കുറേശ്ശക്കുറേശ്ശെയായി, ഏതാനും കാലംകൊണ്ട്, ഈ എതിർപക്ഷമെല്ലാം താനേ നശിച്ചു. പൊന്തിവരുന്ന എല്ലാവരും അനുസരിക്കാതെ കഴിയാത്ത ആ ഒരു തരം നിയമം കാരണം, ആദ്യത്തിൽ മൊസ്സ്യൂ മദലിയെന്റെ നേരെ ദുഷ്പ്രസ്താവങ്ങളും അപകീർത്തികളും പ്രയോഗിക്കപ്പെട്ടു; പിന്നീട് അതുകളെല്ലാം ദുഷ്പ്രസ്താവമല്ലാതെ മറ്റൊന്നുമല്ലെന്നു വന്നു; അതു കഴിഞ്ഞ്, അവയെല്ലാം അസൂയകൊണ്ടുണ്ടാകുന്ന ദുർവാക്കുകൾ മാത്രമായി; ഒടുവിൽ ആ വിചാരവും ഇല്ലാതായി; ബഹുമാനം പരിപൂർണമായി, ഏകകണ്ഠമായി, ഹൃദയപൂർവമായി. എന്നല്ല, ക്രിസ്ത്വാബ്ദം 1821-ഓടുകൂടി, 1815-ൽ ഡി. പട്ടണത്തിൽ ‘മെത്രാൻ തിരുമേനി’ എന്ന വാക്ക് ഏതുവിധം ഉച്ചരിക്കപ്പെട്ടിരുന്നുവോ അതേ ഉചാരണവിശേഷണത്തോടുകൂടി ‘മെയർ അവർകൾ എന്ന് എം. പട്ടണത്തിലെ ആളുകളും വിളിച്ചുവന്നു. മൊസ്സ്യു മദലിയെനുമായി കണ്ടാലോചിക്കുവാൻവേണ്ടി പത്തു കാതം ദൂരത്തുനിന്ന് ജനങ്ങൾ വരികയായി. തമ്മിലുള്ള സ്വരച്ചേർച്ചക്കുറവ് അയാൾ തീർത്തു; വ്യവഹാരങ്ങൾ കൂടാതെ കഴിച്ചു; വിരോധികളെ യോജിപ്പിച്ചു. എല്ലാവരും മൊസ്സ്യു മദലിയെനെ തങ്ങളുടെ വിധികർത്താവാക്കി സ്വീകരിച്ചു; അതു ന്യായം കൂടാതെയല്ലതാനും. അയാൾക്ക് ആത്മാവായി പ്രകൃതിനിയമഗ്രന്ഥമാണോ ഉള്ളതെന്നു തോന്നിപ്പോയി. ബഹുമാനമാകുന്ന ഒരു പകർച്ചവ്യാധി കടന്നുപിടിച്ചതുപോലെ, ആറോ ഏഴോ കൊല്ലത്തെ കാലംകൊണ്ട് ആ ജില്ല മുഴുവനും മെയറുടെ പേരിൽ ഭക്തിയുള്ളതായിത്തീർന്നു.
പട്ടണത്തിൽ, ആ രാജ്യത്തെല്ലാംകൂടി, നോക്കിയാൽ ഒരാൾക്കുമാത്രം ഈ രോഗം പിടിപെട്ടില്ല; ഫാദർ മദലിയെൻ എന്തുതന്നെ ചെയ്താലും ശരി, എന്തോ കലുഷമാകാത്തതും ചലനം തട്ടാത്തതുമായ ഒരു ബുദ്ധിവിശേഷത്താൽ ഉറപ്പിക്കപ്പെട്ടിട്ടെന്നപോലെ അയാളുടെ ആ ഒരു വിരോധിമാത്രം എപ്പോഴും സശ്രദ്ധനായും അസ്വസ്ഥനായുംതന്നെ നിന്നു. സ്വതവേ ഉള്ള എല്ലാ ബുദ്ധിവിശേഷങ്ങളുമെന്നപോലെ ശുദ്ധിയും ഋജുത്വവുമുള്ളൊന്നാണെങ്കിലും, വിരോധങ്ങളേയും അനുകമ്പകളേയും ജനിപ്പിക്കുന്നതും, ഒരു പ്രകൃതിയെ മറ്റൊരു പ്രകൃതിയിൽനിന്ന് അത്രമേൽ ആപല്‍ക്കരമായവിധം അകറ്റിനിർത്തുന്നതും, ഒരിക്കലും സംശയിക്കാൻ നില്‍ക്കാത്തതും, ഒരിക്കലും അസ്വസ്ഥത തോന്നാത്തതും, ഒരിക്കലും സമാധാനം കിട്ടാത്തതും, ഏതു സമയത്തും തന്നെമറന്നു പ്രവർത്തിക്കാത്തതും, ഏതന്ധകാരത്തിലും വഴിപിഴയ്ക്കാത്തതും, ഒരിക്കലും തെറ്റാത്തതും ഒട്ടും വെള്ളം കടക്കാത്തതും, എന്തായാലും ഇണങ്ങാത്തതും, ബുദ്ധികൊണ്ടുള്ള ഉപദേശങ്ങൾ ഒന്നും തന്നെ ഉള്ളിൽ കടക്കാത്തതും, യുക്തികൊണ്ടുള്ള ബന്ധവിച്ഛേദങ്ങളൊന്നും തട്ടാത്തതും, ദൈവഗതികൾ എന്തെല്ലാം വിധത്തിൽ മാറ്റിമറിച്ചുവെച്ചുടക്കിയാലും മനുഷൃശ്വാവിനു മനുഷ്യപ്പുച്ചയുടേയും മനുഷ്യക്കുറുക്കന് മനുഷ്യകേസരിയുടേയും സാന്നിധ്യത്തെ ഉപായത്തിൽ മന്ത്രിച്ചുകൊടുക്കുന്നതുമായി തികച്ചും മൃഗസാധാരണമായ ഒരു ബുദ്ധിവിശേഷം ചില മനുഷ്യരിൽ വാസ്തവമായി പ്രവർത്തിക്കാറുണ്ടെന്ന് തോന്നുന്നു.
