ലറശല്യങ്ങളുണ്ട്. ആ ശൂന്യതയിൽ വലിയവയായിത്തീരുന്ന ഒന്നുമില്ലായ്മകൾ. നിങ്ങളെ കിടത്തിയുറക്കുവാൻ ഉപയോഗിക്കപ്പെട്ടവയും, നിങ്ങളെസംബന്ധിച്ചേടത്തോളം ഇല്ലാതായ പ്രപഞ്ചത്തെ വീണ്ടും ഉള്ളതാക്കിത്തരുന്നവയുമായ ആ സ്ത്രീശബ്ദത്തിന്റെ ഏറ്റവും അനിർവചനീയങ്ങളായ ഉച്ചാരണവിശേഷങ്ങൾ. ആത്മാവിനെക്കൊണ്ട് ആ മനുഷ്യൻ ഓമനിക്കപ്പെടുന്നു. അയാൾ ഒന്നും കാണുന്നില്ല; പക്ഷേ, താൻ സ്നേഹപൂർവം ആരാധിക്കപ്പെടുന്നതായി അയാൾക്ക് അനുഭവപ്പെടുന്നു നിഴല്പാടുകളെകൊണ്ടുള്ള ഒരു സ്വർഗ്ഗമാണിത്.
ഈ സ്വർഗത്തിൽനിന്നാണ് മോൺസിന്യേർ വെൽക്കം പരലോകത്തേക്കു കടന്നത്.
അദ്ദേഹത്തിന്റെ മരണവർത്തമാനം എം. പട്ടണത്തിലെ ഒരു പത്രം പകർത്തിയിട്ടില്ല. പിറ്റേദിവസം മുതൽ മൊസ്സ്യു മദലിയെൻ ദേഹമാസകലം കറുത്ത ഉടുപ്പു കൊണ്ടു മൂടി; തലയിൽ ഒരു കറുത്ത പട്ടുചുരുൾവസ്ത്രം ധരിച്ചു.
ഈ ദീക്ഷ പട്ടണനിവാസികൾ സൂക്ഷിച്ചു; അവർ അതിനെപ്പറ്റി ഗുണദോഷ നിരൂപണം ചെയ്തു. മൊസ്സ്യു മദലിയെന്റെ ആദിമചരിത്രത്തെപ്പറ്റി അത് എന്തോ ഒരറിവു തരുന്നതുപോലെ തോന്നി. അയാളും ആ വന്ദ്യനായ മെത്രാനും തമ്മിൽ ഒരു സംബന്ധമുണ്ടെന്ന് ആളുകൾ തീർച്ചപ്പെടുത്തി. ഡി.യിലെ മെത്രാന്‍ മരിച്ചതുകൊണ്ട് അദ്ദേഹം ദീക്ഷ എടുത്തിരിക്കുന്നു. ഇരിപ്പുമുറികൾ സംസാരിച്ചു; ഇതു മൊസ്സ്യു മദലിയെന്റെ പദവിയെ അത്യധികം ഉയർത്തി; ഇത് ഒരു ക്ഷണത്തിൽ, ഒറ്റടിയായി, എം. പട്ടണത്തിലെ പ്രമാണികൾക്കിടയിൽ അയാളെപ്പറ്റി ഏതാണ്ടൊരു ബഹുമതിയുണ്ടാക്കി. തനിക്കു വന്നുകൂടിയ ഈ ഔന്നത്യം വൃദ്ധകളുടെ വർദ്ധിച്ചു വരുന്ന ഉപചാരങ്ങളിൽനിന്നും ചെറുപ്പക്കാരികളുടെ ഏറിയേറിവരുന്ന പുഞ്ചിരികളിരുനിന്നും മൊസ്സ്യു മദലിയെൻ കണ്ടറിഞ്ഞു. ഒരു ദിവസം വൈകുന്നേരം, ആ നിസ്സാരമായ മഹാലോകത്തിലെ ഒരു ഭരണാധികാരിണി പ്രായക്കൂടുതലിന്റെ അവകാശം കൊണ്ടു ജിജ്ഞാസയുണ്ടായി ഇങ്ങനെ കടന്നുചോദിച്ചു: മൊസ്സ്യു മെയർ, നിങ്ങൾ നിശ്ചയമായും ഡി.യിലെ കഴിഞ്ഞുപോയ മ്രെതാന്റെ ദായാദിയാണ്, അല്ലേ?’
അയാൾ പറഞ്ഞു: ‘അല്ല, മദാം.’
‘പക്ഷേ,’ ആ പ്രഭ്വി തുടർന്നുപറഞ്ഞു: ‘നിങ്ങൾ അദ്ദേഹത്തിന്റെ ദീക്ഷയെടുത്തിരിക്കുന്നുവല്ലോ.’
അയാൾ മറുപടി പറഞ്ഞു: ‘ചെറുപ്പത്തിൽ ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തിൽ ഒരു ഭൃത്യനായിരുന്നു.’
പിന്നെ, ഒന്നുകൂടി ആളുകൾ സൂക്ഷിച്ചു; അങ്ങുമിങ്ങും തെണ്ടിത്തിരിഞ്ഞു നടക്കുന്നവരും പുകക്കുഴലുകൾ തുടച്ചു നന്നാക്കാനുണ്ടോ എന്നന്വേഷിക്കുന്നവരുമായ കുട്ടികൾ വല്ലവരും എം. പട്ടണത്തിൽ വന്നാൽ, മെയർ അവരെ തന്റെ അടുക്കൽ വിളിച്ചുവരുത്തി പേരന്വേഷിക്കുകയും എന്തെങ്കിലും ഒരു സംഖ്യ കൊടുക്കുകയും ചെയ്യും. ഈ വിവരം അവരുടെ ഇടയിൽ സംസാരമായി. അനവധി പേർ അതിലേ വന്നുതുടങ്ങി.