ഒരു ദിവസം രാവിലെ മൊസ്സ്യു മദലിയെൻ എം. പട്ടണത്തിലെ കൽവിരിപ്പില്ലാത്ത ഒരിടവഴിയിലൂടെ നടക്കുകയായിരുന്നു; അയാൾ ഒരു ശബ്ദം കേട്ടു; കുറേ അകലെയായി ഒരാൾക്കൂട്ടം കൂടിയിരിക്കുന്നതു കണ്ടു. അയാൾ അടുത്തു ചെന്നു. ഫാദർ ഫൂഷൽവാങ് എന്നു പേരായ ഒരു വയസ്സൻ വണ്ടിക്കു ചുവട്ടിൽ വീണു കിടക്കുന്നു; ആ മനുഷ്യന്റെ കുതിര കാൽതെറ്റി മറിഞ്ഞുപോയി.
ഈ ഫൂഷൽവാങാകട്ടേ, മൊസ്സ്യു മദലിയെന്ന് അക്കാലത്തുണ്ടായിരുന്ന ചില വിരോധികളുടെ കൂട്ടത്തിൽ ഒരാളാണ്. ഏതാണ്ടൊക്കെ വിദ്യാഭ്യാസമുള്ള ഒരു കൃഷീവലനായിരുന്ന ഫൂഷൽ വാങ്, മദലിയെൻ ആ പ്രദേശത്തു വന്ന കാലത്ത്, ആധാരം സാക്ഷിപ്പെടുത്തുന്ന തന്റെ ഉദ്യോഗം പോയി, തകരാറാകാൻ തുടങ്ങുന്ന ഒരു പ്രവൃത്തി പതുക്കെ കൊണ്ടുനടക്കുകയായിരുന്നു. വക്കീലായിരുന്ന താൻ നശിച്ച് അപകടത്തിലാവാൻ നില്‍ക്കുമ്പോൾ, ഈ ഒരു വെറും കൂലിക്കാരൻ കടന്നു ധനവാനാകാൻ പോകുന്നത് അയാൾ കണ്ടു. അയാൾക്ക് അസുയ കലശലായി; തരംകിട്ടിയേടത്തെല്ലാം അയാൾ മദലിയെനെ ഉപദ്രവിക്കാൻ കഴിയുന്നതൊക്കെ പ്രവർത്തിച്ചു. ഒടുവിൽ കടത്തിൽ മുങ്ങി; ഒരു വണ്ടിയും ഒരു കുതിരയുമല്ലാതെ, കുടുംബമോ കരികളോ ഒന്നും ബാക്കിയില്ലാതായി; അയാൾ ഒരു വണ്ടിക്കാരനായി. കുതിരയുടെ രണ്ടു കാലും മുറിഞ്ഞു; അതിന്നെണീയ്ക്കുവാൻ വയ്യാ. ആ വയസ്സന്‍ ചക്രത്തിനുള്ളില്‍പ്പെട്ടു. വണ്ടിയുടെ കനം മുഴുവനും നെഞ്ഞത്തമരത്തക്കവണ്ണം, അങ്ങനെ ഒരു ഭാഗ്യംകെട്ടതായിരുന്നു ആ വീഴ്ച. വണ്ടിയിൽ ഞെരുങ്ങെ സാമാനവുമുണ്ട്. അത്യധികം ദയനീയമായവിധത്തിൽ ഫാദർ ഫൂഷൽവാങ് കിടന്നു ഞെരങ്ങുന്നു. അയാളെ ആ അപകടത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ യത്നിച്ചു; പക്ഷേ, പറ്റിയില്ല. വേണ്ടപോലല്ലാതെ ഒന്നു പിടിച്ചാൽ, കഥയില്ലാതെ ഒരു സഹായിച്ചുപോയാൽ, തകരാറായിട്ട് ഒന്നനക്കിയാൽ, തീർന്നു—അയാൾ മരിക്കും. ചക്രം അയാളുടെ മേൽനിന്നു പൊന്തിക്കുകയല്ലാതെ, ആ മനുഷ്യനെ ആ അപകടക്കിടപ്പിൽനിന്നു മാറ്റുവാൻ നിർവാഹമില്ല. ആ സംഭവം ഉണ്ടായ ഉടനെ അവിടെ എത്തിച്ചേർന്നിട്ടുള്ള ഴാവേർ യന്ത്രത്തിരിപ്പാണിക്ക് ആളെ അയച്ചു.