മൊസ്സ്യു മദലിയെൻ ശാന്തനും സ്നേഹപൂർണനുമായി എല്ലാവരുടേയും അനുഗ്രഹങ്ങളാൽ ചുറ്റപ്പെട്ടുകൊണ്ട ഒരു തെരുവിലൂടെ നടന്നുപോകുമ്പോൾ, നീണ്ട്, ഇരുമ്പുനിറത്തിലുള്ള മുറിക്കുപ്പായമിട്ടു, കൈയിൽ ഒരു കനമുള്ള ചൂരൽ വടിയാൽ രക്ഷിതനായി, അമർന്നു നീണ്ട ഒരു തൊപ്പി തലയിൽ വെച്ചുകൊണ്ടുള്ള ഒരാൾ പെട്ടെന്ന് അയാളുടെ പിന്നിൽ വന്നുകൂടി. കൈകൾ മാറത്തു പിണച്ചുകെട്ടി, തല പതുക്കെ ഒന്നിളക്കി, മേൽച്ചുണ്ടിനെ കീഴച്ചുണ്ടോടു കൂട്ടി മൂക്കിനു നേർക്ക് ഒന്നു പൊന്തിച്ച്—അതേ, ‘എന്തുതന്നെയായാലും ശരി, ആ മനുഷ്യൻ ആരാണ്? ഞാൻ അയാളെ എവിടെയോവെച്ചു കണ്ടിട്ടുണ്ട്. ആട്ടെ, എന്നെ വിഡ്ഡിയാക്കുവാൻ അയാളെക്കൊണ്ടാവില്ല’എന്ന് പരിഭാഷപ്പെടുത്താവുന്ന, അങ്ങനെ ഒരുതരം അർഥമുള്ള കൊഞ്ഞനംകാട്ടലോടുകൂടി, അയാളെ കാണാതാവുന്നതുവരെ ഒരേ നിലയിൽനിന്ന് സുക്ഷിച്ചുനോക്കുന്നത് പലപ്പോഴും കാണാം.
ഏതാണ്ടു പേടിപ്പെടുത്തുന്ന ഒരു ഗൌരവത്താൽ ഗൌരവം പിടിച്ചുകൊണ്ടുള്ള ഈ മനുഷ്യൻ, വേഗത്തിലുള്ള ഒരു നോട്ടത്തിൽ മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും, ആ കണ്ടവന്റെ ശ്രദ്ധയെ ഹഠാൽ പിടിച്ചുനിർത്തുന്ന അങ്ങനെയുള്ള ചിലരിൽ ഒരാളാണു്.
അയാളുടെ പേർ ഴാവേർ എന്നായിരുന്നു; അയാൾ പൊല്ലീസ് സൈന്യത്തിൽപ്പെട്ട ഒരാളാണ്.
അയാൾ എ. പട്ടണത്തിൽ രസമില്ലാത്തവയും ആവശ്യമുള്ളവയുമായ ഒരിൻസ്പെക്ടരുടെ ജോലികൾ നടത്തിവരുന്നു. അയാൾ മദലിയെന്റെ ആദത്തെ നില കണ്ടിട്ടില്ല. അന്നു പാരിസ്സിലെ പൊല്ലീസ് സൈസന്യാധ്യക്ഷനായിരുന്ന കൊംത് ആൻഗ്ലെയുടെ കാര്യദർശിയായ മൊസ്സ്യു ഷാബുയിയെയുടെ രക്ഷകൊണ്ടാണ് ഴാവേർ ഉദ്യോഗസ്ഥനായത്. അയാൾ എ൦. പട്ടണത്തിൽ വന്നപ്പോൾ ആ മഹാനായ കൈത്തൊഴിൽ വ്യവസായക്കാരൻ പ്രമാണിയായിരിക്കുന്നു. ഫാദർ മദലിയെൻ മൊസ്സ്യു മദലിയെൻ ആയിരിക്കുന്നു.
