വീഴ്ചയിൽ ഫൂഷൽവാങ്ങിന്റെ കാൽമുട്ടിൻചിരട്ട തെറ്റിപ്പോയി. വ്യവസായശാലയുടെ എടുപ്പിൽത്തന്നെ ഒരു ഭാഗത്ത് അതിലെ പ്രവൃത്തിക്കാരുടെ ഉപയോഗത്തിനായി ഏർപ്പെടുത്തിയിട്ടുള്ള രോഗിപ്പുരയിലേക്കു മദലിയെൻ ആ വയസ്സനെ എടുപ്പിച്ചു കൊണ്ടുപോയി; അവിടെ കന്യകാമഠത്തിലെ രണ്ടു സ്ത്രീകൾ ധർമമായി രോഗികളെ ശുശ്രൂഷിച്ചിരുന്നു. പിറ്റേദിവസം രാവിലെ ആ വയസ്സൻ തന്റെ രാത്രിയിലെ ഭക്ഷണമേൽത്തട്ടിനു മീതെ ആയിരം ഫ്രാങ്കിന്റെ ഒരു നോട്ടു കണ്ടു: മദലിയെന്റെ കൈയക്ഷരത്തിൽ ഇങ്ങനെയൊരു കുറിപ്പും അതോടുകൂടിയുണ്ട്; നിങ്ങളുടെ വണ്ടിയും കുതിരയും ഞാൻ മേടിക്കുന്നു. വണ്ടി മുറിഞ്ഞിരിക്കുന്നു; കുതിര ചത്തും പോയി. ഫൂഷൽവാങ് ജീവിച്ചു; പക്ഷേ, കാൽമുട്ടു വെറുങ്ങലിച്ചുതന്നെ നിന്നു. മൊസ്സ്യു മദലിയെൻ ആ കന്യകാമഠസ്ത്രീകളുടേയും തന്റെ മതാചാര്യന്റേയും ശിപാർശയിയ്മേൽ ആ സാധുമനുഷ്യന്നു പാരീസ്സിലുള്ള റ്യൂ സാങ്—അന്ത്വാങ്ങിലുള്ള കന്യകാമഠത്തിൽ ഒരു തോട്ടക്കാരന്റെ ഉദ്യോഗം വാങ്ങിക്കൊടുത്തു.
കുറച്ചു കഴിഞ്ഞപ്പോഴേക്കു മൊസ്സ്യു മദലിയെൻ മെയറായി. പട്ടണത്തിലേക്കു മുഴുവൻ ഭരണാധികാരം കൊടുത്ത കണ്ഠവസ്ത്രത്തോടുകൂടി മൊസ്സ്യു മദലിയെനെ ഒന്നാമതായി കണ്ടപ്പോൾ ഴാവേർക്ക്, ഒരു വീട്ടു കാവൽനായയ്ക്കു തന്റെ എജമാനന്റെ ഉടുപ്പിൽ ഒരു ചെന്നായയെ മണത്തറിഞ്ഞാൽ ഉണ്ടാകാവുന്ന വിധം, ഒരുതരം വിറ കയറി. അതിനുശേഷം ഇൻസ്പെക്ടർ അയാളെ കഴിയുന്നതും വിട്ടൊഴിയുവാൻ ശ്രമിച്ചു. ഉദ്യോഗസംബന്ധികളായ ആവശ്യങ്ങൾ ആജ്ഞയോടു കൂടി നിർബന്ധിക്കുമ്പോൾ, മെയറെ കാണാതെയിരിപ്പാൻ ഒരു നിവൃത്തിയുമില്ലെന്നു വരുന്ന സമയത്ത് അയാൾ ഏറ്റവും ഹൃദയപുർവമായ വണക്കത്തോടു കൂടി സംസാരിക്കും.