മൊസ്സ്യു മദലിയെൻ വന്നു. ആളുകൾ ബഹുമാനപൂർവം വാങ്ങിനിന്നു.
രക്ഷിക്കണേ!’ വയസ്സൻ ഫൂഷൽവാങ് നിലവിളിച്ചു. ‘ഈ വയസ്സനെ ഒന്നു രക്ഷപ്പെടുത്തിത്തരാൻ ആരുണ്ട്?’
മൊസ്സ്യു മദലിയെൻ അവിടെ കൂടിയിട്ടുള്ളവരെ നോക്കി പറഞ്ഞു: ‘ഒരു യന്ത്രത്തിരിപ്പാണി കിട്ടാൻ തരമുണ്ടോ?’
‘ആളെ അയച്ചിട്ടുണ്ട്.’ ഒരുത്തൻ മറുപടി പറഞ്ഞു.
‘അതു കിട്ടാൻ എത്രകണ്ടു താമസിക്കും?’
‘അടുത്തു ലാടപ്പുരയുണ്ട്, അങ്ങോട്ടാണ് ആൾ പോയിട്ടുള്ളത്; പക്ഷേ, അതു കൊണ്ട് കാര്യമില്ല; നല്ലവണ്ണം ഒരു കാൽമണിക്കൂറു പിടിക്കും.’
‘ഒരു കാൽമണിക്കൂർ!’ മദലിയെൻ ഉച്ചത്തിൽ പറഞ്ഞു.
തലേദിവസം രാത്രി മഴ പെയ്തിരുന്നു: നിലം ചളിക്കെട്ടിയിരിക്കുന്നു. ഓരോ നിമിഷവും വണ്ടി കീഴ്പോട്ടു താഴ്‌ന്നുപോകുന്നു; ആ വയസ്സനായ വണ്ടിക്കാരന്റെ മാറിടത്തെ അതു പിന്നേയും പിന്നേയും അമർത്തിച്ചതയ്ക്കുന്നു. അഞ്ചു മിനുട്ടു കൂടി കഴിഞ്ഞാൽ അയാളുടെ വാരിയെല്ലു പൊട്ടിത്തകരുമെന്നു കണ്ടാലറിയാം.
‘കാൽമണിക്കൂർ നേരം താമസിക്കുവാൻ നിവൃത്തിയില്ല.’ മദലിയെൻ തന്നെ തുറിച്ചുനോക്കിയിരുന്ന തറക്കാരോടു പറഞ്ഞു.
‘അതു വേണം!’
‘പക്ഷേ, അപ്പോഴേക്കും കഥ കഴിയുമല്ലോ! വണ്ടി താഴത്തേക്കിരുത്തുന്നതു കണ്ടില്ലേ?’
‘അതു ശരി!’
‘കേൾക്കൂ,’ മദലിയെൻ തുടർന്നു പറഞ്ഞു: ഒരാൾക്കു കഷ്ടിച്ചു നീന്തിക്കിടന്നു പുറംകൊണ്ടു പൊക്കുവാൻ വേണ്ട സ്ഥലം വണ്ടിക്കു ചുവട്ടിലുണ്ട്. ഒരര നിമിഷമേ വേണ്ടു, ആ സാധുമനുഷ്യനെ വലിച്ചു പുറത്തേക്കെടുക്കാം; ശരീരത്തിനും മനസ്സിനും നല്ല കരുത്തുള്ള വല്ലവരും ഈ കൂട്ടത്തിലുണ്ടോ? അഞ്ചു സ്വർണനാണ്യം സമ്പാദിക്കാം.’
ആ കൂട്ടത്തിൽ ഒരാളും അനങ്ങിയില്ല.
‘പത്തു ലൂയി!നാണ്യം.’
അവിടെയുള്ളവരുടെ ദൃഷ്ടികൾ കീഴ്പോട്ടു തുങ്ങി. ഒരുത്തന്‍ മന്ത്രിച്ചു: ‘അതിനു പിശാചിന്റെ ശക്തിയുള്ള ആൾ വേണം. എന്നല്ല ചതഞ്ഞുപോവാൻ ഒരുങ്ങുകയാണുതാനും.’
‘ആട്ടെ.’ മദലിയെൻ പിന്നേയും പറഞ്ഞു,’ ഇരുപത്.’
ആ നിശ്ശബ്ദതതന്നെ.
‘വേണം എന്നു തോന്നായ്കയല്ല,’ ഒരു ശബ്ദം ഉച്ചരിച്ചു..