ചില പൊല്ലീസ്സു ദ്യോഗസ്ഥന്മാരുടെ മുഖാകൃതി ഒരു സവിശേഷ മട്ടിലുള്ളതാണ്. ഒരു നീചത്വവും അധികാരവലുപ്പവും കൂടിച്ചേർന്ന ഒന്നായിരിക്കും അവരുടെ മുഖഭാവം. ഴാവേരുടെ മുഖഭാവം ഈ തരത്തിലാണ്— നീചത്വം കിഴിക്കണം.
ആത്മാവുകളെല്ലാം മാംസചക്ഷുസ്സുകൾക്കു ഗോചരങ്ങളായിരുന്നുവെങ്കിൽ, മനുഷ്യസമുദായത്തിലെ ഓരോ അംഗവും തിര്യക്കുകളിൽപ്പെട്ട ഏതെങ്കിലുമൊരു മൃഗത്തോടു യോജിച്ചിരിക്കുമെന്നാണ് ഞങ്ങളുടെ ദൃഡവിശ്വാസം; അങ്ങനെ, ശുക്തികീടം മുതൽ കഴുകൻ വരേയും പന്നിമുതൽ നരിവരേയുമുള്ള എല്ലാ തിര്യക്കുകളും മനുഷ്യനിലുണ്ടെന്നും, അവയിൽ ഓരോന്നും ഒരു മനുഷ്യനിൽ സ്ഥിതിചെയ്യുന്നുണ്ടാവണമെന്നുമായി തത്ത്വജ്ഞാനികൾ മനസ്സിലാക്കിയിട്ടില്ലാത്ത സത്യാവസ്ഥ ഞങ്ങൾ എളുപ്പത്തിൽ കണ്ടറിയാറുണ്ട്. ചിലപ്പോൾ അവയിൽ ഒന്നിലധികത്തേയും ഒരേ സമയത്തു കാണാം.
തിര്യക്കുകളെല്ലാം നമ്മുടെ കണ്ണിനുമുമ്പിലൂടെ അലഞ്ഞുനടക്കുന്ന നമ്മുടെ സൌശില്യങ്ങളുടേയും ദുശ്ലീലങ്ങളുടേയും സ്വരൂപങ്ങളല്ലാതെ, നമ്മുടെ ആത്മാവുകളുടെ ഛായാരുപങ്ങളല്ലാതെ, മറ്റൊന്നുമല്ല. നമ്മെ പിടിച്ചുനിർത്തി വിചാരിപ്പിക്കാൻവേണ്ടി ഈശ്വരൻ അവയെ നമുക്കു കാട്ടിത്തരുന്നു. തിര്യക്കുകളെല്ലാം ആവിധം മറ്റു ചിലതുകളുടെ ഛായകൾ മാത്രമായതുകൊണ്ടാണ്, ഈശ്വരൻ അവയെ വാസ്തവാർഥത്തിലുള്ള വിദ്യാഭ്യാസമുണ്ടാവാൻ നിവൃത്തിയുള്ളവയാക്കാഞ്ഞത്; അതുകൊണ്ട് പ്രയോജനമെന്ത്? നേരെമറിച്ച്, നമ്മുടെ ആത്മാവുകളെല്ലാം സത്യങ്ങളായതുകൊണ്ടും അവയ്ക്കെല്ലാം പ്രാപ്യമായി അനുരൂപമായ ഒരു പുരുഷാർഥമുള്ളതുകൊണ്ടും ഈശ്വരൻ അവയ്ക്കു വിശേഷബുദ്ധി കൊടുത്തു; എന്നുവെച്ചാൽ, വിദ്യാഭ്യാസത്തിനുള്ള കഴിവ്. സാമുദായികവിദ്യാഭ്യാസം, വേണ്ട വിധം ചെയ്യിക്കുന്നപക്ഷം, ഓരോ ജീവാത്മാവിൽനിന്നും, അത് എന്തുതരത്തിലുള്ളതെങ്കിലുമാവട്ടെ, അതിൽ ലയിച്ചുകിടക്കുന്ന ഉപയുക്തതയെ എപ്പോഴും പുറത്തേക്കു വലിച്ചുവരുത്താൻ കഴിയും.
ഇത് നിശ്ചയമായും, സ്പഷ്ടമായി കാണപ്പെടുന്ന ഭൌതികജീവിതത്തെസ്സംബന്ധിക്കുന്ന പരിമിതദൃഷ്ടികൊണ്ടുള്ള കാഴ്ചയാണ്. അല്ലാതെ അമാനുഷങ്ങളായി എല്ലാ ജീവികളിലും ആന്തരങ്ങളായോ ബാഹ്യങ്ങളായോ ഉള്ള സത്ത്വവിശേഷങ്ങളെസ്സംബന്ധിക്കുന്ന അഗാധതരമായ വാദമുഖത്തെ ഇതു പരാമർശിക്കുന്നില്ല. വാസ്തവത്തിലുള്ള ഞാൻ അന്തർലീനമായ ഞാൻ ഇല്ലെന്നു; പറയുവാൻ തത്ത്വജ്ഞാനികളെ ഒരിക്കലും അധികാരപ്പെടുത്തുന്നില്ല. ഇങ്ങനെ ഒന്നു പറഞ്ഞുവെച്ചുകൊണ്ടു, ഞങ്ങൾ പ്രകൃതത്തിലേക്ക് കടക്കട്ടെ.