ഫാദർ മദലിയെൻ എം. പട്ടണത്തിന് ഉണ്ടാക്കിക്കൊടുത്ത ഈ അഭിവൃദ്ധി, ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ള സുവ്യക്തചിഹ്നങ്ങൾക്കു പുറമേ, വ്യക്തമായി കാണപ്പെടാത്തതുകൊണ്ടു പ്രാധാന്യം കുറഞ്ഞുപോയിട്ടില്ലാത്ത മറ്റൊരു സംഗതിയെക്കൂടി ഉണ്ടാക്കി. ഇത് ഒരിക്കലും വഞ്ചിക്കുന്ന ഒന്നല്ല. ജനസംഖ്യ കുറഞ്ഞുപോകയും, പ്രവൃത്തി ഇല്ലാതാകയും, കച്ചവടം നശിക്കുകയും ചെയ്യുമ്പോൾ നികുതിക്കുടിയാന്മാർ ദാരിദ്ര്യം നിമിത്തം നികുതി കൊടുക്കാതെ ശാഠ്യം പിടിച്ചു നില്‍ക്കുന്നു: അവർക്കു സ്വസ്ഥതയില്ലാതാകുന്നു; ഭരണാധികാരികൾ അവരെ നിർബന്ധിച്ചു നികുതി പിരിച്ചെടുക്കാൻവേണ്ടി വളരെ പണം ചെലവാക്കുന്നു. പ്രവൃത്തി ധാരാളമുണ്ടായി. രാജ്യത്തു ക്ഷേമവും അഭിവൃദ്ധിയും കൂടുമ്പോൾ, നികുതി ക്ഷണത്തിൽ പിരിഞ്ഞുകിട്ടുന്നു; ഭരണാധികാരികൾക്കു ചെലവു വരുന്നില്ല. പൊതുജനങ്ങളുടെ അരിഷ്ടിനേയും അഭിവൃദ്ധിയേയും നോക്കിക്കണ്ട് രേഖപ്പെടുത്തുന്ന ഒരു തെറ്റുവരാത്ത യന്ത്രമാണത്—നികുതി പിരിച്ചെടുക്കുവാനുള്ള ചെലവ്. ഏഴു കൊല്ലം കൊണ്ട് എം. പട്ടണത്തിലും അതിൽ ചേർന്ന സ്ഥലത്തും നിന്ന് നികുതി വസൂൽ ചെയ്വാനുള്ള ചെലവു നാലിൽ മൂന്നു ഭാഗവും ചുരുങ്ങിപ്പോയി; അതിനാൽ അന്നത്തെ ഭണ്ഡാരവിചാരിപ്പുകാരനായ മൊസ്സ്യു ദി വിയേല്ല് ഈ ജില്ലയെപ്പറ്റി പല പ്രാവശ്യവും മറ്റുള്ളവയിൽനിന്ന് വേറെ എടുത്തു പ്രസ്താവിച്ചിരുന്നു.
ഫൻതീൻ മടങ്ങിച്ചെന്ന—സമയത്ത് ആ രാജ്യത്തിന്റെ നില ഇതായിരുന്നു. ആരും അവളെ ഓര്‍മ്മിച്ചിരുന്നില്ല. ഭാഗ്യത്തിനു, മൊസ്സ്യു മദലിയെന്റെ വ്യവസായശാലയുടെ വാതിൽ ഒരു സുഹൃത്തിന്റെ മുഖംപോലെയായിരുന്നു. അവൾ അവിടെ ചെന്നു നോക്കി; സ്ത്രീകളുടെ പണിപ്പുരയിൽ അവൾക്കും ഒരുദ്യോഗം കിട്ടി. ആ വ്യവസായം ഫൻതീനു തീരെ പുതിയതായിരുന്നു; അവൾക്ക് അതിനു സാമർഥ്യമുണ്ടായിരുന്നില്ല; അതിനാൽ ഒരു ദിവസത്തെ പ്രവൃത്തികൊണ്ട് കുറച്ചു മാത്രമേ അവൾക്കു സമ്പാദ്യമുണ്ടായുള്ളൂ; എങ്കിലും അതുമതി; അവളുടെ പരിഭ്രമം തീർന്നു; അവൾ ഉപജീവിതത്തിനാവശ്യമുള്ള പ്രവൃത്തിയെടുത്തു സമ്പാദിക്കാൻ തുടങ്ങി.