മൊസ്സ്യു മദലിയെൻ തിരിഞ്ഞുനോക്കി; ഴാവേറെ കണ്ടു. വന്ന സമയത്ത് അയാൾ ആ മനുഷ്യനെ സൂക്ഷിച്ചിരുന്നില്ല.
ഴാവേർ തുടർന്നു പറഞ്ഞു: ‘അതു ശരീരത്തിന്റെ ശക്തി, ഇങ്ങനെയുള്ള ഒരു വണ്ടി നടുപ്പുറംകൊണ്ടു പൊക്കിപ്പിടിക്കണമെങ്കിൽ, അതു ചെയ്യുന്ന ആൾ ഒരു വല്ലാത്താളായിരിക്കണം.’
‘ഉടനെ അയാൾ മൊസ്സ്യു മദലിയെന്നു നേരെ സൂക്ഷിച്ചുനോക്കി, ഓരോ വാക്കും ഉറപ്പിച്ചുകൊണ്ട് ഇങ്ങനെ തുടർന്നു പറഞ്ഞു: ‘മൊസ്സ്യു മദലിയെൻ, നിങ്ങൾ ആവശ്യപ്പെടുന്ന കാര്യം ചെയ്യാൻ സാധിക്കുന്നവനായി ഒരാളെ മാത്രമേ ഞാനറിയു.
മദലിയെൻ വിറച്ചു.
ഒരുദാസീനഭാവത്തോടുകൂടി, പക്ഷേ, മദലിയെന്റെ മുഖത്തുനിന്നു കണ്ണെടുക്കാതെ, ഴാവേർ തുടർന്നു പറഞ്ഞു: ‘ആ മനുഷ്യൻ ഒരു തടവുപുള്ളിയായിരുന്നു.
‘ആഹാ! മദലിയെന്റെ മുഖത്തുനിന്നു പുറപ്പെട്ടു.
‘തൂലോങ്ങിലെ തണ്ടുവലിശിക്ഷസ്ഥലത്തായിരുന്നു ആ മനുഷ്യൻ.’
മദലിയെൻ വിളർത്തു.
ഈയിടയ്ക്കു വണ്ടി പതുക്കെ കീഴ്പോട്ടിരുത്തുന്നുണ്ട്. ഫാദർ ഫൂഷൽവാങ്ങിന്റെ തൊണ്ട കിരുകിരുത്തു; അയാൾ നിലവിളിച്ചു: എന്റെ കഴുത്തു ഞെരുങ്ങി, ഞാനിതാ ചാവുന്നു. എന്റെ വാരിയെല്ലുകൾ തകരുന്നു. ഒരു യന്ത്രത്തിരിപ്പാണി!
എന്തെങ്കിലും ഒന്ന് ആവൂ!’
മദലിയെൻ ചുറ്റും നോക്കി. അപ്പോൾ, ഇരുപതു ലൂയിനാണ്യം സമ്പാദിച്ചും കൊണ്ട്, ഈ സാധുവയസ്സന്റെ ജീവനെ രക്ഷിക്കുവാൻ ഇഷ്ടമുള്ള ഒരാളും ഇല്ലെന്നോ?’
ആരും അനങ്ങിയില്ല. ഴാവേർ തുടർന്നു പറഞ്ഞും: ‘ഒരു യന്ത്രത്തിരിപ്പാണിയുടെ സ്ഥാനമെടുക്കാൻ സാധിക്കുന്നവനായി ഒരാളെ മാത്രമേ ഞാനറിയു; അത് ആ തടവുപുള്ളിയാണ്.’
‘അയ്യോ എന്നെ ചതയ്ക്കുന്നു!’ ആ വയസ്സൻ കരഞ്ഞു.
മദലിയെൻ തലയുയർത്തി; കഴുകിന്റേതുപോലുള്ള ഴാവേറുടെ ദൃഷ്ടി തന്റെ മേൽ അപ്പോഴും പതിഞ്ഞുനില്‍ക്കുന്നത് അയാൾ കണ്ടു; അനങ്ങാതെ നില്‍ക്കുന്ന തറക്കാരെ നോക്കി; അയാൾ വ്യസനപൂർവം പുഞ്ചിരിക്കൊണ്ടു. എന്നിട്ട്, ഒരക്ഷരവും പിന്നെ മിണ്ടാതെ, മുട്ടുകുത്തി ആൾക്കൂട്ടത്തിന് ഒന്നു നിലവിളിക്കാൻ കൂടി ഇട കിട്ടുന്നതിനു മുൻപ്, അയാൾ ആ വാഹനത്തിനു ചുവട്ടിൽ അമർന്നു.