അപ്പോള്‍, ഓരോ മനുഷ്യനിലും തിര്യക്‍ലോകത്തിലെ ഒരു സത്ത്വമുണ്ടെന്നു് ഒരു നിമിഷനേരത്തേക്ക് വായനക്കാരും ഞങ്ങളോടുകുടി സമ്മതിക്കുന്നപക്ഷം പൊല്ലീസ്സുദ്യോഗസ്ഥനായ ഴാവേറിലുള്ളത് എന്തായിരുന്നു എന്നു പറയാൻ ഞങ്ങൾക്ക് എളുപ്പത്തിൽ സാധിക്കും.
ആസ്തൂറിയയിലെ കൃഷീവലന്മാർക്ക് ഒരു ദൃഡബോധമുണ്ട്. ഓരോ ഈറ്റു ചെന്നായമടയിലും ഓരോ നായയുണ്ടായിരിക്കും; അതിനെ തള്ളച്ചെന്നായ പെറ്റ ഉടനെ തിന്നുകളയുന്നു; അല്ലെങ്കിൽ അതു വളർന്നുവന്നാൽ മറ്റു ചെന്നായക്കുട്ടികളെയെല്ലാം വിഴുങ്ങിക്കളയുമത്രേ.
ഒരു പെൺചെന്നായയുടേതായ നായക്കുട്ടിക്ക് ഒരു മനുഷ്യമുഖം കൊടുക്കുക; എന്നാൽ ഴാവേറായി.
തണ്ടുവലിശിക്ഷയിൽക്കിടക്കുന്ന ഒരുവന്റെ ഭാര്യയായ ഒരു കൈനോട്ടക്കാരിയുടെ മകനായി ഴാവേർ തടവുമുറിയിൽ ജനിച്ചു. മുതിര്‍ന്നു വന്നപ്പോൾ, താൻ സമുദായത്തിൽനിന്നു പുറത്തുള്ളവനാണെന്ന് അയാൾ മനസ്സിലാക്കി; അതിന്നുള്ളിൽ കടക്കാൻ ഒരിക്കലും സാധിക്കുകയില്ലെന്ന് അയാൾ നിരാശനായി. പൊതുജനസമുദായം രണ്ടു തരക്കാരെ എന്തായാലും മാപ്പു കൊടുക്കാതെ പുറത്തു തള്ളിവിടുന്നുണ്ടെന്ന് അയാൾ സൂക്ഷിച്ചു—അതിനെ ഉപദ്രവിക്കുവന്നവരേയും, അതിനെ രക്ഷിക്കുന്നവരേയും; ഈ രണ്ടു വർഗത്തിൽ ഏതെങ്കിലുമൊന്നിലല്ലാതെ അയാൾക്കു വേറെ നില്‍ക്കക്കള്ളിയുണ്ടായിരുന്നില്ല; അതോടൊപ്പംതന്നെ അയാൾക്കു ഒന്നുകൂടി ബോധമുണ്ടായിരുന്നു—താൻ ജനിച്ചിട്ടുള്ളത് അനിർവചനീയമായ ഒരു വെറുപ്പോടുകൂടി കരുതപ്പെടുന്നതും, മേലാൽ ഒരുവിധത്തിലും ഭേദപ്പെടുവാൻ നിവൃത്തിയില്ലാത്ത ഒരു തറക്കല്ലിന്മേൽ ഉറച്ചുനില്‍ക്കുന്നതുമായ തെണ്ടികളുടെ വംശത്തിലാണ്. അയാൾ പൊല്ലീസ്സിൽ ചേർന്നു. അതിൽ അയാൾക്കു ജയംകിട്ടി. നാല്പതാമത്തെ വയസ്സിൽ അയാൾ ഒരു ഇൻസ്പെക്ടരായി.
തെക്കൻപ്രദേശങ്ങളിൽ തണ്ടുവലിശിക്ഷ അനുഭവിക്കുന്ന തടവുപുള്ളികൾക്കുള്ള താമസസ്ഥലങ്ങളിലാണ് അയാൾ ചെറുപ്പത്തിൽ നിയമിക്കപ്പെട്ടിരുന്നത്.
ഇവിടുന്നങ്ങോട്ടു കടക്കുന്നതിനു മുൻപായി, ഞങ്ങൾ ഴാവേറെപ്പറ്റി പറയുമ്പോൾ ഉപയോഗിച്ച മനുഷ്യമുഖം’ എന്ന വാക്കിന്റെ ഉദ്ദിഷ്ടാർഥം നമുക്കന്യോന്യം മനസ്സിലാക്കുക.
ഴാവേറുടെ മനുഷ്യമുഖത്തിൽ ഒരു പരന്ന മൂക്കും ആഴമുള്ള രണ്ടു ദ്വാരങ്ങളും ആ ദ്വാരങ്ങളുടെ നേരക്കു കവിൾത്തടങ്ങളിലൂടെ കയറിച്ചെല്ലുന്ന രണ്ടു കൂറ്റൻ കവിൾമീശകളും അടങ്ങിയിരിക്കുന്നു. ഈ രണ്ടു കാടുകളും ആ ഗുഹകളും ഒന്നാമതായി കാണുന്ന ആരും ഒന്നു ചുളുങ്ങിപ്പോവും. ഴാവേർ ചിരിക്കുന്ന സമയത്ത്—അയാളുടെ ചിരി വളരെ അപൂർവവും ഭയങ്കരവുമായിരുന്നു—അയാളുടെ വീതികുറഞ്ഞ ചുണ്ടുകൾ അകന്നു പല്ലുകളെ മാത്രമല്ല നൊണ്ണുകളെക്കൂടിയും പുറത്തു കാണിക്കും; എന്നല്ല, അയാളുടെ മൂക്കിനു ചുറ്റും, കാട്ടുമൃഗത്തിന്റെ മോന്തയിലെന്ന പോലെ, പരപ്പുകൂടിയതും കണ്ടാൽ ഭയം തോന്നുന്നതുമായ ഒരു മടക്കുകയറും. ഗൌരവഭാവത്തിലുള്ള ഴാവേർ ഒരു വീട്ടുകാവൽനായയാണ്; ചിരിക്കുമ്പോൾ, അയാൾ ഒരു നരിതന്നെ. ബാക്കി ഭാഗങ്ങളെപ്പറ്റിയാണെങ്കിൽ, തലയോട് അയാൾക്കു വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളു; ഒരുപടി താടിയെല്ലുണ്ട്; അയാളുടെ തലമുടി നെറ്റി മുഴുവനും മറച്ച് പുരികങ്ങളുടെ മീതെ വീണുകിടക്കുന്നു; ദേഷ്യത്തിന്റെ ഒരു മുദ്രപോലെ അയാളുടെ രണ്ടു കണ്ണിനുമിടയിൽ സ്ഥിരവും സര്‍വദാ കേന്ദ്രസ്ഥവുമായ ഒരു ചുളുക്കുണ്ട്; അയാളുടെ നോട്ടം അസ്പഷ്ടമത്രേ; അയാളുടെ വായ മടക്കുഞെറിയുള്ളതും ഭയങ്കരവുമായിരുന്നു; അയാളുടെ മുഖഭാവം ക്രൂരത കൂടിയ ഈ മനുഷ്യനിൽ സാധാരണസ്ഥിതിക്കു വളരെ നല്ലവയും വളരെ ഒതുങ്ങിയവയുമായ രണ്ടു മനോവൃത്തികൾ ഉൾപ്പെട്ടിരുന്നു; പക്ഷേ, അയാൾ അവയെ വലുപ്പം വെപ്പിച്ചു വെപ്പിച്ചു ചീത്തയാക്കി കലാശിപ്പിച്ചു—അധികാരശക്തിയോടുള്ള ബഹുമാനവും, രാജ്യദ്രോഹത്തോടുള്ള വെറുപ്പും; എന്നല്ല, അയാളുടെ ദൃഷ്ടിക്കു കൊലപാതകം, തട്ടിപ്പറി, ദുഷ്പ്രവൃത്തികളെല്ലാം, രാജ്യദ്രോഹത്തിന്റെ ഓരോ രൂപഭേദമാണ്, രാജ്യഭരണത്തിൽ അധികാരപ്പെട്ട ആരെയും, പ്രധാനമന്ത്രി മുതൽ നാട്ടുപുറത്തുള്ള പൊല്ലീസ്സുകാരൻവരെ എല്ലാവരേയും, തിരിഞ്ഞും മറിഞ്ഞും നോക്കാതെ ഒരഗാധവിശ്വാസത്തിൽ പൊതിഞ്ഞിട്ടേ അയാൾ കാണാറുള്ളൂ. ദുഷ്പ്രവൃത്തിയുടെ ഉമ്മറത്തേക്ക് ഒരിക്കൽ കാൽ വെച്ചിട്ടുള്ള ഏതൊരാളെയും അയാൾ പരിഹാസംകൊണ്ടും വെറുപ്പുകൊണ്ടും അറപ്പുകൊണ്ടും മൂടിക്കളയും. അയാൾ കേവലസ്വരുപനാണ്; വൃത്യസ്തതകളെ അയാൾ കൈക്കൊള്ളില്ല. ഒരു ഭാഗത്തേക്ക് ചാഞ്ഞ് അയാൾ പറയും, ‘ഉദ്യോഗസ്ഥന്നു തെറ്റു വരാൻ വയ്യാ; മജിസ്ട്രേട്ടിന് ഒരിക്കലും അബദ്ധം പറ്റില്ല.’ മറ്റേ ഭാഗത്തെപ്പറ്റി അയാൾ ഇങ്ങനെ പറയും; ഈ മനുഷ്യർ ഇനി ഒരിക്കലും നേരെയാവില്ല. ഇവരെക്കൊണ്ടു യാതൊരു ഗുണവും ഉണ്ടാവാൻ വയ്യാ.’ മനുഷ്യനിയമത്തിൽ പിശാചുകളെ ഉണ്ടാക്കിത്തീർക്കാൻ, അഥവാ വായനക്കാർക്ക് ഇങ്ങനെ പറയുന്നതാണ് ഇഷ്ടമെങ്കിൽ, പിശാചുകളുണ്ടെന്ന് പ്രമാണപ്പെടുത്തുവാൻ, എന്തോ ശക്തി കൊടുത്തിട്ടുള്ളവരും സമുദായത്തിന്റെ അടിയിൽ ഒരു വിട്ടൊഴിച്ചിലില്ലാത്ത ദേവതയെ പ്രതിഷ്ഠിക്കുന്നവരുമായ അത്തരം മറുകണ്ടംചാടി’ തത്ത്വജ്ഞാനികളുടെ അഭിപ്രായത്തോട് അയാൾ തികച്ചും പങ്കുകൊണ്ടിരുന്നു. അയാൾ ആര്‍ദ്രതയില്ലാത്തവനും ഗൌരവക്കാരനും നിഷഠൂരസ്വഭാവനുമായിരുന്നു; അയാൾ ദുഃഖശീലനായ ഒരാലോചനക്കാരനാണ്.; മതഭ്രാന്തന്മാരെപ്പോലെ അയാൾ വിനീതനുമാണ്, അഹംഭാവിയുമാണ്. അയാളുടെ നോട്ടം തുരപ്പനുളിപോലെ ഉറപ്പുള്ളതും തുളഞ്ഞുകേറുന്നതുമത്രേ. അയാളുടെ ജീവിതം മുഴുവനും ഈ രണ്ടുവാക്കിന്മേൽ ഞാന്നു കിടക്കുന്നു; ഉണർച്ചയും മേൽ നോട്ടവും. ലോകത്തിൽവെച്ച് ഏറ്റവും വളവുള്ള ഒന്നിന് അയാൾ ഒരു നേർവര ഏർപ്പെടുത്തി; തന്നെക്കൊണ്ടുള്ള പ്രയോജനത്തിന്റെ യഥാർഥബോധവും, തന്റെ പ്രവൃത്തികളെസ്സംബന്ധിച്ചുള്ള ധർമശാസ്ത്രസിദ്ധാന്തവും അയാൾക്കുണ്ടായിരുന്നു; മറ്റുള്ളവർ മതാചാര്യന്മാരാകുന്നപോലെ, അയാൾ ഒരൊറ്റുകാരനായി. ഹാ, ആ മനുഷ്യന്റെ കൈയിൽപ്പെടുന്നവരുടെ ദുർദശ! തടവിൽനിന്നു ചാടിപ്പോന്നിരുന്നുവെങ്കിൽ സ്വന്തം അച്ഛനെക്കൂടി അയാൾ പിടിച്ചു ബന്ധിക്കും; അരുതാത്തതു ചെയ്തിരുന്നുവെങ്കിൽ അമ്മയ്ക്കും അയാൾ ഭ്രഷ്ടു പറയും. എന്നല്ല, സൽക്കർമം ചെയ്താലത്തെ മനസ്സന്തോഷത്തോടുകൂടി അയാൾ അതു പ്രവർത്തിക്കുകയും ചെയ്യും. ആകപ്പാടെ ഒരു വിട്ടൊഴിച്ചിലില്ലാതെ അരിഷ്ടുകൊണ്ടും ഏകാന്തസ്ഥിതി കൊണ്ടും സർവനിഷേധംകൊണ്ടും ചാരിത്ര്യം കൊണ്ടും നിറഞ്ഞുകിടക്കുന്ന ഒരു ജീവിതം. അതു ശമനം കിട്ടാത്ത ധർമഗതിയായിരുന്നു; ദയയില്ലാത്ത ഒരു പിടികൂടാൻ നിൽക്കൽ, ക്രൂരതരമായ ഒരു സതൃശീലം, വെണ്ണക്കല്ലുകൊണ്ടുള്ള ഒര്യായക്കാരൻ—സ്പാർട്ടക്കാർക്ക് സ്പാർട്ട അറിയാവുന്നതുപോലെ, ഇത് എന്താണെന്നു പൊല്ലീസ്സുകാർക്കറിയാം.