ഭയങ്കരമായ ഒരു നിമിഷനേരത്തെ ഉൽക്കണ്ഠയും നിശ്ശബ്ദതയുമുണ്ടായി.
ആ ഭയങ്കരമായ ഭാരത്തിനു ചുവട്ടിൽ ഏതാണ്ടു മാറടച്ചു കിടന്നു. മദലിയെൻ തന്റെ കാൽമുട്ടുകളേയും കൈമുട്ടുകളേയും ഒരുമിപ്പിക്കുവാൻ വെറുതേ രണ്ടു തവണ യത്നിക്കുന്നത് ആളുകൾ കണ്ടു. അവർ അയാളോട് ഉച്ചത്തിൽ പറഞ്ഞു: ‘ഫാദർ മദലിയെൻ, ഇങ്ങോട്ടു പോരു!’ ആ വയസ്സൻ, ഫൂഷൽവാങ് തന്നെ അയാളോടു പറഞ്ഞു: മൊസ്സ്യു മദലിയൻ, പോയ്ക്കോളൂ! ഞാൻ ചാവാൻ പോവുകയാണെന്നു കണ്ടുവല്ലോ! എന്നെ വിട്ടേക്കു, നിങ്ങളേയും നിങ്ങൾ ചതച്ചുകളയും!’ മദലിയെൻ മറുപടി പറഞ്ഞില്ല.
കണ്ടുനില്‍ക്കുന്നവരെല്ലാം കിതച്ചുതുടങ്ങി. ചക്രങ്ങൾ പിന്നേയും കീഴ്പോട്ടിരുത്തുകയാണ്; ചക്രത്തിനിടയിൽനിന്നു പുറത്തു കടക്കുവാൻ മദലിയെന്നു തന്നെ ഏതാണ്ടു പ്രയാസത്തിലാണെന്നു വന്നു തുടങ്ങി.
പെട്ടെന്ന് ആ കൂറ്റൻ ഭാരം മുഴുവനും വിറയ്ക്കുന്നതു കണ്ടു; പതുക്കെ വണ്ടി പൊന്തി; ചക്രങ്ങൾ ചാലുകളിൽനിന്നു പകുതി പൊന്തി. ശ്വാസം മുട്ടിക്കൊണ്ടുള്ള ഒരു ശബ്ദം നിലവിളിക്കുന്നതു കേട്ടു. ‘വേഗം വരൂ സഹായിക്കണേ! അതു മദലിയെനായിരുന്നു. അയാൾ അതാ ഒടുവിലത്തെ കൈ എടുത്തുനോക്കി. ആളുകൾ മുൻപോട്ടു പാഞ്ഞുചെന്നു. ഒരൊറ്റ മനുഷ്യന്റെ ശ്രദ്ധ എല്ലാവർക്കും ശക്തിയും ധൈര്യവും കൊടുത്തു. പത്തിരുപതു പേർകൂടി വണ്ടി നീക്കി. വയസ്സൻ ഫൂഷൽ വാങ് രക്ഷപ്പെട്ടു.
മദലിയെൻ എണീറ്റു. വിയർപ്പ് ഇറ്റിറ്റു വീണിരുന്നുവെങ്കിലും, അയാൾ വിളർത്തിരുന്നു. അയാളുടെ ഉടുപ്പുകൾ കീറിയും ചളിപുരണ്ടുമിരുന്നു. എല്ലാവരും കരഞ്ഞു. ആ വയസ്സൻ അയാളുടെ കാൽമുട്ടുകളെ ചുംബിച്ചു; അയാളെ സംബന്ധിച്ചേടത്തോളമാണെങ്കിൽ, ദിവ്യവും സുഖപൂർണവുമായ പിഡാനുഭവത്തെ കാണിക്കുന്ന ഒരനിർവചനീയമായ ഭാവവിശേഷം അയാളുടെ മുഖത്തു പ്രകാശിച്ചിരുന്നു; അപ്പോഴും തന്നെ തുറിച്ചുനോക്കിക്കൊണ്ടു നിന്നിരുന്ന ഴാവേറുടെ മേൽ അയാൾ തന്റെ ശാന്തമായ നോട്ടത്തെ പതിച്ചു.