ഉറ്റുനോക്കുകയും മറ്റുള്ളവരുടെ നോട്ടത്തിൽ നിന്നു ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുന്ന ഒരാളുടെ മട്ടു മുഴുവനും കാണിക്കുന്നതാണു് ഴാവേറുടെ ആകൃതി. അക്കാലത്തു മുന്തിനില്‍ക്കുന്ന പത്രങ്ങൾ എന്നു വിഭജിക്കപ്പെടുന്ന ആവക സാധനങ്ങളെ മഹത്തരമായ ജഗദുൽപത്തിചരിത്രം കൊണ്ടു രസംപിടിപ്പിച്ചിരുന്ന മെസ്തരുടെ ഗോപനപ്രിയന്മാരായ അനുഗാമികൾ ഴാവേറെ ഒരു മാതൃകാപുരുഷനെന്നു ഘോഷിക്കുവാൻ ഒരിക്കലും വിട്ടുപോകയില്ല. അയാളുടെ നെറ്റിത്തടം കാണുകയില്ല; അതു തൊപ്പിയുടെ ഉള്ളിൽ മറഞ്ഞിരിക്കും; അയാളൂടെ കണ്ണുകൾ കാണുകയില്ല; അതുകൾ പുരികങ്ങൾക്കുള്ളിൽ ഒളിച്ചുകിടക്കുന്നു; അയാളുടെ കവിൾത്തടങ്ങൾ കാണുകയില്ല; അവ അയാളുടെ കണ്ഠവസ്ത്രത്തിൽ താഴ്‌ന്നിറങ്ങിനില്‍ക്കുന്നു. അയാളുടെ കൈത്തലങ്ങൾ കാണുകയില്ല; അവ അയാളുടെ കുപ്പായക്കൈകളിലേക്ക് വലിഞ്ഞിട്ടാണ്; അയാളുടെ ചൂരൽവടിയും കാണുകയില്ല; അതിനെ അയാൾ പുറംകുപ്പായത്തിനുള്ളിൽപ്പിടിച്ചേ കൊണ്ടു നടക്കു. പക്ഷേ, ആ വേണ്ട സമയം വന്നാൽ, ഒരു പതിയിരുപ്പുസ്ഥലത്തു നിന്നെന്നപോലെ ഈ ഇരുട്ടിനിടയിൽ നിന്നൊക്കെക്കൂടി, ഒരു ഞൊടിയിടകൊണ്ടു വീതി കുറഞ്ഞു കൂർത്ത ഒരു നെറ്റിയും, അപകടംപിടിച്ച ഒരു നോട്ടവും ഭയപ്പെടുത്തുന്ന ഒരു കവിളും, പോത്തൻ കൈകളും, ഒരു രാക്ഷസന്നു ചേർന്ന പൊന്തൻവടിയും പുറത്തു ചാടുന്നതു കാണാം.
ഇടയുള്ള സമയങ്ങളിൽ പക്ഷേ, അതത്രയേറെ ഉണ്ടാകാറില്ല—പുസ്തകത്തോടു വെറുപ്പാണെങ്കിലും, അയാൾ വായിക്കും; ഇതുകാരണം അയാൾ തീരേ അക്ഷരജ്ഞനല്ലായ്കയില്ല. സംഭാഷണത്തിൽ അവിടവിടെയുള്ള ചില ഉച്ചാരണത്തിന്റെ ദൃഡതകൊണ്ട് ഇതു മനസ്സിലാക്കാം.
ഞങ്ങൾ പറഞ്ഞതുപോലെ, അയാൾക്കു ദുഃസ്വഭാവങ്ങളില്ല. തന്നെപ്പറ്റി അയാൾക്കു സന്തോഷം തോന്നുന്ന സമയങ്ങളിൽ, അയാൾ ഒരു കുത്തു പുകയിലപ്പൊടി എടുത്തു വലിക്കാറുണ്ട്. അതിലാണ് അയാൾക്കു മനുഷ്യലോകവുമായുള്ള സംബന്ധം കിടക്കുന്നത്.
നീതിന്യായഭരണത്തിനുള്ള മന്ത്രിസഭയിൽനിന്നു കൊല്ലംതോറും പുറത്തിറക്കുന്ന സ്ഥിതിവിവരപ്പട്ടിക സ്വന്തം നിയമഭാഷയിൽ ‘തെമ്മാടികൾ’ എന്നു നാമകരണം ചെയ്തുവിടുന്ന ആ ഒരു വർഗത്തിനു ഴാവേർ ഒരു ‘ഇമ്പാച്ചി’യാണെന്നുളളതു വായനക്കാർക്കു മനസ്സിലാക്കുവാൻ വലിയ ഞെരുക്കമില്ല. ഴാവേർ എന്ന പേർ പറഞ്ഞുകേട്ടാൽ മതി, അവരൊക്കെ കുതികുതിച്ചു; ഴാവേറുടെ മുഖം കണ്ടാൽത്തീർന്നു, അവരൊക്കെ മരവിച്ചു.
ഇങ്ങനെയായിരുന്നു ആ ഭയങ്കരമനുഷ്യൻ.
മൊസ്സ്യു മദലിയെന്റെമേൽ എപ്പോഴും പതിഞ്ഞുനില്‍ക്കുന്ന ഒരു ദൃഷ്ടിപോലെയായിരുന്നു ഴാവേർ; സംശയംകൊണ്ടും ഈഹങ്ങളെക്കൊണ്ടും നിറഞ്ഞ ഒരു കണ്ണ്. മൊസ്സ്യു മദലിയെൻ ഒടുവിൽ ഈ ഒരു വാസ്തവം മനസ്സിലാക്കി; പക്ഷേ, അതയാൾ അത്ര സാരമായി കരുതിയിരുന്നില്ലെന്നു തോന്നുന്നു. അയാൾ ഴാവേറോട് എന്തെങ്കിലും ഒന്നു ചോദിക്കുകകൂടി ചെയ്തിട്ടില്ല; അയാൾ ഴാവേറെ അമ്പേഷിക്കുകയാവട്ടേ, ഒഴിഞ്ഞുമാറുകയാവട്ടേ ചെയ്തില്ല. പരിഭ്രമിപ്പിക്കുന്നതും ഏതാണ്ട് അസുഖപ്പെടുത്തുന്നതുമായ ഒരു നോട്ടം—എന്നാൽ അതയാൾ അറിഞ്ഞിട്ടാണെന്നു ലേശമെങ്കിലും തോന്നിയിരുന്നില്ല—അയാളിൽ പ്രത്യക്ഷീഭവിക്കും. അയാൾ ഴാവേറോടു ഭൂമിയിൽ മറ്റുള്ളവരോടെല്ലാമെന്നപോലെ, സസുഖമായും സമര്യാദമായും പെരുമാറി.
തന്റെ വർഗത്തിനുള്ളതും സ്വതവേ ഉള്ള ബുദ്ധിവിശേഷത്തോടു മനസ്സും കൂടിച്ചേർന്നുണ്ടാകുന്നതുമായ അത്തരം ഉൽക്കണ്ഠയോടുകൂടി, താൻ മൊസ്സ്യു മദലിയെന്റെ പൂർവചരിതത്തിന്റെ ചവിട്ടടികൾ മുഴുവനും ഗൂഡമായി കണ്ടുപിടിച്ചിട്ടുണ്ടെന്നു ഴാവേറുടെ മുഖത്തുനിന്നുതന്നെ വീണുപോയ ചില വാക്കുകൾ നിമിത്തം ഊഹിക്കപ്പെട്ടു. ഏതോ രാജ്യത്ത് അപ്പോൾ കുറ്റിയറ്റുപോയ ഒരു കുടുംബം ഉണ്ടായിരുന്നതിനെപ്പറ്റി ചില വിവരങ്ങൾ ഒരാൾ പതുങ്ങിനോക്കിയിട്ടുണ്ടെന്ന് അയാൾ അറിഞ്ഞതായിത്തോന്നി; അയാൾ ആവിധം ഗൂഡഭാഷയിൽ സംസാരിക്കയും ചെയ്തു. മനോരാജ്യം വിചാരിക്കുന്നതിന്നിടയിൽ, സംഗതിവശാൽ അയാൾ പറഞ്ഞു: ‘ആ മനുഷ്യൻ എന്റെ കൈയിലായി എന്നു തോന്നുന്നു.’ പിന്നെ ഒരു മൂന്നു ദിവസത്തിന് അയാൾ ആലോചിക്കുക തന്നെയായിരുന്നു; ഒരക്ഷരവും മിണ്ടിയിട്ടില്ല. അയാൾക്കു കിട്ടി എന്നു തോന്നിയ പിടിവള്ളി എങ്ങനെയോ മുറിഞ്ഞുപോയപോലെയിരുന്നു.
ഇതിനു പുറമെ ചില വാക്കുകളിൽനിന്നു തോന്നിപ്പോകാവുന്ന കേവലാർഥം കൊണ്ടുള്ള അപകടം തീർക്കുവാൻ ഈ പറയുന്നതാവശ്യവുമാണ്—ഒരു മനുഷ്യനിലും തീരെ തെറ്റിപ്പോകയില്ലെന്നുള്ള ഒന്നുണ്ടാവാൻ വയ്യാ; എന്നല്ല, മൃഗസാധാരണമായ പ്രകൃതിബോധത്തിന് ഒരു സവിശേഷതയുണ്ട്—അത് ഇടയ്ക്കുവെച്ചു കെട്ടിമറിഞ്ഞുപോകും; പോകേണ്ട വഴിയിൽനിന്നു പുറത്തേക്കു തെള്ളിപ്പോവും; പരാജയപ്പെട്ടേക്കും; ഇല്ലെങ്കിൽ അതു വിശേഷബുദ്ധിയേക്കാൾ ഉൽകൃഷ്ടമാവുമല്ലോ; മൃഗത്തിനു മനുഷ്യനേക്കാൾ അറിവുള്ളതായി കണ്ടേനേ.
മൊസ്സ്യു മദലിയെന്റെ തികഞ്ഞ മനസ്സ്യാസ്ഥ്യവും കൂസലില്ലായ്മയും ഴാവേറെ ഏതാണ്ടു വ്യക്തമായി പരിഭ്രമിപ്പിച്ചു.
എന്തായാലും ഒരു ദിവസം ഴാവേറുടെ അഭൂതപൂർവമായ ഒരു ഭാവദേദം മൊസ്സ്യു മദലിയെന്ന് ഒന്നുള്ളിൽക്കൊണ്ടു. അത് ഈ പറയുന്ന സന്ദർഭത്തിലാണ്.